Translate

Thursday, September 24, 2015

ആലുവാ സെന്റ്‌ ഡോമിനിക്സ് ചര്ച്ച്


ഇതോടൊപ്പം KCF കര്‍ദിനാള്‍ ആലഞ്ചേരിക്കയച്ച കത്തും, 15-09-2015 ല്‍ ജന്‍മഭൂമിയില്‍ വന്ന വാര്ത്തയും കൊടുക്കുന്നു.  
ഫെഡറേഷന്‍ രജിസ്റ്റര്‍ തപാലിലയച്ച കത്ത് കിട്ടിയതിനെ തുടര്ന്നു രൂപത ഇടപെടുകയും പ്രശ്നം സെറ്റില്‍ ചെയ്യുകയും ഉണ്ടായി.
        

തിരിച്ചറിവിന്റെ പ്രായത്തില്‍ കത്തോലിക്കാ വിശ്വാസിയായ കുട്ടികള്‍ക്ക് സ്വീകരിക്കാന്‍ കടമയുള്ള ഒരു കൂദാശയാണ് അനുരഞ്ജനത്തിന്റെ കൂദാശ. ഇതിനു ബിഷപ്പിന്റെയോ വികാരിയുടെയോ അനുവാദം വേണ്ട. മറ്റു കൂദാശകള്‍ പോലെതന്നെ ഇതും സ്വീകരിക്കുന്നതിനു വിശ്വാസികള്‍ മുന്നോട്ടുവന്നാല്‍ 'ആദ്യ കുര്‍ബ്ബാന' എന്ന പുരോഹിത ചൂഷണത്തില്‍ നിന്നും രക്ഷപ്പെടാം. 
തന്റെ കടമ നിര്‍വഹിച്ചതിന് ശേഷം ഇടവക വികാരിയെ രേഖാമൂലം അറിയിച്ചാല്‍ അതു പള്ളി രജിസ്റ്ററില്‍ രേഖപ്പെടുത്താനുള്ള ബാധ്യത വികാരിക്കാണ്. കുര്‍ബ്ബാന സ്വീകരണത്തിനു മുമ്പ് കുട്ടികള്‍ക്ക് വേണ്ടതായ അറിവ് അമ്മമാര്‍ക്ക് നല്‍കാവുന്നതാണ്. എന്ത് വന്നാലും ചൂഷണത്തിനു വഴങ്ങില്ല എന്ന നിശ്ചയദാര്‍ഡ്യം കുട്ടികളിലും, കുടുംബങ്ങളിലും വളര്‍ത്തിയെടുക്കണം.

ആദ്യകുര്‍ബ്ബാന സ്വീകരണത്തിനുള്ള അനുമതിക്കുറിക്കും,
മാമ്മോദീസാ സര്‍ട്ടിഫിക്കറ്റിനും വേണ്ടിയുള്ള അപേക്ഷ

               ബഹുമാനപ്പെട്ട അങ്കമാലി എറണാകുളം അതിരൂപതാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിന്:
               പാറായി താണ്ടമ്മ ജോര്‍ജ്ജ് തരകന്‍, ആലുവ സെന്റ് ഡൊമനിക് ചര്‍ച്ച് വികാരി റവ. ഫാ. ജോണ്‍ തെക്കന്‍ വഴി സമര്‍പ്പിക്കുന്ന അപേക്ഷ.
               ഞാന്‍ ആലുവ സെന്റ് ഡൊമനിക് ഫൊറോന പള്ളി ഇടവകാംഗമാണ്. എന്റെ മകന്‍ മാത്യു ജോലിചെയ്യുന്നത് ദുബായിലാണ്. അവര്‍ ഫാമിലിയായി ദുബായിലാണ് താമസിച്ചുവരുന്നത്. മാത്യുവിന്റെ മകന്‍ റയണ്‍ (8 വയസ്സ്) ന്റെ ആദ്യകുര്‍ബ്ബാന സ്വീകരണം ദുബായില്‍വെച്ച് നടത്താനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. ആയതിലേക്ക് സ്വന്തം ഇടവകയില്‍ നിന്നും വികാരിയുടെ അനുമതി കുറിയും, മാമ്മോദീസാ സര്‍ട്ടിഫിക്കറ്റും ആവശ്യമുണ്ട്. ആയതിനു വേണ്ടി ഇടവക വികാരിയെ സമീപിച്ചപ്പോള്‍ നിരാശാജനകമായ പെരുമാറ്റമാണ് എനിക്ക് അനുഭവിക്കേണ്ടി വന്നത്.
               ഇടവക വികാരി എന്റെ പേരില്‍ എഴുതി വെച്ചിരിക്കുന്ന ഒരു ലക്ഷം രൂപയിലേക്ക് 50000 രൂപ ചെക്കായും, 25000 രൂപ റൊക്കം പണമായും ഞാന്‍ മുമ്പ് കൊടുത്തീട്ടുണ്ട്. വികാരി എന്റെ അനുമതിയില്ലാതെ എഴുതി  വച്ചിരിക്കുന്ന ഒരു ലക്ഷം രൂപയിലെ 75000 രൂപ കൊടുത്തത് കഴിച്ച് ബാക്കിയുണ്ട് എന്നു പറയുന്ന 25000 രൂപ കൊടുത്താലേ എന്റെ പേര മകന്‍ റയണിന്റെ ആദ്യകര്‍ബ്ബാന സ്വീകരണത്തിന് ഇടവക വികാരിയില്‍ നിന്ന് ലഭിക്കേണ്ടതായ അനുമതികുറി നല്‍കുകയുള്ളൂ എന്ന് ശഠിച്ചിരിക്കുകയാണ്.
               ഈ സാഹചര്യത്തില്‍ പിതാവിന്റെ ശ്രദ്ധതിരിയണമെന്നും, ഇടവക വികാരിക്ക് വേണ്ട നിര്‍ദേശം കൊടുത്ത് റയണിന്റെ ആദ്യകുര്‍ബ്ബാന സ്വീകരണത്തിന് ആവശ്യമായ അനുമതി കുറിയും, മാമ്മോദീസാ സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ എടുക്കണമെന്നും വിനീതമായി അപേക്ഷിച്ചുകൊള്ളുന്നു.

                                                                എന്ന്

ആലുവ                                                             ബഹുമാന ആദരവുകളോടെ
01/09/2015                                                        പാറായി താണ്ടമ്മ ജോര്‍ജ്ജ് തരകന്‍

കോപ്പി: മേജര്‍ ആര്‍ച്ച് ബിഷപ്പ്, എറണാകുളം.

ഫെഡറേഷന്‍ രജിസ്റ്റര്‍ തപാലിലയച്ച കത്ത് 

സ്വീകര്‍ത്താവ്
കര്‍ദിനാള്‍ ഡോ. ജോര്‍ജ്ജ് ആലഞ്ചേരി,
മേജര്‍ ആര്‍ച്ച് ബിഷപ്പ്, അങ്കമാലി എറണാകുളം അതിരൂപത
സെന്റ് തോമാസ് മൗണ്ട്, കക്കനാട്, എറണാകുളം

ബഹുമാനപ്പെട്ട മേജര്‍ ആര്‍ച്ച് ബിഷപ്പ്,

               ആലുവ സെന്റ് ഡൊമനിക് ഫൊറോന പള്ളി ഇടവകാംഗമായ പാറായി താണ്ടമ്മ ജോര്‍ജ്ജ് തരകന്റെ പേരകുട്ടിയുടെ ആദ്യകര്‍ബ്ബാന സ്വീകരണത്തിന് ആവശ്യമായ പള്ളിക്കുറി ആവശ്യപ്പെട്ടുകൊണ്ട് ഇടവക വികാരിയായ ഫാ. ജോണ്‍ തെക്കനെ ശ്രീമതി താണ്ടമ്മ ജോര്‍ജ്ജ് തരകന്‍ നേരിട്ട് സമീപിച്ചിരുന്നു. എന്നാല്‍ അവരുടെ പേരില്‍ പള്ളിക്കണക്കില്‍ അവരുടെ സമ്മതമില്ലാതെ എഴുതി വച്ചിരിക്കുന്ന ഒരു ലക്ഷം രൂപയില്‍ അവര്‍ മുമ്പ് കൊടുത്ത എഴുപത്തയ്യായിരം രൂപ കഴിച്ച് ബാക്കിയുണ്ട് എന്ന് പറയുന്ന ഇരുപത്തയ്യായിരം രൂപ വികാരി ആവശ്യപ്പെട്ടു. അതിന് വിസമ്മതം പ്രകടിപ്പിച്ചപ്പോള്‍ ആവശ്യപ്പെട്ട പള്ളിക്കുറി കൊടുക്കാതെ മടക്കി അയച്ചു. അടുത്ത ദിവസം അവരുടെ ബന്ധുവായ ശ്രീ. ബ്രൈറ്റ് വികാരിയെ സമീപിച്ച് മേല്‍പറഞ്ഞ കുറി ആവശ്യപ്പെട്ടു. ഇരുപത്തയ്യായിരം രൂപ കൊടുക്കാതെ ആദ്യകുര്‍ബ്ബാന സ്വീകരണത്തിന് ആവശ്യമായ പള്ളിക്കുറി നല്‍കാന്‍ സാധ്യമല്ലെന്ന് ഫാ. ജോണ്‍ തെക്കന്‍ ശഠിക്കുകയായിരുന്നു.
               ശ്രീമതി താണ്ടമ്മ ജോര്‍ജ്ജ് തരകന്റെ അനുമതിയില്ലാതെ എഴുതി വച്ചിരിക്കുന്ന കണക്കില്‍, മുമ്പ് ചെക്കായി 50,000 രൂപയും, റൊക്കം പണമായി 25,000 രൂപയും കൊടുത്ത് അവര്‍ സഹകരിച്ചിട്ടുണ്ട് (25,000 രൂപയുടെ ചെക്ക് തിരികെ കൊടുത്ത് റൊക്കം പണമായി വികാരി കൈപറ്റുകയായിരുന്നു). ശ്രീമതി താണ്ടമ്മ ജോര്‍ജ്ജ് തരകന്റെ മകന്‍ മാത്യു ജോലിചെയ്യുന്നതും, കുടുംബമായി താമസിക്കുന്നതും ദുബൈലാണ്. കുട്ടികള്‍ അവിടെയാണ് പഠിക്കുന്നത്. പേരകുട്ടിയായ റയണ് ഇപ്പോള്‍ 8 വയസ്സ്  ആയിട്ടുണ്ട്. കുട്ടിയുടെ ആദ്യകുര്‍ബ്ബാന സ്വീകരണം ദുബൈയില്‍വെച്ച് നടത്താനാണ് മാതാപിതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. ഈ ആവശ്യത്തിലേക്ക് സ്വന്തം ഇടവകയില്‍ നിന്നും പള്ളിക്കുറി ആവശ്യമായതുകൊണ്ടാണ് ഇടവക വികാരിയെ സമീപിക്കാന്‍ ഇടയായത്.
               കൂദാശപരമായ ആവശ്യങ്ങള്‍ക്കു വേണ്ടി  ഇടവക വികാരിയെ സമീപിക്കുന്നവര്‍ പലതരത്തിലുള്ള ചൂഷണങ്ങള്‍ക്കും, അവഹേളനങ്ങള്‍ക്കും  വിധേയരാക്കപ്പെടുന്നു എന്ന് പൊതുവെ പരാതിയുണ്ട്. അതുകൊണ്ട് ശ്രീമതി പാറായി താണ്ടമ്മ ജോര്‍ജ്ജ് തരകന്റെ അപേക്ഷയില്‍ അതിരൂപതയുടെ സത്വര ശ്രദ്ധ പതിയണമെന്നും, അവരുടെ അപേക്ഷ പരിഗണിച്ച് സഹകരിക്കണമെന്നും വിനയപൂര്‍വ്വം താല്‍പര്യപ്പെട്ടുകൊള്ളുന്നു.
(ഉള്ളടക്കം: 01/09/2015ലെ ശ്രീമതി പാറായി താണ്ടമ്മ ജോര്‍ജ്ജ് തരകന്റെ അപേക്ഷയുടെ പകര്‍പ്പ്)
വിശ്വസ്തതയോടെ,
തൃശ്ശൂര്‍                                                                                                            വി.കെ. ജോയ് (ജനറല്‍ സെക്രട്ടറി)
04/09/2015                                                                           കേരള കാത്തലിക് ഫെഡറേഷന്‍
                                                                                               ഫോണ്‍: 9447037725


3 comments:

  1. "എല്ലാമൊരു വിശ്വാസം" ! ഇന്ന് ഇസ്ലാമീയരുടെ ഈദ്‌പെരുനാള്‍ ! ആയിരത്തോളം ഹജ്ജിനു പോയവിശ്വാസികള്‍ (സാത്താനെ കല്ലുകൊണ്ടെറിഞ്ഞു വീഴ്ത്താന്‍ പോയി , സാത്താന് ഏറുകൊണ്ടോ ആവൊ!?) തെള്ളുകൊണ്ട് മയ്യത്തായി, പുണ്യാത്മാകളുമായി ! ഇങ്ങു നമ്മുടെ 'ദൈവത്തിന്റെ സ്വന്തം നാട്ടില്‍' , ആലുവാ സൈന്റ്റ്‌ ഡോമിനിക്സ്‌ പള്ളിയില്‍ ഒരു കുട്ടിയുടെ ആദ്യകുര്‍ബാന (കത്തനാര്‍ക്ക് കാശുപോരാഞ്ഞു) നിഷേധിക്കപ്പെട്ടതുകാരണം ആ വിശ്വാസികുടുംബം വിശ്വാസമാകുന്നതടവറയിലെ കാലക്കേടിലായി! അവര്‍ ആദ്യകുര്ബാനക്കുവേണ്ടി കോടതികയറുമെന്നായപ്പോള്‍, ദാണ്ടേ മൊത്തംകുര്‍ബാനയുംകൊണ്ടച്ചന്‍ അവരുടെ പുറകേയോടുന്നു, അവരെ കര്‍ത്താവിനെ തീറ്റാന്‍! എന്റെ ക്രിസ്ത്യാനീ, ആദ്യകുര്ബാനയല്ലേ അച്ഛന്‍ വിലക്കിയുള്ളൂ? അന്ത്യകുര്ബാനയായാലുംപോരെ കര്‍ത്താവിനെ തിന്നാന്‍ ? കര്‍ത്താവിനെ തിന്നുന്നതൊരു ഫാഷനാക്കരുതെ അച്ചായാ....അവന്റെ വചനം വെറുക്കുന്നവരെ., രുചിയറിയാന്‍ അവനെ ഒരുവട്ടം തിന്നാല്‍പോരെ ? ഡെയിലി ശാപ്പാടാക്കിയിട്ടും ഈ വിശ്വാസികളില്‍ ഒരെണ്ണം ഇന്നോളം "അയല്‍ക്കാരനെ തന്നെപ്പോലെ സ്നേഹിക്കാന്‍" പഠിച്ചുവോ/കഴിഞ്ഞുവോ? ഇല്ല ! ആയതിനാല്‍ ഈ നിക്രിഷ്ടജീവികള്‍ നമ്മുടെ നാവില്‍ തരുന്നത് വെറും ഗോതമ്പ് ആണെന്നിനിയെങ്കിലും മനസിലാക്കരുതോ മണ്ടന്‍മാരെ ...
    ഈ വിവരം അല്മായശബ്ദത്തില്‍ (ബ്ലോഗില്‍) വന്നെങ്കിലും അങ്ങ് സ്വര്‍ഗത്തില്‍ കര്‍ത്താവും ആകാശത്തിലെ അപ്പച്ചനും ഔസേപ്പപ്പച്ചനും മേരിയമ്മയും ഗബ്രിയേലും സംഗവും ഇതുവരെ അറിഞ്ഞിട്ടില്ല, ഭാഗ്യം ! അവന്റെ ശരീരം വിറ്റുകാശാക്കുന്ന / അതിനായി ചന്തയിലെപ്പോലെ വിലപേശുന്ന ശപിക്കപ്പെട്ട പുരോഹിതാ, നിന്റെ കാര്യം പോക്കുതന്നെ! നിന്റെ കനോൻകരിനിയമങ്ങളും സുന്നഹടോസുകളും പോക്കുതന്നെ ! സ്വര്‍ഗത്തില്‍ അമ്മയും മകനും അപ്പന്മാരുംകൂടി സുന്നഹദോസു കൂടാറായെന്‍റെ പോഴന്‍ പാതിരീ...ഹാ കഷ്ടം !!

    ReplyDelete
  2. എത്ര പറഞ്ഞാലും എഴുതിയാലും ക്രിസ്തീയസ്നേഹമെന്തെന്നു തലയിൽ കയറാത്ത ഇത്തരം വികാരിമാരെയും അവരെ തുരത്താൻ മടിക്കുന്ന മെത്രാന്മാരെയുംപാഠം പഠിപ്പിക്കാൻ ജനം അറിഞ്ഞുതുടങ്ങിയിരിക്കുന്നു. പോപ്‌ ഫ്രാൻസിസിനെപ്പോലെ ഒരു നേതാവിന്റെ കാലത്ത് ഇങ്ങനെ ഒരു മാറ്റം വരുന്നില്ലെങ്കിൽ, അത് ഇന്ത്യയിലാകെ വിശ്വാസികളുടെ പെരുമാറ്റച്ചട്ടം ആകുന്നില്ലെങ്കിൽ, മനുഷ്യചരിത്രത്തിൽ അതിനി ഒരിക്കലും സംഭവിക്കില്ല. ഈ സംഭവം ഒരു മുന്നോടിയാകട്ടെ. ഇടപെട്ടവര്ക്കെല്ലാം അനുമോദനങ്ങൾ!

    ReplyDelete
  3. Zero malabar church is doing business not following Jesus

    ReplyDelete