Translate

Monday, October 26, 2015

മേലുകാവുമറ്റം പള്ളിക്കിണര്‍ വികാരി നശിപ്പിച്ചു!

(ഒക്ടോബര്‍ ലക്കം സത്യജ്വാല മാസികയിലെ ഇടവകകളിലൂടെ 

എന്ന പംക്തിയില്‍നിന്ന്)


ഉടമകളെ തൃണവല്‍ഗണിച്ച് കാര്യസ്ഥന്മാര്‍ തന്നിഷ്ടം നടത്തുന്ന തലതിരിഞ്ഞ സമ്പ്രദായമാണ് കേരളത്തിലെ പല പള്ളികളിലും നടമാടുന്നതെന്നു തെളിയിക്കുന്ന സംഭവങ്ങള്‍ ഒന്നിനു പിറകേ മറ്റൊന്നായി നമുക്കു ചുറ്റുമുള്ള ഇടവകകളില്‍ നടന്നുകൊണ്ടിരിക്കുന്നു. ഈയിടെ പാലാ രൂപതയിലുള്ള മേലുകാവുമറ്റം ഇടവകയില്‍ നടന്ന സംഭവം ഇത്തരത്തിലുള്ള ഒന്നാണ്. സംഭവം ഇങ്ങനെ:
2015 സെപ്റ്റംബര്‍ 13-ന് മേലുകാവുമറ്റം പള്ളിയുടെ കണക്കുകള്‍ അവതരിപ്പിച്ചു പാസ്സാക്കുന്നതിനായി തിരട്ടുകമ്മിറ്റി കൂടുകയായിരുന്നു. കോറം തികയാത്ത ആ കമ്മിറ്റിയില്‍, പള്ളിമുറ്റത്ത് എണ്‍പതു വര്‍ഷത്തിലേറെയായി ഉള്ളതും, ഇടവകക്കാരും സ്‌കൂള്‍ കുട്ടികളും നാട്ടുകാരും ഉപയോഗിച്ചുവരുന്നതുമായ വറ്റാത്ത കിണര്‍ മൂടി പാര്‍ക്കിങ്ങ് ഏരിയാ ആക്കണം എന്ന ഒരു നിര്‍ദ്ദേശം വികാരി അവത
രിപ്പിച്ചു. ഈ വിഷയം അജണ്ടയില്‍ ഉള്ളതായിരുന്നില്ല.
പെട്ടെന്നു കൊണ്ടുവന്ന വിഷയമായിരുന്നതിനാല്‍ വ്യക്തമായ അഭിപ്രായപ്രകടനങ്ങള്‍ നടത്താന്‍ അംഗങ്ങള്‍ക്കു കഴിഞ്ഞില്ല. എന്നാല്‍ യോഗത്തിനുശേഷം അവര്‍ മറ്റു കമ്മിറ്റിയംഗങ്ങളുമായി ആലോചിക്കുകയും,  വികാരിയുടെ തീരുമാനം സ്‌കൂള്‍കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായതിനാല്‍ അംഗീകരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. കമ്മിറ്റിക്കാര്‍ വിവരം പിറ്റേന്നു രാവിലെതന്നെ വികാരിയച്ചനെ അറിയിച്ചു. തീരുമാനം പുനഃപരിശോധിക്കണമെങ്കില്‍ പതിനഞ്ചു കമ്മിറ്റിക്കാരെങ്കിലും ഒപ്പിട്ട് രേഖാമൂലം അറിയിക്കണമെന്നും അല്ലെങ്കില്‍ 16-ാം തീയതി ജെസിബി വന്ന് കിണര്‍മൂടുമെന്നും അച്ചന്‍ പറഞ്ഞു. അതനുസരിച്ച് പതിനേഴു കമ്മിറ്റിയംഗങ്ങള്‍ ഒപ്പിട്ട്, കിണര്‍മൂടരുതെന്ന് വികാരിയെ രേഖാമൂലം അന്നുതന്നെ അറിയിച്ചു. അദ്ദേഹം അതു സമ്മതിക്കുകയും ചെയ്തു.
എന്നാല്‍, രണ്ടാഴ്ചകഴിഞ്ഞ് ഒക്ടോബര്‍ രണ്ടിന്, ഗാന്ധിജയന്തിദിനത്തില്‍, യാതൊരു മുന്നറിയിപ്പും കൂടാതെ ജെ.സി.ബി ഉപയോഗിച്ച് വികാരി കിണര്‍ മൂടി. കമ്മിറ്റിക്കാര്‍ അന്നുതന്നെ പാലാ സഹായമെത്രാനെ വിവരം അറിയിച്ചു. പക്ഷേ ഇതുവരെ കിണര്‍ പുനഃസ്ഥാപിക്കാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല.
ജലസ്രോതസ്സുകള്‍ മൂടുന്നതുപോലെയുള്ള പ്രവൃത്തികള്‍ ഭരണകൂടാനുമതിയോടെയേ പാടുള്ളൂ എന്നറിയാവുന്ന കമ്മിറ്റിക്കാര്‍, കിണര്‍ വീണ്ടും ഉപയോഗയോഗ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പള്ളിക്കമ്മിറ്റി
യംഗവും പാസ്റ്ററല്‍ കൗണ്‍സിലംഗവുമായ ശ്രീ അബു മാത്യു കയ്യാലയ്ക്കകത്തിന്റെ നേതൃത്വ ത്തില്‍  പാലാ ഞഉഛ -യെയും കളക്ടറെയും സമീപിച്ചിരിക്കുകയാണ്. തങ്ങ ളുടെ പൂര്‍വ്വികര്‍ നല്ല വിസ്താരത്തില്‍ നിര്‍മ്മിച്ചു നാട്ടുകാര്‍ക്കു നല്‍കിയ കിണര്‍ വികാരിയച്ചന്‍ തന്നിഷ്ടപ്രകാരം നശിപ്പിച്ചതില്‍ ഇടവകക്കാരും നാട്ടുകാരും ക്ഷുഭിതരായിരിക്കുകയാണ്.

 

.....ഈ വാര്‍ത്താക്കുറിപ്പെഴുതി ഒരാഴ്ചകഴിഞ്ഞതേയുള്ളു- ഇടവകക്കാരുടെ ധാര്‍മ്മികരോക്ഷം  ഒക്‌ടോബര്‍ 11-നു നടന്ന മാസത്തിരട്ടുയോഗത്തില്‍ അണപൊട്ടി. പള്ളിക്കമ്മിറ്റിയംഗങ്ങള്‍ ഒന്നടങ്കം, പന്ത്രണ്ടോളം വനിത അംഗങ്ങള്‍ ഉള്‍പ്പെടെ, വികാരിയച്ചനെയും കൈക്കാരന്മാരെയും  പള്ളിക്കിണര്‍ മൂടിയതിനെച്ചൊല്ലി രൂക്ഷമായി വിമര്‍ശിച്ചു. കൈക്കാരന്മാര്‍ അക്ഷരം മിണ്ടാതെ നാവിറങ്ങിയതുപോലെ ഇരുന്നു. വികാരിയച്ചന്‍ പറഞ്ഞു: ' തെറ്റുപറ്റിപ്പോയി; ക്ഷമിക്കണം. ബിഷപ്പിനുകൊടുത്ത പരാതിക്കും കളക്ടര്‍ക്കു കൊടുത്ത പരാതിക്കും കിട്ടുന്ന ശിക്ഷ എന്താണെങ്കിലും അത് ശിരസ്സാവഹിക്കും. ഇനി ഏതു വിഷയത്തിലും പള്ളിക്കമ്മിറ്റിയോഗങ്ങളില്‍ ആവശ്യത്തിനു സമയമെടുത്ത് ചര്‍ച്ചചെയ്‌തേ തീരുമാനമെടുക്കൂ...'
 

ഇടവകക്കാരും കമ്മിറ്റിക്കാരും ധീരമായി പ്രതികരിക്കാന്‍ തയ്യാറായാല്‍ പുരോഹിതധാര്‍ഷ്ട്യം തലകുനിക്കും എന്നതിന് ഉദാഹരണവും, മറ്റിടവകക്കാര്‍ക്ക് മാതൃകയുമായിത്തീര്‍ന്നിരിക്കുന്നു, മേലുകാവുമറ്റം പള്ളിക്കമ്മറ്റിക്കാരുടെ ധീരാദോത്തമായ പ്രകടണം.  മൂടിയ കിണര്‍ അച്ചനും കൈക്കാരന്മാരുംചേര്‍ന്ന്  സ്വന്തം ചെലവില്‍ ശരിയാക്കി പുന:സ്ഥാപിച്ചു തരണമെന്നാണ് ഇടവകക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
 

യേശുവില്‍ ധീരരായി പുരോഹിതാധിപത്യത്തിനെതിരെ നീതിയുടെ ചാട്ടവാര്‍ കൈയിലെടുത്ത മേലുകാവുമറ്റം ഇടവകക്കാര്‍ക്കും കമ്മിറ്റിക്കാര്‍ക്കും കെ.സി.ആര്‍.എം.-ന്റെയും 'സത്യജ്വാല'യുടെയും അഭിവാദ്യങ്ങള്‍?

No comments:

Post a Comment