Translate

Tuesday, December 24, 2013

കർദ്ദിനാൾ ആലഞ്ചെരിയുടെയും അഭിഷിക്തരുടെയും ശ്രദ്ധയ്ക്ക്

Picture of James Kottoor

 
From:James Kottoor (jameskottoor@gmail.com)
Sent:Fri 12/20/13 9:06 AM
To: Carinal Ekm (cardinal@ernakulamarchdiocese.org); Bishop Sebastian Adayanthrath (sebaady@gmail.com); puthurbosco@gmail.com; josputhen@gmail.com
Note:
      This article is published in Almayasabdam, Palai, in British Pathram and in other websites. The writer is in New York. Originally from Kanjirappally diocese, he has been working for 30 years in NY Library and a very knowledgeable person besides being a forceful  Malayalam writer who contributes regularly to Almayasabdam. He welcomes all critical comments. He is very much concerned about a reformed Catholic Church, james kottoor

അഭിഷിക്തരോട് പട പൊരുതുന്ന മാര്‍പാപ്പാ


വിനയവും എളിമയും മാതൃകയാക്കേണ്ട അഭിഷിക്തരുടെ ആര്‍ഭാടജീവിതം ചൂണ്ടികാണിച്ചുകൊണ്ട് ജര്‍മ്മനിയില്‍ ഒരു ബിഷപ്പിനെ താല്ക്കാലികമായി ഫ്രാന്‍സീസ് മാര്‍പാപ്പാ ഔദ്യോഗിക സ്ഥാനത്തുനിന്നും നീക്കംചെയ്തത് കാക്കനാട്ടുമുതല്‍ ലോകത്തുള്ള മെത്രാന്മാരെ ഒരുപോലെ ഞെട്ടിച്ചിട്ടുണ്ടാകാം. ലോകം മുഴുവന്‍ പണപ്പിരിവിനായി വിമാനത്തില്‍ സഞ്ചരിക്കുന്ന കര്‍ദ്ദിനാള്‍ ആലഞ്ചേരിയുള്‍പ്പടെയുള്ള മലയാളീ മെത്രാന്‍ മെത്രാപ്പോലീത്താമാര്‍ ഭാവിപരിപാടികള്‍ ഇനി എന്തേയെന്ന് ആലോചിക്കുന്നുമുണ്ടാവാം. ഇറ്റലിയില്‍ മണിമാളിക പണിയാന്‍ വലിയ ഒരു ബഡ്ജറ്റും കാക്കനാട്ട് തയാറാക്കിയിട്ടുണ്ട്. കൂടാതെ ഇവരുടെ ഭാവിപദ്ധതികള്‍ സീറോമലബാര്‍ രൂപതകള്‍ ലോകം മുഴുവന്‍ വ്യാപിപ്പിച്ച് യൂറോപ്പിലും അമേരിക്കയിലും മെത്രാന്മാരെ പ്രതിഷ്ഠിച്ച് അരമനകള്‍ പണിയാനുമാണ്. പണക്കാരുടെ ചെണ്ടമേളങ്ങളിലും സ്ത്രീജനങ്ങളുടെ താലപ്പൊലി സ്വീകരണങ്ങളിലും ഫോട്ടോക്കു പോസ് ചെയ്യലിലും അഭിഷിക്തര്‍ താല്‍പര്യപ്പെടുന്നു. വിദേശത്തുള്ള ഇത്തരം പരിപാടികളില്‍നിന്നും അകന്നുനിന്ന് ഒരു ഇടയനെപ്പോലെ ഇനിയുള്ളകാലം ദളിതരുടെയും ദരിദ്രരുടെയും കൂടെ ആലഞ്ചേരി പിതാവ് പ്രവര്‍ത്തിക്കുമെന്നും പ്രതീക്ഷിക്കാം. ധ്യാനകേന്ദ്രത്തിന്റെ മറവില്‍ കാഞ്ഞിരപ്പള്ളി രൂപത മോണിക്കയുടെ വസ്തു തട്ടിയെടുത്ത വിവരവും മാര്‍പാപ്പായുടെ ശ്രദ്ധയില്‍പ്പെടുത്തണം. ജര്‍മ്മന്‍ മെത്രാനെക്കാളും ആഡംബരത്തില്‍ കാഞ്ഞിരപ്പള്ളിമെത്രാന്‍ ഒരു പടികൂടി മുമ്പിലായിരിക്കുമെന്നതിലും സംശയമില്ല.
ജര്‍മ്മനിയിലെ ലിംന്‍ബര്‍ഗ് ബിഷപ്പ്, ഫ്രാന്‍സ് പീറ്റര്‍ തെബാര്‍ട്‌സ് വാന്‍ ഏഴ്സ്റ്റി (Franz Peter Tabartz -Vanelist ) സ്വന്തം അരമനയും ചാപ്പലും പൂന്തോട്ടവും നിര്‍മ്മിക്കാന്‍ 41 മില്ല്യന്‍ ഡോളറാണ് ബഡ്ജെറ്റില്‍ ഉള്‍പ്പെടുത്തിയത്. ആഡംബരമേറിയ അദ്ദേഹത്തിന്റെ കൊട്ടാരം പണികളെപ്പറ്റി ജര്‍മ്മന്‍പത്രങ്ങള്‍ നിറയെ വാര്‍ത്തകളായി മുഴങ്ങിയിരുന്നു. പൂന്തോട്ടം നിര്‍മ്മാണത്തിനുതന്നെ ഒന്നേകാല്‍ മില്ല്യന്‍ ഡോളര്‍ ചെലവാക്കി. സഭയുടെ നിയമം അനുസരിച്ച് തക്കതായ കാരണങ്ങളുണ്ടെങ്കിലേ ഒരു ബിഷപ്പിനെ പുറത്താക്കാന്‍ സാധിക്കുകയുള്ളൂ. ഒന്നുകില്‍ സേവനം ചെയ്യാന്‍ ആവാതെ കടുത്ത അസുഖമുണ്ടായിരിക്കണം. അല്ലെങ്കില്‍ സഭാനിയമങ്ങള്‍ ലംഘിച്ചിരിക്കണം. അതില്‍ രണ്ടാമത്തെ കാരണം വത്തിക്കാന്‍ പരിഗണനയില്‍ എടുത്തേക്കാം.

ഇതിലെന്തു തെറ്റെന്ന് കേരളത്തിലെ സുറിയാനിസഭയിലെ അഭിഷിക്തര്‍ ചോദിക്കുന്നുണ്ടാവാം. സഭയിലെ രാജകുമാരന്മാര്‍ പത്രോസിന്റെ പാറയിന്മേല്‍ ഉറച്ച കെട്ടിടങ്ങളില്‍ വാണരുളണമെന്നും ചിന്തിക്കുന്നുണ്ടാവാം. ചുറ്റും സുന്ദരമായ കെട്ടിടങ്ങള്‍ ഉള്ളപ്പോള്‍ അഭിഷിക്തരായ തങ്ങള്‍ക്കും എന്തുകൊണ്ട് മനോഹരമായ കൊട്ടാരങ്ങള്‍ ആയിക്കൂടാ? സഭ പണിതതും അത്യുന്നതനായ ദൈവത്തിന്റെ മഹത്വത്തിലാണ്. ഗോപുരങ്ങളുടെ ഉയരം കൂടുംതോറും യേശുവില്‍ക്കൂടി ആത്മാവിന് പിതാവിങ്കല്‍ പ്രാപിക്കാനും എളുപ്പമാകും. പള്ളി പണിയുന്നതും രണ്ടും മൂന്നും തലമുറകള്‍ക്കായിട്ടാണ്. സ്വാര്‍ഥമതികളായ ഇന്നത്തെ തലമുറയ്ക്ക് മാത്രമായിട്ടല്ല.

പണുത കൊട്ടാരം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുവാനും ബിഷപ്പ് ആഗ്രഹിച്ചു. അതുവഴി സഭയുടെ മനോഹാരിത പുറംലോകം അറിയുവാനും ആഗ്രഹിച്ചു. യേശുവിന്റെ ആലയം മണല്‍പ്പുറത്തല്ല പണിയേണ്ടത്. യേശു പ്രകൃതിയുടെയും സൗന്ദര്യം ദര്‍ശിച്ചിരുന്നു. മലകളും കടലുകളും ഉദ്യാനങ്ങളും അവിടുത്തേക്കിഷ്ടമായിരുന്നു. ഈ സൌന്ദര്യം വിശ്വാസിയുടെ ഹൃദയപരിമളമാണ്. ഇതെല്ലാം അവിടുത്തെ സഭയാകുന്ന മണവാട്ടിയ്ക്ക് വിശ്വാസികള്‍ ഔദാര്യപൂര്‍വം അര്‍പ്പിച്ചതാണ്. ഇങ്ങനെയിങ്ങനെ പഴഞ്ചനായ തത്ത്വചിന്തകള്‍ ജര്‍മ്മന്‍ബിഷപ്പ് പറഞ്ഞിട്ടും സാധാരണക്കാരില്‍ വെറും സാധാരണക്കാരനായി ജീവിക്കുന്ന ഫ്രാന്‍സീസ് മാര്‍പാപ്പാ ചെവികൊണ്ടില്ല.

വിശ്വാസികളുടെ പരാതികള്‍ പരിഗണിച്ചുകൊണ്ട്‌ ലിംന്‍ബര്‍ഗ് ബിഷപ്പ്, ഫ്രാന്‍സ് പീറ്റര്‍ തെബാര്‍ട്‌സ് വാന്‍ ഏഴ്സ്റ്റിനെ (Franz Peter Tabartz -Vanelist ) മാര്‍പാപ്പാ അടിയന്തിരമായി വത്തിക്കാനില്‍ വിളിച്ചുവരുത്തിക്കൊണ്ട് സമാധാനം ആവശ്യപ്പെട്ടു. ബിഷപ്പിന്റെ ചുമതലകളില്‍നിന്നും സമയപരിധി നിശ്ചയിക്കാതെ താല്ക്കാലികമായി അദ്ദേഹത്തെ പുറത്താക്കി. ഒപ്പം വത്തിക്കാന്റെ ഭരണാധികാരിയായിരുന്ന മോണ്‍സിഞ്ഞോറിനെയും നിര്‍ബന്ധിത പെന്‍ഷന്‍ നല്‍കി പറഞ്ഞുവിട്ടു. ബിഷപ്പ് റ്റാബാറ്റ്സ് -വാന്‍-എല്സ്റ്റിന്റെ ആര്‍ഭാടമേറിയ ജീവിതത്തില്‍ ജര്‍മ്മന്‍ജനത അസഹ്യരായിരുന്നു. പരിവാരസഹിതം രാജ്യങ്ങള്‍ ചുറ്റികറങ്ങാന്‍ വിമാനത്തിലെന്നും ഒന്നാം ക്ലാസ് ടിക്കറ്റിലേ സഞ്ചരിക്കുമായിരുന്നുള്ളൂ. ജര്‍മ്മന്‍ ബിഷപ്പിനെ ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്നും പുറത്താക്കിയതുവഴി മാര്‍പാപ്പാ വിശ്വസിക്കുന്ന തത്ത്വങ്ങള്‍ സഭയില്‍ നടപ്പിലാക്കാന്‍ ആരംഭിച്ചെന്നും അനുമാനിക്കണം. കൊട്ടാരസദൃശ്യമായ വത്തിക്കാനിലെ പാപ്പാമന്ദിരങ്ങളില്‍ മുമ്പുണ്ടായിരുന്ന മാര്‍പാപ്പാമാര്‍ താമസിച്ചെങ്കിലും ഫ്രാന്‍സീസ് മാര്‍പാപ്പാ അവിടെ ഇടുങ്ങിയ മുറികളുള്ള ഒരു കൊച്ചുഭവനത്തിലാണ് താമസിക്കുന്നത്. പ്രേഷിതവേല ചെയ്യുവാന്‍ നിയുക്തരായിരിക്കുന്ന മെത്രാന്മാര്‍ കിരീടമണിഞ്ഞ രാജകുമാരന്മാരല്ലെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പാ കൂടെകൂടെ പറയാറുണ്ട്‌. സൌമ്യതയും വിനയവുമടങ്ങിയ ലളിതമായ ജീവിതമാണ് റോമന്‍ ക്യൂരിയാ പരിഷ്ക്കാരത്തെക്കാള്‍ പ്രാധാന്യമുള്ളതെന്ന് മാര്‍പാപ്പാ അഭിഷക്തരെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. സഭയിലെ നവീകരണാവശ്യം ക്യൂരിയായില്‍ അല്ലെന്നും പാപ്പാ പറഞ്ഞു. വത്തിക്കാനിലെ മുരടിച്ച പുരോഹിതരുടെ അധികാര ഭ്രാന്തിനെ പിഴുതുകളയാനും കൂടിയാണ് മാര്‍പാപ്പായുടെ ഈ തേരോട്ടമെന്നും തോന്നിപ്പോവും.

മുമ്പെല്ലാം സഭയുടെ കുറ്റപത്രങ്ങളില്‍ നിറഞ്ഞിരുന്നത് ലൈംഗിക കുറ്റകൃത്യങ്ങളും സാമ്പത്തിക അഴിമതികളുമായിരുന്നു. ആഡംബരവും മുത്തുകുടകളും മെത്രാനെ എഴുന്നെള്ളിപ്പും മഞ്ചത്തില്‍ കൊണ്ടുപോവലും വിദേശത്താണെങ്കില്‍ സ്ത്രീകളുടെ മെത്രാനുള്ള താലപ്പൊലി സ്വീകരണവും, മെത്രാന്റെ ലിമോസിയന്‍ സഞ്ചാരവും സീറോമലബാര്‍ സഭകളില്‍ സാധാരണമാണ്. പണക്കാരന്റെ മക്കളെ വിവാഹം ആശിര്‍വദിക്കാന്‍പോലും കേരളത്തില്‍നിന്ന് അമേരിക്കയിലേക്ക് കര്‍ദ്ദിനാള്‍ വിമാനം കയറിവന്ന വിചിത്രമായ പത്രവാര്‍ത്തകളും വായിച്ചു. ഓരോ സംഭവങ്ങളും വായിക്കുമ്പോള്‍ സഭയുടെ സുതാര്യത നഷ്ടപ്പെട്ടുവെന്ന് സഭയെ സ്നേഹിക്കുന്നവര്‍ക്ക് തോന്നിപ്പോവും. കേരളത്തില്‍തന്നെ ധ്യാനകേന്ദ്രങ്ങളുടെ മറവില്‍ ഭൂമിതട്ടിപ്പും കോടികള്‍ മുടക്കി കാറ് മേടിക്കലും അരമനകള്‍ പണിയലും, കമ്പോളങ്ങള്‍ ഉണ്ടാക്കലും കോളേജു കോഴകളും അഭിഷിക്തരുടെ മേല്‍നോട്ടത്തില്‍ നടക്കുന്നു. ഇത്തരം അഴിമതിക്കാരെ പിടിക്കാന്‍ ശക്തമായ ജനപിന്തുണ ഫ്രാന്‍സീസ് മാര്‍പാപ്പായ്ക്ക്‌ നല്കിയാലെ ഈ താപ്പാനകള്‍ക്ക്‌ മൂക്കുകയറിടുവാന്‍ സാധിക്കുകയുള്ളൂ. ജര്‍മ്മന്‍ ബിഷപ്പിനെതിരെ ജര്‍മ്മനിയിലെങ്ങുമുള്ള വിശ്വാസികളുടെ ശക്തിയേറിയ പ്രതിഷേധത്തിന്റെ അലകള്‍ വത്തിക്കാന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

നമ്മുടെ മുമ്പില്‍ ഇന്നൊരു ചോദ്യം ഉയരുകയാണ്. മണിമാളികകള്‍ പണിത് ആഡംബരജീവിതം നയിച്ചുജീവിക്കുന്ന അഭിഷിക്തരെ അത്തരം ദിനചര്യകള്‍ നാം ഇനി അനുവദിക്കേണ്ടതുണ്ടോ? മാര്‍പാപ്പായുടെ ജര്‍മ്മന്‍ മെത്രാനെതിരായുള്ള സുപ്രധാനമായ ഈ തീരുമാനത്തില്‍ നാം അഭിമാനിക്കണം. മറ്റുള്ളവരുടെ പണത്തിന്റെ ശക്തിയില്‍ കൈകളില്‍ അംശവടിയും പിടിച്ച്, വിരലുകളില്‍ മോതിരവുമണിഞ്ഞ്, തലയില്‍ വര്‍ണ്ണനിറങ്ങളുള്ള മയില്‍പക്ഷികളുടെ തൊപ്പിയും ധരിച്ച്, മുത്തുക്കുടകളുടെ കീഴില്‍ എഴുന്നള്ളി നടക്കുന്ന അഭിഷിക്തര്‍ക്കും ഇതൊരു പാഠമാകണം. അവരെ തടയരുതെന്ന് യേശു പറഞ്ഞത് നിഷ്കളങ്കരായ കുഞ്ഞുങ്ങളെ നോക്കിയായിരുന്നു. കപടത നിറഞ്ഞ പരീഷിയരെ അവിടുന്ന് ആട്ടിയോടിച്ചു. അവിടുത്തെ ചങ്ങാതികള്‍ പകലന്തിയോളം പണിയെടുത്തിരുന്ന നിഷ്കളങ്കരായ മുക്കുവരായിരുന്നു. സ്വാര്‍ത്ഥതയില്ലാതെ വിയര്‍പ്പിന്റെ അപ്പം അവര്‍ ഒന്നിച്ചു ഭക്ഷിച്ചിരുന്നു. പകലന്തിയോളം കടലില്‍ പണിയെടുത്ത് കുടുംബം പോറ്റിയിരുന്ന ജനമായിരുന്നു അവിടുത്തെ പിന്തുടര്‍ന്നത്.‌

പുരോഹിതരുടെ പൈശാകിമായ അഴിമതിയും സ്വവര്‍ഗരതികളും അവരുടെ ആഡംബര ജീവിതവും നിറഞ്ഞ ഒരു സഭയില്‍ ജനിച്ചില്ലല്ലോയെന്ന് മനസ്സില്‍ സങ്കല്‍പ്പിച്ച് ഒരു പക്ഷെ മറ്റുള്ള സഭാംഗങ്ങള്‍ മുട്ടേല്‍നിന്ന് ദൈവത്തോട് നന്ദി പറയുന്നുണ്ടായിരിക്കാം. റോമന്‍ കത്തോലിക്കനും ലൂതറനും പ്രൊട്ടസ്റ്റന്റും ഒരേ കുതിരപ്പുറത്തുതന്നെയാണ് സവാരിചെയ്യുന്നത്. ബില്ലി ഗ്രഹാമും കെ.പി. യോഹന്നാനും സുവിശേഷ ജോലികളില്‍ക്കൂടി പണത്തിന്റെ സാമ്രാജ്യ പ്രഭുക്കളായി ആത്മാക്കളെ രക്ഷിച്ചുകൊണ്ടിരിക്കുന്നു. മുട്ടിന്മേല്‍നിന്ന് എഴുന്നേറ്റ് സ്വയം കാലുകളെ ഉറപ്പിക്കണം. ഒരോ വ്യക്തിയേയും മതമല്ല ദൈവമാണ് നയിക്കുന്നത്. “ഭൂമിയില്‍ ഞാന്‍ ആര് വിധി കല്പ്പിക്കാ”നെന്ന ഫ്രാന്‍സീസ് മാര്‍പാപ്പായുടെ വാക്കുകളും ഓര്‍മ്മവേണം.

പുരോഹിതര്‍ക്കും അഭിഷിക്തര്‍ക്കും സഭയോടുള്ള മനസാക്ഷി നശിച്ചുവെന്നതാണ് കാലത്തിന്റെ സത്യവും. നീതിയും സത്യവും നടപ്പിലാക്കാന്‍ അസത്യത്തിനുനേരെ പോരാടിയേ മതിയാവൂ. അതുതന്നെയാണ് ഗീതയിലും ബൈബിളിലും ഒരുപോലെ പറഞ്ഞിരിക്കുന്നത്. ഭഗവാന്‍ യേശുദേവന്റെ ആ ദൌത്യം ഫ്രാന്‍സീസ് മാര്‍പാപ്പാ തുടങ്ങിവെച്ചെന്ന് വേണം അനുമാനിക്കാന്‍. മാര്‍പാപ്പായെന്ന ഒരു വ്യക്തി പരിഗണിച്ചാല്‍മാത്രം അങ്കം ജയിക്കണമെന്നില്ല. രണഭൂമിയിലെ ശക്തരായ കൌരവപ്പടയാണ് എതിര്‍ഭാഗം നയിക്കുന്നത്. മാര്‍പാപ്പായെ നയിക്കാന്‍ പരിശുദ്ധാരൂപിയുടെ ചൈതന്യമുണ്ട്. സത്യം നിലനിര്‍ത്തുന്ന പോരാട്ടത്തിനായി കര്‍മ്മങ്ങളനുഷ്ടിക്കാന്‍ സമൂഹത്തിലെ ഓരോ വ്യക്തിയും കടപ്പെട്ടവനാണ്. പുരോഹിതരും അഭിഷിക്തരുമെല്ലാം സമൂഹത്തിലെ വ്യക്തികള്‍തന്നെ. വ്യക്തികളെന്ന നിലയില്‍ സത്യസന്ധമായി സഭയെ നയിക്കാന്‍ അവര്‍ക്ക് കടപ്പാടുള്ളപ്പോള്‍ വേലിതന്നെ വിളവുതിന്നാലെന്തു ചെയ്യും?

ആഡംബര സമൃദ്ധിയില്‍ സുഖഭോഗ വസ്തുക്കളുമായി ജീവിച്ച ഒരു ജര്‍മ്മന്‍ മെത്രാന്റെ പതനമോര്‍ക്കുമ്പോള്‍ നമ്മുടെ മനസില്‍ക്കൂടി പലതും കടന്നുപോവും.

1. കേരളാ സുറിയാനി സഭയില്‍ ഇക്കാണുന്ന കത്തീഡ്രലുകളും മെഗാപ്പള്ളികളും നാം എന്തിന് സഹിക്കണം?
 
2.സുറിയാനി മെത്രാന്മാര്‍ ചിന്തിക്കുന്നത് ഭാരതം മുഴുവന്‍ അവരുടെ അധീനതയിലെന്നാണ്. ഒരു ഭരണാധികാരിയും അവരെ ചോദ്യം ചെയ്യുകയില്ല. കേരളത്തില്‍ മാറി മാറി വരുന്ന ഏതു ഭരണകൂടങ്ങളെയും താഴെയിറക്കാനുള്ള ശക്തി അഭിഷിക്തര്‍ക്കുണ്ട്‌.
 
3.ധാരാളിത്വത്തില്‍ മതിമറന്നു ജീവിക്കുന്ന എയര്‍പോര്‍ട്ട് പിതാക്കന്മാരും ധ്യാനഗുരുക്കളും ടെലിവിഷന്‍ ഇവാഞ്ചലിസ്റ്റ് രോഗനിവാരണ അത്ഭുതചീകത്സാ പ്രതിഭാസങ്ങളുമായി ഇന്ന് സീറോ മലബാര്‍ സഭ അധ:പതിച്ചിരിക്കുന്നതായി കാണാം.
 
4. അനുയായികളെ നിരന്തരം പറ്റിച്ചുജീവിക്കുന്ന ഇവര്‍ക്ക് നികുതി കൊടുക്കേണ്ടാ. അല്‍മേനിക്ക് സഭാസ്വത്തിന്മേല്‍ പങ്കാളിത്തം കൊടുക്കാതെ സ്വത്തുക്കള്‍ മുഴുവന്‍ കേരളസഭകള്‍ കൈവശം വെച്ചുകൊണ്ടിരിക്കുകയാണ്.
 
5. വിധവകളുടെയും രോഗികളുടെയും ദുഖിതരുടെയും തകര്‍ന്ന കുടുംബങ്ങളുടെയും പണമാണ് ഇവര്‍ തട്ടിയെടുത്ത് സ്വന്തമായി കളിക്കുന്നത്. അതിന് തെളിവാണ്, കാഞ്ഞിരപ്പള്ളിരൂപത മോനിക്കായെന്ന സ്ത്രീയുടെ വസ്തു തട്ടിയെടുത്ത കുപ്രസിദ്ധമായ കഥ. പരിഹാരം കാണാതെ ഇന്നും ആ സ്ത്രീ കോടതി കേസുകളുമായി കഴിയുന്നു.
 
6. ഏത് രാജ്യക്കാരനെങ്കിലും പുരോഹിതനെ ഒരേ അച്ചുതണ്ടില്‍ വാര്‍ത്തിരിക്കുന്നു. അന്റാര്‍ട്ടിക്കായിലും ആഫ്രിക്കയിലും പാലായിലും ഘോരമായ തണുപ്പുള്ളടത്തും മഴയില്ലാത്ത നാട്ടിലും ചൂടുനിറഞ്ഞ മരുഭൂമിയിലും വസിക്കുന്ന ഭൂരിഭാഗം പുരോഹിതരുടെ സ്വഭാവം ഒന്നുപോലെതന്നെ. സ്വാര്‍ത്ഥത കൈമുതലായ ഇവര്‍ക്ക് പണത്തിന്റെ ആര്‍ത്തി ഒരിക്കലും തീരില്ല. ധൂര്‍ത്തടിക്കുന്ന കേരളത്തിലെ അച്ചന്മാരുടെയും ബിംബം മാമ്മോന്‍ തന്നെ.
 
7. അടുത്തതായി മാര്‍പാപ്പായുടെ നടപടികള്‍ വേണ്ടത് തിന്നുകുടിച്ച് സുഖഭോഗം നടത്തുന്ന അഭിഷിക്തരെ തേടിപ്പിടിച്ച് സൊമാലിയായിലോ എത്തിയോപ്പിയായിലൊ പഞ്ഞം പിടിച്ച ആഫ്രിക്കന്‍ രാജ്യങ്ങളിലോ അയക്കുകയെന്നതാണ്. പൈപ്പുവെള്ളമോ വൈദ്യുതിയോ ഫാനോ എയര്‍ കണ്ടീഷനോ ലഭിക്കാത്ത ദേവാലയങ്ങളുടെ ചുമതലകള്‍ ഈ ധാരാളികളെ ഏല്‍പ്പിക്കണം.ആ കറുത്ത പട്ടികയില്‍ കേരളത്തിലെ ഒട്ടുമുക്കാലും മെത്രാന്മാരും മെത്രാപോലീത്താമാരും കാണും.
 
8. പള്ളിക്ക് പത്തുശതമാനം മേടിക്കാന്‍ മടിയില്ല. ആ പണം ചെലവാക്കുന്നതെങ്ങനെയെന്ന് ആരും ചോദിക്കാന്‍ പാടില്ലായെന്നാണ് കീഴ്വഴക്കം. ഇവരില്‍ എത്രപേര്‍ സമൃദ്ധിയില്‍നിന്നുപോലും ദരിദ്രരരെ സഹായിക്കുന്നുണ്ട്. പിച്ചച്ചട്ടിയില്‍നിന്ന് വാരിയെടുക്കാനും ഇവര്‍ മടിക്കില്ല. പുരോഹിതര്‍ നടത്തുന്ന കേരളത്തിലെ ആശുപത്രികളില്‍ മനുഷ്യത്വം എന്നൊന്നില്ല. പണമുള്ളവര്‍ക്ക് മാത്രം ചീകത്സയുണ്ട്. ദളിതനും പണമില്ലാത്ത ദരിദ്രനും അവിടെ പ്രവേശനമില്ല.

ദേവാലയശുദ്ധി നടത്തേണ്ട സ്ഥലങ്ങളും രാജ്യങ്ങളും വേറെയുമുണ്ട്. മെക്സിക്കോയിലെ നാര്‍ക്കോ പുരോഹിതര്‍ മയക്കുമരുന്നുകാരെ സഹായിക്കുന്നു. അവിടെ പല പുരോഹിതരും മാഫിയാകളുടെ ചങ്ങാതികളാണ്. അവരുടെ തോക്കുകളെയും പണത്തെയും വ്യപിചാര സ്ത്രീകളെയും പുരോഹിതര്‍ അനുഗ്രഹിക്കുന്നു. അവരില്‍നിന്നു കിട്ടുന്ന സ്വര്‍ണ്ണങ്ങളും വജ്രങ്ങളും കള്ളപ്പണവും പള്ളികളില്‍ സൂക്ഷിക്കുന്ന പുരോഹിതരുമുണ്ട്.

യേശുവിന്റെ ചൈതന്യമേറിയ സഭയുടെ അടിത്തറ മാര്‍പാപ്പായില്‍ക്കൂടി ഇന്ന് പ്രതിഫലിക്കുന്നുവെന്നും കണക്കാക്കണം. യേശു വീടില്ലാത്ത ഒരു ദരിദ്രനായിരുന്നു. പ്രതീക്ഷയില്ലാത്ത ഒരു കാലഘട്ടത്തില്‍ ജീവിക്കുന്ന നമുക്ക് ജനകോടികളുടെ പ്രിയങ്കരനായ ഫ്രാന്‍സീസ് മാര്‍പാപ്പ സത്യത്തിന്റെ വഴി കാണിച്ചുതരുന്നു. പിന്നാലെ നടക്കുന്ന ഈ ആട്ടിടയന്റെ മുമ്പില്‍ യേശുവിന്റെ അനുയായികള്‍ സുരക്ഷിതരാണെന്നും വിചാരിക്കാം. അന്ധകാരം നിറഞ്ഞ ഗുഹാവ്യൂവങ്ങളുടെ അതിര്‍ത്തിയില്‍നിന്നോ എവിടെനിന്നോ പ്രകാശത്തിന്റെ കിരണങ്ങള്‍ തെളിയുന്നുണ്ട്. ആത്മാവിന്റെ അരൂപിയില്‍ ആ വെളിച്ചം അവിടുത്തെ ജനം കാണും. അതിനായി സഭയില്‍ ഇനിയും ശുദ്ധികലശം നടത്തണം. എലികളും പാറ്റാകളും നാശം വിതച്ചുകൊണ്ട് സഭയുടെ മാളത്തില്‍ നിറഞ്ഞിരിക്കുന്നു. മൊത്തം സഭയാകുന്ന ഭവനത്തിന്റെ പരിശുദ്ധിയെ വീണ്ടെടുക്കണം. എങ്കില്‍ ഈ സഭ നാം ഓരോരുത്തര്‍ക്കും നന്മയെ പ്രദാനം ചെയ്യുമായിരുന്നു. ഫ്രാന്‍സീസ് മാര്‍പാപ്പാ ലോകത്തിനു ലഭിച്ച ഒരു ദാനമാണ്. ജര്‍മ്മന്‍ ബിഷപ്പിനെതിരായി സ്വീകരിച്ചതുപോലുള്ള നടപടികള്‍ കേരളത്തിലെ സമൃദ്ധിയില്‍ ജീവിക്കുന്ന അഭിഷിക്തരുടെപേരിലും എടുക്കട്ടെയെന്നും ആഗ്രഹിക്കുന്നു. സഭയുടെ നഷ്ടപ്പെട്ട ചൈതന്യം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന മാര്‍പാപ്പയ്ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കാം. ദൈവത്തിന്റെ മക്കള്‍ക്കായുള്ള പരിശുദ്ധമായ ഒരു സഭ അഭിഷിക്തര്‍ക്കുവേണ്ടിയുള്ളതല്ല.


2 comments:

  1. മാന്യമായ ഭാഷയില്‍ കാര്യങ്ങള്‍ പരോക്ഷമായി പറഞ്ഞുകൊണ്ടിരുന്ന ശ്രി. ജെയിംസ് കോട്ടൂര്‍ കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്നു ഈ ലേഖനത്തില്‍. അദ്ദേഹം മാത്രമല്ല നിശ്ശബ്ദമായി കാര്യങ്ങള്‍ നിരീക്ഷണം നടത്തിക്കൊണ്ടിരുന്ന അനേകം അത്മായരും ഒപ്പം നിരത്തിലിറങ്ങിയിരിക്കുന്നുവേന്നതാണ് 2013 ല്‍ ഞാന്‍ കണ്ട പ്രത്യേകത. അതിന്‍റെ ഫലമാവണം അത്മായരുടെ ആഗോള കൂട്ടായ്മ രൂപം കൊണ്ടതും. അത്മായാ ശബ്ദം ഒരു വിഴുപ്പലക്കല്‍ ബ്ലോഗ്ഗാണെന്ന് പറയാന്‍ മെത്രാന്മാര്‍ക്ക് പോലും കഴിയുന്നില്ല. വിശ്വാസ ജ്ഞാനത്തില്‍ അഭിഷിക്തരെക്കാള്‍ കേമന്മാര്‍ അത്മായരാണെന്ന് വിളിച്ചുപറയുന്ന ലേഖനങ്ങളും വിലയിരുത്തലുകളും അത്മായാ പ്രസിദ്ധീകരങ്ങളെ ശ്രദ്ധേയമാക്കി എന്ന് പറയാതെ വയ്യ.
    അധികാര വര്‍ഗ്ഗം സഭയെ അടിമുടി ചെളിയില്‍ മുക്കി താഴ്ത്തിയെന്നു മെത്രാന്മാര്‍ പോലും സമ്മതിക്കുന്നു. ഈ വര്‍ഗ്ഗത്തെ അറബിക്കടലിലെറിഞ്ഞു സഭയെ രക്ഷിക്കുക തന്റെ ദൌത്യമാണെന്ന് ചിന്തിക്കുന്ന അത്മായരുടെ സംഖ്യയും ക്രമാതീതമായി വര്‍ദ്ധിക്കുന്നത് ഈ വര്‍ഷത്തിന്‍റെ ഒരു പ്രത്യേകതയായിരുന്നുവെന്നു പറയാം. അത്മായാ വിമോചന സംഘടനകളുടെ പ്രവര്‍ത്തനം കാര്യമായ ഫലവും ഉണ്ടാക്കിയെന്നു തന്നെ പറയാം. ബിഷപ്പുമാരുടെ വിദേശ തെണ്ടാലുകളില്‍ മങ്ങലുണ്ടായി, ധ്യാനാഭാസങ്ങള്‍ക്ക് ആളു കുറഞ്ഞു, പിരിവ് തികയാതെയായി , അത്മായനുമായി ബിഷപ്പുമാര്‍ക്ക് സംസാരിക്കണമെന്നുമായി.
    ഇവിടെ തര്‍ക്കമാണ്, യേശുവിനെ എത്ര ആണി കൊണ്ടാണ് തറച്ചത്, ഉയിര്‍ത്തപ്പോള്‍ കൃത്യം സമയമെന്തായിരുന്നു, ആരൊക്കെ കണ്ടു എന്നിങ്ങനെ നാനാവിധ ചോദ്യങ്ങള്‍ക്കൊണ്ട് പടുത്തുയര്‍ത്തിയ ഒരു ദൈവ ശാസ്ത്രവുമായി നാം മല്ലിടാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. ചരിത്രത്തിലെ യേശുവിനെപ്പറ്റി പഠിച്ച അനവധി ഗവേഷകര്‍ ഒരേ പോലെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, യേശു ഉയിര്‍ത്തെങ്കില്‍ എന്ത്, മരിച്ചിരുന്നില്ലെങ്കില്‍ എന്ത്? ഈ സംഭവങ്ങള്‍ക്ക് എത്രയോ മുമ്പ് ലോകം മുഴുവന്‍ വചനം പ്രസംഗിക്കാന്‍ യേശു തന്റെ ശിക്ഷ്യരെ സന്നദ്ധമാക്കിയിരുന്നു.
    കാടിളക്കിയുള്ള പ്രഘോഷണങ്ങള്‍ ഒരുവനെയും മാറ്റിയതായി ഞാന്‍ കേട്ടിട്ടില്ല. ആയിരം വാക്കുകളേക്കാള്‍ ശക്തമാണ് ഒരു ചിത്രമെന്നും, ആയിരം ചിത്രങ്ങളേക്കാള്‍ ശക്തമാണ് ഒരു മാതൃകയെന്നും ഞാന്‍ കേട്ടിട്ടുണ്ട്. ആ മാതൃകയുടെ പാതയാണ് ഭാരതത്തിലെ മഹര്‍ഷിമാരും മുനിമാരും ജ്ഞാനികളും പിന്തുടര്‍ന്നത്‌. വി. ഫ്രാന്‍സിസ് അസ്സീസ്സിയെ കാണാന്‍ അദ്ദേഹത്തിന്‍റെ രണ്ടു ശിക്ഷ്യന്മാര്‍ വന്ന കഥ അറിയാതെ പോകരുത്. രണ്ടു പേരും ഫ്രാന്സിസിന്‍റെ അടുത്തു വന്നിരുന്നു ഒരു പകല്‍ മുഴുവന്‍, ആരും ഒരക്ഷരം പോലും മിണ്ടിയില്ല. ഇതിനെപ്പറ്റി ചോദിച്ച ലിയോയോട് ഫ്രാന്‍സിസ് പറഞ്ഞത്, "ഞങ്ങള്‍ നടത്തിയ സംവാദം നീ കേട്ടില്ലേ?" എന്നാണ്. പരി. ആത്മാവ് ശിക്ഷ്യരുടെ മേല്‍ ഇറങ്ങി വന്നപ്പോള്‍ ഒരു ശബ്ദവും ആരും കേട്ടില്ല, ഒരു ബീഡി പടക്കം പോലും അവിടെ പൊട്ടിയതുമില്ല. മാതൃകകളിലൂടെ സംസാരിക്കാന്‍ നമ്മുടെ പ്രഘോഷകര്‍ക്ക് കഴിയണം. അല്ലെങ്കില്‍ അനിവാര്യമായത് ഇവിടെ സംഭവിക്കും, ഈ സഭയുടെ അന്ത്യം അറബിക്കടലിനും അപ്പുറം ആയിരിക്കുകയും ചെയ്യും.

    ReplyDelete