Translate

Thursday, February 16, 2017

കോടികള്‍ മുടക്കുള്ള കത്തോലിക്കാപ്പള്ളി പ്രതിഷ്ഠയും ബഹു. മുഖ്യമന്ത്രി പിണറായി വിജയനും


കോടികള്‍ മുടക്കുള്ള കത്തോലിക്കാപ്പള്ളി

 

പ്രതിഷ്ഠാ പൊതു സമ്മേളനം

 

ബഹു. മുഖ്യമന്ത്രി ഉല്‍ഘാടനം ചെയ്യുമെന്ന് ???

പി.സി. റോക്കി മൊബൈല്‍ : 9961217493


അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂരിന്റെ പ്രവേശന കവാടത്തിനടുത്തുള്ള കൊറ്റമം സെന്റ് ജോസഫ് പള്ളിയുടെ പ്രതിഷ്ഠാ കര്‍മ്മം 2017 ഫെബ്രുവരി 19 വൈകുന്നേരം 3 മണിയ്ക്ക് നടത്തപ്പെടുകയാണ്. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് പള്ളി സമര്‍പ്പണം നടത്തുന്നത്.  ഇതിനോടനുബന്ധിച്ചുള്ള പൊതുയോഗം ബഹു. കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നു.


സുവനീര്‍ പ്രകാശനം ശ്രീ. ഇന്നസെന്റ് എം.പി.യും സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് അങ്കമാലി എം.എല്‍.എ. ശ്രീ.റോജി. എം. ജോണും നിര്‍വ്വഹിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍. തുടര്‍ന്ന് വാഹനറാലി. വിവിധ ഇടവകകളിലെ വീഥികളിലൂടെ റാലി കടന്നു പോകും. എന്തിന്????. മറ്റ് ഇടവകകളും ഈ പാത പിന്‍തുടരാനോ? പഴയ പള്ളി പൊളിച്ച് പണി തീര്‍ത്ത പുതിയ പള്ളി പതിമൂവായിരം സ്‌ക്വയര്‍ ഫീറ്റുള്ള ഒരേ സമയം മൂവായിരത്തി അഞ്ഞൂറു പേര്‍ക്ക് ഇരിയ്ക്കാവുന്നതാണത്രേ. അയ്യായിരം  പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമുള്ളത് നിര്‍മ്മിക്കാമായിരുന്നു എന്ന് ചില അന്യ മതസ്ഥര്‍ അഭിപ്രായപ്പെട്ടു കേട്ടു. ദിവസങ്ങള്‍ക്കു മുമ്പാണ് ലക്ഷങ്ങള്‍ മുടക്കിയുള്ള ആഡംബരങ്ങളോടെ ഈ പള്ളിയിലെ വിശുദ്ധ റോക്കിയുടെ കപ്പേള തിരുനാള്‍ ആഘോഷിച്ചത്. ഇതിനിടയ്ക്ക് കേരളമാകെ നോട്ട് ക്ഷാമം , പട്ടിണി, പണമില്ലായ്മ, അരിയില്ലായ്മ സമരങ്ങള്‍. എന്നിട്ടും പല പള്ളികളിലും  ആറും ഏഴും  കപ്പേള തിരുനാള്‍ ഉള്‍പ്പെടെ വന്‍ ആഘോഷങ്ങള്‍.

            ബഹു.മുഖ്യമന്ത്രി പൊതുയോഗം ഉല്‍ഘാടനം ചെയ്യുമെന്ന വാര്‍ത്ത അയല്‍ നാടുകളിലൊക്കെ ചര്‍ച്ചയായി കഴിഞ്ഞു. ലക്ഷക്കണക്കായ പട്ടിണിപ്പാവങ്ങള്‍ പുറംപോക്കിലും ചേരികളിലും തല ചായ്ക്കാന്‍ ഇടമില്ലാതെ അലയുമ്പോള്‍ കോടികള്‍ മുടക്കി ആഢംബര പള്ളി ഉല്‍ഘാടനം ചെയ്യാന്‍ മന്ത്രി എത്തുന്നത് വിരോധാഭാസമാണെന്നും സംസാരമുണ്ട്. ഭാവിയില്‍ വിവിധ ക്രിസ്ത്യന്‍ മത വിഭാഗങ്ങളുടെയും ഹിന്ദുമത ക്ഷേത്രങ്ങളുടെയും മുസ്ലീം പള്ളികളുടെയും മറ്റും ഉല്‍ഘാടന യോഗങ്ങളില്‍ അതാതു കാലത്തെ മുഖ്യമന്ത്രിമാര്‍ സന്നിഹിതരാകേണ്ടി വരുന്ന തെറ്റായ കീഴ്‌വഴക്കം സംജാതമാകില്ലേ എന്ന ചോദ്യവും ഉയരുന്നു. മതേതര സര്‍ക്കാരിന് പള്ളി നിര്‍മ്മാണ പൊതുയോഗ ഉല്‍ഘാടനം ഭൂഷണമാണോ?
പ്രവാസികളില്‍ നിന്നുള്ള വന്‍ സംഭാവനകള്‍ ആഢംബര പള്ളി, പാരിഷ്ഹാള്‍ നിര്‍മ്മാണങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കാം നിര്‍മ്മാണ മല്‍സരങ്ങള്‍ക്ക് പ്രചോദനമാകുന്നത്. 

വൈദ്യുതി അമൂല്യമാണ് അത് ദുരുപയോഗം ചെയ്യരുത് എന്ന് സര്‍ക്കാരിന്റെ കാതിന് ഇമ്പമേകുന്ന മൊബൈല്‍ മെസേജുകള്‍, ചാനല്‍ പ്രക്ഷേപണങ്ങള്‍. 

പള്ളികളുടെയും കുരിശടികളുടെയും തിരുനാളുകള്‍ക്കും ഹിന്ദുക്കളുടെ ഉല്‍സവങ്ങള്‍ക്കും നാടുനീളെ രാപ്പകല്‍ വൈദ്യുതാലങ്കാരങ്ങള്‍ക്ക് എത്രമാത്രം വൈദ്യുതി ഉപയോഗിക്കപ്പെടുന്നു എന്നത് പഠനാര്‍ഹമാക്കണം.


നദികളില്‍ നിന്നും മണല്‍ അപ്പാടെ വാരിയെടുത്ത് പുഴ നാശോന്മുഖമാക്കി ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ച് ജലക്ഷാമം രൂക്ഷമാക്കിയ ശേഷം നാം വിലപിക്കുന്നു. ഭാവി തലമുറയ്ക്ക് കഴിഞ്ഞു കൂടുവാന്‍ ആവശ്യമായ പ്രകൃതി സമ്പത്തില്‍ ഒന്നായ പാറയും പാറമണലും ഉപയോഗിച്ച് മല്‍സര ബുദ്ധിയോടെ ആഢംബര പള്ളികളും പാരിഷ് ഹാളുകളും പണിതു കൂട്ടി പ്രകൃതി സമ്പത്ത് മുച്ചൂടും നശിപ്പിച്ചു എന്ന വിലാപത്തിന്റെ മാറ്റൊലികള്‍ ഭാവിയില്‍ നമുക്ക് ചാനലുകള്‍ വഴിയും മാദ്ധ്യമങ്ങളിലൂടെയും വായിച്ചും കണ്ടും കണ്ണീരൊഴുക്കിയും സാഹിത്യകാരന്മാരുടെ കവിതകളായും കഥകളായും വായിച്ച് രസിക്കുകയും 
ചെയ്യാം.
NB
സമ്മേളനത്തിൽ ഒരു ഇമാമും ഒരു സ്വാമിയും കൂടി പങ്കെടുക്കുന്നുണ്ടെന്നും  യോഗാനന്തരം ഗോമാംസം അടങ്ങുന്ന സദ്യയുണ്ടാവും എന്നും കേൾക്കുന്നു     

1 comment:

  1. ഹൃദയം നിറയുന്നത് വായ് പ്രസ്താവിക്കുന്നു ! " നിക്രിഷ്ട ജീവി "എന്ന് മെത്രാന് ഓമനപ്പേരിട്ട പിണറായിസാറിന്റെ ഹൃദയം ക്രിസ്തു ഒരിക്കൽ "കള്ളന്മാരുടെ ഗുഹ" എന്ന് വിശേഷിക്കപ്പെട്ട പള്ളിയെന്ന ''പാതിരിയുടെ ചതിയിടം'' ഉദ്ഘാടനം ചെയ്യുമ്പോൾ എന്താണാവോ മൊഴിയുക ? കാലം കാതോർത്തിരിക്കുന്നു ആ പുണ്യ നിമിഷത്തിനായി..

    ReplyDelete