Translate

Friday, July 20, 2012

നേതൃത്വമില്ലാത്ത കത്തോലിക്കര്‍


സത്യജ്വാല മാസിക 2012 ജൂണ്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍

കേരളത്തിലെ കത്തോലിക്കര്‍ വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുന്‍പന്തിയിലാണ്. ആനുപാതിക ജനസംഖ്യാശതമാനത്തെയൊക്കെ കവച്ചുവയ്ക്കുന്നത്ര പ്രഗത്ഭമതികള്‍ ഇന്‍ഡ്യയിലും വിദേശരാജ്യങ്ങളിലും പ്രതിഭയും കര്‍മ്മശേഷിയും തെളിയിച്ചവരായി ഈ സമുദായത്തില്‍ നിന്നുണ്ട്. സാമൂഹിക-രാഷ്ട്രീയരംഗങ്ങളിലും, കലാ-സാഹിത്യ-സാംസ്‌കാരികരംഗങ്ങളിലും നിപുണരായ മഹാവ്യക്തിത്വങ്ങള്‍ക്ക് തലമുറകളായി ജന്മം നല്‍കിക്കൊണ്ടിരിക്കുന്ന ഒരു സമൂഹമാണിത്.
അങ്ങനെ, പൊതുസമൂഹത്തിന്റെ അഭിവൃദ്ധിക്കുതകുമാറ് തങ്ങളുടെ കര്‍മ്മശേഷിയും നേതൃത്വവും വിനിയോഗിക്കാന്‍ വലിയൊരളവുവരെ ഇവിടുത്തെ കത്തോലിക്കര്‍ക്കു കഴിഞ്ഞിട്ടുണ്ട് എന്നത് നമുക്ക് അഭിമാനകരംതന്നെ. എന്നാല്‍, തങ്ങള്‍ ജനിച്ചുവളര്‍ന്ന സ്വന്തം സമുദായത്തെ മുന്നോട്ടുനയിക്കാന്‍ ഇവരുടെ നേതൃത്വം ഉതകിയിട്ടുണ്ടോ എന്നൊരു ചോദ്യം ഉദിക്കുന്നുണ്ടിവിടെ. സ്വാഭാവികമായും അങ്ങനെ സംഭവിക്കേണ്ടതായിരുന്നില്ലേ?
എന്നാല്‍, ഈ സമുദായത്തിനുള്ളിലേക്കൊന്നു തിരിഞ്ഞുനോക്കുന്നപക്ഷം, ഈ കഴിവുറ്റവരെല്ലാം പുരോഹിതളോഹകള്‍ക്കുമുമ്പില്‍ മുട്ടുകുത്തിയും കൈകൂപ്പിയും നില്‍ക്കുന്നതാണ്, അല്ലെങ്കില്‍ അങ്ങനെ നില്‍ക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നതാണ്, നാം കാണുക. പൊതുസമൂഹത്തില്‍ നട്ടെല്ലുനിവര്‍ത്തിയും ശിരസ്സുയര്‍ത്തിയും അഭിമാനപൂര്‍വ്വം കര്‍മ്മനിരതരായിരിക്കുന്നവര്‍ ഈ സമുദായത്തിലാകുമ്പോള്‍, നടുവ് വളച്ചും തലകുനിച്ചും കര്‍മ്മവിമുഖരായിത്തീരുന്നു! ഏതോ ആസുരതാന്ത്രികവിദ്യയാലെന്നവണ്ണം, അവര്‍ പൊടുന്നനെ, പുരോഹിത ഇടയന്മാരുടെ മുന്നിലെ ആടുകളും 'അത്മായ'രുമായിത്തീരുന്നു! 'അത്മായ'യരെന്നാല്‍ laymen; അതായത്, പ്രത്യേക കഴിവോ അറിവോ ഒന്നുമില്ലാത്തവര്‍- വിവരമില്ലാത്തവര്‍. വിവരമില്ലാത്തവര്‍ക്കെങ്ങനെ തങ്ങളുടെ സമൂഹത്തിനു നേതൃത്വം കൊടുക്കാനാകും? ഇതാണ് കത്തോലിക്കാ ദൈവശാസ്ത്രം. കത്തോലിക്കാ മനശ്ശാസ്ത്രവും ഇതുതന്നെ.
പത്താം ക്ലാസ് കഷ്ടിച്ചു ജയിച്ച ഒരു ളോഹാധാരിയെപ്പോലും, നിഷ്പ്രയാസം സമൂഹത്തില്‍ ഇടയനും നേതാവുമാക്കുകയും, അതേ കൈയടക്കത്തോടെ വിദ്യാഭ്യാസവിചക്ഷണരെയും വൈസ് ചാന്‍സലര്‍മാരെയും ജഡ്ജിമാരെയും സാംസ്‌കാരികനായകരെയും ജനപ്രതിനിധികളെയും മന്ത്രിമാരെയുമൊക്കെ, അനുസരിക്കേണ്ട വെറും അനുയായികളാക്കുകയും ചെയ്യുന്ന വിചിത്രമായൊരു മറിമായസംവിധാനമാണിന്നു സഭ. മനുഷ്യരെ വിഡ്ഢികളും ഭീരുക്കളുമാക്കുന്ന ഈ സഭാസംവിധാനംമൂലം, നേതൃത്വമില്ലാത്ത ഒരു മുരടിച്ച സമുദായമായി മാറിയിരിക്കുന്നു, ഈ സമൂഹം. ളോഹയ്ക്കുണ്ടെന്നു കരുതപ്പെടുന്ന ദിവ്യപരിവേഷം ഒന്നു മാറ്റിവച്ചു നോക്കിയാല്‍ മാത്രം മതി, ഈ വസ്തുത ആര്‍ക്കും സ്പഷ്ടമായി കാണാനാകും.
മുരടിച്ച ഒരു സമൂഹം യാന്ത്രികമായി നയിക്കപ്പെടും. ചില ചട്ടങ്ങളും അനുശാസനങ്ങളുംകൊണ്ട് അവരെ ആട്ടിത്തെളിക്കാന്‍ ആര്‍ക്കും പറ്റും. അവയ്‌ക്കൊരു ദൈവികപരിവേഷംകൂടി ചാര്‍ത്താന്‍ കഴിഞ്ഞാല്‍, മനുഷ്യര്‍ കാലിക്കൂട്ടങ്ങളെപ്പോലെ, മുമ്പേമുമ്പേയെന്നു തോന്നുമാറ്, പിമ്പേപിമ്പേ ഗമിച്ചുകൊള്ളും.
 
കേരളത്തിലെ കത്തോലിക്കാസമൂഹം ഏതാണ്ട് ഇപ്രകാരമുള്ള ഒരു യാന്ത്രികസമൂഹമായിക്കഴിഞ്ഞിട്ടില്ലേ എന്നൊരു ആത്മപരിശോധന നടത്താന്‍ സമയം കഴിഞ്ഞു എന്നു തോന്നുന്നു. ഇതാണ് കെട്ടുറപ്പും അച്ചടക്കവുമെന്നു ധരിച്ചുവശായും, തങ്ങളാണ് മാതൃകാസമൂഹം എന്നു വിശ്വസിച്ചും മറ്റുള്ളവരെക്കൊണ്ടു വിശ്വസിപ്പിച്ചും, അന്ധമായി മുന്നോട്ടുപോകുന്ന വ്യക്തിത്വമില്ലാത്ത ഒരു സമുദായമായി മാറിയിരിക്കുന്നു, കേരളകത്തോലിക്കര്‍. പക്വതയോ ജീവിതപരിചയമോ ഉണ്ടാകാനവസരം ലഭിച്ചിട്ടില്ലാത്ത കൊച്ചച്ചന്മാര്‍വരെ ഈ സമുദായത്തെ പ്രതിനിധീകരിച്ച് 'ആധികാരിക'തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍, ഒന്നു മുരളുകപോലും ചെയ്യാതെ, അതു തങ്ങളുടെ അഭിപ്രായമാണല്ലോ എന്നു ചിന്തിച്ചു പോകുന്നത്ര ബൗദ്ധികപാപ്പരത്വത്തിലാണിന്ന് ഈ സമുദായത്തിലുള്ളവര്‍, പൊതുവെ. ഏതു ബാലിശമായ പുരോഹിതപ്രഖ്യാപനങ്ങള്‍ക്കും പിന്തുണപ്രഖ്യാപിച്ച് അവര്‍ക്കു പിന്നില്‍ അണിനിരക്കുന്നതാണ് ക്രൈസ്തവധര്‍മ്മം എന്നു കരുതാന്‍മാത്രം അടിമത്തം ബാധിച്ചിരിക്കുന്നു, ഈ സമൂഹത്തിന്.
ഈ സമുദായത്തിന് ഒരു തനതു നേതൃന്നിര ഇല്ലാത്തതുകൊണ്ടല്ലേ, 500 -ലേറെ വീട്ടുകാരുള്ള ഒരിടവകയില്‍ എല്ലാവര്‍ക്കുംതന്നെ ഉള്ളില്‍ എതിര്‍പ്പുണ്ടെങ്കിലും, അവരുടെ മനോഹാരിതയും ഉറപ്പുമുള്ള പള്ളി ഡൈനാമൈറ്റ് വച്ചു തകര്‍ക്കാന്‍ പോരുന്നത്ര ഹുങ്ക് ഒരച്ചനുണ്ടാകുന്നത്? ഈ സമുദായത്തിലുരുത്തിരിഞ്ഞു വന്ന ഒരു നേതൃത്വമില്ലാത്തതുകൊണ്ടല്ലേ, സമുദായംവക സ്വാശ്രയസ്ഥാപനങ്ങളെ, ഈ സമുദായത്തിന് അപമാനമുണ്ടാക്കുംവിധം കോഴസ്ഥാപനങ്ങളാക്കാന്‍ പുരോഹിതമാനേജ്‌മെന്റുകള്‍ക്കു കഴിയുന്നത്? നമ്മുടെ ആശുപത്രികളില്‍ രോഗികളെയും പാവപ്പെട്ട നേഴ്‌സുമാരെയും, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികളെയും അദ്ധ്യാപകരെയും ചൂഷണം ചെയ്യുന്ന അക്രൈസ്തവസാഹചര്യത്തിനു അറുതിവരുത്താന്‍ നമുക്കു കഴിയാതെപോകുന്നതും ഈ നേതൃത്വശൂന്യത മൂലമല്ലേ? വിശ്വാസിസമൂഹം യാതൊരുവിധ പ്രാതിനിധ്യവും നല്‍കിയിട്ടില്ലാത്ത മെത്രാന്മാര്‍ ഈ സമൂഹത്തിന്റെ സാമൂഹിക-രാഷ്ട്രീയ വക്താക്കളാകുന്നതും 'വോട്ടുബാങ്ക് ജന്മിത്വം' ഭാവിച്ച് ഈ സമൂഹത്തെവച്ചു വിലപേശുന്നതും ഈ സമുദായത്തിനൊരു തനതു നേതൃത്വമില്ലാത്തതുകൊണ്ടല്ലേ?
പാശ്ചാത്യമെത്രാന്മാരെ, പള്ളിയോഗം ചേര്‍ന്ന്, വരച്ചവരയില്‍ നിര്‍ത്തിയിട്ടുള്ള ധീരമായ നസ്രാണിപാരമ്പര്യം പേറുന്നവര്‍ക്കാണ് ഈ ദുര്‍ഗ്ഗതി വന്നുചേര്‍ന്നിരിക്കുന്നതെന്നോര്‍ക്കുക. 1653-ല്‍,പുരോഹിതാധിപത്യത്തിന്റേതായ പാശ്ചാത്യസഭാസമ്പ്രദായത്തെ 'ഞങ്ങളും ഞങ്ങളുടെ പിന്‍മുറക്കാരും അംഗീകരിക്കില്ലെ'ന്ന് മട്ടാഞ്ചേരിയില്‍ കുരിശ്ശില്‍ ആലാത്തുകെട്ടി സത്യം ചെയ്തവരുടെ പിന്‍മുറക്കാരാണ്, അതേ സമ്പ്രദായത്തിന്റെ നീരാളിപ്പിടുത്തത്തില്‍പ്പെട്ട് ഇന്ന് അടിമത്തനുകം പേറുന്നതെന്നോര്‍ക്കുക. പിന്നെയും പുറകോട്ടു പോയാല്‍, അക്രൈസ്തവമായ പാശ്ചാത്യസഭാസമ്പ്രദായത്തിനെതിരെ ഒരു നൂറ്റാണ്ടുകാലം ശക്തമായ ജനകീയസമരം നയിച്ച നമ്മുടെയെല്ലാം ധീരരായ നസ്രാണിക്കാരണവന്മാരെ കാണാം. മാര്‍പ്പാപ്പായുടെ മത-രാഷ്ടീയാധിനിവേശാധികാരത്തീട്ടൂരവുമായി 1498-ല്‍ വാസ്‌കോഡിഗാമ കേരളതീരത്തിറങ്ങിയ അന്നുതൊട്ട്, നസ്രാണിസമൂഹത്തിനുമേല്‍ റോമന്‍ ആധിപത്യം അടിച്ചേല്‍പിക്കപ്പെട്ട 1599-ലെ ഉദയംപേരൂര്‍ സൂനഹദോസുവരെ, ഐതിഹാസികമായ ഒരു 'നൂറ്റാണ്ടുയുദ്ധം' നയിച്ചവരുടെ പിന്‍മുറക്കാരാണിന്ന് നേതൃത്വമില്ലാത്ത ഒരു സമുദായമായി മുരടിച്ചു നില്‍ക്കുന്നത്.
നമുക്കു നമ്മുടെ ഭാരതീയമായ നസ്രാണിസ്വത്വം വീണ്ടെടുക്കേണ്ടിയിരിക്കുന്നു. 'മാര്‍ത്തോമ്മായുടെ നിയമ'ത്തിലധിഷ്ഠിതമായ പള്ളിയോഗസഭാഭരണസമ്പ്രദായം സഭാപരമായിട്ടോ ഗവണ്‍മെന്റിലൂടെയോ പുനഃസ്ഥാപിക്കേണ്ടിയിരിക്കുന്നു. സമുദായത്തിന്റെ സാമൂഹികനിയന്ത്രണം, ഇവിടെ ഉരുത്തിരിഞ്ഞുവരുന്ന സമുദായനേതൃത്വത്തിന്റെ ജനാധിപത്യനിയന്ത്രണത്തിനു വിധേയമാക്കിയേ പറ്റൂ. പൊതുസമൂഹത്തിന്റെ നേതൃന്നിരയില്‍ മിന്നിത്തിളങ്ങുന്നവരുള്ള ഈ സമൂഹത്തിന് അതിന്റെ ആഭ്യന്തരകാര്യങ്ങള്‍ നേരേചൊവ്വേ കൊണ്ടുപോകുന്നതിനുള്ള ശേഷിയും ശേമുഷിയും തീര്‍ച്ചയായും ഉണ്ട്- ഇപ്പോള്‍ ഉറക്കിക്കിടത്തിയിരിക്കുന്നുവെന്നേയുള്ളു; യേശുവില്‍ ധീരരായി ഉണര്‍ന്നെഴുന്നേല്‍ക്കുകയേ വേണ്ടൂ. പാശ്ചാത്യസഭയുടെ അധിനിവേശംമൂലം സ്വത്വം നഷ്ടപ്പെട്ട എല്ലാസഭകളെയും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഉദ്‌ബോധിപ്പിച്ചതും അതായിരുന്നു- തങ്ങളുടെ പൗരാണിക പൈതൃകവും പാരമ്പര്യവും കണ്ടെത്തി അവ സ്വയം പുനരാവിഷ്‌ക്കരിക്കുവാനുള്ള ആര്‍ജ്ജ
വത്വം നേടുക, എന്ന്. അതുപോലെ, സ്വതന്ത്രസഭാസംഘടനകളെ പ്രോത്സാഹിപ്പിക്കണമെന്നും, അവയുടെ നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും ചെവിക്കൊള്ളണമെന്നും സഭാധികാരത്തെ ഇതേ കൗണ്‍സില്‍ ഉദ്‌ബോധിപ്പിച്ചിട്ടുണ്ട്.
 
അതെ, യേശുവില്‍ ധീരരായി ഉറക്കമുണരുകയേ വേണ്ടൂ - കേരളസഭയില്‍ അങ്ങോളമിങ്ങോളം സ്വതന്ത്രസഭാ സംഘടനകളും പ്രസ്ഥാനങ്ങളും മുളപൊട്ടി വളര്‍ന്നുകൊള്ളും; ഒപ്പം ഈ സമൂഹത്തെ നയിക്കാന്‍ പ്രാപ്തമായ ഒരു നേതൃന്നിരയും. 
ജോര്‍ജ് മൂലേച്ചാലില്‍ (എഡിറ്റര്‍)

3 comments:

  1. ഇതുപോലെ പ്രൌഡമായ എഡിറ്റോറിയല്‍ എഴുതാന്‍ സാധിക്കുന്നത് തന്നെ ഉള്ളില്‍ കത്തിക്കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെയും സത്യാന്വേഷണത്തിന്റെയും അഭിനിവേശം ഒന്നുകൊണ്ടു മാത്രമാണ്. വായിക്കുമ്പോള്‍ അഭിമാനം തോന്നുന്നു. റെവ. ഡോ. സെക്രെട്ടറിമാരെ ഇരുത്തി എഴുതിച്ചിട്ടുപോലും കേരളത്തിലെ ഒരു മെത്രാന് ആശയസംപുഷ്ടിയുള്ള ഒരു ചെറിയ ലേഖനം പോലും നല്ല ഭാഷയില്‍ കുറിച്ചിടാന്‍ കഴിയുന്നില്ല. അല്‍ഫോന്‍സാമ്മയുടെ ചാത്തത്തിനു തുടക്കം കുറിക്കാന്‍ പാലാ മെത്രാന്‍ എഴുതിയ കുറിപ്പ് ദീപികയില്‍ കണ്ടു. എന്തെല്ലാം പൊട്ടത്തരങ്ങളാണ് അങ്ങേര് പറഞ്ഞുവയ്ക്കുന്നത്! ഒരു മെത്രാന്റെ ലേഖനത്തേക്കാള്‍ വിരസിതമായ എഴുത്ത് മലയാളഭാഷയില്‍ കാണാന്‍ കിട്ടില്ല എന്നതാണ് അനുഭവം. മെത്രാനല്ലേ, എന്തെങ്കിലും നവീനവും ഉത്തേജജനകവുമായത് കാണും എന്ന് കരുതി വായിക്കുമ്പോള്‍ നിരാശതയാണ് ഫലം. തന്റെ മെത്രാഭിഷേകത്തിന്റെ നാളില്‍ ഇങ്ങേര്‍ എഴുതിയ കുറിപ്പ് ഞാനിപ്പോഴും ഓര്‍ക്കുന്നു. പരിതാപകരമായിരുന്നു. തന്നെ ദൈവം പ്രത്യേകമായി തിരഞ്ഞെടുത്ത് ഇവിടെവരെ എത്തിച്ചുവല്ലോ എന്നതായിരുന്നു അതിന്റെ കാതല്‍ .
    മനോഹരമായ ഭാഷയില്‍, ആത്മധൈര്യത്തോടെയും കാര്യപ്രസക്തമായും, ജോര്‍ജ് എഴുതുന്ന മുഖക്കുറിപ്പുകള്‍ക്ക് അനുമോദനങ്ങള്‍ !

    ReplyDelete
    Replies
    1. സാക്ക് പറഞ്ഞതുപോലെ ജോര്‍ജിന്റെ എഡിറ്റോറിയല്‍ ഉഗ്രന്‍തന്നെ. അതിലെ ഉള്ളടടക്കം സത്യം ജ്വലിക്കുന്നതുപോലെ സത്യം മാത്രമേയുള്ളൂ.ജോര്‍ജിന് മനോഹരമായ ഒരു ഭാഷാ ശൈലിയുമുണ്ട്. സ്വന്തം ആശയങ്ങളില്‍ ഉറച്ചു വിശ്വസിക്കുന്ന ശക്തമായ ഒരു മനസും. സത്യജ്വാലക്ക് തുടക്കംവെച്ച ജോര്‍ജു ധീരനായ ഒരു പത്രാതിപര്‍ എന്നതിലും സംശയമില്ല.

      ഞാനും പുറകോട്ടു കേരള ചരിത്രത്തിലേക്ക് ഒന്നു ചിന്തിച്ചു പോയി. ചരിത്രത്തിന്റെ ഭാഗങ്ങളായ എ.ജെ. ജോണ്, പീ.റ്റി. ചാക്കോ, കെ.എം. ജോര്‍ജ് എന്നിവരെല്ലാം പള്ളിയുടെ വക്താക്കളായിരുന്നു. മുണ്ടശേരി മാഷ്‌
      അധികാരത്തില്‍ ഇരിക്കുമ്പോള്‍ സഭാവിരോധിയും. പുലിക്കുന്നനെപ്പോലെ മറ്റൊരു നവീകരണ നേതാവിനെ ഞാനും ഓര്‍ക്കുന്നില്ല.

      ആരെങ്കിലും ശബ്ദം ഉയര്‍ത്തിയാല്‍ പുരോഹിതര്‍ അവരെ നശിപ്പിക്കും. അങ്ങനെയാണ് എം.പി. പോളിനെപ്പോലുള്ള ബുദ്ധിജീവികളെ മാനസികമായി തകര്‍ത്തതും. സ്നേഹിച്ച പൊന്‍കുന്നം വര്‍ക്കിയുടെ പെണ്ണിനെ ഒരു കത്തനാര്‍ ബോംബയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു.

      സ്കയിലാര്‍ക്കിനു കൊച്ചാപ്പി ഡിഗ്രി കൊടുത്തതുപോലെ കേരളത്തിലെ പുരോഹിതര്‍ക്കും ഡോക്ട്ടെരെട്ടു കിട്ടുന്നത് പൊട്ടന്‍ മേത്രാന്മാരില്‍നിന്നുമോ?

      സ്ക്കൂളില്‍ പഠിക്കുന്ന കാലത്തു പൊട്ടന്‍മത്തായി എന്ന ഒരു കൂട്ടുകാരന്‍ എനിക്കുണ്ടായിരുന്നു. ക്ലാസ്സില്‍ എല്ലാ വിഷയങ്ങള്‍ക്കും തോക്കുന്നതു മത്തായി മാത്രം. അന്നു അദ്ധ്യാപകര്‍ കൊടുത്ത ഓമന പ്പേരാണ്
      പൊട്ടന്‍ മത്തായിയെന്നും. SSLC പരീക്ഷക്കു എന്റെ പേപ്പറുകള്‍ പുറകില്‍ക്കൂടി കൈമാറി മത്തായി കഷ്ടി അക്കാലത്ത് പരീക്ഷ പാസായി. ഒരിഞ്ചു പേപ്പറുകളില്‍ കുഞ്ഞായി എഴുതി തള്ള വിരലിനുള്ളില്‍ ഒതുക്കി പരീക്ഷ എഴുതുന്ന വിധവും ഞാനാണ് പൊട്ടന്‍ മത്തായിയെ പഠിപ്പിച്ചത്.

      കാലങ്ങള്‍ക്ക് ശേഷം താടിക്കാരനായ Rev. Dr. mathai (വീട്ടുപേര് എഴുതുന്നില്ല)യെ കോട്ടയത്ത് വെച്ച് കണ്ടപ്പോള്‍ എനിക്കുതന്നെ വിശ്വസിക്കുവാന്‍ സാധിച്ചില്ല. കോട്ടയത്ത് വെച്ച് പഴയ കഥകള്‍ പറഞ്ഞു രസിച്ച ശേഷം ഞങ്ങള്‍ പിരിഞ്ഞു.ഒരു കൊന്തയും എനിക്കു തന്നു എവിടെയോ നഷ്ടപ്പെട്ടും പോയി.

      കേരളത്തില്‍ ഒരു കല്യാണസദ്യ കൂടിയാല്‍ വിവരമില്ലാത്ത ഒരു കൊച്ചച്ചന്‍ വന്നാല്‍ വീട്ടുകാരുടെ ശ്രദ്ധ മുഴുവന്‍ അദ്ദേഹത്തിങ്കല്‍ ആയി. മറ്റുള്ളവര്‍ ക്ഷണിക്കാതെ വന്നവരെന്നും തോന്നും.

      അല്മേനിയെന്നു പറഞ്ഞാല്‍ പുരോഹിതരുടെ വിഴുപ്പു ചുമക്കുന്ന കഴുതയെന്നും വ്യാഖ്യാനിക്കാം. യേശുവിന്റെ കാലത്തു ഇടയന്‍ കുഞ്ഞാടുകളെ നയിച്ചെങ്കില്‍ ഇന്ന് പോട്ടപുരോഹിതര്‍ നയിക്കുന്നത് വിഴുപ്പു ചുമക്കുന്ന കഴുതകളെയുമാണ്‌. കഴുകിക്കിട്ടുന്ന കുപ്പായത്തിനുള്ളില്‍ ചെയ്യുന്ന വൃത്തികേടുകള്‍ വിവരിക്കുവാനും ആവുന്നില്ല.

      Delete
  2. eda ---- mon mare...ninakkonnum oru paniyumille.... katholikka sabayepppatti parayan ninakkokke entha avakasam

    ReplyDelete