Translate

Thursday, February 23, 2017

മതസൗഹാര്‍ദ്ദത്തിന് പുതിയൊരു അദ്ധ്യായം തുറക്കുന്നു


എറണാകുളം അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ അഭിവന്ദ്യ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മുഖ്യാതിഥി

പി.സി. റോക്കി Mob :9961217493
ഹിന്ദുമത വിശ്വാസികളുടെ  വലിയൊരു ആഘോഷമാണ് ശിവരാത്രി. കാലടി ശിവരാത്രി മണപ്പുറത്ത് 2017 ഫെബ്രുവരി  24 ന് ആഘോഷിക്കപ്പെടുന്ന ഇതിന്റെ സാംസ്‌കാരിക സമ്മേളനം ബഹുമാനപ്പെട്ട കൃഷി മന്ത്രി ശ്രീ. സുനില്‍ കുമാറാണ് ഉദ്ഘാടനം ചെയ്യുന്നത്. ധാരാളം ജനപ്രതിനിധികളും പങ്കെടുക്കുന്നു. ഇതില്‍ ഒരു ബിഷപ്പിനെയോ കത്തോലിക്കാ പുരോഹിതനെയോ മുസ്ലീം ഇമാമുകളെയോ ക്ഷണിച്ചതായി നോട്ടീസില്‍ സൂചിപ്പിച്ചിട്ടില്ല.
            എന്നാല്‍ കാലടിയുടെ തൊട്ടരികത്തു തന്നെയുള്ള  ഒക്കല്‍ ശിവരാത്രി മണല്‍പ്പുറത്തെ ശിവരാത്രി ആഘോഷത്തില്‍ ക്ഷണിക്കപ്പെട്ട എറണാകുളം അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ അഭിവന്ദ്യ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മുഖ്യാതിഥിയായി  പങ്കെടുക്കുകയാണ്. പ്രമുഖ വ്യവസായിയും മനുഷ്യസ്‌നേഹിയുമായ  കാലടിയിലെ ഒരു യുവ വ്യവസായിക്ക് പുരസ്‌കാരം നല്‍കാനാണ് അദ്ദേഹമെത്തുന്നത്. സഭാവസ്ത്രങ്ങളും ചെങ്കോലും കിരീടവുമണിഞ്ഞ ഫോട്ടോയാണ് ഫ്‌ളെക്‌സില്‍ പിതാവിന്റേതായി കൊടുത്തിരിക്കുന്നത്. ഈ പുരസ്‌കാരം എന്തുകൊണ്ട് കാലടി ശിവരാത്രി മണപ്പുറത്തെ ആഘോഷത്തില്‍ വച്ച് കൊടുക്കുവാന്‍ ശ്രമിച്ചില്ല എന്ന് പലരും അഭിപ്രായപ്പെടുന്നത് കേട്ടു. കത്തോലിക്കാ വിശ്വാസികളും ഇതുകണ്ട് മുറുമുറുക്കുന്നുണ്ട്.  ഇത് ഒരു സ്‌പോണ്‍സേര്‍ഡ് പരിപാടിയാണെന്നും ആക്ഷേപമുയരുന്നുണ്ട്.
            കോടികള്‍ മുടക്കി ആധുനിക രീതിയില്‍ കൊറ്റമത്തില്‍ പണികഴിപ്പിച്ച്  സമര്‍പ്പണം നടത്തിയ പൊതുയോഗത്തില്‍ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ. രവീന്ദ്രനാഥ്, സ്വാമി ശിവാനന്ദ സ്വരൂപാനന്ദ, അല്‍ഹാജ ഹാഫിസ, തൊടുപുഴ ടൗണ്‍ മസ്ജിദ്  ഇമാം ദാദ്ദുള്ള മൗലവി ഇവര്‍  പ്രത്യേക ക്ഷണിതാക്കളായിരുന്നു. ദളിത് ക്രൈസ്തവ  ഉന്നമനത്തിനുവേണ്ടിയും അവരുടെ പുരോഗമനത്തിനുവേണ്ടിയും  സ്വരമുയര്‍ത്തുകയും പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്ന കത്തോലിക്കാ മതാധികാരികള്‍ എന്തുകൊണ്ട് ഇവരുടെ പ്രതിനിധികളെ  ക്ഷണിച്ചില്ല എന്ന് പലരും അഭിപ്രായപ്പെടുകയുണ്ടായി. ഇതൊരു മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനുവേണ്ടിയുള്ള പരിപാടിയായിരുന്നുവെന്നും കേള്‍ക്കുകയുണ്ടായി. ഇതേ സൗഹാര്‍ദ്ദം കാലടിയില്‍ എന്തുകൊണ്ട് ഉണ്ടായില്ല. മതസൗഹാര്‍ദ്ദസദസ്സായിരുന്നെങ്കില്‍ കാലടിയിലും ഇത് തുടരാമായിരുന്നു. വലിയൊരു പള്ളിയുടെ പരിപാടിയില്‍ മാത്രമായി ഇത് ഒതുങ്ങിപ്പോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാലം വച്ചാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടെന്നാണോഎല്ലാ മതക്കാരും ഭാവിയിലെ പരിപാടികളില്‍ മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ വ്യത്യസ്ത മതങ്ങളില്‍പ്പെട്ട പ്രതിനിധികളെ ക്ഷണിക്കാന്‍ ദയകാണിക്കുമല്ലോ.
            പണക്ഷാമം, പണിക്ഷാമം, അരിക്ഷാമം, ജലക്ഷാമം ഇവയുടെ പേരില്‍ വന്‍സമരങ്ങള്‍ നടക്കുമ്പോള്‍ കോടികള്‍ മുടക്കുള്ള ക്രിസ്ത്യന്‍ പള്ളികള്‍, പാരീഷ്‌ഹോളുകള്‍ ലക്ഷങ്ങള്‍ മുടക്കിയുള്ള ഒരു പള്ളിയിലെ തന്നെ ആറും ഏഴും കപ്പേള പെരുന്നാളുകള്‍ പത്തും പതിനഞ്ചും പെരുന്നാള്‍ ധൂര്‍ത്തുകള്‍  ഇവയ്‌ക്കൊന്നും പണക്ഷാമം, പണിക്ഷാമം, ജലക്ഷാമം, പാറമണല്‍ക്ഷാമം, നോട്ട്ക്ഷാമം ഇവയൊന്നും കേള്‍ക്കാനില്ല. ഇവയ്‌ക്കൊക്കെ പ്രവാസി സംഭാവനകളും ബി.പി.എല്‍ ലിസ്റ്റുകാരുടെ അകമഴിഞ്ഞ സംഭാവനകളും കിട്ടുന്നുണ്ട് താനും.
ബി.പി.എല്‍ ലിസ്റ്റുകാരേ, പ്രവാസികളേ ഇതിനൊക്കെ  ഇനിയും പണസഹായവും പിന്തുണയും നല്‍കണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു.     



No comments:

Post a Comment