Translate

Monday, January 29, 2018

മെത്രാന്‍തിരഞ്ഞെടുപ്പ് സുവിശേഷവല്‍ക്കരിക്കുക, ചര്‍ച്ച് ആക്ട് അംഗീകരിക്കുക

2018 ജനുവരി ലക്കം സത്യജ്വാലയില്‍നിന്ന്

[സീറോ - മലബാര്‍ സിനഡ് മുമ്പാകെ, 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍' 2011 മെയ് 23-നു സമര്‍പ്പിച്ച അവകാശപത്രിക. കടപ്പാട്: 'ഓശാന', 2011 ജൂലൈ ലക്കം]

കത്തോലിക്കാസഭയിലെ മെത്രാന്‍നിയമനം സുവിശേഷമൂല്യങ്ങള്‍ക്കോ ജനാധിപത്യമര്യാദകള്‍ക്കോ നിരക്കാത്ത രീതിയിലാണ് ഇന്നു നടന്നുകൊണ്ടിരിക്കുന്നത് എന്നാണ് ഞങ്ങളുടെ സുചിന്തിതമായ അഭിപ്രായം. പരിശുദ്ധാരൂപിയുടെ ഇടപെടലോടെയാണെന്നുള്ള അവകാശവാദം നിങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും പലപ്പോഴും ചില മെത്രാന്മാരുടെ സ്‌പോണ്‍സറിങ്‌വഴി അവരുടെ പാര്‍ശ്വവര്‍ത്തികളും പാദസേവകരുമായി അറിയപ്പെടുന്ന പുരോഹിതരെയാണ് മെത്രാന്മാരായി ആയുഷ്‌കാലത്തേക്ക് നിയമിക്കുന്നത്. യൂദാസിന്റെ ആത്മഹത്യക്കുശേഷം ആദിമസഭയില്‍ പകരക്കാരനായി മത്തിയാസിനെ കണ്ടെത്തിയത് ജനാധിപത്യപരമായ തിരഞ്ഞെടുപ്പിലൂടെയായിരുന്നുവെന്ന് നടപടിപുസ്തകം അദ്ധ്യായം 1, 23 മുതല്‍ 26 വരെ വാക്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. രണ്ടാം നൂറ്റാണ്ടില്‍ സഭയെ നയിച്ച ഹിപ്പോളിറ്റസ് മാര്‍പാപ്പയും ഇങ്ങനെ എഴുതുന്നു: ''മേലന്വേഷകനെ (മെത്രാനെ) ജനങ്ങള്‍ തിരഞ്ഞെടുത്തശേഷംവേണം വാഴിക്കാന്‍. എല്ലാവര്‍ക്കും പ്രിയങ്കരനായ ഒരാള്‍ നിര്‍ദ്ദേശിക്കപ്പെട്ടശേഷം ജനങ്ങള്‍ ദൈവത്തിന്റെ ദിനത്തില്‍ പ്രബോധകരുടെയും (പുരോഹിതരുടെയും) മേലന്വേഷകരുടെയും (മെത്രാന്മാരുടെയും) സാന്നിദ്ധ്യത്തില്‍ യോഗംചേര്‍ന്ന് അംഗീകരിക്കുകയും അതിനുശേഷംമാത്രം മേലന്വേഷകര്‍ (മെത്രാന്മാര്‍) കൈവെപ്പുശുശ്രൂഷ നടത്തുകയും വേണം'' (The Faith of the Early Fathers, Vol 1, page 166).
മേലുദ്ധരിച്ച സുവിശേഷതത്വങ്ങള്‍ക്കും സഭാപാരമ്പര്യത്തിനും കടകവിരുദ്ധമായ രീതിയിലാണ് സീറോ-മലബാര്‍ സഭ ഏതാനും മാസങ്ങള്‍ക്കുമുമ്പ് ആറു മെത്രാന്മാരെ നിയമിച്ചത്. കല്‍ദായവല്‍ക്കരണമെന്ന വിതണ്ഡവാദമുയര്‍ത്തി സഭയെ പിളര്‍പ്പിന്റെ വക്കോളമെത്തിക്കുകയും അര്‍ദ്ധനഗ്നനായി കുരിശില്‍ തൂങ്ങിക്കിടക്കുന്ന യേശുവിനെ കുരിശോടെ പള്ളികളില്‍നിന്ന് എടുത്തുമാറ്റുകയും, പകരം പാഷണ്ഡകുരിശായ മാനിക്കേയന്‍കുരിശിനെ മാര്‍ത്തോമാകുരിശെന്ന ഓമനപ്പേരിട്ട് പ്രതിഷ്ഠിക്കുകയുംചെയ്ത മാര്‍ പവ്വത്തില്‍ അതിമെത്രാന്‍, തന്റെ ഭരണകാലത്ത് പൗരസ്ത്യതിരുസംഘത്തില്‍ അവിഹിതസ്വാധീനം ചെലുത്തി സ്വന്തം പാര്‍ശ്വവര്‍ത്തികളെ മെത്രാന്മാരും അതിമെത്രാന്മാരുമായി നിയമിച്ചത് കേരളസഭയില്‍ കോളിളക്കമുണ്ടാക്കിയിരുന്നു. സഹായമെത്രാനായി രണ്ടുവര്‍ഷംപോലും തികയാത്ത മാര്‍ താഴത്ത്‌മെത്രാന്‍ ഇരുപതും ഇരുപത്തിയഞ്ചും വര്‍ഷം മെത്രാന്‍ പദവിയിലിരുന്ന സീനിയര്‍ മെത്രാന്മാരുടെ തലയ്ക്കു മുകളിലൂടെ അവിഹിതമായി ഇരട്ടപ്രൊമോഷന്‍ നേടി തൃശൂര്‍ അതിമെത്രാനായ ചരിത്രവും കേരളകത്തോലിക്കര്‍ മറന്നിട്ടില്ല.
സീറോ-മലബാര്‍ സഭയിലെ മെത്രാന്‍തിരഞ്ഞെടുപ്പ് ഇന്നത്തെ മെത്രാന്‍ സ്‌പോണ്‍സറിങ് സമ്പ്രദായത്തിനുപകരം ജനാധിപത്യ-സുവിശേഷാനുസൃതമാക്കാന്‍ ഇനിയെങ്കിലും വേണ്ടപ്പെട്ടവര്‍ തയ്യാറാകണം. ഇതിനായി ഒരു സ്വതന്ത്ര തിരഞ്ഞെടുപ്പു കമ്മീഷനെ നിയമിക്കുകയാണ് ആദ്യം വേണ്ടത്. ഈ കമ്മീഷന്‍ സഭയിലൊട്ടാകെയുള്ള പുരോഹിതരില്‍നിന്ന് ഒരു അര്‍ഹതാ മെറിറ്റ്‌ലിസ്റ്റ് തയ്യാറാക്കണം. ചുരുങ്ങിയത് 15 വര്‍ഷമെങ്കിലും സേവനം പൂര്‍ത്തിയാക്കുകയും അതില്‍ 10 വര്‍ഷമെങ്കിലും ഇടവകവൈദികനായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ള വൈദികരെമാത്രമേ ഈ അര്‍ഹതാലിസ്റ്റില്‍ ഉള്‍പ്പെടുത്താവൂ. വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തനപരിചയം, കാര്യപ്രാപ്തി, അത്മായരോടുള്ള മാന്യമായ പെരുമാറ്റം, സര്‍വോപരി അവശരോടും ആലംബഹീനരോടുമുള്ള കാരുണ്യം എന്നിവയായിരിക്കണം അര്‍ഹതാലിസ്റ്റില്‍ പേരുള്‍പ്പെടുത്താനുള്ള മാനദണ്ഡം. ഈ അര്‍ഹതാലിസ്റ്റില്‍നിന്ന് മെത്രാന്മാര്‍ക്കും പുരോഹിതര്‍ക്കും അത്മായര്‍ക്കും തുല്യപ്രാതിനിധ്യമുള്ള സിനഡായിരിക്കണം മെത്രാനെ തിരഞ്ഞെടുക്കേണ്ടത്.
മെത്രാന്‍ 5 വര്‍ഷത്തില്‍ക്കൂടുതല്‍ ഒരു രൂപതയില്‍ സേവനംചെയ്യാന്‍ പാടില്ല. അതിനുശേഷം മറ്റേതെങ്കിലും രൂപതയിലേക്കു സ്ഥലംമാറിപ്പോകണം. പരമാവധി 15 വര്‍ഷമായിരിക്കണം ഒരു മെത്രാന്റെ സേവനകാലാവധി. വിരമിക്കുന്ന മെത്രാനോ അതിമെത്രാനോ പിന്നീട് എല്ലാ ആദ്ധ്യാത്മികഭൗതികസ്ഥാനങ്ങളില്‍നിന്നും ഒഴിവായി പ്രാര്‍ത്ഥനാരൂപിയിലും ആദ്ധ്യാത്മികശുശ്രൂഷയിലും വിശ്രമജീവിതം നയിക്കേണ്ടതാണ്.
മുന്‍കാലങ്ങളിലെ തെറ്റിന്റെ തനിയാവര്‍ത്തനംതന്നെയാണ് ഇപ്പോള്‍  നടക്കുന്ന മേജര്‍ ആര്‍ച്ചുബിഷപ്പ് തിരഞ്ഞെടുപ്പിലും അരങ്ങേറാന്‍ പോകുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ്പായി ഒരു പുരോഹിതനെയോ അത്മായനെയോവരെ നിയമപരമായി തെരഞ്ഞെടുക്കാമെന്നിരിക്കെ, തെരഞ്ഞെടുപ്പിനുള്ള ഇലക്‌ടൊറല്‍ കോളജായ സിനഡില്‍ പുരോഹിതര്‍ക്കും അത്മായര്‍ക്കും പ്രാതിനിധ്യം വേണമെന്ന ആവശ്യം തികച്ചും ന്യായവും ജനാധിപത്യപരവുമാണ്. ജനാധിപത്യസംവിധാനത്തിലൂടെ മെത്രാന്‍, അതിമെത്രാന്‍, മേജര്‍ ആര്‍ച്ചുബിഷപ്പ് എന്നീ സ്ഥാനികളുടെ തെരഞ്ഞെടുപ്പ് സുവിശേഷവല്‍ക്കരിക്കപ്പെടുമ്പോള്‍ ഇന്ന് സഭയില്‍ നിലവിലുള്ള സര്‍വാധിപത്യ സമ്പ്രദായത്തിനു അറുതിവരികയും അവര്‍ക്ക് വിശ്വാസികളോട് ആത്മീയപ്രതിബദ്ധത വളരുകയും സഭ യേശുമാര്‍ഗ്ഗത്തില്‍ പുരോഗമിക്കുകയും ചെയ്യും. ആയതിനാല്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റേതുള്‍പ്പെടെ എല്ലാ മെത്രാന്‍ തെരഞ്ഞെടുപ്പിലും അത്മായപ്രതിനിധികള്‍ക്ക് പങ്കെടുക്കാനുള്ള അവസരം സൃഷ്ടിക്കണമെന്നു ഞങ്ങള്‍ ശക്തിയുക്തം ആവശ്യപ്പെടുന്നു.
കേരളക്രൈസ്തവ സമൂഹത്തില്‍ സമൂലമായ മാറ്റങ്ങള്‍ക്കു തിരികൊളുത്താനുതകുന്ന 'ചര്‍ച്ച് ആക്ട് ' എന്നു ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 'ഠവല ഗലൃമഹമ ഇവൃശേെശമി ഇവൗൃരവ ജൃീുലൃശേല െ& കിേെശൗേശേീി െഠൃൗേെ ആശഹഹ-2009' നിയമപരിഷ്‌കരണ കമ്മീഷന്‍ സര്‍ക്കാരിലേക്കു സമര്‍പ്പിച്ചിട്ട് രണ്ടുവര്‍ഷം കഴിഞ്ഞിരിക്കുന്നു. ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലങ്ങോളമിങ്ങോളമുള്ള ക്രൈസ്തവ സംഘടനകളും അവയുടെ ഏകോപനസമിതിയായ 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സി'ലും ശക്തമായ ബോധവല്‍ക്കരണ, പ്രചാരണ, സമരപരിപാടികള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി നടത്തിവരുന്നു. പത്മഭൂഷന്‍ എം.വി.പൈലി, പത്മഭൂഷന്‍ ജസ്റ്റീസ് കെ.ടി.തോമസ്, മുന്‍മന്ത്രി പ്രൊഫ. എന്‍.എം.ജോസഫ്, ഓശാന പത്രാധിപരും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്രിസ്ത്യന്‍ സ്റ്റഡീസ് ഡയറക്ടറുമായ പ്രൊഫ. ജോസഫ് പുലിക്കുന്നേല്‍ തുടങ്ങിയ ക്രൈസ്തവസമുദായത്തിലെ ഉന്നതശീര്‍ഷര്‍ ചര്‍ച്ച് ആക്ടിനെ അനുകൂലിച്ചും, അതു നടപ്പിലാക്കുക കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണഘടനാപരമായ കടമയാണെന്നു പ്രഖ്യാപിച്ചും സമൂഹമദ്ധ്യത്തിലേക്കു ഇറങ്ങിക്കഴിഞ്ഞു. പ്രമുഖരായ ചില വൈദികര്‍പോലും ചര്‍ച്ച് ആക്ടിനെ അനുകൂലിച്ചുതുടങ്ങിയിരിക്കുന്നു.
എന്നാല്‍ കേരളത്തിലെ മെത്രാന്മാര്‍മാത്രം ഇതൊന്നും അറിഞ്ഞില്ലെന്നമട്ടില്‍ ഉറക്കംനടിച്ചു കഴിയുന്നു. ഈ രണ്ടു വര്‍ഷക്കാലയളവില്‍ സിനഡുകളായും സംസ്ഥാനതല മെത്രാന്‍ കോണ്‍ഫറന്‍സുകളായും (KCBC) കത്തോലിക്കാ മെത്രാന്മാര്‍ പല കാര്യങ്ങളും ചര്‍ച്ചചെയ്‌തെങ്കിലും, സമുദായത്തെ സംബന്ധിച്ച് അതിപ്രധാനമായ ചര്‍ച്ച് ആക്ടിനെപ്പറ്റിമാത്രം യാതൊരു അഭിപ്രായപ്രകടനവും നടത്തിയതായി സമൂഹം അറിഞ്ഞിട്ടില്ല. ഇക്കാലയളവില്‍ മറ്റു പല വിഷയങ്ങളെ സംബന്ധിച്ചും ഒട്ടേറെ ഇടയലേഖനങ്ങളും സര്‍ക്കുലറുകളും ഇറക്കിയെങ്കിലും ചര്‍ച്ച് ആക്ടിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ ഒരു പ്രസ്താവനപോലും നടത്തിയിട്ടില്ല.
നിങ്ങള്‍ മെത്രാന്മാരോട് ഞങ്ങള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത് ഈ മുഖംമൂടി അഴിച്ചുവച്ച് ഇനിയെങ്കിലും ചര്‍ച്ച് ആക്ടിനെ സംബന്ധിച്ചു പ്രതികരിക്കണമെന്നാണ്. ചര്‍ച്ച് ആക്ടില്‍ ബൈബിളിലെ പഠനങ്ങള്‍ക്കോ, സംപൂജ്യമായ നമ്മുടെ പൂര്‍വപാരമ്പര്യങ്ങള്‍ക്കോ, മാര്‍ത്തോമാമാര്‍ഗത്തില്‍ അധിഷ്ഠിതമായ പള്ളിയോഗസമ്പ്രദായത്തിനോ നിരക്കാത്തതായി എന്തെങ്കിലുമുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ നിങ്ങള്‍ക്കു ബാധ്യതയുണ്ട്. ഇനി  എതിര്‍ക്കപ്പെടേണ്ടതായി യാതൊന്നും കണ്ടെത്തിയിട്ടില്ലെങ്കില്‍പ്പോലും, 'ആദ്ധ്യാത്മികാധികാരം പുരോഹിതര്‍ക്കും ഭൗതികാധികാരം അത്മായര്‍ക്കും' എന്ന  അടിസ്ഥാനപ്രമാണത്തിന് വിരുദ്ധമല്ലാത്ത വിധത്തില്‍ ചര്‍ച്ച് ആക്ടിനെ കൂടുതല്‍ ബൈബിളധിഷ്ഠിതവും ഭാരതീയ ക്രൈസ്തവപാരമ്പര്യങ്ങള്‍ക്ക് അനുയോജ്യവുമാക്കി മാറ്റുന്നതിനുള്ള സൃഷ്ടിപരമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാനും നിങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ട്. ഇന്ത്യയിലെ എല്ലാ മതങ്ങളുടെയും പൊതുസ്വത്തുക്കള്‍ നിയമനിര്‍മ്മാണ സഭകള്‍ പാസ്സാക്കുന്ന നിയമപ്രകാരമാണ് ഭരിക്കേണ്ടതെന്ന് ഭരണഘടനയുടെ 26-ാം അനുച്ഛേദം അനുശാസിക്കുന്നു. ഇപ്രകാരം രൂപംകൊടുത്ത നിയമങ്ങള്‍ക്കു വിധേയമായാണ് ക്രൈസ്തവരൊഴികെ മറ്റെല്ലാ മതസ്ഥരുടെയും മതസമ്പത്തും സ്ഥാപനങ്ങളും ഭരിക്കപ്പെടുന്നത്. നിയമത്തിനുമുമ്പില്‍ ക്രൈസ്തവരോടുമാത്രമുള്ള ഈ വിവേചനത്തിനെതിരെയാണ് ക്രൈസ്തവജനത ഇപ്പോള്‍ പ്രതിഷേധിക്കുന്നത്.
ചര്‍ച്ച് ആക്ട് നിയമമാക്കേണ്ടത് ഭാരതത്തിലെ ക്രൈസ്തവസമൂഹത്തെ സംബന്ധിച്ച് അടിയന്തിരാവശ്യമാണെന്ന അവബോധം കേരളത്തിലും ഇതരസംസ്ഥാനങ്ങളിലും അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. മറ്റു മതസ്ഥരെപ്പോലെ ഇവിടുത്തെ ക്രൈസ്തവര്‍ക്കും തങ്ങളുടെ മതസ്വത്ത് ഭരണഘടനയ്ക്കു വിധേയമായി പൗരാവകാശത്തോടെ ഭരിക്കാന്‍ അവകാശമുണ്ടെന്ന് അവരിന്നു കൂടുതല്‍കൂടുതലായി മനസ്സിലാക്കിവരുന്നു. തീര്‍ച്ചയായും അധികം വൈകാതെ ഇവിടത്തെ ക്രൈസ്തവസമൂഹം നേരിടുന്ന മതവിവേചനം നിയമനിര്‍മ്മാണത്തിലൂടെ പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ബന്ധിതമാകും. ഇത്തരുണത്തില്‍ തിരസ്‌കൃതരും പരിഹാസ്യരും ആയിത്തീരാതിരിക്കാനെങ്കിലും നിങ്ങള്‍ മൗനം വെടിഞ്ഞേ മതിയാകൂ. ആയതിനു പ്രാരംഭമെന്നനിലയില്‍ 2011 മെയ് 23 മുതല്‍ ചേരുന്ന സീറോ-മലബാര്‍ മെത്രാന്‍ സിനഡില്‍ത്തന്നെ ചര്‍ച്ച് ആക്ട് ചര്‍ച്ച ചെയ്യണമെന്നും ഇതു സംബന്ധമായ ഔദ്യോഗികതീരുമാനം കൈക്കൊള്ളണമെന്നും 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍' ആവശ്യപ്പെടുന്നു.
ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിനുവേണ്ടി,

ജോയി പോള്‍ പുതുശ്ശേരി (ജനറല്‍ സെക്രട്ടറി)

2 comments:

  1. http://mattersindia.com/2018/01/syro-malabar-land-deal-rival-groups-clash-at-pastoral-centre/

    ReplyDelete
  2. "സഭയുടെ കാനോനിക നിയമസംഹിതയും ഇതിലേറെ (ഇന്ത്യന്‍ ഭരണഘടനയെകാള്‍)ഉറപ്പും ബലവും സംരക്ഷണവും നല്‍കുന്നതാണ്. ഇതിനെ വെല്ലുന്ന ഒരു നിയമത്തെപ്പറ്റി ചിന്തിക്കുന്നതുതന്നെ അതിരു കടന്നതാണ്.''
    സത്യദീപത്തില്‍ (ജനുവരി 24, 2018) ഒരു ഫാ. ജിമ്മി പൂച്ചക്കാട്ട് "ചര്‍ച്ച് ആക്റ്റ് (അപ്പ. പ്രവ. 6:25) വരണം" എന്ന പേരില്‍ എഴുതിയ ലേഖനത്തിന്റെ തുടക്കത്തില്‍ പറയുന്നതാണിത്.
    ശരിയാണ് ലത്തീന്‍ സഭയ്ക്കുവേണ്ടി 1752 ഉം പൗരസ്ത്യസഭകള്‍ക്കു വേണ്ടി 1546 ഉം കാനോനകള്‍(വകുപ്പുകള്‍) ഉള്ള കാനോന്‍ നിയമസംഹിതയുടെ മുമ്പില്‍ ഇന്ത്യന്‍ ഭരണഘടന ഒന്നുമല്ല. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഒരു കാനോനയെങ്കിലും അതിലുണ്ടുതാനും.
    കാനോന 1060, 1. താഴെ പറയുന്നവരുമായി ബന്ധപ്പെട്ട കേസുകളില്‍ വിധി കല്‍പിക്കുവാന്‍ റോമാമാര്‍പ്പാപ്പായ്ക്കു മാത്രമാണ് അധികാരമുള്ളത്. (1) പാര്‍ത്രിയര്‍ക്കീസുമാര്‍. (2) ക്രിമിനല്‍ കേസുകളില്‍ മെത്രാന്മാര്‍. (3) രാജ്യത്തെ ഏറ്റവുമുയര്‍ന്ന സിവില്‍അധികാരികള്‍. (4) തന്റെ വിധിതീര്‍പ്പിനായി പ്രത്യേകം നീക്കിവച്ചിരിക്കുന്ന മറ്റു കേസുകള്‍.(പൗരസ്ത്യസഭകളുടെ കാനോനകള്‍ സഭാജീവിതത്തില്‍, OIRSI No.408).
    ഇതിലെ വകുപ്പ് (3) അനുസരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട കേസുകളില്‍ പോലും വിധി കല്‍പിക്കുവാന്‍ റോമാമാര്‍പ്പാപ്പായ്ക്കു മാത്രമാണ് അധികാരമുള്ളത്. എന്താ ആശ്ചര്യം തോന്നുന്നോ? യൂറോപ്യന്‍ രാജ്യങ്ങളുടെമേല്‍ പോപ്പിന് അധീശത്വമുണ്ടായിരുന്ന കാലത്ത് എഴുതിച്ചേര്‍ക്കപ്പെട്ടതാവണം ഈ വിചിത്രമായ നിയമവ്യവസ്ഥ. എന്നാല്‍ ഞാനിത് എടുത്തിരിക്കുന്നത് രണ്ടു ബിഷപ്പുമാര്‍ എഡിറ്റ് ചെയ്ത് 2016-ല്‍ അച്ചടിച്ച പുസ്തകത്തില്‍ നിന്നാണ്.
    ഇത്തരം വിവരക്കേടുകള്‍ക്കും ഉറപ്പും ബലവും സംരക്ഷണവും നല്‍കുന്നതാണ്' കാനോനിക നിയമസംഹിതയുടെ മഹത്വം
    ലേഖനം തുടരുന്നു:
    "എന്നാല്‍ സഭയുടെ കാനോനിക നിയമസംഹിതയ്ക്കും മുമ്പ് അതിനേക്കാള്‍ ഉപരിയായ ഒരു സഭാനിയമം അപ്പസ്‌തോലപ്രവര്‍ത്തനം ആറാം അദ്ധ്യായം രണ്ടു മുതല്‍ അഞ്ചുവരെ വാക്യങ്ങളിലുണ്ട്. അത് ആദിമ ക്രൈസ്തവസഭയുടെ ചര്‍ച്ച് ആക്റ്റ് ആണ്."
    ഇന്ന് സഭാനവീകരണത്തിനായി വളരെ ശക്തമായി മുന്നോട്ടുവയ്ക്കപ്പെടുന്ന ചര്‍ച്ച് ആക്റ്റ് തമസ്‌കരിക്കുന്നകതിനുള്ള ബോധപൂര്‍വ്വമായ കുരുട്ടുബുദ്ധിയാണ് ഈ വാക്കുകളിലുള്ളത്.
    "പള്ളിപണിയിക്കുന്ന അച്ചനെക്കാള്‍ പ്രാര്‍ത്ഥിക്കുന്ന അച്ചനെയല്ലേ ജനം ഇഷ്ടപ്പെടുന്നത്? പള്ളിപണിയുമ്പോഴും പ്രാര്‍ത്ഥന മുടക്കാത്തവരെയാണ് അവര്‍ പ്രതീക്ഷിക്കുന്നത്.''
    ഇന്നു പള്ളിപണിയാത്ത അച്ചന്മാരെക്കുറിച്ചു ചിന്തിക്കാന്‍പോലും കഴിയാത്തവരായിരിക്കുന്നു പാവം കുഞ്ഞാടുകള്‍.

    ReplyDelete