Translate

Tuesday, July 2, 2013

ഇതും നാം കാണാതെ പോവരുത്


ശരിയാണ്, അത്മായാ ശബ്ദം അത്മായരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയാണ്. നിങ്ങളുടെ അനുവാദത്തോടുകൂടി കാലം മായ്ക്കാത്ത ഒരുദാഹരണം കൂടി ചൂണ്ടിക്കാണിക്കട്ടെ. സി. സുമാ ജോസിന്‍റെ സേവന കഥ വളരെ പേരെ ആകര്‍ഷിച്ചു. ഇത്തരം സേവനങ്ങള്‍ കന്യാസ്ത്രിമാര്‍ക്കും വൈദികര്‍ക്കും മാത്രമേ സാദ്ധ്യമാവൂ എന്നൊരു ചിന്ത വേണ്ട. സഹജീവികളുടെ നൊമ്പരം വീതിച്ചെടുക്കാന്‍ അത്മായര്‍ക്കുമാവാം. സഭാ തലത്തില്‍ അത്തരം വേറിട്ട ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നില്ലായെന്നൊരു പരാതി എനിക്കുണ്ട്. ശരിയായ സേവനം കത്തോലിക്കര്‍ക്ക് മാത്രമേ സാദ്ധ്യമാവൂ എന്നൊരു ചിന്ത നമുക്കുണ്ട് പക്ഷേ, അക്രൈസ്തവരാണ് ഇപ്പോള്‍ നമ്മുടെ മുമ്പില്‍.എന്നതാണ് സത്യം. വളരുന്ന തലമുറയെ പങ്കുവെയ്പ്പിന്‍റെ മാതൃക കാണിച്ചുകൊടുക്കാന്‍ കത്തോലിക്കാ കുടുംബങ്ങള്‍ ഇനിയും തയ്യാറായിട്ടില്ല.


 ഒരു സൌഹൃദസംഭാഷണം -  അശ്വതിയും അനുജത്തിയും ഒരു യാചകനൊപ്പം


തിരുവനന്തപുരം ലോ കോളേജിലെ ഈവനിങ് ബാച്ച് വിദ്യാര്‍ഥിനി അശ്വതി മെഡിക്കല്‍ റെപ്രസന്റേറ്റീവ് ആയി ജോലിചെയ്താണ് വരുമാനം ഉണ്ടാക്കുന്നത്‌. തെരുവില്‍ അലയുന്ന അഗതികളെ തീറ്റിപ്പോറ്റാനും, രോഗികളെ ആസ്പത്രിയില്‍ ആക്കാനുമൊക്കെയാണ് ഈ വരുമാനം മുഴുവന്‍ ചെലവ് ചെയ്യുന്നത്. ചെറുപ്പത്തില്‍ വിശപ്പിന്‍റെ രുചി നന്നായറിഞ്ഞ അശ്വതിക്ക് സഹായത്തിനു അനുജത്തി രേവതിയും അമ്മ വിജയകുമാരിയും അമ്മൂമ്മ ജാനകിയും ഉണ്ട്.  വീട്ടുജോലിക്ക് പോയാണ് അമ്മ രണ്ടു പെണ്മക്കളെയും വളര്‍ത്തിയത്. അടുത്ത വീട്ടിലെ അമ്മൂമ്മയ്ക്ക് ആഹാരം കൊടുത്താണ് ദൌത്യം ആരംഭിച്ചത്. പിന്നീട് നാല് അമ്മമാര്‍ക്കുകൂടി. ഒരിക്കല്‍ ഒരു പൊതി ബാക്കിവന്നു. ജനറല്‍ ഹോസ്പിറ്റല്‍ ജങ്ഷനില്‍ ഇരിക്കുന്ന മാനസികരോഗിയായ ഒരു സ്ത്രീക്ക് നല്‍കി. ചോറുപോതികളുമായി സ്വന്തം ഇരുചക്ര വാഹനത്തില്‍ അവള്‍ തിരുവനതപുരം നഗരം കറങ്ങുന്നു, എന്നും. സ്തീകളുടെ നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയും, വിശപ്പും രോഗവും അലട്ടുന്നവരെ സഹായിക്കാനുമായി ഒരു കൂട്ടായ്മയാണ് ഈ രണ്ടു പെണ്‍കുട്ടികളുടെ ഇപ്പോഴത്തെ സ്വപ്നം. 

4 comments:

  1. പരിമിതമായ വരുമാനത്തിൽനിന്ന് വണ്ടിയും ഉന്തി സാധുസേവനം നടത്തുന്ന ആ പെണ്‍കുട്ടികളോട് എനിക്ക് ആദരവ് തോന്നുന്നു. വിധവയുടെ കൊച്ചു കാശിന്റെ കഥയും ഓർമ്മയിൽ വന്നു. അവർ ഇല്ലായ്മയിൽനിന്നും സാധുക്കളെ സഹായിക്കുന്നു.

    എന്നാൽ ഏതാനും ദിവസംമുമ്പ് ഒരു ജഡ്ജിയുടെ മക്കളുടെ കല്യാണത്തിനു നൂറുകണക്കിന് സാധുക്കളെ വിളിച്ച് സദ്യ കൊടുക്കുന്നതായി പത്രങ്ങളിലും ഫേസ് ബുക്കിലും ഫോട്ടോകൾ കണ്ടു. യേശുവിന്റെ വചനത്തിൽ പറയുന്നതുപോലെ ഇയാൾ സമൃദ്ധിയിൽനിന്ന് ദരിദ്രരെ സഹായിക്കുന്നു. വിധവയുടെ കൊച്ചുകാശ് എത്രയോ മഹത്തരമാണ്. ആ കല്യാണത്തിന് കർദ്ദിനാൾ ആലഞ്ചേരിയും മന്ത്രിമാരും ഉണ്ടായിരുന്നു. അത്യാവിശ്യത്തിന് കാണാൻ മുഖം കാണിക്കാൻ മടിക്കുന്ന ഈ മനുഷ്യന്റെ ജോലി പണക്കാരന്റെ വിവാഹം നടത്തുകയും അതിൽ സംബന്ധിക്കുകയെന്നതുമാണ്. രാജകിരീടം അണിഞ്ഞ ഈ കർദ്ദിനാളിനെക്കാളും ജഡ്ജി അദ്ദേഹത്തെക്കാളും ക്രിസ്തു സ്നേഹിക്കുന്നത് ആ പെണ്‍ക്കുട്ടികളെയല്ലേ. ഞാൻ അവരെ നമിക്കുന്നു.

    ക്രിസ്തുവിന്റെ വചനംപോലെ ഇയാൾ സമൃദ്ധിയിൽനിന്ന് സദ്യ കൊടുത്തു. ജഡ്ജി അദ്ദേഹത്തിന് അതിന്റെ പ്രതിഫലം കിട്ടിക്കഴിഞ്ഞു. ഫോട്ടോകൾ പത്രങ്ങളിൽ വരുകയും കർദ്ദിനാളും മന്ത്രിമാരും കല്യാണത്തിനുണ്ടായിരുന്നുവെന്ന് ലോകം അറിയുകയും ചെയ്തു.

    വലിയവന്മാരെ വിളിക്കുന്ന സമയത്ത് ഈ വി.ഐ. പി. കൾക്ക് പാവങ്ങളെ അപമാനിക്കാതെ അവർ താമസിക്കുന്ന സ്ഥലങ്ങളിൽ സദ്യ കൊടുക്കരുതോ? ആതുര സ്ഥാപനങ്ങളിൽ ഭക്ഷണം എത്തിക്കരുതോ? വധുവരന്മാർ ദാരിദ്രരെ ചിരിച്ചു കാണിച്ചാൽ വലിയ കാര്യമായി കാണുന്ന വിഡ്ഡിവായനക്കാർ ഫേസ് ബുക്കിലുമുണ്ട്.

    പണ്ട് കാലങ്ങളിൽ വിവാഹം നടത്തുന്ന സമയങ്ങളിൽ വിരുന്നുകാരെക്കാൾ കൂടുതൽ ദരിദ്രരും യാജകരും ഉണ്ടായിരുന്നു. അന്നുള്ള കാരണവന്മാർ അവരെ ആട്ടിയോടിക്കുകയില്ലായിരുന്നു. പന്തലിൽ വിളമ്പിയില്ലെങ്കിലും തുറസ്സായ സ്ഥലങ്ങളിൽ അവർക്കും ഇലയിട്ട് തൃപ്തിയാവോളം ഭക്ഷണം കൊടുക്കുന്നതും ഒർമ്മിക്കുന്നുണ്ട്. ഞാൻ വിവാഹം കഴിച്ച സമയത്തും നൂറ് കണക്കിന് യാജകർ ക്ഷണിക്കാതെ ഉണ്ടായിരുന്നു. പത്രങ്ങളിൽ വന്നില്ലെങ്കിലും സ്നേഹത്തോടെതന്നെ അന്ന് എല്ലാവർക്കും തുല്യമായി ഇലയിട്ട് ഭക്ഷണം കൊടുത്തു. അന്നത് നാട്ടുനടപ്പെന്നല്ലാതെ വലിയ കാര്യമായി തോന്നിയുമില്ല.

    ദീപികയും പുരോഹിതരും വലിയവന്മാർ ഒന്ന് തുമ്മിയാൽ എന്നും കിണ്ടിയും വെള്ളവുമായി പുറകെ ഓടിയെത്തുന്നവരാണ്. കഴിയുന്നതും ഈ വിലകുറഞ്ഞ ദീപിക പത്രം വായിക്കാതെ ഇരുന്നാൽ നന്ന്. എക്കാലവും പുരോഹിതരും കന്യാസ്ത്രികളും പണക്കാർക്കൊപ്പമേ വാലാട്ടുകയുള്ളൂ.

    ReplyDelete
  2. പാലാ രൂപതയിലെ ചേർപുങ്കലിൽ high specialty ഹോസ്പിറ്റൽ പണിയാൻ പിരിവിനായി എത്തിയ വിവിവിഐപി പറഞ്ഞതായി കേട്ടതാണ്. പാലാ രൂപതയ്ക്ക് കാശില്ലാഞ്ഞിട്ടു പിരിവിനിറങ്ങിയതല്ല ഞങ്ങൾ. മറ്റ് ഐറ്റപ്പിഴ മേത്രാന്മാരേപ്പോലെ ഒരു പാലാ മെത്രാന്മാർ യൂറോപ്പിൽ പിരിവിനായി വരേണ്ട ആവശ്യം വന്നിട്ടില്ല. പിന്നെ സ്വിറ്റ്സർലന്റിലെ സീറോ മലബാർ വിശ്വാസികളെ ഒന്ന് കാണാൻ വേണ്ടി വന്നെന്നേയുള്ളൂ. ആഗ്രഹിക്കുന്നവര്ക്ക് സംഭാവനകൾ നല്കാം, എന്നാൽ അതിന്റെ പേരിൽ പ്രത്യേക ഒത്താശകളൊന്നും പുതിയ ആശുപത്രിയിൽ കൊടുക്കപ്പെടില്ല. രണ്ടു ലക്ഷം സംഭാവന നല്കുന്നവർക്ക് അല്ലെങ്കിൽ സ്വന്തം കുടുംബാംഗങ്ങൾക്ക് അസുഖം വന്നാൽ ഒരു മുറിയുടെ വാടക ഈടാക്കുന്നതല്ല. ഷെയർ ആർക്കും കൊടുക്കില്ല. രണ്ടു കോടിക്ക് ഒരു വാർഡു സ്പോണ്സർ ചെയ്യാം. അങ്ങനെ കോടികളുടെ സംഭാവന പലതിനും നല്കാം, സവിശേഷ ആനുകൂല്യങ്ങൾ ഒന്നും കാണില്ല. പറഞ്ഞു കേട്ടതായതിനാൽ കൃത്യം തുകയോന്നും ഓര്ക്കുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ, പണത്തിൽ കിടന്നുരുളുന്ന തങ്ങള് ചെയ്യാൻ പോകുന്ന ആതുര സേവനത്തെപ്പറ്റി ഒരറിയിപ്പ് നല്കാൻ എത്തിയതാണ് മെത്രാനും പരിവാരവും. ഒപ്പം ഒരു അടിപൊളി വിനോദയാത്രയുമാകും. ഒരു പുണ്യവതിയെ ഉണ്ടാക്കിയാൽ ഇതാണ് സ്ഥിതിയെങ്കിൽ ഒന്നുരണ്ടുകൂടെ ആയാലോ?

    ReplyDelete
  3. നമ്മുടെ ചിന്തകളിലും കാലാനുഗതമായ മാറ്റം സംഭവിച്ചിട്ടുണ്ട്. ജൊസഫ് മാത്യു സാര്‍ ഓര്പ്പിച്ചത് പണ്ട് നടന്നുകൊണ്ടിരുന്ന ഒരു സമ്പ്രദായമാണ്. വീടുകളില്‍ സദ്യ നടത്തുമ്പോള്‍ അവിടെ ക്ഷണിക്കാതെ വരുന്ന എല്ലാ സാധുക്കള്‍ക്കും കൂടി കൊടുക്കാനുള്ളത് കൂടി പരിഗണിച്ചാണ് അന്നൊക്കെ ഭക്ഷണം ഉണ്ടാക്കുമായിരുന്നത്. മിച്ചം വരുന്ന ഭക്ഷണം ആ സാധുക്കളുടെ അവകാശവുമായിരുന്നു. പണത്തിന്‍റെ തള്ളല്‍ കാണിക്കാനുള്ള വ്യഗ്രതയും കുറവായിരുന്നു. വീടില്ലാതെ ആരും ബുദ്ധിമുട്ടിയുമിരുന്നില്ല. സ്ഥലവും സൌകര്യങ്ങളും ഉള്ളവര്‍ അത് പാവങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടുത്തുകയും ചെയ്യുമായിരുന്നു. പിന്നീട് തത്സംബന്ധമായി നിയമങ്ങളും കുരുക്കുകളും ഉണ്ടായപ്പോള്‍ ജനം കൈവലിച്ചു.

    സദ്യക്ക് ജഡ്ജി കുറെ പാവങ്ങളെക്കൂടി വിളിച്ച് ഒപ്പം ഇരുത്തിയത് ചെറുതായി ഞാന്‍ കാണുന്നില്ല, പക്ഷേ അതില്‍ വലിയ ഒരു മാതൃകയുമില്ല. ഈ ഹൈടെക് സമീപനമാണ് സഭയും കരുണയുടെയും സേവനത്തിന്‍റെയും കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. വ്യക്തികളെ വിട്ട് സമൂഹത്തെയാണ് നാം പെയിന്‍റ് ചെയ്യുന്നത്. മക്കളില്ലാത്തവരും, ഭാവിയില്‍ അവകാശികള്‍തന്നെ ഇല്ലാത്തവരുമായവരും ആയി സഭയില്‍ ഉള്ള ആളുകള്‍ പണം ഉണ്ടാക്കാന്‍ വേണ്ടി വിയര്‍ക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നും.
    'I love you means I trade you'. എന്നാണു ദീപക് ചോപ്രാ എന്ന ചിന്തകന്‍ സ്നേഹത്തെ സംഗ്രഹിച്ച് എഴുതിയിരിക്കുന്നത്. പാവങ്ങള്‍ക്ക് കുലുക്കി കൊള്ളിച്ചു കൊടുക്കണം എന്ന് യേശു പറഞ്ഞത് ജീവിതത്തില്‍ വളര്‍ച്ചക്ക് ആവശ്യം ചെയ്യേണ്ട ഒരു കാര്യമായി നാം കാണുന്നില്ല. ഒരു ബള്‍ബിന്‍റെ ഫിലമെന്റിലൂടെ ഇലക്ട്രോണുകള്‍ ഒഴുകണമെങ്കില്‍ ഒരഗ്രത്തുനിന്നു അത് പുറത്തേക്ക് ഒഴുകേണ്ടതുണ്ട്. അതായത്, നമ്മില്‍ നിന്ന് എന്താണോ പുറത്തേക്ക് ഒഴുകുന്നത്‌ അത് മാത്രമേ ഉള്ളിലേക്ക് നമുക്ക് കിട്ടൂ. ഇത് ഒരു ശാസ്ത്രിയ സത്യമാണ്. മറ്റുള്ളവന് നന്മ ആഗ്രഹിക്കുന്നവന് അത് സ്വന്തം ജീവിതത്തില്‍ കിട്ടും. അത് പ്രപഞ്ച സത്യമാണ്.

    നാം അവലംബിക്കുന്നത് കീറിപ്പറിഞ്ഞ നമ്മുടെ പൊട്ടബുദ്ധിയാണെങ്കില്‍ നമുക്ക് ലഭിക്കുന്നതും അത് തന്നെ. സി. സുമ വചനം ജീവിക്കുന്നു, നാം വചനം വ്യാഖ്യാനിക്കുന്നു- വ്യത്യാസം ഒരു മലയോളം കാണും. രണ്ടുപേര്‍ക്കും കിട്ടുന്ന പ്രതിഫലവും വ്യത്യാസം കാണും. ഒരു വേശ്യയെ ഉപദേശിച്ചു മരിച്ച ഒരു സന്യാസിക്കു നരകവും പാപം ചെയ്തപ്പോഴൊക്കെ സന്യാസിയുടെ സദ്‌ വചനങ്ങള്‍ ഓര്‍ത്തുകൊണ്ടിരുന്ന വേശ്യക്ക് സ്വര്‍ഗ്ഗവും കിട്ടിയ കഥ പ്രസിദ്ധമാണ്. സന്യാസി ഇത് ചോദ്യം ചെയ്തപ്പോള്‍ കാലന്‍ അയാളെ താഴേക്കു ചൂണ്ടി സന്യാസിയുടെ ശരീരത്തിനു കിട്ടിയ ആദരവും വേശ്യയുടെ ശരീരത്തിനു കിട്ടിയ അവജ്ഞയും കാണിച്ചു കൊടുത്തു. ഇരുവര്‍ക്കും കിട്ടേണ്ടത് കിട്ടിയെന്നാണ് കാളന്‍ പറഞ്ഞത്. ആത്മാവിന്‍റെ ലോകത്തു മനസാണ് പ്രധാനം എന്നും സന്യാസിയുടെ മനസ്സ് വേശ്യയിലായിരുന്നതുകൊണ്ട് ഇതാണ് ഗതിയെന്നും വിശദീകരിച്ചു. ഇവിടെ നന്നായിരിക്കുന്നത്‌ അവിടെ മോശമായിരിക്കും - അതാണല്ലോ മലയിലെ പ്രസംഗത്തിന്‍റെ കാതല്‍... തന്നെ. അപരന്‍റെ കണ്ണിലെ നനവ്‌ കാണാതെ സ്വന്തം വീട്ടില്‍ 'എന്‍റെ ലോകം' കണ്ടു സുഖിക്കുന്നവര്‍, ആത്മാവിന്‍റെ ലോകത്ത് കൂടുതല്‍ വിശുദ്ധീകരിക്കപ്പെടെണ്ടതായി വന്നേക്കാം. ചെവിയുള്ളവര്‍ കേള്‍ക്കട്ടെ, കണ്ണുള്ളവര്‍ കാണട്ടെ!

    ReplyDelete
  4. Shared at https://www.facebook.com/KCRMove

    ReplyDelete