Translate

Thursday, January 18, 2018

നല്ല നിലപാടുകൾക്ക് സ്വാഗതം!

കത്തോലിക്കാസഭയിലെ പുതിയ തീരുമാനങ്ങൾക്ക് സ്വാഗതം.

ഇനി വികാരിമാരെ ഒതുക്കണം.

കത്തോലിക്കാ സഭയിൽ ചില മാറ്റങ്ങൾ വരുന്നു. നല്ല നിലപാടുകൾക്ക് സ്വാഗതം.

കഴിഞ്ഞ 'ഉള്ളതു പറഞ്ഞാൽ' എന്ന കോളത്തിൽ പ്രധാനമായും ഉന്നയിച്ചത് അൾത്താരയിലെ വൈദീകരുടെ മോശമായ പെരുമാറ്റമായിരുന്നു. വിശ്വാസികളെ ശപിക്കാനും ചീത്തവിളിക്കാനും പണപ്പിരിവ്‌ നടത്താനും ആത്മീയമല്ലാത്ത പെരുമാറ്റങ്ങൾക്കും വൈദീകർ അൾത്താര ഉപയോഗിക്കുന്നതിനെ തടയണമെന്ന് ശക്തമായി പറഞ്ഞിരുന്നു. ഇപ്പോഴിതാ മാനന്തവാടി രൂപതയിൽ നിന്നും ആശ്വാസകരമായ തീരുമാനങ്ങൾ.

രൂപത സ്വീകരിച്ച നല്ല തീരുമാനങ്ങൾ ചുരുക്കി പറയാം.

പള്ളിമുറിയുടെ ഓഫീസ് ഇടങ്ങളിൽ സി.സി. ടിവി കാമറകൾ സ്ഥാപിക്കുക. പള്ളിമേടകളിലെ സന്ദർശകർ ആരൊക്കെയെന്ന് മനസിലാക്കാനും പള്ളിമേടകളുടെ പ്രവർത്തനം സുതാര്യമാക്കാനും ആക്ഷേപങ്ങൾ ഒഴിവാക്കാനും വേണ്ടീയാണിത്.

ഇടവകകളിൽ അഞ്ചുവർഷത്തേക്ക് നിർമ്മാണ പ്രവൃത്തികൾ നിർത്തിവയ്ക്കാനും തീരുമാനമായി.

പിരിവിന്റെയോ സംഭാവനയുടേയോ പേരിൽ ഒരു ശിക്ഷാനടപടിയും പാടില്ല. നിർബന്ധിത പിരിവ്‌ കർശനമായി നിരോധിച്ചു.

അൾത്താരബാലികമാർ അനിവാര്യമല്ല. ഉണ്ടെങ്കിൽ അവർക്ക് വസ്ത്രം മാറുന്നതിന് പ്രത്യേക സംവിധാനങ്ങൾ നിർബന്ധമായും ഏർപ്പെടുത്തിയിരിക്കണം.

പള്ളിമുറിയിൽ സ്ത്രീകൾക്ക് കർശന നിയന്ത്രണം ഉണ്ടായിരിക്കും.

ഇടവകയിലെ വികാരിക്കും അസിസ്റ്റന്റ് വികാരിമാർക്കും മാത്രമേ പള്ളിമുറിയിൽ രാത്രി തങ്ങാൻ അനുവാദമുള്ളു.

കൗൺസലിങ് പോലുള്ള കാര്യങ്ങൾ തുറന്ന സ്ഥലങ്ങളിൽ മാത്രമേ നടത്താൻ പാടുള്ളു.

വിശുദ്ധ കുർബാന പ്രസംഗമധ്യേ വൈദികർ ആരെയും തേജോവധം ചെയ്യാൻ പാടില്ല.

പിരിവ്, സംഭാവന തുടങ്ങിയവ കുടിശികയായതിന്റെ പേരിൽ വിവാഹം, മാമോദീസ, മരണാനന്തര കർമങ്ങൾ തുടങ്ങിയവ നിഷേധിക്കാൻ പാടില്ല.

ബിഷപ് മാർ ജോസ് പൊരുന്നേടം തന്നെയാണ് ഈ മുൻകരുതൽ നിർദേശങ്ങൾ മുന്നോട്ടുവച്ചത്.

ഈ തീരുമാനങ്ങൾ നടപ്പാക്കാൻ വികാരിമാരെ ജനം നിർബന്ധിക്കണം. വികാരിമാർ ഫലത്തിൽ മാർപ്പാപ്പക്കും മേലേയാണ്‌ എന്ന അഹങ്കാരത്തിലാണ്‌. അഹങ്കാരത്തിനും ആർത്തിക്കും പണത്തിനും പിരിവിനും   കൈയ്യും കാലും വെച്ച രൂപങ്ങളാണ്‌ പല ഇടവക വികാരിമാരും. പിരിവും ആർഭാഢവും ചിലവും കുറക്കണമെന്ന കർദ്ദിനാളിന്റേയും മാർപ്പാപ്പയുടേയും നിർദ്ദേശം പള്ളിയിലെ  അസ്ഥിക്കുഴിയിൽ തള്ളിയ പെരുംതച്ചന്മാരാണ്‌ പലരും. ഇപ്പോൾ മാനന്തവാടി രൂപതാ ബിഷപ്പ് പ്രഖ്യാപിച്ച നയങ്ങൾ വികാരിമാരെക്കൊണ്ട് നടപ്പിലാക്കാൻ വിശ്വാസികൾ വേണ്ടിവന്നാൽ ബലപ്രയോഗം നടത്തിയാലും അധികമാകില്ല. അത്ര വഷളാണ്‌ പള്ളിമേടയിൽ ജീവിക്കുന്ന ചില രൂപങ്ങൾ ഉണ്ടാക്കുന്ന ആഘാതങ്ങൾ. ആത്മ്മിയതയും, സ്നേഹവും സൗമ്യതയും തൊട്ടുതീണ്ടാത്ത കുറെ ആളുകൾ ഇക്കൂട്ടത്തിൽ ഉണ്ട്.

കുർബാനമദ്ധ്യേ അൾത്താരയിൽ നിന്ന്  ആത്മീയമല്ലാത്ത കാര്യങ്ങൾ പറയുന്ന വൈദീകനെ വിദേശത്ത് ആ സമയത്തു തന്നെ എഴുനേറ്റ് നിന്ന് വിശ്വാസികൾ ചോദ്യം ചെയ്യും. എന്നിട്ടേ കുർബാനയുടെ ബാക്കി ചൊല്ലിക്കൂ. കേരളത്തിലെ വിശ്വാസികൾക്ക് ആ ധൈര്യം വരുവോളം അവർ കഴുത്തു നീട്ടി അറവുമാടുകളെപ്പോലെ എന്തുപറഞ്ഞാലും കേൾക്കാൻ പള്ളിയിൽ കഴുത്തും നീട്ടിയിരിക്കും. വിശ്വാസികൾ കടമ നിറവേറ്റണം, ഉത്തരവാദിത്വബോധം കാട്ടണം. വിശ്വാസ സംരക്ഷണത്തിന്‌ വിശ്വാസികൾക്ക്‌ ഉത്തരവാദിത്വമുണ്ട്. അവർ മൗനികളാകരുത്.

മാനന്തവാടി രൂപതാ മെത്രാന്റെ നല്ല നിർദ്ദേശങ്ങൾ മറ്റ് രൂപതകളിലും നടപ്പിലാക്കാൻ അവിടുത്തെ വിശ്വാസികൾ സ്വാധീനം ചെലുത്തണം. അവിടെയും ഒരു വൈദീകൻ ബലാൽസംഗത്തിനും കൊലപാതകത്തിനുമൊ ക്കെ ജയിലിൽ ആകും വരെ കാത്തിരിക്കേണ്ട കാര്യമില്ല.

ബഹുമാനപ്പെട്ട കർദിനാളും മാനന്തവാടി രൂപതാ മെത്രാനും അറിയാൻ ഒരു നിർദ്ദേശം കൂടി വയ്ക്കട്ടെ.

ഇടവക ഒരു കുടുംബമാണ്‌. അവിടെ ഞങ്ങൾ വിശ്വാസികൾ കെട്ടിപ്പൊക്കിയ സ്ഥാപനങ്ങൾ, കല്യാണമണ്ഡപം, ഹാളുകൾ, പള്ളി എന്നിവയുണ്ട്. ആ ഇടവകയിലെ  വിശ്വാസികൾ അവരുടെ ആവശ്യത്തിന്‌ അവരുടെ പണം കൊണ്ട് ഉണ്ടാക്കിയതാണ്. ചില്ലിക്കാശ്പോലും ഒരു ബിഷപ്പിന്റേയും വൈദീകന്റെയും കൈയ്യിൽ നിന്നും ഉപയോഗിച്ചിട്ടില്ല. ആ സ്ഥാപനങ്ങൾ സൗജന്യമായി ഉപയോഗിക്കാൻ ഞങ്ങൾക്ക് അനുവാദം തരണം. ഞങ്ങൾ ഉണ്ടാക്കിയ ഞങ്ങളുടെ കുടുംബത്തിലെ ഈ സ്ഥാപനങ്ങൾ ഉപയോഗിക്കുമ്പോൾ 5000 മുതൽ 20000 രൂപവരെ വാടകയെടുക്കുന്നത് അധമത്തമാണ്‌, നെറികേടാണ്‌. പണം..പണം…എന്ന ദുർചിന്തയാണിതിന്‌ പിന്നിൽ.

ഇത്തരത്തിൽ എരന്നും തുരന്നും കച്ചവടം നടത്തരുത്.
മാമോദീസക്ക്, മരിച്ചടക്കിന്‌, വിവാഹത്തിന്‌ ഞങ്ങൾ പണിത പള്ളി ഉപയോഗിക്കാൻ പോലും വാടക, ക്യാമറക്ക് വാടക, മൈക്കിനും വീഡിയോക്കും കപ്യാർക്കും ഒക്കെ വാടക.

ഇടവകവികാരിമാർ വിവാഹത്തിന്‌ നടത്തുന്ന അടിവേര്‌ ചെത്തി ഭീഷണിപ്പെടുത്തിയുള്ള പിരിവ്‌ അവസാനിപ്പിക്കണം. ബാങ്ക്ലോൺ എടുത്ത് വിവാഹം നടത്തുന്ന നിർദ്ധനരുടെ കയ്യിൽ നിന്നുപോലും ഭീഷണിപ്പെടുത്തിയും അരിശം കാട്ടിയും നെറ്റി ചുളിച്ചും പതിനായിരങ്ങൾ വാങ്ങി കീശയിൽ തള്ളുന്ന വികാരിമാർ ഇടിവെട്ടി ചാകാതെ ദൈവം രക്ഷിക്കട്ടെ.

ഞാനീ പറയുന്നത് ദൈവദോഷവും ക്രിസ്തുവിശ്വാസ വിരുദ്ധവും എങ്കിൽ പറഞ്ഞു കുമ്പസാരിക്കാം. ഒരു വിശ്വാസിയുടെ വിലാപമായി ഈ വരികളെ  കാണണം. സഭയിലെ നല്ല വിശ്വാസികളും വൈദീകരും  ബിഷപ്പുമാരും എന്നെ അനുകൂലിക്കും എന്ന് 100 വട്ടം ഉറപ്പ്.

മാനന്തവാടി രൂപത ഇപ്പോൾ ഇറക്കിയ നിർദ്ദേശങ്ങൾ തുടക്കം മാത്രമേ ആയുള്ളു ബഹുമാനപ്പെട്ട പിതാവേ. പള്ളികളിൽ വിശ്വാസികൾ ആധിപത്യം സ്ഥാപിക്കണം. പൗരോഹിത്യം ആത്മീയതക്കാണ്‌. അവർ അവിടെ ഇരിക്കട്ടെ. പള്ളി ഭരണവും സമ്പത്തും ഒക്കെ വിശ്വാസികൾക്ക് വിട്ട് തരിക.

എഴുതിയത്:
വിൻസ് മാത്യു

(ഫേസ്ബുക്ക്)

No comments:

Post a Comment