Translate

Tuesday, May 8, 2012

എന്നെ തേടിയുള്ള യാത്ര ( 2)

എല്ലാം വേണ്ടതുപോലെ ആയിരിക്കുന്നു എന്ന അറിവാണ് ആനന്ദം.

ഈ ലേഖനത്തിന്റെ ആദ്യ ഭാഗത്ത്,* ചേരുവകളും മറിമായങ്ങളും ഇല്ലാതെയുള്ള " ഞാന്‍ " എന്നാല്‍ എന്താണെന്നും അതിനെ അംഗീകരിക്കാനാവുക അനുദിനജീവിതത്തിന്  സാരാംശത്തെ സമ്മാനിക്കുന്ന  ഒരു വലിയ നേട്ടംതന്നെയാണെന്നും കണ്ടു. എന്നാല്‍ നീണ്ട കാലത്തേയ്ക്ക്  ഒരാള്‍ ഞാന്‍ എന്ന ബിംബത്തിന്  ഇട്ടുശീലിച്ച ചമയങ്ങളൊക്കെ മാറ്റിയെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. വളരെ ശാന്തമായി, നിശബ്ദതയില്‍ , നിതാന്ത പരിശ്രമത്തിലൂടെ സ്വയം വിലയിരുത്താന്‍ കെല്പുള്ളവര്‍ക്ക്  മാത്രമേ അങ്ങനെയൊന്ന് സാദ്ധ്യമാകൂ. ' ഇതല്ല ഞാന്‍ , അതുമല്ല ഞാന്‍ ' എന്ന് വളരെ കൃത്യമായി നിരീക്ഷിച്ചു വേണം, ശരിക്കുള്ള ഞാന്‍ എന്താണോ, അതിനെ കണ്ടെത്താന്‍ . അങ്ങനെയൊരു ശ്രമം, മിക്കവരുടെ കാര്യത്തിലും,  ഭയപ്പെടുത്തുന്ന വലിയ ഒരു ഇല്ലായ്മയില്‍ ചെന്നവസാനിച്ച്ചാല്‍ അദ്ഭുതപ്പെടേണ്ടതില്ല. ഇപ്പോള്‍ , ഇവിടെ " ഞാന്‍ " ആയിരിക്കുന്നതെന്തോ, അതില്‍ സംതൃപ്തി തോന്നാന്‍ അസാമാന്യ ഹൃദയശുദ്ധത ആവശ്യമുണ്ട്. അങ്ങനെ ശുദ്ധമാക്കിയെടുത്തതു മാത്രമേ അനന്തസത്യവും ശിവവും സുന്ദരവുമായതിന്റെ ഭാഗമാകാനുള്ള ഔന്നത്യം നേടുന്നുള്ളൂ. 

ഏറ്റവും വലിയ അദ്ഭുതം എന്ത് ? സംശയത്തിനിടയില്ലാതെ പറയാം, അത്  അസ്തിത്വം തന്നെയാണ്. അസ്തിത്വത്തെ പല പല മുഖഭാവങ്ങളില്‍  കണ്ടുശീലിച്ച നമുക്ക്  ആത്യന്തികമായി അത് ഏകമായിരിക്കേണ്ടതുണ്ട്  എന്ന യുക്തി അംഗീകരിക്കുക അത്രയൊന്നും എളുപ്പമല്ല. തല്‍ക്കാലം, നമ്മുടെ ബുദ്ധിയുള്‍പ്പെടെ നമ്മുടെ അവബോധത്തില്‍ വരുന്നതൊക്കെയും  നമുക്കറിയാവുന്ന ഈ  പ്രപഞ്ചത്തിന്റെ ഭാഗമാണ്. അതില്‍ നമുക്ക്  മനസ്സിലാകാത്തതിനെ ദ്രവ്യമെന്നും, മനസ്സിലാകുന്നതിനെ ആത്മം അല്ലെങ്കില്‍ വെളിച്ചമെന്നും വിളിക്കാം. മൌലികമായ അര്‍ത്ഥത്തില്‍ , വെളിച്ചം എന്നാല്‍ , ഒന്നാമത്, ആയിരിക്കുക എന്ന സത്യം ഏറ്റവും വലിയ അദ്ഭുതമായും, രണ്ടാമത്, അത് ആ സത്യത്തെ കണ്ടെത്തുന്ന തന്നെയും ഉള്‍ക്കൊള്ളുന്ന സമഗ്രതയായും ഉള്ളില്‍ തെളിയുക എന്നാണ്. മറ്റ് വാക്കുകളില്‍ പറഞ്ഞാല്‍ , എന്റെ ഉണ്മയെ ഏതെങ്കിലും തരത്തില്‍ പരിമിതപ്പെടുത്തുന്ന എല്ലാ നിഴലുകളില്‍ നിന്നും സ്വതന്ത്രമായ അവസ്ഥയില്‍ അതിനെ ഉള്‍ക്കൊള്ളാനാവുക എന്നാണ്.  അങ്ങനെയൊരു ആന്തരീകാവസ്ഥയെ മങ്ങാത്ത വെളിച്ചം, അല്ലെങ്കില്‍  പരമമായ ആത്മബോധമെന്ന്  മനസ്സിലാക്കാം.  

സംശുദ്ധമായ ഈ  അവബോധത്തില്‍ എത്തിച്ചേര്‍ന്നാല്‍ , പിന്നെ മനസ്സില്‍ യാതൊരു തരത്തിലുളള  രൂപങ്ങളും ഉണ്ടാവില്ലെന്നു മാത്രമല്ല, സംശുദ്ധമായ അസ്തിത്വമല്ലാതെ ആകാരമുള്ള എന്തെങ്കിലും ഉണ്ട് എന്ന  ആശയം പോലും നിലനില്പ്പില്ലാതെ മറഞ്ഞുപോകും. ബാക്കിയാവുന്നത്  പ്രകാശം മാത്രം. ഒരു സ്വപ്നത്തിനു ശേഷം "ഞാന്‍ സ്വപ്നം കാണുകയായിരുന്നു" എന്നതിലെ "ഞാന്‍ " മാത്രം ബാക്കിയാകുന്നതുപോലെ, അവബോധമുണ്ടാവുമ്പോള്‍ , ബാക്കിയെല്ലാം അപ്രത്യക്ഷമായി, "ഞാന്‍ ആകുന്നു" എന്നതുമാത്രം നിലനില്‍ക്കുന്നു. അവിടെവരെ എത്തിയാല്‍ , ഞാന്‍ ആകുന്നു എന്നതും ഞാന്‍ എല്ലാമാകുന്നു എന്നതും ഒന്നുതന്നെയാണെന്ന്  യുക്തിയോടൊത്ത്  അന്തരാത്മാവും പറയുമ്പോള്‍ , അതു ശരിവയ്ക്കാന്‍ നമുക്കെളുപ്പമാകും. അല്ലാ, അതിന് നാം നിര്‍ബന്ധിതരാവും.  

ഞാനും എന്റേതും എന്നത്  വെറും മനോസൃഷ്ടിയാണ് എന്ന്  ഒരിക്കല്‍ അറിഞ്ഞുകഴിഞ്ഞാല്‍ , അതുതന്നെയാണ്  ആശാപാശങ്ങളില്‍ നിന്നും അവയുമായി ബന്ധപ്പെട്ട എല്ലാ ഭയങ്ങളില്‍നിന്നുമുള്ള രക്ഷയിലേയ്ക്കുള്ള പാത. ഞാനും എന്റേതും ഇല്ലെങ്കില്‍ , പിന്നെ എന്തുമായിട്ടാണ് എനിക്ക്  കെട്ടുപിണഞ്ഞു കിടക്കേണ്ടി വരിക? ഞാനും എന്റേതുമില്ലെങ്കില്‍ , പിന്നെ എന്താണ് ഞാന്‍ ഏതെങ്കിലുമൊരു ലക്ഷ്യത്തിലെത്താന്‍ വേണ്ടി ത്യജിക്കേണ്ടി വരിക? ഒന്നും. സമ്പൂര്‍ണ സ്വാതന്ത്ര്യമാണ്  ഈ തിരിച്ചറിവിന്റെ ഫലം. അതോടേ, എല്ലാറ്റിന്റെയും സ്രോതസ്സ്  ഒന്നുതന്നെയാണെന്നും എല്ലാം അതുതന്നെയാണെന്നുമുള്ള ബോധം ഉള്ളില്‍ തെളിഞ്ഞുനില്‍ക്കും. അതോടേ, അവനവനെപ്പറ്റിയുള്ള പരമമായ അറിവിലെത്തി എന്ന്  തീര്‍ത്തു പറയാം. സത്യമായ സത്യം ഒന്നാണെന്നും ബാക്കിയെല്ലാം, അതായത്, ശരീരവും മനസ്സും അവയുമായി ബന്ധപ്പെട്ടതൊക്കെയും - ഞാന്‍ അതാണ്‌, ഞാന്‍ ഇതാണ് എന്നു തോന്നിക്കുന്നതൊക്കെയും - അസത്യമാണെന്നും അറിയുക തന്നെയാണ് മോക്ഷം അല്ലെങ്കില്‍ പരമമായ മുക്തി. ഏകം സത്  എന്ന ഒരേയൊരു സത്യത്തിന്റെ തെളിമയില്‍ ബാക്കിയെല്ലാം അപ്രത്യക്ഷമാകുന്നു.   

ഏകവും അനാദിയുമായതിന്റെ ഭാഗമാണ് നാമോരോരുത്തരും, ഇവിടെയുള്ള ഓരോന്നും, എന്നയനുഭൂതിയാണ്  ഈ അറിവിലേയ്ക്കുള്ള  ആദ്യ പടി. അതുവരെ മാത്രമേ ജനനമരണങ്ങളെ നിര്‍മ്മിക്കുന്ന സമയത്തിന്റെയും സ്ഥലത്തിന്റെയും പരിമിതികള്‍ നമ്മെ ബാധിക്കുന്നുള്ളൂ. സമയത്തില്‍  കുരുത്തതിന് , അതില്‍ തുടരുവോളം, സമയാതീതമായതിനെ പൂര്‍ണമായി അറിയുക എന്നതു അസാദ്ധ്യമാണ്. ഞാന്‍ , എന്റേത് എന്നിവ സമയത്തില്‍ കുരുത്തവയാണ്. സമയത്തില്‍  കുരുത്തത്  സമയത്തോടെ ഇല്ലാതാകും. സമയബോധം തീരുന്നിടത്ത്‌ മനസ്സും, മനസ്സ്  തീരുന്നിടത്ത്‌  സമയബോധവും ഇല്ലാതാകണം. എല്ലാ ജീവജാലങ്ങളിലും അവയ്ക്ക് സമയത്തിലൂടെ കൈവന്ന അനുഭവങ്ങളുടെ ഓര്‍മ്മ നിലനിര്‍ത്തുക അതിജീവനത്തിന്  ആവശ്യമാണ്‌. എന്നാല്‍ അതില്‍നിന്ന് , ഞാനും എന്റേതും എന്ന സ്വരൂപം ഉരുത്തിരിയുകയും അവ സ്ഥിരമാണെന്ന വ്യാജേന, ചുറ്റുമുള്ളതിനെയെല്ലാം തന്റെ സുഖദു:ഖങ്ങളുമായി താത്ക്കാലികമായി ബന്ധിക്കുകയും ചെയ്യുമ്പോള്‍ , ശരീരം എന്റെ അവിഭാജ്യഘടകമാണെന്ന തോന്നല്‍ ജനിക്കുന്നു. ജീവിതചുറ്റുപാടുകള്‍ക്കനുസരിച്ച്  ഓരോ വ്യക്തിയുടെയും സമയാസമയമുള്ള ജീവിതപരിവേഷവും വികാരങ്ങളും മാറിക്കൊണ്ടിരിക്കും. ഭൌതികമായവയുടെ (പഞ്ചഭൂതങ്ങളുടെ) ഒടുക്കത്തോടെ, വ്യക്തിതലത്തില്‍ ഉണ്ടായിരുന്നിന്റെയെല്ലാം അന്ത്യമായി എന്നാണ്  പ്രത്യക്ഷാനുഭവങ്ങള്‍ നമ്മെ ധരിപ്പിക്കുക. ശൂന്യമായ ഒരു അവ്യക്തത മാത്രമേ അതിനപ്പുറത്ത്  നമുക്ക്  സങ്കല്‍പ്പിക്കാനാവുന്നുള്ളൂ. ഇതില്‍നിന്നൊക്കെ ഒരു കാര്യം വ്യക്തമാണ്: ശരീരത്തിന്റെയും മനസ്സിന്റെയും ഇടപെടല്‍ നമ്മില്‍ ജീവന്റെ സ്രോതസ്സില്‍ നിന്നുള്ള വേര്പാടുണ്ടാക്കുന്നു. വ്യാജമായ  ആ  അസ്തിത്വത്തില്‍ നിന്ന്   മൌലികമായ    സ്രോതസ്സിലേയ്ക്ക്  തിരികെ ചെന്നെത്തണമെങ്കില്‍ , ഇപ്പോള്‍ത്തന്നെ ഞാന്‍ ഈ ശരീരമല്ല എന്ന ഉള്‍ക്കാഴ്ച ആവശ്യമായിത്തീരുന്നു. അങ്ങനെയൊരാവശ്യം വിട്ടുമാറാതെ തോന്നുന്നതുകൊണ്ടാണ് , മതങ്ങള്‍ രംഗത്ത്  വരുന്നത്. എന്നാല്‍ ,  നമ്മുടെ ശ്രദ്ധയില്‍ അകത്തും പുറത്തും, രൂപങ്ങളും നാമങ്ങളും പ്രഥമസ്ഥാനത്തു നിലനില്‍ക്കുവോളം ഒരു മതത്തിനും നമ്മെ രക്ഷിക്കാനാവില്ല. മതങ്ങളിലൂടെയോ അല്ലാതെയോ ഉള്ള ഏത്‌ വഴിയെടുത്താലും, മായാലോകത്തുനിന്ന്  രക്ഷപ്പെടുന്നത്, മനസ്സിന്റെ സൂത്രങ്ങളെ അറിയുകയും അവയെ മറികടക്കാന്‍ വഴികള്‍ കണ്ടെത്തുകയും ചെയ്യുന്നവര്‍ മാത്രമാണ്. എല്ലാ നല്ല ഗുരുക്കന്മാരും മനസ്സിനെ അസ്തിത്വത്തിന്റെ എതിരാളിയായി തിരിച്ചറിഞ്ഞ്,  അതിനെ കീഴ്പ്പെടുത്താനുള്ള വഴികള്‍ ചൂണ്ടിക്കാണിക്കുന്നവരാണ് . സാധാരണ ഗതിയില്‍ , തീര്‍ത്തും താത്ക്കാലികമായവയെ നമ്മുടെ മൌലികമായ അസ്തിത്വവുമായി ബന്ധപ്പെടുത്തി, അവയെ അതിപ്രധാനമായി കാണാനും അവയുമായി ബന്ധം സ്ഥാപിക്കാനും നമ്മെ പ്രേരിപ്പിക്കുന്നത്  പഴയതിന്റെയെല്ലാം സ്റ്റോര്‍ ഹൌസ് ആയ മനസ്സും  ശരീരവുമാണ്. അതുകൊണ്ടാണ്  അവയെ കീഴടക്കാന്‍ ഗുരുക്കന്മാര്‍ ഉപദേശിക്കുന്നത്. മനസ്സിന്റെ മരണത്തിലാണ്  ജ്ഞാനത്തിന്റെ ജനനം എന്ന ഉള്ക്കാഴ്ചയില്‍ എല്ലാ ഗുരുക്കന്മാരും യോജിക്കുന്നു.

ഇതെങ്ങനെ സാദ്ധ്യമാകും? ആരംഭമുള്ളതിനെല്ലാം അവസാനവുമുട്ണ്ട്. ഞാനും എന്റേതും എന്നതാണ് എല്ലാ അപകര്‍ഷതക്കും അത്യാര്‍ത്തിക്കും പിന്നിലുള്ള എക ഘടകം. ഈ അസ്തിത്വത്തില്‍ എല്ലാം ചഞ്ചലമായതിനാല്‍ , അവയോടുള്ള ബന്ധം അനിശ്ചിതത്വത്തെയും ഭയത്തെയും ഉണ്ടാക്കും. ശരീരവും മനസ്സും നിലനില്‍ക്കുന്നത് ആഗ്രഹങ്ങളിലൂടെയാണ്. അത് അല്ലെങ്കില്‍ ഇത് എനിക്ക്  ഇല്ലെന്നുള്ള തോന്നലാണ് ആഗ്രഹങ്ങളെ സൃഷ്ടിക്കുന്നത്. വെറും താത്ക്കാലികമായ അനുഭവങ്ങള്‍ ഓര്‍മ്മകളെയും ഓര്‍മ്മകള്‍ തുടര്‍ഭാവനകളെയും ഭാവനകള്‍ പുതിയ  ആഗ്രഹങ്ങളെയും ഉണ്ടാക്കുന്നു. ഇവയില്‍ ഓരോന്നിനെയും തിരിച്ചറിഞ്ഞും അവയോടു വിരക്തി പരിശീലിച്ചും,  അസ്തിത്വത്തിന്റെ കാതലില്‍ ഞാനും ഉള്‍പ്പെടുന്നു എന്ന ഒറ്റ കാരണത്താല്‍ , ഞാന്‍ എല്ലാമാണ്, എനിക്കെല്ലാം ഉണ്ട് എന്ന പരമമായ സത്യത്തെ ഉള്‍ക്കൊള്ളുകയാണ്  പൂര്ണതയിലേയ്ക്കുള്ള ആദ്യത്തെ ചുവട്. അതുതന്നെയാണ്  നിത്യതയിലേയ്ക്കുള്ള വഴിയും. അതിലേ ചരിക്കാനാഗ്രഹിക്കുന്നവര്‍ അകത്തെ നിരന്തരം  വീക്ഷിച്ചുകൊണ്ടിരിക്കണം.
    
അകം ഏകമാണ്. ബാഹ്യമാകട്ടെ, പലതാണ്. അതങ്ങനെ സംഭവിച്ചു? മനസ്സ് എന്നാണതിനുത്തരം. ജൈവപരിണാമത്തിലെ ഒരു പടിയായി രൂപപ്പെട്ടുവന്നതാണ് മനസ്സെന്ന ഉപകരണം. അനുഭവങ്ങളുടെ ഓര്‍മ്മകളെ സൂക്ഷിക്കാനുള്ള ഒരിടം. ഈ ഓര്‍മ്മകളുടെ അടിസ്ഥാനത്തില്‍ പെരുമാറുക അതിജീവനത്തിനു ആവശ്യമായിരുന്നു. സംഭവങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും പേരിടാനും അവയെ പ്രതീകങ്ങളായി തരംതിരിക്കാനും മനസ്സ് സാവധാനം പഠിച്ചെടുത്തു. ആ വഴിയില്‍കൂടി സഞ്ചരിക്കവേ, വാക്കുകളും അവയെ കോര്‍ത്തിണക്കുന്ന ഭാഷകളും മനുഷ്യന്റെ കൈയില്‍ പ്രധാന ഉപകരണങ്ങളായിത്തീര്‍ന്നു. പ്രതീകങ്ങള്‍ പയ്യെപ്പയ്യെ വാസ്തവികതയുടെ സ്ഥാനം പിടിച്ചെടുത്തു. പ്രവര്‍ത്തിക്കാനുള്ളിടത്തും വാചകമടിച്ച് പിടിച്ചുനില്‍ക്കാനുള്ള കളികളും രംഗത്ത് വന്നു. വാക്കുകള്‍ കൊണ്ട്  സത്യത്തെ മറച്ചുവയ്ക്കുന്ന ശീലവും മനുഷ്യജീവിതത്തിന്റെ ഭാഗമായി. അങ്ങനെ, ഏറ്റവും കൂടുതല്‍ വികാരങ്ങളും ആശയങ്ങളും ബിംബങ്ങളും സൂക്ഷിക്കാനുള്ള ഒരു വലിയ സംഭരണിയായിത്തീര്‍ന്നു "ഞാന്‍ ". വ്യക്തിയുടെ അസ്തിത്വത്തിന്റെ ആണിക്കല്ലാണത്. ഓരോ നിമിഷവും മനസ്സില്‍ തെളിഞ്ഞുവരുന്നതു എന്റെ പ്രത്യക്ഷത്തെ വിപുലീകരിക്കുന്ന നിറക്കൂട്ടുകളും എന്റെ അസ്തിത്വത്തെ തകിടം മറിക്കാനിടയുള്ള ഭയങ്ങളുമാണ്. എന്നാല്‍ ഇവയില്‍ എത്രമാത്രം  യഥാര്‍ഥ്യവുമായി സ്വരുമപ്പെടുന്നു എന്ന്  വിവേച്ചിച്ചറിയാന്‍ കഴിയുന്നവര്‍ വിരളമാണ്. അവിടെയാണ് ജീവിതത്തിന്റെ ഈട് നിര്‍ണ്ണയിക്കപ്പെടുന്നത്.

"ഞാന്‍ " എന്നത്   ഒരു സാങ്കല്പിക സൃഷ്ടിയാണെന്നും അതിന്റെ സ്രോതസ്സെവിടെയെന്നും നാം കണ്ടു. അതുപോലെ തന്നെയുള്ള  മറ്റ്  സാങ്കല്‍പിക സൃഷ്ടികളാണ്   "നീ",  "അവര്‍ " എന്നിത്യാദികളും.  ഉണ്ടായിരുന്നതും ഉണ്ടാകാനിരിക്കുന്നതും എന്ന തരംതിരിവുതന്നെ സമയബന്ധിതമായവയ്ക്ക്  നിലനില്‍പ്പ്‌ സാദ്ധ്യമാക്കാന്‍ വേണ്ടി  മനസ്സ്  സൃഷ്ടിക്കുന്ന പ്രതിഭാസമാണ്. ഇതെല്ലാംകൂടി ഒറ്റ വാക്കില്‍ പറയുന്നതാണ്  മായ. ചുരുക്കിപ്പറഞ്ഞാല്‍ , ജനനമരണങ്ങള്‍ എന്ന അസത്യത്തില്‍ മുഴുകിപ്പോകുക എന്നാണ് മായയുടെ അര്‍ത്ഥം. 

അങ്ങനെയെങ്കില്‍ , ജനനവും മരണവും സന്തോഷമോ ദുഖമോ ജനിപ്പിക്കേണ്ട അനുഭവങ്ങളല്ല. കാരണം, നിത്യമായതാകട്ടെ ശാശ്വതമാണ് . അത് ജനിക്കുന്നില്ല, മരിക്കുന്നുമില്ല. എന്നാല്‍ ഈ ഭൂമിയില്‍ നാമവയെ സൂര്യോദയവും അസ്തമയവും പോലെയാണ്  അനുഭവിക്കുക.  എപ്പോഴും ഒരേപോലെ ജ്വലിച്ചുകൊണ്ടിരിക്കുന്ന സൂര്യന്റെ ഹ്രസ്വാനുഭവമാണല്ലോ നിത്യവെളിച്ചത്തിനു പകരം ഉദിച്ചുയര്‍ന്നു മറയുന്ന സൂര്യനെ കാണാന്‍ നമുക്കിടവരുത്തുന്നത്. ശാശ്വതമായത്തിന്റെ  ഹ്രസ്വാനുഭവത്തില്‍ ഒതുങ്ങിപ്പോകുന്നതുമൂലമാണ്  ജനനമരണങ്ങളുടെ ഇടയ്ക്ക്  അറുതിയില്ലാത്ത നന്മതിന്മകളുടെ മായാപ്രപഞ്ചം നമ്മെ കഷ്ടപ്പെടുത്തുന്നത്  .  പരിമിതമായ ജീവനും ആ  ജീവന്റെ ഭാഗമായ അല്‍പബോധവും മാത്രം ആസ്വദിക്കുന്ന നാം അവയെ നിലനിര്‍ത്താന്‍വേണ്ടി രൂപങ്ങളും അവയ്ക്ക്  പേരുകളും ഉണ്ടാക്കുന്നുവെന്നും  അവയില്‍ കുടുങ്ങി കിടക്കുവോളം സമയാതീതമായതുമായി ബന്ധം സ്ഥാപിക്കുക ദുഷ്ക്കരമാണെന്നും കണ്ടുവല്ലോ. ഇവിടെ കര്‍മ്മഫലം (karma) എന്ന പദംകൊണ്ട് ലളിതമാക്കാന്‍ സാധിക്കുന്നവ പലതുമുണ്ട് . അതൊരു ധനാത്മക നിയമത്തിലേയ്ക്ക്  വിരല്‍ചൂണ്ടുന്നു എന്ന് പറയാം. നന്മതിന്മകളെ സന്തുലനമാക്കുന്ന ഒരു  തുലാശു പോലെയാണത്  പ്രവര്‍ത്തിക്കുക. സംഭവിക്കുന്നത്‌ എന്തുമാകട്ടെ, നമ്മെ വേദനിപ്പിക്കുന്നതോ നിരാശപ്പെടുത്തുന്നതോ നശിപ്പിക്കുന്നതോ പോലുമാകട്ടെ, അത് താത്ക്കാലികതയെ മറികടന്ന്, നന്മയിലേയ്ക്ക്  മാത്രമേ നയിക്കൂ എന്നതാണ് ആ നിയമം.  വരാനിരിക്കുന്ന ഒരു വര്‍ത്തമാനത്തില്‍ ,  ഭൂതകാലത്തിലെ  സകല  കടംകഥകളുടെയും കുരുക്ക്  ശുഭമായി അഴിക്കപ്പെടും എന്നാണതിനര്‍ഥം. പ്രകാശത്തിന്  ദ്രവ്യം തടസ്സമാകുമ്പോള്‍ സംഭവിക്കുന്നതെന്തോ, അതുതന്നെയാണ് ഞാന്‍ ഈ ശരീരമാണ് എന്ന തെറ്റുധാരണ അവബോധത്തെ കളങ്കപ്പെടുത്തുമ്പോള്‍ വ്യക്തിക്ക്  സംഭവിക്കുക. ആ ഇരുട്ടിനെ, ആ  കളങ്കത്തെ, തൂത്തു വൃത്തിയാക്കാന്‍ വഴിയൊരുക്കുന്നതാണ് കര്‍മ്മഫലം.  

എന്നെ തേടിയുള്ള യാത്ര തുടരട്ടെ. നമ്മുടെ പരിചിന്തനങ്ങള്‍ തത്ക്കാലം ഉപസംഹരിക്കാം. എല്ലാ സംഭവങ്ങളും സമഗ്രമായതുമായി സ്വരുമയിലാണ്. പലതായി കാണപ്പെടുന്നതൊക്കെയും അല്പബുദ്ധിയുടെ വിചിത്രകാഴ്ചകള്‍ മാത്രമാണ്.  നമുക്ക്  അസ്തിത്വം എന്നാല്‍ , 1. മഹദാകാശ - (matter - energy).  2. ചിദാകാശ  - (consciousness).  3. പരമാകാശ -  (pure spirit) എന്നതെല്ലാം ഉള്‍പ്പെടുന്നു. അതില്‍ വ്യക്തിത്വമായി നാം അനുഭവിക്കുന്നത്  മഹദാകാശം ചിദാകാശത്തില്‍ ഉണ്ടാക്കുന്ന   അടിസ്ഥാനമില്ലാത്ത ഒരു മുഴക്കം ആത്രമാണ്. അത്  Being അല്ല, മറിച്ച് ഒരു തരം മായാരൂപം (Existence) മാത്രമാണ്. കാരണം, ഏകമായിരിക്കുന്നത്  ഒരിക്കലേ സംഭവിക്കൂ, പലപ്പോഴായി സംഭവിക്കില്ല. അതുപോലെതന്നെ യുക്തിസഹമാണ്,  ഉള്ളത്  എന്നുമുണ്ടായിരുന്നു, എന്നുമുണ്ടായിരിക്കുകയും ചെയ്യും എന്നതും. ഇതാകട്ടെ, നമ്മെയും ഉള്‍പ്പെടുത്തിയുള്ള ഏക സത്യമാണ്.  (തുടരും)

12 comments:

  1. ആനപ്പുറത്ത് കയറിയിരിക്കുന്ന കണ്ണുപൊട്ടനെന്നപോലെ അവസാനിക്കാത്ത എന്നെ തേടിയുള്ള ഈ യാത്ര. സപ്തസ്വരങ്ങളും രാഗങ്ങളും സൂര്യതാപങ്ങളും
    കളകൂജനശബ്ദങ്ങളും നീലാകാശഅംബരതാര സമൂഹങ്ങളുമെല്ലാം വിജ്ഞാന പഞ്ചേന്ദ്രിയങ്ങളില്‍ സമാഹരിച്ചു ഞാനും പ്രപഞ്ചമായ അവളും സ്രഷ്ടാവായ അവനുമൊത്തു ലോകാരംഭംമുതല്‍ എന്‍റെ യാത്ര തുടങ്ങിയതാണ്‌.

    ആള്‍ദൈവങ്ങളും പ്രപഞ്ചവിപത്തുകളും ചതിയും വഞ്ചനയും കൂട്ടക്കൊലകളും കുതികാല്‍വെട്ടും അസ്വസ്ഥമായ ലോകവും ആണവസ്പോടനങ്ങളും എന്‍റെ ഈ യാത്രയില്‍ പതിഞ്ഞ ചായങ്ങള്‍ മാത്രം. അവാസ്ഥികങ്ങളായ മായാപ്രപഞ്ചത്തില്‍ക്കൂടി എനിക്കും ചലിച്ചേ പറ്റൂ.

    മായയും യോഗയുമായി ചിന്താലോകത്ത് കഴിഞ്ഞിരുന്ന ഭാരതീയരെ ഉണര്‍ത്തിയത്
    യൂറോപ്പ്യന്മാര്‍ ആയിരുന്നു. തത്വശാസ്ത്രവും കണക്കുശാസ്ത്രവും ഹൃദ്യസ്ഥമാക്കിയിരുന്ന ഭാരതീയരുടെ വിജ്ഞാനകോശങ്ങളുടെ ചുരുള്‍ അഴിച്ചു പുറത്തു ചാടിച്ചതും ഇവരായിരുന്നു.

    എന്‍റെ യാത്രയില്‍ ലഭിച്ച വിജ്ഞാനഭരണി അവന്‍റെതുകൂടി അവകാശപ്പെട്ടതെന്ന് കണക്കാതെ എന്‍റെത് മാത്രമെന്നു കരുതിയതായിരുന്നു എനിക്കു സംഭവിച്ച എന്‍റെ പരാജയം. ഫലമോ സ്വാര്‍ഥനായ എന്നെ വിദേശിയായ അവന്‍ കീഴടക്കി.ഞാന്‍ ശേഖരിച്ചിരുന്നത് പലതും അവന്‍ പിടിച്ചു പറിച്ചു. അവന്‍ ഒത്തിരി നേടി.

    ഞാന്‍ സ്വാര്‍ഥനല്ലായിരുന്നുവെങ്കില്‍ അറിവുകള്‍ എന്‍റെ സഹോദരനായ അവനു കൊടുത്തിരുന്നുവെങ്കില്‍ അവന്‍ വിദേശി എന്നെ കീഴടക്കുകയില്ലായിരുന്നു.

    ശിലായുഗത്തിലും ഞാന്‍ അറിവിന്‍റെ സംഭരണി വഹിച്ചിരുന്നപ്പോള്‍ അവന്‍ വിദേശി കാട്ടരുവികളിലും കാട്ടാറിലും മരകൊമ്പിലും അമ്പും വില്ലുംകൊണ്ടു വേട്ടയാടി തോക്കിന്‍റെ രഹസ്യം കണ്ടുപിടിച്ചു. ചിതറി കിടന്ന എന്‍റെ വിജ്ഞാനകോശം സമാഹരിച്ചു കാട്ടാളനായിരുന്ന അവന്‍റെതാക്കി.എന്‍റെ അറിവ് നാട്ടാളനായിരുന്ന അവനു നേരത്തെ ചോര്‍ത്തി കൊടുത്തിരുന്നുവെങ്കില്‍ ആ കാട്ടാളന്‍ എന്നെ കീഴ്പ്പെടുത്തുകയില്ലായിരുന്നു. ഇതാണ് ഇന്നു ഞാനും എന്‍റെ സഹോദരനായ അവനും എന്നെ കീഴ്പ്പെടുത്തിയ അവന്‍ കാട്ടാളന്‍ വിദേശിയും.

    മായയിലെ യോഗയും അറിവും ഭാരതീയര്‍ ആദ്യം സമാഹരിച്ചിരുന്നുവെങ്കിലും പ്രായോഗിക
    ജീവിതത്തില്‍ ഇതു എങ്ങനെ ഉപയോഗിക്കണമെന്നു അറിയത്തില്ലായിരുന്നു. ബാഹ്യലോകം വെറും മായയാണെന്ന് വിചാരിച്ചിരുന്ന ഭാരതീയരുടെ ചിന്താലോകത്തെ യൂറോപ്പ്യന്‍മാര്‍
    പിടിച്ചുകുലുക്കി. ചിന്തകരായ ഭാരതീയരുടെ ബാഹ്യലോകവുമായി ഇടപെടുവാനുള്ള കഴിവുകേടുകള്‍ ഇവര്‍ തോക്കിന്മുനയില്‍ മുതലാക്കി.

    ഇന്ന് നമ്മള്‍ ശക്തമായ ഒരു ഹയിറ്റെക്ക് യുഗത്തിലൂടെയാണ് കടന്നുപോവുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെക്കുള്ള യാഥാര്‍ത്ഥ്യം അഥവാ രൂപസങ്കല്പം വാര്‍ത്തകളില്‍ക്കൂടി ലഭിക്കുന്നുമുണ്ട്. അങ്ങനെ ഇന്നും, ഓരോ ദിവസവും ലോകം കൂടുതല്‍ കൂടുതല്‍ മായയില്‍ക്കൂടി തന്നെയാണ് യാത്ര. അതും എന്‍റെ യാത്ര. അതുകൊണ്ട് ഇന്ന് എന്‍റെ മായയെന്നുള്ള വാക്കിനു എന്നത്തെക്കാളും നിര്‍വചിക്കുവാന്‍ പാടില്ലാതെ അഗാതമായ അര്‍ത്ഥവുമുണ്ട്. അതു മനസിലാക്കണം. യഥാര്‍ഥ അറിവിനെ കണ്ടെത്തി പരിപോഷിപ്പിക്കണം. സ്വയം കണ്ടെത്തണം.

    സ്വയം കണ്ടെത്തലില്‍ ശാസ്ത്രവുമുണ്ട് സ്വന്തം ആത്മാവുമുണ്ട് അവിടെ അത്മീയതയുമുണ്ട്. അല്ലെങ്കില്‍ ജഗദ്വീഷയകമായ തരംഗസത്യംതേടി പിന്നെയും എന്‍റെ യാത്ര.ആധുനികലോകം ഓരോരുത്തരും ഒരു സ്വാധീന വലയത്തിലാകും.

    അപ്പോഴാണ്‌ എന്നെ ചായംതേക്കുന്നത്. വിവിധ തരം ചായങ്ങളുടെ ഒരു സമുദ്രം തന്നെ നമ്മെ പൂശാന്‍ ഇവിടെയുണ്ട്. ഈ മഹാ
    സമുദ്രം നാം നീന്തി തീര്‍ത്തില്ലെങ്കില്‍ സത്യം കാണുകയില്ല. ചതിക്കപ്പെടും. മറ്റുള്ളവരാല്‍ അല്ല നാം നമ്മളാല്‍ ചതിക്കപ്പെടും.

    ഓരോ മനുഷ്യനും സ്വയം ഉള്ളിലുള്ള മായയെ കണ്ടെത്തുന്നതിനോപ്പം ചുറ്റുമുള്ള ചായം തേക്കാത്ത മായാപ്രപഞ്ചത്തെയും
    കണ്ടെത്തണമെന്നാണ് സാക്കിന്‍റെ ഈ ലേഖനം വായിച്ചപ്പോള്‍ എനിക്കു മനസിലായത്.

    ReplyDelete
  2. "ഓരോ മനുഷ്യനും സ്വയം ഉള്ളിലുള്ള മായയെ കണ്ടെത്തുന്നതിനോപ്പം ചുറ്റുമുള്ള ചായം തേക്കാത്ത മായാപ്രപഞ്ചത്തെയും
    കണ്ടെത്തണമെന്നാണ് സാക്കിന്‍റെ ഈ ലേഖനം വായിച്ചപ്പോള്‍ എനിക്കു മനസിലായത്"
    എന്താണ് ഈ ഉള്ളിലുള്ള മായ, മായ പ്രപഞ്ചം എന്നൊന്ന് വ്യക്തം ആക്കാമോ.? മായയെ കണ്ടെത്താന്‍ പറ്റുമോ? കാരണം മായ തന്നെ ഒരു ഇല്ലായ്മ (ശൂന്യത) അല്ലെ. ഇല്ലാത്തതിനെ കണ്ടെത്താന്‍ ആകുമോ. അല്ലങ്കില്‍ വേറെ എന്താണ് ആ വാക്ക് കൊണ്ട് ഉദ്ദേശിച്ചത്?

    ReplyDelete
    Replies
    1. ജോണ്‍ പരിഹസിക്കുവാന്‍ ഇങ്ങനെ ചോദിക്കുന്നു , ----എന്താണ് ഈ ഉള്ളിലുള്ള ചായം തേച്ച മായ, മായ പ്രപഞ്ചം എന്നൊന്ന് വ്യക്തം ആക്കാമോ.? മായയെ കണ്ടെത്താന്‍ പറ്റുമോ? കാരണം മായ തന്നെ ഒരു ഇല്ലായ്മ (ശൂന്യത) അല്ലെ.---(ജോണ്‍)

      ജോണ്‍ ആത്മാര്‍ഥതയോടെ ചോദിച്ച ചോദ്യമായിരിക്കാം.ശുദ്ധമായ മനസോടെ, കളങ്കമില്ലാതെ, ചായംതേയ്ക്കാത്ത മനസോടെ എന്നോടു ചോദിച്ച ചോദ്യമാണ്. എന്നാല്‍ ജോണിന്‍റെ ചായം തേയ്ക്കാത്ത ശുദ്ധമായ മനസിനെ ഞാന്‍ കണ്ടത് ചായംതേച്ച എന്‍റെ മനസുകൊണ്ടാണ്.തന്മൂലം എന്നെ പരിഹസിക്കുന്നുവെന്നു ഞാന്‍ കരുതി. ക്ഷമിക്കണം.

      ഇവിടെ എന്‍റെ ഉള്ളിലുള്ള മായയായ സത്യത്തെ ചായം തേച്ചുവെന്നു ഞാന്‍തന്നെ കണ്ടെത്തുകയാണ്. ഈ കണ്ടെത്തലുകള്‍ ശൂന്യതയില്‍ നിന്നുമായിരുന്നു.അങ്ങനെ എന്നെ സ്വയം കണ്ടെത്തുന്നതിനോപ്പം മായാപ്രപഞ്ച രഹസ്യങ്ങള്‍ തേടിയും യാത്രയാകാം. ഈ പ്രപഞ്ച ഊര്‍ജ്ജത്തില്‍ ഗുണപ്രദവും നിഷേധകവും ഉണ്ട്. രണ്ടും മായതന്നെ. ഇതും ചായംതേച്ചതും ചായംതേക്കാത്ത മായയെന്നും പറയാം. ബുദ്ധിമാന്‍,ജ്ഞാനികള്‍ പഞ്ചെന്ദ്രിയങ്ങളില്‍ക്കൂടി കണ്ടെത്തുന്നു. തപസ്സില്‍ക്കൂടിയും നേടി.

      കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ എന്നു യേശുവും പറഞ്ഞു. യേശുവും ഉയര്‍പ്പിനുശേഷം മായാലോകത്തെ, സത്യമാകുന്ന
      പിതാവിന്‍റെയടുത്തു പോവുന്ന യാത്രയിലാണ് അവിശ്വാസി തോമ്മായോടു ഇങ്ങനെ പറഞ്ഞത്. മായയില്‍ ചായംതേക്കാതെ വിശ്വസിക്കുവാന്‍ യേശുവും പറഞ്ഞു. തോമ്മാ, വിലാപത്തില്‍ ‍ സ്പര്‍ശിച്ചപ്പോള്‍ മാത്രമാണ് സത്യമെന്നു മനസിലായത്. തോമ്മായുടെ ജ്ഞാനം ഇവിടെ അപൂര്‍ണ്ണമായിരുന്നു.തോമസ്‌ സ്വയം അനേഷണം കണ്ടെത്താത്ത അജ്ഞാനിയായിരുന്നു. തോമസ്‌ ബാഹ്യമായതിനെമാത്രം വിശ്വസിച്ചുവെന്നു മായയിലെ സത്യം പറയുന്നു.

      പ്രകാശം,ചൂട്,ശബ്ദം, പതിയിരിക്കുന്ന അപകടം നമ്മുടെ ദൃഷ്ടിയില്‍ പതിയുന്നതല്ല. ഇതെല്ലാം ഇല്ലായ്മയില്‍, ശൂന്യതയില്‍ കാണപ്പെടാത്ത സത്യവും. മായയെന്നു പറഞ്ഞാല്‍ കണ്ണുകൊണ്ട് കാണുന്നതല്ല, പഞ്ചേന്ദ്രിയങ്ങളില്‍ കൂടിയേ അനുഭവപ്പെടുകയുള്ളൂ. ആഹാരത്തിന്‍റെ രുചി, സംഗീതം ആസ്വദിക്കുക, ശ്രവണങ്ങള്‍, പ്രകൃതിയുടെ മനോഹാരിത, അറിയപ്പെടാത്ത ആജ്ഞേയമായ രഹസ്യങ്ങള്‍ ഇതെല്ലാം ശൂന്യതയിലെ മഹാപ്രപഞ്ചത്തിന്‍റെ മായയാണ്.

      മായ എന്നുള്ള ഹൈന്ദവ വേദാന്തങ്ങളിലുള്ള വാക്കിനു ഒരു നിര്‍വചനം കൊടുക്കുക അസാധ്യമാണ്. ഒരു വലിയ
      ഗ്രന്ഥശാലയില്‍ മായാവിഷയത്തെ സംബന്ധിച്ച്
      കെട്ടുകണക്കിന് പത്തുംമുപ്പതും വാല്യങ്ങളിലായി വേദാന്തികളുടെ ചിന്തകളില്‍ സൃഷ്ടിച്ച അനേക ഗ്രന്ഥങ്ങള്‍ കാണാം.

      മായാലോകത്തില്‍ നാം ജീവിക്കുന്നുവെന്നു പറഞ്ഞാല്‍
      അര്‍ത്ഥമാക്കേണ്ടത് പ്രപഞ്ചം, അതിന്‍റെ അത്ഭുതങ്ങള്‍, നിഗൂഢതകള്‍, ഒളിഞ്ഞിരിക്കുന്ന പ്രകൃതിയുടെ ഊര്‍ജ്ജം, ഇടി, മിന്നല്‍,
      പ്രകൃതിശക്തികള്‍ എല്ലാമുള്‍പ്പെടും. പല ഊര്‍ജങ്ങളും നമുക്ക് ഉപകാരപ്രദമാണ്. ഇതെല്ലാം അനുഭവപ്പെടുന്നത് ഈ
      പ്രതിഭാസങ്ങളില്‍ ഇടപഴുകുന്നതുകൊണ്ടാണ്.

      മായയെ രണ്ടായി തരംതിരിക്കാം. ആദ്യത്തേതില്‍ മഴവില്ലിന്‍റെ മനോഹാരിതയും സുഗന്ധംപരത്തുന്ന പൂക്കളും അലറുന്ന തിരമാലയുടെ ശബ്ദവും ഉള്‍പ്പെടും. രണ്ടാമത്തെ മായ കഠിനമാണ്. ആ മായയില്‍ മനുഷ്യന്‍റെ പ്രതിഭാസങ്ങള്‍ ഉണ്ട്. ഒളിഞ്ഞിരിക്കുന്ന അനേകം സ്വാധീനവലയങ്ങളും. അധികാരരാഷ്ട്രീയം, സാമൂഹ്യക കാഴ്ചപ്പാടുകള്‍, മതത്തിന്‍റെസ്വാധീനം, ഇങ്ങനെ ചായം
      തേച്ച മായകള്‍ സാമൂഹ്യക വ്യവസ്ഥകളെതന്നെ അട്ടിമറിക്കുന്നതായും കാണാം.

      അപകടകരമായ ഊര്‍ജങ്ങളുമുണ്ട്. അതും തെറ്റാതെ പരിഗണിക്കണം. ഇങ്ങനെ വാസ്തവികതയും നിഷേധകവുമായ ഊര്‍ജം കണ്ടെത്തുവാന്‍ യോഗാപോലുള്ള ആത്മീയശാസ്ത്രത്തിനു സാധിക്കുമെന്ന്
      വേദാന്തികള്‍ പറയുന്നു. അറിവില്ലാത്തവര്‍ ബാഹ്യജീവിതം കാണുന്നു. ബാഹ്യമായി കാണുന്നതു മാത്രം അവര്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തുന്നു. ബുദ്ധിമാന്മാര്‍ ബാഹ്യമായതിനേക്കാളുപരി കൂടുതല്‍ കണ്ടെത്തുവാന്‍, അഗാതമായി, വിശാലമായ എവിടെയും കാണപ്പെടാത്ത മായാപ്രപഞ്ചത്തിലും സ്വയം ഉള്ളിലും എനിക്കുമപ്പുറം അനേഷണം തുടരുകയാണ്.

      എങ്ങനെ, യോഗികള്‍ ധ്യാനനിരതനായി മായാപ്രപഞ്ചത്തില്‍ക്കൂടി അവാസ്ഥിവകങ്ങളെ വാസ്തവങ്ങളായി, ഉള്ളിലെ മായയെ, പിന്നെ മായാപ്രപഞ്ചത്തെ പഞ്ചേന്ദ്രിയങ്ങളില്‍ക്കൂടി ഉള്കാഴ്ചയില്‍ കാണും.

      Delete
    2. "ജോണ്‍ പരിഹസിക്കുവാന്‍ ഇങ്ങനെ ചോദിക്കുന്നു"

      മാന്യ സുഹൃത്തേ ഒരിക്കലും അങ്ങിനെ കരുതല്ലേ. ഞാന്‍ ഒരു ഭിക്ഷാടകാന്‍ ആണ് . ആരെ എന്തിനു പരിഹസിക്കണം. അതിനുള്ള എന്തെങ്കിലും യോഗ്യത എനിക്കില്ല .അല്ലങ്കിലും ഒരു വ്യക്തിയെ പരിഹസിക്കാന്‍ വേണ്ടി ഒരിക്കലും ഞാന്‍ ഒന്നും ചോദിക്കില്ല. ആശയങ്ങളില്‍ അഭിപ്രായ സ്വാതന്ത്ര്യം ദയവായി പരിഹാസമായി കണക്കാക്കല്ലേ. ഓരോരുത്തരും ഓരോ വാക്കിനു ഓരോ അര്‍ഥം ആണ് കൊടുക്കുന്നത്. ശ്രീ ജോസഫും ശ്രീ സക്കറിയാസും എന്താന്ന് അത് കൊണ്ട് ഉദ്ദേശിച്ചത് എന്നറിയാന്‍ വേണ്ടി ആണ്. ഞാന്‍ ആ സന്ദേശത്തിന്റെ പൂര്‍ണ അര്‍ഥം ഗ്രഹിക്കാന്‍ ശ്രമിച്ചതാണ്. ഉത്തരത്തിനു നന്ദി.

      Delete
    3. ജോണ്‍,ഞാന്‍ എഴുതിയതിന്‍റെ വിപരീതമായി താങ്കള്‍ ചിന്തിച്ചു. താങ്കളുടെ ചോദ്യം വളരെ വിവേകമുള്ളതും ഞാന്‍ സന്തോഷത്തോടെ ഉത്തരം നല്‍കിയതുമാണ്.
      പരിഹസിച്ചതല്ലായിരുന്നുവെന്നു നൂറുശതമാനം എനിക്കറിയാം. ഇങ്ങനെ വിചാരിച്ചതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.

      ജോണിനെ Sarcastic ആയി ഇവിടെ ഒരു ഉദാഹരണംപോലെ പറഞ്ഞതാണ്. ഞാന്‍ എഴുതിയതിന്‍റെ പൊരുള്‍ ജോണിനു മനസ്സിലായില്ല. ഒന്നുകൂടി വായിച്ചു നോക്കൂ? ഇല്ലാത്തത് ഉണ്ടെന്നു വിചാരിക്കുന്ന തോന്നലിനു മായയെന്നും തെറ്റായി ചിന്തിക്കുന്നത് മായയില്‍ ചായം ചെര്ത്തുവെന്നു വിവരിക്കുന്നതിന് ഇങ്ങനെ എഴുതി. പിന്നെ എന്തിനു misunderstand ചെയ്തു പ്രതികരിക്കണം.

      മായയും ചായംചേര്‍ക്കല്‍ എന്ന വിഷയം അവതരിപ്പിക്കുവാന്‍ ഞാന്‍ എഴുതിയതു ഒന്നുകൂടി വായിക്കൂ.

      "ജോണ്‍ ആത്മാര്‍ഥതയോടെ ചോദിച്ച ചോദ്യമായിരിക്കാം.ശുദ്ധമായ മനസോടെ, കളങ്കമില്ലാതെ, ചായംതേയ്ക്കാത്ത മനസോടെ എന്നോടു ചോദിച്ച ചോദ്യമാണ്. എന്നാല്‍ ജോണിന്‍റെ ചായം തേയ്ക്കാത്ത ശുദ്ധമായ മനസിനെ ഞാന്‍ കണ്ടത് ചായംതേച്ച എന്‍റെ മനസുകൊണ്ടാണ്.തന്മൂലം എന്നെ പരിഹസിക്കുന്നുവെന്നു ഞാന്‍ കരുതി. ക്ഷമിക്കണം.ഇവിടെ എന്‍റെ ഉള്ളിലുള്ള മായയായ സത്യത്തെ ചായം തേച്ചുവെന്നു ഞാന്‍തന്നെ കണ്ടെത്തുകയാണ്. ഈ കണ്ടെത്തലുകള്‍ ശൂന്യതയില്‍ നിന്നുമായിരുന്നു"

      ഇങ്ങനെ മായ എന്ന വിഷയത്തില്‍ എന്താണെന്ന് പറയുവാന്‍‍ ഒരു ഉദാഹരണമായി അല്പം വിത്യസ്തമായി, satrical ആയി എഴുതിയതാണ്. തെറ്റിധരിക്കരുത്.

      ഇവിടെ ആരും ആരെക്കാളും കൂടിയവരല്ല. താങ്കളുടെ
      അഭിപ്രായങ്ങള്‍ എനിക്കും പുതിയതായി പലതും ഉള്കൊള്ളൂവാന്‍ സാധിച്ചിട്ടുണ്ട്. വളരെയധികം ചിന്താശക്തിയുള്ള താങ്കള്‍ എന്നെ പരിഹസിച്ചുവെന്നു ഞാന്‍ ഒരിക്കലും കരുതുകയില്ല.ഇങ്ങനെ ജോണ്‍ എന്ന ഉദാഹരണം പറഞ്ഞതിലും ഖേദിക്കുന്നു.

      Delete
    4. നിത്യചൈതന്യയതിയുടെ കൂടെ കുറെ കാലം ജീവിച്ചപ്പോള്‍ കിട്ടിയ ഒരു ഉള്ക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ പറയട്ടെ: മായ ശൂന്യതയല്ല. മായയ്ക്ക് ഏറ്റവും നല്ല ഉദാഹരണം പണമാണ്. യഥാര്ഥത്തില്‍ അതിന് യാതൊരു ഉപയോഗമൂല്യവുമില്ല. എന്നാല്‍ നാമെല്ലാം അതിനെ അനുഭവിച്ചറിയുന്നത് എല്ലാ ഉപയോഗമൂല്യവും ഉള്ള ഒന്നായിട്ടാണ്. പണമുപയോഗിച്ച് ഏതുപയോഗവും സധ്യമാണ് എന്നത് നമ്മുടെ അനുഭവമാണെങ്കിലും സര്ക്കാര്‍ നല്കുന്ന ഒരു പ്രോമിസറി നോട്ടു മാത്രമാണ് പണമെന്നാണ് സാമ്പത്തികശാസ്ത്രം സമ്മതിക്കുന്ന സത്യം. ഈ സത്യം മനസ്സിലാക്കുന്നതുപോലെ ജീവിതാനുഭവങ്ങളെയും ബോധത്തില്‍ പ്രതീതമാകുന്ന സങ്കല്പം, യാഥാര്ഥ്യം, പരമാര്ഥം എന്നിങ്ങനെ വകതിരിച്ചു മനസ്സിലാക്കാന്‍ കഴിയുന്നവനെയേ ജ്ഞാനി എന്നു വിളിക്കാനാവൂ.
      യേശുവിന്റെ ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും എന്നവാക്യം ധനശാസ്ത്രപരമായ ഈ ഉള്ക്കാഴ്ചയോടെ ഞാന്‍ സമീപിച്ചപ്പോള്‍ എഴുതപ്പെട്ട കുറെ വരികള്‍ എന്റെ ധനം ധന്യഭാവം എന്ന കവിതയിലുണ്ട് :(http://josantony-josantony.blogspot.in/)

      ദൈവികം ധന്യഭാവവും വൈഭവം
      ഈ വിഭവങ്ങളായതുമാം ധനം!
      'സീസറിന്മുദ്രയുള്ളതാമിപ്പണം
      സീസറിന്റേതു, ദൈവികമല്ലവ!!
      ഇങ്ങതിന്‍ സ്ഥാനമോര്ത്തു നോക്കീടുകില്‍
      വാങ്ങി വില്ക്കലില്‍ 'ദല്ലാ'ളിനുള്ളതാം.
      നിങ്ങളാം പണത്തിന്നു കൈമാറുവാന്‍
      ഇങ്ങു മൂല്യമേകുന്നതെന്നോര്ക്കുക!
      'ഭാവനാപുത്രി' മാത്രമാമിപ്പണം
      ഭാവിതീര്ക്കുന്നൊരാധി മാറ്റീടുവാന്‍
      'സര്വശക്തമാം വിഗ്രഹം' പോലെയാം
      സര്വശക്തിയും നേടി വാഴുന്നിതാ!

      Delete
    5. josantonyMay 10, 2012 6:14 PM
      മായയ്ക്ക് ഏറ്റവും നല്ല ഉദാഹരണം പണമാണ്. യഥാര്ഥത്തില്‍ അതിന് യാതൊരു ഉപയോഗമൂല്യവുമില്ല. എന്നാല്‍ നാമെല്ലാം അതിനെ അനുഭവിച്ചറിയുന്നത് എല്ലാ ഉപയോഗമൂല്യവും ഉള്ള ഒന്നായിട്ടാണ്. പണമുപയോഗിച്ച് ഏതുപയോഗവും സധ്യമാണ് എന്നത് നമ്മുടെ അനുഭവമാണെങ്കിലും സര്ക്കാര്‍ നല്കുന്ന ഒരു പ്രോമിസറി നോട്ടു മാത്രമാണ് പണമെന്നാണ് സാമ്പത്തികശാസ്ത്രം സമ്മതിക്കുന്ന സത്യം. ഈ സത്യം മനസ്സിലാക്കുന്നതുപോലെ ജീവിതാനുഭവങ്ങളെയും ബോധത്തില്‍ പ്രതീതമാകുന്ന സങ്കല്പം, യാഥാര്ഥ്യം, പരമാര്ഥം എന്നിങ്ങനെ വകതിരിച്ചു മനസ്സിലാക്കാന്‍ കഴിയുന്നവനെയേ ജ്ഞാനി എന്നു വിളിക്കാനാവൂ.



      നല്ല ശതമാനം യോജിക്കുന്നു . പണത്തിന്‍റെ മൂല്യത്തിന്‍റെ മായ മനസിലാകാന്‍ ഈ ഓഡിയോ ഉപകരിച്ചേക്കാം . പാസ്റ്റര്‍ ആണെങ്കിലും , കുറെ സത്യങ്ങള്‍ (പണ മൂല്യത്തെക്കുറിച്ച് ) പറയുന്നുണ്ട് എന്ന് തോന്നുന്നു . അതുപോലെ നമ്മുടെ കടലാസ് സമ്പത്ത് വ്യവസ്തയെക്കുരിച്ചും . കോപ്പി ചെയ്തു അട്രസ് ബാറില്‍ പേസ്റ്റ് ചെയ്തു എന്റര്‍ ചെയ്‌താല്‍ മതി .

      http://www.oneplace.com/ministries/turning-point/player/the-fall-of-the-american-economy-part-2-267243.html

      Delete
    6. നിത്യചൈതന്യയതിയും നടരാജഗുരുവും ശ്രീ നാരായണഗുരുവും യേശുവിന്‍റെ ദര്‍ശനം മുഴുവാനായും പഠിച്ച മഹാന്മാരാണ്. പ്രത്യേകിച്ചു നിത്യചൈതന്യയതി സത്യംതേടി ചെറുപ്പത്തിലെ
      അലഞ്ഞു തിരിഞ്ഞു വേദങ്ങള്‍ മുഴുവന്‍ ഹൃദ്യസ്ഥമാക്കി.

      രമണമഹര്‍ഷിയും ശ്രീ നാരായണ ഗുരുവും യേശുഭഗവാനും ഇവര്‍ മൂവരെയും മറ്റു അനേക ഋഷിവര്യന്മാരെയും സദാ നാവില്‍ ഉരുവിട്ടിരുന്ന ഒരു ഗുരുവായിരുന്നു യതി. നൂറുകണക്കിന് വേദാന്തകൃതികള്‍ എഴുതിയ ഈ അദ്വൈത ആചാര്യന്‍റെ സൌന്ദര്യ ലഹരി എന്ന കൃതി മാത്രംമതി,വായിക്കുന്നവര്‍ അറിയാതെ ആ മഹാനെ ആദരിച്ചു പോവും. അദ്ദേഹത്തോട് താരതമ്യപ്പെടുത്തുവാന്‍ കേരളത്തിലെ ഒരു ക്രിസ്ത്യന്‍ പുരോഹിതനെങ്കിലും എന്‍റെ ഓര്‍മ്മയില്‍ ഇല്ല.

      ജോസ് ആന്റണിയുടെ കറന്‍സി മായയായി കാണിച്ച ഉദാഹരണം എനിക്കു നന്നേ ഇഷ്ടപ്പെട്ടു. പണത്തിനു രണ്ടു വശങ്ങള്‍ ഉണ്ട്. നന്മയാകാം തിന്മയുമാകാം. അതിമോഹം പണം മനുഷ്യനെ പിശാചാക്കുന്നു. ആ പിശാചുക്കളാണ് വെറും സാധാ പുരോഹിതതര്‍തൊട്ടു മെത്രാന്‍ വത്തിക്കാന്‍ അരമനകള്‍വരെ ഇന്നത്തെ ലോകത്തില്‍ കൂത്താടിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ മദര്‍ ‍ തെരസായുടെ പണം നന്മയുടെ വശങ്ങള്‍ ആയിരുന്നു. ഇങ്ങനെ നന്മയും തിന്മയും തിരിച്ചറിയുവാന്‍ മായാശക്തി നമ്മുടെ ജീവിതത്തില്‍ പകര്‍ത്തണമെന്ന് പറയുമ്പോള്‍ പുരോഹിതര്‍ കലി തുള്ളും.

      മായയെന്നുവെച്ചാല്‍ പിശാചെന്ന്‌ അവര്‍ നിര്‍വചനം കൊടുക്കും. ഏതു ദുഷ്ടനും തിന്മ ചെയ്യുന്നവനും കുമ്പസാരിച്ചാല്‍, ഒരു വിശ്വാസ പ്രമാണവോ ചൊല്ലിയാല്‍ ഉടന്‍ പാപമോചനമായി.എന്നാല്‍
      ഉപബോധമനസിനെ നന്മതിന്മകള്‍ പ്രവര്‍ക്കാതെയിരിക്കുവാന്‍ വേണ്ട പ്രായോഗികപരിശീലനം സഭയോട്ടു കൊടുക്കുന്നുമില്ല.

      പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കുകയെന്നുള്ളതാണ് മായയില്‍ അനുഭൂതിയാവുന്ന തെറ്റുകളെ തിരുത്തുവാനുള്ള ഉപാധി. സ്വയം തെറ്റുകള്‍ തിരുത്തുവാന്‍ ഒരുവന്‍ തയാറായാല്‍ അവനെ അവന്‍ മനസിലാക്കുന്നുവെന്നു ചുരുക്കം.

      മായായെന്ന വാക്കിനു ഡിക്ഷ്നറിയിലും വിജ്ഞാനകോശത്തിലും ശൂന്യംമെന്നു മാത്രമേയുള്ളൂ. യൂറോപ്പ്യന്മാരും പുരോഹിതരും ആ വാക്കിനു അതിനുമപ്പുറം ചിന്തിക്കുവാന്‍ ഇഷ്ടപ്പെടുകയില്ല. വേദങ്ങളിലെ മായയ്ക്ക് എതിരായി അവര്‍ അര്‍ത്ഥം കല്പ്പിക്കുവാന്‍ നോക്കും. ഇവരെ സംബന്ധിച്ച് മായയെന്നു പറഞ്ഞാല്‍ delusional എന്നാണ്.

      മായയ്ക്ക് നിര്‍വചനം കൊടുക്കുക പ്രയാസമാണ്. പഞ്ചേന്ദ്രിയങ്ങളില്‍ക്കൂടി മാത്രമേ അകകണ്ണിനാല്‍‍ ദൃശ്യമാവുകയുള്ളൂ. കാണുന്ന പ്രതിഭാസങ്ങള്‍ തികച്ചും ക്ഷണികമായും, അസ്ഥിരമായും നിത്യവുമല്ലാത്തതുമാണ്. വാസ്തവികവും അല്ല. വാസ്തവം, സത്യം എന്നു പറയുന്നത് ബ്രഹ്മന്‍ മാത്രം. നമ്മുടെ ത്രിത്വം. ബാക്കിയെല്ലാം ശൂന്യം അഥവാ മായയെന്നു കണക്കാക്കാം.

      നാം മനസിലാക്കേണ്ടത് പഞ്ചേന്ദ്രിയങ്ങളെ പൂര്‍ണ്ണമായും
      വിശ്വസിക്കണമെന്നല്ല. പഞ്ചേന്ദ്രിയങ്ങളില്‍ക്കൂടി സത്യം, പരമാത്മാവ്‌ വഴികള്‍ നമ്മുടെ ഉള്‍കാഴ്ചയില്‍ ചൂണ്ടികാണിക്കുന്നു. കണ്ടെത്തുക
      എളുപ്പവുമല്ല.

      മായകള്‍ നമ്മുടെ ദൈനംദിന ജീവിതത്തിലുമുണ്ട്. മാര്‍ക്കറ്റിംഗ്, സാമ്പത്തികശാസ്ത്രം ഉദാഹരണമായി കരുതാം. ഒരു ഉല്‍പ്പന്നത്തിന്‍റെ (product) ഇല്ലാത്തതും ഉള്ളതും മായകള്‍ ഇണക്കി ഗുണങ്ങളും പറഞ്ഞു മാര്‍ക്കറ്റിംഗ് നടത്തുന്നു. ഒരു സ്ത്രീ അവളുടെ കൂട്ടുകാരനെ മയക്കുവാന്‍ തന്‍റെ ദോഷവശങ്ങള്‍ മറച്ചും അഭംഗിയുള്ള മുഖം ചായംതേച്ചും പ്രീതിപ്പെടുത്തുവാന്‍ ശ്രമിക്കും. പുരുഷന്‍ സ്വയം മിനുങ്ങുന്നതിനൊപ്പം അവന്‍റെ നേട്ടങ്ങളെയും, വരുമാനത്തേയും, ജോലിയും ഇല്ലാത്ത പൊങ്ങച്ചങ്ങളില്‍ ഒതുക്കും. ജോലിസ്ഥലത്തും ഇങ്ങനെ മായയില്‍ മുഴുകിയിരിക്കുന്നവരെ
      കാണാം. ജോലികിട്ടാനും ഇല്ലാത്തത് റെസ്യൂമയില്‍ കയറ്റും. ഒരു സ്ഥാപനത്തില്‍ ഒരു ബോസു ഇല്ലാത്തത് ഉണ്ടെന്നു ഭാവിച്ചു നടക്കും. അങ്ങനെ മൊത്തം മായകള്‍ നമ്മുടെ പഞ്ചേന്ദ്രിയങ്ങളില്‍
      കണ്ടെത്തുന്നു.

      Delete
    7. TO EXPERIENCE WHAT IS TRUTH
      Pls visit You tube Deepak Chopra's Introduction to Meditation

      Delete
  3. ചെങ്ങളം പള്ളി വികാരി പുതുമനയെ എന്തുകൊണ്ട് സഭ നിയന്തിക്കുന്നില്ല.?

    കാത് കുത്തുന്നിടത്തു ഇറച്ചിക്ക് വേണ്ടി തെണ്ടുന്നവനെപ്പോലെയാണ് ചെങ്ങളം പള്ളി വികാരി ഫാ.പുതുമന അമേരിക്കയിലെ ഹെംഷെട്ട് ഇടവകയിലെ മലയാളികളുടെ പക്കല്‍ പണപ്പിരിവിനു എത്തിയത്.എന്ന് അമേരിക്കന്‍ മലയാളികള്‍ പറയുന്നു. ഹെംഷെട്ട് ഇടവകയില്‍ മാത്രമല്ല, ചിക്കാഗോ, കാനഡായിലെ ചില മലയാളി കുടുംബങ്ങള്‍, തുടങ്ങി അങ്ങേര്‍ക്കു മുഖ പരിചയമുള്ളവരുടെ അടുക്കല്‍ വരെയും ചെന്ന് പണപ്പിരിവു നടത്തിയ്ട്ടുണ്ട്. എന്നാല്‍ ചെങ്ങളം പള്ളിയില്‍ വച്ചു ആ നാട്ടുകാരോട് താന്‍ എന്തിനു അമേരിക്കയില്‍ പോകുന്നുവെന്ന് ആരോടും പറഞ്ഞിട്ടില്ല. പുതുമന ബോംബിട്ടു തകര്‍ത്ത "ചെങ്ങളം പള്ളി പണിയുന്നതിനു പണം തരണമെന്ന്" അമേരിക്കയില്‍ ചെന്ന് ആവശ്യപ്പെട്ടു പണ പ്പിരിവു നടത്തി അവിടെ നിന്ന് ഏപ്രില്‍ മാസം 29 നു തിരിച്ചു ചെങ്ങളത്തു എത്തിയെന്ന് പണം പിരിവു നല്‍കിയ ഒരു മാന്യ ഭക്തന്‍ പറഞ്ഞു. എന്തായാലും പരസ്യമായ ഈ തട്ടിപ്പ് നടത്തിയ പുതുമനയ്ക്ക് എതിരെ നടപടി എടുക്കുവാന്‍ എന്ത് കൊണ്ട് ഒരു ബിഷപ്പും ഒരു കര്‍ദ്ദിനാളും ഒരുമ്പെടുന്നില്ലാ എന്നാ ചോദ്യം നില നില്‍ക്കുന്നു.പുതുമനയുടെ ബിസ്സിനസ്സ് കാര്യങ്ങള്‍ ആര്‍ക്കും അറിവുള്ളതാണ്. എറണാകുളത്തു മേനകാ ജംക്ഷനിലുള്ള" ഗ്ലോബ് ഇന്‍ ഗ്ലോബ് "എന്ന സ്ഥാപനം ഫ.പുതുമനയുടെ ബിനാമി സ്ഥാപനമാണ്‌.പുതുമനയുടെ സഹോദരിയും ഭര്‍ത്താവും ഇതിനു പങ്കാളിയായി പ്രവര്‍ത്തിക്കുന്നു. ലക്ഷങ്ങള്‍ തുക കോഴ വാങ്ങി നടത്തുന്ന തൊഴില്‍ തട്ടിപ്പ് കേന്ദ്രമായി ആ സ്ഥാപനം പ്രവര്‍ത്തിക്കുന്നു. ഇതിനു വേണ്ടുന്ന പുരോഹിത വേഷം കെട്ടി അമേരിക്കയിലും ക്യാനഡയിലും ജര്‍മ്മനിയിലും മറ്റു യൂറോ രാജ്യങ്ങളിലും പണ പിരവു ഈ വര്‍ഷാരംഭത്തില്‍ ഫാ.പുതുമന നടത്തിയതായി അറിയാം. ഹെം ഷെട്ടില്‍ തന്നെ അവിടെയുള്ളവര്‍ക്ക് സ്വന്തമായി ഒരു പള്ളി ഉയര്‍ന്നു വരുന്നതേയുള്ളൂ. അവിടെയുംചെന്ന് പിരിവോട് പിരിവു. ! പക്ഷെ പുതുമന അവിടെയും നഞ്ചു കലക്കി ഡോളര്‍ വാരിക്കൊണ്ട് പോയി എന്ന് ചിലര്‍ എങ്ങലടിക്കുന്നു. ചെങ്ങളത്തു തിരിച്ചെത്തിയ ഫാ.പുതുമന അമേരിക്കയിലെ പണമിടപാടുകള്‍ നടന്ന ഒരു കാര്യങ്ങളും ഇടവകക്കാരെ അറിയിചില്ലാ. പ്രിയ വായനക്കാരെ, ക്രിസ്ത്യാനികള്‍ ഒരു കാലത്ത് വൈദികരെ ബഹുമാനിക്കുകയും അവരുടെ സാന്നിദ്ധ്യം ആഗ്രഹിക്കുകയും അവര്‍ പറയുന്ന ഓരോ വാക്കുകള്‍ ദൈവ വാക്യമായി കരുതുകയും ചെയ്തിരുന്നത് ഒരു വസ്തുതയാണ് .ഈ വിശ്വാസ പാരമ്പര്യ ശൈലിക്ക് മാറ്റങ്ങള്‍ ഉണ്ടായത് നമ്മുടെ ആരുടേയും എങ്കിലും സ്വാധീനം മൂലമാണോ എന്ന് പോലും ഞാന്‍ ചിന്തിച്ചു പോയിരുന്നു. പക്ഷെ, എന്തിനും ഏതിനും പാതിരിമാരെ ഉയര്‍ത്തിക്കാട്ടിയ നമ്മുടെ നേരെ ബോംബും വടിവാളും ഓങ്ങിയത് ഇവര്‍ തന്നെയാണല്ലോയെന്നു ഖേദപൂര്‍വ്വം ഇവിടെ പറയാതെ വയ്യ. പണത്തിന്‍റെ പരവതാനിയില്‍ ചവുട്ടി ജീവിക്കുവാന്‍ പുരോഹിത വര്‍ഗ്ഗം തുടങ്ങിയതോടെ നമ്മുടെ കത്തോലിക്ക സഭയില്‍ അടുത്ത ഒരു വലിയ റിഫോര്‍മേഷന് പാകമായ ,തികച്ചും സങ്കീര്‍ണ്ണ മായ ഒരു കാലഘട്ടത്തെ നേരിടുവാന്‍ സമയമായി എന്ന് തോന്നുന്നു.ധാര്‍മ്മികതയും ആധ്യാല്മികതയും പുരോഹിതരുടെ നിഘണ്ടുവില്‍ സ്ഥാനമില്ലാതെ വന്നിരിക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടിലെയും പതിനാറാം നൂറ്റാണ്ടിലെയും സഭാ പരിവര്‍ത്തനത്തിനും കാരണം ,സഭയുടെ നേത്രുത്വ ദോഷത്തിന്‍റെ ദുഷിച്ച ഫ ലങ്ങള്‍ ആണല്ലോ. അന്ന് മാര്‍ട്ടിന്‍ ലൂതറെ ചിലര്‍ പഴിച്ചു.അതെന്തുമാകട്ടെ, ഇന്നത്തെ സഭയെ വ്യവസായീകരിക്കുകയും കോഴ വല്‍ക്കരിക്കപ്പെടുകയും സാമ്രാജ്യ വല്‍ക്കരിക്കപ്പെടുകയും ചെയ്ത കേരളത്തിലെ സഭയിലെ പുരോഹിതര്‍ മുതല്‍, മെത്രാനും കര്‍ദ്ദിനാളും ഉള്‍പ്പടെയുള്ളവരെ - അതെ ഈ വലിയ സംവിധാനത്തെ ആര്‍ക്കു എങ്ങനെ വിശ്വസിക്കാം? സംശയമുണ്ട്‌..? സഭാംഗങ്ങളായ ഓരോ ക്രിസ്ത്യാനിയും ഏതു തരത്തിലുള്ള ഒരു നവീകരണം സാദ്ധ്യമാകണം എന്ന് ചിന്തിക്കുവാന്‍ പ്രാപ്തരാകണം .സഭാ നവീകരണം മദ്ധ്യ കാലഘട്ടത്തില്‍ എങ്ങനെ സാദ്ധ്യമായി? സഭയിലെ സ്ഥിതി വിശേഷങ്ങള്‍ അത്രമാത്രം അസഹനീയമായിരുന്നോ ?,അതോ,പുരോഹിത വര്‍ഗ്ഗത്തി ന്‍റെ സഭയിലെ അധികാര ശക്തിയുടെയും സമ്പത്തിന്‍റെയും തിളക്കം വിശ്വാസ വഴികളെ ശ്വാസം മുട്ടിച്ചിരുന്നോ ? ഇന്ന്- സഭ ഒരു വഴിത്തിരിവിനു തയ്യാറാകേണ്ടി വരില്ലേ എന്ന് സംശയിച്ചു നില്‍ക്കുന്നു.

    ReplyDelete
    Replies
    1. നമ്മുടെ കത്തോലിക്ക സഭയില്‍ അടുത്ത ഒരു വലിയ റിഫോര്‍മേഷന് പാകമായ ,തികച്ചും സങ്കീര്‍ണ്ണ മായ ഒരു കാലഘട്ടത്തെ നേരിടുവാന്‍ സമയമായി എന്ന് "തോന്നുന്നു.ധാര്‍മ്മികതയും ആധ്യാല്മികതയും പുരോഹിതരുടെ നിഘണ്ടുവില്‍ സ്ഥാനമില്ലാതെ വന്നിരിക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടിലെയും പതിനാറാം നൂറ്റാണ്ടിലെയും സഭാ പരിവര്‍ത്തനത്തിനും കാരണം ,സഭയുടെ നേത്രുത്വ ദോഷത്തിന്‍റെ ദുഷിച്ച ഫ ലങ്ങള്‍ ആണല്ലോ. അന്ന് മാര്‍ട്ടിന്‍ ലൂതറെ ചിലര്‍ പഴിച്ചു.അതെന്തുമാകട്ടെ, ഇന്നത്തെ സഭയെ വ്യവസായീകരിക്കുകയും കോഴ വല്‍ക്കരിക്കപ്പെടുകയും സാമ്രാജ്യ വല്‍ക്കരിക്കപ്പെടുകയും ചെയ്ത കേരളത്തിലെ സഭയിലെ പുരോഹിതര്‍ മുതല്‍, മെത്രാനും കര്‍ദ്ദിനാളും ഉള്‍പ്പടെയുള്ളവരെ - അതെ ഈ വലിയ സംവിധാനത്തെ ആര്‍ക്കു എങ്ങനെ വിശ്വസിക്കാം"
      കത്തോലിക്കാ സഭ മാത്രം അല്ല , നവ യുഗ പെതക്കുസ്താ സഭകളും , ബാവാക്കക്ഷി , മെത്രാന്‍ കക്ഷി സഭകളും , അന്ഗ്ലികാനും മാര്‍ത്തോമായിലും, ഇതൊക്കെ തന്നെ ആണ് സ്ഥിതി. നമ്മള്‍ ഇവിടെ ശ്രദ്ധ പതിപ്പിക്കുന്നത് കൊണ്ട് ഇത് മാത്രം പറയുന്നു. പിന്നെ ഇപ്പോള്‍ ഇന്നലതെതിനെക്കാള്‍ മോശമായ്‌ എന്നതും ആപേക്ഷികവും കാലികവും ആണ്. കാലികം എന്ന് വച്ചാല്‍ ഇപ്പോഴത്തെ സോഷ്യല്‍ മീഡിയ കളും, സ്വതന്ത്ര ചിന്തയും , ഓരോന്നും ഓരോ ഇടത്തും നടക്കുന്നത് അപ്പോള്‍ അപ്പോള്‍ എല്ലാവരും അറിയുന്നു. ഇന്നുള്ള എല്ലാം തന്നെ പണ്ടും ഉണ്ടായിരിന്നു .പലപ്പോഴും ഇതിലും വഷളായി. പക്ഷെ ഇപ്പോഴാണ്‌ എലാവരും അറിയുന്നത് . ഇത് ഭൂമികുലുക്കത്തിന്റെ കാര്യം പോലെയ. പണ്ടും ഇങ്ങനെ ഭൂകമ്പങ്ങള്‍ ലോകത്ത് എല്ലായിടത്തും ഉണ്ടാകാറുണ്ട് . പക്ഷെ രേഖപ്പെടുത്ത പ്പെടുകയോ റിപ്പോര്‍ട്ട്‌ ച്യ്യപ്പെടുകയോ ചെയ്യാറില്ല അതിനുള്ള സംവിധാനവും ഇല്ലായിരുന്നു. ഇന്ന് അത് മാറി. ഇന്ന് താരതമ്യേന കുറവുള്ള സഭയിലെ എല്ലാ ഭൂകമ്പങ്ങളും തന്നെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു , ചര്‍ച്ച ചെയ്യപ്പെടുന്നു. ഉദാഹരണത്തിന് മേല്പറഞ്ഞ "പുതുമന വികൃതികള്‍" സുറിയാനി വോയിസ്‌, അല്‍മായ ശബ്ദം, സുറിയാനി ഫയിത്, ഓശാന തുടങ്ങിയ മീഡിയ ഷയറിംഗ് ഇല്ലെങ്കില്‍ അതാ ഇടവകയില്‍ തന്നെ കെട്ടടങ്ങും അല്ലെങ്കില്‍ കൂടിപ്പോയാല്‍ ആ രൂപതയില്‍ തീരും. മുപ്പതും നാല്പതും വര്ഷം മുന്‍പ് നടന്ന കാര്യങ്ങള്‍ ആണ് ഇപ്പോള്‍ അമേരിക്കന്‍ യുരോപീന്‍ സഭകളെ വേട്ടയാടുന്നത്. ഇന്നും നാളെയുമായി കേരള കത്തോലിക്കാ സഭ മാത്രം അല്ല എല്ലാ സഭകളും ഇതിനെ നേരിടേണ്ടിവരും അത് പോലെ കൂണ് പോലെ മുളച്ചു പൊങ്ങുന്ന വ്യക്തി സ്ഥാപിത സഭകളും. ഇന്ത്യ യിലയൂം കേരളത്തിലെയും ഏറ്റവും വലിയ ഒരു വ്യവസായമായി മത പ്രസ്ഥാനങ്ങള്‍ വളരെ വേഗം മാറിക്കൊണ്ടിരിക്കുകയാണ്. മാര്‍ക്കറ്റിംഗ് എകണോമി എന്നാ സാമ്പത്തിക ശസ്ത്രം മാര്‍ക്കറ്റിംഗ് റിലിജ്യന്‍ ആയി രൂപാന്തരം പ്രാപിച്ചത് വളരെ പെട്ടന്നാണ്. മതം + പണം എന്ന ഫോര്‍മുല മാറി മതം=പണം എന്ന ഫോര്‍മുല എന്നാക്കി ഇക്കൂട്ടര്‍.

      Delete
    2. പരിവര്‍ത്തനം തുടങ്ങിയത് റോമന്‍ സഭയില്‍ തന്നെയാണ്,മറ്റു ഉപ സഭകളിലല്ല എന്ന് മനസ്സിലാക്കണം. ജര്‍മ്മനിയില്‍ ആണ് ഇത് തുടങ്ങിയത്. പക്ഷെ ഇന്ന് കേരള കത്തോലിക്കാ സഭയുടെ പ്രവര്‍ത്തനം ഓരോ കുടുംബങ്ങളില്‍ നിന്നും ജനിച്ചു വളര്‍ന്നു വൈദികനായി ,മെത്രാനായിത്തീര്‍ന്ന ചിലരുടെ സ്വകാര്യ സ്വത്തുപോലെ സഭയെ വികലമാക്കി വെടക്കാക്കിയിരിക്കുകയാണ് എന്നതാണ് വസ്തുത. മെത്രാനും കത്തനാന്മാരും അതിര് വിട്ട കടമ്പ കടന്നു അവരവരുടെ അവസ്ഥാ ഭേദം പോലെ സഭയെന്ന സംവിധാനത്തെ ദുര്‍വിനിയോഗം ചെയ്യുന്നു. അല്മായരെ ഇന്നും വേലി ക്കകത്തെ പുല്ലു തിന്നുന്ന വെറും കന്നുകാലികളെ പ്പോലെ കാണുന്നു. പച്ചയില കാണിച്ചു പിറകെ കൊണ്ടുനടക്കുന്ന വെറും മിണ്ടാപ്രാണികള്‍! അവരുടെ കഴുത്തില്‍ കെട്ടിയിരിക്കുന്നത് കയര്‍. മെത്രാനും കത്തനാന്മാരും എട്ടു പവന്‍ തൂക്കത്തില്‍ സ്വര്‍ണ്ണ മാല ധരിച്ചു ഏ.സി.റൂമില്‍ സുഖിക്കുമ്പോള്‍! അല്മായന്‍ ദാരിദ്രത്തിന്‍റെ മാധുര്യം രുചിക്കുമ്പോള്‍ പരമ ദരിദ്ര ഹൃദയരായ മെത്രാനും കത്തനാന്മാരും നവീന ഹിറ്റ്ലര്‍ അഭിവാദ്യം ലോകത്തിനു നേരെ അയക്കുന്നു.

      Delete