Translate

Thursday, July 11, 2013

നിധി

ഇതങ്ങനെയൊരു കാലമാണ് . എല്ലാത്തിനെയും ഒരിക്കൽ കൂടിയൊന്ന് കണ്ടെത്താനും കണ്ണു നനയാനുമുള്ള കൃപയുടെ കാലം . വെറുതെ , നെഞ്ചിലെ തണുപ്പിൽ പൂച്ചക്കുഞ്ഞിനെപ്പോലെ പമ്മിക്കിടക്കുന്ന ആ ക്രൂശിത രൂപത്തെ കൈകളിലെടുത്ത് ഒന്നുറ്റു നോക്കുക . പിന്നെ സ്വന്തം പ്രാണനോടു ചോദിക്കുക : ആരാണ് ഈ കുരിശടയാളത്തിലിങ്ങനെ ? എന്തിനാണിയാൾ ഇപ്രകാരം ? അയാളുടെ പീഡാസഹനവും മരണവും എന്റെ ജീവിതത്തിൽ ഗുണപരമായ എന്തു വ്യത്യാസമാണ് സമ്മാനിക്കാൻ പോകുന്നത് ? അപ്പോൾ , മോശ കണ്ട മുൾപ്പടർപ്പു പോലെ ഒരു കഴുമരം പ്രകാശിക്കുന്നു . നിയന്ത്രിക്കാനാകാത്ത ഒരു സങ്കടപ്രവാഹത്തിൽ എനിക്ക് ജ്ഞാനസ്നാനമുണ്ടാകുന്നു . അതെ , അതങ്ങനെയാണ് . എന്തിനും രണ്ടുതരം അർത്ഥമുണ്ട്‌ . ഒരു given meaning - ഉം ഒരു acquired meaning - ഉം . ആദ്യത്തേത് നമുക്ക് നൽകപ്പെടുന്നതാണ് . രണ്ടാമത്തേതോ നമ്മൾ കണ്ടെത്തുന്നതും . ആ രണ്ടാം പാതിയാണ് ജീവിതത്തിന്റെ ശ്രേഷ്ഠതയും ഗുണപരതയും നിർണ്ണയിക്കാൻ പോകുന്നത് .

ക്രിസ്തു പറഞ്ഞ ഒരു രൂപകത്തിന്റെ തന്നെ വ്യാഖ്യാനമാണിത് . വയലിൽ കിളയ്ക്കുവാൻ പോയ ഒരാൾ കണ്ടെത്തിയ നിധിയെന്നാണ് വേദപുസ്തകം അതിനെ അടയാളപ്പെടുത്തിയിരിക്കുന്നത് . ഇത്രയും കാലം അയാൾ അന്തിക്കൂലിക്കുവേണ്ടി ഓരോന്നിന്റെയും മേൽത്തട്ടിലൂടെ മാത്രം സഞ്ചരിക്കുകയായിരുന്നു . അഷ്ടിക്കുള്ള വകയൊക്കുന്നതുകൊണ്ട് അതിന്മേൽ കാര്യമായ സന്ദേഹങ്ങളൊന്നുമില്ലായിരുന്നു . എന്നാൽ , പെട്ടെന്നൊരു ദിവസം അയാൾക്ക്‌ തോന്നുകയാണ് ജീവിതം കുറേക്കൂടി അഗാധമായ അനുഭവങ്ങളെ തേടുന്നുണ്ടെന്ന് . അങ്ങനെയാണ് അയാൾ ചില ഖനനങ്ങൾ ആരംഭിച്ചത് . ഓരോ തൂമ്പാപ്പാട് താഴോട്ടു കുഴിക്കുവാൻ ധൈര്യപ്പെട്ടെന്നു സാരം . അപ്പോഴാണ് അയാൾക്ക്‌ മനസ്സിലായത് ,‌ തരിശും വിരസവുമെന്നു കരുതുന്ന വാഴ്വിന്റെ എല്ലാ വയലുകൾക്കും താഴെ , അഗാധതയിൽ , ചില നിലനിൽപ്പുകളുടെ നിധി കാത്തുകിടപ്പുണ്ടെന്ന് . ഇനിയൊരിക്കലും ജീവിതം അയാൾക്ക്‌ പഴയതാകില്ല .

നിനച്ചിരിക്കാതെ കണ്ണുനിറഞ്ഞൊഴുകുന്നുവെന്നുള്ളതാണ് ഈ കണ്ടെത്തലിന്റെ പ്രത്യേകത . ഭൂമി സ്നേഹം നിറഞ്ഞൊരിടമായി അനുഭവപ്പെടുകയും അഗാധസ്നേഹത്തിന്റെ ചില മിന്നലാട്ടങ്ങൾ മറനീക്കി നമ്മിലേക്ക്‌ എത്തുന്നതും കാണുമ്പോൾ കരയാനല്ലാതെ മറ്റെന്തിനാണ് കഴിയുക .

തന്റെ സ്നേഹിതരെ അത്തരം ചില കണ്ടെത്തലുകളിലേക്ക് കൂട്ടിക്കൊണ്ടു പോയി അവരുടെ ജീവിതത്തിന് അഴകും ആഴവും നൽകി ക്രിസ്തു സഹായിച്ചിട്ടുണ്ട് . താനാരാണെന്നാണ് നമ്മുടെ കാലം പറയുന്നത് എന്ന കൊച്ചുവർത്തമാനത്തിലാണ് അത് ആരംഭിക്കുന്നത് . ഓരോരുത്തർക്കും തങ്ങളുടെ കേട്ടറിവുകൾ പങ്കുവെക്കാനുള്ള നേരം ഉണ്ടായിരുന്നു . ചിലർ അവനെ യോഹന്നാനെന്നും വേറെ ചിലർ ഏലിയായെന്നും , ജെറെമിയായെന്നു മറ്റുചിലരും , പ്രവാചകൻമാരിൽ ഒരാളെന്ന് പൊതുവായ ഉത്തരവും . എല്ലാത്തിലും സത്യത്തിന്റെ ചില അംശങ്ങൾ ഇല്ലാതില്ല . യോഹന്നാൻ അഗാധമായ സത്യത്തിന്റെയും , ഏലിയ നീതി ബോധത്തിന്റെയും , ജെറെമിയ കളഞ്ഞുപോയ സൗഭാഗ്യങ്ങളെ വീണ്ടെടുക്കുന്നവനായും കരുതാവുന്നതാണ് . പിന്നെ , ഉയിരിൽ ദൈവശബ്ദം മുഴങ്ങുന്ന ആർക്കും ചേരുന്നതാണ് ആ പ്രവാചകനെന്ന വിശേഷണം . എന്നാലിതൊക്കെ കൂട്ടിച്ചേർത്താലും ആ ചെറുപ്പക്കാരനാകില്ല .അബ്രാഹത്തിനു മുമ്പേ ഞാനുണ്ടായിരുന്നുവെന്ന് പറഞ്ഞ് തന്റെ കാലത്തെ പരിഭ്രമിപ്പിച്ച ഒരാൾ . രൂപാന്തരീകരണ മലയിൽ മോശയ്ക്കും ഏലിയായ്ക്കും ക്രിസ്തുവിനും ഓരോ കൂടാരങ്ങൾ പണിയാമെന്ന് പത്രോസ് വിളിച്ചുപറഞ്ഞപ്പോ വിശ്വപ്രകൃതി ഒരു മേഘം കൊണ്ടാണ് അവരുടെ സങ്കൽപ്പങ്ങളെ മായിച്ചു കളഞ്ഞത് . കമുകിനും തെങ്ങിനും ഒരേ തളപ്പ് പാടില്ലായെന്ന് ഇതിനു ഗ്രാമീണഭാഷ്യം.

തികച്ചും വൈയക്തികമായ ഉത്തരം അർഹിക്കുന്നൊരു ചോദ്യത്തിന്റെ മുന രാകി അഗാധബന്ധത്തിന്റെ വേരുകൾ പിണഞ്ഞുകിടക്കുന്ന കണ്ടെത്തലുകളിലേക്ക് ക്രിസ്തു അവരെ ക്ഷണിച്ചു . ആട്ടെ , നിങ്ങൾക്ക് ഞാനാരാണ് ? വലിയൊരു കയത്തിലേക്കെത്തിനോക്കുന്ന കുഞ്ഞുങ്ങൾക്കെന്നപോലെ ഒരു വിറയൽ അടിമുടി അവർ അനുഭവിച്ചിട്ടുണ്ടാകണം . പത്രോസ് ഇങ്ങനെ പറഞ്ഞു :

" നീയോ , നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹാ തന്നെ " .

ആഴം ആഴത്തെ തൊടാനായുന്ന ആ ഭാഷണത്തിന്റെ രംഗവേദി കൂടി അറിഞ്ഞിരുന്നാൽ നല്ലത് - കേസറിയാ ഫിലിപ്പി . നാലു പുരാതന മതങ്ങളുടെ ഭൂമികയാണായിടം . ബാബിലോണിയൻ ദൈവ സങ്കൽപ്പമായ ബാലിനു വേണ്ടിയുള്ള കുറെയധികം ക്ഷേത്രങ്ങൾ . ഗ്രീക്ക് മിത്തോളജിയിലെ പാൻദേവനു പിറവി കിട്ടിയെന്നു പറയുന്ന മലമുകളിലെ ആ കുടീരം . യഹൂദരുടെ പുണ്യതീർത്ഥമായ ജോർദ്ദാന്റെ ഉറവയാരംഭിക്കുന്നതും അതേ താഴ്വരയിൽ നിന്ന് . ഒടുവിലായി അതിനെയെല്ലാം വെല്ലുന്ന വിധത്തിൽ റോമൻ ഭരണാധികാരിയായിരുന്ന സീസറിനെ ആരാധിക്കാൻ വേണ്ടിയുള്ള ക്ഷേത്രസമുച്ചയങ്ങൾ . പകിട്ടും പ്രൗഡിയുമുള്ള അതിന്റെ നടുമുറ്റങ്ങളിൽ എവിടെയോ വച്ചാണ് അലഞ്ഞു നടക്കുന്ന ഒരു നാടോടി തച്ചനെ നോക്കി , അവൻ മിശിഹായാണെന്ന് പത്രോസ് പറയുന്നത് .

ക്രിസ്തുവിനറിയാം , മാനുഷികമായ വിചാരങ്ങൾ കൊണ്ടും പരിഗണന കൊണ്ടും ഒരാൾക്കും ഇത്തരം ചില പ്രകാശങ്ങളിലേക്ക് പ്രവേശിക്കാനാകില്ലെന്ന് . അതുകൊണ്ടാണ് മാംസരക്തങ്ങളല്ല എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ആത്മാവാണ് ഇത് നിന്നെക്കൊണ്ടു പറയിച്ചതെന്ന് ക്രിസ്തു ആ കണ്ടെത്തലിനെ സംഗ്രഹിച്ചത് . അതങ്ങനെ തന്നെയാണ് . മാനുഷികമായ മുഴക്കോൽ കൊണ്ട് ഈ പ്രപഞ്ചത്തിലിന്നോളം ഒരു ഗുരുവിനെയും ആർക്കും അളക്കാനായിട്ടില്ല . കുട്ടിക്കാലത്തെങ്ങോ കേട്ടു മറന്ന അംഗുലപ്പുഴുവിനെപ്പോലെ , അവർക്കു മീതെ അങ്ങോട്ടുമിങ്ങോട്ടുമിഴഞ്ഞ് വളരെ വേഗത്തിൽ നാമവരുടെ ജീവിതത്തെ ചുരുക്കിയെഴുതും , ഏതാണ്ടിങ്ങനെ : അവൻ ആ തച്ചന്റെ മകനല്ലേ .. അവന്റെ സഹോദരിമാർ നമ്മോടൊപ്പം നാട്ടുകിണറ്റിൽ നിന്ന് വെള്ളം കോരാൻ വരുന്ന ആ ദാരിദ്ര്യം പിടിച്ച സ്ത്രീകളല്ലേ ? അവൻ എന്തു പഠിച്ചിട്ടുണ്ട് ?

ഇല്ല , നമ്മുടെയീ അങ്കം കൊണ്ട് ഒരു കണ്ടെത്തലും സാധ്യമല്ല . ഒരു കൂട്ടുകാരിയുടെ ആഴം പോലും കണ്ടെത്താനാകില്ല . അതിന് ആ പരമചൈതന്യത്തിന്റെ മഹാകാരുണ്യം തന്നെ സഹായിക്കണം . ആ ചൈതന്യം ആവസിക്കുവോളം ആരും ആരുടേയും ജെറുസലേം വിട്ടുപോകരുത് . അതിനുശേഷം നിങ്ങൾ എല്ലാം നൽകും . അവനെ പ്രതിയും അതിനെ പ്രതിയും ബാക്കിയുള്ളതൊക്കെ ഞാൻ കുപ്പയായി എണ്ണിയെന്ന് നാൾവഴി പുസ്തകത്തിൽ കുറിച്ചിടുകയും ചെയ്യും .

( ശ്രീ . ബോബി ജോസ് കട്ടിക്കാടിന്റെ 'മൂന്നാംപക്കം' എന്ന പുസ്തകത്തിൽ നിന്ന് )

2 comments:


  1. (മോശ കണ്ട മുൾപ്പടർപ്പു പോലെ ഒരു കഴുമരം പ്രകാശിക്കുന്നു. എന്തിനും രണ്ടുതരം അർത്ഥമുണ്ട്‌. ഒന്ന്‌ നൽകപ്പെടുന്നതും രണ്ടാമത്തേതു കണ്ടെത്തുന്നതും, Boby Jose Kattikkaadan)

    ഇന്നും എന്നും കഴുകുമരവും വെടിയുണ്ടകളും ഭീകരായുധങ്ങളും മതമൗലികവാദികളുടെ കൈകളിൽതന്നെ പ്രകാശിക്കുന്നു.പുരോഹിതമതം ക്രിസ്തുവിന് കുരിശും പരബ്രഹ്മം കൊട്ടിഘോഷിക്കുന്നവർ ഗാന്ധിജിക്ക് വെടിയുണ്ടകളും സമ്മാനിച്ചു. മുള്ളാമൌലികത മറ്റൊരുരൂപത്തിൽ. വിമാനറാഞ്ചികളായും ഭീകരരൂപത്തിലും വർത്തമാനകാലത്തിൽ തന്നെയുണ്ട്‌.

    അഭിഷിക്ത കുപ്പായക്കാരന്റെ കൈപത്തികളിൽ ഉമ്മവെക്കുമ്പോൾ ആരാധിക്കുന്നത് പ്രകാശിക്കുന്ന ക്രിസ്തുവിനെയല്ല. അയാളുടെ കഴുകുമരത്തിലെ കുരിശിനെയാണ്. ഗാന്ധിജിയെ സ്നേഹിക്കുന്നവൻ എന്തിന്‌ വെടിയുണ്ടകളെ സ്നേഹിക്കണം?

    നമുക്ക് നല്കപ്പെട്ടത് വിവേകമാണ്. അജ്ഞത നമ്മെ അന്ധകാരത്തിലേക്ക് നയിക്കുന്നു. അതിലെ വഴികാട്ടികളാണു പുരോഹിതർ. രണ്ടാമത്തേത് കണ്ടെത്തുന്ന നിധി. കടഞ്ഞെടുത്ത ആ പവിഴമുത്ത് ആത്മത്തിലെ ജ്ഞാനമാണ്. അത് കണ്ടെത്തുന്നവരും ചുരുക്കം.

    ആൽബർട്ട് ഐൻ‍സ്റ്റിൻ പറഞ്ഞു, "ഗണിക്കാൻ സാധിക്കാത്ത രഹസ്യങ്ങളും സംഗതികളും അടങ്ങിയ പ്രപഞ്ചത്തെ ഉൾക്കൊള്ളുകയെന്നുള്ളത് പരിധികളിലൊതുക്കാനൊക്കാത്ത ദുർ‍ഗ്രാഹ്യതയത്രേ." പ്രപഞ്ചരഹസ്യങ്ങളെപ്പറ്റി ഒരു ധാരണയിൽ എത്തുകയെന്നുള്ളത് ദുഷ്കരമാണെന്നും വ്യക്തമാണ്. ഇവിടെയാണ്‌ ദൈവശാസ്ത്രജ്ഞർ കപടവേദജ്ഞാനമായി അറിവില്ലാത്തവരെ വഴി തെറ്റിക്കാൻ വരുന്നതും.

    യേശു ഇവിടെ വന്നത്‌ ക്രിസ്തുമതം സ്ഥാപിക്കാനായിരുന്നില്ല. മനുഷ്യഗോത്രങ്ങളുടെ ഹൃദയങ്ങള്‍ സ്വതന്ത്രമാക്കുവാനായിരുന്നു. "ഞാന്‍വഴിയും സത്യവും ജീവനുമാകുന്നുവെന്ന" വിപ്ലവ ദൈവികത കാണിച്ചുകൊടുത്തു. പ്രകൃതിയുടെ സത്യങ്ങളെയും പിതാവിനെയും വെളിപ്പെടുത്തി. അവന്‍ ആകുന്നുവെന്നും, അവനായിരുന്നുവെന്നും സ്വയം മറ്റുള്ളവരോട്പറഞ്ഞു. പുരോഹിതര്‍ അവന്റെ വഴി മുടക്കുന്നവര്‍ ആണ്. അവന്റെ വഴിയില്‍ സഞ്ചരിക്കുവാന്‍ ഒരുവന്‍ ക്രിസ്ത്യാനിയാകണമെന്നുമില്ല.

    ആരംഭദശയിൽ ആത്മീയത തേടി അലയുന്നവന്റെ വിവേകം വ്യക്തിദൈവത്തിൽ മാത്രം ഒതുങ്ങിനില്ക്കും. യേശു അങ്ങനെയുള്ള വിവേകികളോട് "സ്വർഗസ്ഥനായ പിതാവേ" എന്ന് പ്രാർഥിക്കാൻ പറഞ്ഞു. ഉപബോധമനസ്സിൽ ഉയർന്ന ശ്രേണിയിൽ സഞ്ചരിക്കുന്നവരോട് പറയും "ഞാൻ ആകുന്നു മുന്തിരിവള്ളി, നിങ്ങൾ അതിന്റെ ശിഖരങ്ങളും". ജ്ഞാനം തേടി പരബ്രഹ്മത്തിന്റെ പടിക്കൽ എത്തുന്നവൻ യേശുവിനെപ്പോലെ ഉച്ചത്തിൽ വിളംബരം ചെയ്യും "ഞാനും പിതാവും ഒന്നാകുന്നു". ഗുരുവായ രാമകൃഷ്ണനും ശിഷ്യനായ നരേനോട്(വിവേകാനന്ദൻ) പറഞ്ഞത്‌ അങ്ങനെ തന്നെയായിരുന്നു. ഗുരു പറഞ്ഞു, "രാമൻ ആരോ അവൻ കൃഷ്ണനാണ്. ഒരേ ശരീരത്തിൽ രാമകൃഷ്ണനാണ്."

    യേശു പഠിപ്പിച്ചത് പുരോഹിതർ തെറ്റായി വ്യാഖ്യാനിക്കുന്നു. അവൻ സത്യമാണ്. എന്നാൽ അവൻമാത്രം സത്യമെന്നുള്ളതും മിഥ്യയാണ്. അങ്ങനെ ചിന്തിക്കുന്നവർ ഗുരുവിനെ വെറും സാധാരണ മനുഷ്യനാക്കുന്നു. ഞാൻ മാത്രം മെച്ചമെന്ന് ചിന്തിക്കുന്നവർ അറിവിനെ നേടുകയില്ല. എന്തോരജ്ഞത! അന്വേഷിക്കുന്നവൻ സ്വയം പുകഴ്ത്താതെ നേട്ടങ്ങളെല്ലാം ഗുരുവിൽ അർപ്പിക്കൂ.

    ഒരുവൻ യേശുവിനോട് ഇങ്ങനെ പറഞ്ഞെന്ന് വിചാരിക്കുക, "എന്ത് മനോഹരമായി നീ പഠിപ്പിക്കുന്നു. നിന്റെ വഴി പൂർണ്ണതയിലെക്കെന്ന് ഞാൻ വിശ്വസിക്കുന്നു. നിന്നെ ഞാൻ അനുഗമക്കട്ടെ. എന്നാൽ നീ മാത്രം ദൈവപുത്രനെന്ന് ഞാൻ ആരാധിക്കില്ല." എന്തായിരിക്കും യേശുവിന്റെ മറുപടി? "അറിവിന്റെ അക്ഷയപാത്രത്തിൽ എത്തിനോക്കുന്ന പ്രിയപ്പെട്ടവനേ, നീ എന്നെ പിന്തുടർന്നാലും ഇല്ലെങ്കിലും എനിക്കത് പ്രശ്നമല്ല. ഞാൻ സത്യം പഠിപ്പിക്കുന്നു. സത്യം ആരുടേയും സ്വകാര്യസ്വത്തല്ല. സത്യം ആർക്കും തീറെഴുതി കൊടുത്തിട്ടില്ല. സത്യമെന്ന് പറയുന്നത് ദൈവംമാത്രം. സത്യത്തെ തേടി നിന്റെ വഴി നീ തെരഞ്ഞെടുത്തുകൊള്ളൂ. പല വഴികളിൽക്കൂടി വന്നാലും ഒരു വഴിയിൽക്കൂടി വന്നാലും എന്റെ വഴിയിൽക്കൂടി വന്നാലും സത്യം ഒന്നേയുള്ളൂ."

    യേശു ഒളിഞ്ഞിരുന്ന സത്യത്തെ കാണിച്ചുതന്നു. കിഴക്കിന്റെ പ്രകാശം ആയിരുന്നവൻ പടിഞ്ഞാറും ആഞ്ഞടിച്ചു. അവൻ അങ്ങനെ ലോകത്തിന്റെ പ്രകാശവുമായി. അത് സത്യത്തിന്റെ പ്രകാശമായിരുന്നു.

    ReplyDelete
  2. https://www.youtube.com/watch?v=CQsJ556W_x0

    ReplyDelete