Translate

Wednesday, January 6, 2016

സൂര്യനമസ്കാരാഭിഷേക ധ്യാനം

വേശ്യയുടെ ചാരിത്ര പ്രസംഗം എന്നു കേട്ടിട്ടില്ലേ? അവയോടു സാമ്യമുണ്ട് മെത്രാന്മാരുടെ പള്ളി പ്രസംഗങ്ങൾക്ക്. സൂക്ഷിച്ചു ശ്രദ്ധിച്ചാൽ മതി. അവ ക്വോട്ട് ചെയ്യാൻ വേണ്ടി മാത്രം അല്മായാശബ്ദത്തിൽ ഒരു കോളം തുടങ്ങിയാൽ കൊള്ളാം. ഈ വർഷത്തെ മണിമല ബൈബിൾ കണ്‍വൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞത് അതിരുകളില്ലാത്ത സ്നേഹമാണ് ദൈവമെന്നാണ്. അതായത്, എന്ത് തെറ്റുചെയ്താലും വ്യവസ്ഥകളില്ലാതെ പൊറുക്കുന്ന സ്നേഹം. സംശയമില്ലല്ലൊ! ഇനി, ഈ ദൈവത്തിന്റെ കൂടെ പോകാൻ എന്തെല്ലാം നിയമങ്ങൾ അവരുടെ പുസ്തകത്തിലുണ്ടെന്നു ചോദിച്ചുനോക്കിക്കേ? വ്യവസ്ഥകൾ അവരുടേതാണേന്ന് അവരേക്കൊണ്ട് ഒന്ന് സമ്മതിപ്പിക്കാമൊ? ദൈവം സ്ഥാപിച്ചതാണെന്നു തന്നെ അവർ പറയും. കരുണ ലഭിക്കണമെങ്കിൽ മനസ്സു നന്നായിരിക്കണമെന്നു മാർ പവ്വത്തിൽ (മണിമല). മനസ്സു നന്നാകണമെങ്കിൽ ഒരു ളോഹ ഉണ്ടായിരിക്കണമെന്നാണോ ആവോ ഉദ്ദേശിച്ചത്? പോലീസ് ഇടപെട്ടാലും കരുണയും നീതിയും ലഭിക്കുമെന്ന് എഡ്വിനച്ചനെതിരെ കേസുകൊടുത്ത വീട്ടുകാർ പറയുന്നുണ്ട്. മനുഷ്യർക്കിടയിൽ സ്നേഹമുണ്ടെങ്കിലേ പ്രകൃതിയേ സ്നേഹിക്കാനാവൂയെന്നു മാർ ആലഞ്ചേരി (ചേർത്തല). അദ്ദേഹത്തിന്റെ കാലുകൾ മാത്രമേ ഇപ്പോൾ കേരളത്തിലുള്ളൂ, മനസ്സു റോമിലാ. അദ്ദേഹം സ്വന്തം കാലുകളെയും കൂടി റോമിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലായിരിക്കാനും മതി. സഹജീവികളോടുള്ള സ്നേഹവും കരുണയും പ്രകടമാക്കാൻ തിരുനാളുകൾക്കു കഴിയണമെന്ന് മാർ അറക്കൽ (റാന്നി) പറഞ്ഞു. സഹജീവിയോടുള്ള കരുണ കാണിക്കേണ്ടിയിരുന്നുവെന്നാണല്ലൊ അദ്ദേഹത്തിന്റെ പെരിലുള്ള വലിയൊരാരോപണം തന്നെ. കുറവിലങ്ങാട്ട് പ്രേക്ഷിതസംഗമം ഉത്ഘാടനം ചെയ്തുകൊണ്ട് കല്ലറങ്ങാട്ട് പറഞ്ഞത് രാഷ്ട്ര പുനർനിർമ്മാണത്തിലും പ്രേഷിതർക്കു പങ്കുണ്ടെന്നാണ്. കേരളത്തിൽ ഇവർ പണിയുന്നത് പോലാണോന്നേ ഇനി അറിയാനുള്ളൂ. ഭരണങ്ങാനത്ത് ഒരരമനകൂടെയെന്നതാണല്ലോ പാലായിലെ രാഷ്ട്രശൈലി. എങ്ങനെ ഇതിനെയെല്ലാം കൂടി പാവം മാർത്തോമ്മാ ക്രിസ്ത്യാനികൾ ചുമക്കുന്നു? രാവണന്റെ കോട്ടയിലും വലിയ കുരുക്കാണ്‌ സഭക്കുള്ളിൽ. എസ് എൻ ഡി പി അല്ല, എൻ എസ് എസ് ആണു നല്ലതെന്ന് ക്ലീമ്മസ് കർദ്ദിനാൾ. എൻ എസ് എസ്സിന് ബി ജെ പി യെ വേണ്ട, ബി ജെ പി ക്ക് (കുമ്മനത്തിനു) ക്ലീമ്മസിനെ വേണം. ആലഞ്ചേരിക്കും ഭരണിക്കുളങ്ങരക്കും മോഡിയെ വേണം, ഔദ്യോഗിക വക്താവ് തേലക്കാട്ടച്ചന് മോഡിയെ വേണ്ട (ക്രിസ്മസ്സിന് വിഷ് ചെയ്തില്ലത്രെ). റമീജിയൂസിന് പിണറായിയുടെ കൂട്ടത്തിൽ ചായ കുടിക്കണം, ഉമ്മൻ ചാണ്ടിയുടെ അരികിലിരുന്നു തമാശ പറയുകയും വേണം. ആനിക്കുഴിക്കാട്ടിലിനു കോണ്‍ഗ്രസ്സുകാരെ ആട്ടണം, താഴത്ത് മെത്രാനു സോണിയയെ കൊഞ്ചിക്കണം; അറക്കന് കണ്ണന്താനത്തെ മന്ത്രിയാക്കണം, പവ്വത്തിന് പത്രലേഖകരെ പഠിപ്പിക്കണം. 

മെത്രാന്മാരുടെ ആണിയൂരിയ സഞ്ജുവിനും ഭാര്യക്കും റോഷന്റെ 'ഹാറ്റ്സ് ഓഫ്'! സഭക്കുള്ളിൽ നിന്നുകൊണ്ട് വിമർശിക്കുന്നവരെ ഒറ്റപ്പെടുത്തുകയോ പുറത്താക്കുയോ ചെയ്യുന്നവർക്ക് എന്തു സംഭവിക്കുമെന്ന് നാം കണ്ടുകഴിഞ്ഞു. ഊരുവിലക്കേർപ്പെടുത്തിയാൽ ഭരണകൂടം എന്ത് ചെയ്യുമെന്ന് ജില്ലാ കലക്ടർ തൃശ്ശൂരെ ദിവ്യന്മാരോടു പറഞ്ഞപ്പോൾ അവർക്കു മതിയായി. അത്മായ ഫോറം വർക്കിംഗ് പ്രസിഡന്റിനെ പുറത്താക്കി കൽപ്പന ഇറക്കിയ കാതോലിക്കാ ബാവക്കും കിട്ടി കോടതിയുടെ മുന്നറിയിപ്പ്. ക്രൈസ്തവ സഭകൾ അക്ഷരാർഥത്തിൽ ഇപ്പോൾ ഇരുട്ടിൽ തപ്പുന്നു. ഈ പോക്ക് ഇങ്ങനെ അധികം പോവില്ലെന്നു കപ്യാരന്മാർക്കുപോലും അറിയാവുന്ന അവസ്ഥ. ഒറ്റതിരിഞ്ഞു നിന്നാണെങ്കിലും സഭയോടു യുദ്ധം ചെയ്യാനുള്ള ധൈര്യം അത്മായന് പകർന്നു കൊടുത്തത് കേരളത്തിലെ വിമോചന പ്രവർത്തകരാണെന്നത് ആരും മറക്കരുത്. അത്മായനെ നുള്ളിനോവിച്ചാൽ പോലും അച്ചന്മാർ കോടതി നിരങ്ങേണ്ട കാലവും വന്നുകഴിഞ്ഞു. സഭ അത്മായനെ വട്ടു തട്ടുന്നതെങ്ങനെയെന്നു കാണാൻ തൃശ്ശൂരിൽ ഒല്ലൂർ-തലോർ ഭാഗത്ത് ചെന്നാൽ മതി. തലോറിൽ ആശ്രമംപള്ളി രൂപത പിടിച്ചെടുത്തപ്പോൾ അരമനയുടെ ഗേറ്റ് തള്ളിത്തുറക്കാൻ ശ്രമിച്ചവരേക്കൊണ്ട് തന്നെ അവിടെ പള്ളി പണിയിക്കാൻ അച്ചന്മാർക്ക് കഴിഞ്ഞു. രക്തം കൊടുത്തും സഞ്ജുവിന്റെ കല്യാണം മുടക്കുമെന്ന് നാട്ടുകാരെക്കൊണ്ടു പറയിക്കാനും, അവരെ കുഞ്ഞാടുകളെപ്പോലെ വീട്ടിൽ ഇരുത്താനും അച്ചന്മാർക്ക് കഴിഞ്ഞു. ഇങ്ങനെ രാവിലെയും വൈകിട്ടും അച്ചന്മാരുടെ പാട്ടിനൊത്തു നൃത്തം ചെയ്യുന്നവരെ മന്ദബുദ്ധികളെന്ന് കണ്ടാൽ പോരാ. വിവാദമായ ഒല്ലൂരെ കല്യാണം കഴിഞ്ഞു പെണ്ണും ചെറുക്കനും കൂടി നിൽക്കുന്ന ഫോട്ടൊ പത്രങ്ങളിൽ വന്നതു ഞാൻ കണ്ടു. ചുറ്റും നിൽക്കുന്നവരുടെ മുഖത്തു നോക്കിയാൽ നെഹ്രു ട്രോഫി നേടിയ തുഴച്ചിലുകാരുടെ മുഖത്തേക്കു നോക്കുന്നതു പോലെയായിരുന്നു. ആ കല്യാണത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളും മനസ്സാ തൃശ്ശൂർ മെത്രാന്മാരെ ചീത്ത വിളിച്ചു കാണണം. അങ്ങനെ വിളിക്കുന്നവരുടെ എണ്ണമാണ് ഇപ്പോൾ ക്രമാതീതമായി വളരുന്നത്. അവരുടെ മുംപിലായിരിക്കും സഭ സമീപ ഭാവിയിൽ മുട്ടു മടക്കാൻ പോകുന്നതും. യുദ്ധം തുടങ്ങിയിട്ടല്ലേ ഉള്ളൂ.

അത്മായ പ്രവർത്തനങ്ങൾക്കു കാര്യമായ ഫലം കണ്ടുതുടങ്ങിയെന്ന് തന്നെ പറയാം. മേലിൽ ലൈംഗികാപവാദ കേസുകളിൽ പെടുന്ന വൈദികർ സഭയുടെ ഭാഗത്ത് നിന്നും യാതൊരു കാരുണ്യവും പ്രതീക്ഷിക്കേണ്ട. ഇരകളുടെ കൂടെ സഭ കാണുമെന്നും പിതാക്കന്മാർ തീരുമാനിച്ചിരിക്കുന്നു. ഫാ. എഡ്വിനെ പുറത്താക്കി കൈകഴുകി ഇരിക്കുന്ന പിതാക്കന്മാർ ഒന്നോർക്കുക, സഭയുടെ ഭാഗമായിരുന്നപ്പോൾ എഡ്വിൻ ചെയ്ത കുറ്റത്തിനു സഭ തന്നെയാണ് ഉത്തരവാദി. കണ്ണടച്ചാൽ ഇരുട്ടാവുകയില്ല. സിമിന്റ് കൈകൊണ്ടു തൊടുന്ന എല്ലാ വൈദികരുടെ നേരെയും സഭ താമസിയാതെ തിരിഞ്ഞേക്കാം. വിശ്വാസികൾ ഇനി തിരിയേണ്ടത്‌ കരുണയുടെ കേദാരങ്ങളായ മിഷ്യൻ ആസ്പത്രികളിലേക്കാണ്. സഭയുടെ മേൽനോട്ടത്തിൽ രോഗികൾക്കു കൊടുക്കുന്ന കരുണയുടെ ബലം കാരണം ക്രിസ്ത്യാനിക്ക് മുഖം ഉയർത്തി നടക്കാൻ മേലെന്നായിട്ടുണ്ട്. മദ്ധ്യ തിരുവിതാങ്കൂറിലെ ഒരു ഇമ്മിണി വല്യ പേരുള്ള ഒരു ആസ്പത്രിയിൽ ഒരു ഹിന്ദു കാരണവർ മരിക്കുന്നു. മരണത്തെപ്പറ്റി ബന്ധുക്കൾക്കുള്ള ആക്ഷേപം അവിടെ നില്കട്ടെ; പെട്ടെന്നു ബില്ലും തീർത്തു വീട്ടിൽ പോയ അവർ രണ്ടാഴ്ച്ച കഴിഞ്ഞ് ബില്ല് നോക്കിയപ്പോൾ ഒരു വാട്ടർ ബെഡ്ഡ് രണ്ടാഴ്ച്ച ഉപയോഗിച്ചതിനു വാടക, 75,000 ൽ ചില്ല്വാനം രൂപാ. അതുമായി അവർ ആസ്പത്രിയിൽ ചെന്നപ്പോൾ സംഗതി ശരിയായിരിക്കാമെന്ന് അവർ സമ്മതിച്ചു, പക്ഷെ, രണ്ടാഴ്ച്ച കഴിഞ്ഞതുകൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ലെന്നാണ് ആദ്യം പറഞ്ഞത് (പ്രശ്നം ഇപ്പോൾ പരിഹരിച്ചു കാണണം). ഇന്നലെ ഫെയ്സ് ബുക്കിൽ കണ്ടത് ഒരു സ്ത്രീ വിരൽ മുറിഞ്ഞ് ഇതേ ആസ്പത്രിയിൽ ചെല്ലുന്നു, ഞരമ്പ് തുന്നിക്കെട്ടാൻ ഉടൻ 50,000 രൂ അടക്കാൻ അവർ ആവശ്യപ്പെട്ടെന്നാണ് പോസ്റ്റ് പറയുന്നത്. പണം റഡിയില്ലാഞ്ഞതിന്റെ പേരിൽ അവർ കോട്ടയം മെഡിക്കൽ കോളേജിൽ പോവുകയും ഒരു തുന്നലിട്ടു പേഷ്യന്റിനെ അവർ പറഞ്ഞു വിടുകയും ചെയ്തത്രെ. കൂടുതൽ കേൾക്കണമെങ്കിൽ നടൻ ഇന്നസെന്റിനോട് ചോദിച്ചാൽ മതി. മരിച്ച ആൾക്ക് വേണ്ടി ബണ്ണും വെള്ളവും ബന്ധുക്കളെക്കൊണ്ട് വാങ്ങിപ്പിച്ചവർ പോലും ഇവിടെയുണ്ട്. ഈ വർഷം മറ്റൊരു വല്യ 'കന്യാസ്ത്രീ ഹോസ്പിറ്റലിൽ' ഒരു സ്ത്രീയെ ഓപ്പറേഷൻ ചെയ്ത് ഒരു കെട്ടു പഞ്ഞിയും ഉള്ളിൽ വെച്ചു പറഞ്ഞു വിട്ടു. ഇത് കുറെ പണം മുടക്കി അവർ പിന്നീട് ഒതുക്കി. ബ്രെയിൻ ഡെത്ത് എന്നൊരു അവസ്ഥ ഉണ്ട്. അവയവങ്ങൾ ആവശ്യക്കാർക്ക് ആ വഴിയും കിട്ടും. ആ മേഖലയിലും അഡ്ജസ്റ്റ്മെന്റുകൾ കേരളാ ആസ്പത്രികളിൽ നടക്കുന്നുണ്ടെന്നു പറയപ്പെടുന്നു. ഓപ്പറേഷൻ എന്നു പറയുന്നത്, തീയേറ്ററിന്റെ ഒഴിവിനെ അടിസ്ഥാനമാക്കി നടത്തുന്ന പഒരു പ്രക്രിയയായിട്ട് എത്രയോ നാളുകളായി.

ഈ കേരളത്തിൽ ഒരു പള്ളിയിലെ പോളച്ചൻ ക്രിസ്മസ്സിനു വിശ്വാസികളോട് അവരുടെ വീട്ടിൽ പൊട്ടിക്കിടക്കുന്ന സ്വർണ്ണത്തുണ്ടുകൾ കൊണ്ടുവരാൻ പറഞ്ഞു. ലക്‌ഷ്യം ന്യായമാണെന്നു വിശ്വാസികൾ കണ്ടു. അൻപത്തിയഞ്ചു പവൻ സ്വർണ്ണമാണ് (എകദേശം പന്ത്രണ്ടു ലക്ഷം രൂപാ) അങ്ങിനെ ഒരൊറ്റ ദിവസം സമാഹരിച്ചത്. ഈ ജാനുവരി 28 ന് ആ സ്വർണ്ണവും അണിഞ്ഞുകൊണ്ട് വിവിധ മതങ്ങളിൽപ്പെട്ട 22 യുവതികൾ കതിർമണ്ഡപത്തിലേക്ക് നടക്കും. ചങ്ങനാശ്ശേരിയിലും അത്തരം ഒരു പദ്ധതിയുണ്ട്. ഒരൊറ്റ ദിവസം ഏതെങ്കിലും ഒരശരണനു വേണ്ടി ഒരു പിരിവു നടത്തുക. ലക്ഷങ്ങളാണ് ഈ വഴി സമാഹരിച്ച് ജാതിയും മതവും നോക്കാതെ ഒരു വൈദികന്റെ മേൽനോട്ടത്തിൽ ചെലവഴിക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ അവയവദാന പ്രസ്ഥാനവും ഒരു വൈദികന്റെ മേൽനോട്ടത്തിലാണ്. ഇത്തരം കാരുണ്യ പദ്ധതികൾ പല ഇടവകകളിലും നടക്കുന്നുണ്ട്. കണ്ടു പഠിക്കൂ മെത്രാന്മാരേ! സ്വന്തം രൂപതയിലും അതുമിതുമൊക്കെ നടക്കുന്നുണ്ടെന്നു പറഞ്ഞു ഞെളിഞ്ഞു നടക്കുകയല്ലാതെ ഒരു മാതൃകയാകാൻ മെത്രാന്മാർക്കു കഴിയുന്നില്ല. അതിനു കഴിയുന്നവരേയും നാണം കെടുത്താൻ പര്യാപ്തമാണ് തൃശ്ശൂർ നടക്കുന്ന 'ബോൻ നത്തലേ' പോലുള്ള ആർഭാടങ്ങളും, പെരുന്നാളൂകളുടെ പേരിൽ നാം കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും. മെത്രാന്മാരെ ഞാൻ ആക്ഷേപിക്കുകയാണെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ രൂപതകളിലെ ആർഭാട ങ്ങൾക്ക് വേണ്ടി ഇന്നേവരെ ചെലവിട്ട തുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വേണ്ടി ചെലവിട്ട തുകയും എത്രയാണെന്ന് നോക്കുക. ഓരോ ഇടവകയും പെരുന്നാളുകളോടനുബന്ധിച്ചുള്ള അലങ്കാര പരിപാടികൾക്ക് വേണ്ടി മാത്രം ചെലവഴിച്ച പണം കൂടി കൂട്ടിയാൽ ആരും ബോധംകെട്ടു വീഴുകയേ ഉള്ളൂ. സാധിക്കുമെങ്കിൽ മെത്രാന്മാർ കൊഴുവനാൽ പഞ്ചായത്തിൽ പോയി എഴുതി പഠിക്കുക, പള്ളിയിൽ കിട്ടാത്തതു പഞ്ചായത്തിൽ കിട്ടും എന്നാകുന്നതിന് മുമ്പ്. അവിടെ ജനങ്ങളുടെ വിവാഹം മരണം വിദ്യാഭ്യാസം ചികിൽസ എന്നീ വിഭാഗങ്ങളിൽ പൊതുകരുണ കൊടുക്കുന്നുണ്ട്. 

പരി. ആത്മാവിനെയും കൊണ്ട് രോഗികളെ തേടി വലയുന്ന വട്ടായി അച്ചൻ അമേരിക്കയിലേക്ക് വരുന്നെന്നറിഞ്ഞ് ഒരു വിശ്വാസി അങ്ങേരെ നേരിൽ കണ്ടു വളരെ മര്യാദയോടെ പറഞ്ഞു "അച്ചോ, ശരിക്കും അസുഖമുള്ളവർ ആരും ഈ ഹോളിൽ എത്തിയിട്ടില്ല. അവരൊക്കെ ആശുപത്രികളിലാണ്. ഏറ്റവും കൂടുതൽ അസുഖമുള്ളവർ ICU കളിലാണ്. ഇവിടെ ചികിത്സ ചിലവൊക്കെ വളരെ കൂടുതലാണ്. അതുകൊണ്ട് അച്ചൻ ദയവായി ആശുപത്രികളിലും ICU വിലും ഒക്കെ പോയി അവരെ സുഖപെടുത്തണം". വട്ടായിയുടെ മുഖം ഒന്ന് കാണേണ്ടതായിരുന്നു! എല്ലാ പോസ്ടറുകളിലും സ്വന്തം വട്ടമുഖവും പ്രദർശിപ്പിച്ചു നടക്കുന്ന വട്ടായിയച്ചൻ ഏതെങ്കിലും ആസ്പത്രിയിൽ രോഗികൾക്കു വേണ്ടി ഒരു രോഗശാന്തിശുശ്രൂഷ നടത്തുമോ? അല്ലെങ്കിൽ, ഇതു തുടങ്ങിയ കാലത്തു സാക്ഷ്യം പറഞ്ഞ പത്തു പേരുടെ വിലാസം ഞങ്ങൾക്കു തരുമോ? ഒരു നടന്ന സംഭവം പറയാം. കേരളത്തിൽ ഒരു പ്രാർത്ഥനക്കാരത്തി ഗൈനക്കോളജിസ്റ്റ് കന്യാസ്ത്രി ഉണ്ടായിരുന്നു. ഒരു ഗർഭിണിയെ ലേബർ റൂമിൽ കയറ്റുന്നു; പ്രസവം സാധാരണ രീതിയിൽ നടക്കാതെ വന്നിട്ടും യാതൊരു നടപടിയും എടുക്കാതെ കന്യാസ്ത്രി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ആ കുട്ടി ഇപ്പോഴും ഒരു മന്ദബുദ്ധിയായി ജീവിക്കുന്നു, സമയത്ത് വേണ്ടതു ചെയ്യാതിരുന്നതുകൊണ്ട്. വിവിധ ചികിത്സകൾക്കായി ആ മാതാപിതാക്കൾ ലക്ഷങ്ങൾ ചിലവഴിക്കേണ്ടിയും വന്നു. പോട്ടക്കാർ ഒരു ഇടവേളയിൽ അവിടെ വന്നു ധ്യാനം കൂടിയ ആളുകളുടെ ഒരു കണക്കെടുത്തു നോക്കി. എങ്ങനെ ഞെട്ടാതിരിക്കും? കേരളത്തിലെ ജനസംഖ്യയേക്കാൾ കൂടുതൽ ആളുകൾ അവിടെ വന്നു പോയിയെന്നവർ കണ്ടു. ഈ നാട്ടിൽ വല്യ വ്യത്യാസം വല്ലതും വന്നോ കൂട്ടുകാരെ? അവർ പറയുന്നത്, അവിടുത്തെ ധ്യാനം മുടങ്ങാതെ നടക്കുന്നതു പരി. ആത്മാവിന്റെ പ്രത്യേക അനുഗ്രഹം കൊണ്ടാണെന്നാണ്. 1866 ൽ തുടങ്ങിയ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ്‌ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് ഗുരുക്കന്മാരെ. 

കമ്മ്യൂണിസ്റ്റുകാർക്കു ശബരിമലയിലും പോകാൻ പറ്റില്ല, പോട്ടക്കും പോകാൻ പറ്റില്ല - ചൊറിയും രോഗപീഡയും ഉണ്ടു താനും. അവസാനം അവർ സത്യം കണ്ടെത്തി; നാടുനീളെ യോഗാ ക്ലാസുകൾ തുടങ്ങാൻ അവർ തീരുമാനിച്ചിരിക്കുന്നു, കണ്ണൂരിൽ യോഗാ നടത്തുന്നതിന്റെ ചിത്രങ്ങൾ പത്രങ്ങളിലും വന്നു. കൃത്യം ഫീസു കൊടുത്താൽ അത്മാവിനും ശരീരത്തിനും യോഗായിലൂടെ സൌഖ്യം ഉറപ്പെന്നു വന്നാൽ അവസാനം കടുംവെട്ടുകൾ മാത്രമേ കരിസ്മാറ്റിക്കിനു കാണൂ. അന്നാകട്ടെ, ധ്യാനമന്ദിരങ്ങൾ ഒഴിഞ്ഞ സ്തോസ്ത്രകാഴ്ച്ച കുടുക്കൾ കൊണ്ടലങ്കരിക്കപ്പെടുകയും ചെയ്യും. അത് വരാതെ നാമിപ്പോഴെ പരിശുദ്ധാത്മ സൂര്യനമസ്കാരം കണ്ടുപിടിച്ചിട്ടുണ്ട്. യേശുവേ സ്തൂതി!

3 comments:

  1. മെത്രാന്മാരുടെ ആണിയൂരിയ സഞ്ജുവിനും ഭാര്യക്കും റോഷന്റെ 'ഹാറ്റ്സ് ഓഫ്'! സഭക്കുള്ളിൽ നിന്നുകൊണ്ട് വിമർശിക്കുന്നവരെ ഒറ്റപ്പെടുത്തുകയോ പുറത്താക്കുയോ ചെയ്യുന്നവർക്ക് എന്തു സംഭവിക്കുമെന്ന് നാം കണ്ടുകഴിഞ്ഞു. ഊരുവിലക്കേർപ്പെടുത്തിയാൽ ഭരണകൂടം എന്ത് ചെയ്യുമെന്ന് ജില്ലാ കലക്ടർ തൃശ്ശൂരെ ദിവ്യന്മാരോടു പറഞ്ഞപ്പോൾ അവർക്കു മതിയായി.

    ReplyDelete

  2. ധ്യാനാസക്തി

    ഹരിതവിപ്ലവവും ധവളവിപ്ലവവും ഗുണമല്ല വലിയദോഷമാണ് ഉണ്ടാക്കിയതെന്ന് കുറച്ച് ആളുകളെങ്കിലും ഇപ്പോൾ മനസ്സിലാക്കിവരുന്നു . എന്നാൽ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനം "ധ്യാനം" എന്ന പേരിൽ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന ആത്മീയ സ്വയംഭോഗം (Spritual Masturbation) കഴിഞ്ഞ കുറെ വർഷങ്ങൾ കൊണ്ട് സമൂഹമനസ്സിലുണ്ടാക്കിയ കേടുപാടുകൾ ഇനിയും ചർച്ചാവിഷയമായിട്ടില്ല .

    മദ്യത്തിനേക്കാൾ ,പുകവലിയേക്കാൾ ആസക്തിയാണ്‌ ധ്യാനങ്ങളോട് ....കേരളം നിറയെ ധ്യാനകേന്ദ്രങ്ങൾ ...
    പലതരം ധ്യാനങ്ങൾ പരിശുദ്ധത്മാ അഭിഷേക ധ്യാനം ,വരദാന വളർച്ചാധ്യാനം ,മയി... സോറി മരിയൻ ധ്യാനം ,അറുപതു കഴിഞ്ഞവർക്കുള്ള ധ്യാനം . അച്ചന്മാർക്കും കന്യാസ്ത്രീകൾക്കും ധ്യാനം (ഇതിന്റെ .സ്പെഷലിസ്റ്റ് ആയിരുന്നു എഡ്വിൻ ഫിഗാരോ ) തപസ്സു ധ്യാനം ,ഇവ ഉദാഹരണങ്ങൾ മാത്രം .ഒരു ധ്യാനം കൂടിയാൽ കിട്ടുന്ന മത്ത്‌ അല്ലെങ്കിൽ ലഹരി കുറച്ചു നാൾ മാത്രമേ നിലനിൽക്കൂ (കരിസ്മാറ്റിക്ക് തലയ്ക്കു പിടിച്ചവർ ഇതിനെ അഭിഷേകം എന്നും പറയും ) പിന്നെ അടുത്തയിടത്തെയ്ക്ക് ഓട്ടമാണ് . അട്ടപ്പാടി വട്ടൻ ക്ഷീണത്തിലായപ്പോൾ ആലപ്പുഴ പ്രാന്തൻറെ അടുത്തെക്കായി പാച്ചിൽ ..
    കൂടുതൽ അഭിഷേകം തേടി ആളുകൾ സഭ വിട്ടു പോകുന്നുണ്ട് എന്നാലും ഇതിനെ നിയന്ത്രിക്കാൻ ആർക്കും മനസ്സില്ല .ധ്യാനം വഴി കിട്ടുന്ന വൻ സാമ്പത്തിക മെച്ചം മാത്രമല്ല കാരണം ..പള്ളിവികാരി പറയുന്ന എന്ത് പൊട്ടത്തരവും ചിന്തിക്കാതെ ഏറ്റു വാങ്ങുന്ന അല്മായരെ ഏതു മെത്രാനാണ് ഇഷ്ടമില്ലാത്തത് . പള്ളീലച്ചൻ പറഞ്ഞാൽ കല്യാണം മുടക്കൽ ജാഥ നടത്താനും പാതിരാത്രി ശത്രുവിൻറെ വീടിനു നേരെ ഗുണ്ട് പൊട്ടിക്കാനും കുഞ്ഞാടുകളെ സുസജ്ജ രാക്കിയതിൽ കരിസ്മാറ്റിക് പ്രസ്ഥാനത്തിനുള്ള പങ്കു വളരെ വലുതാണ്‌ .

    അച്ചന്മാർ തെറ്റ് ചെയ്യുന്നത് അല്മായൻ പ്രാർത്ഥിക്കാത്തത് കൊണ്ടാണ് എന്ന് ധ്യാനസക്തി മൂത്തകുഞ്ഞാടുകൾ കരുതുന്നു .എന്നാൽ പ്രിയ കുഞ്ഞാടുകളെ ബിഷപ്പുമാർ തരികിടകളായത് കൊണ്ടാണ്, അവരുടെ രഹസ്യങ്ങൾ അറിയുന്ന അച്ചന്മാരെ അവർ സംരക്ഷിക്കുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ്പുരോഹിതർ കുറ്റ കൃത്യങ്ങളിൽ ഏർപ്പെടുന്നത് എന്ന് സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു . കന്യാസ്ത്രീയെ പീഡിപ്പിച്ച ധ്യാനഗുരു ,എഡ്വിൻ ഫിഗ്രെസ് എന്ന ധ്യാനഗുരു .......എന്നിട്ടും ധ്യാനത്തിന് ആള് കുറയുന്നില്ല .

    കഴിഞ്ഞ ദിവസം കവലയിൽ വെച്ച് പരിചയമുള്ള കുറച്ചു കന്യാസ്ത്രീകളെ കണ്ടു "ആന്തരികസൌഖ്യ" ധ്യാനം കഴിഞ്ഞു വരികയാണത്രെ ....ആന്തരിക സൌഖ്യമല്ല "ആണ്‍ തരുന്ന സൌഖ്യ"മാണ് നിങ്ങക്കു വേണ്ടതെന്നു മനസ്സിൽ പറഞ്ഞുകൊണ്ട് ഞാനും പറഞ്ഞു "പ്രൈസ് ദി ലോർഡ്‌ "

    ReplyDelete
  3. ("കഴിഞ്ഞ ദിവസം കവലയിൽ വെച്ച് പരിചയമുള്ള കുറച്ചു കന്യാസ്ത്രീകളെ കണ്ടു, "ആന്തരികസൌഖ്യ" ധ്യാനം കഴിഞ്ഞു വരികയാണത്രെ ....ആന്തരിക സൌഖ്യമല്ല "ആണ്‍ തരുന്ന സൌഖ്യ"മാണ് നിങ്ങക്കു വേണ്ടതെന്നു മനസ്സിൽ പറഞ്ഞുകൊണ്ട് ഞാനും പറഞ്ഞു; "പ്രൈസ് ദി ലോർഡ്‌ "!)ഈ വചനം രചിച്ച റോഷന്റെ വിരല്ക്കൂട്ടിനു ഒരുമ്മ!
    "വിധവമാരുടെ വീടുകളെ വിഴുങ്ങുന്ന" ഈ കള്ളപ്പാതിരികളുടെ പിന്പറ്റി പള്ളിമുറ്റത്തു കറങ്ങുന്ന സഭയിലെ നാരികളേ , "ഭാരതസ്ത്രീകൾതൻ ഭാവസുദ്ധി" എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ?ഉണ്ടെങ്കിൽ ക്രിസ്തുവിനെ അനുസരിച്ചു 'ജ്ഞാനധ്യാനം" പരിശീലിച്ചു സ്വയം 'ജ്ഞാനസ്നാനം' ചെയ്യുവീൻ...

    ReplyDelete