Translate

Tuesday, May 2, 2017

''സത്യമറിയാത്ത സത്യജ്വാല''എതിർപ്പുമായി കാത്തലിക് ലേമൻസ് അസ്സോസിയേഷൻ.

സത്യജ്വാല മുഖക്കുറിക്ക് കാത്തലിക് ലേമൻസ് അസ്സോസിയേഷന്റെ പ്രതികരണം
''സത്യമറിയാത്ത സത്യജ്വാല''

''രണ്ടാം വത്തിക്കാൻ ഡിക്രിയുടെ പശ്ചാത്തലത്തിൽ കേരളസഭയുടെ
പരമ്പരാഗത പള്ളിയോഗ ഭരണസമ്പ്രദായം വീണ്ടെടുക്കണമെന്ന ആവശ്യം ഈ സഭയിൽ ശക്തമായി ഉയർന്നതാണ്. ഈ ആവശ്യമുയർത്തുന്ന നിവേദനങ്ങളുടെ ഒരു പ്രളയംതന്നെ അക്കാലത്തുണ്ടായി.'' എന്ന മുഖക്കുറി ലേഖനഭാഗം
നസ്രാണിസഭ ഉയർത്തിക്കാണിക്കേണ്ടതല്ല. രണ്ടാം വത്തിക്കാൻ കൗൺസിൽ ഡിക്രിയുടെ പശ്ചാത്തലമോ അതിൽനിന്ന് ലഭിക്കുന്ന സംരക്ഷണമോ ഭാരത
നസ്രാണിസഭയുടെ പരമ്പരാഗത പള്ളിയോഗ ഭരണസമ്പ്രദായം തുടർന്നു
പോകുന്നതിന് ആവശ്യമല്ല. ഒരു ആചാരം 30 വർഷം തുടർച്ചയായി നിലനിന്നുപോന്നാൽ ആ ആചാരത്തിന് നിയമത്തിന്റെ പ്രാബല്യമുണ്ട്. അത് കാനൻ നിയമത്തിന് എതിരാണെന്നൊ കാനൻ നിയമത്തിലില്ലാത്തതാണെന്നൊ ഉള്ള തർക്കവാദം ഉന്നയിക്കാൻ പാടില്ലാത്തതാണ്. അത് റോമിലെ പോപ്പടക്കമുള്ള
മെത്രാന്മാരും അംഗീകരിച്ചിട്ടുള്ളതാണ്.
നസ്രാണി സഭയുടെ പള്ളിയോഗം രൂപം കൊണ്ടിട്ടുള്ളത് എ.ഡി. 52
മുതലാണ്. അത് ക്രിസ്തീയ തത്വങ്ങൾക്കും പ്രബോധനങ്ങൾക്കും അപ്പസ്‌തോല നടപടിക്രമങ്ങൾക്കും ആചാരങ്ങൾക്കും ദേശീയതക്കും സ്വാതന്ത്ര്യത്തിനും
മൗലികാവകാശങ്ങൾക്കും വിധേയമായതാണ്. 2017 മാർച്ച് മാസം സത്യജ്വാല
മുഖക്കുറിയിൽ പറയുന്ന 2-ാം വത്തിക്കാൻ കൗൺസിൽ 1962-ലാണ് ചേർന്നിട്ടുള്ളത്. ക്രിസ്തീയതയിൽ നിന്നും വ്യതിചലിച്ചതും പത്രോസിന്റെ സഭയെന്ന
വിളിപ്പേര് മാത്രം അവശേഷിച്ചിട്ടുള്ളതുമായ റോമൻ (ലത്തീൻ) കത്തോലിക്ക
സഭയുടെ കാനൻ നിയമത്തിന് വിധേയമായാണ് 2-ാം വത്തിക്കാൻ കൗൺസിൽ നടത്തിയിട്ടുള്ളത്. ് നസ്രാണി സഭയ്ക്ക് അന്യമായ അതിലെ തീരുമാനങ്ങൾ നമുക്ക് ബാധകവുമല്ല. 2-ാം വത്തിക്കാൻ കൗൺസിൽ ഡിക്രിയെ അടിസ്ഥാനമാക്കിയല്ല പള്ളികളും സ്ഥാപനങ്ങളും സ്വത്തുക്കളും ഭരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും നിയമം പ്രാബല്യത്തിലാക്കിത്തരണമെന്നാവശ്യപ്പെട്ടുകൊണ്ട് കാത്തലിക് ലേമൻസ് അസോസിയഷനും മറ്റും സർക്കാറുകൾക്ക് നിവേദനങ്ങൾ സമർപ്പിച്ചിട്ടുള്ളത്. 2-ാം വത്തിക്കാൻ കൗൺസിൽ
ചേരാനിടയാക്കിയ കാനൻനിയമത്തിന്റെ അധികാരത്തിൽ റോമൻ കത്തോലിക്കാ സഭ നമ്മുടെ നസ്രാണി സഭയെ, പൗരസ്ത്യ കത്തോലിക്കാ സഭകളുടെ ഗണത്തിൽ പെടുത്തിക്കൊണ്ട് റോമാ സഭയുടെ പരിധിയിലാക്കാൻ രൂപതാ മെത്രാന്മാരുടെ ഒത്താശയോടെ ശ്രമം നടത്തുകയാണുണ്ടായത്. ഈ ലക്ഷ്യപ്രാപ്തിക്കുവേണ്ടി 1992 ഡിസംബർ 16-ാം തിയ്യതി പൗരസ്ത്യ കത്തോലിക്കാ സഭകളുടെ കാനൻ നിയമം (Code of the Canons of the Eastern Church's) നസ്രാണി സഭയ്ക്കുമേൽ അടിച്ചേൽപ്പിക്കാൻ രൂപതാമെത്രാന്മാർ ശ്രമങ്ങൾ ആരംഭിച്ചതോടെയാണ് കേന്ദ്ര സംസ്ഥാന സർക്കാറുകളോട് കാത്തലിക് ലേമെൻസ് അസ്സോസിയേഷൻ റോമൻ ആധിപത്യത്തിനെതിരെ സംരക്ഷണം ആവശ്യപ്പെട്ടത്. അതോടൊപ്പം കാനൻ നിയമങ്ങൾ ഇവിടെ നിരോധിച്ചുകിട്ടുന്നതിനും പള്ളി ഭരണത്തിന്റെ നിയന്ത്രണം അൽമായരിൽ നിക്ഷിപ്തമാക്കുന്ന ഒരു സ്‌കീം കോടതി പ്രാബല്യത്തിലാക്കിത്തരണമെന്നും ആവശ്യപ്പെട്ട് കാത്തലിക് ലേമെൻസ് അസ്സോസിയേഷൻ നിയമനടപടികൾ ആരംഭിച്ചത്. കൂടാതെ മേജർ ആർച്ച് ബിഷപ്പടക്കമുള്ള മെത്രാന്മാരെ പ്രതികളാക്കി C.L.A. കോഴിക്കോട് പ്രിൻസിപ്പൽ സബ്ബ് കോർട്ടിൽ ഓർഡർ 1 റൂൾ 8 സെക്ഷൻ 92 C.P.C. പ്രകാരം O.S.184/1998 നമ്പർ ആയി സീറോ-മലബാർ (നസ്രാണി) സഭയെ പ്രാതിനിധാനം ചെയ്ത് പൊതു പ്രതിനിധ്യ സ്വഭാവ ഹർജി ഫയൽ ചെയ്യുകയും . പ്രസ്തുത ഹർജിയിലൂടെ അൽമായ സമൂഹത്തിന്റെയും
സഭാ സ്‌നേഹികളായ വൈദികരുടെയും അവകാശ സംരക്ഷണത്തിനുവേണ്ടി 2 ദശാബ്ദകാലമായി പോരാടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ മെത്രാന്മാർക്ക് റോമിൽനിന്നു ലഭിച്ച ദുഷ്ടാരൂപിയുടെ ശക്തിയിൽ കോടതികളിൽ വ്യാജ സത്യപ്രസ്താവനകളും ദുഷ്ത്തർക്കങ്ങളും നിരത്തി തടസ്സവാദങ്ങളുന്നയിക്കുകമൂലം മേൽനമ്പർ കേസിന്റെ തീർപ്പിന് കാലതാമസം നേരിട്ടു. അതിനാലാണ് പള്ളികളും സ്ഥാപനങ്ങളും സ്വത്തുക്കളും ഭരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ആവശ്യമായ നിയമം പ്രാബല്യത്തിലാക്കിത്തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സർക്കാറുകളെ സമീപിച്ച് കാത്തലിക് ലേമെൻസ് അസ്സോസിയേഷൻ നിവേദനങ്ങൾ നൽകിയിരുന്നത്. നിവേദനത്തിന്റെ കോപ്പികൾ കേരളത്തിലെ എല്ലാ എം.എൽ.എ. മാർക്കും പാർലമെന്റ് മെമ്പർമാർക്കും നൽകിയിട്ടുള്ളതുമാണ്. തൽഫലമായി കേരളത്തിൽ അധികാരത്തിൽ വന്ന ശ്രീ. വി.എസ്. അച്ചുതാനന്ദൻ സർക്കാർ ക്രിസ്ത്യൻ പള്ളികളുടെ ഭരണത്തിന് നിയമനിർമ്മാണം നടത്തി സർക്കാറിന് സമർപ്പിക്കുന്നതിന് ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ ചെയർമാനായ കേരളാ നിയമപരിഷ്‌കരണ കമ്മീഷനെ ചുമതലപ്പെടുത്തി. കമ്മീഷൻ ഏവർക്കും അവസരം നൽകിക്കൊണ്ട് പള്ളിഭരണ നിയമ നിർമ്മാണത്തിനു മാത്രമായി 8-ൽപരം സിറ്റിംഗ് നടത്തി
തെളിവുകളും അഭിപ്രായങ്ങളും സ്വീകരിച്ചിട്ടുള്ളതാണ്. കമ്മീഷൻ നടത്തിയിട്ടുള്ള സിറ്റിംഗുകളിലെല്ലാം കാത്തലിക് ലേമെൻസ് അസ്സോസിയേഷൻ ഭാഗഭാഗിത്വം വഹിച്ച് പള്ളിഭരണ നിയമനിർമ്മാണത്തിന് സഹകരിച്ചിട്ടുള്ളതാണ്. നിയമ
പരിഷ്‌ക്കരണ കമ്മിഷൻ ചെയർമാൻ ''ദി കേരള ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് ആന്റ് ഇൻസ്റ്റിറ്റിയൂഷൻസ് ട്രസ്റ്റ് ബിൽ'' 2009-ലെ റിപ്പബ്ലിക് ദിനത്തിൽ പ്രാബല്യത്തിലാക്കണമെന്ന ശുപാർശയോടുകൂടി കേരള സർക്കാരിന് സമർപ്പിച്ചിട്ടുള്ളതും
വിജ്ഞാപനം ചെയ്തിട്ടുള്ളതുമാണ്.
വസ്തുകകൾ ഇതായിരിക്കെ ശ്രീ .''ജോസഫ് പുലിക്കുന്നേലിന്റെ മുൻകൈയ്യിൽ സഭാസ്വത്തു ഭരിക്കാൻ
നിയമനിർമ്മാണം നടത്തിത്തരണം എന്നാവശ്യപ്പെട്ട് ഗവൺമെന്റിനെ സമീപിച്ചതും ചർച്ച് ആക്ട് എന്ന കരട് നിയമനിർദ്ദേശത്തിന് കാരണമായതും'' എന്ന മുഖക്കുറിലേഖനം തെളിവുകൾക്കും വസ്തുതകൾക്കും സത്യത്തിനും നിരക്കാത്തതും അസത്യം ജ്വലിപ്പിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.മാത്രവുമല്ല പ്രസ്തുത ചർച്ച് ആക്ടിന് സർക്കാർ നിയമപ്രാബല്യം നൽകുന്നതിനെ എതിർത്ത് ശ്രീ. ജോസഫ്
പുലിക്കുന്നേൽ നിവേദനം നൽകിയിട്ടുമുണ്ട്. നിവേദനത്തിൽ അദ്ദേഹംആവശ്യപ്പെട്ടിരിക്കുന്നത്  ''ക്രൈസ്തവ സഭകളുടെ സ്വത്തു ഭരിക്കുന്നതിനുള്ള ഒരു നിയത്തിന് സർക്കാർ രൂപം കൊടുക്കുന്നതിന് മുമ്പ് ഈ നിയമത്തിന്റെ വിവിധ അടിസ്ഥാന വീക്ഷണങ്ങളെ സംബന്ധിച്ച് പുരോഹിതാധികാരികളുടെയും ചിന്തിക്കുന്നവരായ ക്രൈസ്തവരുടെയും അക്രൈസ്തവരുടെയും
അഭിപ്രായമാരായാൻ ഗവർമെന്റ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ
നിയമജ്ഞരുടെ ഒരു കമ്മീഷൻ രൂപീകരിച്ച് വിശദമായ പഠനങ്ങൾക്കു ശേഷം മാത്രമേ ഇത്തരം ഒരു നിയമം നിർമ്മിക്കാവു'' എന്നാണ്. ഈ വസ്തുതകളെല്ലാം അറിവുള്ള മുഖക്കുറി ലേഖകൻ സത്യത്തെ തമസ്‌കരിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത് കടുത്ത അപരാധമാണ്. ക്രിസ്തീയ സഭക്ക് നിയമമുണ്ടാക്കേണ്ടത് പുരോഹിതരുടെ അഭിപ്രായത്തിലായിരിക്കണം എന്ന ഭാഷ്യവും ജോസഫ്
പുലിക്കുന്നേലിന്റെ നിവേദനം വെളിവാക്കുന്നുണ്ട്. എന്നാൽ അത് ശരിയല്ല.
പൗരോഹിത്യ പട്ടമോ സന്യാസ വ്രതമോ സ്വീകരിക്കാത്തവരായ അൽമായരോ (Lay Persons) അവർ തെരഞ്ഞെടുത്ത അൽമായ പ്രതിനിധികളോ ആണ് ക്രൈസ്തവ സഭയ്ക്ക് നിയമമുണ്ടാക്കേണ്ടത്. ഈ വസ്തുത വത്തിക്കാനിലെ പോപ്പടക്കമുള്ള മെത്രാന്മാർക്കെല്ലാം അറിവുള്ളതും അംഗീകരിച്ചിട്ടുള്ളതുമാണ്. പോപ്പടക്കമുള്ള മെത്രാന്മാർ അൽമായർക്ക് അംഗീകരിച്ചിട്ടുള്ള അവകാശങ്ങൾപോലും ശ്രീ.ജോസഫ് പുലിക്കുന്നേലും സത്യജ്വാലയുടെ മുഖക്കുറി ലേഖകനും പുരോഹിതവർഗ്ഗത്തിന് അടിയറ വെച്ച് വിധേയപ്പെടുന്നത് ഭൂഷണമല്ല.
ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ നിയമജ്ഞരുടെ ഒരു
കമ്മീഷൻ രൂപീകരിച്ച് വിശദമായ പഠനങ്ങൾക്ക് ശേഷം മാത്രമേ ഇത്തരമൊരു നിയമം നിർമ്മിക്കാവൂ എന്നശ്രീ.  ജോസഫ് പുലിക്കുന്നേലിന്റെ നിവേദന ഭാഗവും വസ്തുതകൾ മനസ്സിലാക്കാതെയാണ്.ശ്രീ. ജോസഫ് പുലിക്കുന്നേൽ നിവേദനം
വഴി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ള കമ്മീഷനെക്കാൾ ഉയർന്ന യോഗ്യതയുള്ള കമ്മീഷനാണ് ചർച്ച് ആക്ടിന് രൂപം നൽകിയിട്ടുള്ളത്. പ്രസ്തുത ബില്ലിന്
രൂപം കൊടുത്തിട്ടുള്ള കേരള നിയമപരിഷ്‌ക്കരണ കമ്മീഷൻ അംഗങ്ങൾ
(1) ചെയർമാൻ-സുപ്രിം കോർട്ട് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ (2) വൈസ് ചെയർമാൻ - കേരള ഹൈക്കോർട്ട് ജസ്റ്റിസ് ടി.വി. രാമകൃഷ്ണൻ, മെമ്പർമാർ -
(3) കേരള ഹൈക്കോർട്ട് ജസ്റ്റിസ് സി.എസ്. രാജൻ (4) അഡ്വ: ശ്രീ. വർക്കല രാധാകൃഷ്ണൻ എം.പി., (5) അഡ്വ: ശ്രീ. സെബാസ്റ്റ്യൻ പോൾ എം.പി.,
(6) സീനിയർ അഡ്വ: ശ്രീ. ടി.പി. കേളു നമ്പ്യാർ (7) ബാരിസ്റ്റർ എം.പി.ആർ. നായർ (8) അഡ്വ: ശ്രീ. പി.ബി. സഹസ്രനാമം, (9) പ്രൊഫ: എൻ. എസ്. ഗോപാല
കൃഷ്ണൻ, (10) ഡോ: എൻ.കെ. ജയകുമാർ, ന്യൂയൽസ് (Nuals) (11) മെമ്പർ
സെക്രട്ടറി - കേരള ഗവർമെന്റ് നിയമ വകുപ്പ് സെക്രട്ടറി ശ്രീ. പി.എസ്.
ഗോപിനാഥൻ (കേരള ഹൈക്കോർട്ട് ജസ്റ്റിസ്) എന്നിവരാണ്.
വസ്തുത  ഇങ്ങനെയിരിക്കെ ചർച്ച് ബില്ലിന്റെ പിതൃത്വം ശ്രീ.ജോസഫ് പുലിക്കുന്നേലിന്ചാർത്തിക്കെടുക്കുന്ന സത്യജ്വാലയുടെ മുഖക്കുറി ലേഖനം ചരിത്രത്തിന്
പുകമറ സൃഷ്ടിക്കലാണ്.

എം. എൽ . ജോർജ്ജ്.

    സെക്രട്ടറി

-----------------------------------------------------------------
ശ്രീ .   എം. എൽ . ജോർജ്ജിന്റെ അവകാശവാദം ഏറെക്കുറെ ശരിവയ്ക്കുന്ന തരത്തിലാണ് കെ.സി. ആർ എം. ന്റെ കഴിഞ്ഞ മാസ മീറ്റിംഗിൽ ഈ വിഷയം ചർച്ച ചെയ്തത്. എങ്കിലും വായനക്കാരുടെ അഭിപ്രായങ്ങളും താഴെയുള്ള പ്രതികരണ കോളത്തിൽ രേഖപ്പെടുത്താവുന്നതാണ്.
-----------------------------------------------------------------



1 comment:

  1. സത്യമറിഞ്ഞുതന്നെയാണ് സത്യജ്വാല എഴുതിയത്. പക്ഷെ പദപ്രയോഗത്തിൽ തെറ്റുപറ്റിയെന്നുള്ളത് സത്യമാണ്. ശ്രീ എം.എൽ. ജോർജിനെപ്പോലെയൊ അതിൽക്കൂടുതളൊ പ്രൊഫ, ജോസഫ് പുലിക്കുന്നേൽ പുരോഹിതാധിപത്യത്തിനെതിരെ പോരാടുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നുള്ളത് ശ്രഐ. ജോർജ് സമ്മതിച്ചില്ലെങ്കിലും പുരോഹിതരും മെത്രന്മാരും സമ്മതിക്കും. അത് ഈ ലേഖനത്തിൽത്തന്നെ ശ്രീ. ജോർജ് മാളിയേക്കൽ ഭംഗ്യന്തരേണ സൂചിപ്പിക്കുന്നുണ്ടുതാനും-'CLAയും മറ്റും...'. കോട്ടയത്ത് ഡിസി കിഴക്കേമുറി ഇടത്തിൽ സമുദായ പ്രതിനിധിളെയും, നിയമജ്ഞരെയും വിളിച്ചുകൂട്ടി ചർച്ച നടത്തി പള്ളിനിയമനിർമാണം ആവശ്യമാണെന്ന ആശയം മുന്നോട്ടുവെച്ചത് പ്രൊഫ. ജോസഫ് പുലിക്കുന്നേലിന്റെ നേതൃത്വത്തിലാണെന്നത് ലേഖകനും അറിവുള്ളതാണല്ലോ! ജോസഫ് പുലിക്കുന്നേലിനെക്കാൾ പാരമ്പര്യം ശ്രി. എം.എൽ ജോർജ് അവകാശപ്പെടുന്നത് പരിഹാസ്യമാണ്. പള്ളിനിയമത്തിന്റെ പിതൃത്വത്തിനുള്ള കടിപിടിയാണൊ പ്രധാനം, അതൊ കാര്യം നടക്കുക എന്നുള്ളതാണോ എന്ന ചിന്തപോലുമില്ലാത്ത നേതാക്കൾ ഏതു പ്രസ്ഥാനത്തിനും ബാധ്യതയാണ്. കൂടെ നിൽക്കുന്നവനെ ആക്ഷേപിച്ചിട്ടുവേണോ മഹത്വം നേടാൻ? പിന്നെ, പുലിക്കുന്നേലിന്റെ നിർദ്ദേശം മൂലമാണൊ നിയമം നടപ്പിലാവാത്തത്? എങ്കിൽ ശ്രീ. ജോസഫ് പുലിക്കുന്നേലിനാണ് പ്രാമുഖ്യം എന്നു സമ്മതിക്കേണ്ടി വരില്ലേ? പക്ഷെ, ആലോചനയില്ലാതെ നിയമം നടാപ്പാക്കാനൊരുങ്ങിയാൽ ഉണ്ടാകാവുന്ന തിരിച്ചടി ഒഴിവാക്കാനായിട്ടാണ് പുലിക്കുന്നേൽ കമ്മിറ്റിയെ നിർദ്ദേശിച്ചത്. മെത്രാന്മാർ ഉന്നയിച്ച ആക്ഷേപവും പ്രചരണവും ആ ദിശയിലായിരുന്നുതാനും. ഇതൊക്കെ അറിയാവുന്ന ലേഖകൻ ഇത്തരം ബാലിശമായ വാദമുന്നയിക്കുന്നത് തികച്ചും നിരാശജനകമാണ്.

    ReplyDelete