Translate

Thursday, October 31, 2013

താരമായത് ബാലന്‍




വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സീസ് മാര്‍പാപ്പ ബുധനാഴ്ച സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടത്തിയ പ്രസംഗത്തിനിടെ വേദിയില്‍ കയറിയ ബാലന്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റി. കുടുംബങ്ങളുമായി മാര്‍പാപ്പ സംഭാഷണത്തിലേര്‍പ്പെടവേ വേദിയില്‍ കയറിയ ബാലന്‍ മാര്‍പാപ്പയുടെ കസേരയുടെ സമീപത്തു നിലയുറപ്പിച്ചു. പിന്നീട് മാര്‍പാപ്പയുടെ മുന്നിലെത്തി സ്ഥാനചിഹ്നമായ മാല കൈയ്യിലെടുത്ത് ചുംബിച്ചു. പിതൃതുല്യമായ വാത്സല്യത്തോടെ കുഞ്ഞിനെ തലോടാനും പോപ്പ് മറന്നില്ല. കുട്ടിയെ പിടിച്ചുമാറ്റാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെങ്കിലും പോപ്പിന്റെ പക്കല്‍ നിന്നും മാറാന്‍ അവന്‍ കൂട്ടാക്കിയില്ല. മിഠായി നല്‍കി പ്രലോഭിപ്പിച്ച് മാറ്റാനും ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. - 


See more at: http://www.mangalam.com/latest-news/112539#sthash.8uOdIKOR.dpuf

Wednesday, October 30, 2013

മുണ്ടുടുക്കാത്തനാട്ടില്‍ വെളുത്തേടന്‍ മുണ്ടുടുപ്പിക്കാൻ



 
ശ്രീ ചാക്കോ കളരിക്കലിന്റെ 'വടക്കെ അമേരിക്കയിലെ ക്‌നാനായ പ്രതിസന്ധി: ഒരു അവലോകനം' എന്ന ലേഖനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അനേക പ്രതികരണങ്ങൾ ക്നനായ് വിശേഷങ്ങളിൽ വായിച്ചു. (ലിങ്ക്: http://www.worldkna.blogspot.com/2013/10/blog-post_24.html) അത്തരം പ്രതികരണങ്ങളിൽ ശ്രീ ഡോമിനിക്ക് സാവിയോയുടെ ലേഖനം ഏറെ ശ്രദ്ധേയമാണ്. വിമർശനാത്മകമായ അദ്ദേഹത്തിന്റെ ലേഖനത്തിന് മറുപടി അർഹിക്കുന്നുവെങ്കിലും ശ്രീ ചാക്കോയെ അദ്ദേഹം വ്യക്തിപരമായി പരിഹസിക്കുന്നതിൽ മൌനം പാലിക്കാനേ എനിക്ക് സാധിക്കുന്നുള്ളൂ. ശ്രീ സാവിയോ സമയമുണ്ടെങ്കിൽ സഭാ നവീകരണങ്ങളെ സംബന്ധിച്ച്  ശ്രീ ചാക്കോ പ്രസിദ്ധികരിച്ച അഞ്ചു പുസ്തകങ്ങളിൽ ഏതെങ്കിലും ഒന്ന് വായിക്കാൻ മനസുവെച്ചാൽ തെറ്റിധാരണകൾ ഇല്ലാതാകും. 
 

ശ്രീ ചാക്കോയുടെ ലേഖനം ക്നനായ് സമൂഹത്തിൽ ചിലരുടെ അബദ്ധ ചിന്താഗതികളുടെ ഫലമായി ചൂടുപിടിച്ച ഒരു വിവാദവിഷയമായിരിക്കുന്നു. അദ്ദേഹത്തിന്റെ വാദഗതികൾ തെറ്റാണെന്ന് തെളിയിക്കാൻ ക്നനായി മക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും ആർക്കും ചരിത്രത്തിന്റെ ഒരു പിൻബലം ലഭിക്കുന്നില്ലായെന്നാണ് സത്യം. അതിനാലായിരിക്കാം ലേഖനങ്ങളിൽക്കൂടി അദ്ദേഹത്തെ വ്യക്തിപരമായി പലരും അധിക്ഷേപിക്കാൻ ശ്രമിക്കുന്നത്. അവരുടെ ആക്ഷേപങ്ങൾക്ക് കാരണം കേരളചരിത്രത്തിൻറെ അഞ്ചാം നൂറ്റാണ്ടുവരെയുള്ള സാംസ്ക്കാരിക മൂല്യങ്ങളെ സംബന്ധിച്ചുള്ള അറിവില്ലായ്മയാണ്.


സമൂഹത്തിന്റെ മനുഷ്യമനസാക്ഷിയെ ഉണർത്തുന്ന സാമൂഹിക പ്രതിപാസങ്ങളെ കാണുമ്പോൾ അതിന് പുറത്തുള്ളവർ അത് കണ്ടില്ലെന്ന് നടിച്ച് നിശബ്ദരായി ഇരിക്കണോ? ക്നനായ്ക്കാരനല്ലാത്ത ശ്രീ ചാക്കോ കളരിക്കലിന് ക്നനായ് പ്രശ്നങ്ങളിൽ സംസാരിക്കാൻ എന്താണവകാശമെന്ന് ലേഖകനായ ശ്രീ ഡോമിനിക്ക്  സാവിയോ ചോദിക്കുന്നു. ക്രിസ്ത്യാനിയല്ലാത്ത യഹൂദനായ യേശുവിനെ നാം എല്ലാം നമസ്ക്കരിക്കുന്നുണ്ട്. എങ്കിൽ യഹൂദരെന്നഭിമാനിക്കുന്ന ക്രിസ്ത്യാനികളായ ക്നാനായ വൈകൃത സംസ്ക്കാരത്തെ ഒരു ക്രിസ്ത്യാനി വിമർശിക്കുന്നതുകൊണ്ടുള്ള തെറ്റെന്താണ്?   


'മുണ്ടുടുക്കാത്ത നാട്ടിൽ വെളുത്തേടൻ അധികപ്പറ്റെന്ന തലവാചകത്തിലാണ് ലേഖനത്തിന്റെ തുടക്കം. ശ്രീ സാവിയോ അറിഞ്ഞോ അറിയാതെയോ സ്വന്തം സമുദായത്തെ നോവിപ്പിച്ചുകൊണ്ട് എന്തിനാണ് ലേഖനം എഴുതിയതെന്നും മനസിലാകുന്നില്ല. കൌപീന കാലഘട്ടത്തിൽ ജീവിക്കുന്ന തുണിയില്ലാത്ത ഒരു സമുദായത്തെ തുണി ഉടുപ്പിക്കാൻ ശ്രീ ചാക്കോ തുണിയുംകൊണ്ട് വന്നുവെന്നേ സാമാന്യ വായനക്കാരന് മനസിലാവുകയുള്ളൂ. അസത്യങ്ങളും അർദ്ധസത്യങ്ങളുമാണ് ശ്രീ ചാക്കോയുടെ ലേഖനമെന്നുള്ള ശ്രീ സാവിയോടെ വാദങ്ങളിലും  അടിസ്ഥാനമില്ല. സത്യങ്ങൾ ഒന്നുംതന്നെ ശ്രീ സാവിയോ അദ്ദേഹത്തിന്റെ ലേഖനത്തിൽ തെളിയിച്ചിട്ടുമില്ല. സ്വവംശവിവാഹങ്ങൾ ക്നാനായ സമുദായത്തിന്റെ പ്രശ്നമെന്നുള്ള ശ്രീ ചാക്കോയുടെ വാക്കുകളെ നിഷേധിച്ചുകൊണ്ട് അത് സമുദായത്തിന്റെയല്ല മിശ്രവിവാഹം വഴി സമുദായത്തിന് പുറത്തുപോയവരുടെ പ്രശ്നമെന്ന് ലേഖകൻ  അഭിപ്രായപ്പെട്ടിരിക്കുന്നു. ഒരു അപ്പൻ മക്കളെ പുറത്താക്കിയാൽ അപ്പനും മക്കൾക്കും ഒന്നുപോലെ പ്രശ്നം വരും. ഇത്രമാത്രം സമുദായഭ്രാന്തുള്ള നിങ്ങൾക്ക് പ്രശ്നമില്ലെങ്കിൽ പിന്നെ എന്തിന് നിങ്ങളുടെ സഹോദരന് സമുദായ ഭ്രഷ്ട്ട് കല്പ്പിക്കണം. സ്വന്തം മക്കൾ ഉപേക്ഷിച്ചു പോവുമ്പോൾ നിങ്ങളുടെ അപ്പന്മാർക്ക്‌  പ്രശ്നങ്ങളും പ്രയാസങ്ങളും അനുഭവപ്പെടാറില്ലേ?   മുടിയനായ പുത്രനെയും അപ്പൻ സ്വീകരിച്ചില്ലേ?

'സ്വവംശം' എന്ന പദംതന്നെ അപരിഷ്കൃതമെന്ന് ശ്രീ സാവിയോ മനസിലാക്കണം. സ്വവംശംമൂലം വിവാഹിതരാവുന്നവരുടെ മക്കൾക്കാണ് ദുരിതങ്ങൾ അനുഭവപ്പെടുന്നത്. അത്തരം ചിന്താഗതി മനുഷ്യത്വത്തോടുള്ള സ്വയം അവഗണനയുമാണ്. രക്തബന്ധങ്ങൾ തമ്മിലുള്ള ലൈംഗികതകൾ പ്രാകൃതഈജിപ്റ്റിൽ ഉണ്ടായിരുന്നു.  ഇത്തരക്കാരിൽനിന്ന് ജനിക്കുന്ന കുട്ടികൾക്ക് ജന്മസിദ്ധമായ വൈകല്യങ്ങളുമുണ്ടാകുമെന്ന് (Congenitial)  ശാസ്ത്രം തെളിയിച്ചിട്ടുള്ളതാണ്. അതാണ്‌ പല രാജകുടുംബങ്ങളിലും സംഭവിച്ചിട്ടുള്ളത്. റഷ്യയിലെ സാർ ചക്രവർത്തിയുടെ ഒടുവിലത്തെ രാജകുമാരന്റെ കഥയും വായിക്കുക. മറ്റേത് സമുദായത്തെക്കാളും പ്രകൃത്യാ അംഗവൈകല്യമുള്ളവർ കൂടുതലായും കാണുന്നത് ക്നാനായ സമുദായത്തിലെന്നും കാണാം. അത്തരം സത്യങ്ങൾ ചൂണ്ടികാണിക്കാൻ ക്നനായ്ക്കാർക്ക്‌ പുറത്തുള്ളവർക്ക് അവകാശമില്ലെന്നുള്ള ശ്രീ സാവിയോയുടെ വാദം തികച്ചും ബാലിശമാണ്. അദ്ദേഹത്തിന്റെ പരിമിതമായ അറിവിനെ വിപുലപ്പെടുത്തേണ്ടതുമുണ്ട്.

103 വർഷങ്ങൾക്ക് മുമ്പ് ക്നനായ്ക്കാർക്ക് സ്വവംശ വിവാഹം മാർപാപ്പാ അനുവദിച്ചെന്ന് ശ്രീ സാവിയോ അവകാശപ്പെടുന്നു. മാർപാപ്പയുടെ അന്നത്തെ ചാക്രികലേഖനം വത്തിക്കാനിൽ ആരോ ഒളിച്ചു വെച്ചെന്നു വേണം അനുമാനിക്കാൻ. വത്തിക്കാൻ ലൈബ്രറിയിൽ അങ്ങനെ ഒരു കൽപ്പനയില്ലെന്നാണ് പണ്ഡിതരുടെ ലേഖനങ്ങളിൽനിന്നും എനിക്ക് മനസിലായത്. സ്വവംശ വിവാഹനുഷ്ടാനം ക്നനായ സമുദായത്തിൽ നിർബന്ധിതമെന്ന് വത്തിക്കാൻ അറിഞ്ഞതും അടുത്ത കാലത്താണ്. ക്രിസ്ത്യൻ മൌലികതയ്ക്കുതന്നെ കളങ്കം വരുത്തുന്ന സ്വവംശ വിവാഹനിയമം മാർപാപ്പായെ അന്ന് കുപിതനുമാക്കിയിരുന്നു. അത്തരം ആചാരങ്ങളിൽക്കൂടി പുതിയ നിയമത്തിന്റെ തത്ത്വങ്ങൾതന്നെ ക്നനായക്കാർ ലംഘിക്കുകയാണ്. സ്വന്തം കുടുംബത്തിനും സ്വന്തം വംശത്തിനും ഉപരി അയല്ക്കാരനെ സ്നേഹിക്കാനാണ് യേശു അരുളി ചെയ്തിരിക്കുന്നത്. രക്തശുദ്ധി പാലിച്ച പ്രവാചകരും പഴയ നിയമത്തിൽ ഉണ്ടായിരിക്കാം. പ്രവാചകനായ അപ്പനെ വീഞ്ഞ് കുടിപ്പിച്ച് പെണ്മക്കൾ രതിക്രിയകൾ നടത്തിയത് പ്രാചീന സംസ്ക്കാരത്തിലെ യഹൂദ ജനതയിൽ ആയിരുന്നു. അത്തരം സംസ്കാരം യഹൂദ ജനത തുടർന്നിരുന്നുവെങ്കിൽ പരിഷ്കൃതലോകം പ്രതികരിക്കാതെ നിശബ്ദമായിരിക്കുമോ? ആ ദൌത്യം മാത്രമേ ക്നാനായ്ക്കാരനല്ലാത്ത ശ്രീ ചാക്കോ കളരിക്കൽ തന്റെ ലേഖനത്തിൽക്കൂടി നിർവഹിച്ചുള്ളൂ.യഹൂദനെന്ന് അഭിമാനിക്കുന്ന പീറ്ററെ യേശുവിന്റെ ദൌത്യം എന്തെന്ന് പോൾ ബോധ്യപ്പെടുത്തുന്നുണ്ട്. സത്യത്തിന്റെ വെളിച്ചത്തിൽ പോളിന്റെ വചനം അക്ഷരംപ്രതി പീറ്റർ അനുസരിക്കുകയായിരുന്നു. യേശുവിന്റെ നാമം പറഞ്ഞ് കപടവിശ്വാസം പുലർത്തിയിരുന്ന കപട ക്രിസ്ത്യാനികളെ ആദിമസഭ അംഗീകരിച്ചിരുന്നില്ല. ക്നനായക്കാരുടെ യഹൂദപ്രേമം ക്രൈസ്തവ ധർമ്മത്തിനും നീതികരിക്കാത്തതെന്ന്  വ്യക്തമാകുന്നു. 


ശ്രീ സാവിയോ പരിഹസിച്ചപോലെ നൂറ്റിമുപ്പതു  കോടി ജനങ്ങളെ  നവീകരിക്കാനല്ല ശ്രീ ചാക്കോ ലേഖനമെഴുതിയത്. സ്വന്തം കണ്ണുവെട്ടത്ത് ഇക്കരെ കനാലിലിൽനിന്നുള്ള വടക്കൻ അക്കരെയുള്ള തെക്കൻ മുങ്ങാൻ പോകുമ്പോൾ രക്ഷപ്പെടുത്തുന്നതാണൊ തമാശ. പെരിയാറിന്റെ വടക്കും തെക്കുമല്ലേ നമ്മൾ താമസിച്ചിരുന്നത്. ആങ്ങള പെങ്ങളമാരെപ്പോലെ ജീവിക്കേണ്ടവർ തമ്മിൽ അനുരാഗവും, ലൈംഗികാസക്തിയുമല്ലേ ചാക്കോ സാറിന്റെ ലേഖനത്തേക്കാൾ കൂടുതൽ തമാശ. താങ്കളുടെ  ചോദ്യവും തമാശതന്നെ. "തറവാട്ടിൽ ഇടിച്ചുകയറി ഒറ്റ രാത്രികൊണ്ട്‌ ആർക്കെങ്കിലും തറവാടിയാകാൻ കഴിയുമോ? തീർച്ചയായുമില്ല. പക്ഷെ നമ്മൾ അക്കരയും ഇക്കരെയും ജീവിച്ച ആദിവാസികളായതുകൊണ്ട് തറവാടിത്തം ക്നാനായ  സമൂഹത്തിന് കൂടുതലായുണ്ടെന്നും തോന്നുന്നില്ല. തറവാടിന്റെ മഹത്വം പ്രകീർത്തിച്ച് ' ക്നനായ്ക്കാർ വസിഷ്ഠ മുനികളുടെ സന്തതികളോ' എന്ന ലേഖനം ഇവിടെ  ലിങ്ക് ചെയ്തത് വായിക്കുക.  (http://almayasabdam.blogspot.com/2011/12/blog-post_482.html)

ക്നാനായ ചിന്തകരുടെ തീവ്രമായ ഗവേഷണത്തിൽ കണ്ടെത്തിയ പൊതുവായ സമുദായവിശ്വാസം ആ സമുദായത്തിന് 72 രാജകീയ പദവികൾ രാജാവിൽനിന്നും ലഭിച്ചിട്ടുണ്ടെന്നാണ്. ഈ പദവികൾ വടക്കുംഭാഗർക്കും ലഭിച്ചതായി സംഘകൃതികളിൽ കാണുന്നു. ആദിമ സമുദായങ്ങളായ പുലയൻ, പറയൻ എന്നീ സമൂഹങ്ങൾക്ക് ഈ അവകാശങ്ങൾ ലഭിച്ചെന്നാണ് തമിഴ് കൃതികളിൽ സൂചിപ്പിച്ചിരിക്കുന്നത്. അത്തരം എന്തെങ്കിലും അവകാശങ്ങൾ ക്നനായക്കാരുടെ ചരിത്ര കൃതികളിലുണ്ടെങ്കിൽ അവർ ആദിമ വർഗങ്ങളെന്നുള്ള പ്രധാന തെളിവാണ്.  'ക്നാനായ' എന്ന വാക്ക് ശ്രീ സാവിയോ സൂചിപ്പിച്ച ഐ.പി. എസ്‌കാരന്റെ ഗ്രന്ഥപ്പുരയിൽ വന്നത് എങ്ങനെയെന്ന് വ്യക്തമല്ല. ഒരു പക്ഷെ മൂന്നാം നൂറ്റാണ്ടിൽ ആദിമ ക്രിസ്ത്യാനികളായ  തെക്കുംഭാഗർ അന്ന് കൃഷിയാവിശ്യത്തിനായി കനാലുകൾ വെട്ടുന്ന ജോലിയിൽ എർപ്പെട്ടിരിക്കാം. ക്നനായ്ക്കാർക്ക് 'ഇസ്രായേൽക്കാർ' എന്ന അർത്ഥം ഉണ്ടായതും വ്യക്തമല്ല. ചിലരുടെ ഗവേഷണങ്ങളിൽ ക്നനായ ഇറാക്കിന്റെ എതോ പ്രദേശമെന്നാണ്. അക്കാലത്ത് ഇത്രമാത്രം ഭൂമിശാസ്ത്രം അറിയാവുന്ന മഹാനായ ആ ഭൂമി ശാസ്ത്രജ്നനെയും ഇനിമുതൽ ഗവേഷണം നടത്തണം. ഇവരുടെ ശുദ്ധമായ മലയാളത്തിൽ ഹീബ്രുവിന്റെയോ യേശുവിന്റെ ഭാഷയായ അറാമിക്കിന്റെയോ ഒറ്റ പദം പോലുമില്ല.

മൂന്നാം നൂറ്റാണ്ടിൽ വന്നുവെന്ന് വിശ്വസിക്കുന്ന ക്നാനായ തൊമ്മന്റെ അനുയായികൾക്ക് ലഭിച്ച അംഗീകാരങ്ങൾ 1542 ൽ ഗോവയിൽ എത്തി മത പരിവർത്തനം ചെയ്ത ക്രിസ്ത്യാനികള്ക്ക് ലഭിച്ചില്ലെന്നാണ് ക്നനായക്കാരന്റെ ഗവേഷണങ്ങളിൽ കാണുന്നതെന്ന് ശ്രീ സാവിയോ ഡോമിനിക്കിന്റെ ലേഖനത്തിൽ  സൂചിപ്പിച്ചിരിക്കുന്നു. ക്നാനായ തൊമ്മനും ഫ്രാൻസീസ് സേവിയറും തമ്മിൽ പന്ത്രണ്ട് നൂറ്റാണ്ട് വിടവുണ്ടെന്ന കാര്യവും ക്നാനായ ഗവേഷകർ വിസ്മരിക്കുന്നു. 72 പദവികൾ വടക്കർക്കും ഉണ്ടായിരുന്ന കാര്യവും ഇതിൽനിന്ന് വ്യക്തമാണ്. ഫ്രാൻസീസ് സേവിയർ വന്നപ്പോൾ മുന്നോക്ക പിന്നോക്ക സമുദായം ഉണ്ടായിരുന്നിരിക്കാം. മൂന്നാം നൂറ്റാണ്ടിൽ കേരളത്തിൽ മുന്നോക്ക പിന്നോക്കയെന്ന വർണ്ണവ്യവസ്തയുണ്ടായിരുന്നില്ല. ബ്രാഹ്മണർ കേരളത്തിൽ കുടിയേറാൻ ആരംഭിച്ചത് അഞ്ചാംനൂറ്റാണ്ടിന് ശേഷമെന്ന് ആധികാരികമായി തെളിയിച്ചിട്ടുണ്ട്. മൂന്നാം നൂറ്റാണ്ടിലെ തറവാടികളായിരുന്നവർ പാണ, കുറുവ, പറയ, വേട്ട എന്നീ ജാതികളായിരുന്നു. ചേരമാൻ പെരുമാൾ 72 പദവികൾ ഈ ജാതികൾക്ക് കൊടുത്തതായി തമിഴ് കൃതികളിൽ ഉണ്ട്. ക്നാനായ്ക്കാര്ക്ക് അത്തരം പദവികൾ ഉണ്ടെങ്കിൽ ഇവരുടെ വംശാവലി തുടങ്ങുന്നത് മുകളിൽ പറഞ്ഞ ജാതികളിൽനിന്നാണെന്നും അനുമാനിക്കണം. തെക്കരുടെ ഇന്നത്തെ ഭക്ഷണരീതിയും, പന്നിയിറച്ചി, പന്നിയെലി തീറ്റിയും ആദി ദ്രാവിഡരുടെതായിരുന്നു. യഹൂദർ പന്നിയിറച്ചി കഴിക്കില്ല. മറ്റ് സാമൂഹിക രീതികളായ വെളിച്ചപ്പാട്, കുഴലൂത്ത്, മെത്രാന്റെ ശവശരീരം പറയമൂപ്പനെപ്പോലെ ഇരുത്തിയടക്കുക എന്നീ ആചാരങ്ങൾ, ദേവാലയ മണി, വിവാഹത്തിൽ വധുവിന്റെ സാരിതുമ്പിൽ ചാരംകെട്ട് എന്നിവ ആദിമ വേട്ടവ,പറയ ജാതികളുടെയായിരുന്നു. കർദ്ദിനാൾ വർക്കി വിതയത്തിലിന്റെയും ഭൌതിക ശരീരം ഇരുത്തിയടക്കി പ്രാചീനസംസ്ക്കാര പാരമ്പര്യം കാത്തുസൂക്ഷിച്ചു. 'ജീവിച്ചിരിക്കുന്നവരെ മരിച്ചവരുടെയിടയിൽ തേടുന്നത് എന്തേ'യെന്നാണ് ലേഖകന്റെ ചാക്കോ സാറിനോടുള്ള ചോദ്യം. ഇത് തന്നെയാണ് ക്നനായക്കാരോട് ചോദിക്കാനുള്ള ചോദ്യവും. മരിച്ചുപോയവരുടെ ഈ പ്രാകൃത സംസ്ക്കാരവും സാമൂഹിക ദർശനവും തറവാടിത്തവും, മിഥ്യാബോധവും എന്തിന് പുലർത്തുന്നു? ഇത്തരം നാടോടി കഥകളിൽ വിശ്വസിക്കാതെ ജീവിച്ചിരിക്കുന്നവരെപോലെ ആധുനിക നേട്ടങ്ങളിൽ അഭിമാനിക്കരുതോ? അറിവ് പള്ളികളിൽനിന്നും മാത്രം ലഭിച്ചാൽ എന്നുമിങ്ങനെ തല മരച്ചിരിക്കും. സത്യത്തെ അന്വേഷിക്കുകയില്ല.  കമ്പ്യൂട്ടറിലും വൈക്കോ പിഡിയായിലും വിജ്ഞാപ്രദമായ ലേഖനങ്ങൾ ഉണ്ട്. ഒരു ചാഴികാടന്റെയോ ഒരു ഐ.പി. എസ്കാരന്റെയോ, പോലീസുകാരന്റെയോ പുസ്തകം മാത്രം വായിച്ചാൽ സത്യത്തെ കണ്ടുപിടിക്കുകയില്ല. നാടോടികഥകൾ സത്യങ്ങളെന്ന് വിശ്വസിച്ച് നടക്കും. രോഗതുല്യമായ ഇത്തരം നാടോടി വിശ്വാസങ്ങൾ ഇന്ന് ക്നാനായ മക്കൾക്കുള്ളത് അവരെ   പണ്ടുള്ളവർ മസ്തിഷ്ക്ക പ്രഷാളനം നടത്തിയതുകൊണ്ടാണ്.ബ്രിഗേഡിയർ ക്നാനായ തൊമ്മൻ പരിവാരസഹിതം വന്നെന്നും ആചാരവെടികളോടെ ചേരമാൻ പെരുമാൾ തുറമുഖത്ത് വന്ന് എതിരേറ്റന്നുമുള്ള കഥകൾ കേൾക്കുമ്പോൾ ക്നാനായ തൊമ്മന്റെ പ്രേതം ക്നാനായ മക്കളെ നോക്കി കുഴിമാടത്തിൽനിന്നും അലറി പൊട്ടിച്ചിരിക്കുന്നുണ്ടാവാം.

പലവിധ റീത്തുകൾ വ്യത്യസ്തങ്ങളായ സംസ്കാരങ്ങൾ പുലർത്തുന്നതിൽ റോമൻ സഭയ്ക്ക് എതിർപ്പില്ലെന്നാണ് ലേഖകന്റെ മറ്റൊരു നിഗമനം. എന്നാൽ ശ്രീ ചാക്കോ കളരിക്കലിന്റെ ലേഖനത്തിലെ വിഷയം റീത്തോ വ്യത്യസ്തമായ സംസ്ക്കാരത്തെപ്പറ്റിയോ അല്ല.  ബഹുവിധ റീത്തുകൾ ഉണ്ടെങ്കിലും വിശ്വാസസത്യം ഒന്നുതന്നെയാണ്.വിവിധങ്ങളായ സംസ്ക്കാരങ്ങൾ ഭാരതീയർക്ക് സ്വീകാര്യമാണ്. ഇവിടെ വിഷയം സ്വവംശ രക്തശുദ്ധീകരണ വാദമെന്നതാണ്. അത്തരം രക്ത ശുദ്ധീകരണത്തിൽകൂടിയുള്ള ലൈംഗികവേഴ്ചകൾ മന്ദബുദ്ധികളെയും അംഗവൈകല്യം ഉള്ളവരെയും സൃഷ്ടിക്കുമെന്ന് ശാസ്ത്രം തെളിയിച്ചിട്ടുള്ളതാണ്. മന്ദബുദ്ധികളെയാണ് ക്നാനായ സമുദായത്തിനാവശ്യമെന്നും അഭിഷിക്തർ ചിന്തിക്കുന്നു. വടക്കനും തെക്കനും ഒരു ജാതി തന്നെയെന്ന തത്ത്വം ആദ്യം മനസിലാക്കണം. ഭാരതീയരായ നമ്മുടെ രക്തം ദ്രാവിഡ ജനതയുടെതാണ്. ഒരു വിദേശ സംസ്ക്കാരത്തിൽ അഭിമാനിക്കാതെ ഭാരതീയ സംസ്ക്കാരത്തിന് വിലമതിക്കൂ. സത്യവും ധർമ്മവും വേദങ്ങളും പുരാണങ്ങളും പൗരാണിക ഭാരതത്തിന്റെ മാത്രം സ്വത്താണ്. വേട്ടവരെങ്കിൽ വേട്ടവർ,  പറയരെങ്കിൽ പറയരെന്ന് അഭിമാനിക്കുന്നതിനുപകരം കൊള്ളയടിക്കാൻ വന്ന കടൽകൊള്ളക്കാരനായ ക്നാനായ തൊമ്മന്റെ സന്തതി പരമ്പരകളാണെന്നും വടക്കരെക്കാളും തറവാടിത്തം ഉള്ളവരെന്നും പറഞ്ഞു നടന്നാൽ എന്തഭിമാനമാണൂള്ളത്?

ക്നാനായ്കളുടെ കൂട്ടയ്മയെയോ, വൈകാരിക ബന്ധങ്ങളെയോ, സമൂഹത്തെയോ മതത്തിനോടുള്ള സ്നേഹത്തെയോ ആരും വിമർശിക്കുന്നില്ല. അനേകർക്ക് വിദേശത്ത് കുടിയേറാൻ സാധിച്ചതും അവരുടെ ബന്ധുക്കൾ അഭിവൃത്തിപ്പെട്ടതും ക്നാനായ സമൂഹത്തിന്റെ ഈ വൈകാരിക ഐക്യം തന്നെയാണ്.അതിൽ ആ സമുദായത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു. ഈ വൈകാരിക ഐക്യം ലോകത്തിലെ ഭീകരവാദികളെപ്പോലെ അധികമാകാതെയിരുന്നാൽ മതി. എന്നാൽ സ്വവംശശുദ്ധീകരണ വാദത്തിലൂടെ മറ്റുള്ള സമുദായങ്ങളെ ചെറുതായി കണ്ട് തറവാടിത്തം പുലമ്പുമ്പോൾ നിങ്ങളെ നോക്കി മറ്റുള്ള സമുദായങ്ങൾ പരിഹസിച്ചെങ്കിൽ അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പന്തുകളിയിൽ പന്ത് നിങ്ങളുടെ കോർട്ടിലാണ്. പന്ത് തിരിച്ചടിച്ച് വിജയിച്ച് സത്യത്തിന്റെ വഴി തെരഞ്ഞെടുക്കേണ്ടതും നിങ്ങളുടെ കടമയാണ്. ഇപ്പോൾ കഴുതകളുടെ വിഴുപ്പ് ചുമക്കുന്നതുപോലെ പണ്ടാരോ എഴുതി വെച്ച ചരിത്രങ്ങൾ വാസ്തവങ്ങളെന്നും നിങ്ങൾ വിശ്വസിക്കുന്നു. ഭാരതത്തിൽ പതിനേഴ് നൂറ്റാണ്ടിന്റെ ചരിത്രം ഉണ്ടെന്ന അവകാശവാദവും യോജിക്കുന്നില്ല. നിങ്ങളുടെ സംസ്ക്കാരം ഭാരതത്തിൽ ക്രിസ്തുവിന് അനേക നൂറ്റാണ്ടുകൾ മുമ്പും ഉണ്ടായിരുന്നു. ആദിദ്രാവിഡരെ സംബന്ധിച്ച് അശോകന്റെ കല്ലുകളിൽ കൊത്തിയ ശിലാലിഖിതങ്ങൾ ഈ ചരിത്ര സത്യങ്ങൾക്ക് വെളിച്ചം നല്കുന്നുണ്ട്. വടക്കനാണോ തെക്കനാണോ കൂടുതൽ തറവാടിത്ത പാരമ്പര്യമുള്ളതെന്ന് നാളിതുവരെയായി ഒരു നരവംശ ശാസ്ത്രജ്ഞനും ഗവേഷണം നടത്തിയിട്ടില്ല. അതുകൊണ്ട് വടക്കർ തെക്കരോട് അസൂയപ്പെടേണ്ട കാര്യവുമില്ല. ഇപ്പോൾ തർക്കമുള്ളത് കാട്ടുകള്ളൻ വീരപ്പൻ വടക്കനോ തെക്കനോഎന്നാണ്. പുലയനെങ്കിൽ വടക്കൻ, പറയനെങ്കിൽ തെക്കനെന്നും വിചാരിക്കാം. വീരപ്പൻ തമിഴകത്തോ കൊടുങ്ങല്ലൂരോ വന്ന യഹൂദനായ  കടൽകൊള്ളക്കാരൻ മറ്റൊരു തോമസിന്റെ സന്തതിയുമാകാം. ശ്രീ സാവിയോ ഡോമിനിക്കിന്റെ ലേഖനം തുടങ്ങുന്നതും അവസാനിക്കുന്നതും "മുണ്ടുടുക്കാത്ത നാട്ടിൽ വെളുത്തെടനെന്തിന്' എന്നു ചോദിച്ചുകൊണ്ടാണ്. പെരിയാറിന്റെ തെക്കുവശത്തായി ഇന്നും കൗപീനം ധരിച്ചുനടക്കുന്ന ഒരു ജനതയോട് സംസ്ക്കാരത്തിന്റെ വഴി ഒരു വടക്കൻ കാണിച്ചു കൊടുക്കുന്നതിൽ അയാളെ അഭിനന്ദിക്കുകയാണ് വേണ്ടത്. 'അപ്പാ എന്നെ എത്ര തല്ലിയാലും ഞാൻ നന്നാവുകയില്ലാ' യെന്ന് വിലപിക്കുകയല്ല വേണ്ടത്. കൗപീനം മാറ്റി കുറഞ്ഞത്‌ മുണ്ടെങ്കിലും ഉടുക്കൂ. വെളുത്തേടത്തിനും  തൊഴിൽ വേണമല്ലോ.                   

Sunday, October 27, 2013

കണ്ണില്ചോരയില്ലാത്ത പാപ്പ



അലക്സ്‌ കണിയാംപറമ്പില്‍

പണ്ടൊരു തിരുമേനി ഒരു പെണ്കുട്ടിയെ (സോറി, സ്ത്രീയെ) ദത്തെടുത്തു. കുമ്പസാരക്കൂട്ടിലിരുന്ന് ദിവസവും മനുഷ്യന്‍ പറയുന്ന നുണകളുടെ കഥകള്‍ക്ക് കൈയും കണക്കുമില്ല എന്നറിയുന്ന വൈദികര്ക്ക് സംഭവം പെണ്‍ വാണിഭം ആണെന്ന് പെട്ടെന്ന് പിടികിട്ടി. തിരുമേനിയ്ക്ക് യാതൊരു കുലുക്കവും ഇല്ല. ...തിരുമേനി കക്ഷിയെ അങ്ങ് കൂടെ പൊറുപ്പിച്ചു. പോരാത്തതിന് അഭിക്ഷേകം തുടങ്ങിയ അനാചാരങ്ങളും. അസൂയമൂത്ത വൈദികര്‍ അനുസരണാവൃതമൊക്കെ തല്ക്കാലം മറന്ന് തെരുവിലിറങ്ങി. എന്നിട്ടും നമ്മുടെ പൊന്നുതിരുമേനിയുടെ തിരുദേഹത്ത് തൊടാന്‍ ഒരുത്തനെക്കൊണ്ടും സാധിച്ചില്ല. പരാതി വത്തിക്കാനിലേയ്ക്ക് പോയി. അവിടെനിന്നും ഒന്നൊന്നര മാസത്തിനു ശേഷം വിശുദ്ധ ഇണ്ടാസ് വന്നു – എല്ലാവരും ഒരു സസ്പെന്ഷ്ന്‍ പ്രതീക്ഷിച്ചു. അവര്‍ വിഡ്ഢികളായി. നമ്മുടെ തിരുമേനി റോമില്‍ പോയി. കുറെ നാള്‍ റോമിലെ തിരുമേനി ആയി അവിടെ വാണരുളി. പിന്നെ എന്തു സംഭവിച്ചു എന്ന് ചോദിക്കരുത്. അതൊക്കെ വിശുദ്ധരഹസ്യങ്ങളാണ്.

അതാണ്‌ കത്തോലിക്കാസഭ. അല്ലെങ്കില്‍ അതായിരുന്നു കത്തോലിക്കാസഭ. മെത്രാന്റെ കുപ്പായം ഒരിക്കല്‍ കിട്ടിയാല്‍ കിട്ടിയതാ. 75 വയസ് പൂര്ത്തിയാകുന്നതിനു മുമ്പ് സാക്ഷാല്‍ കാലനുപോലും മെത്രാന്മാരുടെ അടുത്ത് വരാന്‍ പേടിയാ.... പെന്ഷന്പ്രായം ഒക്കെ കഴിഞ്ഞ്, കന്യാസ്ത്രീകളുടെ പരിചരണവും, ആയുര്വേദക്കാരുടെ തിരുമ്മും ഉഴിച്ചിലും ഒക്കെ ആസ്വദിച്ച് അവര്‍ രാജപ്രൌഢിയില്‍ അങ്ങ് ജീവിച്ച്, ഒരു നാള്‍ കാലം ചെയ്യും. അല്ല, നമ്മുടെ കര്ത്താവില്‍ നിദ്ര പ്രാപിക്കും. ഒരു നൂറു വര്ഷം കഴിയുമ്പോള്‍, ദൈവദാസന്‍, വാഴ്ത്തപ്പെട്ടവന്‍, പിന്നെ ഒരു ദിവസം വിശുദ്ധന്‍.

വത്തിക്കാന്‍ അങ്ങ് ദൂരെയല്ലേ. ഇവിടെ നടക്കുന്ന കാര്യങ്ങള്‍ ഒന്നും ശരിയായ രീതിയില്‍ അവിടെ അറിയാറില്ല. വാര്ത്തകള്‍ അവിടെ ചെല്ലുമ്പോള്‍ നടന്നതെല്ലാം സേവനം, ശുശ്രൂഷ, സഹനം.... പാപ്പാമാര്‍ മെത്രാന്മാരുടെ തോളത്ത് ഒരു തട്ടുംതട്ടി മിടുക്കന്‍ എന്നുപറഞ്ഞ് തിരിച്ചയക്കും.

പണ്ടൊരു പാപ്പ അറിയാതെ പറഞ്ഞുപോയി - തോമാശ്ലീഹാ കേരളത്തില്‍ വന്നിട്ടില്ലെന്ന്. രണ്ടാമതൊരിക്കില്‍ കൂടി അത് പറയാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ആ ശബ്ദം മുങ്ങിപോയി. മറ്റൊരു പാപ്പ കുറെ വര്ഷങ്ങള്‍ മുമ്പ് സഭ ചില നല്ല കാര്യങ്ങളെങ്കിലും ചെയ്യണമെന്നാശിച്ച് ഒരു സൂനഹദോസ് വിളിച്ചുകൂട്ടി. കിംഫലം? തിരുമേനിമാരോടാ കളി!

നമ്മുടെ മെത്രാന്മാര്‍ അതൊക്കെ മുക്കി. അവരുടെ ജീവിതം പഴയതുപോലെതന്നെ സുഗമമായി അങ്ങ് പോയി.

ജനവികാരം എന്ന് കേട്ടാല്‍ ഈ മെത്രാന്മാര്ക്ക് ഓക്കാനം വരും. ഇവനൊക്കെ എന്തിനാ “വികാരി”ക്കുന്നത്. ഇവന്മാര്ക്ക് നല്ല ഒന്നാന്തരം വികാരിയെ തിരുമേനിമാര്‍ കൊടുത്തിട്ടില്ലേ? പിന്നെ രാജ്യത്തെ ഭരണഘടന, നിയമം എന്നൊക്കെ പറഞ്ഞാല്‍ പരമപുച്ഛമാണ്. ഇവന്റെയൊക്കെ ഒരു നിയമം! ഇവര്ക്കൊക്കെ കാനന്‍ നിയമം എന്നാല്‍ എന്താണെന്നറിയുമോ? വത്തിക്കാന്റെ കാനന്‍ നിയമത്തോളം വരുമോ, അല്മായരായ അംബേദ്കര്മാരും രാജേന്ദ്രപ്രസാദുമാരും ഉണ്ടാക്കിയ ഇന്ത്യന്‍ നിയമം? അവര്‍ സെമിനാരി കണ്ടിട്ടുള്ളവരാണോ?

നിയമം നിര്‍മ്മിക്കുന്നവരും അത് നടപ്പിലാക്കേണ്ടവരും മെത്രാന്മാരെ കണ്ടാല്‍ മുട്ട് വിറച്ചു “റ” പോലെ വളഞ്ഞുനില്ക്കും . ആകെ ഒരൊറ്റ ഒരുത്തനാണ് ഒരു തിരുമേനിയെ നികൃഷ്ടജീവി എന്ന് പരസ്യമായി വിളിക്കാന്‍ ധൈര്യം കാണിച്ചത്. അതിന് കുറെയേറെ ബഹളം വച്ച് നോക്കി. അവസാനം നമ്മുടെ തിരുമേനി അതങ്ങു ക്ഷമിച്ചു. ക്ഷമിച്ചു എന്നൊക്കെ വിളിച്ചുപറഞ്ഞാല്‍ മെത്രാന്റെ അന്തസിനു കോട്ടം തട്ടുകില്ലേ... അതുകൊണ്ട് ക്ഷമിച്ചു എന്ന രഹസ്യം ആത്മകഥയില്‍ എഴുതിച്ചേര്ത്തു. ക്ഷമിച്ചില്ലായിരുന്നുവെങ്കില്‍ പാവം നേതാവ് നിത്യനരകത്തില്‍ കിടന്നു വെന്തേനെ... ഏതായാലും അങ്ങേര്‍ രക്ഷപ്പെട്ടു...

ഫ്രാസിസ്‌ പാപ്പാ ബാല്ക്കണിയില്‍ വന്നപ്പോള്‍ തന്നെ ഒരു ശകുനപ്പിഴ തോന്നിയതാ. ഇങ്ങേര്ക്ക് ഇത് എന്തിന്റെ കേടാ എന്ന് അന്നേ നമ്മുടെ പിതാക്കന്മാര്‍ ചിന്തിച്ചു. പിതാക്കന്മാര്‍ മാത്രമല്ല, വൈദികര്‍ പോലും ചിന്തിച്ചുപോയി. സാരമില്ല, കുരയ്ക്കുന്ന പട്ടി കടിക്കില്ല എന്ന് കരുതി പോട്ടെന്നു വച്ച്. പണ്ടൊരാള്‍ മുപ്പത്തിമൂന്നുദിവസം തികച്ചില്ല. ആ പ്രശ്നം എന്തു പാടുപെട്ടാണ് ഒതുക്കിയതെന്നോ... പുതിയ പാപ്പയ്ക്കും അതറിയാം, അതുകൊണ്ട് കൂടുതല്‍ വിലസുകയില്ല എന്നാണു ഓര്ത്തത്‌. പക്ഷെ ഇപ്പോള്‍ കണക്കുകൂട്ടലുകള്‍ ഒക്കെ തെറ്റുന്നതുപോലെ...

ഇതേതാണ്ട് രണ്ടും കല്പ്പി ച്ചു തുടങ്ങിയിരിക്കുന്നത് പോലെയാണല്ലോ, കര്ത്താവേ..

നിരീശ്വരവാദി സ്വര്ഗത്തില്‍ പോകുമെന്ന് പറയുക എന്നൊക്കെ വച്ചാല്‍, പിന്നെയെന്തിനാണീ പള്ളീം പട്ടക്കാരനും മേല്പട്ടക്കാരനുമൊക്കെ? തിരുമേനിമാര്‍ പോയി തൊഴിലില്ലായ്മവേതനം വാങ്ങാന്‍ ക്യൂ നില്ക്കിണോ? തമാശതന്നെ..

തിരുമേനിമാരെ തൊടാന്‍ ഭൂമിമലയാളത്തില്‍ ഒരു പോലീസ്‌കാരനും ഇതുവരെ ധൈര്യം വന്നിട്ടില്ല. പണ്ട് പോളണ്ടില്‍ ഒരു സ്റ്റെഫാന്‍ വിഷിന്സ്ക്കി എന്നൊരു കര്ദിനാളിനെ അറസ്റ്റ് ചെയ്യുകയും ഏതാണ്ട് മൂന്നു വര്ഷ്ത്തോളം വീട്ടുതടങ്കലില്‍ പാര്പ്പിക്കുകയും ചെയ്തു. അതങ്ങു പോളണ്ടില്‍. “പോളണ്ടിനെപറ്റി ഒരക്ഷരം മിണ്ടിപോയാല്‍” എന്തു സംഭവിക്കുമെന്ന് കേരളക്കരയില്‍ ജനിച്ച കുഞ്ഞാടുകള്ക്കൊക്കെ ശരിയ്ക്കറിയാം. ഇവിടെ ആരെങ്കിലും പ്രശ്നം ഉണ്ടാക്കിയാല്‍ അത് എങ്ങിനെ കൈകാര്യം ചെയ്യണമെന്നും തിരുമേനിമാര്ക്ക് അറിയാം. പണ്ടൊരു വിവരദോഷി തിരുമേനിയുടെ ഡ്രൈവറെക്കൊണ്ട് "ഊതിച്ചു." അവന്‍ വിവരമറിഞ്ഞു. പക്ഷെ ഇത് ഏതാണ്ട് ചങ്ങലയ്ക്ക് ഭ്രാന്ത്‌ പിടിച്ചപോലെയാണല്ലോ, ദൈവമേ...

ഈ സഭയും അധികാരവും ഒക്കെ നിലനിര്ത്തണമെങ്കില്‍ എന്തെല്ലാം കളികള്‍ കളിക്കണം... സേവനം എന്ന പേരില്‍ എന്തൊക്കെ അഭ്യാസം നടത്തിയാലാണ് പത്ത് പുത്തന്‍ ഒപ്പിക്കുന്നത്. അല്ലാതെ സേവനം സേവനം എന്നൊക്കെ പറഞ്ഞാല്‍ സഭയ്ക്ക് പഴയ നമ്പൂതിരി ഇല്ലങ്ങളുടെ ഗതിയാകും. അത് വല്ലതും ഈ പാപ്പയ്ക്ക് അറിയുമോ? എത്ര നാണംകെട്ടു നടന്നാണ് കോടികള്‍ പിരിക്കുന്നത്. കുഞ്ഞാടുകള്‍ പഴയപോലെ ഒന്നുമല്ല. പിരിവിനു ചെല്ലുന്നവരെ പിച്ചക്കാരനെപോലെയാണ് കൈകാര്യം ചെയ്യുന്നത്. സത്യത്തില്‍ നാണംകെട്ട് പലപ്പോഴും തൊലി ഉരിഞ്ഞുപോകാറുണ്ട്. പിന്നെ ചില ഇമെയില്‍ കൃമികളുടെ എഴുത്തും. ഇതെല്ലാം സഹിച്ചു ഉണ്ടാക്കുന്നതിന്റെ വീതം മേടിക്കുന്നതല്ലാതെ ഈ വത്തിക്കാനില്‍ നിന്ന് എന്തു സഹായമാണ് നമ്മുടെ പാവം തിരുമേനിമാര്ക്ക് കിട്ടുന്നത്? അതിന് വേണ്ടിയല്ലേ തിരുമേനിമാര്‍ ഒരോ സ്ഥാപനങ്ങള്‍ തുടങ്ങുന്നതും അത് വലുതാക്കുന്നതും ഒക്കെ. അതൊക്കെ നടത്തുമ്പോള്‍ കുറെയൊക്കെ ശത്രുക്കള്‍ ഉണ്ടാകും, അത് സ്വാഭാവികമാണ്. പക്ഷെ അവരെക്കൊണ്ട് വലിയ പ്രശ്നമൊന്നും ഇല്ല. പേടിത്തൊണ്ടന്മാരാ. നല്ലപ്രായം മുഴുവന്‍ തിരുമേനിമാരുടെയും അച്ചന്മാരുടെയും മുന്നില്‍ വളഞ്ഞുനിന്ന് വീര്യമെല്ലാം ചോര്ന്നുപോയതുകൊണ്ട് അവരെക്കൊണ്ട് പ്രശ്നം ഉണ്ടാകുമെന്ന് പേടിക്കേണ്ട കാര്യമില്ല.

പേടിക്കേണ്ടത് ചില കുരുത്തംകെട്ട മുന്‍വൈദികരെയാണ്‌. അവരില്‍ ചിലര്‍ പെണ്ണും പെടക്കോഴിയുമായി, തിരുമേനിമാര്‍ എന്ന വര്ഗ്ത്തോട് തീര്ത്താല്‍ തീരാത്ത വൈരാഗ്യവുമായി നടക്കുന്നു. വേറെ ചിലര്‍ മൂക്കത്ത് ശുണ്ടിയുള്ള തിരുമേനിമാര്‍ കുര്ബാന മുടക്കിയതുമൂലം സഹോദരന്മാരുടെയും അവരുടെ ഭാര്യമാരുടെയും പിള്ളേരുടെയും ആട്ടുംചീറ്റും കേട്ട് ഗതികെട്ട് കഴിയുന്നു. അവര്ക്കൊക്കെ തിരുമേനിമാരോട് തീര്ത്താല്‍ തീരാത്ത പകയാ. തരംകിട്ടിയാല്‍ അവര്‍ വച്ചുകാച്ചും. They will hit below the belt! പണ്ടാരങ്ങള്ക്ക് അരമനരഹസ്യങ്ങള്‍ മൊത്തം അറിയാം. തന്നെയുമല്ല, ഉള്ളറരഹസ്യങ്ങള്‍ അറിയാന്‍ ഇപ്പോഴും മാര്ഗങ്ങളുമുണ്ട്. സെമിനാരിയില്‍ നിന്ന് മുടിഞ്ഞ ഇംഗ്ലീഷും പഠിപ്പിച്ചുകൊടുത്തുപോയി. അത് വല്ലതും തിരിച്ചെടുക്കാന്‍ പറ്റ്വോ?

അവറ്റകള്‍ ഇവിടെ നടക്കുന്നത് വല്ലതും റോമിലോട്ടു എഴുതി അറിയിച്ചാല്‍ എന്തായിരിക്കും നമ്മുടെ അഭിവന്ദ്യരായ തിരുമേനിമാരുടെ ഭാവി! കേരളത്തിലൂടെ കാല് നിലത്ത് തൊടാത നടക്കുന്ന നമ്മുടെ തിരുമേനിമാര്‍ വത്തിക്കാന്റെ വാതിക്കലെത്തിയാല്‍ മുട്ടുവിറയ്ക്കുന്ന വെറും മൂന്നാംലോകമാണ്. “ത്രെസേ മോന്തോ*” എന്ന് അവിടെയുള്ള കപ്യാര്‍ പോലും കേള്ക്കെ വിളിക്കും! കേരളത്തിലായിരുന്നെങ്കില്‍ അവന്റെയൊക്കെ മോന്തെടെ ഷേപ്പ് മാറ്റികൊടുത്തേനെ. ഇറ്റലിയിലെ സ്ത്രീകള്‍ കൊണ്ടുനടക്കുന്ന പട്ടികള്ക്ക് മൂന്നാംലോകത്ത് നിന്ന് ചെല്ലുന്ന മെത്രാനെക്കാള്‍ വില വത്തിക്കാനിലുണ്ട്. അവിടെ എങ്ങാനും വരുത്തി ഇപ്പോള്‍ ആ ജര്മ്മന്കാരന്‍ മെത്രാനോട് ചോദിച്ചതുപോലെ എണ്ണിയെണ്ണി ചോദിച്ചാല്‍ എന്ത് സമാധാനം പറയും? കൂടുതലൊന്നും ചോദിക്കേണ്ട, കഴിഞ്ഞ അഞ്ചുവര്ഷത്തെ വിദേശപര്യടനത്തിന്റെ കാര്യങ്ങള്‍ ചോദിച്ചാല്‍ മതി. കാണുന്നതുപോലെയൊന്നുമല്ല, രണ്ടും കല്പ്പിച്ചു നടക്കുകയല്ലേ ഈ കണ്ണില്ചോരയില്ലാത്ത പരിശുദ്ധപിതാവ്. “താന്‍ എന്തു കടിച്ചു തിന്നാനാടോ ഇത്രയും പ്രാവശ്യം അമേരിക്കയിലും യുറോപ്പിലും ഒക്കെ പോയത്? തന്റെ രൂപത താന്‍ ശരിക്കും കണ്ടിട്ടുണ്ടോ?” എന്നൊക്കെ ചോദിച്ചാല്‍, കര്ത്താവേ കാര്യങ്ങള്‍ ഒരു സസ്പെന്ഷുനില്പോലും ഒതുങ്ങുന്ന ലക്ഷണമില്ല..

ഇക്കണക്കിനു പോയാല്‍ കേരളത്തിലെ ഇക്കാണുന്ന അരമനകള്‍ ഒക്കെ കാലിയാകാന്‍ ഇനിയെത്രനാള്‍ വേണ്ടിവരും?.

അന്തിക്രിസ്തു എന്നൊക്കെ ജനത്തെ പറ്റിക്കാനായി തിരുമേനിമാര്‍ പറയാറുണ്ടായിരുന്നു. ഇതിപ്പോ അതെല്ലാം തിരിഞ്ഞുപായുന്ന പോലെയുണ്ടല്ലോ. എന്താ അതിന്റെ പേര്, ഓ, ഓര്മ്മ വരുന്നില്ലല്ലോ... അതെങ്ങിനെയാ. ഭയങ്കര ടെന്ഷനാണെന്നെ..... ഓസ്ട്രലിയായിലെ കാര്യമല്ലേ........ ഓര്മ്മ വന്നു....... ബൂമറാംഗ്

കര്ത്താവിനു സ്തോത്രം...

ശുഭം.

*ത്രെസേ മോന്തോ = Third World

Saturday, October 26, 2013

എവിടെ തുടങ്ങും?

കത്തോലിക്കാ സഭ, പ്രത്യേകിച്ച് സീറോ മലബാര്‍ സഭ, നവീകരിക്കപ്പെടണം, നവീകരിക്കപ്പെടണം എന്ന് നാലു മൂലകളില്‍ നിന്നും ആരവം ഉയരുന്നത് നാം കേള്‍ക്കുന്നു. പറയാനും കേള്‍ക്കാനും സുഖമുണ്ട്; പക്ഷേ എവിടെ തുടങ്ങണമെന്ന് ചോദിച്ചാല്‍ ആര്‍ക്കും തൃപ്തികരമായ ഒരു മറുപടി തരാന്‍ കഴിയുമെന്ന് തോന്നുന്നില്ല. സഭയില്‍ 99% വരുന്ന അത്മായനു സ്വാതന്ത്ര്യമില്ലെന്നുള്ളത് പ്രധാനപ്പെട്ട ഒരു കാര്യം. അത്മായന്‍റെ കൈയ്യില്‍ കൊടുത്താല്‍ സഭയുടെ കോടിക്കണക്കിന് ആസ്തി വരുന്ന പ്രസ്ഥാനങ്ങള്‍ തല്ലിപ്പോളിഞ്ഞു പോകും എന്ന മുട്ടാപ്പോക്ക് പറയുന്ന മെത്രാന്മാര്‍, പക്ഷേ, അങ്ങിനെയെങ്കില്‍ സര്‍ സി. പി തന്നെ നാട് ഭരിച്ചാല്‍ മതിയായിരുന്നല്ലോയെന്നു ചോദിച്ചാല്‍ മറുപടിയും പറയില്ല. സര്‍ സി.പി നാട് ഭരിച്ചപ്പോള്‍ ഒരാളെ കക്കുമായിരുന്നുള്ളൂവെങ്കില്‍ ഇപ്പോള്‍ സര്‍വരും കക്കുന്നു. ഇത് ജനാധിപത്യത്തിന്‍റെ ഒരു പോരായ്മ തന്നെ. ജനദ്ധിപത്യത്തില്‍ ആരും ഉച്ചിഷ്ടം തിന്നു ജീവിക്കേണ്ടതില്ലല്ലൊ എന്നത് നിസ്സാര കാര്യമല്ല.

സഭയിലെ തമ്പ്രാക്കന്മാരുടെ ഏകാധിപത്യ മനോഭാവത്തെക്കാള്‍ ചിലരുടെ തോന്ന്യാസങ്ങളാണ് വാസ്തവത്തില്‍ അത്മായരെ ചൊടിപ്പിക്കുന്നത്. ഞാറക്കല്‍ കന്യാസ്ത്രികളുടെ സ്കൂള്‍ പിടിച്ചെടുത്തതും, തലോറില്‍ കൊവേന്തക്കാരുടെ പള്ളി കസ്ടഡിയിലെടുത്തതും, മോനിക്കായുടെ ഭൂമി തട്ടിപ്പറിച്ചെടുതതിനുമൊക്കെ മുടന്തന്‍ ന്യായങ്ങള്‍ മാത്രം. മാര്‍ ആലഞ്ചേരി അധികാരമേറ്റെടുത്തപ്പോള്‍ ഒരു വലിയ വ്യത്യാസം വന്നേക്കാം എന്ന് എല്ലാവരും കരുതി. പക്ഷേ, സംഭവിച്ചത് മറിച്ച്. മുന്‍ പ്രസിഡണ്ട്‌ അബ്ദുല്‍ കലാം പങ്കെടുത്ത ഒരു വേദിയില്‍ അദ്ദേഹം രുദ്രാക്ഷമാല കളഞ്ഞ് സ്വര്‍ണ്ണ രുദ്രാക്ഷമാല അണിഞ്ഞത് ലോകം കണ്ടു; ഇവിടെ ലാളിത്യം പ്രസംഗിക്കുന്ന അദ്ദേഹം അമേരിക്കയില്‍ വിമാനമിറങ്ങി ലിമോസിന്‍ കാറിലേക്ക് രാജകീയമായി നടന്നു കയറുന്നത് നാം കണ്ടു; എല്ലാം സുതാര്യമായിരിക്കണമെന്നു നിഷ്കര്‍ഷിക്കുന്ന അദ്ദേഹം റോമില്‍ പ്രോക്കൂരാ ഹൌസ് വാങ്ങാന്‍ എന്തുമാത്രം രഹസ്യമായി ആണ് കരുക്കള്‍ നീക്കുന്നതെന്നും നാം കണ്ടു; വിമാനത്തില്‍ നിന്നിറങ്ങാന്‍ അദ്ദേഹത്തിനു സമയമില്ലെന്നും നാം കാണുന്നു. സത്യത്തില്‍ ഒരു ശുദ്ധനാണ് അദ്ദേഹം; പക്ഷേ, അത്മായന്‍ അയക്കുന്ന കത്തുകള്‍ വായിക്കാനോ മറുപടി പറയാനോ തയ്യാറില്ലാത്ത അദ്ദേഹത്തെ ദുഷ്ടന്‍ എന്നല്ലാതെ എങ്ങിനെ കരുതും? അദ്ദേഹത്തിന്‍റെ സ്ഥിതി ഇതാണെങ്കില്‍ മറ്റു മേത്രാന്മാരുടെത് പറയേണ്ടതില്ലല്ലോ. പറയുന്നതൊന്ന്, ചെയ്യുന്നതൊന്ന്; എന്ത് ചെയ്താലും ‘യുവര്‍  ബിയാറ്റിറ്റ്യൂഡ്’ എന്നു തന്നെ നാം വിളിക്കുകയും വേണം. മെത്രാന്മാരുടെ വില കളഞ്ഞത് അത്മായരല്ലല്ലോ!


ഇക്കാണുന്ന കൂദാശകള്‍ക്കൊന്നും വലിയ അര്‍ത്ഥമില്ലെന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ കോടതിയില്‍ കയറിനിന്നു പറഞ്ഞ ആളാണ്‌ മാര്‍ കല്ലറങ്ങാട്ടെന്ന പണ്ഡിതന്‍. അദ്ദേഹം ഒരു ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. സഭാ വൃത്തങ്ങളുടെ വ്യാഖ്യാനമനുസരിച്ച് ബൈബിള്‍ പണ്ഡിതനാണ് അദ്ദേഹം. മറ്റു മെത്രാന്മാരുടെ ചെയ്തികളെപ്പറ്റി പത്രങ്ങളില്‍ വന്നത് മാത്രം എണ്ണിപ്പറഞ്ഞാല്‍ നാണമില്ലാത്തവരും നാണിച്ചു പോകും. അതാണ്‌ ഉന്നതങ്ങളിലെ സ്ഥിതി. മരിച്ചത് കൊല്ലത്താണെങ്കില്‍ വിലാപം നീണ്ടകരയെന്നതുപോലെയാണ് സഭയിലെ കാര്യങ്ങള്‍. പോകേണ്ടത് യേശുവിന്‍റെ പിന്നാലെ, പക്ഷേ അനുഗമിക്കുന്നത് ആയിരക്കണക്കിന് വരുന്ന അനുഷ്ടാനങ്ങളെ. സഭയുടെ ആദ്യകാലത്ത് 125 ദിവസവും ഏതെങ്കിലും തരത്തിലുള്ള ഉപവാസങ്ങളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് ഓരോ ദിവസം നൂറ്റമ്പതിലേറെ അനുഷ്ടാനാചാരങ്ങളാണ്. ഇതെഴുതി തീരുമ്പോഴേക്കും എവിടെങ്കിലും ചിരട്ട നേര്‍ച്ച തുടങ്ങിയിരിക്കാന്‍ സാദ്ധ്യതയുണ്ട്.

 യേശുവിനെയല്ല ഐതിഹ്യങ്ങളിലെ  മാര്‍ത്തോമ്മായെയാണ് നമുക്ക് വേണ്ടതെന്നു പ്രഖ്യാപിക്കാന്‍ ഒരു നാണവുമില്ലായിരുന്നു സിനഡിന്. ‘മാര്‍ത്തോമ്മാ സ്ലിഹായാല്‍ സ്ഥാപിതമാണ് ഭാരതസഭ എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു...’ ഒരു ബൈബിള്‍ പണ്ഡിതന്‍റെ ആദിമ സഭയെപ്പറ്റിയുള്ള ലേഖനം തുടങ്ങുന്നത് ഇങ്ങിനെ. പക്ഷേ, നമ്മുടെ പിതാക്കന്മാര്‍ക്കു ഇക്കാര്യത്തില്‍ വെറും വിശ്വാസമല്ല ഉള്ളത്, ഉറച്ച വിശ്വാസമാണ്. മാര്‍ത്തോമ്മായുടെ മരണവും തിരുശേഷിപ്പിന്‍റെ ആധികാരികതയും തെളിവുകളുടെ പിന്‍ബലത്തോടെ റോം സ്ഥാപിച്ചിട്ടുള്ളതാണ്. അതില്‍ മൈലാപ്പൂരുമില്ല .... മലയാറ്റൂരുമില്ല. തീരുമാനം ആരു വേണമെങ്കിലും എടുക്കട്ടെ, ഏതെങ്കിലും ഒരെണ്ണം തറപ്പിച്ച് പറയാന്‍ ആര്‍ക്കു കഴിയും? തോമ്മാ സ്ലിഹാ ഇവടെ വന്നിരിക്കാം, ഇല്ലായിരിക്കാം; ഇതിനു തീരുമാനമുണ്ടാക്കുകയല്ല നമ്മുടെ ജീവിത ലക്‌ഷ്യം; അതെ ഞാന്‍ പറയുന്നുള്ളൂ. ഒരു തമാശക്കാണ് താമരക്കുരിശുമായി വന്നതെന്ന് തോന്നും ഇപ്പോള്‍ പിതാക്കന്മാരുടെ വര്‍ത്തമാനം കേട്ടാല്‍. ഇത് കൊണ്ടുവന്നപ്പോഴേ ബഹുശതം വിവരമുള്ള വൈദികര്‍ വേണ്ടാ, അരുതെന്ന് പറഞ്ഞതുമാണ്. ഇപ്പോള്‍ ആണ്ടെ കിടക്കുന്നു, അര്‍ത്ഥശങ്കക്കിടയില്ലാതെ മാനിയുടെ കള്ളക്കുരിശാണിതെന്നു കാണിക്കുന്ന നിരവധി തെളിവുകള്‍. സ്വയം പണിതു വെച്ച നിരവധിയായ കുടുക്കുകളില്‍ നിന്ന് മെത്രാന്മാരും തലയൂരാന്‍ പോകുന്നില്ല, ഈ കെണിയില്‍ നിന്ന് അത്മായരും രക്ഷപ്പെടാന്‍ പോകുന്നില്ല. ആര്‍ക്കെങ്കിലും രക്ഷപ്പെടണമെന്ന് ആഗ്രഹമുണ്ടോ? ജീവനും കൊണ്ട് ഓടി രക്ഷപ്പെടുക. ആ മാര്‍ഗ്ഗം തിരഞ്ഞെടുത്ത നിരവധി ക്രിസ്ത്യാനികളും കേരളത്തില്‍ പല ആശ്രമങ്ങളിലായുണ്ട്. സഹായം വേണ്ടവര്‍ അവരെ സമീപിക്കുക. പോകുന്നവര്‍ കുളിച്ചിട്ടേ പോകാവൂ. 

Friday, October 25, 2013

അഭിഷിക്തരോട് പട പൊരുതുന്ന മാർപാപ്പാ













അല്മായശബ്ദത്തോട് കടപ്പാടുമായി ബ്രിട്ടീഷ്പത്രത്തിൽ പ്രസിദ്ധികരിച്ച ഈ ലേഖനത്തിന്റെ ലിങ്ക് അനുബന്ധമായി താഴെ കൊടുത്തിരിക്കുന്നു.    ലേഖനത്തിന്റെ ആദ്യഭാഗങ്ങളിലെ മൂന്ന് പാരഗ്രാഫായി പത്രാധിപരുടെ വിലയേറിയ അഭിപ്രായവുമുണ്ട്. ശ്രീ ജേക്കബ് കൊയിപ്പള്ളിക്ക്(Chief Editor) എന്റെ നന്ദി.  :  



വിനയവും എളിമയും മാതൃകയാക്കേണ്ട അഭിഷിക്തരുടെ ആർഭാടജീവിതം ചൂണ്ടികാണിച്ചുകൊണ്ട് ജർമ്മനിയിൽ ഒരു ബിഷപ്പിനെ താല്ക്കാലികമായി ഫ്രാൻസീസ് മാർപാപ്പാ ഔദ്യോഗിക സ്ഥാനത്തുനിന്നും നീക്കംചെയ്തത് കാക്കനാട്ടുമുതൽ ലോകത്തുള്ള മെത്രാന്മാരെ ഒരുപോലെ ഞെട്ടിച്ചിട്ടുണ്ടാകാം. ലോകം മുഴുവൻ പണപ്പിരിവിനായി വിമാനത്തിൽ സഞ്ചരിക്കുന്ന കർദ്ദിനാൾ ആലഞ്ചേരിയുൾപ്പടെയുള്ള മലയാളീ മെത്രാൻ മെത്രാപ്പോലീത്താമാർ ഭാവിപരിപാടികൾ ഇനി എന്തേയെന്ന് ആലോചിക്കുന്നുമുണ്ടാവാം. ഇറ്റലിയിൽ മണിമാളിക പണിയാൻ വലിയ ഒരു ബഡ്ജറ്റും കാക്കനാട്ട് തയാറാക്കിയിട്ടുണ്ട്. കൂടാതെ ഇവരുടെ ഭാവിപദ്ധതികൾ സീറോമലബാർ രൂപതകൾ ലോകം മുഴുവൻ വ്യാപിപ്പിച്ച് യൂറോപ്പിലും അമേരിക്കയിലും മെത്രാന്മാരെ പ്രതിഷ്ഠിച്ച് അരമനകൾ പണിയാനുമാണ്. പണക്കാരുടെ ചെണ്ടമേളങ്ങളിലും സ്ത്രീജനങ്ങളുടെ താലപ്പൊലി സ്വീകരണങ്ങളിലും ഫോട്ടോക്കു പോസ് ചെയ്യലിലും അഭിഷിക്തർ താൽപര്യപ്പെടുന്നു.  വിദേശത്തുള്ള ഇത്തരം പരിപാടികളിൽനിന്നും  അകന്നുനിന്ന് ഒരു ഇടയനെപ്പോലെ ഇനിയുള്ളകാലം ദളിതരുടെയും ദരിദ്രരുടെയും കൂടെ  ആലഞ്ചേരി പിതാവ് പ്രവർ‍ത്തിക്കുമെന്നും പ്രതീക്ഷിക്കാം. ധ്യാനകേന്ദ്രത്തിന്റെ മറവിൽ കാഞ്ഞിരപ്പള്ളി രൂപത മോണിക്കയുടെ വസ്തു തട്ടിയെടുത്ത വിവരവും മാർപാപ്പായുടെ ശ്രദ്ധയിൽപ്പെടുത്തണം. ജർമ്മൻ മെത്രാനെക്കാളും ആഡംബരത്തിൽ കാഞ്ഞിരപ്പള്ളിമെത്രാൻ ഒരു പടികൂടി മുമ്പിലായിരിക്കുമെന്നതിലും സംശയമില്ല.    
ജർമ്മനിയിലെ ലിംന്‍ബര്‍ഗ് ബിഷപ്പ്, ഫ്രാന്‍സ് പീറ്റര്‍ തെബാര്‍ട്‌സ് വാന്‍ ഏഴ്സ്റ്റി(Franz Peter Tabartz -Vanelist ) സ്വന്തം അരമനയും ചാപ്പലും പൂന്തോട്ടവും നിർമ്മിക്കാൻ 41 മില്ല്യൻ ഡോളറാണ് ബഡ്ജെറ്റിൽ ഉൾപ്പെടുത്തിയത്. ആഡംബരമേറിയ അദ്ദേഹത്തിന്റെ കൊട്ടാരം പണികളെപ്പറ്റി ജർമ്മൻപത്രങ്ങൾ നിറയെ വാർത്തകളായി മുഴങ്ങിയിരുന്നു. പൂന്തോട്ടം നിർമ്മാണത്തിനുതന്നെ ഒന്നേകാൽ മില്ല്യൻ ഡോളർ ചെലവാക്കി. സഭയുടെ നിയമം അനുസരിച്ച് തക്കതായ കാരണങ്ങളുണ്ടെങ്കിലേ ഒരു ബിഷപ്പിനെ പുറത്താക്കാൻ സാധിക്കുകയുള്ളൂ.  ഒന്നുകിൽ സേവനം ചെയ്യാൻ ആവാതെ കടുത്ത അസുഖമുണ്ടായിരിക്കണം. അല്ലെങ്കിൽ സഭാനിയമങ്ങൾ ലംഘിച്ചിരിക്കണം. അതിൽ രണ്ടാമത്തെ കാരണം വത്തിക്കാൻ പരിഗണനയിൽ എടുത്തേക്കാം.
ഇതിലെന്തു തെറ്റെന്ന് കേരളത്തിലെ സുറിയാനിസഭയിലെ അഭിഷിക്തർ ചോദിക്കുന്നുണ്ടാവാം. സഭയിലെ രാജകുമാരന്മാർ പത്രോസിന്റെ പാറയിന്മേൽ ഉറച്ച കെട്ടിടങ്ങളിൽ വാണരുളണമെന്നും ചിന്തിക്കുന്നുണ്ടാവാം. ചുറ്റും സുന്ദരമായ കെട്ടിടങ്ങൾ ഉള്ളപ്പോൾ അഭിഷിക്തരായ തങ്ങൾക്കും എന്തുകൊണ്ട് മനോഹരമായ കൊട്ടാരങ്ങൾ ആയിക്കൂടാ?  സഭ പണിതതും അത്യുന്നതനായ ദൈവത്തിന്റെ മഹത്വത്തിലാണ്. ഗോപുരങ്ങളുടെ ഉയരം കൂടുംതോറും യേശുവിൽക്കൂടി ആത്മാവിന് പിതാവിങ്കൽ പ്രാപിക്കാനും എളുപ്പമാകും. പള്ളി പണിയുന്നതും രണ്ടും മൂന്നും തലമുറകൾക്കായിട്ടാണ്. സ്വാർഥമതികളായ ഇന്നത്തെ തലമുറയ്ക്ക് മാത്രമായിട്ടല്ല.  
പണുത കൊട്ടാരം വിനോദസഞ്ചാരികളെ ആകർഷിക്കുവാനും ബിഷപ്പ് ആഗ്രഹിച്ചു. അതുവഴി സഭയുടെ മനോഹാരിത പുറംലോകം അറിയുവാനും ആഗ്രഹിച്ചു. യേശുവിന്റെ ആലയം മണൽപ്പുറത്തല്ല പണിയേണ്ടത്. യേശു പ്രകൃതിയുടെയും സൗന്ദര്യം ദർശിച്ചിരുന്നു. മലകളും കടലുകളും ഉദ്യാനങ്ങളും അവിടുത്തേക്കിഷ്ടമായിരുന്നു. ഈ സൌന്ദര്യം വിശ്വാസിയുടെ ഹൃദയപരിമളമാണ്. ഇതെല്ലാം അവിടുത്തെ സഭയാകുന്ന മണവാട്ടിയ്ക്ക് വിശ്വാസികൾ ഔദാര്യപൂർവം അർപ്പിച്ചതാണ്. ഇങ്ങനെയിങ്ങനെ പഴഞ്ചനായ തത്ത്വചിന്തകൾ ജർമ്മൻബിഷപ്പ് പറഞ്ഞിട്ടും സാധാരണക്കാരിൽ വെറും സാധാരണക്കാരനായി ജീവിക്കുന്ന ഫ്രാൻസീസ് മാർപാപ്പാ ചെവികൊണ്ടില്ല.
വിശ്വാസികളുടെ പരാതികൾ പരിഗണിച്ചുകൊണ്ട്‌  ലിംന്‍ബര്‍ഗ് ബിഷപ്പ്, ഫ്രാന്‍സ് പീറ്റര്‍ തെബാര്‍ട്‌സ് വാന്‍ ഏഴ്സ്റ്റിനെ (Franz Peter Tabartz -Vanelist ) മാർപാപ്പാ  അടിയന്തിരമായി വത്തിക്കാനിൽ വിളിച്ചുവരുത്തിക്കൊണ്ട് സമാധാനം ആവശ്യപ്പെട്ടു. ബിഷപ്പിന്റെ ചുമതലകളിൽനിന്നും സമയപരിധി നിശ്ചയിക്കാതെ താല്ക്കാലികമായി അദ്ദേഹത്തെ പുറത്താക്കി. ഒപ്പം വത്തിക്കാന്റെ ഭരണാധികാരിയായിരുന്ന മോണ്‍സിഞ്ഞോറിനെയും നിർബന്ധിത പെൻഷൻനൽകി പറഞ്ഞുവിട്ടു. ബിഷപ്പ് റ്റാബാറ്റ്സ് -വാൻ-എല്സ്റ്റിന്റെ ആർഭാടമേറിയ ജീവിതത്തിൽ ജർമ്മൻജനത അസഹ്യരായിരുന്നു. പരിവാരസഹിതം രാജ്യങ്ങൾ ചുറ്റികറങ്ങാൻ വിമാനത്തിലെന്നും ഒന്നാംക്ലാസ് ടിക്കറ്റിലേ സഞ്ചരിക്കുമായിരുന്നുള്ളൂ. ജർമ്മൻ ബിഷപ്പിനെ ഔദ്യോഗിക സ്ഥാനങ്ങളിൽനിന്നും പുറത്താക്കിയതുവഴി മാർപാപ്പാ വിശ്വസിക്കുന്ന തത്ത്വങ്ങൾ സഭയിൽ നടപ്പിലാക്കാൻ ആരംഭിച്ചെന്നും അനുമാനിക്കണം. കൊട്ടാരസദൃശ്യമായ വത്തിക്കാനിലെ പാപ്പാമന്ദിരങ്ങളിൽ മുമ്പുണ്ടായിരുന്ന മാർപാപ്പാമാർ താമസിച്ചെങ്കിലും ഫ്രാൻസീസ് മാർപാപ്പാ അവിടെ ഇടുങ്ങിയ മുറികളുള്ള ഒരു കൊച്ചുഭവനത്തിലാണ് താമസിക്കുന്നത്. പ്രേഷിതവേല ചെയ്യുവാൻ നിയുക്തരായിരിക്കുന്ന മെത്രാന്മാർ കിരീടമണിഞ്ഞ രാജകുമാരന്മാരല്ലെന്ന് ഫ്രാൻസീസ് മാർപാപ്പാ കൂടെകൂടെ പറയാറുണ്ട്‌. സൌമ്യതയും വിനയവുമടങ്ങിയ ലളിതമായ ജീവിതമാണ് റോമൻ ക്യൂരിയാ പരിഷ്ക്കാരത്തെക്കാൾ പ്രാധാന്യമുള്ളതെന്ന് മാർപാപ്പാ അഭിഷക്തരെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. സഭയിലെ നവീകരണാവശ്യം ക്യൂരിയായിൽ അല്ലെന്നും പാപ്പാ പറഞ്ഞു. വത്തിക്കാനിലെ മുരടിച്ച പുരോഹിതരുടെ  അധികാരഭ്രാന്തിനെ പിഴുതുകളയാനും കൂടിയാണ് മാർപാപ്പായുടെ ഈ തേരോട്ടമെന്നും തോന്നിപ്പോവും.
മുമ്പെല്ലാം സഭയുടെ കുറ്റപത്രങ്ങളിൽ നിറഞ്ഞിരുന്നത് ലൈംഗിക കുറ്റകൃത്യങ്ങളും സാമ്പത്തിക അഴിമതികളുമായിരുന്നു. ആഡംബരവും മുത്തുകുടകളും മെത്രാനെ എഴുന്നെള്ളിപ്പും മഞ്ചത്തിൽ കൊണ്ടുപോവലും വിദേശത്താണെങ്കിൽ സ്ത്രീകളുടെ മെത്രാനുള്ള താലപ്പൊലി സ്വീകരണവും, മെത്രാന്റെ ലിമോസിയൻ സഞ്ചാരവും സീറോമലബാർ സഭകളിൽ സാധാരണമാണ്. പണക്കാരന്റെ മക്കളെ വിവാഹം ആശിർവദിക്കാൻപോലും കേരളത്തിൽനിന്ന് അമേരിക്കയിലേക്ക് കർദ്ദിനാൾ വിമാനം കയറിവന്ന വിചിത്രമായ പത്രവാർത്തകളും വായിച്ചു. ഓരോ സംഭവങ്ങളും വായിക്കുമ്പോൾ സഭയുടെ സുതാര്യത നഷ്ടപ്പെട്ടുവെന്ന് സഭയെ സ്നേഹിക്കുന്നവർക്ക് തോന്നിപ്പോവും. കേരളത്തിൽതന്നെ ധ്യാനകേന്ദ്രങ്ങളുടെ മറവിൽ ഭൂമിതട്ടിപ്പും കോടികൾ മുടക്കി കാറ് മേടിക്കലും അരമനകൾ പണിയലും, കമ്പോളങ്ങൾ ഉണ്ടാക്കലും കോളേജുകോഴകളും അഭിഷിക്തരുടെ മേൽനോട്ടത്തിൽ നടക്കുന്നു. ഇത്തരം അഴിമതിക്കാരെ പിടിക്കാൻ ശക്തമായ ജനപിന്തുണ ഫ്രാൻസീസ് മാർപാപ്പായ്ക്ക്‌ നല്കിയാലെ ഈ താപ്പാനകൾക്ക്‌ മൂക്കുകയറിടുവാൻ സാധിക്കുകയുള്ളൂ. ജർമ്മൻ ബിഷപ്പിനെതിരെ ജർമ്മനിയിലെങ്ങുമുള്ള  വിശ്വാസികളുടെ ശക്തിയേറിയ പ്രതിഷേധത്തിന്റെ അലകൾ വത്തിക്കാന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
നമ്മുടെ മുമ്പിൽ ഇന്നൊരു ചോദ്യം ഉയരുകയാണ്. മണിമാളികകൾ പണിത് ആഡംബരജീവിതം നയിച്ചുജീവിക്കുന്ന അഭിഷിക്തരെ അത്തരം ദിനചര്യകൾ നാം ഇനി അനുവദിക്കേണ്ടതുണ്ടോ?  മാർപാപ്പായുടെ ജർമ്മൻ മെത്രാനെതിരായുള്ള സുപ്രധാനമായ ഈ തീരുമാനത്തിൽ നാം അഭിമാനിക്കണം. മറ്റുള്ളവരുടെ പണത്തിന്റെ ശക്തിയിൽ കൈകളിൽ അംശവടിയും പിടിച്ച്, വിരലുകളിൽ മോതിരവുമണിഞ്ഞ്, തലയിൽ വർണ്ണനിറങ്ങളുള്ള മയിൽപക്ഷികളുടെ തൊപ്പിയും ധരിച്ച്, മുത്തുക്കുടകളുടെ കീഴിൽ എഴുന്നള്ളി നടക്കുന്ന അഭിഷിക്തർക്കും ഇതൊരു പാഠമാകണം. അവരെ തടയരുതെന്ന് യേശു പറഞ്ഞത് നിഷ്കളങ്കരായ കുഞ്ഞുങ്ങളെ നോക്കിയായിരുന്നു. കപടത നിറഞ്ഞ പരീഷിയരെ അവിടുന്ന് ആട്ടിയോടിച്ചു. അവിടുത്തെ ചങ്ങാതികൾ പകലന്തിയോളം പണിയെടുത്തിരുന്ന നിഷ്കളങ്കരായ മുക്കുവരായിരുന്നു. സ്വാർത്ഥതയില്ലാതെ വിയർപ്പിന്റെ അപ്പം അവർ ഒന്നിച്ചു ഭക്ഷിച്ചിരുന്നു. പകലന്തിയോളം കടലിൽ പണിയെടുത്ത് കുടുംബം പോറ്റിയിരുന്ന ജനമായിരുന്നു അവിടുത്തെ പിന്തുടർന്നത്.‌  
 പുരോഹിതരുടെ പൈശാകിമായ അഴിമതിയും സ്വവർഗരതികളും അവരുടെ ആഡംബര ജീവിതവും നിറഞ്ഞ ഒരു സഭയിൽ ജനിച്ചില്ലല്ലോയെന്ന് മനസ്സിൽ സങ്കൽപ്പിച്ച് ഒരു പക്ഷെ മറ്റുള്ള സഭാംഗങ്ങൾ മുട്ടേൽനിന്ന് ദൈവത്തോട് നന്ദി പറയുന്നുണ്ടായിരിക്കാം. റോമൻ കത്തോലിക്കനും ലൂതറനും പ്രൊട്ടസ്റ്റന്റും ഒരേ കുതിരപ്പുറത്തുതന്നെയാണ് സവാരിചെയ്യുന്നത്. ബില്ലി ഗ്രഹാമും കെ.പി. യോഹന്നാനും സുവിശേഷ ജോലികളിൽക്കൂടി പണത്തിന്റെ സാമ്രാജ്യ പ്രഭുക്കളായി ആത്മാക്കളെ രക്ഷിച്ചുകൊണ്ടിരിക്കുന്നു. മുട്ടിന്മേൽനിന്ന് എഴുന്നേറ്റ് സ്വയം കാലുകളെ ഉറപ്പിക്കണം. ഒരോ വ്യക്തിയേയും മതമല്ല ദൈവമാണ് നയിക്കുന്നത്. "ഭൂമിയിൽ ഞാൻ ആര് വിധി കല്പ്പിക്കാ"നെന്ന ഫ്രാൻസീസ് മാർപാപ്പായുടെ വാക്കുകളും ഓർമ്മവേണം.
പുരോഹിതർക്കും അഭിഷിക്തർക്കും സഭയോടുള്ള മനസാക്ഷി നശിച്ചുവെന്നതാണ് കാലത്തിന്റെ സത്യവും. നീതിയും സത്യവും നടപ്പിലാക്കാൻ അസത്യത്തിനുനേരെ പോരാടിയേ മതിയാവൂ. അതുതന്നെയാണ് ഗീതയിലും ബൈബിളിലും ഒരുപോലെ പറഞ്ഞിരിക്കുന്നത്. ഭഗവാൻ യേശുദേവന്റെ ആ ദൌത്യം ഫ്രാൻസീസ് മാർപാപ്പാ തുടങ്ങിവെച്ചെന്ന് വേണം അനുമാനിക്കാൻ. മാർപാപ്പായെന്ന ഒരു വ്യക്തി പരിഗണിച്ചാൽമാത്രം അങ്കം ജയിക്കണമെന്നില്ല. രണഭൂമിയിലെ ശക്തരായ കൌരവപ്പടയാണ് എതിർഭാഗം നയിക്കുന്നത്. മാർപാപ്പായെ നയിക്കാൻ പരിശുദ്ധാരൂപിയുടെ ചൈതന്യമുണ്ട്. സത്യം നിലനിർത്തുന്ന പോരാട്ടത്തിനായി കർമ്മങ്ങളനുഷ്ടിക്കാൻ സമൂഹത്തിലെ ഓരോ വ്യക്തിയും കടപ്പെട്ടവനാണ്. പുരോഹിതരും അഭിഷിക്തരുമെല്ലാം സമൂഹത്തിലെ വ്യക്തികൾതന്നെ. വ്യക്തികളെന്ന നിലയിൽ സത്യസന്ധമായി സഭയെ നയിക്കാൻ അവർക്ക് കടപ്പാടുള്ളപ്പോൾ വേലിതന്നെ വിളവുതിന്നാലെന്തു ചെയ്യും?  
 ആഡംബര സമൃദ്ധിയിൽ സുഖഭോഗ വസ്തുക്കളുമായി ജീവിച്ച ഒരു ജർമ്മൻ മെത്രാന്റെ പതനമോർക്കുമ്പോൾ നമ്മുടെ മനസിൽക്കൂടി പലതും കടന്നുപോവും.
 1. കേരളാ സുറിയാനി സഭയിൽ ഇക്കാണുന്ന കത്തീഡ്രലുകളും മെഗാപ്പള്ളികളും നാം എന്തിന് സഹിക്കണം?
2.സുറിയാനി മെത്രാന്മാർ ചിന്തിക്കുന്നത് ഭാരതം മുഴുവൻ അവരുടെ   അധീനതയിലെന്നാണ്. ഒരു ഭരണാധികാരിയും അവരെ ചോദ്യം ചെയ്യുകയില്ല. കേരളത്തിൽ മാറി മാറി വരുന്ന  ഏതു ഭരണകൂടങ്ങളെയും താഴെയിറക്കാനുള്ള ശക്തി അഭിഷിക്തർക്കുണ്ട്‌. 
3.ധാരാളിത്വത്തിൽ മതിമറന്നു ജീവിക്കുന്ന എയർപോർട്ട് പിതാക്കന്മാരും ധ്യാനഗുരുക്കളും ടെലിവിഷൻ ഇവാഞ്ചലിസ്റ്റ് രോഗനിവാരണ അത്ഭുതചീകത്സാ പ്രതിഭാസങ്ങളുമായി ഇന്ന് സീറോ മലബാർ സഭ അധപതിച്ചിരിക്കുന്നതായി കാണാം.  
4. അനുയായികളെ നിരന്തരം പറ്റിച്ചുജീവിക്കുന്ന ഇവർക്ക് നികുതി കൊടുക്കേണ്ടാ. അല്മേനിക്ക്‌ സഭാസ്വത്തിന്മേൽ പങ്കാളിത്തം കൊടുക്കാതെ സ്വത്തുക്കൾ മുഴുവൻ കേരളസഭകൾ കൈവശം വെച്ചുകൊണ്ടിരിക്കുകയാണ്.
5. വിധവകളുടെയും രോഗികളുടെയും ദുഖിതരുടെയും തകർന്ന കുടുംബങ്ങളുടെയും പണമാണ് ഇവർ തട്ടിയെടുത്ത് സ്വന്തമായി കളിക്കുന്നത്. അതിന് തെളിവാണ്, കാഞ്ഞിരപ്പള്ളിരൂപത മോനിക്കായെന്ന സ്ത്രീയുടെ വസ്തു തട്ടിയെടുത്ത കുപ്രസിദ്ധമായ കഥ.  പരിഹാരം കാണാതെ ഇന്നും ആ സ്ത്രീ കോടതി കേസുകളുമായി കഴിയുന്നു.
6. ഏത് രാജ്യക്കാരനെങ്കിലും പുരോഹിതനെ ഒരേ അച്ചുതണ്ടിൽ വാർത്തിരിക്കുന്നു. അന്റാർട്ടിക്കായിലും ആഫ്രിക്കയിലും പാലായിലും ഘോരമായ തണുപ്പുള്ളടത്തും മഴയില്ലാത്ത നാട്ടിലും ചൂടുനിറഞ്ഞ മരുഭൂമിയിലും വസിക്കുന്ന ഭൂരിഭാഗം പുരോഹിതരുടെ സ്വഭാവം ഒന്നുപോലെതന്നെ. സ്വാർത്ഥത കൈമുതലായ ഇവർക്ക് പണത്തിന്റെ ആർത്തി ഒരിക്കലും തീരില്ല.  ധൂർത്തടിക്കുന്ന കേരളത്തിലെ അച്ചന്മാരുടെയും ബിംബം മാമ്മോൻ തന്നെ.  
7. അടുത്തതായി മാർപാപ്പായുടെ നടപടികൾ വേണ്ടത് തിന്നുകുടിച്ച് സുഖഭോഗം നടത്തുന്ന അഭിഷിക്തരെ തേടിപ്പിടിച്ച് സൊമാലിയായിലോ എത്തിയോപ്പിയായിലൊ പഞ്ഞം പിടിച്ച ആഫ്രിക്കൻ രാജ്യങ്ങളിലോ അയക്കുകയെന്നതാണ്. പൈപ്പുവെള്ളമോ വൈദ്യുതിയോ ഫാനോ എയർ കണ്ടീഷനോ ലഭിക്കാത്ത ദേവാലയങ്ങളുടെ ചുമതലകൾ ഈ ധാരാളികളെ എല്പ്പിക്കണം.ആ കറുത്ത പട്ടികയിൽ കേരളത്തിലെ ഒട്ടുമുക്കാലും മെത്രാന്മാരും മെത്രാപോലീത്താമാരും കാണും.
8. പള്ളിക്ക് പത്തുശതമാനം മേടിക്കാൻ മടിയില്ല. ആ പണം ചെലവാക്കുന്നതെങ്ങനെയെന്ന് ആരും ചോദിക്കാൻ പാടില്ലായെന്നാണ് കീഴ്വഴക്കം. ഇവരിൽ എത്രപേർ സമൃദ്ധിയിൽനിന്നുപോലും ദരിദ്രരരെ സഹായിക്കുന്നുണ്ട്. പിച്ചച്ചട്ടിയിൽനിന്ന് വാരിയെടുക്കാനും ഇവർ മടിക്കില്ല. പുരോഹിതർ നടത്തുന്ന കേരളത്തിലെ ആശുപത്രികളിൽ മനുഷ്യത്വം എന്നൊന്നില്ല. പണമുള്ളവർക്ക് മാത്രം ചീകത്സയുണ്ട്.  ദളിതനും പണമില്ലാത്ത ദരിദ്രനും അവിടെ പ്രവേശനമില്ല. 
 ദേവാലയശുദ്ധി നടത്തേണ്ട സ്ഥലങ്ങളും രാജ്യങ്ങളും  വേറെയുമുണ്ട്. മെക്സിക്കോയിലെ നാർക്കോ പുരോഹിതർ മയക്കുമരുന്നുകാരെ സഹായിക്കുന്നു. അവിടെ പല പുരോഹിതരും മാഫിയാകളുടെ ചങ്ങാതികളാണ്. അവരുടെ തോക്കുകളെയും പണത്തെയും വ്യപിചാര സ്ത്രീകളെയും പുരോഹിതർ അനുഗ്രഹിക്കുന്നു. അവരിൽനിന്നു കിട്ടുന്ന സ്വർണ്ണങ്ങളും വജ്രങ്ങളും കള്ളപ്പണവും പള്ളികളിൽ സൂക്ഷിക്കുന്ന പുരോഹിതരുമുണ്ട്.
 

യേശുവിന്റെ ചൈതന്യമേറിയ സഭയുടെ അടിത്തറ മാർപാപ്പായിൽക്കൂടി ഇന്ന്  പ്രതിഫലിക്കുന്നുവെന്നും കണക്കാക്കണം. യേശു വീടില്ലാത്ത ഒരു ദരിദ്രനായിരുന്നു. പ്രതീക്ഷയില്ലാത്ത ഒരു കാലഘട്ടത്തിൽ ജീവിക്കുന്ന നമുക്ക് ജനകോടികളുടെ പ്രിയങ്കരനായ ഫ്രാൻസീസ് മാർപാപ്പ സത്യത്തിന്റെ വഴി കാണിച്ചുതരുന്നു. പിന്നാലെ നടക്കുന്ന ഈ ആട്ടിടയന്റെ മുമ്പിൽ യേശുവിന്റെ അനുയായികൾ സുരക്ഷിതരാണെന്നും വിചാരിക്കാം. അന്ധകാരം നിറഞ്ഞ ഗുഹാവ്യൂവങ്ങളുടെ അതിർത്തിയിൽനിന്നോ എവിടെനിന്നോ പ്രകാശത്തിന്റെ കിരണങ്ങൾ തെളിയുന്നുണ്ട്. ആത്മാവിന്റെ അരൂപിയിൽ ആ വെളിച്ചം അവിടുത്തെ ജനം കാണും. അതിനായി സഭയിൽ ഇനിയും ശുദ്ധികലശം നടത്തണം. എലികളും പാറ്റാകളും നാശം വിതച്ചുകൊണ്ട് സഭയുടെ മാളത്തിൽ നിറഞ്ഞിരിക്കുന്നു. മൊത്തം സഭയാകുന്ന ഭവനത്തിന്റെ പരിശുദ്ധിയെ വീണ്ടെടുക്കണം. എങ്കിൽ ഈ സഭ നാം ഓരോരുത്തർക്കും നന്മയെ പ്രദാനം ചെയ്യുമായിരുന്നു. ഫ്രാൻസീസ് മാർപാപ്പാ ലോകത്തിനു ലഭിച്ച ഒരു ദാനമാണ്. ജർമ്മൻ ബിഷപ്പിനെതിരായി സ്വീകരിച്ചതുപോലുള്ള നടപടികൾ കേരളത്തിലെ സമൃദ്ധിയിൽ ജീവിക്കുന്ന അഭിഷിക്തരുടെപേരിലും എടുക്കട്ടെയെന്നും ആഗ്രഹിക്കുന്നു. സഭയുടെ നഷ്ടപ്പെട്ട ചൈതന്യം വീണ്ടെടുക്കാൻ ശ്രമിക്കുന്ന മാർപാപ്പയ്ക്കുവേണ്ടിയും പ്രാർത്ഥിക്കാം. ദൈവത്തിന്റെ മക്കൾക്കായുള്ള പരിശുദ്ധമായ ഒരു സഭ അഭിഷിക്തർക്കുവേണ്ടിയുള്ളതല്ല.