Translate

Monday, July 8, 2013

‘ആവേ റുപ്പിയാനോസ്'


കത്തോലിക്കാ സഭയില്‍ വിശ്വാസികള്‍ക്ക് കാലിടറുന്നുവോ? കുറച്ചുനാള്‍ മുമ്പ്, മൂല്യങ്ങളില്‍ നിന്ന് വഴുതിമാറിക്കൊണ്ടിരിക്കുന്ന ഒരു സഭയെപ്പറ്റി ഞാന്‍ എഴുതിയിരുന്നു. മെല്ലെ മെല്ലെ, ഒരു  മെത്രാന്‍ വിരുദ്ധ ചേരിതന്നെ വിശ്വാസികളുടെ  ഇടയില്‍  രൂപം പ്രാപിക്കുന്നുവെന്നും, അത്  സഭക്കുള്ളില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുകതന്നെ ചെയ്യുമെന്നും  ഞാന്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു. കേരള കത്തോലിക്കാ സഭയിലെ അധികാരികള്‍,  അത്മായര്‍ പറയുന്നതിനേയും മാര്‍പ്പാപ്പാ പറയുന്നതിനേയും ഒരുപോലെ ധിക്കരിച്ചുകൊണ്ടാണ് സഭയുമായി  ഇപ്പോള്‍ മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുന്നതെന്ന് നിസ്സംശയം പറയാം. വിലകൂടിയ ആഡംബരകാറുകളും അത്യാധുനിക സ്മാര്‍ട്ട് ഫോണുകളുമായി അജപാലകരെ കാണുമ്പോള്‍ വിശക്കുന്ന വയറുകളെ ഞാന്‍ മുമ്പില്‍ കാണുന്നുവെന്ന് മാര്‍പ്പാപ്പാ പറഞ്ഞിട്ട് എത  പേര്‍ തങ്ങളുടെ ആഢംബര കാറുകള്‍ ഉപേക്ഷിച്ചു? ആടുകളുടെ രോമം ഇടയ്ക്കിടയ്ക്ക് ചീകി മിനുക്കി ഇങ്ങിനെ തന്നെ മുന്നോട്ടു പോകാമെന്ന് ധരിച്ച യൂറോപ്പിലെ മെത്രാന്മാര്‍ ഇന്ന് ഭരിക്കുന്നത്‌ ആളൊഴിഞ്ഞ പള്ളികളാണ്. അതുകൊണ്ടാണ് സീറൊ മലബാര്‍ പരീക്ഷണത്തിന് അവിടൊക്കെ ഇന്നിടം ലഭിക്കുന്നത് തന്നെ. ഒരു പക്ഷേ, അന്ന് യൂറോപ്പില്‍ ഉടലെടുത്ത അസ്വസ്ഥതയായിരിക്കണം സാത്താനെ പൂജിക്കുന്ന ഒരു വിഭാഗം അവിടെ ജന്മമെടുക്കാനും കാരണമായത്‌.

ഡാവിഞ്ചി കോഡ് എന്ന പ്രസിദ്ധ കൃതിയുടെ കര്‍ത്താവ്   ഡാന്‍  ബ്രൌണ്‍, നീണ്ട പന്ത്രണ്ടോളം വര്‍ഷങ്ങള്‍ റോമിനെപ്പറ്റിയും, വത്തിക്കാനെപ്പറ്റിയും പഠിച്ചതിനു ശേഷമാണ്  വിഖ്യാതമായ അദ്ദേഹത്തിന്‍റെ കൃതികള്‍ രചിച്ചത്. അദ്ദേഹത്തിന്‍റെ കൃതികളില്‍, ദൈവത്തെ മാത്രമല്ല സാത്താനെയും ആരാധിക്കുന്ന ആളുകള്‍ സഭയില്‍തന്നെ  ഉണ്ടെന്നു സൂചിപ്പിച്ചിരുന്നു. അസാദ്ധ്യമെന്ന് വത്തിക്കാന്‍ പ്രഖ്യാപിച്ചെങ്കിലും, ആര്‍ച്ച് ബിഷപ്പ് ഇമ്മാനുവേല്‍ മലിങ്കോ ജോണ്‍  പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ കാലത്ത് ഇറ്റലിയില്‍ വെച്ച് നടത്തിയ ഒരു  പ്രസ്താവനയില്‍ പറഞ്ഞത്, “തീര്‍ച്ചയായും  പല ബിഷപ്പുമാരും വൈദികരും   സാത്താന്‍ പൂജ നടത്തുന്നുണ്ട്” എന്നാണ്. ഈ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് വത്തിക്കാനിലെ അന്നത്തെ പൊന്തിഫിക്കല്‍  ബിബ്ലിക്കല്‍   ഇന്സ്ടിട്ട്യുട്ടില്‍  അദ്ധ്യാപകനായിരുന്ന ഫാ. (ഡോ.) മലാച്ചി മാര്‍ട്ടിന്‍ പറഞ്ഞത്, ബിഷപ്പ് മലിങ്കോയുടെ വാദങ്ങള്‍ ശരിയാണെന്നും, കഴിഞ്ഞ മുപ്പത്തഞ്ചു വര്‍ഷങ്ങളായി വത്തിക്കാനുമായി ബന്ധപ്പെട്ടുകൊണ്ടിരുന്ന എല്ലാവര്ക്കും ഇത്തരം കാര്യങ്ങള്‍ അറിവുള്ളതാണെന്നുമാണ്. ഇന്ന്, കേരളത്തിലും സാത്താന്‍ സഭ ഭീഷണി ഉയര്‍ത്തിയിരുന്നില്ലെങ്കില്‍ ആ പ്രസ്ഥാനത്തെപ്പറ്റി നാം ഒരിക്കലും അറിയുക പോലുമില്ലായിരുന്നു.

കേരളത്തില്‍ സാത്താനെ പൂജിക്കുന്ന ഒരു വിഭാഗമുണ്ടെന്നും ഒരു പ്രമുഖ വ്യവസായിയാണ് അതിനു പിന്നിലെന്നും ഞാന്‍ കേട്ടിട്ട് കുറഞ്ഞത്‌ ഒരു ഇരുപത്തഞ്ചു വര്‍ഷങ്ങളെങ്കിലും ആയിക്കാണും. കറുത്ത കുര്‍ബാനയെപ്പറ്റി വീണ്ടും കേട്ടത് ഈ അടുത്ത കാലത്താണ്, അതും ചില പള്ളികളില്‍ തിരുവോസ്തി നാക്കില്‍ മാത്രമേ കൊടുക്കൂവെന്നു നിഷ്കര്‍ഷിച്ചു തുടങ്ങിയപ്പോള്‍ മാത്രം. ഇതില്‍ യുക്തിയുണ്ടെങ്കിലും ഇല്ലെങ്കിലും, ഇതിലൂടെ മുക്തി സാദ്ധ്യമാണെങ്കിലും അല്ലെങ്കിലും, കേട്ടത് സത്യമാണെങ്കില്‍  സാത്താന്‍ വിശ്വാസികള്‍ക്ക് കേരളത്തില്‍ എഴുപതോളം രഹസ്യ ആരാധാനാലയങ്ങളും ഉണ്ട്, വിശ്വാസികളില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളുമാണ്, അത് സഭാധികാരികള്‍ക്ക് അറിയുകയും ചെയ്യാം.

സ്വവര്‍ഗ്ഗരതിക്കാരുടെയും ലൈംഗിക അരാജകത്വം ആഗ്രഹിക്കുന്നവരുടെയും ലഹരിമരുന്നടിമകളുടെയും, സാമൂഹ്യവിരുദ്ധരുടെയും ഒരു മേളയെന്നനിലയിലാണ് മറ്റുള്ളവരതിനെ കാണുന്നതെങ്കിലും,  കാതല്‍ അതിലും നിഗൂഢമാണ്. സാമ്പത്തികനേട്ടം, അധികാര/ജോലി ലബ്ദി, ശത്രുസംഹാരം തുടങ്ങി നിരവധിയായ നേട്ടങ്ങള്‍  ലഭിക്കാന്‍ സാത്താനെ പ്രീതിപ്പെടുത്തിയാല്‍ മതിയെന്ന വിശ്വാസത്തിലാണ് സാത്താന്‍ സഭയുടെനിലനില്‍പ്പ്. ആചാരങ്ങളുടെ സംഗ്രഹമാകട്ടെ, കുരിശിനെയും വിശുദ്ധ വസ്തുക്കളെയും നിന്ദിക്കലുമാണ്. അടുത്ത കാലത്ത് നിരവധി ദേവാലയങ്ങളില്‍ നിന്നും തിരുവോസ്തി മോഷണം പോവുകയുണ്ടായി. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് എന്‍ട്രന്‍സ്‌ പരീക്ഷ പാസ്സാവാന്‍ വേണ്ടി ഒരു പെണ്‍കുട്ടിയെ അവളുടെ  കാമുകന്‍  നയിച്ചത് ഒരു കറുത്ത കുര്ബാനയിലേക്കാണ്. കടുത്ത കത്തോലിക്കയായിരുന്ന ആ പെണ്‍കുട്ടി ഒരു വലിയ മാനസിക  വിഭ്രാന്തിയില്‍ പെടുകയുണ്ടായി. ആ പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്നാണ് സാത്താന്‍ സഭയെപ്പറ്റി ഒരേകദേശ ചിത്രം കേരളത്തിനു തെളിവുസഹിതം കിട്ടിയത്.


ജെര്‍മ്മനിയില്‍ വ്യാപകമായി മാമ്മോദീസാ തിരസ്കരണം അരങ്ങേറിയപ്പോഴും  സഭാധികാരികള്‍ അത് കാര്യമായി എടുത്തില്ല.   ഇപ്പോള്‍ സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത് അവരില്‍ ബഹുഭൂരിപക്ഷവും എത്തിപ്പെട്ടത് സാത്താന്‍ സഭയിലാണെന്നാണ്. എവിടെ ക്രൈസ്തവര്‍ ആധിപത്യം സ്ഥാപിച്ചോ അവിടെല്ലാം നിരീശ്വരവാദികളായ കമ്മ്യുണിസ്റ്റ്കളും വളര്‍ന്നുവന്നുവെന്നൊരു ആരോപണം കത്തോലിക്കാ സഭ നേരിടുന്നു. ഇപ്പോള്‍ സാത്താന്‍ സഭയുടെ വളര്‍ച്ചയിലും സഭക്കൊരു പങ്കുണ്ടെന്ന് വേണം കാണാന്‍. കത്തോലിക്കാ സമൂഹം ഭൂരിപക്ഷമുള്ള കോട്ടയം, എറണാകുളം, തൃശ്ശൂര്‍ മേഖലകളിലാണ് സാത്താന്‍ സഭയുടെ കേരളത്തിലെ അംഗങ്ങളില്‍ കൂടുതല്‍ പേരും എന്നത് ആ സത്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. മിസ്സോറാമില്‍ ക്രൈസ്തവരെ ആക്രമിച്ച സംഭവങ്ങളുടെ അന്വേഷണം ചെന്നെത്തിയത് സാത്താന്‍ സഭാ പ്രവര്‍ത്തകരിലാണ്.

യേശുവിന്‍റെ സ്നേഹത്തിന്‍റെ സന്ദേശം ഓരോശ്വാസത്തിലും അനുഭവിക്കുന്ന ഒരു നേതൃത്വമല്ലാ നമ്മെ  നയിക്കുന്നതെങ്കില്‍ പാടേ വഴി തെറ്റുന്ന ഒരു തലമുറയായിരിക്കും ഫലം. എങ്ങിനെ അത് സംഭവിച്ചുവെന്നു നാം വിലയിരുത്തുമ്പോള്‍  ഇപ്പോള്‍  സഭയെ നയിക്കുന്ന പലരുടെയും പേരുകള്‍ ജനം ആവര്‍ത്തിച്ചേക്കാം. ‘ആവേ റുപ്പിയാനോസെ’ന്ന് പാടി സര്‍വ്വ കര്‍മ്മങ്ങളും തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന ഇന്നത്തെ സഭാധികാരികളെ രാത്രിയുടെ നിഗൂഢതയില്‍നിന്നുയരുന്ന ‘ആവേ സാത്താനോസ്’  സ്തുതിപ്പുകള്‍ എങ്ങിനെ അലോസരപ്പെടുത്താന്‍?  

13 comments:

  1. പോപ്‌ റുപ്പിയാനോസ് മരിച്ചു. എല്ലാവരും മരിക്കുന്നതുപോലെ മരിച്ചു. ഒരു കള്ളക്കളികൊണ്ടും മരണത്തിൽ നിന്ന് രക്ഷപ്പെടാൻ അങ്ങേര്ക്കായില്ല. ഭൂമിയിലുണ്ടായിരുന്ന പരിവാരങ്ങളൊന്നുമില്ലാതെ അങ്ങേരും അന്തിമതീരുമാനത്തിനായി പത്രോസിന്റെ മുമ്പിൽ ചെന്നുനിന്നു. പത്രോസ് കുറെ താക്കോലുകളും ചൂണ്ടുവിരലിലിട്ടു കറക്കിക്കൊണ്ട് ഒരു ഹയ് സെക്യൂരിറ്റി ചെയറിൽ ഇരിക്കുകയാണ്. പോപ്പിനെ കണ്ട ഭാവമൊന്നുമില്ല. അല്പം അരിശത്തോടെ റുപ്പിയാനോസ് ഒന്ന് ചുമച്ചു. പത്രോസ് ചുമ്മാ ചോദിച്ചു: ആരാ?
    ങേ! റുപ്പിയാനോസ് അന്ധാളിച്ചുപോയി. എന്നെ മനസ്സിലായില്ലെന്നോ? അധികം തമാശ വേണ്ടാ, കേട്ടോ, ഞാൻ പോപ്പാണ്!
    ശരി, പത്രോസും വിട്ടില്ല. പേര്?
    റുപ്പിയാനോസ്.
    പത്രോസിനു ചിരി വന്നു. ഞാൻ കേട്ടിട്ടില്ലാല്ലോ. എന്തായിരുന്നു താഴെ ജോലി? ഇതെന്താ തലയിൽ ഈ കൂന്തൻ തൊപ്പി?
    ഒരു ചെറിയ വെപ്രാളത്തോടെ പോപ്പ്: ഭൂമിയിൽ ഞാൻ ദൈവത്തിന്റെ പ്രതിപുരുഷനായിരുന്നു.
    ശരി, അങ്ങെയൊരു കാര്യം അറിയില്ല. ഒരു നിമിഷം, ഒന്ന് ചോദിച്ചോട്ടെ.
    പത്രോസ് സ്വരമുയര്ത്തി അകത്തേയ്ക്ക് വിളിച്ചു ചോദിച്ചു. പ്രഭോ, ഒരു റുപ്പിയാനോസ്സിനെ അറിയുമോ? അങ്ങയുടെ പ്രതിപുരുഷൻ എന്ന് പറയുന്നു.
    കനത്ത സ്വരം അകത്തുനിന്ന്: വിഡ്ഢി! പ്രതിപുരുഷനില്ലാതെ കാര്യങ്ങൾ നടത്താൻ നമുക്കാകില്ലെന്നോ?
    റുപ്പിയാനോസിനു വിറയൽ തുടങ്ങി. താഴ്മയോടെ, ഇത്തവണ: കഴിഞ്ഞ പത്തിരുപത്തഞ്ചു വർഷമായിട്ട് ഞാനായിരുന്നു ഭൂമിയിൽ ക്രിസ്തുവിന്റെ പ്രതിപുരുഷൻ.
    പത്രോസ്: ശരി, ചോദിക്കാം. അകത്തേയ്ക്ക് വിളിച്ച് , സ്വരത്തിൽ ചോദിച്ചു: മോനേ, യേശൂ, ഒരു റുപ്പിയാനോസിനെ എന്തെങ്കിലും ജോലി എല്പ്പിചിരുന്നോ, എവിടെയെങ്കിലും?
    ഏയ്‌, എവിടെ? ഒരു പിടിയുമില്ല, പത്രോസ്.
    റുപ്പിയാനോസ് ആകെ വിയർത്തുകുളിച്ചു.
    എന്നാൽ വേണ്ട, ഒരു സത്യം കൂടെ പറഞ്ഞോട്ടെ? പരിശുദ്ധാരൂപിയുണ്ടോ ഇവിടെ? സഭയിൽ എല്ലാക്കാര്യത്തിലും അദ്ദേഹത്തിന്റെയും പ്രതിപുരുഷൻ ആയിരുന്നു ഞാൻ.
    പത്രോസ് ചിരി അടക്കാനാവാതെ, അകത്തേയ്ക്ക് വിളിച്ചു ചോദിച്ചു. റൂഹായേ, റുപ്പിയാനോസിനെ അറിയുമോ? ഏതോ സഭയിലെ പോപ്പാണെന്നും പറഞ്ഞ് ഇവിടെ വന്നിട്ടുണ്ട്.
    ഉടൻ അരിശത്തിൽ വന്നു ഉത്തരം: വേഗം സ്ഥലംവിട്ടോളാൻ പറയൂ. അയാളല്ലേ എന്നെയും മറിയത്തെയും കൂട്ടി ഇല്ലാത്ത കഥകളൊക്കെ ചമഞ്ഞത്.

    കഥാപാഠം: Man proposes, God disposes.

    ReplyDelete
  2. സകരിയാച്ചയാ , കഥയാണെലും ചിരിച്ചു മണ്ണുകപ്പും രൂഹായുടെ പ്രതികരണത്തിലും , പാവം പോപ്പന്റെ പരുംഗലും മനക്കണ്ണിൽ കണ്ടാൽ ; നന്നായി! വല്ലപ്പോളും ഇതുപോലൊക്കെ ചിരിക്കാനും ചിന്തിക്കാനും ഒന്നിച്ചു വകതരുന്ന വല്ലതും തരണേ .(രോഷന്മോൻ എവിടെ) സത്യത്തിലോരോ ഇടനെഞ്ചും ഇവിടെ സാത്താന്റെ ആരാധനാലയങ്ങളാണ്.! കേരളത്തിലെ തമ്മിലടിക്കുന്ന ഓരോ സഭയും പള്ളിയും ദൈവസ്നേഹത്തിലുള്ളതല്ല , സാത്താന്റെതു തന്നെയാണു ! ആലുവായിലൊരു സെമിത്തേരിയിൽ അച്ചായനൊന്നു കയറണമെങ്കിൽ police protection ലക്ഷങ്ങൾ ചിലവഴിച്ചു കരുതണം ! ഓരോ നിറമുള്ള ളോഹകൾ പോലീസിന്റെ തോക്കിൻ മുനനോക്കി പള്ളിയിലേക്ക് കയറുന്നതുകണ്ടാൽ ആരും ചിരിച്ചു പോകും !tv ഇൽ കാണാറില്ലേ ? ഒരു കുർബാനകൂടൻ കുറേമാലാഖകുഞ്ഞുങ്ങളുമായി മറിയാമും ആലുവയിൽ വന്നു... .പള്ളിമുറ്റത്താകെ ak47 കയ്യിലേന്തിയ പോലിസികാർ !അമ്മ അമ്പരന്നു ! "അരുതെന്റെ ജെഷുവ , വേഗം വെടിയൂ മലങ്കരയെ ,അവർ നിന്നെ ക്രൂശിൽ ഏറ്റും " അമലയോതി ;"ഒരു തക്സാ മലർത്തിവച്ചതു നീട്ടി ചൊല്ലുവാനൊ കുരിശിൽ നീ ജീവൻ ത്യാഗകുര്ബാനയാക്കി ?"'എന്നവൾ കർത്താവിനോടു ചോദിക്കുന്നതും ഞാൻ കേട്ടു ! (അപ്രിയയഗങ്ങളിലെ "അപ്രിയയാഗങ്ങൾ "എന്ന കവിത) ഇമ്മാതിരി ആലയങ്ങളെല്ലാം സാത്താന്റെ ആരാധനാലയങ്ങൾതന്നെ !

    ReplyDelete
    Replies
    1. ഈ കഥയ്ക്ക് അല്പം താത്ത്വികാടിസ്ഥാനം കൊടുക്കാനാഗ്രഹിക്കുകയാണ്. അതോ, അതിനും റുപ്പിയാനോസിന്റെ അനുവാദം വാങ്ങണമെന്നുണ്ടോ?
      പടിഞ്ഞാറ് ഒരു വിദ്വാൻ പറഞ്ഞുവച്ചു: ഞാൻ ചിന്തിക്കുന്നു, അതുകൊണ്ട് ഞാൻ ഉണ്ട്. ഇങ്ങു കിഴക്ക്, ഏതു പൊട്ടനും അറിയാം, ഞാനുള്ളതുകൊണ്ടാണ് ഞാൻ ചിന്തിക്കുന്നത് എന്ന സത്യം. ഒന്നാന്തരം ചിന്തകരായ നമ്മുടെ എത്രയെത്ര മിടുക്കന്മാർ ചിന്തയില്ലാത്തെ മനസ്സുമായി ധ്യാനത്തിലിരിക്കാൻ പഠിച്ചിട്ടുണ്ട്. അപ്പോൾ ചിന്തയല്ല അസ്തിത്വത്തിനാധാരം. മറിച്ച്, ആദ്യം അസ്തിത്വം, അത് കഴിഞ്ഞ് ചിന്ത.
      റുപ്പിയാനോസിനെപ്പോലുള്ള അഹംഭാവികൾക്ക് പറ്റുന്ന കുഴപ്പം ഇതുമാത്രം - ഏതോ ദെക്കാർത് പറഞ്ഞത് അപ്പടിയങ്ങു വിഴുങ്ങി. വിഴുങ്ങാൻ ബുദ്ധി വേണ്ടല്ലോ, മുഴുത്ത ഒരു തൊണ്‍ഡ മതി. അങ്ങനെ അവർ ചിന്തിക്കുന്നതെല്ലാം അസ്തിത്വമുള്ളതാണെന്ന കുരുക്കിൽ പെട്ടുപോകുന്നവരുടെ കൂട്ടത്തിൽ പെടുന്നു നിർഭാഗ്യവശാൽ നമ്മുടെ പോപ്പും താഴോട്ടുള്ള സകല കൂന്തൻ തൊപ്പിക്കാരും. അത്തരക്കാർ ചിന്തിച്ചുകൂട്ടിയതെല്ലാം അവർക്ക് പരമ സത്യങ്ങളാണ്. അതെല്ലാം അഴിയാത്ത മാലിന്യമായി സഭയിൽ അടിഞ്ഞു കൂടിക്കിടക്കുന്നു. ഒരു പാവം ഫ്രാൻസിസ് നോക്കിയാലൊന്നും അതെല്ലാം വാരിച്ച്ചുടാൻ പറ്റില്ല. നമ്മളും കൂടെ ഒരു പങ്ക് ശ്രമദാനത്തിനു തയ്യാറാകണം.

      Delete
  3. നമ്മുടെ സ്വന്തം റുപ്പിയാനോസ് സൂറിച്ചിൽ എത്തി മാർത്തോമ്മാ തിരുന്നാൾ ആഘോഷിച്ചതിന്റെ സുവർണ്ണ ചിത്രങ്ങൾ കാണണമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാം. വെള്ളക്കാരും അവരുടെ വസ്ത്രമണിഞ്ഞ ദ്രാവിഡരുമൊക്കെ സ്വർണ്ണക്കിഴികൾ റുപ്പിയാനോസിനു സമ്മാനിക്കുന്നതും അൾത്താരയിൽ പോലും ഹൈ ടെക് ക്യാമറാ ചുഴറ്റുന്ന അഭിഷിക്തരെയും (അതും തിരുവസ്ത്രങ്ങൾ അണിഞ്ഞു നിന്നുകൊണ്ട്) കണ്‍കുളിർക്കെ കാണുക. ഇപ്പോഴിതാണ് കളിയെങ്കിൽ, ഇവിടെ സീറോ മലബാർ രൂപാതാ ഉണ്ടായിക്കഴിഞ്ഞാൽ എന്തായിരിക്കും പരിപാടികൾ!

    https://plus.google.com/u/0/photos/115190265958239421133/albums/5897504163267195521/5897538690386472018?gpinv=AMIXal_P5cQqosPUJg9SMt7I59w5cR23vbQs4sr64RASc9FBlf7ygtzS7v1saEh4BLdEZ8XV_2IzwqvfoVM7fThS7Jem0RT-lpaXf2t3HTlakhkiqKv6SdA&cfem=1&authkey=CMPp6JHIkrynYA&pid=5897538690386472018&oid=115190265958239421133

    ReplyDelete
  4. സക്കറിയാസ് സാര്‍ പറഞ്ഞതില്‍ സത്യമുണ്ട്. മിക്ക മെത്രാന്മാരുടെയും എന്നല്ല എല്ലാ ക്രിസ്ത്യാനികളുടെയും പേരിനോട് റുപ്പിയാനോസ് എന്ന് കൂടി ചേര്‍ത്താല്‍ അനുചിതമായിരിക്കില്ല. സാക്ക്‌ ചൂണ്ടിക്കാണിച്ച 'ഞാൻ ചിന്തിക്കുന്നു, അതുകൊണ്ട് ഞാൻ ഉണ്ട്', 'ഞാനുള്ളതുകൊണ്ടാണ് ഞാൻ ചിന്തിക്കുന്നത്' എന്നീ ചിന്തകളുടെ അര്‍ത്ഥ വ്യത്യാസമാണ് കിഴക്കിനെയും പടിഞ്ഞാറിനെയും ഇപ്പോഴും വേര്‍തിരിക്കുന്ന മതില്‍. എന്ന് പറയാം. ഗ്രീസിലുള്ള പ്രസിദ്ധമായ ഡല്‍ഫി ക്ഷേത്രത്തിനു മുമ്പിലുള്ള ആര്ച്ചില്‍ എഴുതി വെച്ചിരിക്കുന്നു - മനുഷ്യാ നീ നിന്നെ അറിയുക എന്ന്. ഭാരതത്തില്‍ ആയിരിന്നെങ്കില്‍ മനുഷ്യാ നീ നീതന്നെ ആയിത്തിരുക എന്നേ എഴുതാന്‍ ഇടയുള്ളൂ. ക്രിസ്ത്യാനിയുടെ വളര്‍ച്ചയില്‍ ഈ രണ്ടു ചിന്താധാരകളുമില്ല. 'മനുഷ്യാ നീ ഞങ്ങള്‍ പറയുന്നത് വിശ്വസിക്കുക' എന്ന് മാത്രമാണത്.

    സാക്ക് പറഞ്ഞതുപോലെ സ്വര്‍ഗ്ഗത്തിന്‍റെ സൂഷ്മതയില്‍ ഈ തത്ത്വങ്ങള്‍ക്കൊന്നും ഒരു വിലയും കാണില്ല. ഇവിടുത്തെ ഗ്ലാമര്‍ അവിടുത്തെ വെറും ഡാമര്‍ !

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete


    2. ---------- Forwarded message ----------
      പ്രിയ സുഹൃത്തേ, ആദ്യം തന്നെ ഈ ഒന്നാന്തരം പേരിന്റെ കണ്ടുപിടുത്തത്തിന് ഒരു അവാർഡ് തരാൻ ആഗ്രഹിക്കുന്നു. "മിക്ക മെത്രാന്മാരുടെയും എന്നല്ല എല്ലാ ക്രിസ്ത്യാനികളുടെയും പേരിനോട് റുപ്പിയാനോസ് എന്ന് കൂടി ചേര്‍ത്താല്‍ അനുചിതമായിരിക്കില്ല" എന്ന് പറഞ്ഞത് തിരുത്തി, എല്ലാ മെത്രാന്മാരുടെയും മിക്ക ക്രിസ്ത്യാനികളുടെയും പേരിനോട് റുപ്പിയാനോസ് എന്ന് കൂടി ചേര്‍ത്താല്‍ അനുചിതമായിരിക്കില്ല എന്ന് ആക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ, എല്ലാ മെത്രാന്മാരും അഭിമാനത്തോടെ മുമ്പിൽ ചേർക്കുന്ന ആ 'മാർ' എവിടെ നിന്ന് വന്നു എന്നതിനെപ്പറ്റി ഒരു കഥ പറയട്ടേ?

      മറിയവും ഔസേപ്പും ഡെയ്റ്റിങ്ങ് കാലത്ത് ഇടയ്ക്കിടയ്ക്ക് തമ്മിൽ കാണുകയും കൊച്ചുമാർത്തമാനം പറഞ്ഞ് വല്ല അത്തിച്ചുവട്ടിലും പോയി ഇരിക്കുകയും ചെയ്യുമായിരുന്നു. അവൾക്ക് സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ സ്വപ്നത്തിൽ മേരി അറിഞ്ഞിരുന്നു. പെട്ടെന്നൊരു ദിവസം അത് സംഭവിച്ചു. തണലത്ത് കുളിർകാറ്റും കൊണ്ട് രണ്ടുപേരും ഒരത്തിമരച്ചുവട്ടിൽ ഇരിക്കുമ്പോൾ ആണ് പരിശുദ്ധ രൂഹാ പറന്നെത്തുന്നത്. ഔസേപ്പ് മറിയത്തെ കെട്ടിപ്പിടിച്ചു തന്നെയിരിക്കുന്നു. ക്ഷമകെട്ട്‌ രൂഹാ പറഞ്ഞത്രേ: മാറ് ഔസെപ്പേ എന്ന്! അരിശം വരുമ്പോഴൊക്കെ റുപ്പിയാനോസുമാരോട് ചേർത്ത് ആദിക്രിസ്ത്യാനികൾ ഈ വാക്ക് ('മാറ് ') ഉപയോഗിക്കാൻ തുടങ്ങി പോലും!


      Delete
  5. (ആര്‍ച്ച് ബിഷപ്പ് ഇമ്മാനുവേല്‍ മലിങ്കോ, ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ കാലത്ത് ഇറ്റലിയില്‍വെച്ച് നടത്തിയ ഒരു പ്രസ്താവനയില്‍ പറഞ്ഞത്, “തീര്‍ച്ചയായും പല ബിഷപ്പുമാരും വൈദികരും സാത്താന്‍പൂജ നടത്തുന്നുണ്ട്” -ശ്രീ മറ്റപ്പള്ളി)

    ‘വത്തിക്കാനിലെ സാത്താൻപൂജ’ ശ്രീമറ്റപ്പള്ളി എഴുതിയത് 'ഫ്രീ മാസൻ' എന്ന സംഘടനയെപ്പറ്റിയോ? അത് വത്തിക്കാൻ നിരോധിച്ചതായ സംഘടനയാണ്. അവർ പൂജിക്കുന്നത് സാത്താനെയാണെന്നത് സഭയുടെ സൃഷ്ടിയാണ്. യൂറോപ്പിലും അമേരിക്കയിലും നൂറ്റാണ്ടുകളായി വ്യാപിച്ചു കിടക്കുന്നതും വളരെ ശക്തിയുള്ളതുമാണ് ഈ സംഘടന. ജോണ്‍ ഇരുപത്തിമൂന്നാൻ മാർപാപ്പാ ഈ സംഘടയിലെ അംഗമായിരുന്നുവോയെന്നും സംശയങ്ങളുണ്ടായിരുന്നു.
    ഫ്രീ മാസനെ 'സാത്താൻ സംഘടന' എന്ന് സഭ വിളിക്കുന്നു. അനേക കർദ്ദിനാൾമാരും ഈ സംഘടനയിലുണ്ട്. രാജ്യഭരണാധികാരികളും സംഘടനയിൽ ഉണ്ടായിട്ടുണ്ട്. കത്തോലിക്കാ വിശ്വാസങ്ങൾക്കെതിരെ പ്രവർത്തിക്കുന്നുവെന്നല്ലാതെ ഇവരും ദൈവവിശ്വാസികളാണ്. ഏതുമതത്തിലെ ദൈവത്തെയും ഫ്രീ മാസന് സ്വീകാര്യമാണ്.

    ഫ്രീ മാസന്റെ പിശാചും പോപ്പിന്റെ റുപ്പിനോസും രുഹാകുദിശായും ഒന്ന് തന്നെയാണ്. പിശാചും പരിശുദ്ധാത്മാവും മനുഷ്യന്റെ തലയിലെ വട്ടാണ്. അങ്ങനെയൊന്നില്ല. ഉണ്ടെങ്കിൽ മയിൽക്കൂട്ടങ്ങളുടെ പടങ്ങളുള്ള തൊപ്പി വെച്ചുനടക്കുന്ന അഭിഷിക്തരും പുരോഹിതരുമെന്ന് കരുതിയാൽ മതി. ഫ്രീമാസൻ സംഘടന വത്തിക്കാനിൽ അധികാരം പിടിച്ചാൽ വിശുദ്ധരായ പലരെയം വിശുദ്ധ മാർപാപ്പാമാരെയടക്കം പിശാചുക്കളായി പേരു വിളിക്കുമെന്ന് തീർച്ചയാണ്. പ്രത്യേകിച്ച് ജോണ്‍പോൾ ഈ സംഘടനയുടെ കടുത്ത വിരോധിയായിരുന്നു.


    കത്തോലിക്കസഭ എക്കാലവും ഫ്രീമാസനറി സംഘടനയുടെ കടുത്ത വിമര്‍ശകരായിരുന്നു. A.D.1738 മുതല്‍ സംഘടനയുടെ അംഗത്വം എടുക്കുന്നതില്‍നിന്നും കത്തോലിക്കരെ സഭ വിലക്കിയിരിക്കുകയാണ്. സഭാംഗങ്ങള്‍ ഈ സംഘടനയില്‍ അംഗത്വം എടുക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്‌താല്‍ മഹറോണ്‍ ശിക്ഷക്കുവരെ അര്‍ഹരായിരുന്നു. ഫ്രീമാസനറി തത്ത്വങ്ങളും സഭയുടെ തത്ത്വങ്ങളും പരസ്പര വിരുദ്ധങ്ങളെന്നും വിശ്വസിക്കുന്നു. 1983-ല്‍ ജോണ്‍ പോള്‍രണ്ടാമന്‍ ഇറക്കിയ വിശ്വാസസത്യങ്ങളിലും ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത് ചാവുദോഷത്തിനു തുല്യമെന്നു കല്‍പ്പിച്ചിട്ടുണ്ട്‌. 1917-ലെ കാനോന്‍ നിയമം സംഘടനയെ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. അവരുടെ അംഗസംഖ്യ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകളാണ് ഇന്ന് നാം കേള്‍ക്കുന്നത്.

    ദൈവവിശ്വാസം ഇല്ലാത്തവരെ ഫ്രീമാസന്‍ തങ്ങളുടെ സംഘടനയില്‍ ചേര്‍ക്കുകയില്ല. ഫ്രീമാസന്റെ ആദ്യത്തെ നിയമംതന്നെ ഓരോ അംഗത്തിനും ഉറച്ച ദൈവവിശ്വാസം ഉണ്ടായിരിക്കണമെന്നുള്ളതാണ്‌. ഏതു ഭാവനയിലുള്ള ദൈവത്തെ വിശ്വസിച്ചാലും സ്വയം ദൈവത്തെ അറിയുവാനും നിര്‍വചനം കൊടുക്കുവാനും ഒരു അംഗത്തിന് സാധിക്കണം. വ്യത്യസ്തങ്ങളായ ദൈവത്തിന്റെ വിവിധ രൂപഭാവഭേദങ്ങളില്‍ വിശ്വസിച്ചാലും പ്രീമാസന്റെ തത്ത്വങ്ങളില്‍ സ്വതന്ത്രമായ ഇടമുണ്ട്. ഓരോരുത്തരും അവരവരുടെ വിശ്വാസത്തെ അംഗീകരിക്കും. ഫ്രീ മാസന്റെ സന്മാര്‍ഗ തത്ത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്ന സ്വവര്‍ഗരതിക്കാരെയും മാസണീക് അംഗങ്ങളാക്കും. എങ്കിലും സ്ത്രീകള്‍ക്ക് അംഗത്വം കൊടുക്കുകയില്ല.
    ഫ്രീ മാസന്റെ തത്ത്വങ്ങൾ ചുരുക്കിയെഴുതട്ടെ. ഒരുവന്‍ അന്ധവിശ്വാസങ്ങളില്‍നിന്നും ഈശ്വരനിന്ദയില്‍ നിന്നും വിശ്വാസവഞ്ചനയില്‍ നിന്നും സ്വതന്ത്രനായിരിക്കണം. പ്രകൃതിയെ നിത്യമായ ഗുരുവായി കാണണം. മനുഷ്യന്റെ ഭാവനകളെക്കാളും അതീതമായ ആ ശക്തിവിശേഷത്തെയും തിരിച്ചറിയുവാനുള്ള മാനസിക തുലനത ഉണ്ടാക്കണം. ഉന്നതങ്ങളിലുള്ള ശക്തിദൈവത്തില്‍ വിശ്വാസവും പ്രതീക്ഷകളും ഉണ്ടായിരിക്കണം.ധര്‍മ്മവും പരോപകാരതയും അര്‍ഥമില്ലാത്ത വാക്കുകള്‍ക്കുള്ളില്‍ മാത്രം ഒതുക്കി നിറുത്തിയാല്‍ പോരാ. നമുക്കുള്ള സ്വത്തുക്കളും ജീവിതവും പ്രിയപ്പെട്ടവരുടെ നന്മക്കായും ത്യജിക്കുവാന്‍ തയ്യാറാവണം. എന്ത് ത്യാഗവും സഹിച്ചു സത്യത്തിനുവേണ്ടി പൊരുതണം.

    അല്മായശബ്ദത്തിലെ ചില ലേഖനങ്ങൾ വായിക്കുമ്പോൾ ഇതിലേ എഴുത്തുകാരും ഫ്രീ മാസനിൽ പ്രവർത്തിക്കുന്നവരെന്ന് തോന്നാറുണ്ട്.

    ReplyDelete
    Replies
    1. ഡാന്‍ ബ്രൌണ്‍ കൃതികളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത് ഫ്രീമേസന്‍ വിഭാഗമാണെന്നുള്ള വസ്തുത കണക്കിലെടുത്താല്‍ ആര്‍ച്ച് ബിഷപ്പ് ഇമ്മാനുവേല്‍ മലിങ്കോ ഉദ്ദേശിച്ചത് ഇവരെ തന്നെയായിരിക്കാം. Angels and Demons (Dan Brown) എന്ന കൃതിയില്‍ ആന്‍റിമാറ്റര്‍ അനുഭാവികളായ ചില ആളുകള്‍ രഹസ്യമായ ആചാര ക്രമങ്ങളുള്ളവരാണെന്ന് കൂടി എഴുതി കണ്ടതായി ഓര്‍മ്മിക്കുന്നു. ഇക്കാര്യത്തില്‍ എനിക്കും അല്‍പ്പം കണ്ഫ്യുഷന്‍ ഇല്ലാതില്ല.

      പക്ഷേ, ഞാനുദ്ദേശിച്ച തരത്തിലുള്ള പൂജയും യൂറോപ്പില്‍ വ്യാപകമായി നടക്കുന്നു. അവിടെനിന്നാണ് ഈ പ്രസ്ഥാനം ഇവിടെ കേരളത്തില്‍ എത്തിയതെന്നാണ് ഇതിന്‍റെ ഉപജ്ഞാതാക്കള്‍ അവകാശപ്പെടുന്നത്. ഇവിടെ വൈദികവൃത്തി ഉപേക്ഷിച്ചവരും, മുന്‍ കന്യാസ്ത്രികളും ഈ സാത്താന്‍ സഭയില്‍ അംഗങ്ങളാണെന്നും, അംഗത്വത്തിന് അമ്പതിനായിരം മുതല്‍ ചിലവിടേണ്ടി വരുമെന്നും കേള്‍ക്കുന്നു.

      റുപ്പിയാനോസ് എന്ന പേര് ചേരില്ലാത്ത മെത്രാന്മാരും അനേകം വിശ്വാസികളും സഭയിലുണ്ട്. കമെന്റു എഴുതിയപ്പോള്‍ വന്ന തെറ്റിന് മാപ്പ്. 'മിക്ക മെത്രാന്മാരും മിക്ക വിശ്വാസികളും' എന്നാണ് എന്‍റെ കാഴ്ചപ്പാട്.

      Delete
  6. This comment has been removed by the author.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. "ആവേ റുപ്പിയാനോസ് "ആയാലും അമ്പേ! കാറിലോസ് ആയാലും(ഓസിനു കാറിൽ പറക്കുന്നവർ) , കൂറീലോസ്‌ , ഗ്രീഗോരിഒസ് ,പീലക്സീനോസ്, കത്തോലികോസ് ,ബെസ്സെലിയോസ്,ജെറ്റിലൊസ്[ഓസിനു ജെറ്റുവിമാനത്തിൽ(boing 737 മുതൽ മുകളിലോട്ടുള്ള സകല പസ്സെഞ്ചെർവിമാനങ്ങളും)പറന്നുവിലസുന്നവർ] ; ഇവരിൽ ഏതു "ഓസ്" ആയാലും ശരി ക്രിസ്തുവിന്റെ രാജ്യത്തിൽ ഇവറ്റകൾക്കൊരു സ്ഥാനവുമില്ല സത്യം ...ആരുടേയും ഓസിൽ കഴിയാതെ ,ഒരുവന്റെയും ഓസിൽ സുഖിക്കാതെ , അദ്ധ്വാനിക്കുന്നവര്ക്കും ഭാരം ചുമക്കുന്നവർക്കുമേ അവിടെ മശിഹായുടെ കരളിൽ ഇടമുള്ളു ...കുരിശിലെസ്നേഹത്തിന്റെ മറവിൽ സ്വയം ഭൂമിയിലെ സ്വർഗത്തിൽ പുളച്ചു , മദിച്ചു സുഖിച്ചു കാലങ്ങളായി വാഴുന്ന "ഓസുകളെ" നിങ്ങൾക്കു ഹാ കഷ്ടം !

    ReplyDelete
  9. Shared at Kerala Catholic Reformation https://www.facebook.com/KCRMove

    ReplyDelete