Translate

Thursday, June 20, 2013

കത്തോലിക്കാസമുദായത്തിന്റെ ജനാധിപത്യവല്‍ക്കരണം

കത്തോലിക്കാസമുദായം കേരളത്തിലെന്നല്ല ഇന്ത്യയില്‍ത്തന്നെ സാമ്പത്തിക-സാമൂഹിക തലങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നു. എന്നാല്‍ തികച്ചും ജനാധിപത്യവിരുദ്ധമായ പുരോഹിതാധിപത്യമാണ്‌ അതിനുള്ളില്‍ നിലനില്‍ക്കുന്നത്‌. ജോസഫ്‌ പുലിക്കുന്നേലിനെപ്പോലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ ആ സമുദായത്തിന്റെ സാമ്പത്തിക-സ്ഥാപന സംവിധാനങ്ങളെല്ലാം ഒരു വിദേശ രാഷ്‌ട്രത്തലവനായ പോപ്പിന്റെയും അദ്ദേഹത്തിന്റെ പ്രതിപുരുഷന്മാരുടെയും ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണ്‌. ഈ അവസ്ഥക്കൊരു മാറ്റം വരുത്താനുതകുന്നതാണ്‌ കൃഷ്‌ണയ്യര്‍ക്കമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുന്ന ``കേരളക്രൈസ്‌തവസഭയുടെ വസ്‌തുക്കളും സ്ഥാപനങ്ങളും സംബന്ധിച്ച ട്രസ്റ്റ്‌ ബില്‍'' എന്ന ചര്‍ച്ച്‌ ആക്ട്‌. എല്ലാ സമുദായങ്ങള്‍ക്കുള്ളിലും നിലനില്‍ക്കുന്നു എന്നു ജനാധിപത്യസര്‍ക്കാര്‍തന്നെ ഉറപ്പു വരുത്തേണ്ടതാണ്‌ ജനാധിപത്യപരവും സുതാര്യവുമായ സാമ്പത്തിക ഇടപാടുകള്‍. അതിനാല്‍ ചര്‍ച്ച്‌ ആക്ട്‌ അടിയന്തിരമായി നടപ്പിലാക്കേണ്ടിയിരിക്കുന്നു.
നമ്മുടെയൊക്കെ അടിയന്തിര ശ്രദ്ധപതിയേണ്ട മറ്റൊരു കാര്യം ഈ സമുദായ സംഘടനകള്‍ക്കുള്ളില്‍ നടക്കുന്ന നീതിനിര്‍വ്വഹണ രീതിളാണ്‌. ഇടക്കിടയ്‌ക്ക്‌ ഫത്‌വ എന്നും ഊരുവിലക്കെന്നുമൊക്കെ കേള്‍ക്കാറുണ്ടെങ്കിലും അതിന്റെയൊന്നും പിന്നാമ്പുറങ്ങളിലേക്കു നമ്മള്‍ കടന്നുചെല്ലാറില്ല. പ്രബുദ്ധരായ സമുദായാംങ്ങങ്ങള്‍തന്നെ അക്കാര്യങ്ങള്‍ തേടിപ്പിടിച്ചു വെളിച്ചത്തു കൊണ്ടുവരേണ്ടതാണ്‌.
കത്തോലിക്കാ സമുദായത്തിലെ നീതിനിര്‍വ്വഹണ സംവിധാനം അരമനക്കോടതി എന്നാണറിയപ്പെടുക. മെത്രാന്റെ അരമനക്കുള്ളില്‍ അരങ്ങേറുന്ന അതിന്റെ നടപടിക്രമങ്ങളൊന്നും സാധാരണഗതിയില്‍ പുറംലോകമറിയാറില്ല. എന്നാല്‍ 1999-ല്‍ ഒരു മെത്രാന്റെ അരമനയില്‍നിന്ന്‌ ഒരു കുറ്റവിചാരണയുടെ മുഴുവന്‍ വിവരങ്ങളുമടങ്ങുന്ന രേഖകള്‍ പുറത്തുവരികയുണ്ടായി. തുടര്‍ന്ന്‌ ``മതകോടതികളും ഇന്‌ഡ്യന്‍ ജുഡീഷറിയും എന്ന വിഷയത്തില്‍ നവമ്പര്‍ 20-നു ജോസഫ്‌പുലിക്കുന്നേലിന്റെ അദ്ധ്യക്ഷതയില്‍ കാണക്കാരിയില്‍ നടന്നസമ്മേളനം ഏറെ മാധ്യമ ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്‌തു. അക്കാലത്തുയര്‍ന്നുവന്ന ചിന്തകള്‍ ഇന്നും പ്രസക്തമാണ്‌.
ഒരു പുരോഹിതനെതിരെ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും അവളുടെ പിതാവുമാണ്‌ അരമനക്കോടതിയില്‍ രേഖാമൂലം പരാതിനല്‍കിയത്‌. പ്രതി പെണ്‍കുട്ടിയെ വശീകരിച്ച്‌ നാലഞ്ചുപള്ളിമേടകളില്‍ കൊണ്ടുപോയി പാര്‍പ്പിച്ചു ഗര്‍ഭിണിയാക്കിയെന്നായിരുന്നു പരാതി. പരാതിയെക്കുറിച്ചന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട മറ്റൊരു വൈദികന്‍ വാദിയായിട്ടാണു കേസു പുരോഗമിക്കുന്നത്‌. യഥാര്‍ത്ഥ പ്രതിയായ പെണ്‍കുട്ടി മൂന്നാംകക്ഷിയാക്കപ്പെട്ടു. അവളുടെ ജീവിതവും ചാരിത്ര്യവും പുരോഹിതന്‍ നശിപ്പിച്ചു എന്ന ആരോപണം, പുരോഹിതന്‍ തന്റെ കന്യാത്വവും സല്‍പ്പേരും നശിപ്പിച്ചു എന്നായി രൂപാന്തരപ്പെട്ടു. മതകോടതി നടത്തിയ `ജുഡീഷ്യല്‍ അന്വേഷണണ'ത്തില്‍ കുറ്റങ്ങളെല്ലാം സംശയാതീതമായി തെളിയിക്കപ്പെട്ടു. മൂന്നു പുരോഹിതജഡ്‌ജിമാര്‍ ചേര്‍ന്നു നടത്തിയ വിധിതീര്‍പ്പുകള്‍ പ്രകാരം പ്രതിയെ ഇടവകഭരണത്തില്‍ നിന്നൊഴിവാക്കി, അയാളുടെ താമസസ്ഥലം പരിമിതപ്പെടുത്തി, അയാള്‍ രേഖാമൂലം പശ്ചാത്താപമറിയിക്കണമെന്നു വിധിച്ചു. ``പരിക്കുപറ്റിയ(injured) മൂന്നാംകക്ഷിക്ക്‌ പ്രതി ന്യായവും തൃപ്‌തികരവുമായ പ്രതിഫലം(remuneration) നല്‍കണം'' എന്ന വിധിവാചകമാണ്‌ ഏറ്റവും വിചിത്രം. 
ഒരുപക്ഷേ ഇത്തരം നടപടിക്രമങ്ങളൊന്നുമില്ലാതെ, ഇതിലും വിചിത്രമായ വിധിതാര്‍പ്പുകളായിരിക്കാം മറ്റു പല മതകോടതികളിലും ഉണ്ടാകുന്നത്‌. ഇവിടെ പലപ്രശ്‌നങ്ങളും ഉയര്‍ന്നുവരുന്നു. ഭരണഘടനാസ്ഥാപനമായ ഇന്‍ഡ്യന്‍ ജുഡീഷ്യറിയുടെ അധികാരപരിധി ലംഘിക്കുന്ന തരത്തില്‍ സമാന്തര കോടതികള്‍ രൂപീകരിക്കാന്‍ സമുദായസംഘടനകള്‍ക്കവകാശമുണ്ടോ? അവകാശമുണ്ടെന്നുവന്നാല്‍ സമുദായത്തിലെ ദര്‍ബ്ബലവിഭാഗങ്ങള്‍ക്ക്‌ എങ്ങനെ നീതി നിഷേധിക്കപ്പെടുകയും പുരോഹിതാദി പ്രബലവിഭാഗങ്ങള്‍ പൊതുനീതിപീഠത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെടുകയും ചെയ്യുമെന്നു കാണിക്കുന്നു മേല്‍പ്പറഞ്ഞ കോടതിവിധി. 

4 comments:

  1. ന്യൂനപക്ഷ വോട്ടുബാങ്കിൽ കണ്ണുവച്ചിരിക്കുന്ന രാഷ്ട്രീയ നേതാക്കൾ ഈകാര്യം ചിന്തിക്കുകകൂടി ചെയ്യില്ലൊരുനാളും ! പരിഹാരമൊന്നെയുള്ളൂ , നാം അയൽക്കാരനെ സ്നേഹിച്ചവനെകൂടി ഈ മാനസീക അടിമത്തത്തിൽനിന്നും രക്ഷിച്ചു , പള്ളിയേം പാതിരിയേയും സ്വജീവിതത്തിൽനിന്നും കഴിയുന്നത്ര ഒഴിവാക്കുക . അടുത്തതലമുറയെ ബോധവൽക്കരിക്കുക , അവനവനെ "thy in you is god" തിരിച്ചറിഞ്ഞ ഓരോരുത്തരും ഇതിനായി പ്രവർത്തിക്കുക. പള്ളിയില്ലാത്ത കള്ളപ്പതിരിയില്ലാത്ത ഒരു സമൂഹം ഇവിടെ നാളെ ഉണരും എന്നാശിക്കുക !

    ReplyDelete
  2. http://malayalamvaarika.com/inside.asp

    Please click on the link to read how we can make a clean CHURCH and a clean NATION with our Mr. CLEAN as our leader!

    ReplyDelete
  3. പാശ്ചാത്യരാജ്യങ്ങളിൽ മിക്കരാജ്യങ്ങളിലെയും പ്രധാനവരുമാനം വ്യക്തികളുടെ വസ്തുവകകളിൽ നിന്നുള്ളതാണ്. ഇന്ത്യയിൽ ഭൂസ്വത്ത് ഏറ്റവും കൂടുതൽ കൈവശം വെച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങൾ‍ ക്രിസ്ത്യൻ സഭകളെന്നും അറിയുന്നു. ഷോപ്പിംഗ്‌ കോംപ്ലെക്സുകളുടെ മാഫിയാ നേതാക്കന്മാരാണ് മെത്രാൻലോകം. സർക്കാർ നിയന്ത്രണമില്ലാത്ത ഈ വക സ്വത്തുക്കളുടെ വരുമാനത്തിൽ നികുതി ചുമത്തിയാൽ സാമ്പത്തികമാന്ദ്യം ഒരളവുവരെ പരിഹരിക്കുവാൻ സാധിക്കും. ഇത്തരം പുരോഹിതരുടെ നീതിരഹിത പ്രവർത്തനങ്ങൾക്കെതിരെ വെല്ലുവിളികളുമായി രാഷ്ട്രീയപാർട്ടികൾ മുമ്പോട്ട്‌ വരേണ്ടതാണ്. അതിനായി അവർ ധൈര്യം കാണിക്കുമെന്നും തോന്നുന്നില്ല.

    സഭാസ്വത്തിന്മേൽ പുരോഹിതർക്ക് പൂർണ്ണാവകാശം ഉണ്ടെന്ന് പഴയ നിയമത്തിൽ ഉൽപ്പത്തി അദ്ധ്യായം 47, വാക്യം 26ൽ പറയുന്നുണ്ട്. ഈ നിയമം യേശു അസ്ഥിരപ്പെടുത്തിയതായി പുതിയ നിയമത്തിൽ ഇല്ല. ആ സ്ഥിതിക്ക് അപ്പോസ്തോലിക കാലംപോലെ ബൈബിളിനെ അടിസ്ഥാനപ്പെടുത്തി ചർച്ച് ആക്റ്റ് വരണമെന്ന ഒശാനയിലെ വാദങ്ങൾക്ക് പ്രസക്തിയില്ല. മതവും സർക്കാരും വചനങ്ങളും രണ്ടായി രണ്ടു വഴികളിൽ സഞ്ചരിക്കട്ടെ.


    "അഞ്ചിലൊന്നു ഫറവൊന്നു ചെല്ലേണം എന്നിങ്ങിനെ യോസേഫ് മിസ്രയീമിലെ നിലങ്ങളെ സംബന്ധിച്ചുവെച്ച ചട്ടം ഇന്നുവരെയും നടപ്പാകുന്നു. പുരോഹിതന്മാരുടെ നിലം മാത്രം ഫറവോന്നു ചേർന്നിട്ടില്ല." (Gene: 47:26)


    ഇവിടെ ഫറവോൻ പുരോഹിതർക്ക് നികുതിയിളവ് കൊടുക്കുകയാണ്. ഭൂമി മുഴുവൻ ദൈവത്തിന്റെ വകയെന്നാണ് പുരോഹിതവാദം. ആ വാദത്തിന്റെ മുമ്പിൽ പുരോഹിതപട ചർച്ച് ആക്റ്റിനെ പ്രതികൂലിക്കുന്നതും ഖേദകരമാണ്. അവരുടെ സമ്മതം കൂടാതെ ഒരു സർക്കാരിനും സഭാസ്വത്തിന്മേൽ ഒന്നും ചെയ്യുവാൻ സാധിക്കുകയില്ല. കീഴ്കോടതികളിൽ അവർക്കെതിരെ‍ വിധിവന്നെങ്കിലും സുപ്രീംകോടതിയിൽ എക്കാലവും പുരോഹിതർ ജയിച്ച ചരിത്രമേയുള്ളൂ. ഭരണഘടനയിൽ ശക്തമായ നിയമം കൊണ്ടുവന്ന് ന്യൂനപക്ഷ അവകാശം അസ്ഥിരപ്പെടുത്തിയാൽ മാത്രം പുരോഹിത ഭൂമിമാഫിയയെ തോൽപ്പിക്കുവാൻ സാധിക്കും.

    പഴയനിയമത്തിൽ പറഞ്ഞിരിക്കുന്ന അവകാശങ്ങളുടെ അടിസ്ഥാനത്തിൽ അമേരിക്കയിൽ കൊളോണിയൽ കാലങ്ങൾമുതൽ പുരോഹിത സ്വത്തുക്കൾക്ക് സർക്കാർ നിയന്ത്രണമോ നികുതിയോ കൊടുക്കേണ്ടാ. കോണ്സ്റ്റാന്റിയൻ ചക്രവർത്തിയും പുരോഹിതർക്ക് സ്വത്തുക്കളിൽ പൂർണ്ണ അധികാരം കൊടുത്തിരുന്നു. യൂറോപ്പ്യൻ രാജ്യങ്ങളിൽ സഭയുടെ പരമാധികാരത്തിലും സ്വാധീനത്തിലും സഭാസ്വത്തുക്കളുടെ പേരില് പൗരാണികകാലം മുതൽ നികുതിയിളവ് ഉണ്ടായിരുന്നു.


    നികുതി കൊടുക്കാത്ത പുരോഹിതരുടെ സ്വത്ത് സംരക്ഷിക്കുന്നതും അല്മേനിയുടെ ചെലവിലെന്ന് പുരോഹിതർ മനസിലാക്കണം. ഈ രാജ്യത്തെ പോലീസും നീതിന്യായ സേവനങ്ങളും അല്മായന്റെ ചെലവിൽ പുരോഹിതർക്ക് സൗജന്യമായി ലഭിക്കുന്നു. ന്യായമായും സ്വത്തുക്കളിൽ സഭ സർക്കാരിനെയും പങ്കാളിയാക്കേണ്ടതാണ്.

    ജനതയിൽ രണ്ടുശതമാനം മാത്രമുള്ള ക്രിസ്ത്യൻ സഭകളുടെ വരുമാനം ഇന്ത്യാ സർക്കാരിന്റെ നേവിക്കനുവദിക്കുന്ന ഫണ്ടിനെക്കാളും ഉണ്ടെന്ന് അടുത്ത ദിവസം ഒരു ലേഖനത്തിൽ വായിച്ചതും ഓർക്കുന്നു. തുല്ല്യ അവകാശങ്ങളോടെ ഭരിക്കുന്ന ഒരു ജനാധിപത്യത്തിൽ വമ്പിച്ച സ്വത്ത് കൈവശം വെച്ചുകൊണ്ടിരിക്കുന്ന സഭ ജനാധിപത്യ മൂല്യങ്ങൾക്കും നീതിക്കും പുല്ലുവില കൽപ്പിച്ചിരിക്കുകയാണ്. പാറയിലല്ല കാറ്റത്ത് പറപ്പിക്കുന്ന മണ്‍കൂനയിലാണ് കേരളസഭകൾ പടുത്തുയർത്തിയതെന്നും തോന്നിപ്പോവുന്നു.

    സുനാമി വഴി വീടുകൾ നഷ്ടപ്പെട്ടവർക്കും മത്സ്യ തൊഴിൽ നഷ്ടപ്പെട്ടവർക്കും അവര്ക്ക് മത്സ്യ ബന്ധന ബോട്ടുകൾ നന്നാക്കുവാനും കോടി കണക്കിന് വിദേശപ്പണം സഭക്ക് ലഭിച്ചിരുന്നു. സുനാമീ ഫണ്ടിൽനിന്നും ആർക്കും സഹായം ചെയ്യാതെ ലഭിച്ച വിദേശധനം സഭ ദുരുപയോഗം ചെയ്തെന്നും അറിയുന്നു. സർക്കാർ ഓഡിറ്റിൽ പുരോഹിതരുടെ ഒത്തുകളിച്ച പണമിടപാടുകൾ പുറത്തുവരുമെന്നും അവർ ഭയപ്പെടുന്നു. പാവപ്പെട്ടവരുടെ കണ്ണീരുകൊണ്ട് പടുത്തുയർത്തിയതാണ് സഭയെന്നും തോന്നിപ്പോവും.

    ReplyDelete
  4. സഭാനടത്തിപ്പുകളിലെ വിശ്വാസികളുടെ പങ്കാളിത്തവും സ്ഥാപനങ്ങളിലെ വിശ്വാസികളുടെ മേൽനോട്ടവും സഭാനടപടികളുറ്റെ സുതാര്യതയും ചർച്ചചെയ്യപ്പെടേണ്ടതുതന്നെയാണ്. ലത്തീനീകരണം കൊണ്ടൂ സംഭവിച്ച ഇപ്പോഴത്തെ ഭരണക്രമമായിരുന്നില്ലല്ലോ ഉദയംപേരൂരിനുമുൻപ് മാർ തോമാ നസ്രാണികൾക്കുണ്ടായിരുന്നത്. അതേ സമയം "ഭരണഘടനാസ്ഥാപനമായ ഇന്‍ഡ്യന്‍ ജുഡീഷ്യറിയുടെ അധികാരപരിധി ലംഘിക്കുന്ന തരത്തില്‍ സമാന്തര കോടതികള്‍ രൂപീകരിക്കാന്‍ സമുദായസംഘടനകള്‍ക്കവകാശമുണ്ടോ?" എന്ന സംശയം ബാലിശമാണെന്നു പറയാതെവയ്യ. ജുഡീഷ്യറിയ്ക്ക് സമാന്തരമോ ജുഡീഷ്യറിയുടെ അധികാരപരിധിയിലേയ്ക്കുള്ള കൈകടത്തലോ അല്ല അരമനക്കോടതികൾ. അങ്ങനെ ചിന്തിയ്ക്കാൻ തുടങ്ങിയാൽ മക്കൾ തമ്മിലുള്ള തർക്കം പരിഹരിയ്ക്കാൻ ശ്രമിയ്ക്കുന്ന ഒരു അപ്പൻ വരെ ജുഡീഷ്യറിയിൽ കൈകടത്തുകയെന്നു വ്യാഖ്യാനിയ്ക്കാമല്ലോ. എല്ലാ തർക്കങ്ങളും കോടതിയിൽ എത്തിയ്ക്കുന്ന എന്നതും നല്ല പ്രവണതയല്ല. കോടതിയിൽ എത്താതെ രമ്യാമായും ന്യായമായും പ്രശ്നങ്ങൾ പരിഹരിയ്ക്കുവാൻ മാർഗ്ഗമൂണ്ടെങ്കിൽ അത് തന്നെയാണ് ആദ്യം അവലംബിയ്ക്കേണ്ടത്. പരിഹരിയ്ക്കാനാവാതെ വരുന്ന പ്രശ്നങ്ങളേ കോടതിയിലേയ്ക്ക് നീങ്ങേണ്ടതുള്ളൂ. അതാണ് സമൂഹത്തിനും ജുഡീഷ്യറിയ്ക്കും നല്ലത്.

    ReplyDelete