Translate

Monday, December 23, 2013

വൈദികരുടെഅനീതിക്കെതിരെ അന്തർദേശീയ ടെലികോണ്‍ഫ്രൻസും പ്രതികരണങ്ങളും


 By Joseph Padannamakkel

സ്വതന്ത്ര കത്തോലിക്കരുടെ ചർച്ചാവേദിയായ ഒരു ടെലിയോഗം 12/20/2013 വെള്ളിയാഴ്ച വിജയകരമായി നടത്തുകയുണ്ടായി. പ്രസിദ്ധ സാമൂഹിക പ്രവർത്തകനും വിവിധ മത സാംസ്ക്കാരിക സംഘടനകളുടെ സംഘാടകനും സഹകാരിയുമായ ശ്രീ തോമസ്‌ തോമസ് ന്യൂജേഴ്സിയുടെ നേതൃത്വത്തിലായിരുന്നു യോഗം ആരംഭിച്ചത്. അമേരിക്കൻ മലയാളി സമൂഹങ്ങളിൽ അറിയപ്പെടുന്ന പ്രസിദ്ധ എഴുത്തുകാരനും വാഗ്മിയും സംഘാടകനുമായ ശ്രീ ഏ.സി. ജോർജ് യോഗത്തിന്റെ മോഡറേറ്ററായി ചുമതലകൾ വഹിച്ചു. പാലായിലെ നവീകരണ പ്രസ്ഥാനങ്ങളുടെ അറിയപ്പെടുന്ന സമുന്നത നേതാവും സത്യജ്വാല എഡിറ്ററുമായ ശ്രീ ജോർജ് മൂലേച്ചാലിന്റെ പങ്കാളിത്വം സദസിന് ഉന്മേഷവും ആവേശവും നല്കുകയുണ്ടായി. സഭാ നവീകരണത്തെക്കുറിച്ചും കഴിഞ്ഞകാല സംഘടനാ പ്രവർത്തനങ്ങളെ സംബന്ധിച്ചും ഹൃസ്വമായ ഒരു വിവരണം അദ്ദേഹം ടെലിസദസിന് നല്കി. പാലായിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കെ.സി.ആർ.എം. സംഘടനയുടെ ചരിത്രങ്ങളെ വിലയിരുത്തുകയും ചെയ്തു. നവീകരീണ ഉത്തേജനവുമായി പാലായിലെ ഏതാനും ചിന്തകരായവർ കഴിഞ്ഞ രണ്ടുവർഷമായി പ്രസിദ്ധീകരിക്കുന്ന സത്യജ്വാലയുടെ നടത്തിപ്പും തന്മൂലം അതിലെ ബുദ്ധിമുട്ടുകളും ശ്രീ ജോർജ് സദസ്യരെ ഓർമ്മപ്പെടുത്തുകയുണ്ടായി. 

 യോഗത്തിൽ പങ്കെടുത്തവർ എല്ലാവരും തന്നെ വ്യത്യസ്ഥ മേഖലകളിൽ തനതായ വ്യക്തിമുദ്രകൾ പതിപ്പിച്ചവരായിരുന്നു. പുരോഹിത സ്വേച്ഛാധിപത്യത്തിനെതിരെയുള്ള രോഷമായിരുന്നു പൊതുവേ സദസിൽ പ്രകടമായത്. ബൌദ്ധിക തലങ്ങളിൽ അല്മായരെ എങ്ങനെ പുരോഗമന ചിന്താഗതിയിലേക്ക് നയിക്കാമെന്നും ചർച്ചകളിൽ പ്രതിധ്വനിച്ചിരുന്നു. ഈ ടെലികൊണ്ഫെറൻസ് സ്വതന്ത്രമായി ചിന്തിക്കുന്ന  അല്മായരുടെതായ നവമുന്നേറ്റത്തിന്റെ ഒരു നാഴികക്കല്ലായിരുന്നു. സർവ്വശ്രീ തോമസ്‌ തോമസ്‌ ന്യൂജേഴ്സി, എ.സി. ജോർജ് ടെക്സാസ്, ജോർജ് മൂലേച്ചാലിൽ, പാലാ എന്നിവരെക്കൂടാതെ ശ്രീമാന്മാരായ ജോസ് കല്ലിടിക്കിൽ ഇല്ലിനോയ്, ഷാജി ജോസഫ്‌ ന്യൂജേഴ്സി, തോമസ് കൂവള്ളൂർ ന്യൂയോർക്ക്, ചാക്കോ കളരിക്കൽ മിച്ചിഗണ്‍, ജേക്കബ് കല്ലുപുരയ്ക്കൽ മസ്സാച്ചുസറ്റ്സ്, ജോണ്‍ തോമസ്‌ ന്യൂജേഴ്സി,   ജോസഫ് പടന്നമാക്കൽ ന്യൂയോർക്ക് എന്നിവരും അതീവ താല്പര്യത്തോടെ ചർച്ചകളിൽ പങ്കെടുത്തിരുന്നു. സാമൂഹിക മത-സാംസ്ക്കാരിക തലങ്ങളിലും സംഘടനാ തലങ്ങളിലും ഗ്രന്ഥ കൃതികളിലും മികവുകൾ പ്രകടിപ്പിച്ച ഓരോ വ്യക്തികളെയും പേരെടുത്തു വിളിച്ച് മോഡറേറ്റർ ശ്രീ എ.സി. ജോർജ് സദസിനെ പരിചയപ്പെടുത്തുകയുണ്ടായി.

പ്രാർത്ഥനയോടെ ആരംഭിച്ച് ഫ്രാൻസീസ് മാർപാപ്പയ്ക്ക് സർവ്വവിധ പിന്തുണകളും നൽകിക്കൊണ്ടായിരുന്നു യോഗത്തിന് തുടക്കമിട്ടത്. സഭയുടെ നവചൈതന്യമുയർത്തി പരിവർത്തനങ്ങളുടെ പുത്തൻ യുഗത്തിലേക്ക് പ്രവേശിക്കാൻ വെമ്പൽ കൊള്ളുന്ന മാർപാപ്പായുടെ വാക്കുകൾക്ക് യാതൊരു വിലയും കല്പ്പിക്കാത്ത സീറോ മലബാർ പുരോഹിതരെയും അഭിഷിക്തരെയും എങ്ങനെ നേരിടണമെന്നായിരുന്നു ചർച്ചകളിലുടനീളം മുഴങ്ങി കേട്ടത്. അടുത്ത കാലത്ത് സംഭവിച്ച മനസാക്ഷിക്ക് നിരക്കാത്ത ഒരു പുരോഹിതന്റെ ഹൃദയ കാഠിന്യവും ശ്രീ കൂവള്ളൂർ യോഗത്തിൽ അവതരിപ്പിക്കുകയുണ്ടായി. നാട്ടിൽനിന്നും കുട്ടികളെ നോക്കാൻ ന്യൂയോർക്കിലെ യോങ്കേഴ്സിൽ വന്ന ഒരു സ്ത്രീ മരിച്ചസമയം മൃതദേഹം സ്വന്തം ദേശത്തേക്ക് കൊണ്ടുപോകുന്നതിന് മുമ്പായി ഒപ്പീസ് അർപ്പിക്കാൻ സ്ഥലത്തെ സീറോ മലബാർ വികാരിയോട് ബന്ധുക്കൾ അഭ്യർത്ഥിച്ചു. വികാരിയ്ക്ക് സുഖമില്ലാത്തതുകൊണ്ട് ഒപ്പീസിനായി സഹപാസ്റ്റരായ കപ്പൂച്ചിയൻ അച്ചനോട് ചോദിച്ചപ്പോൾ ഇടവകാംഗമല്ലാത്ത മരിച്ച സ്ത്രീക്കുവേണ്ടി ഒപ്പീസ് നൽകാൻ കാനോൻനിയമം അനുവദിക്കുന്നില്ലായെന്ന് മറുപടി കൊടുത്തു. മനസാക്ഷിക്ക് നിരക്കാത്ത ക്രൂരരായ ഇത്തരം പുരോഹിതരുടെ സേവനത്തിന്റെ ആവശ്യമുണ്ടോയെന്നും അല്മായരുടെ മുമ്പിലുള്ള ഒരു ചോദ്യചിന്ഹമായി മാറി. കാൽവരിയിൽ ക്രൂശിതനായ കൃസ്തു ഉന്നതങ്ങളിൽ കണ്ണുകൾ ഉയർത്തി ഇവരോട് ക്ഷമിക്കണമേയെന്ന് സ്വർഗസ്തനായ പിതാവിനോട് വിലപിച്ചത് കാനോൻ നിയമങ്ങൾ അനുസരിച്ചല്ലായിരുന്നു. 'കത്തോലിക്കാ' എന്ന വാക്കിന്റെ അർത്ഥം സാർവത്രികമെന്ന് മനസിലാക്കാതെ പോയത് പുരോഹിതന്റെ അജ്ഞതയെന്ന് കരുതണം. അന്ത്യശ്വാസം വലിക്കുമ്പോഴും മരണത്തിലുമല്ല പഴഞ്ചൻ ദൈവശാസ്ത്രം ഉയർത്തി പണം വിഴുങ്ങാനുള്ള അടവുകൾ പ്രയോഗിക്കേണ്ടതെന്നും പുരോഹിതൻ മനസിലാക്കേണ്ടതായിരുന്നു.

 ഇന്ന് സഭാനേതൃത്വം അലങ്കരിക്കുന്ന പുരോഹിതർ വാരുണ്യഗണങ്ങളായും അല്മായർ രണ്ടാം ക്ലാസ്സ് പൌരരായും സഭയുടെ ചട്ടങ്ങളനുസരിച്ച് വിശ്വസിക്കുന്നു. അല്മായരെ തന്നെ വിലയിരുത്തുന്നതും പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിലായിരിക്കും. അമേരിക്കൻ സീറോമലബാർ പള്ളികളിൽ ആര്യകുലത്തിലെ വർണ്ണവിവേചനം പോലെ സംഭാവന കൊടുക്കുന്നവരുടെ അളവനുസരിച്ച് എ ബി സി ഡി യെന്ന് വിശ്വാസികളെ തരം  തിരിച്ചിട്ടുണ്ട്. പരിഷ്കൃത രാജ്യമായ അമേരിക്കയിലെ മലയാളീ പള്ളികളിൽ സമ്പത്തനുസരിച്ച് ഇത്തരം വകതിരിവുണ്ടെന്നറിയുമ്പോൾ അതിശയോക്തിയെന്ന് തോന്നാം. ഷിക്കാഗോ രൂപതയുടെ കത്തീഡ്രലിന്റെ മുമ്പിലെ ഫലകത്തിൽ ഏറ്റവും കൂടുതൽ സംഭാവന കൊടുത്തവരുടെ പേരുകൾ എഴുതി വെച്ചിട്ടുണ്ട്. വലതുകൈ കൊടുക്കുന്നത് ഇടതുകൈ അറിയരുതെന്ന തത്ത്വം പുരോഹിത വചനങ്ങളിൽനിന്ന് നീക്കം ചെയ്തുകഴിഞ്ഞു.

ശ്രീ ചാക്കോ കളരിക്കൽ ഡയറിയിൽ കുറിച്ച ചർച്ചകളെ സംബന്ധിച്ച കുറിപ്പ് ഈ ലേഖനത്തിലുടനീളം ഉൾപ്പെടുത്തിയിട്ടുണ്ട്. യോഗത്തിൽ മുഴങ്ങികേട്ട ആശയ സംഹിതകളുടെ ചുരുക്കമാണ് താഴെ ഏതാനും ഖണ്ഡികയിൽ അക്കമിട്ട് വിവരിച്ചിരിക്കുന്നത്.

1.  അല്മായന്റെ പ്രശ്നങ്ങൾ ചെവികൊള്ളുകയെന്ന ഒരു കീഴ്വഴക്കം പുരോഹിതർക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല. പ്രശ്ന സങ്കീർണ്ണമായ ലോകത്തിൽ അല്മേനിയുടെ പ്രശ്നങ്ങളുമായി ഇടപഴുകുവാൻ പുരോഹിത ലോകത്തിനും അഭിഷിക്തർക്കും ഒരിക്കലും സമയം ലഭിക്കില്ല. അല്ലെങ്കിൽ അല്മേനിയുടെ അഭിപ്രായങ്ങളെ യാതൊരു പ്രതികരണങ്ങളുമില്ലാതെ പുച്ഛിച്ചു തള്ളും.

2. ആരെങ്കിലും സഭയ്ക്കെതിരെ സംസാരിച്ചാൽ, നവീകരണ ചിന്താഗതികൾ അവതരിപ്പിച്ചാൽ പിന്നീടവരെ സഭയുടെ ശത്രുക്കളായി പ്രഖ്യാപിക്കും. നാലു ദിക്കുകളിൽനിന്നും അവരെ നശിപ്പിക്കാൻ ശ്രമിക്കും. സഭയ്ക്കെതിരെ പ്രതികരിച്ച ബുദ്ധിജീവികളെയും പാഷണ്ഡികളെയും കൊന്നൊഴുക്കിയ  രക്തപ്പുഴകളുടെ കഥകൾ ചരിത്രത്തിൽ ഒളിഞ്ഞിരിപ്പുണ്ട്.

3. അൽമായ സംഘടനകൾ എന്ന പേരുമായി പുരോഹിത നേതൃത്വത്തിൽ സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അതിലെ പ്രവർത്തകരും തീരുമാനങ്ങൾ എടുക്കുന്നവരും എന്നും പുരോഹിതരും അഭിഷിക്തരുമായിരിക്കും. പുരോഹിത കൽപ്പനകൾ എന്തായാലും അല്മേനി അനുസരിച്ചുകൊള്ളണം. അത്തരം സംഘടനകളിൽനിന്നും വിഭിന്നമായി അല്മേനികളെ മാത്രം ഉൾപ്പെടുത്തി പാലായിൽ ഒരു സംഘടന രൂപികരിച്ചതും ചർച്ചയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അല്മേനിക്ക് സംസാരിക്കാൻ അവകാശമില്ലാത്ത ഒരു സംഘടനയുടെ തീരുമാനങ്ങളെ തിരസ്ക്കരിക്കുകയാണ് യുക്തമായുള്ളതെന്നും  അഭിപ്രായങ്ങളുണ്ട്.

 4. കുഞ്ഞായിരിക്കുമ്പോൾ മുതൽ ചെറുകുഞ്ഞുങ്ങളെ അബദ്ധങ്ങൾ പഠിപ്പിച്ച് പുരോഹിതർ മസ്തിഷ്ക്ക പ്രഷാളനം ചെയ്തിരിക്കുകയാണ്. വരുന്ന തലമുറകളെ പുരോഹിതരുടെ മന്ത്രോപാസനങ്ങളിൽനിന്നും മോചിതരാക്കേണ്ടതുമുണ്ട്. സഭ അല്മെനികളുടെതെന്ന ബോധവല്ക്കരണം കുഞ്ഞുങ്ങളിൽ വളർത്തിയെടുക്കണം. നന്മതിന്മകളെ വേർതിരിച്ച് യേശുവിന്റെ വചനങ്ങൾ ഉൾക്കൊണ്ട് പുരോഹിത സ്വേച്ഛാധിപത്യത്തിൽനിന്നും വിമുക്തിനേടി യുക്തിയിൽ അധിഷ്ടിതമായ ഒരു സഭയാണ് ഭാവി തലമുറകൾക്ക് ആവശ്യമായുള്ളത്.

 5. സേവനമെന്നു പറഞ്ഞ് യൂറോപ്പിലും അമേരിക്കയിലും എത്തുന്ന പുരോഹിതരിൽ ഭൂരിഭാഗവും വിചിത്രങ്ങളായ ജീവിതമാണ് അനുഷ്ടിക്കുന്നത്. യാതൊരു തരത്തിലും ഉൾക്കൊള്ളാൻ സാധിക്കാത്ത ഒരു സമൂഹമായി അവർ മാറിക്കഴിഞ്ഞു. അമേരിക്കയിൽ വരുന്ന മലയാളി പുരോഹിതരിൽ അനേകരെ നാടിന് ശാപമായതുകൊണ്ട് കയറ്റി അയക്കുന്നതാണെന്നും തോന്നിപ്പോവും. സംസ്ക്കാരശൂന്യരും മാന്യതയുടെ പരിധി വിട്ട് പെരുമാറുന്നവരുമുണ്ട്. ആദ്യമായി  വേണ്ടത് വിമാനം കയറി വരുന്ന ഇവരെ പ്രായമായ അല്മെനികളെ ബഹുമാനിക്കാൻ പഠിപ്പിക്കുകയെന്നതാണ്. എടാ, പോടാ, താൻ എന്നൊക്കെ പ്രായത്തിൽ കൂടിയവരെയും വിളിക്കാൻ മടിക്കില്ല. ഇതിന് കാരണം സെമിനാരിയിലെ പരുക്കൻ ജീവിതത്തിൽനിന്നും ഉൾക്കൊണ്ട അപക്വമായ പെരുമാറ്റമായിരിക്കാം. സംസ്ക്കാരമുള്ളവരുമായി അത്തരക്കാർക്ക്‌ ഒത്തുപോകാനും പ്രയാസമായിരിക്കും. അഹംബോധം തനിക്കുമാത്രമെന്ന് പുരോഹിതരും അഭിഷിക്തരും വിശ്വസിക്കുന്നു.

6. കുടുംബഭദ്രത തകർക്കുകയെന്നതും മലയാളീ പാസ്റ്റർമാരുടെ ഹോബിയാണ്. ഭർത്താവിനെതിരെ ഭാര്യയേയും മക്കളെയും തമ്മിലടിപ്പിക്കലും അമേരിക്കൻ ഐക്യനാടുകളിൽ പതിവായി തീർന്നിരിക്കുന്നു. ഷിക്കാഗോരൂപത വരുന്നതിനുമുമ്പ് മലയാളീ കുടുംബങ്ങൾ സമാധാനത്തോടെ കഴിഞ്ഞിരുന്നു. ഇന്ന് പലരും ബദ്ധവൈരികളായി പരസ്പരം മിണ്ടാതെ മല്ലടിച്ച് കുടുംബങ്ങൾ തമ്മിൽ ഇവർമൂലം അകന്നുപോയിരിക്കുന്നു. ആരുടെയെങ്കിലും ഭാഗംകൂടി എരിതീയിൽ എണ്ണയൊഴിച്ച് എഷണികൾ പറയാൻ ചിലർ നിപുണരുമാണ്. 

7.  വക്രബുദ്ധി നിറഞ്ഞ പുരോഹിതർക്ക് അല്മേനികളെയും അവരുടെ സ്ത്രീജനങ്ങളെയും സ്വാധീനിച്ച് സാമ്പത്തിക ചൂഷണം നടത്തുവാൻ പ്രത്യേകമായ വിരുതുണ്ട്‌. പലരും സ്വന്തം പേരിൽ കൊട്ടാരംപോലുള്ള വീടുകൾ ഭാരതത്തിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും പണി കഴിപ്പിച്ചുകഴിഞ്ഞു. കിട്ടുന്ന കുർബാനപ്പണം ഡോളറായി പോക്കറ്റിലിട്ട് നാട്ടിലെ പുരോഹിതരെക്കൊണ്ട് ചെറിയ തുകകൾ രൂപയായി കൊടുത്ത് കുർബാന അവിടെ ചൊല്ലിക്കും. അങ്ങനെ കുർബാനയെ ബിസിനസാക്കി വിയർക്കാത്ത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കും.

 8. പൊതുവേ കുടിയേറ്റക്കാരായ അല്മേനികൾക്ക് അമേരിക്കയിൽ വന്നെത്തുന്ന പുരോഹിതരെക്കൊണ്ടുള്ള സഹികെട്ട കഥകളാണ് എന്നും പറയാനുള്ളത്. അതിന്റെ പ്രതിഫലനം ഓരോ വർഷവും സീറോ മലബാർ പള്ളികളിലും കാണുന്നുമുണ്ട്. പലരും കൂട്ടമായി ലാറ്റിൻ റീത്തിലുള്ള അമേരിക്കൻ പള്ളികളിൽ ചേർന്നു കഴിഞ്ഞു. ലാറ്റിൻ പള്ളിയിൽ പോയാൽ ധാർമ്മികാധപതനം കുഞ്ഞുങ്ങളിൽ ഉണ്ടാകുമെന്ന പുരോഹിത പ്രചാരണങ്ങൾ ഒന്നും തന്നെ വിലപ്പോകുന്നില്ല. ഒരു അല്മേനി ന്യായമായ എന്ത് കാര്യങ്ങള്ക്കായി പുരോഹിതനെ സമീപിച്ചാലും കാനോൻ നിയമം ഉയർത്തി പരിഹസിക്കുകയെന്നതും കൽദായ അമൃതം കഴിച്ച പുരോഹിതരുടെ സ്ഥിരം പരിപാടിയാണ്.

9. അമേരിക്കയിൽ വളരുന്ന രണ്ടാം തലമുറകൾ പ്രായപൂർത്തിയായി കഴിഞ്ഞാൽ സീറോ മലബാർ കുർബാനകളിൽ സംബന്ധിക്കാറില്ല. എഫ്.ഓ ബി. (Fresh on boat) എന്ന പേരും മലയാളിപ്പള്ളികൾക്ക് പുതിയ തലമുറകൾ നല്കിക്കഴിഞ്ഞു. അതിവേഗം ചലിക്കുന്ന ഒരു ലോകത്ത് ഇങ്ങനെയുള്ള ഒരു സമൂഹത്തെ തീറ്റിപ്പോറ്റാൻ അവർക്ക് സമയവുമില്ല. അമേരിക്കൻ പള്ളികളെപ്പോലെ സീറോമലബാർ പള്ളികളും ക്ഷയിക്കുന്ന ദയനീയസ്ഥിതിiയാണ് ഇപ്പോൾ കണ്ടുവരുന്നത്‌. ഇത്തരം പള്ളികളും അമേരിക്കയിൽ ശൂന്യമാകുന്ന കാലവും അതിവിദൂരമല്ല. അങ്ങനെയുള്ള സ്ഥിതിക്ക് കണക്കില്ലാത്ത മലയാളി പുരോഹിതരെ ഈ നാട്ടിലേക്കിറക്കുമതി ചെയ്‌താൽ അവരുടെയിടയിൽ തൊഴിലില്ലായ്മ സൃഷ്ടിക്കുയേയുള്ളൂ.
 
10. വിശ്വാസത്തിന്റെ പേരും പറഞ്ഞ് ഇന്ത്യയിലെ അനാചാരങ്ങൾ പ്രവാസികളെ അടിച്ചേല്പ്പിക്കുന്ന പുരോഹിതരുടെ പോക്കും ശരിയല്ല. തമ്മിലടിയും തൊഴുത്തിൽക്കുത്തുമില്ലാത്ത പള്ളികൾ ഷിക്കാഗോ രൂപതയുടെ കീഴിലില്ല. ഏത് വഴക്കിന്റെ കാരണവും വിശകലനം ചെയ്‌താൽ ആ പള്ളിയിലെ പുരോഹിതനെന്ന് കാണാം. ഫീസ് കൊടുക്കാൻ  താമസിച്ചെന്ന് പറഞ്ഞ് വേദപാഠ ക്ലാസുകളിൽനിന്ന് പിഞ്ചുകുഞ്ഞുങ്ങളെ ഇറക്കിവിടുന്ന സംഭവങ്ങൾ സാധാരണമാണ്. വില കൂടിയ കർട്ടൻ ജർമ്മനിയിൽനിന്ന് വരുത്തുക,  കുപിതരായ ഇടവക ജനം ആ കർട്ടൻ കീറിക്കളയുക,  അൾത്താരയിൽ ക്ലാവർ കുരിശ് പ്രതിഷ്ഠിക്കുക , അതിൽ അതൃപ്തരായ  മറ്റൊരു വിഭാഗം കുരിശിനെ തിരസ്ക്കരിച്ച് നീക്കം ചെയ്യുക എന്നിങ്ങനെ ചുരുങ്ങിയ കാലംകൊണ്ട് ഈ രൂപതാതിർത്തികളിൽ നടന്ന കോലാഹലങ്ങൾക്ക് കണക്കില്ല. ക്ലാവർ കുരിശിന്റെ പേരിൽ ഇന്നും രണ്ട് വിഭാഗങ്ങൾ തമ്മിൽ പരസ്പര മത്സരങ്ങളും വഴക്കും തുടരുന്നു. പുരോഹിതരും അല്മേനികളും തമ്മിൽ കയ്യേറ്റം വരെയുണ്ടായ കേസുകൾ കോടതികളുടെ പരിഗണനയിൽ ഉള്ളതായ പള്ളികൾ വരെയുണ്ട്.

11. സീറോ മലബാർ രൂപതയുടെ കീഴിലുള്ള പള്ളികളെല്ലാം വൻതുകകൾ സമാഹരിച്ച് നാട്ടിൽ എത്തിക്കുകയാണ് പതിവ്. പുരോഹിതരുടെ ബന്ധുക്കൾ നടത്തുന്ന ബ്ലേഡ് കമ്പനികളിൽ അവിടെ വിശ്വാസികളുടെ പണം നിക്ഷേപിച്ച് നഷ്ടപ്പെടുത്തിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. മാതൃഭൂമിയിലും മറ്റ് പ്രമുഖ പത്രങ്ങളിലും ഈ വാർത്ത ഒരിക്കൽ അച്ചടിച്ചിട്ടുണ്ടായിരുന്നു.  
 
12. ബിഷപ്പ് അങ്ങാടിയത്തിന്റെ കീഴിൽ ഒരു രൂപത സ്ഥാപിതമായ നാളുമുതൽ സ്നേഹത്തിൽ കഴിഞ്ഞിരുന്ന കുടുംബങ്ങളെല്ലാം പരസ്പര ശത്രുതയിൽ കഴിയുകയാണ്. വളരെയധികം സൗഹാർദത്തിൽ കഴിഞ്ഞിരുന്ന ക്നനായി സമൂഹത്തിലും സീറോ മലബാർ സമൂഹത്തിലും വിഭാഗീയ ചിന്തകളുണ്ടാക്കി പുരോഹിതർ അവരുടെയിടയിൽ വിദ്വേഷം വളർത്തിക്കൊണ്ടിരിക്കുന്നു. ക്നാനായ സമൂഹത്തിന്റെ പണം മുഴുവൻ ഷിക്കാഗോ രൂപതയുടെ നിയന്ത്രണത്തിലുള്ളതും ആ സമൂഹത്തിനെ വേദനപ്പെടുത്തുന്നുണ്ട്.
 
കോണ്‍ഫെറൻസിൽ ശ്രീ ചാക്കോ കളരിക്കൽ അവതരിപ്പിച്ച രണ്ട് പ്രമേയങ്ങൾ പ്രത്യേക ശ്രദ്ധയിൽ വന്നു. ആദ്യത്തേത് പാലായിൽ 2014 ഫെബ്രുവരി 20ന് നടക്കാൻ പോകുന്ന പുരോഹിതരുടെ പിന്തുണയില്ലാത്ത അല്മായസിനഡിന് പൂർണ്ണ പിന്തുണ നല്കുക, രണ്ടാമത്തേത് തിരുവനന്തപുരത്ത് ചർച്ച് ആക്റ്റ് പ്രാബല്യമാക്കാൻ ശ്രീമതി ഇന്ദു ലേഖ നടത്തുന്ന സത്യാഗ്രഹത്തിനെ അനുകൂലിക്കുക എന്നായിരുന്നു. രണ്ട് പ്രമേയങ്ങളും യോഗം ഏകാഭിപ്രായത്തോടെ പാസ്സാക്കി. മാസത്തിൽ ഒരിക്കൽ സമ്മേളനം തുടരാനും തീരുമാനിച്ചു. ശ്രീ എ.സി. ജോർജിന്റെയും തോമസ്‌ തോമസിന്റെയും നന്ദി പ്രകടനത്തോടെ ടെലി യോഗം താല്ക്കാലികമായി പിരിയുകയും ചെയ്തു.

 കേരളത്തിൽനിന്ന് ഇവിടെ വന്നിട്ടുള്ള പുരോഹിതർ ഭൂരിഭാഗവും  അമേരിക്കൻ സംസ്ക്കാരത്തെ തികച്ചും തെറ്റായി ധരിച്ചിരിക്കുന്നു. പലരുടെയും ധാരണ ഈ രാജ്യം സ്വതന്ത്രമായ ലൈംഗിക അഴിഞ്ഞാട്ടങ്ങൾ നിറഞ്ഞതാണെന്നാണ്. അതുകൊണ്ട് ബലാൽസംഗം എന്ന കുറ്റകൃത്യങ്ങളുമായി പുരോഹിതരും കുടുങ്ങാറുണ്ട്. ബാലാല്സംഗത്തിന് അമേരിക്കയിൽ കഠിനമായ ശിക്ഷ ലഭിക്കും. അത്തരം കേസുകൾ ഇന്ത്യയിലെങ്കിൽ സ്വാധീനത്തിൽ ഒതുക്കാൻ സാധിക്കും. എന്നാൽ ഈ നാട്ടിൽ അത് നടക്കില്ല. ഒരു അമേരിക്കൻ കൗമാരപ്പെണ്ണിനെ ഉമ്മവെച്ച കേസ്സിൽ ഇന്ത്യയിൽനിന്നുള്ള ഒരു പുരോഹിതൻ കുറ്റ വിസ്താരത്തിനായി ഇപ്പോഴും ജയിലിലാണ്. ചെയ്യാത്ത വകുപ്പുകളും അദ്ദേഹത്തിന്റെ പേരിൽ ചുമത്തിയിട്ടുണ്ട്. പെണ്‍പിള്ളേരോട് അതിരുവിട്ട പുരോഹിതരുടെ പെരുമാറ്റം എപ്പോഴാണ് അപകടത്തിൽ എത്തിക്കുന്നതെന്നും പറയാൻ സാധിക്കില്ല. അടുത്ത കാലത്താണ് ഷിക്കാഗോ  രൂപതയിലുള്ള വിവാഹിതയായ ഒരു സ്ത്രീയെ വികാരി വശീകരിച്ച് ഭർത്താവുമായി വേർപ്പെടുത്തി കുപ്പായം ഊരി നാട്ടിൽ കൊണ്ടുപോയി വിവാഹം കഴിച്ചത്. വിവാദ പുരോഹിതനായ അദ്ദേഹത്തെ അന്ന് അങ്ങേയറ്റം അരമന സംരക്ഷിക്കാനും ശ്രമിച്ചു. ഇങ്ങനെ അനേക സംഭവങ്ങൾവഴി  മലയാളി പുരോഹിതർ ഈ നാടിന്റെ മണ്ണിൽ കളങ്കം ചാർത്തിക്കഴിഞ്ഞു. 

 കുഞ്ഞായിരുന്നപ്പോൾ സഭയ്ക്കും മാർപാപ്പായ്ക്കും കീഴ്വഴങ്ങി ജീവിക്കാനാണ് വേദപാഠം ക്ലാസിൽ പഠിപ്പിച്ചത്. അങ്ങനെതന്നെ മാതാപിതാക്കളും പഠിപ്പിച്ചു. ഇന്ന് അഭിഷിക്തരായവരും പുരോഹിതരും ആദ്യം മാർപാപ്പായെ അനുസരിച്ചിട്ട് ഞങ്ങളെ ഉപദേശിക്കൂ. 'ഞാൻ ആര് വിധിക്കാൻ'   മാർപാപ്പായുടെ അധരങ്ങളിൽനിന്ന് ഉതിർന്നുവീണ മധുരപവിഴമായ വാക്കുകൾ ‌ചരിത്രതാളുകളിൽ തങ്കലിപികളിൽത്തന്നെ ഇടംപിടിച്ചു. "ഞാൻ ആര് നിങ്ങളെ വിധിക്കാനെന്ന് അഭിഷിക്തരും അങ്ങനെതന്നെ ഏറ്റു പറയണം. ചരിത്രം കണ്ടതിൽ നല്ല പാപ്പാ അനീതിക്കെതിരെ സംസാരിക്കുന്നു. ഒരു കുഞ്ഞിന്റെ മനസുള്ള നിഷ്കളങ്കനായ വലിയ മുക്കവൻ കഴിഞ്ഞ ഡിസംബർ പതിനാറാം തിയതി ഇങ്ങനെ പ്രാർത്ഥിച്ചു. "പ്രഭോ, അവിടുത്തെ തിരുപ്പിറവിക്ക് കാത്തിരിക്കുന്ന ഈ ദിനങ്ങളിൽ പ്രവാചക ചൈതന്യം ഞങ്ങളുടെ ഹൃദയങ്ങളിൽ ആഞ്ഞടിയ്ക്കണമേ. നാഥാ, മനസിനുള്ളിൽ നുഴഞ്ഞുകയറിയ പൌരാഹിത്യ ചൈതന്യത്തിൽനിന്നും ഞങ്ങളെ സ്വതന്ത്രമാക്കൂ. സമസ്ത ജനങ്ങളുടെയും 'സത്ത'  പ്രവാചക ചൈതന്യമായി രൂപാന്തരമാകാൻ അവിടുന്ന് വഴി കാണിച്ചാലും." മാർപാപ്പാ വത്തിക്കാനിൽ തടിച്ചുകൂടിയ ജനത്തോടായി അന്ന് പറഞ്ഞു,   "യേശുവിന്റെ പിന്നാലെപൊയവർ പ്രവാചക ചൈതന്യം ഉൾക്കൊണ്ടവരായിരുന്നു. ജനം അവിടുത്തെ സ്വാഗതം ചെയ്തു. പ്രവാചക ചൈതന്യമേശാത്തവർ പൌരാഹിത്യവും കണ്ടെത്തി."  

Daily Indianherald:-

http://www.dailyindianherald.com/home/details/B5LgO22R/93
      
 
 
 
 

 

 

 

 

3 comments:

  1. കത്തോലിക്കാ അത്മായര്‍ ആദ്യമായി നടത്തിയ അന്തര്ദ്ദെശീയ ടെലി-യോഗത്തെപ്പറ്റി ശ്രി. ജൊസഫ് മാത്യു നല്കിയ വിശദീകരണം നന്നായിരിക്കുന്നു. വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച ലോകമെമ്പാടുമുള്ള പ്രമുഖ കത്തോലിക്കര്‍ ഒന്നിച്ചു കൂടുകയെന്നത് ഒരു ചെറിയ കാര്യമല്ല. വളരെ ആവേശത്തോടെയാണ് ഇപ്പോള്‍ ആത്മായര്‍ ഒരുമിക്കുന്നത്. കഴിഞ്ഞ രണ്ടു വര്ഷങ്ങള്ക്കുള്ളില്‍ കേരളത്തില്‍ നടന്ന കാര്യങ്ങള്‍ മാത്രം എടുത്താല്‍, വളരെ ഏറെ മുന്നോട്ടു പോകാന്‍ KCRM ന് കഴിഞ്ഞിട്ടുണ്ട്. വയര്‍ മുറുക്കിയുടുത്താണെങ്കിലും പ്രസ്ഥാനം മുന്നോട്ടു കൊണ്ടുപോകാന്‍ ഇതിന്റെ് സാരഥികള്ക്ക് കഴിയുന്നുണ്ട്. നിരവധിപ്പേരാണ് സഭയുടെ മുഖ്യധാരയില്‍ നിന്നൊഴിയുന്നത്.
    പള്ളിവക എല്ലാ കാര്യങ്ങളിലും മുഴുകി കഴിഞ്ഞിരുന്ന ഒരു പെണ്കുട്ടി ഉന്നത വിദ്യാഭ്യാസം ചെയ്യാന്‍ രണ്ടു വര്ഷുങ്ങള്‍ മാറിയതേയൂള്ളൂ, പറയുന്നത് കേട്ടാല്‍ അത്മായാ ശബ്ദക്കാര്‍ പോലും ഞെട്ടിപ്പോകും. അടുത്ത കാലത്തെ സംഭവമാണ് പറയുന്നത്. ചൂട്, സിനടുകളില്‍ എത്തിക്കഴിഞ്ഞു. പ്രശ്നം എങ്ങിനെ എങ്കിലും ഒതുക്കണമെന്നു മെത്രാന്മാര്ക്ക് ആഗ്രഹവുമുണ്ട്. സമയം കഴിഞ്ഞുവെന്ന് പറയുന്നതാണ് ശരി. കൂടുതല്‍ കൂടുതല്‍ ആളുകള്‍ സ്വയം പ്രേരിതരായി മുന്നോട്ടു വരുന്നു, അത് തടയാന്‍ ആര്ക്കും സാധിക്കുന്നുമില്ല. കുറഞ്ഞൊരു വര്ഷ്ങ്ങള്ക്കുള്ളില്‍ ഇവിടെ നേര്‍ യുദ്ധം നടക്കുക തന്നെ ചെയ്യും. അഴിമതി അത്രമേല്‍ ഭരണ വര്ഗ്ഗത്തെ ആവരണം ചെയ്തു കഴിഞ്ഞു. വിവരവും വിദ്യാഭ്യാസവുമുള്ള വൈദികര്‍ സ്ഥലം കാലിയാക്കുന്ന വൃവണതയും കണ്ടു വരുന്നു. കേരളത്തിലെ ഓരോ ഇടവകയിലും വിമതര്‍ ശക്തി പ്രാപിക്കുന്നുവെന്നു പറയുന്നതാണ് ശരി. മെത്രാന്‍ ഭരണത്തെപ്പറ്റി നല്ലത് പറയാന്‍ ആരുമില്ലാത്ത അവസ്ഥ. ഒരു ക്രിസ്ത്യാനിക്ക് വേണ്ടി ഒപ്പിസ് ചൊല്ലാന്‍ സര്ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട വൈദികന്‍ കത്തോലിക്കാ സഭക്കെന്നല്ല മനുഷ്യ സമുദായത്തിന് തന്നെ അപമാനമാണ്. എന്തെങ്കിലും ക്രിയാത്മകമായി ചെയ്യാന്‍ ശേഷിയുള്ള ഒരു ഭരണാധികാരി നമുക്കില്ലാതെയും പോയി. നാം ചെയ്തില്ലെങ്കില്‍, ദൈവം തന്നെ ഇറങ്ങി വന്ന് ഈ ചില്ല് മേടകള്‍ കടലിലെറിയും; ഒരു സംശയവും വേണ്ട.
    ചര്ച്ചയുടെ സംഗ്രഹത്തോട് ഞാനും യോജിക്കുന്നു, നമുക്ക് വേണ്ടത് പൌലോസിന്റെ മതമോ, റോമിന്റെ് ഹിതമോ അല്ല, പകരം യേശുവിന്റെ കാലത്തെ വെല്ലുന്ന വചനങ്ങളാണ്. ഞാനും എന്റെ് പേനയും നിങ്ങളോടൊപ്പം ഉണ്ടാവും.

    ReplyDelete
  2. ഈ കോണ്ഫെർന്സിൽ പങ്കുചേരാൻ കഴിഞ്ഞില്ല. ഒന്നാന്തരം ആശയം. വളരെ ഫലപ്രദം. ഇക്കണക്കിന് പാലായിലെ അഖിലേന്ത്യാ മെത്രാൻ സിനഡ് അകാലചരമം അടയുമെന്നാണ് പ്രവചിക്കാൻ തോന്നുന്നത്. മെത്രാന്മാരെല്ലാം സ്വന്തം പ്രേതത്തെ കണ്ടു ഞെട്ടിയുണരാൻ പോകുന്നു. നമുക്ക് മുന്നോട്ടു തന്നെ.

    ReplyDelete
  3. "നമുക്ക് വേണ്ടത് പൌലോസിന്റെ മതമോ, റോമിന്റെ് ഹിതമോ അല്ല, പകരം യേശുവിന്റെ കാലത്തെ വെല്ലുന്ന വചനങ്ങളാണ്" ശ്രീ മറ്റപ്പള്ളീ, you said it ! എതാണാവചനങ്ങൽ ? നാം ഒരോരുത്തരും ബൈബിൾ തുറക്കണം.... വി,മത്തായി ആറിന്റെ അഞ്ചിൽ അത് തുടങ്ങുന്നു ! ഓരോ മനസിലും സദാ മരുവുന്ന ചൈതന്യമായ ദൈവത്തെകാണാൻ മൌനത്തിലാഴുന്ന ധ്യാനമാണാവശ്യം ! ഈ ധ്യാനത്തെപ്പറ്റി പഠിപ്പിക്കാൻ അറിയാത്ത വിവരദോഷി കത്തനാരെ എന്റെ പട്ടിക്കുപോലും വേണ്ടാ എന്ന് ഓരോ അച്ചായനും പറയുവോളം ക്രിസ്തു ക്രിസ്ത്യാനിക്ക് പിടികിട്ടാപ്പുള്ളി ആയിരിക്കും ,തലമുറ കത്തനാരുടെ കീശയിലും കിടക്കും !

    ReplyDelete