Translate

Wednesday, July 10, 2013

ആധുനികശാസ്ത്രവും വേദാന്തവും സമന്വയിപ്പിക്കുന്ന പി . കേശവൻനായരുടെ ലേഖനം .

ബോധം : ക്വാണ്ടം ഭൗതികത്തിലും വേദാന്തത്തിലും
 
ക്വാണ്ടം ഫിസിക്സ്‌ , ക്ലാസിക്കൽ ഫിസിക്സിന്റെ പ്രപഞ്ചസങ്കൽപ്പങ്ങളെ കീഴ്മേൽ മറിച്ചു . അത് പ്രപഞ്ചത്തെ അവിഭാജ്യമായ ഒരു സാകല്യമായിട്ടാണ് കാണുന്നത് . പ്രപഞ്ചത്തിലെ ഓരോ കണവും മറ്റെല്ലാ കണങ്ങളുമായി ബന്ധപ്പെട്ടതാണ് . ക്വാണ്ടം സിദ്ധാന്തത്തിൽ നിന്നും രൂപം കൊണ്ടിട്ടുള്ള ശാസ്ത്രദർശനങ്ങൾക്ക് ഭാരതത്തിലെ വേദാന്തദർശനങ്ങളുമായി സാദൃശ്യമുണ്ട് . അജൈവ വസ്തുക്കളെ മാത്രമല്ല അത് പഠനവിധേയമാക്കുന്നത് . മസ്തിഷ്കത്തിന്റെയും മനസ്സിന്റെയും ബോധത്തിന്റെയും രഹസ്യങ്ങൾ അറിയുന്നതിനും അതു നമ്മെ സഹായിക്കുന്നു . ക്വാണ്ടം ഭൗതികമനുസരിച്ച് നിരീക്ഷകനിൽ നിന്നും വേറിട്ട വസ്തുനിഷ്ഠമായൊരു ലോകം നിലവിലില്ല . സഹസ്രാബ്ദങ്ങൾക്കു മുമ്പേ നമ്മുടെ ഋഷിമാർ പറഞ്ഞു :
 
സൂക്ഷ്മപ്രപഞ്ചമെങ്ങനെയോ അങ്ങനെയാണ് സ്ഥൂലപ്രപഞ്ചം
അണു എങ്ങനെയാണോ അങ്ങനെയാണ് പ്രപഞ്ചം
മനുഷ്യശരീരം എങ്ങനെയാണോ അങ്ങനെയാണ് പ്രപഞ്ചശരീരം
മനുഷ്യമനസ്സ് എങ്ങനെയാണോ അങ്ങനെയാണ് പ്രപഞ്ചമനസ്സ് .
 
ആധുനിക മനശാസ്ത്ര ഗവേഷണങ്ങളും ന്യുറോശാസ്ത്ര ഗവേഷണങ്ങളും ബോധത്തെയും മനസ്സിനെയും മസ്തിഷ്കത്തെയും കുറിച്ച് തികച്ചും പുതിയ അറിവുകളാണ് നമുക്ക് നൽകിക്കൊണ്ടിരിക്കുന്നത് . ഇലക്ട്രോണിക് സാങ്കേതികവിദ്യകളുടെ മുന്നേറ്റത്തിന്റെ ഫലമായി മസ്തിഷ്കത്തെ കുറിച്ചുള്ള നമ്മുടെ അറിവ് വിപുലമായിട്ടുണ്ട് . മസ്തിഷ്കകോശങ്ങളെ ന്യുറോണുകൾ എന്നാണ് പറയുന്നത് . ഇവയാണ് മസ്തിഷ്കത്തിലെ വാർത്താവിനിമയ ചാനലുകൾ . ന്യുറോണുകൾ പരസ്പരം വാർത്താവിനിമയം നടത്തുന്നത് സിനാപ്സുകൾ (Synapses ) എന്നു പറയുന്ന വിടവുകളിലൂടെയാണ് . പ്രത്യേകതരം ജീവരാസപദാർത്ഥങ്ങളാണ് ന്യുറോട്രാൻസ്മിറ്റർ (Neurotransmitter) . ന്യുറോട്രാൻസ്മിറ്ററുകളാണ് ഈ വിടവുകളിലൂടെ ഒരു ന്യുറോണിൽ നിന്നും അടുത്തതിലേക്ക് ആവേഗങ്ങളെ ചാലനം ചെയ്യുന്നത് . ന്യുറോണിൽ നിന്നും ന്യുറോണിലേക്ക് വിവരം പ്രവഹിക്കുന്നത് ഡിജിറ്റൽ പ്രസരണ രീതിയിലാണ് . ഇലക്ട്രോണിക് ഉപകരങ്ങളിലെ ഡിജിറ്റൽ തത്ത്വം തന്നെയാണ് ന്യുറോണുകളും ഉപയോഗിക്കുന്നത് .
ക്വാണ്ടം ബലതന്ത്രത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായ ഇർവിൻ ഷ്രോഡിഞ്ചറാണ് ഭൗതികത്തെ (Physics ) ജീവശാസ്ത്രവുമായി ബന്ധപ്പെടുത്തിയത് . ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞനായിരുന്ന J.B.S. Haldane, 1930 കളിൽ ബോധത്തിന്റെ ക്വാണ്ടം സിദ്ധാന്തമവതരിപ്പിച്ചു . ഭൗതിക ശാസ്ത്രനിയമങ്ങളെ ജീവശാസ്ത്രത്തിൽ പ്രയോഗിക്കാമെന്നും ഭൗതികമായ ദ്രവ്യത്തെ ജൈവപരമായി വ്യാഖ്യാനിക്കാൻ കഴിയണമെന്നും ഹാൾഡേൻ അഭിപ്രായപ്പെട്ടു . പ്രശസ്ത ക്വാണ്ടം ഭൗതികജ്ഞനായിരുന്ന David Bohm, 1950 - ൽ അവതരിപ്പിച്ച ക്വാണ്ടം വ്യാഖ്യാനത്തിൽ മനസ്സ് ഒരു ക്വാണ്ടം പ്രതിഭാസമാണെന്ന് നിരീക്ഷിക്കുകയുണ്ടായി . Karl Pribram മസ്തിഷ്കം ഒരു ഹോളോഗ്രാം ( Hologram ) ആണെന്ന് തെളിയിക്കുകയുണ്ടായി . മിക്കവാറും എല്ലാ ആധുനിക മനസ്സ് - മസ്തിഷ്ക സിദ്ധാന്തങ്ങളും ന്യുറോണുകളുടെ ഐക്യത്തെ (Quantum Coherence ) അടിസ്ഥാനമാക്കിയുള്ളതാണ് .
 
ക്വാണ്ടം ശൂന്യത...
 
Quantum Field Theory അനുസരിച്ച് പ്രപഞ്ചവും അതിലെ ഘടകവസ്തുക്കളും ഊർജ്ജമാണ് . ഓരോ ഘടകവസ്തുവിലെയും ഊർജ്ജം വ്യത്യസ്ത ഉത്തേജിതാവസ്ഥയിലാണ് . മനുഷ്യശരീരം വിവിധതരം അണുക്കളെ (Atoms ) കൊണ്ടു നിർമ്മിതമാണ് . അണു ആത്യന്തികമായി ക്ഷേത്രം (Field ) ആണ് . ഓരോ അണുവിനും അതിന്റേതായ ക്ഷേത്രമുണ്ട് . എല്ലാ അണുക്കളുടെയും ക്ഷേത്രങ്ങൾ ഒരുമിച്ചു ചേർന്ന ഒരു ക്ഷേത്രം എല്ലാ ജീവികളിലുമുണ്ട് . സൂക്ഷ്മതലത്തിൽ നമ്മുടെ ശരീരവും ക്ഷേത്രമാണ് . ആപേക്ഷികതാസിദ്ധാന്തമനുസരിച്ചും ദ്രവ്യം (Matter ) ഊർജ്ജമാണ് . എല്ലാ വസ്തുക്കളും , ജീവനുള്ളതും ജീവനില്ലാത്തതും , ചലനാത്മക ഊർജ്ജപ്രരൂപങ്ങളാണ് (Dynamic pattern of energy ) . ശാസ്ത്രജ്ഞയും ശാസ്ത്ര സാഹിത്യകാരിയുമായ Danah Zohar, ഈ ചലനാത്മക ഊർജ്ജപ്രരൂപങ്ങളുടെ സ്രോതസ്സ് ക്വാണ്ടം ശൂന്യത (Quantum Vacuum ) ആണെന്നു പറയുന്നു . ക്വാണ്ടം ശൂന്യതയെ ശാന്തമായ കടലിനോടാണ് അവർ ഉപമിക്കുന്നത് . ശാന്തമായ കടലിൽ തിരമാലകൾ പ്രത്യക്ഷമാകുന്നതുപോലെയാണ് ക്വാണ്ടം ശൂന്യതയിൽ പ്രാപഞ്ചികവസ്തുക്കൾ പ്രത്യക്ഷമാകുന്നത് . ക്വാണ്ടം ശൂന്യതയിൽ നിന്നും ആദ്യം വെളിപ്പെടുന്നത് ഹിഗ്സ് ഫീൽഡ് (Higgs Field ) എന്ന ഊർജ്ജക്ഷേത്രമാണ് (Energy Field ). പ്രപഞ്ചാരംഭത്തിൽ അത്യുന്നത താപനിലയിൽ അണുക്കളും തന്മാത്രകളും മറ്റും ഉണ്ടാകുന്നതിനു മുമ്പുള്ള ഒരവസ്ഥയാണിത് . ഹിഗ്സ് ഫീൽഡ് മുഴുവൻ ഊർജ്ജത്താൽ നിറഞ്ഞിരിക്കുന്നു . ഊർജ്ജം അവിടെ അതിവേഗം ആന്ദോളനം ചെയ്തു കൊണ്ടിരിക്കുകയാണ് . ഹിഗ്സ് ക്ഷേത്രത്തിലെ ബലവാഹികളായ സൂക്ഷ്മകണമാണ് Higgs Boson . ദൈവകണം എന്നാണു ശാസ്ത്രജ്ഞന്മാർ ഇതിനെ വിശേഷിപ്പിക്കുന്നത് . ദ്രവ്യത്തിന് ദ്രവ്യമാനം ( Mass ) എന്ന ഗുണം നൽകുന്ന കണമാണിതെന്നു കരുതപ്പെടുന്നു . ഹിഗ്സ് ഫീൽഡാണ് എല്ലാ ക്ഷേത്രങ്ങളുടെയും കണങ്ങളുടെയും സ്രോതസ്സ് . ഹിഗ്സ് ഫീൽഡാവട്ടെ ഉണ്ടാകുന്നത് ക്വാണ്ടം ശൂന്യതയിൽ നിന്നും . വേദാന്തമനുസരിച്ച്‌ എല്ലാ നാമരൂപങ്ങളും സച്ചിദാനന്ദമായ ബ്രഹ്മത്തിലെ തിരമാലകളാണ് .
Danah Zohar അവരുടെ ക്വാണ്ടം ആത്മാവ് ( Quantum Self ) എന്ന കൃതിയിൽ അസന്നിഗ്ദ്ധമായി വ്യക്തമാക്കുന്നത് ക്വാണ്ടം ശൂന്യത ജഡമല്ലെന്നും അതിനു ബോധമുണ്ടെന്നുമാണ് . അവർ പറയുന്നു :
" പ്രപഞ്ചത്തിന്റെ അടിസ്ഥാനമായ ക്വാണ്ടം ശൂന്യതയ്ക്കു ബോധമുണ്ടെങ്കിൽ ഹിഗ്സ് ഫീൽഡിനും ബോധമുണ്ട് . ക്വാണ്ടം ശൂന്യത മിസ്റ്റിക്കുകൾ പറയുന്ന സർവ്വജ്ഞനും സർവാന്തര്യാമിയും സർവവ്യാപിയുമായ ദൈവമാണ് ".
 
പ്രപഞ്ചം പ്രാണസ്പന്ദനമാണ്...
 
നമ്മുടെ ശാരീരികവും മാനസികവുമായ ഊർജ്ജം ചെറിയ പ്രാണതരംഗങ്ങളാണ് . ഈ പ്രാണതരംഗങ്ങളാവട്ടെ അനന്തസാഗരമായ പ്രപഞ്ചപ്രാണനിൽ പ്രത്യക്ഷപ്പെടുന്നതുമാണ് . ബ്രഹദാരണ്യകോപനിഷത്ത് പറയുന്നു : പ്രാണൻ യഥാർത്ഥത്തിൽ സത്യമാണ് . ഇത് ജീവന്റെ യഥാർത്ഥ സത്യമാണ് , പ്രാണന്റെ പിന്നിലുള്ളത് ബ്രഹ്മമാണ് ; ബോധമാണ് . അത് എല്ലാ ആപേക്ഷിക സത്യങ്ങൾക്കും പിന്നിലുള്ള പരമസത്യമാണ് . പ്രപഞ്ചം , അഖണ്‍ഡവും അനന്തവുമായ കേവലബോധത്തിന്റെ പ്രത്യക്ഷീകരണമോ പ്രക്ഷേപമോ ആണ് . ഭൗതികജ്ഞനായ ഡേവിഡ് ബോമിന്റെ അഭിപ്രായത്തിൽ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും സംഭവങ്ങളും അജ്ഞാതവും അദൃശ്യവുമായ ഒരു ചേതനയുടെ വെളിപ്പെടലാണ് . ഈ പ്രപഞ്ച ചേതനയെ സമ്പൂർണ്ണചലനം ( Holo movement ) എന്നാണു ബോം വിശേഷിപ്പിക്കുന്നത് . ഈ ചേതനാചലനമാണ് പ്രത്യക്ഷത്തിലുള്ള ജീവദ്രവ്യത്തിന്റെയും അജൈവദ്രവ്യത്തിന്റെയും സ്രോതസ്സ് . അതാണ് പ്രപഞ്ചാസ്ഥിത്വത്തിന്റെ പ്രഥമവും പ്രധാനവുമായ പശ്ചാത്തലം . ഉപനിഷത്തുക്കൾ അതിനെ സത്യത്തിന്റെ സത്യം എന്നു വിളിക്കുന്നു . അത് അഖണ്‍ഡബോധസ്വരൂപമായ ബ്രഹ്മമാണ് . ഉപനിഷത്തുക്കളുടെ അഭിപ്രായത്തിൽ അതിൽ ശക്തി സ്പന്ദിക്കുന്നതോടെ പ്രാണൻ ആരംഭിക്കുന്നു . ഈ ശക്തിസ്പന്ദനമാണ് പിന്നെ എല്ലാ പ്രപഞ്ചഘടകങ്ങളെയും ഉണ്ടാക്കിക്കാണിക്കുന്നത് . ബോധത്തിലുണ്ടാകുന്ന ശക്തി സ്പന്ദം ബോധമയമാണ് . ജലത്തിൽ രൂപം കൊള്ളുന്ന ഓരോ കുമിളയും ജലമയമായിരിക്കുന്നതുപോലെ . അപ്പോൾ എല്ലാ ജീവശരീരങ്ങൾക്കും ജീവനായി വർത്തിക്കുന്നതും ബോധം തന്നെയാണ് . നക്ഷത്രങ്ങളുടെയും സൂര്യന്റെയും ചന്ദ്രന്റെയും മനുഷ്യന്റെയും പക്ഷി മൃഗാദികളുടെയും പ്രവർത്തന രഹസ്യവും ഇതുതന്നെ .
 
തുടരും ...

11 comments:

  1. ആല്‍ബേര്‍റ്റ് ഐന്‍സ്റ്റീന്‍ പറഞ്ഞത് വേദങ്ങളിലെ ശാസ്ത്രം നേരത്തെ വായിക്കാന്‍ ഇടയായിരുന്നെങ്കില്‍ എന്നാണ്. ശാസ്ത്രത്തെ അതിശയിപ്പിക്കുന്ന സത്യങ്ങള്‍ ഭാരതീയര്‍ എന്നേ കണ്ടെത്തിയിരുന്നു. അസ്തിത്വത്തിന്‍റെ രഹസ്യം തേടുന്നവര്‍ക്ക് ഉപകാരപ്പെടുന്ന ഈ ലേഖനം എല്ലാവര്ക്കും പ്രയോജനപ്പെടട്ടെ.ആദ്യം താനാരെന്നറിഞ്ഞാലല്ലേ എന്താണ് ചെയ്യേണ്ടതെന്നും, ചിന്തിക്കേണ്ടാതെന്നും മനസ്സിലാവൂ. നന്നായി തയ്യാറാക്കിയ ഒരു ലേഖനം ...അഭിനന്ദനങ്ങള്‍ ! ഇത്തരം ലേഖനങ്ങളും നമുക്കാവശ്യമുണ്ട്.

    ReplyDelete
  2. ജീജോ എടുത്തിട്ടിരിക്കുന്ന ഈ വിഷയം ആരുടേയും പിടിയിലൊതുങ്ങുന്നതല്ല. അതിന്റെ ശാസ്ത്രീയ ഉള്ളടക്കം സാധാരണക്കാർക്ക് ഗ്രഹിക്കാവുന്നതും അല്ല. എന്നാലും നമ്മുടെ ജിജ്ഞാസയെ വളരെയധികം ഉണർത്താൻ പോരുന്ന ഈ വിഷയത്തെപ്പറ്റി നമ്മൾ പഠിക്കണം. ഒത്തിരി എഴുതുന്നതിനു പകരം ഞാനൊരു ലിങ്ക് ഇവിടെ കുറിക്കുന്നു. അതൊരു ആറ്റം പോലെയാണ്. അതിൽ ഒന്ന് clik ചെയ്യുക, ഒരു വലിയ ലോകം തുറന്നുവരും. ആധുനിക ഭൌതിക ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളെല്ലാം എത്രയോ മുമ്പ് നമ്മുടെ ഭാരതത്തിലെ ജ്ഞാനികൾ കണ്ടെത്തിയിരുന്നു എന്നും എന്നാൽ അവയെ ഭൌതിക നേട്ടങ്ങൾക്കായിട്ടല്ല, മറിച്ച്, സ്വയം അറിയാൻ വേണ്ടിയാണവർ ഉപയോഗിച്ചതെന്നതും നാം മറക്കരുത്. അതെപ്പറ്റിയാണ് ഈ വീഡിയോ. നമ്മുടെ ഉള്ളിനെ അറിഞ്ഞാൽ, ഒരാറ്റത്തെയും ഈ ബ്രഹ്മാണ്ട ത്തെയും നമുക്കറിയാനാവും . കാരണം, ഇവയുടെയെല്ലാം നിർമ്മിതി ഒരേ തരത്തിലാണ്. അതാണ്‌ സൃഷ്ടിയുടെ വൈഭവം. ഈ ലിങ്ക് ശ്രദ്ധാപൂർവ്വം ഉപയോഗിച്ചാൽ കിട്ടുന്ന അറിവ് അപാരമായിരിക്കും.
    https://www.youtube.com/watch?v=XYI4NByNi10

    അടുത്ത ലിങ്ക് ഓസോണ്‍ എന്ന വാക്കുതന്നെ നമ്മുടെ സത്യെന്ദ്രനാധ് ബോസിനെ ബഹുമാനിക്കാൻ വേണ്ടി ഉണ്ടാക്കിയതാണെന്നു പറഞ്ഞുതരും.

    ReplyDelete

  3. ലിങ്ക് വിട്ടുപോയതിനാൽ ഇവിടെ ചേർക്കുന്നു.
    http://changeminds.wordpress.com/2012/07/08/success-story-of-satyendranath-bose-the-indian-behind-gods-particle/

    ReplyDelete
  4. കാലമേ നിനക്കഭിനന്ദനം ! ഭാരതത്തിന്റെ അറിവ് തേടിവന്ന നസറായനെ പിൻപറ്റി ,(പാതിരിയുടെ ജല്പനങ്ങളിൽ മനംമടുത്ത മനനമുള്ള മനസുകൾ ) ഇതാ ഉപനിഷത്തിന്റെ അറിവിന്റെ പാലാഴിയിൽ നീന്തിത്തുടിക്കൻ ആവേശം കൊള്ളുന്നു! "ത്രേതായുഗത്തിലാ ബീസിയിൽ ഭാരതം ലോകത്തിനാകെ അറിവരുളും ശാസ്ത്രപഠനശാലയായിരുന്നുപോൽ "തക്ഷശില നളന്ദ" പേരിലായ് !എന്ന് പാടിത്തുടങ്ങുന്ന "ലോകമേ ഗീതപാടൂ"(അപ്രിയ യാഗങ്ങൾ)എന്ന കവിതയിലെ എന്റെ ആത്മരോദനം കാലം ഏറ്റുവങ്ങിയതിനും നന്ദി! "കുരിശിൽ മരിച്ചോന്റെ മൊഴി തെല്ലും കേൾക്കാതെ കീശയിൽ കാശേറാൻ ചൂഷകരായ് ,യേശുവിൻ സ്നേഹമാം വേദം അറിയാത്ത കോലങ്ങളെന്നും പുരോഹിതന്മാർ!....അവരുടെ കുപ്പായ നിറഭംഗി കരളിനു കുളീരാക്കി തീയിൽ ശലഭങ്ങൾപോൽ തുരുതുരെ തലമുറ കരിയുന്നു !കാലമേ, ഇനിയുമാ ഗീത നീ പാടൂ വീണ്ടും..."

    ReplyDelete
  5. ഈ വിഷയം ആരുടേയും പിടിയിലൊതുങ്ങന്നതല്ലായെന്നുള്ള ശ്രി. സാക്കിന്‍റെ അഭിപ്രായത്തോട് ഞാന്‍ വിയോജിക്കുന്നു. ഇത് ദഹിക്കില്ലാത്ത ഒരു വിഭാഗം, അറിവാണ് നേട്ടം എന്ന് വിശ്വസിക്കുന്ന സംഘം മാത്രമാണ്. ഇത്തരം അറിവുകള്‍ നമ്മെ തിരിച്ചറിവിലേക്ക് നയിക്കുന്നില്ലെങ്കില്‍ വല്ലാത്തു ഒരു ഭാരമായി മാറും. അതാണ്‌ അപകടം; അതായത്, ഇത്തരം സത്യങ്ങള്‍ അറിവായി ഉള്ളില്‍ സൂക്ഷിക്കുന്ന ഒരുവന് മുന്നോട്ടുള്ള യാത്ര പ്രായേണ അസാദ്ധ്യം എന്ന് തന്നെ. അതുകൊണ്ട് ആ വിഭാഗത്തെ ഓര്‍ത്തു നാം നിരാശപ്പെടെണ്ടതേയില്ല.

    തിരിച്ചറിവിലേക്കുള്ള വളര്‍ച്ചയില്‍ ഒരു പ്രപഞ്ച സത്യവും ഒരു ജ്ഞാനവും ആരില്‍ നിന്നും മറക്കപ്പെടുന്നില്ല. ആ പാതയിലുള്ള ഒരുവന് ഇത് എങ്ങിനെ കൈകാര്യം ചെയ്യണമെന്ന വിവേകവും കൂടി കൈവന്നിരിക്കും എന്നതാണ് വസ്തുത. ഭാരതീയരായ ജ്ഞാനികള്‍ക്കു പ്രപഞ്ച സത്യങ്ങള്‍ അങ്ങിനെ വെളിപ്പെട്ടു കിട്ടിയതാണ്. അവര്‍ അത് പ്രശസ്തിക്കോ ധനസമ്പാദനത്തിനോ വേണ്ടി ഉപയോഗിച്ചില്ല, പകരം യുക്തിയില്‍ കൂടി ഇത് മനസ്സിലാക്കുന്നത് ആത്മീയ വളര്‍ച്ചയില്‍ പ്രയോജനം ചെയ്യുമെന്ന് കണ്ടു ആ രീതിയില്‍ അതെടുക്കാന്‍ പഠിച്ച ശിക്ഷ്യ സമൂഹത്തിനു കൈമാറുകയാണ് ചെയ്തത്.

    ഏതെങ്കിലും ഒരു ധ്യാന കേന്ദ്രത്തിന്‍റെ സര്ട്ടിഫിക്കറ്റോടെ തനിക്കു വരം കിട്ടിയെന്നു കൊട്ടിഘോഷിച്ചു നടക്കുന്നവരെ നാം ധാരാളം കാണുന്നില്ലേ? അതിനേക്കാള്‍ നല്ല ഉദാഹരണം ഈ തകര്‍ച്ച എങ്ങിനെ സംഭവിക്കുന്നൂവെന്നു കാണിക്കാനില്ല. അവരെ അധിക്ഷേപിക്കുകയാണ് ഞാന്‍ എന്ന് കരുതുന്നവര്‍ പത്തു വര്ഷം ആ സിദ്ധിയുമായി നടന്നവരുടെ ഇപ്പോഴത്തെ സ്ഥിതി ഒന്ന് നോക്കിയാല്‍ മാത്രം മതി.

    ശ്രി. ജിജോ ഇതുകൊണ്ടുദ്ദേശിച്ചത് നാം പ്രപഞ്ചമാണ്‌, പ്രപഞ്ചത്തിന്‍റെ ഒരു ചെറിയ മോഡലാണ്, നാം ഒരേസമയം അനിവാര്യവും അനാവശ്യവുമായ ഘടകമാണ്, ഈ പ്രപഞ്ചത്തില്‍ നല്ലതെന്നോ ചീത്തയെന്നോ ശരിയെന്നോ തെറ്റൊന്നോ പറയപ്പെടുന്ന ഒരു ചെറിയ ഘടകം പോലും നമ്മില്‍ നിന്നും വേര്പെട്ടതല്ലാ, എല്ലാം നാം തന്നെയാണ് എന്നൊക്കെയുള്ള ദ്വൈത/അദ്വൈത ചിന്തകള്‍ക്ക് ശാസ്ത്രീയമായ അടിത്തറയുണ്ടെന്ന വസ്തുതയായിരിക്കാം. അത്മായാ ശബ്ദത്തിലെ ഏതെങ്കിലും ഒരു വായനക്കാരന്‍ ഇത് ജീവിതത്തില്‍ അനുഭവിക്കാനോ പരീക്ഷിക്കാനോ തയ്യാറായാല്‍ ജിജോയെക്കാള്‍ കൂടുതല്‍ സന്തോഷിക്കുന്നവര്‍ ആരുണ്ടാവും? ഏറ്റവം നല്ല പാചകക്കാരനാണ് ഞാനെന്നു പറഞ്ഞിട്ട് എന്ത് കാര്യം? ഞാന്‍ പാകം ചെയ്യുകയോ ഭക്ഷിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ വിശന്നു തന്നെ മരിക്കും. ഇത് എല്ലാവരുടെയും കാര്യത്തില്‍ പ്രസക്തമാണ്. അറിവ് അനുഭവമായി മാറ്റാനുള്ള അനുഗ്രഹത്തിനാണ് നാം ഗുരുവിനെ അഭയം പ്രാപിക്കേണ്ടതും.

    ReplyDelete
  6. ക്വാണ്‍ഡം മെക്കാനിക്സിന്റെ ഉള്ളടക്കത്തിലേയ്ക്ക് കടക്കുക ഭൌതികശാസ്ത്രത്തിൽ അവഗാഹമില്ലാത്തവർക്കു അസ്സാദ്ധ്യമാനെന്നാണ് ഞാനുദ്ദേശിച്ചത്. അത് മനസ്സിലാക്കാൻ സത്യനാധ് ബോസിന്റെ സംഭാവനകളെപ്പറ്റി വിക്കിപേടിയായിൽ ഒന്ന് നോക്കിയാൽ മതി. തന്നെയല്ല, ഇന്ത്യൻ ശാസ്ത്രജ്ഞർ കണ്ടെത്തുന്ന നവീന ആശങ്ങല്ക്കും സിദ്ധാന്ധങ്ങൾക്കും വെള്ളക്കാരായവർ നോബൽ സമ്മാനം തട്ടിയെടുക്കുന്നതെങ്ങനെയെന്നും അവിടെ വായിക്കാം.
    http://en.wikipedia.org/wiki/Satyendra_Nath_Bose

    ഈ ലിങ്ക് വരുമ്പോൾ, മലയാളം തിരഞ്ഞെടുക്കുക. വിദേശ പേരുകളുടെ കാര്യത്തിലും മറ്റും ഒത്തിരി അക്ഷരത്തെറ്റുകൾ ഉണ്ടെങ്കിലും മനസ്സിലാക്കാൻ അതാകും മെച്ചം.

    ഇത്തരം കണ്ടെത്തലുകളുടെ യോഗാനിലയം - അതായത്, ആത്മജ്ഞാനത്തിൽ അവയുടെ പ്രയോഗം - അകത്തേയ്ക്ക് കടന്ന് ഓരോരുത്തരും തന്നെത്താൻ ചെയ്യുന്ന പരീക്ഷണങ്ങളിൽ കൂടി മാത്രമേ ഉരുത്തിരിഞ്ഞു വരികളുള്ളൂ. ഗുരുക്കന്മാർ സഹായിച്ചേയ്ക്കാം, അത് ഞാൻ അനുഭവിച്ചിട്ടില്ലാത്ത കാര്യമായതിനാൽ കൂടുതൽ പറയാനറിയില്ല.

    ReplyDelete
  7. വേദങ്ങളുടെ ഭൌതിക നേട്ടങ്ങളിൽ എനിക്ക് ഉൾകൊള്ളുവാൻ സാധിക്കുകയില്ല. ഈ പൗരാണിക ഊർജ്ജതന്ത്ര ശാസ്ത്രം ഒരു യൂണിവേഴ്സിറ്റിയും അംഗീകരിച്ചതായി അറിവില്ല. അദ്ധ്യാത്മിക ദർശനത്തിൽ ഭാരതത്തിനു എന്നും ലോകത്തിന്റെ മുമ്പിൽ തല ഉയർത്തി നില്ക്കാം. ഭൌതിക നേട്ടങ്ങളൊക്കെ പൊള്ളയായാ ശാസ്ത്രമാണ്. അതിൽ അഭിമാനിക്കുന്നവരൊപ്പം ഞാൻ പങ്കുചേരുന്നില്ല. ആദ്ധ്യാത്മികതയിൽ ഭാരതം എന്നും മറ്റു രാഷ്ട്രങ്ങളെക്കാൾ മെച്ചമോ ഒപ്പമോ ഉണ്ടായിരുന്നു. തഹോയിസവും ആദ്ധ്യാത്മികതയുടെ വഴികാട്ടിയായിരുന്നു.

    ഭൌതിക നേട്ടങ്ങൾ പ്രചരിപ്പിക്കൽ ഒരു തരം രാഷ്ട്രീയ കൊയ്ത്തിനായിട്ടുള്ള പ്രചാരണതന്ത്രങ്ങളാണ്. ഇതൊന്നും സാമാന്യ ബുദ്ധിക്കകത്ത് ഒതുങ്ങുന്നതല്ല. ഇന്ന് ഭൂമിലോകത്തിൽ എല്ലാ ശാസ്ത്രങ്ങളും മനുഷ്യൻ മനസിലാക്കി പഠിക്കുന്നുണ്ട്. വേദങ്ങളും ബൈബിളും മനസിലാകണമെങ്കിൽ ഒന്നുകിൽ അമാനുഷ്യമായ ബുദ്ധി വേണം. ഇല്ലെങ്കിൽ അന്ധമായി വിശ്വസിക്കുന്നവൻ ആവണം. ഇന്ന് കൂടുതലും വേദഭൌതിക ശാസ്ത്രനേട്ടങ്ങൾ പറയുന്നത് വടക്കേഇന്ത്യൻ ലോബിയും മോഡിയും അദ്വാനിയുമാണ്. അനേക ബുദ്ധിമാന്മാർ പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്. ഈ പ്രബന്ധങ്ങൾ അത് എഴുതിയവർക്ക് മാത്രം മനസിലാകും.


    പൗരാണിക സംസ്ക്കാരവും വേദങ്ങളുടെ ശാസ്ത്രവും പറഞ്ഞ് ക്രിസ്ത്യാനികളെയും മുസ്ലിമുകളെയും നാടിന്റെ മക്കൾ അല്ലാതാക്കി. എല്ലാ ശാസ്ത്രങ്ങളും വേദങ്ങളിൽ ഉണ്ടായിരുന്നുവെന്ന് യൂറോപ്പ്യന്മാർ ചിന്തിച്ചിരുന്നുവെങ്കിൽ ഇന്നത്തെ ശാസ്ത്രയുഗം ശിലായുഗത്തിൽതന്നെ നിൽക്കുമായിരുന്നു. കമ്പ്യൂട്ടറിന് മുമ്പിൽ ഈ തലമുറ കളിക്കുകയില്ലയിരുന്നു.

    വേദങ്ങളിൽ മെറ്റലർജി ശാസ്ത്രം ഉണ്ട്. തെളിവായി അന്വേഷണവുമായി നടന്നിരുന്നുവെങ്കിൽ തുരുമ്പുപിടിച്ച അശോകന്റെ ഇരുമ്പുതൂണിൽ(Pillar)ഈ ശാസ്ത്രം അവസാനിച്ചേനെ. ബ്രഹ്മാസ്ത്രം, ന്യൂക്ലീയർ ബോംബെന്ന് പറയുന്നു. എങ്കിൽ ഇന്ത്യൻ സർക്കാരിന് വേദങ്ങളിൽ ചികഞ്ഞാൽ മതിയല്ലോ. ന്യൂക്ലിയർ ഊർജത്തിനായി ബില്ല്യൻ കണക്കിന് ഡോളറാണ് ഭാരത സർക്കാർ പണം വിദേശങ്ങളിൽ മുടക്കുന്നത്. വേദങ്ങളിൽ നോക്കി പഴയ ബ്രഹ്മാസ്ത്രം പ്രായോഗികമാക്കിയിരുന്നുവെങ്കിൽ ഇത്രമാത്രം പണം വിദേശരാഷ്ട്രങ്ങൾക്ക് നല്കേണ്ട ആവശ്യം ഇല്ലായിരുന്നു. രൂപയുടെ മൂല്ല്യം ($=Rs.61) താണുപോവുകയില്ലായിരുന്നു.


    പൈതഗറാസ് ബീസി 900 ത്തിൽ പൂജക്കായി ഗംഗയിൽ വന്നുവെന്നും വടക്കേ ഇന്ത്യൻ ലോബി തട്ടിവിടും. ഈ തീയറം ബീ.സി. 2000 ത്തിൽ ബാബിലോണിയൻ സംസ്ക്കാരത്തിലും ഉണ്ടായിരുന്നു. സംസ്കൃതം അറിയുന്ന ഹിന്ദുക്കൾ ഭാരതത്തിൽ ഒരു ശതമാനം പോലും കാണുകയില്ല. കുറെ പണ്ഡിതന്മാർ ഗവേഷണപ്രപന്ധങ്ങൾ രചിക്കും. നോവയുടെ പെട്ടകം പോലെയോ, ജോനായെ മത്സ്യം വിഴുങ്ങിയതുപോലെയോ, ലോത്തിന്റെ ഭാര്യ ഉപ്പു തൂണായതുപൊലെയോ കേൾക്കുന്നവന് മനസിലാവുകയുള്ളൂ. വേദങ്ങളുടെ കാലത്ത്തന്നെ ഈജിപ്ഷ്യനും ചൈനീസും മെസൊപൊട്ടേമിയൻ സംസ്ക്കാരവും ഉണ്ടായിരുന്നു. ബ്രഹമാസത്രം കച്ചവടം ചെയ്യാനായി അവരാരും ഭാരതത്തിൽ വന്നതായി ഒരു സംസ്ക്കാരത്തിലും പറയുന്നില്ല.

    വേദങ്ങളിലെ ഈ പഴഞ്ചൊല്ലുശാസ്ത്രങ്ങൾ മുഴുവൻ സ്യൂഡോ(Pseudo) ആയി വിശ്വസിക്കണം. ദാർവിന്റെ പരിണാമഘട്ടത്തിലെ മനുഷ്യനാകുന്ന കാലഘട്ടത്തിലേക്ക് സാധാരണ ജനത്തെ തിരിച്ചു വിടാനാണ് വടക്കേ ഇന്ത്യൻ വർഗീയവാദികളുടെ ലക്ഷ്യവും.

    നാസിശാസ്ത്രം ഉണ്ടായതും വേദങ്ങളിൽ നിന്നെന്നും തൊന്നിപോവും. ഇന്ന് വേദങ്ങളുടെ പൈതൃകത്വം അവകാശപ്പെടുന്നവർ പ്രചരിപ്പിക്കുന്നതും ഇതുതന്നെയാണ്.

    ദ്രാവിഡ സംസ്ക്കാരത്തിലും തമിഴ് സംസ്ക്കാരത്തിലും ജീവിച്ച നമുക്ക് ഗംഗയുടെ നദിതടങ്ങളിലുണ്ടായ വേദസംസ്ക്കാരത്തിൽ അധികം പങ്കില്ല. ഇന്ന് ഭാരതത്തെ ഒന്നായി കാണുന്ന സ്ഥിതിക്ക് വേദസംസ്ക്കാരത്തിലും ഭാരത അധ്യാത്മികതയിലും അഭിമാനം ഉണ്ട്. അമ്പും വില്ലും ബ്രഹ്മാസ്ത്രവും ഊർജശാസ്ത്രവും പണ്ഡിതരുടെ ഗ്രന്ഥാലയത്തിൽ സൂക്ഷിക്കട്ടെ. കാതുള്ളവർ കേൾക്കട്ടെ. വാസ്തവികങ്ങളായി കണ്ണുള്ളവർക്ക് കാണുവാനും പ്രയാസം.

    ReplyDelete
    Replies
    1. Joseph Mathew Sir indeed a free thinker a rare genus. Well said.

      Delete
  8. ഒരാത്മാന്വേഷകന് ഏറ്റവും വലിയ ഭാരം 'അറിവ്' തന്നെയാണ് .അറിവുണ്ടായിരിക്കുക എന്നത് ഭേദപ്പെട്ടയൊരു ദ്വൈതാവസ്ഥ മാത്രമാണ് .കാരണം ,ആ അവസ്ഥയിലും അറിയപ്പെടുന്നതും അറിയുന്നവനുമുണ്ട്‌ . നേതി ...നേതി ..എന്നയനുഭവം ഇതാണെന്നു കരുതാം . അഖണ്‍ഡബോധം 'അഹ'മായി എന്നതാവാം സൃഷ്ടിയുടെ ഏറ്റവും വലിയ രഹസ്യം . അഖണ്‍ഡബോധം അതിൽ തന്നെ പൂർണ്ണമെങ്കിൽ , സൃഷ്ടിയെന്ന ആവിഷ്കാര ക്ലേശമെന്തിന് ? ബ്രഹ്മസ്ഥിതിയിൽ നിന്നു വേർപെട്ടതാണല്ലോ അഹത്തിനും അതിന്റെ ക്ലേശങ്ങൾക്കും കാരണം . സത്യത്തിൽ അതിനേക്കാൾ ക്ലേശം , ആവിഷ്കാരത്തിന് മുമ്പ് ബ്രഹ്മസ്ഥിതിയിൽ ഉണ്ടായിരുന്നിരിക്കണം . (ആവിഷ്കാരസിദ്ധി വ്യഷ്ടിബോധത്തിലും നിലീനമെന്നു കരുതി സമഷ്ടിയെക്കുറിച്ച് നമുക്കങ്ങനെ ചിന്തിക്കാം )

    ഉപനിഷത്തുക്കൾ ഇതിനെക്കുറിച്ച്‌ പറയുന്നത് , സത്തയിലെ വിരസതയാണ് ,ഏകാന്തതയാണ് അതിന്റെ പ്രപഞ്ചമെന്ന ആവിഷ്കാരത്തിനുള്ള പ്രേരണ എന്നാണ് . ഈ വിശദീകരണം അനുഭവത്തിനു വിരുദ്ധമല്ലെന്നു നമുക്കു കാണാൻ കഴിയും . ഒരണുപോലും അതിന്റെ ഭൗതിക സ്വരൂപമാർജ്ജിച്ചത് അബോധാവസ്ഥയിലല്ല . അതായത് ഭൗതികത്തിന്റെ അടിത്തറയാണ് ആത്മീയത . രണ്ടും ഒരുപോലെ പുണരേണ്ടതുതന്നെ .നമ്മുടെയൊക്കെ അന്വേഷണങ്ങളുടെ കാതൽ ഇവ തമ്മിലുള്ള അടിസ്ഥാന വേർതിരിവ് എവിടെയാണ് എന്നതിലാണെന്നു തോന്നുന്നു .ആ അർത്ഥത്തിൽ 'അറിവ്' ഭാരമാണ് .

    ReplyDelete
  9. ജൊസഫ് മാത്യു സാറിന്‍റെ കുറിപ്പ് വായിച്ചിട്ട് ചിരിയടക്കാന്‍ പറ്റുന്നില്ല. ചര്വ്വാകന്മാരുടെ കാലം കഴിഞ്ഞെന്നോര്‍ത്തു സമാധാനപ്പെട്ടിരിക്കുകയായിരുന്നു. ഒരു കാര്യം മനസ്സിലായി ലേഖനം എഴുതിയവരും ഇതിനു കമെന്റു പറഞ്ഞവരുമെല്ലാം ഓരോ മൂലയില്‍ നില്‍ക്കുന്നു, ആനയെ പരിശോധിക്കുന്ന അന്ധന്മാരെപ്പോലെ വാശി പിടിച്ച്.

    കുരിശാകൃതി ക്രിസ്ത്യാനികള്‍ കണ്ടുപിടിച്ചതുകൊണ്ടാണ് സൈന്‍ ബോര്‍ഡ് ഉണ്ടാക്കുന്ന എളുപ്പപ്പണി ലോകം മനസ്സിലാക്കിയത്. വാസ്കോ ഡി ഗാമാ വന്നു ഇവിടെനിന്നു ഞാറ്റുവേല കടത്തികൊണ്ടുപോകാന്‍ ശ്രമിച്ചതായി കേട്ടിട്ടുണ്ട്. ദാവിദിന്‍റെ ഗോത്ര കണക്കും പറഞ്ഞോണ്ടിരിക്കുന്നവരോട്, ഇതെങ്ങിനെ ശരിയാവും, യൌസെഫ് മറിയത്തെ അറിഞ്ഞിട്ടില്ലല്ലോ എന്ന് ജൊസഫ് സാര്‍ ചോദിക്കുന്നു. എനിക്ക് ഇരുമ്പു കടയുമില്ല... ഞാനൊട്ടു സ്വാമിയുമല്ല...

    ReplyDelete
  10. ദാവീദിന്റെ ഗോത്രക്കണക്കും പറഞ്ഞോണ്ടിരിക്കുന്നവരോട്, ഇതെങ്ങിനെ ശരിയാവും, യൗസെഫ് മറിയത്തെ അറിഞ്ഞിട്ടില്ലല്ലോ എന്ന് ജോസഫ് സാർ ചോദിക്കുന്നു...(JM)

    പിതാവ് എന്റെ ധ്യാനത്തെയും , പുത്രൻ എന്റെ സ്നേഹത്തെയും , പരിശുദ്ധാത്മാവ് എന്റെ സഹനഭുജങ്ങളെയും ജ്ഞാനേന്ദ്രിയങ്ങളെയും ദൃഡപ്പെടുത്തട്ടെ..

    ആമ്മേൻ ..

    ReplyDelete