Translate

Friday, March 18, 2016

ശ്ലീഹന്മാരുടെ മക്കളെ കെട്ടിച്ചതേതച്ചൻ? അവരെ അടക്കിയതേതു പള്ളിയിൽ?

എ കെ സി സി പ്രസിഡന്റിന്റെയും, എറണാകുളം - അങ്കമാലി അതിരൂപതാ പ്രസിഡണ്ടിന്റെയും സംയുക്ത പ്രസ്താവന വന്നിരിക്കുന്നു (ദീപിക, ഇ പേപ്പർ - 15-03-2016) - സീറോ മലബാർ സഭയെ ആരും തെറ്റിദ്ധരിക്കരുതെന്നും മാദ്ധ്യമ വിചാരണ ചെയ്ത് അപമാനിക്കരുതെന്നും പറഞ്ഞ്. മെത്രാന്മാരോടു പറയേണ്ടത് പത്രത്തിൽക്കൂടെയാണോ സാറന്മാരെ എത്തിക്കേണ്ടത്? ഇനി വിശ്വാസികളോടാണ് നിങ്ങളിതു പറഞ്ഞതെങ്കിൽ, ഇതാരെങ്കിലും പറഞ്ഞിട്ട് വേണം സഭാംഗങ്ങളെ അപമാനിക്കരുതെന്ന് ഈ നേതാക്കന്മാരോടു പറയേണ്ടതെന്നു കരുതിയിരിക്കുകയായിരുന്നു ഞാനും. ജാതി രാഷ്ട്രീയം കളിച്ചു വിശ്വാസികളെ അപമാനിക്കരുതെന്നും, സഭയെന്നാൽ അരമനയും പര്യമ്പുറവും എ കെ സി സി യും അല്ലെന്നും സഭയും സമുദായവും രണ്ടാണെന്നും ഞാൻ എല്ലാ നേതാക്കന്മാരെയും ഓർമ്മിപ്പിക്കുന്നു. ഇനി അക്രൈസ്തവരോടാണവരിതു പറഞ്ഞതെങ്കിൽ, അൽപ്പം ചരിത്രം ഞാൻ പറയാം. ഇവിടുത്തെ ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കൾ ക്രിസ്ത്യാനികൾക്ക് നല്കിപ്പോന്ന ആദരവിൽ ഇടിവു തട്ടിയിട്ടുണ്ടെങ്കിൽ അതിനു സഭാ പിതാക്കന്മാരുടെ കൈയ്യിലിരുപ്പ്‌ മുഖ്യ കാരണമായിട്ടുണ്ട്. പത്രലേഖകരെ തീവ്രവാദികൾ കൈകാര്യം ചെയ്തതു പോലെ കൈകാര്യം ചെയ്യണമെന്നും, കത്തോലിക്കാ കുട്ടികൾ കത്തോലിക്കാ സ്ഥാപനങ്ങളിൽത്തന്നെ പഠിക്കണമെന്നും പറഞ്ഞ മെത്രാനും നമ്മുടെ കൂട്ടത്തിലൊരാളാണല്ലൊ. കാവടി പോയ വഴിയെ ഹന്നാൻ വെള്ളം തളിച്ച ഒരച്ചനും കോട്ടയം ജില്ലയിലുണ്ടല്ലൊ. ഇപ്പോ ഇരിഞ്ഞാലക്കുട രൂപത ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതും ഈ പരസ്പര സഹിഷ്ണത പുനർ നിർവ്വചനം ചെയ്യാനായിരിക്കുമല്ലൊ (തൽസംബന്ധമായി ലെയിറ്റി വോയിസ് ബ്ലോഗ്ഗിൽ വന്ന ലേഖനങ്ങളുമായി തട്ടിച്ചു നോക്കിയാൽ അത്മായാശബ്ദം എത്ര ഭേദം).

കേരളത്തിൽ വന്ന മാർത്തോമ്മാ ക്രിസ്ത്യാനികളെ, ജാതിയും വിവേചനങ്ങളും എല്ലാം നടമാടിയിരുന്നിട്ടും, ഈ നാട്ടിൽ രണ്ടും കൈയ്യും നീട്ടി സ്വീകരിച്ചവരാണ് ഇവിടുത്തെ പുരാതന ഹിന്ദുക്കൾ. തരീശാ ക്രിസ്ത്യാനികൾ മത പീഢനങ്ങൾക്കിരയായിട്ടുള്ളതു ഞാൻ മറക്കുന്നില്ല, അതിന്റെ പശ്ചാത്തലം വേറൊന്നായിരുന്നു. മിക്ക ആദ്യകാല ക്രൈസ്തവ പള്ളികളും തന്നെ ഹിന്ദു ക്ഷേത്രങ്ങൾക്കടുത്തായിരുന്നുവെന്നത് എത്ര പേർ ശ്രദ്ധിച്ചിട്ടുണ്ട്? ക്ഷേത്രങ്ങളിലെ എണ്ണ തൊട്ടു ശൂദ്ധീകരിക്കാനുള്ള അവകാശം ഇവിടുത്തെ പുരാതന ക്രിസ്ത്യാനികൾക്കായിരുന്നു. നിരവധി ആനുകൂല്യങ്ങൾ, ഹിന്ദുക്കളും ഹിന്ദു ഭരണാധികാരികളും ക്രൈസ്തവർക്ക് അനുവദിച്ചിരുന്നതായി നമ്മുടെ തെളിവുകളുള്ള ചരിത്രതിലുണ്ട്. അക്കാലത്ത് മാപ്പിള(മഹാ+പിള്ള)മാരുടെ  സ്ഥാനം ബ്രാഹ്മണർക്കും നായന്മാർക്കും ഇടയിലായിരുന്നു. മൂന്നാം നൂറ്റാണ്ടിൽ സ്ഥാണുരവിഗുപ്ത ചക്രവർത്തിയുടെ കാലത്ത് വേണാട് വാണിരുന്ന അയ്യൻ അടികൾ തമ്പുരാന്റെ അറിവോടെ മാറാൻ സബരീശോ മെത്രാനാൽ നല്കപ്പെട്ട ചെമ്പേടുകൾ വഴി അധികാരങ്ങളും അവകാശങ്ങളുമായി 72 ഇനങ്ങൾ ക്രിസ്ത്യാനികൾക്ക് അനുവദിക്കപ്പെട്ടിരുന്നു. ഇവിടെ പോർട്ടുഗീസുകാർ വരുമ്പോഴും ആ സ്ഥാനം ക്രിസ്ത്യാനികൾ നിലനിർത്തിയിരുനതിനു തെളിവുകളുണ്ട്. 

സീറോ മലബാർ റീത്ത് നിലവിൽ വന്നപ്പോൾ മുതൽ വംശീയ ധ്രുവീകരണം കൂടിയിട്ടേയുള്ളൂ - അകത്തും പുറത്തും. എന്റെ ജനമെന്നു കർത്താവ് വിശേഷിപ്പിച്ച ഇസ്രായേലുകാരിത്രയും അഹങ്കാരം കാണിച്ചിരുന്നോ ആവോ? നേരും നെറിയുമുള്ള മെത്രാന്മാർ നമുക്കു തീർത്തും ഇല്ലായെന്നു തന്നെ പറയാം. ക്ഷമിക്കാനോ, വിവേകത്തോടെ ദൈവത്തിൽ ആശ്രയിച്ചു മാതൃകയായി ജീവിക്കുന്നതു കാണിച്ചു കൊടുക്കാനോ ഒരു മെത്രാനും കഴിയുകില്ലേ? വടി വെട്ടാൻ പോയിട്ടേയുള്ളൂ കേട്ടോ? പച്ചക്കള്ളം പൊതിച്ചുടച്ചു വിതരണം ചെയ്യാൻ മടിക്കാത്ത മെത്രാന്മാരാണു നമുക്കിന്നുള്ളത്. തൊടുപുഴയിൽ പ്രോഫ. ജോസഫിന്റെ കൈവെട്ടിയതു സംബന്ധിച്ചിറക്കിയ ഇടയ ലേഖനത്തിൽ, ക്വസ്റ്യൻ പേപ്പർ ഡി റ്റി പി ചെയ്ത പെൺകുട്ടി തെറ്റു ചൂണ്ടിക്കാണിച്ചിട്ടും, സാർ തെറ്റു തിരുത്തിയില്ലെന്നാരോപിക്കുന്നു. ഈ ഇടയ ലേഖനം വായിച്ചുകേട്ട പെൺകുട്ടിയെപ്പറ്റിയും, പെൺകുട്ടിയെന്തെങ്കിലും പറഞ്ഞോയെന്നും അറിയാൻ ഈ ലേഖനം വായിക്കുക - http://almayasabdam.blogspot.in/2016/03/may-11-2015-0139-pm-permalink-13.html). ലേഖനം പറയുന്നതാണ് ശരിയെങ്കിൽ രൂപത വിക്ഷേപിച്ചത് മടയ ലേഖനവുമല്ല, വെടക്കു ലേഖനം തന്നെ. പുന്നക്കോട്ടിൽ ചെയ്ത ശരികൾ തുടർന്നതേയുള്ളൂ, മഠത്തിപ്പറമ്പിലുമെന്നു തോന്നുന്നെനിക്ക്. സലോമീ മാപ്പ്! മന്ത്രിയോട് സൊറാ പറയാൻ, ചൊല്ലിക്കൊണ്ടിരുന്ന കുർബ്ബാന സഹകാർമ്മികനെ ഏൽപ്പിച്ചിട്ടിറങ്ങിപ്പോയിയെന്ന് ഒരു മെത്രാനെപ്പറ്റി പറഞ്ഞു കേട്ടിട്ടുണ്ട് (ജനം ഇതുപോലെ എന്തെല്ലാം പറയും, ഇതൊക്കെ ആരു വിശ്വസിക്കുന്നു?). ഏതായാലും, അച്ചനാകുന്നത് വിളിയാണെന്നും മെത്രാനാകുന്നതു കളിയാണെന്നും പൊതുവേ ഒരു സംസാരമുണ്ട്. 

അത്മായരുടെ മൂല്യത്തകർച്ചയെപ്പറ്റി ആകാംക്ഷപ്പെടാതെ അഭിഷിക്തരുടെ മൂല്യത്തകർച്ച എവിടൊക്കെയാണെന്നു കണ്ട്, അതു പരിഹരിക്കാൻ നോക്ക്‌ മെത്രാന്മാരെ. വിലയിടിഞ്ഞു കൊണ്ടിരിക്കുന്ന ഒരു സമൂഹമായി മെത്രാന്മാർ അതിവേഗം മാറുന്നില്ലേ? പണ്ടൊക്കെ ളോഹ പുറത്തു കണ്ടാൽ അന്യമതസ്ഥർ പോലും കൈ കൂപ്പുമായിരുന്നു. ഇന്ന് ഒരു സാമൂഹ്യ പരിപാടികളിലും തന്നെ അവരെ അടുപ്പിക്കുന്നില്ല. ചെന്നൈയിൽ രൂപത തുടങ്ങുന്ന കാര്യം ആലോചിക്കാൻ ചെന്ന കേരള മെത്രാനെ അക്ഷരാർത്ഥത്തിൽ വിശ്വാസികൾ ഓടിച്ചില്ലേ? തല്ലു കൊള്ളാതെ അന്നു കേരളമെത്രാൻ രക്ഷപ്പെട്ടു. ആരും മെത്രാന്മാരെ ഒന്നും ചെയ്യില്ലെന്നുള്ള ചിന്ത ആർക്കും വേണ്ട! പവ്വത്തിലിനു മാത്രമല്ല പല മെത്രാന്മാർക്കും അതറിയുകയും ചെയ്യാം. ഇവിടെ വിശ്വാസികൾ ഏതു നിമിഷവും പൊട്ടിത്തെറിക്കാം, അത്രമേൽ ചെളിയിൽ കുളിച്ചിരിക്കുന്നു, ഇവിടുത്തെ സഭ! ചെന്നൈ രൂപത അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് എന്നു പുറത്തിറക്കിയാലും ചെന്നൈ വിശ്വാസികൾ ശക്തമായി പ്രതികരിക്കും; അവരും പണി പഠിച്ചു.

ഇപ്രാവശ്യത്തെ കുരിശുമല പരിപാടികൾ വളരെ കരുതലോടെ നടത്തപ്പെടുന്നു. മലയാറ്റൂർ താഴത്തെ പള്ളി കണ്ടു മടങ്ങിയ ചിലർ, അവരാവശ്യത്തിനുണ്ടാക്കിയിട്ടുണ്ട് എന്ന നിഗമനത്തിലെത്തിയതു കൊണ്ടാണോയെന്നറിയില്ല സർവ്വ രൂപതകളിലും തന്നെ ഒരു മല വെച്ചുണ്ടായിട്ടുണ്ട്. മലയോളം പണം പ്രതീക്ഷിക്കുന്നുമുണ്ടായിരിക്കണം, അല്ലെങ്കിൽ അവിടെല്ലാം മുട്ടിനു മുട്ടിനു നേർച്ചപ്പെട്ടികൾ കാണുമായിരുന്നില്ലല്ലൊ. ആണ്ടുവട്ടം മുഴുവൻ തട്ടിപ്പറിച്ചു കൊണ്ടിരുന്നതിന്റെ കുത്തലു മനുഷ്യനുള്ളിടത്തോളം കാലം ഒരു മലയും നഷ്ടമാകാനുമിടയില്ലെന്നാണെന്റെ നിഗമനം - എല്ലാ പള്ളികളോടനുബന്ധിച്ചും ഒന്നിൽ കൂടുതൽ മലകൾക്ക് സാദ്ധ്യതയുണ്ട് താനും. തൊടുപുഴക്കടുത്തുള്ള അറക്കുളത്തെ തുംപച്ചിമലയിലും കുരിശ് സ്ഥാപിച്ചിട്ടുണ്ട്. അവധി ദിവസമായ ദുഃഖ വെള്ളിയാഴ്ച ഒരു സെമി-വിനോദ യാത്രയാണുദ്ദേശിക്കുന്നതെങ്കിൽ അതുമാകാമല്ലോ!


ഫ്രാൻസിസ് ജോർജ്ജ് പറയുന്നതിലും അൽപ്പം സത്യമുണ്ട്, കർഷക പാർട്ടിയായ കേരള കോൺഗ്രസ്സ് എപ്പോ ചോദിച്ചാലും കിട്ടുമായിരുന്ന കാർഷിക വകുപ്പ് എന്താ മാണി എടുക്കാതിരിക്കുന്നത്? ഇറച്ചി ഉലത്തുന്ന മണം വരുന്നു, അടുത്ത ഫ്ലാറ്റീന്നാരിക്കും. അതു പോട്ടെ, ഫ്രാൻസിസ് ജോർജ്ജും കൂട്ടരും പോയതിനു ശേഷം...? മാണി ജയിക്കണമെങ്കിൽ മൂന്നു പ്രാവശ്യം വോട്ടെണ്ണേണ്ടി വരുമെന്നാണ് പി സി ജോർജ്ജ് പറഞ്ഞത് (രണ്ടെന്നുള്ളതാണു സത്യമെങ്കിൽ മൂന്നെന്നേ ജോർജ്ജ് പറയൂ). കോട്ടയത്തു പന്തലിൽ വന്നു മകനെ സന്ദർശിച്ച പിതാക്കന്മാരുടെ മുഖം ഇലക്ഷനു ശേഷവും നമുക്ക് കണ്ടുകളയാം. എട്ടു വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിൽ അഞ്ചു പുണ്യവാന്മാരാകും, ഭാരതത്തിലെ ആറാമത്തെ പുണ്യവാൻ പാലാക്കാരനായേക്കാം!

ഞാനൊരു കാര്യം പറയാൻ മറന്നു പോയി. കത്തോലിക്കാ സഭക്ക് രാഷ്ട്രീയം ഇല്ല കേട്ടോ! ആലഞ്ചേരി അതു തുറന്നു പറഞ്ഞപ്പോഴാ എനിക്കും വിശ്വാസമായത്. ആ ആ ആ ദേഹത്തിന്റെ മുൻ പ്രസ്താവനകൾ ആരും വായിച്ചു പോകരുതെന്ന് കാഞ്ഞിരപ്പള്ളി പ്രസിഡണ്ടായ ഞാൻ ആവശ്യപ്പെടുന്നു. എവിടെ കെട്ടും, എവിടെ അടക്കും - ഈ രണ്ടു ചോദ്യങ്ങൾക്കുത്തരം പറയാൻ വിശ്വാസി പഠിച്ചാൽ, ഒരു പക്ഷേ മെത്രാന്മാർ രാഷ്ട്രീയത്തിലിറങ്ങിയേക്കും; അങ്ങിനെ വന്നാലവർക്ക്‌ വേറെ പണി കാണുകയില്ലല്ലോ!

2 comments:

  1. മരണശേഷം ശവം ദഹിപ്പിക്കുന്നതോ കുഴിച്ചിടുന്നതോ ഏതാണു നല്ലത് എന്ന് ഒരു ഭക്തന്‍ സ്വാമികളോടു ചോദിച്ചു
    ഗുരു: അതു ചക്കിലിട്ടാട്ടി വളം വയ്ക്കുന്നതാണ്
    ഭക്തന്‍: അയ്യോ സ്വാമി
    ഗുരു: എന്താ നോവുമോ?
    (ശ്രീ കോട്ടുക്കോയിക്കല്‍ വേലായുധന്‍ എഴുതി 1975-ല്‍ പ്രസിദ്ധീകരിച്ച നാരായണഗുരു ജീവിതചരിത്രം എന്ന പുസ്തകത്തിലെ അരുളപ്പാടുകള്‍ ഫലിതോക്തികള്‍ എന്ന ഭാഗത്തുനിന്ന് )

    ReplyDelete
  2. "ശ്ലീഹന്മാരുടെ മക്കളെ കെട്ടിച്ചതേതച്ചൻ? അവരെ അടക്കിയതേതു പള്ളിയിൽ"? ഏറെ
    കാര്യപ്രസക്തമായ ഈ ചോദ്യത്തിനുത്തരം," പൌരോഹിത്യം ഒരു അനാവശ്യ മരാമത്ത് ചിലവാണ്‌, ചുമടാണ് വിശ്വാസികളായ സകല ആടുകള്ക്കും " എന്ന് തന്നെയാണ് . മനുഷ്യന് ഒരിടത്തും ഒരിക്കലും ഒരു കാരണവശാലും ഒരാവശ്യവും ഇല്ലാത്ത ഒരു വെള്ളാനയാണു പുരോഹിതനും പള്ളിയും ! ഇതറിയാവുന്ന ക്രിസ്തു പണ്ടേ, അവന്റെ ഉപദേശങ്ങളുടെ തുടക്കമായിത്തന്നെ "പ്രാർഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതെന്ന്"നമ്മോടു കല്പ്പിച്ചത് !
    ക്രിസ്തുവിനെ അനുസരിക്കാൻ മാനക്കേടുള്ള മഹാപിള്ള ളോഹയിട്ട വവ്വാലിന്റെ പുറകെ പോയി ! ഒടുവിൽ വരും തലമുറകളും ഇവന്മാരെച്ചുമ്മണ്ടാതായി വരുമല്ലോ എന്നോര്ത്ത് നാമിന്നു വിലപിക്കുന്നു !
    പുരോഹിതനെന്ന കുരിശും ചുമന്നു മരണത്തിന്റെ കാൽവരിക്കുന്നിലെയ്ക്ക് മൌനയാനത്തിലാണിന്നു മനനമുള്ള ഓരോ ക്രിസ്തീയനും ! ജന്മം കൊണ്ട് അകപ്പെട്ടുപോയ ഈ കൂദാശക്കുരുക്കിൽ നിന്നും രക്ഷപ്പെടുവാൻ,ക്രിസ്തു അരുളിയതുപൊലെ "മനസാകുന്ന അറയിൽ കയറി "പിതാവിനെ" തിരയൂ മനുഷ്യാ ..നീ നിന്നെ തിരിച്ചറിയും ! സ്വയം അറിഞ്ഞാൽ അറിവായ്! അറിവുതാൻ ആത്മമോദം!

    ReplyDelete