Translate

Friday, July 27, 2012

പള്ളിക്കേകാന്‍ ചൊന്നിട്ടില്ല.

'പള്ളിക്കേകുക വരുമാനത്തിന്‍ 
പത്തിലൊരംശം - കെ.സിബി.സി 
കല്പന കേട്ടോ പെണ്ണേ, പണ്ടാ
ആത്മസ്ഥിതി പൂരിപ്പിച്ചപ്പോള്‍ 
നേരവിടെഴുതേണ്ടെന്നു പറഞ്ഞൂ
ഞാന്‍ , നീ ചൊന്നതു നീയോര്‍ക്കുന്നോ?'

തോമ്മാച്ചേട്ടന്‍ കെട്ടിയവളോടായ് 
ചൊന്നതൊരല്പമുറക്കെ, യതുംകേ-
ട്ടവളുടെ മറുപടി കേള്‍ക്കാനായ് ഞാന്‍ 
കാതുകള്‍ കൂര്‍പ്പിക്കവെ കേട്ടിങ്ങനെ:


'എന്റെ മനുഷ്യാ ഒച്ച കുറയ്ക്കൂ
പള്ളിയൊടോ നുണയെന്നു പറഞ്ഞൂ 
ഞാന, ന്നിന്നറിയു: ന്നതു തെറ്റി.
കര്‍ത്താവേ യിനി മറുവഴിയെന്ത്?'

അന്നേ ചൊന്നൂ ഞാന്‍ : 'വിവരങ്ങള്‍ 
തേടുവതെന്തോ കണ്ടിട്ടാവും. 
പെണ്ണേ, നീയന്നെന്നൊടു ചൊന്നൂ:
നേരും നെറിയും പള്ളിയൊടെങ്കിലു-
മില്ലാതായാല്‍ കഷ്ടം തന്നെ.
ഞാനന്നെന്താ ചൊന്നത്? നീ പറ.'

'രൂപതയൊന്നും വരുമാനത്തിന്‍
വരവും ചെലവും നമ്മളൊടൊന്നും
പറയുന്നില്ലെന്നോര്‍ക്കുക നമ്മള്‍
നമ്മളുമതുപോല്‍ ചെയ്താല്‍പ്പോരേ?
മനുഷേനേ, യന്നങ്ങുപറഞ്ഞതു, 
ശരിയാരു, ന്നെതിരായതു തെറ്റി.'

'എന്നാല്‍ കേട്ടോ പെണ്ണേ, പെണ്ണും
പിള്ളേരും വരവുണ്ടാക്കിടുവാന്‍ 
പണിചെയ്യുന്നൊരു പതിവും പള്ളിയി-
ലച്ചന്മാര്‍ക്കില്ലെന്നോര്‍ക്കുക നാം.


അവരറിയുന്നില്ലോരോ വീട്ടിലു-
മുള്ളൊരു കഷ്ടപ്പാടുകള്‍ , വരവുകള്‍
ആവശ്യങ്ങളുമായിച്ചേര്‍ക്കാ-
നാവാതുള്ളൊരു വലിവും! നമ്മള്‍
നല്കാന്‍ പോകുന്നില്ല ദശാംശം!!


യേശുപറഞ്ഞതു പാവങ്ങള്‍ക്കായ് 
ഉള്ളതു വിറ്റുകൊടുക്കാനത്രെ,
പള്ളിക്കേകാന്‍ ചൊന്നിട്ടില്ല.

No comments:

Post a Comment