Translate

Friday, June 7, 2013

അപൂര്‍വ്വ സ്വപ്‌നം - thonnika

അത്മായ ശബ്ദത്തില്‍ വല്ലപ്പോഴുമെങ്കിലും എഴുതാത്ത കോണ്‍ട്രിബ്യൂട്ടേഴ്‌സിന്റെ പേര്‌ 
നീക്കം ചെയ്യുമെന്ന്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ ഭീഷണിപ്പെടുത്തിയതുകൊണ്ട്‌ 
എന്തെങ്കിലും കുറിക്കാന്‍ രാത്രി വൈകി ഉറങ്ങാതിരിക്കുകയാണ്‌.
പുറത്ത്‌ മഴ തകര്‍ത്തു പെയ്യുന്നു. 
ഊണ്‌ മുറിയില്‍ ജനാലക്ക്‌ പുറം തിരിഞ്ഞ്‌ ഡൈനിംഗ്‌ ടേബിളില്‍ പേപ്പര്‍ നിവര്‍ത്തി വെച്ചിരിക്കുന്നു.
ജനാലയില്‍ ആരോ തട്ടുന്ന സ്വരം. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ അതാ പുറത്ത്‌ ഒരു താടിക്കാരന്‍.
കൂടല്‍ അച്ചായനാണോ.....പെട്ടെന്നൊരു സംശയം. 
കഴിഞ്ഞ വര്‍ഷം അങ്ങേര്‌ എനിക്കൊരു ഓഫര്‍ തന്നിരുന്നു. എവിടെയെങ്കിലും പോയ വഴി വാക്കുപാലിച്ചേക്കാമെന്ന്‌ വിചാരിച്ചതാണോ............
ഞാന്‍ ജനാലയ്‌ക്കടുത്ത്‌ ചെന്ന്‌ സൂക്ഷിച്ച്‌ നോക്കി.
"തുറക്കടാ വാതില്‍" പുറത്തു നിന്ന്‌ ഒരു കല്‌പ്പന.
ശ്ശെടാ ഇതെന്തു കളി ഉടയവനെ പിടിച്ചു കെട്ടുന്ന കാലമോ, ഞാനോര്‍ത്തു.
"ആരാ" ഞാന്‍ വളരെ ശ്രദ്ധയോടെ ചോദിച്ചു.
"സൂക്ഷിച്ച്‌ നോക്ക്‌" വീണ്ടും ഗര്‍ജ്ജനം.
"ഒരു ക്‌ളൂവെങ്കിലും" ഞാന്‍
"ങും.....................ഒരു തേവിടിശ്ശി മൂലം എന്റെ തല പോയതാ.........."
"അയ്യയ്യോ ..........ഇത്‌ സ്‌നാപക യോഹന്നാന്‍. OK...... ബുള്ളറ്റ്‌" ഞാന്‍ പെട്ടെന്ന്‌ കതക്‌ തുറന്നുകൊടുത്ത്‌ ചോദിച്ചു "എന്താ ഈ വേഷത്തില്‌"
" എടാ മണ്ടാ പഴയതുപോലെ മരത്തോലും കൊണ്ട്‌ നടന്നാല്‍ ചാനലുകാര്‌ വിടത്തില്ല".
"എങ്ങിനെയെത്തി.....വണ്ടിക്കാണോ ?"
" വണ്ടീം വള്ളോം ഒന്നുമില്ല...................നീ ഈ പാതിരായ്‌ക്ക്‌ എന്തെടുക്കുവാ ?"
സത്യജ്വാല മാസിക മേശപ്പുറത്ത്‌ കിടക്കുന്നത്‌ അപ്പോഴാണ്‌ അദ്ദേഹം കണ്ടത്‌.
എടുത്തൊന്ന്‌ മറിച്ചു നോക്കി വലിച്ചൊരേറു കൊടുത്തു.
എന്റെ മുഖത്തെ വാട്ടം കണ്ട്‌ അദ്ദേഹം പറഞ്ഞു. " എന്തു പറ്റി ദേഷ്യം തോന്നിയോ ? 
എടാ കൂവേ .... ഞാനതെറിഞ്ഞത്‌ ആ മാസിക മോശമായതുകൊണ്ടല്ല. ഇതല്ല ഇതിനപ്പുറം എഴുതിയാലും ഇവനൊന്നും നന്നാകില്ലല്ലോ എന്നോര്‍ത്താ........"
എനിക്കാശ്വാസമായി. അദ്ദേഹവും നമ്മോടൊപ്പം തന്നെ.
എന്റെ മുഖത്തെ ആശ്വാസം കണ്ട്‌ അദ്ദേഹം തുടര്‍ന്നു. 
"നിനക്കറിയാമ്മേലയോ ഞാന്‍ സ്‌നാനപ്പെടുത്തിയ യേശുവിന്റെ വാക്കുകള്‍ എത്ര സ്‌പഷ്ടവും ലളിതവുമാണ്‌. ഏത്‌ പൊട്ടനും മനസ്സിലാകുന്നപോലല്ലേ അവിടുന്ന്‌ എല്ലാം അരുളിച്ചെയ്‌തിട്ടുള്ളത്‌. എന്തിനേറെ ആ മത്തായിയുടെ സുവിശേഷമെങ്കിലും ഇവരൊന്ന്‌ മനസ്സിരുത്തി വായിച്ചിരുന്നെങ്കില്‍............"
"നീ ഇതുവല്ലതും വായിച്ചിട്ടുണ്ടോ ?" 
"വായിച്ചിട്ടുണ്ട്‌"
" ങ....വായിച്ചിട്ടുണ്ടാവും.........അക്ഷരമറിയാമെങ്കില്‍ വായിക്കാനെന്താ പാട്‌. മനസ്സിലാക്കിയിട്ടുണ്ടോ ?"
"എനിയ്‌ക്കിതൊക്കെ വായിക്കുന്തോറും കണ്‍ഫ്യൂഷനാ"
" അപ്പോള്‍ നീ ആ പാട്ടൊന്നു പാടിയാല്‍ മതി. ഏതാ... കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...........എന്ന്‌ തുടങ്ങുന്ന ഒന്നില്ലേ.........."
" ഓ... തമാശ്‌ പറഞ്ഞതാ അല്ലേ......അങ്ങ്‌ തമാശൊക്കെ പറയുമോ....ഇവിടെ എല്ലാവരും ഭയങ്കര സീരിയസ്സാ..............ക്രിസ്സോസ്‌റ്റോം ഒഴികെ."
"അതുപോട്ടെ എന്താ നിന്റെ കണ്‍ഫ്യൂഷന്‍ ?"
" അതിപ്പോള്‍........ഞാനെന്താ അങ്ങയെ വിളിക്കേണ്ടത്‌ ......പിതാവെന്നോ ...പ്രവാചകനെന്നോ.....?"
" എടാ.....പിതാവ്‌ എന്ന്‌ വിളിക്കപ്പെടാന്‍ അര്‍ഹത ആര്‍ക്കാണെന്ന്‌ ബൈബിളിലുണ്ട്‌.പിന്നെ പ്രവാചകനെന്ന്‌ വിളിക്കാന്‍ എളുപ്പമല്ലല്ലോ. അതുകൊണ്ട്‌ നീയെന്നെ തത്‌ക്കാലം യോനാനപ്പൂപ്പാന്ന്‌ വിളി."
"അല്ല യോനാനപ്പൂപ്പാ..........ഈ ബൈബിളില്‍ പറഞ്ഞിരിക്കുന്നതാണോ ശരി അതോ അച്ചന്മാര്‌ പറയുന്നതാണോ ശരി."
"അതെന്താടാ മോനേ ബൈബിളില്‍ പറഞ്ഞിരിക്കുന്നത്‌ തന്നല്ലേ സഭയും പഠിപ്പിക്കുന്നത്‌"
" അപ്പൂപ്പന്‍ എന്നെ പരീക്ഷിക്കാന്‍ ചോദിക്കുന്നതാണെന്നറിയാം, എന്നാലും പറയുവാ................നീ പ്രാര്‍ത്‌ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്‌, കതകടച്ച്‌, രഹസ്യമായി നിന്റെ പിതാവിനോട്‌ പ്രാര്‍ത്ഥിക്കുക എന്ന്‌ വി. മത്തായിയുടെ സുവിശേഷത്തില്‍ വായിച്ചിട്ടുണ്ട്‌. പിന്നെന്തിനാ തട്ടുപൊളിപ്പന്‍ പാട്ടും ആക്രോശങ്ങളുമൊക്കെ."
"എടാ നിയൊരു കഥ കേട്ടിട്ടില്ലേ........."
"സ്വര്‍ഗ്ഗത്തിലെത്തിയതായി ഒരാള്‍ സ്വപ്‌നം കണ്ടു. 
 കാഴ്‌ചകളൊക്കെ കണ്ട്‌ ആസ്വദിച്ച്‌ സ്വര്‍ഗ്ഗത്തിലൂടെ അങ്ങനെ നടക്കുന്ന സമയത്ത്‌ യേശു വന്ന്‌ അയാളോടൊപ്പം നടന്നു തുടങ്ങുകയും കാഴ്‌ചകളെപ്പറ്റി വിവരിച്ചു കൊടുക്കുകയും ചെയ്‌തു. 
പിന്നെ യേശു ഭൂമിയിലെ ഒരു കാഴ്‌ച അയാള്‍ക്ക്‌ കാട്ടിക്കൊടുത്തു. 
അന്നൊരു ഞായറാഴ്‌ചയായിരുന്നു. ഒരു പള്ളി നിറയെ ആള്‍ക്കാര്‍. 
 കുര്‍ബാന നടന്നുകൊണ്ടിരിക്കുന്നു. ജനങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതും പാട്ടുപാടുന്നതും അയാള്‍ക്ക്‌ കാണാന്‍ കഴിയുന്നുണ്ട്‌. 
പക്ഷേ ശബ്ദം കേള്‍ക്കുന്നില്ല. ഓര്‍ഗണ്‍ വായനക്കാരന്റെ വിരലുകള്‍ കീബോര്‍ഡില്‍ നൃത്തം ചെയ്യുന്നുണ്ട്‌ പക്ഷേ സംഗീതം കേള്‍ക്കാന്‍ കഴിയുന്നില്ല.
അയാള്‍ യേശുവിന്റെ നേരെ തിരിഞ്ഞ്‌ കാര്യം തിരക്കിയപ്പോള്‍ യേശു പറഞ്ഞു
 ' കുഞ്ഞേ, ജനങ്ങള്‍ പാടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത്‌ ഹൃദയംകൊണ്ടല്ലെങ്കില്‍ അവ ഇവിടെ കേള്‍ക്കില്ല.'..........."
അലാറം കേട്ട്‌ ഞെട്ടിയുണര്‍ന്ന ഞാന്‍ നല്ലൊരു സ്വപ്‌നം തടസ്സപ്പെട്ട നിരാശയില്‍ കട്ടിലില്‍ നിന്നെഴുന്നേറ്റു.

thonnika:

'via Blog this'

5 comments:

  1. വട്ടായിയും നായ്ക്കമ്പരമ്പനും പനക്കലുമൊക്കെ അലറിക്കൂട്ടുന്നതുപോലും അങ്ങ് സ്വർഗത്തിൽ കേൾക്കപ്പെടുന്നില്ലെന്നാണോ പറഞ്ഞു വരുന്നത്? അവരിയേണ്ട, അല്ലെങ്കിൽ തന്നെ അവരുടെ മൈക്കിന് ഇപ്പോഴേ ശബ്ദം കൂടുതലാ. കേള്വി നശിച്ചാണ് ധ്യാനം കഴിഞ്ഞ് ആളുകള് പോകുന്നത്. ഇനി സ്വര്ഗവാസികളുടെ ചെവിയെങ്കിലും കേടില്ലാതെ ഇരുന്നോട്ടെ!

    ReplyDelete
  2. http://www.facebook.com/photo.php?fbid=531237446923599&set=pcb.531237560256921&type=1&theater

    ReplyDelete
  3. വട്ടായിയോ സന്തോഷ്‌ പണ്ഡിറ്റോ വന്നാൽ ആള് കൂടും -ആരാണ് കൂടുതൽ മിടുക്കൻ എന്ന് മാത്രം അറിയില്ല .
    ധാരാളം പേർ കടക്കാൻ ആഗ്രഹിക്കുന്ന ,എന്നാൽ ചുരുക്കം പേർ മാത്രം കണ്ടെത്തുന്ന " ഇടുങ്ങിയ വാതിൽ "
    അത് ആൾക്കൂട്ടവും ശബ്ദമലിനീകരണവും ആണോ ?

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. "തോന്നിക "എന്നാൽ തോന്നുമ്പോൾ തോന്നിയപോലെ തോന്നിവാസം എന്നൊന്നും വായിക്കരുതാരും.. പക്ഷെ മശിഹായുടെ വചനങ്ങളിലെ കാതലായ "പിതാവേ എന്ന് നിങ്ങൾ ഭൂമിയിൽ ആരെയും വിളിക്കരുതെന്ന" കല്പനയും , ആകല്പന കാറ്റിൽ പറത്തിയ കത്തനാരുടെ തോന്നിയവാസ സഭയുടെയും ,അവിടെ പാവം ആടുകലെയി"ട്ടാമ്മേൻ "കരയിക്കുന്ന കോലാഹല കച്ചേരിയും അരുതെന്ന് വളരെ നർമ്മത്തൊടെന്റെ സ്നേഹിതനു പറയാനായതിൽ എനിക്ക് പെരുത്തിഷ്ടമാണെന്റെ തോന്നികയെയും തോന്നിവാസിയെയും ."മാനസത്തിന്നിടനാഴി മർമ്മരം കേൾക്കാൻ ,ചാരേ കാതു ചേര്ത്രോത്തിരിക്കുന്ന " ദൈവത്തിനീ തട്ടുപൊളിപ്പൻ അട്ടഹാസങ്ങൾ അറപ്പും വെറുപ്പും ആണെന്നും , അവ criminal വൈസ്റ്റുകളാണെന്നും സ്വപ്നേനെയെങ്കിലും കണ്ട കണ്ണു ഭാഗ്യമുള്ളതു ! അഭിനന്ദനങ്ങൾ ..

    ReplyDelete