Translate

Friday, October 9, 2015

നവഫ്യൂഡല്‍ കൊട്ടാരങ്ങളേ കരുതിയിരിക്കുക


രാജഗോപാല്‍ വാകത്താനം
('സത്യജ്വാല' സെപ്റ്റംബര്‍ ലക്കത്തില്‍നിന്ന്)

'സത്യജ്വാല' ആഗസ്റ്റ് ലക്കം മുഖക്കുറി ഗംഭീരമായി. സമൂഹമനഃസാക്ഷിയുടെ ആവശ്യമാണ് ശക്തമായ ഭാഷയില്‍ അവതരിപ്പിച്ചത്. വിശ്വാസകൊട്ടാരങ്ങള്‍ കത്തോലിക്കാസഭയുടെ മാത്രമല്ല, പരസ്പരം മത്സരിക്കുന്ന സകലസഭകളുടെയും ഇതര മതങ്ങളുടെയും സമകാലീന സ്വഭാവമാണ്. ഈ വിശ്വാസികളുടെ ദാരിദ്യത്തിനുമേലാണ് വിശ്വാസകൊട്ടാരങ്ങള്‍ പണിതുയര്‍ത്തുന്നത്. 'ദൈവകാര്യ'മെന്നു തെറ്റിദ്ധരിപ്പിക്കുന്നതിനാല്‍ എതിര്‍ക്കാന്‍ ആളുകള്‍ മടിക്കുന്നുവെന്നുമാത്രം. ഈ സത്യം ചൂണ്ടിക്കാട്ടാന്‍ ഒരു നിമിത്തമായി 'സത്യജ്വാല' മാറിയിരിക്കുന്നു.
 മലപ്പുറത്തുയരുന്ന 'രോമപ്പള്ളി' പോലെ, കൊമേഷ്യല്‍ കോംപ്ലക്‌സുകള്‍ പോലെ, ധ്യാനകേന്ദ്രങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും പള്ളികളും അംബരചുംബികളാക്കുമ്പോള്‍ രാജ്യം കലാപകലുഷിതമാവുകയാണ്. ശ്രീ ജെയിംസ് ഐസക് ചൂണ്ടിക്കാട്ടിയതുപോലെ സഭാചരിത്രത്തിന്റെ ആവര്‍ത്തനമാണിവിടെ നടക്കുന്നത്. ലൂഥറിന്റെ പ്രോട്ടസ്റ്റാന്റിസവും കാല്‍വിന്റെ പ്യൂരിറ്റാനിസവും പ്രസ്ബറ്റീരിയനിസവും ഫിസിയോക്രാറ്റുകളുടെ ജ്ഞാനോദയവുമൊക്കെ കത്തോലിക്കാ മതാധിപത്യത്തിനെതിരായി വിശ്വാസപക്ഷത്തുനിന്നുണ്ടായ പ്രക്ഷോഭണങ്ങളായിരുന്നു. 'തിരുസഭാചരിത്ര'ത്തിന്റെ ഈ സാക്ഷ്യപ്പെടുത്തലുകള്‍ ഇവിടുത്തെ സഭാനാഥന്മാര്‍ക്ക് അറിയില്ലെന്നുണ്ടോ?
 ആഡംബര ദേവാലയങ്ങള്‍ ധാര്‍മ്മികതയുടെ മാത്രം പ്രശ്‌നമല്ല, രൂക്ഷമായ ഒരു രാഷ്ട്രീയപ്രശ്നംതന്നെയാണ്. സമൂഹത്തെ വെട്ടിപ്പിളര്‍ക്കുന്ന വര്‍ഗ്ഗീയഭീകരതയ്ക്ക് ഇവ വഴിമരുന്നിടുന്നുവെന്ന
താണ് യാഥാര്‍ത്ഥ്യം. ഓരോ പള്ളിപണിയും സംഘപരിവാര ഫാസിസത്തിന്റെ വളര്‍ച്ചയ്ക്ക് ഇടയാക്കുന്നു. കേരളത്തില്‍ ഇത്ര ആഴത്തില്‍ ഹൈന്ദവഫാസിസം വേരിറക്കുന്നുണ്ടെങ്കില്‍ അതിന്റെ മുഖ്യ കാരണങ്ങളിലൊന്ന് ന്യൂനപക്ഷങ്ങള്‍ സമാഹരിക്കുന്ന കണക്കില്ലാത്ത സ്വത്തുതന്നെയാണ്. വിദേശത്തുനിന്ന് കോടികളിറക്കി ക്ഷേത്ര പുനരുദ്ധാരണങ്ങളും പുതുനിര്‍മ്മിതികളും ഒരു മത്സരമാക്കി മാറ്റാന്‍ സംഘപരിവാരശക്തികള്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഓരോ പ്രവര്‍ത്തനത്തിന്റെയും പ്രതിപ്രവര്‍ത്തനമെന്ന ചലനസിദ്ധാന്തംതന്നെയാണത്. മുസ്ലീം വനിതാജീവനാംശത്തെ തുടര്‍ന്നാണ് അയോദ്ധ്യാ ക്ഷേത്രപ്രശ്‌നവും ബാബറി മസ്ജിദി ന്റെ ഭസ്മീകരണവും നടന്നതെന്നു മറക്കരുത്.
 മതാധികാരികളുടെ സുഖഭോഗവും അധികാരസംസ്ഥാപനവുമല്ലാതെ വിശ്വാസവുമായി പള്ളിപണികള്‍ക്കു യാതൊരു ബന്ധവുമില്ല. ഫ്യൂഡല്‍ കൊട്ടാരങ്ങള്‍പോലെ ദേവാലയകോംപ്ലക്‌സുകള്‍ കെട്ടിപ്പൊക്കുമ്പോള്‍ അവ നവഫ്യൂഡല്‍ കേന്ദ്രങ്ങളായി മാറുകയാണ്. സമീപഭാവിയില്‍ കേരളത്തിലുണ്ടാകാന്‍ പോകുന്ന വര്‍ഗീയകലാപങ്ങളുടെ വേദികള്‍ ഇവയൊക്കെയായിരിക്കും. പൊതുസ്ഥലങ്ങള്‍ കൈയേറി പണിയുന്ന കരിസ്മാറ്റിക് ധ്യാനകേന്ദ്രങ്ങളും അത്ഭുതമസ്ജിദുകളുമൊക്കെ കാക്കിപ്പടയുടെ ലക്ഷ്യകേന്ദ്രങ്ങളാകുന്നത് നാം കാണാന്‍ പോകുകയാണ്. ഇതിനെയൊക്കെ പരിപോഷിപ്പിക്കുന്നത് ഇവിടുത്തെ കക്ഷിരാഷ്ട്രീയങ്ങള്‍ തന്നെയാണ്. ഭരണകൂട ഒത്താശയില്ലാതെ നിയമവിരുദ്ധമായ ഈ കോട്ടകള്‍ പണിതുയര്‍ത്താന്‍ കഴിയില്ല.
 മുഖ്യമന്ത്രിയുടെ നാട്ടില്‍ പണിതുയര്‍ത്തിയിരിക്കുന്ന ഒരു പള്ളി കോംപ്ലക്‌സിന്റെ കഥ അറിയേണ്ടതാണ്. പുറമ്പോക്കും ജണഉ റോഡും കൈയേറി കോടികള്‍ മുടക്കി പണിത പള്ളിയുടെ പെരുന്നാളിനോടനുബന്ധിച്ചിപ്പോള്‍ സാംസ്‌കാരിക സമ്മേളനങ്ങള്‍ നടക്കാറുണ്ട് (പള്ളിപെരുന്നാളില്‍ സമ്മേളനം ഒരു പുതിയ പരിപാടിയാണ്) എന്‍.എം.യൂസഫ് അലി, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളിലെ അതിഥികള്‍. പള്ളിക്കാര്യവുമായി യാതൊരു ബന്ധവുമില്ലെങ്കിലും കോടികളാണ് അവര്‍ സംഭാവന ചെയ്തത്. അതു മൂടിവയ്ക്കുവാന്‍ അരലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനമാണ് പള്ളി കാഴ്ചവച്ചത്! ആരുടെ കണ്ണില്‍ പൊടിയിടാനാണ് ഈ വിളച്ചിലുകള്‍.
 ഇത്തരം സാമൂഹികദ്രോഹങ്ങള്‍ക്കെതിരെ ശബ്ദിക്കുവാന്‍ ആളില്ലാതാവുകയാണ്. അഥവാ ഒതുക്കപ്പെടുകയാണ്. സര്‍വ്വതോന്ന്യാസങ്ങള്‍ക്കും ഓശാന പാടുന്നത് ഇവിടുത്തെ മാദ്ധ്യമങ്ങളാണ്. സ്വന്തം കീശമാത്രം ലക്ഷ്യമാക്കിയ പള്ളിക്കാരും മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും കൈകോര്‍ക്കുന്ന കൊടിയ ജനചൂഷണത്തിനെതിരായി തനതായ ഭാഷയില്‍ പ്രതികരിച്ച 'സത്യ
ജ്വാല' ഒരു ചരിത്രദൗത്യമാണ് നിറവേറ്റിയത്.

പിന്‍കുറി: 
യുറോപ്പില്‍ പള്ളികള്‍ ബാറുകളായി മാറുന്നു എന്ന വാര്‍ത്തയില്‍ നിന്നാവാം സഭയ്ക്ക് ഈ ആവേശമുണ്ടായത്. ഭാവിയില്‍ ബാറായി മാറുകയാണെങ്കില്‍ സ്റ്റാര്‍ പദവി ലഭിക്കാന്‍ ഈ കെട്ടിടങ്ങള്‍ക്ക് അനായാസം കഴിയുമല്ലോ. 

ഫോണ്‍: 9447973962

2 comments:

  1. "പൂച്ചയ്ക്കാരു മണികെട്ടും"?, എലികളുടെ ദുഖം ! "പാതിരിപ്പൂച്ചയ്ക്കാര് മണികെട്ടും"?, അച്ചായദുഃഖം !
    പൂച്ചയ്ക്കാരും ഇന്നോളം മണികെട്ടിയില്ല!, പക്ഷെ പാതിരിപ്പൂച്ചയ്ക്ക് 'അല്‍മായശബ്ദവും' 'സത്യജ്വാലയും' മണികെട്ടുന്നു...കാണുക ,ആനന്ദിക്കുക !

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete