Translate

Tuesday, October 27, 2015

കന്യകാലയങ്ങള്‍ കാമഭ്രാന്താലയങ്ങളാകുമ്പോള്‍!

(ഒക്ടോബര്‍ ലക്കം 'സത്യജ്വാല' മാസികയില്‍നിന്ന്)

ഇപ്പന്‍

ചരിത്രം പിച്ചവെച്ച നാളുകളില്‍ കാര്‍മ്മികനായിരുന്നു കന്യാചര്‍മ്മഭേദനാവകാശവും. ബ്രാഹ്മണപുരോഹിതര്‍ കേരളീയരുടെ കാമിനീസമ്പത്തു കവര്‍ന്നെടുക്കാന്‍ കാട്ടിക്കൂട്ടിയ ആത്മീയകുതന്ത്രങ്ങള്‍ കേരളചരിത്രത്തിലെ നാണംകെട്ട ഏടുകളാണ്. നൂറ്റാണ്ടുയുദ്ധത്തിന്റെ അന്ത്യത്തില്‍ ചാവേര്‍പ്പടവെട്ടി വംശനാശം സംഭവിക്കുകയാണ് ക്ഷത്രിയപുരുഷകേസരികള്‍ക്ക്. ആണ്‍തുണയില്ലാതായ നായര്‍ പെണ്‍കിടാങ്ങള്‍ക്ക് 'ബീജദാന ശ്രമദാന'വാഗ്ദാനവുമായി ബ്രാഹ്മണപുരോഹിതരെത്തി. ഒരു നൂറ്റാണ്ടിനുള്ളില്‍ പുരുഷക്ഷാമം തീര്‍ന്നെങ്കിലും സംബന്ധം എന്ന അനാചാരം പത്തു നൂറ്റാണ്ടോളം തുടര്‍ന്നു. കാമഭ്രാ
ന്തനായ ഒരു ബ്രാഹമണപുരോഹിതനെ നിരാശനാക്കുന്നത് ദൈവകോപത്തിനു കാരണമാകുമെന്ന് അന്ധമായി വിശ്വസിക്കപ്പെട്ടു. 'ഇല്ലംവരെ ചെല്ലാന്‍ നേരമില്ല. ഇപ്പോള്‍ ഗ്രഹനില അത്യുത്തമം. ഉദ്ദണ്ഡപണ്ഡിതപുത്രലാഭം നിശ്ചയം' എന്നൊക്കെ മുരണ്ടുകൊണ്ട് ബ്രാഹ്മണപുരോഹിതര്‍ വിത്തുമൂരികളെപ്പോലെ നായര്‍ വീടുകള്‍വഴി അന്തിനേരങ്ങളില്‍ മുക്രയിട്ടു ചുരമാന്തി. നെയ്യൊഴിച്ചു തീ കെടുത്താന്‍ സാധിച്ചേക്കാം. പക്ഷേ കാമാഗ്നി കാമാസ്വാദനംകൊണ്ടു ശമിക്കില്ല. നീചനായ അഗ്നിവര്‍ണ്ണന്റെ പരസ്ത്രീഭോഗവര്‍ണ്ണന മാത്രമല്ല, പരംപൊരുളായ പരമശിവന്റെ പാര്‍വ്വതീഭോഗവര്‍ണ്ണനയും കാളിദാസന്‍ ഉപസംഹരിക്കുന്നത് കാമത്തീയുടെ ഉദ്ദാമത വര്‍ണ്ണിച്ചുകൊണ്ടാണ്. പക്ഷേ, പ്രപഞ്ചത്തെ നിലനിറുത്തുന്നത് കാമമാണ്. സംസ് കൃതവും നിയന്ത്രിതവുമായ കാമത്തിന്റെ അനിവാര്യത പരമശിവനും അംഗീകരിക്കുന്നിടത്താണ് കുമാരന്‍ സംഭവിക്കുന്നത്. ദഹിപ്പിച്ച കാമനെ സ്വന്തം ആവശ്യത്തിനുവേണ്ടി ഉയിര്‍പ്പിക്കേണ്ടിവരുന്ന ഗതികേടിലാണ് സന്ന്യാസം ഉപേക്ഷിച്ച ഈശ്വരന്‍. പാര്‍വ്വതിയുടെ കഠോരമായ തപസ്സ് കാമനെ ഉയിര്‍പ്പിക്കാനല്ലാതെ മറ്റൊന്നിനുമല്ല.
ബ്രാഹ്മണപുരോഹിതന്മാരുടെ കാമാസക്തമായ കുബുദ്ധിയാണ് ദേവദാസീസമ്പ്രദായത്തിനു തുടക്കം കുറിച്ചത്. സുന്ദരികളായ പെണ്‍കിടാങ്ങളെ ക്ഷേത്രങ്ങള്‍ക്കു സമര്‍പ്പിക്കുക. അവര്‍ ക്ഷേത്രവും പരിസരവും വൃത്തിയാക്കിയും ക്ഷേത്രകലകള്‍ അഭ്യസിച്ച് വിശ്വാസികളെ വിനോദിപ്പിച്ചും ജീവിതം കഴിച്ചുകൂട്ടുക. അവര്‍ അറിയപ്പെട്ടിരുന്നത് ദേവന്റെ അടിച്ചി (ദേവന്റെ ദാസി) അഥവാ തേവിടിച്ചി (ദേവദാസി) എന്നുതന്നെയാണ്. ഇന്നത്തെ സമൂഹത്തില്‍ ഒരു റവറന്റ് സിസ്റ്ററിനുള്ള മാന്യത അവര്‍ക്കന്നുണ്ടായിരുന്നു. അധികം താമസിച്ചില്ല, പുരോഹിതന്മാരവരെ ലൈംഗികമായി ഉപയോഗിക്കാന്‍ തുടങ്ങി. ഋതുമതി ആകുന്നതിനുമുമ്പുതന്നെ വന്ന് ഊരാക്കുടുക്കില്‍പ്പെട്ടുപോയ അവര്‍ വഴങ്ങിക്കൊടുത്തെങ്കില്‍ അതിനവരെ എങ്ങനെ കുറ്റപ്പെടുത്താനാവും? ദേവദാസീസമ്പ്രദായം അധഃപതിച്ചതോടുകൂടി തേവിടി ച്ചി എന്ന പദത്തിന് അര്‍ത്ഥാധഃപതനം സംഭവിച്ച് ദുരര്‍ത്ഥപ്രതീതി കൈവന്നു. അതായത്, ദൈവത്തിന്റെ ദാസികള്‍ തേവിടിച്ചികളായി.
ബുദ്ധമതത്തിന്റെ അപചയഘട്ടത്തില്‍ ബുദ്ധമതവിഹാരങ്ങളിലും ഇതേ ചരിത്രം ആവര്‍ത്തിച്ചു. ബുദ്ധഭിക്ഷുക്കളും ഭിക്ഷുകികളും ഭോഗസമുദ്രത്തില്‍ ആറാടിത്തിമിര്‍ത്തു. രാജാക്കന്മാരും പ്രഭുക്കന്മാരും ദരിദ്രനാരായണന്മാരും നൂറ്റുണ്ടുകളായി കൊടുത്ത ഭിക്ഷ പില്ക്കാലത്ത് അവരുടെ ധൂര്‍ത്തജീവിതത്തിന് ഇന്ധനമായി ഭവിച്ചു. അതങ്ങനെയേ വരൂ.
ഇനി നമ്മുടെ മതത്തിലേക്കു വരാം. കുമ്പസാരം എന്ന പ്രാകൃതമായ അനാചാരം ഉദ്ഭവിച്ചതിനു പല കാരണങ്ങളും പറഞ്ഞുകേട്ടിട്ടുണ്ട്. വിവാഹം നിഷേധിക്കപ്പെട്ട പുരോഹിതന്മാര്‍ക്ക് പറഞ്ഞുസുഖിക്കാനും കേട്ടുസുഖിക്കാനുമുള്ള അവസരം അതോടെ തരപ്പെട്ടു. ഇന്നത്തെ മൊബൈല്‍ സെക്‌സിന്റെ കാലപൂര്‍വ്വമാതൃക! ഇതൊന്നും ഞാനായിട്ടു പറഞ്ഞുണ്ടാക്കുന്നതല്ല. ലക്ഷങ്ങളെ കുമ്പസാരിപ്പിച്ച വടക്കനച്ചന്‍ തന്റെ ആത്മകഥയില്‍ സാക്ഷ്യപ്പെടുത്തുന്നതാണ്. തസ്‌കരസംഘഭയം മുന്‍നിര്‍ത്തി മദ്ധ്യകാലങ്ങളില്‍ കന്യാസ്ത്രീമഠങ്ങള്‍ സന്ന്യാസാശ്രമങ്ങളുടെ സമീപത്തു സ്ഥാപിച്ചുതുടങ്ങി. സന്ന്യാസിമാര്‍ ഭൂമി തുരന്നു മഠങ്ങളിലെത്തി മദനോത്സവങ്ങളാടിത്തിമിര്‍ത്തു. ഗോവായില്‍ ചെന്നാല്‍ കാണാം, ഫ്രാന്‍സീസ് സേവ്യറിന്റെ തിരുശേഷിപ്പുപള്ളിയുടെ സമീപത്തായി അത്തരമൊരാശ്രമത്തിന്റെയും മഠത്തിന്റെയും തുരങ്കത്തിന്റെയും 'തിരുശേഷിപ്പ്'. സിസ്റ്റ ര്‍ ജസ്മി ഉള്‍പ്പെടെ ഈയിടെ പല കന്യാസ്ത്രീകളും നടത്തിയ ധീരമായ വെളിപ്പെടുത്തലുകള്‍ ഇന്നത്തെ കന്യാസ്ത്രീമഠങ്ങളില്‍ അരങ്ങേറുന്ന കന്ദര്‍പ്പപൂജകളുടെ നേര്‍സാക്ഷ്യങ്ങളാണ്.
കണിശ്ശമായും ഇതൊന്നും ആരെയും ചെളിവാരിയെറിയാന്‍ പറയുന്നതല്ല. ഇങ്ങനെയൊരു സംവിധാനം ഈയൊരു പരിണതിയിലെത്തിയില്ലെങ്കിലേ അതിശയമുള്ളൂ. സേവനൈകവ്യസനിതരായി മഠങ്ങളിലെത്തുന്ന ഒരു വിഭാഗം ഇന്നും ഉണ്ടെന്നുള്ളതു വിസ്മരിക്കുന്നില്ല. ഒപ്പം ചില തേവിടിച്ചികളും ക്രിമിനലുകളും അധര്‍മ്മപ്പെരുമഴയത്ത് ഊത്തപോലെ കയറിവരുന്നത് സ്വാഭാവികം. പോരാഞ്ഞ് മൊബൈലും ഇന്റര്‍നെറ്റുമുണ്ടെങ്കില്‍ ആര്‍ക്കു ലൈംഗികാരാജകത്വത്തിന്റെ പറുദീസായിലെത്തിച്ചേരാവുന്ന കാലം. അംഗസംഖ്യ 24000 കവിഞ്ഞുനില്‍ക്കുന്ന കര്‍മ്മലീത്താമഠത്തില്‍ അത്തരക്കാര്‍ കടന്നുകൂടിയിട്ടില്ലെന്ന് ആര്‍ക്കു പറയാന്‍കഴിയും? എത്രയോ പഠിച്ചകള്ളികളെയാണ് നമ്മള്‍ പത്രമാര്‍ഗ്ഗേണ പരിചയപ്പെടുന്നത്. കന്യാമഠങ്ങളിലെ വമ്പിച്ച സമ്പത്തും സുരക്ഷിതത്വവും ഹൈടെക് കുലടകളെയും ആകര്‍ഷിക്കാതിരിക്കുമോ? മഠങ്ങളി ല്‍ കയറിപ്പറ്റുന്ന ഏതു ക്രിമിനലിനെയും സംരക്ഷിക്കാന്‍ കത്തോലിക്കാമാഫിയായും അതിനെ ആശ്രയിച്ചുനില്‍ക്കുന്ന രാഷ്ട്രീയവും മുതലാളിത്തവുംബാദ്ധ്യസ്ഥമാണെന്നുള്ള ദയനീയാവസ്ഥയാണ് ഏതു ക്രിമിനല്‍ കന്യാസ്ത്രീക്കും ശാശ്വത സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നത്. ഒരു കന്യാസ്ത്രീയുടെ പോലും അറസ്റ്റ് സഭയാകുന്ന സോ പ്പുകുമിളയ്ക്കു താങ്ങാനാവില്ല. കേരളത്തിന്റെ ചരിത്രത്തില്‍ പത്രയിടം ഏറ്റവും അപഹരിച്ചത് അഭയാക്കേസാണ്.
ലിസ്യൂമഠത്തിലെ അമല സിസ്റ്ററിന്റെ ദുര്‍മരണവുമായി ബന്ധപ്പെട്ട് നസ്രാണി ദീപികയില്‍മാത്രം വന്ന വാര്‍ത്തകളും, പാലാ രൂപതയുടെ ഔദ്യോഗികവക്താവിന്റെ പത്രസമ്മേളനവും, മതദാസ്യം അനുഷ്ഠിക്കുന്ന രാഷ്ട്രീയത്തോടു വിധേയത്വംപുലര്‍ത്താന്‍ ബാദ്ധ്യസ്ഥമായ പോലീസിന്റെ ഭാഷ്യങ്ങളുംമാത്രം നൂറുശതമാനം വിശ്വസിച്ചുകൊണ്ടു ചിന്തിക്കുന്ന ഒരാള്‍ക്കുപോലും, ചരിത്രബോധമുണ്ടെങ്കില്‍ ഈ ലേഖനത്തില്‍ ഞാന്‍ പിന്നിട്ട ചാരിത്രരഹിതമായ ചരിത്രമാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിക്കാതിരിക്കാനാവില്ല. ഇതൊരു സ്വയം വിശദീകരിക്കുന്ന വാര്‍ത്തയാണ്. അതുകൊണ്ട്, പോലീസിനും പുരോഹിതനും പത്രത്തിനും ഒന്നും തമസ്‌കരിക്കാനാവുന്നില്ല.
എന്തുകൊണ്ടു തെളിവുനശിപ്പിച്ചതിനുശേഷംമാത്രം പോലീസിനെ അറിയിച്ചു? നമ്മളാരെങ്കിലും അത്ര ധൈര്യം കാട്ടുമോ? എന്തുകൊണ്ടു പോലീസിനെ അറിയിക്കാന്‍ വൈകി? നാടുനീളെ നടന്ന് ഒരു റിപ്പര്‍ കന്യാസ്ത്രീകളുടെ തല തല്ലി പ്പൊട്ടിച്ചിട്ട് എന്തേ നമ്മളാരും അറിഞ്ഞില്ല? ലക്ഷങ്ങള്‍ മോഷണം പോയിട്ടും എന്തേ മൗനം പാലിച്ചു? വടക്കേ ഇന്ത്യയില്‍ ഒരു കന്യാ സ്ത്രീയെ കമന്റടിച്ചാല്‍പ്പോലും പാലാ നിറഞ്ഞു കവിഞ്ഞ് കത്തോലിക്കാ കവാത്തു പതിവാണല്ലോ. ഇതില്‍നിന്നു നമ്മളെ ന്തനുമാനിക്കണം? കൊല പാതകം ഉള്‍പ്പെടെ എന്തു സംഭവിച്ചാലും അതു മൂടി പ്പൊതിഞ്ഞുവയ്ക്കാന്‍ എല്ലാ കന്യാസ്ത്രീ കളും നിര്‍ബന്ധിതരാവുന്നു. അവര്‍ക്ക് പരസ്പരം സംശയമാണ്. തങ്ങളിലാര്‍ക്കും കുറ്റകൃത്യവുമായി ബന്ധമില്ലെന്ന് എങ്ങനെ ഉറപ്പിക്കാം? പഠിച്ച കള്ളന്മാര്‍ ആസൂത്രണംചെയ്യുന്ന ബാങ്കുകൊള്ളകളും മറ്റും തെളിയിക്കാന്‍ നമ്മുടെ സാദാപോലീസ് പ്രകടിപ്പിക്കുന്ന വൈദഗ്ദ്ധ്യം എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അവര്‍ക്കാണോ മഠങ്ങളിലെ കളവുകളും തലയ്ക്കടികളും ഒളിഞ്ഞു നോട്ടങ്ങളും തെളിയിക്കാന്‍ ബുദ്ധിമുട്ട്? മഠങ്ങളിലെ മൊബൈല്‍ ഫോണുകള്‍മാത്രം പോലീസിനു കൈമാറിയാല്‍ മതിയാവും. യഥാര്‍ത്ഥകന്യക കളെല്ലാം കൊല്ലപ്പെട്ടാലും സഭയുടെ മാനമാണു പ്രധാനം എന്ന നിലപാട് സഭാനേതൃത്വം സ്വീക രിച്ചാലെന്തു ചെയ്യും? സമയത്തു പൊട്ടിക്കാത്ത പരു അവസാനം പരിസരത്തുമുഴുവന്‍ ദുര്‍ഗന്ധം പരത്തിക്കൊണ്ട് പൊട്ടിത്തെറിക്കുകതന്നെ ചെയ്യും. അതാണ് കേരളത്തിന്റെ വത്തിക്കാനില്‍, ആഗോള സഭയ്ക്ക് ഏറ്റവുമധികം സന്ന്യസ്തരെ സംഭാവന ചെയ്തു എന്നു മേനിനടിക്കുന്ന പാലാരൂപതയുടെ തലസ്ഥാനത്ത്, സംഭവിച്ചത്.
രക്തം അശുഭസൂചകമാണ്. പക്ഷേ ചിലപ്പോള്‍ ആ രക്തം പരിണമിച്ച്  ചരിത്രത്തെ അമ്മിഞ്ഞപ്പാലൂട്ടിയേക്കാം. ഇവിടെ രണ്ടു നല്ല അമ്മമാര്‍ രക്തസാക്ഷികളായിരിക്കുന്നു. അറിയപ്പെടാത്ത രക്തസാക്ഷികള്‍ ഇനി എത്ര? മരിച്ചവരെ തിരിച്ചു കൊണ്ടുവരാനാവില്ല. ജീവിച്ചിരിക്കുന്നവര്‍ക്കു രക്തസാക്ഷിത്വത്തില്‍നിന്നു പാഠങ്ങള്‍ പഠിക്കാം. ബ്രഹ്മചര്യമാകുന്ന ഒറ്റയളുക്കില്‍ ആത്മീയതയാകുന്ന ആനയെ അടയ്ക്കാന്‍ ശ്രമിച്ച മുനിയാണു വിഭാണ്ഡകന്‍. മൂപ്പര്‍ സ്‌നാനത്തിനിടയില്‍ ആകാശത്തുകൂടിപോയ അപ്‌സരസിനെ ഒന്നു നോക്കിപ്പോയി. അതുമതിയായിരുന്നു, അങ്ങേര്‍ക്കു രതിമൂര്‍ഛയുണ്ടായി സ്ഖലനം സംഭവിക്കാന്‍. ഒഴുകിയെത്തിയ ബീജം ഒരു പെണ്‍മാന്‍ കുടിച്ചു ഗര്‍ഭിണിയായി. ആ മാന്‍ പ്രസവിച്ചുണ്ടായ പുത്രനാണ് ഋഷ്യശൃംഗന്‍. അച്ഛന്‍ വാശി യോടെ മകനെ അതികര്‍ക്കശമായ ബ്രഹ്മചര്യ വ്രതം അടിച്ചേല്പ്പിച്ചു വളര്‍ത്തി. ഒറ്റപ്പെണ്ണി നെയും കണ്ടിട്ടില്ലാത്ത ഋഷ്യശൃംഗനെ വശീകരിക്കാന്‍ അയല്‍രാജാവു നിയോഗിക്കുന്നത് സുന്ദരികളായ തേവിടിച്ചികളെയാണ്. ആശ്രമത്തിലെത്തിയ അച്ഛനോട് ആ കടിഞ്ഞൂല്‍ പൊട്ടന്‍ പറയുകയാണ്, 'അച്ഛാ, ഇവിടെ ഇന്ന് കുറെ കൂട്ടുകാരന്മാര്‍ വന്നിരുന്നു. അവരുടെ നെഞ്ചില്‍ മനോഹരമായ രണ്ടു മുഴകളുണ്ട്. അവയുടെ മദ്ധ്യത്തില്‍ നമസ്‌കാര മുദ്രകളുണ്ട്.' ഇവിടെ സന്ന്യാസിക്കു സത്യവതിയില്‍ പിറന്ന ഋഷികവി ഒരു തുറന്ന ചിരി ചിരിച്ചിട്ടുണ്ടെന്ന് മാരാര്‍ പറയുന്നു.
ബ്രഹ്മചര്യത്തെ പരിഹസിച്ചെഴുതിയ ഈ കഥയില്‍ ഒരു ഗുണപാഠം ഒളിച്ചിരുപ്പുണ്ട്. പ്രേമോഷ്മളമായ ദാമ്പത്യം നിഷേധിക്ക പ്പെടുന്ന അരോഗദൃഢഗാത്രന്മാര്‍ കുലടകളുടെ കെണിയിലായിരിക്കും പെടുക. ന്യായമായ ദാമ്പത്യം സ്ത്രീകളുടെയും അവ കാശമാണ്. അതു നിഷേധിക്കപ്പെടുന്ന സാഹ ചര്യത്തില്‍ അവര്‍ റിപ്പര്‍ന്മാരെവരെ വിളിച്ചു കയറ്റിയാല്‍ അതിശയിക്കേണ്ടതില്ല.
ദാമ്പത്യം ആഗ്രഹിക്കുന്നവരെയെല്ലാം പുനരധിവസിപ്പിക്കാനുള്ള ബാദ്ധ്യത സഭയ്ക്കുണ്ട്. സഭാസ്ഥാപനങ്ങള്‍ക്കു വേണ്ട സാമ്പത്തികസുതാര്യതയും ഈ ദുരന്തം ആവര്‍ത്തിച്ചോര്‍മ്മിപ്പിക്കുന്നു. മരിച്ചത് ഒരു പ്രൊവിന്‍ഷ്യാളിന്റെ അനുജത്തിയാണെന്നുള്ളത് മറക്കരുത്. ഒന്നാമത്തെ കലഹമൂലം കനകമാണല്ലോ.
ഫോണ്‍: 9446561252

1 comment:

  1. കത്തോലിക്കാസഭ കാലത്തോടും കര്‍ത്താവിനോടും ചെയ്യുന്ന ഏറ്റവും നീചമായ കര്‍മ്മമാണീ കന്യാമാടങ്ങള്‍, സ്തീ ജയിലറകള്‍ ! പഞ്ചഭൂതങ്ങളില്‍ നടുവിലുല്ലതാണ് അഗ്നി ! ഈ അഗ്നി ശരീരത്തില്‍ നിലനില്‍ക്കുന്നിടത്തോളം കാലം, വിശപ്പെന്ന രോഗം ജീവിക്കും നിശ്ചയം പിടിപെടും ! ഒരു പ്രായം മുതല്‍ മരണത്തോളം ശരീരിയെ കാര്‍ന്നു തിന്നുന്ന രോഗമാണ് ലൈഗീകതയും ! മണവാട്ടിമാര്‍ക്ക് വിശപ്പുള്ളിടത്തോളം ഇണയെയും ആവശ്യമാണ് ! കപടത കളഞ്ഞു "ഇവന്‍ ഏകാനായിരിക്കുന്നത് നന്നല്ല" എന്നു ആദമിനെക്കുറിച്ചുള്ള യഹോവയുടെ ഒന്നാം കരുതല്‍ എന്തെന്ന് മനസിലാക്കി, ഈ പാവം ബാലിമ്രിഗങ്ങളെ സഭ സ്വതന്ത്രരാക്കണം ! വിവാഹവും വിവാഹാനന്തര ജീവിതവും അവര്‍ക്കും ഉറപ്പു വരുത്തണം, എങ്കിലേ കത്തോലിക്കാ സഭയില്‍ "അവന്റെ രാജ്യം" വരിയുള്ളൂ നിശ്ചയം !,,

    ReplyDelete