Translate

Tuesday, April 25, 2017

അഭിവന്ദ്യ മെത്രാന്മാർ കുരിശിനെ അപമാനിച്ചുവോ...

അഭിവന്ദ്യ മെത്രാന്മാരോടും സർക്കാരിനോടുമുള്ള അഭ്യർത്ഥന.

മൂന്നാർ പാപ്പാത്തിച്ചോലയിൽ സ്പിരിറ്റ് ഇൻ ജീസസ്സുകാർ സ്ഥാപിച്ച കുരിശു തകർത്തപ്പോൾ കുരിശിനെ തള്ളിപ്പറഞ്ഞ,് ഞങ്ങൾ കൈയ്യേറ്റങ്ങൾക്ക് എതിരാണെന്നും ആ കുരിശുമായി  ഞങ്ങൾക്ക് ബന്ധമില്ലെന്നും ഞങ്ങളുടേതല്ലെന്നുമുള്ള പ്രസ്ഥാവന അഭിവന്ദ്യ കത്തോലിക്കാ , യാക്കോബായ മെത്രാന്മാരുടെ പക്ഷത്തുനിന്നും കേൾക്കുവാൻ ഇടയായി. ഇത് ഏതൊരു ക്രിസ്തീയ വിശ്വാസികൾക്കും ദുഖവും വേദനയും ഉണ്ടാക്കിയെന്നത് ഖേദപുർവ്വം അറിയിക്കട്ടെ. നമ്മുടെ കർത്താവിശോമിശിഹായുടെ പീഢാനുഭവത്തിന്റെയും മരണത്തിന്റെയും ഉയിർപ്പിന്റെയും ഭാഗമായി മാറിയ വിശുദ്ധകുരിശ് അതുവഴി മഹത്വവൽക്കരിക്കപ്പെടുകയും മനുഷ്യരുടെ ആത്മീയ രക്ഷക്കു കാരണമാകുകയും ചെയ്തു. പാപത്തിൽ നിന്നും  മാനവരാശിയെ രക്ഷിച്ച വിശുദ്ധകുരിശിനെ ക്രിസ്തുവിന്റെ കാലത്തെ യറുസലേം ദേവാലയത്തിലെ കച്ചവടത്തെ അനുസ്മരിപ്പിക്കുന്ന വിധമുള്ള കച്ചവട വസ്തുവാക്കിമാറ്റി  കൈയ്യേറ്റങ്ങൾക്കും പണസമ്പാദനത്തിനും ടൂറിസത്തിനുമായി ഉപയോഗിക്കുകയാണിപ്പോൾ എന്നത് ഏറ്റവും ദുഖകരമാണ്. ദൈവത്തെ കച്ചവടച്ചരക്കായിമാറ്റുന്നത് പൊറുക്കാനാവാത്ത പാപമാണ്. മനുഷ്യന്റെ ലേബൽ ഏതായാലും കുരിശിന് ഒരു മഹത്വമേയുള്ളു അത് രക്ഷയുടെ മഹത്വമാണ്. കുരിശിനെ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടിയും ആവശ്യമെങ്കിൽ ജനകീയ വിചാരണയും ആവട്ടെ .


ജനങ്ങളുടെ മേൽ സർക്കാർ ഇരട്ടനീതിനടപ്പാക്കരുത്. സ്പിരിറ്റന്മാരുടെ കുരിശാണെന്നുപറഞ്ഞ്  എല്ലാ അനാദരവും കാട്ടിയല്ല കുരിശ് നശിപ്പിക്കേണ്ടത് .മറ്റു സഭകളുടെ കുരിശും കൈയ്യേറ്റങ്ങളും കണ്ടില്ലന്നെുനടിക്കുന്നത് ഇരട്ടനീതിയാണ്. വ്യക്തിയോടും പ്രസ്ഥാനത്തോടുമല്ല, വിശുദ്ധകുരിശിനോട് ആദരവ് കാട്ടാമായിരുന്നു. മൂന്നാറിലെ ഈ കുരിശുമാത്രമല്ല കത്തോലിക്കാ സഭയുടെ കീഴിലുള്ള നൂറുകണക്കിന് കുരിശുമലകളും കൈയ്യേറ്റമാണെന്ന് എല്ലാവർക്കുമറിയാം. സംസ്ഥാനത്തെ നിരവധി റോഡരികുകളും മറ്റു സർക്കാർ സ്ഥലങ്ങളും കുരിശുനാട്ടി കൈയ്യടക്കിയിട്ടുണ്ട്. എന്തിന് ത്രീശൂരിലെ ഒരു പ്രമുഖ പള്ളിക്ക് പോലും പ്രമാണങ്ങളില്ല. മൂന്നാറിനടുത്തുള്ളതും ഏഷ്യയിലെതന്നെ ഏറ്റവും വലിയ കുരിശു സ്ഥാപിച്ചിട്ടുള്ള എഴുകുംവയലും, മൂലമറ്റത്തിനടുത്ത തുമ്പച്ചിമലയും,  എടത്വായിലും പറവൂരുമുൾപ്പെടെ ഇടുക്കിയിലും വയനാട്ടിലും പാലക്കാടുമൊക്കെ നൂറുകണക്കിനു തർക്കമുള്ളതും തർക്കമില്ലാത്തതുമായ കൈയ്യേറ്റങ്ങൾ കുരിശു സ്ഥാപിച്ച്  കത്തോലിക്കാ സഭയും യാക്കോബായസഭയുമൊക്കെ തട്ടിയെടുത്തിട്ടുണ്ടെന്ന് രേഖകൾ പരിശോധിച്ചാൽ ലഭ്യമാണ്.  സർക്കാർ ഈ രേഖകൾ സൂഷ്മമായി പരിശോധിച്ച് സംസ്ഥാനത്ത് അനധികൃതമായി സ്ഥാപിച്ചിട്ടുള്ള മുഴുവൻ കുരിശുകളും ആദരപൂർവ്വം പൊളിച്ചുമാറ്റുകയും ഭൂമിതിരിച്ചുപിടിക്കുകയും കുറ്റക്കാരെ ശിക്ഷിക്കുകയും വേണം. സർക്കാർ ഇതിനു തയ്യാറായില്ലെങ്കിൽ ബഹുമാനപ്പെട്ട കോടതി ഇതിൽ ഇടപെട്ട് അന്വേഷണം നടത്തണം. അഭിവന്ദ്യ മെത്രാന്മാർ കുരിശിനെ തള്ളിപ്പറയാതെ സ്വമേധയ അനധികൃത സ്വത്തുക്കൾ സർക്കാരിനു തിരികെ നൽകി യേശുവിനു സാക്ഷികളാകുന്നത് ഏറ്റവും ഉചിതവും മാതൃകയുമാണ്. നാളെകളിലെങ്കിലും കൊള്ളക്കാർക്കും കൈയ്യേറ്റക്കാർക്കും പിടിച്ചുപറിക്കാർക്കും രക്ഷപെടാനുള്ള  പ്രതിരോധ ആയുധമായി പരിശുദ്ധ കുരിശ് മാറാതിരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. അതോടോപ്പം സ്പിരിറ്റ് ഇൻ ജീസസിന്റെ മാത്രമല്ല കേരളത്തിലെ എല്ലാ ക്രിസ്തീയ സഭകളുടെയും ഭൂമിയുടെയും സ്വത്തുക്കളുടെയും രേഖകൾ പരിശോധിക്കുകയും കൈയ്യേറ്റങ്ങൾ സർക്കാരിലേയ്ക്ക് കണ്ടുകെട്ടുകയും, ദേവസം ബോർഡു മാതൃകയിൽ സർക്കാർ ഉടമസ്ഥതയിൽ ഇതിനായി ഒരു ബോർഡു രൂപീകരിക്കുകയും വേണ്ടത്  രാജ്യത്തെ എല്ലാ മതത്തിൽ പെട്ട ജനവിഭാഗങ്ങൾക്കും സാമൂഹിക-തുല്യ നിതി ഉറപ്പുവരുത്തുവാൻ ആത്യാവശ്യമാണ്. ഇതിനായി എല്ലാ ക്രിസ്തീയ വിശ്വാസികളുടേയും പരിപൂർണ്ണ പിൻതുണ സർക്കാരിനു നൽകണം. ഈ ചിന്തയിൽ എല്ലാ അഭിവന്ദ്യ മെത്രാന്മാരും സർക്കാരും ഇതിനായി പരിശ്രമിക്കുകയും നടപ്പാക്കുകയും ചെയ്യണമെന്ന് കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനമായ ഓപ്പൺ ചർച്ച് മൂവ്‌മെന്റ് സഭാ നേതൃത്വത്തോടും സർക്കാരിനോടും അഭ്യർത്ഥിക്കുകയാണ്. 


                                                                                                    റെജി ഞള്ളാനി ,
                                                                                          ദേശീയ ചെയർമാൻ,
                                                                                       ഓപ്പൺ ചർച്ച്മൂവ്‌മെന്റ്.
                                                                                      9447105070.



2 comments:

  1. This comment has been removed by the author.

    ReplyDelete
  2. ' KCRM ' യൂദാസല്ല!

    ''ക്രിസ്തീയത'' എന്തെന്നറിയാത്ത ഈ സഭകളുടെ കുരിശടികളും പള്ളികളും സ്ഥാപനങ്ങളും സ്വത്തുക്കളും ''വരവ് ചിലവും'' സർക്കാർ പരിശോധിക്കണമെന്ന KCRM ന്റെ ഈ അപേക്ഷ സ്വർഗത്തുനിന്നും ആരോ പറഞ്ഞെഴുതിച്ചതായേ മനനമുള്ളവർക്കു തോന്നുകയുള്ളൂ !എന്നാൽ കർത്താവിന്റെ പേരിൽ ഇന്നയോളം ജനത്തെ ചൂഷണം ചെയ്തു മൂക്കില്ലാ രാജ്യത്തെ ''രാജകീയ പൗരോഹിത്യം'' കളിക്കുന്നവർക്കോ, ഇത് "യൂദാസിന്റെ ഒറ്റിക്കൊടുക്കലായും'' തോന്നാം !

    കേരളത്തെ മാറിമാറി ഭരിച്ചില്ലാതെയാക്കുന്ന ഇടതുവലതു 'അഡ്ജസ്റ്മെൻറ്' സര്കാരുകൾക്കു ഇത് ചെയ്യാൻ ഒരുകാലത്തും നട്ടെല്ലുണ്ടാവുകയില്ല ! പകരം ''പശുവിനെതിന്നുന്ന ഒരു മൂന്നാംമുന്നണി'' ഇവിടെ വന്നേ മതിയാവൂ.!.അവർക്കേ കാളയെ തിന്നുന്ന നമ്മെയും നമ്മുടെ ദുഃഖവും മനസിലാകൂ.. ... മക്കൾ രാഷ്ട്രീയവും കാക്കത്തൊള്ളായിരം കോൺഗ്രസും നമുക്കിനിയും വേണമോ ? ആയതിനാൽ KCRM വോട്ടുകൾ [മാറ്റം കൊതിക്കുന്ന
    ക്രിസ്തീയ വോട്ടുകൾ] ഇടതുവലതു പാളയങ്ങളിൽ ഇനിയും പോകാതെ സൂക്ഷിക്കുക ! കാലത്തെയും കോലത്തെയും അറിഞ്ഞു കളിക്കേണ്ടെ മാളോരേ..
    അഭിവന്യ മെത്രാന്മാർ [പിണറായിയുടെ അധിനിന്ദ്യ മെത്രാന്മാർ] കുരിശിനെ നിന്ദിച്ചില്ല, വന്ദിക്കാൻ അവർക്കൊട്ടറിയത്തുമില്ല! ''ചെവിയിൽ ചെമ്പരത്തിപ്പൂ'' കണക്കെ അവർ കുരിശിനെ സ്വർണ്ണത്തിലാക്കി [അലങ്കാര വസ്തുവാക്കി] ആഭരണമാക്കി ,അത്രതന്നെ ! പുങ്കന്മാർ , ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല, വെറും പാവങ്ങൾ.. samuelkoodal .

    ReplyDelete