Translate

Saturday, July 6, 2013

ജോണ്‍ പോൾ II മാർപാപ്പയും വിശുദ്ധപദവിയും



ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പായെ വിശുദ്ധനായി ഉയർത്തുമെന്ന് ഫ്രാൻസീസ് മാർപാപ്പാ  ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞു.  വിശുദ്ധ പദവിയുടെ പേരിൽ  വിവാദങ്ങളായ  അഭിപ്രായങ്ങളുമായി  വാർത്താലോകം  മത്സര രംഗത്തെത്തിയിട്ടുണ്ട്.  വിഭിന്നങ്ങളായ അഭിപ്രായങ്ങൾ  പത്രലോകവും മാസികകളും ടെലിവിഷൻ  മീഡിയാകളും   പുറപ്പെടുവിച്ചു കഴിഞ്ഞു.  ജോണ്‍ പോൾ  മാർപാപ്പാ ജീവിച്ചിരുന്ന കാലത്ത്  തന്റെ  ഒളികണ്ണുകളെ   കൈവിരലുകളിൽക്കൂടി   കാണിച്ചുകൊണ്ട്   വാർത്താലേഖകരോട്  ഒരിക്കൽ പറഞ്ഞു, " നോക്കൂ. സത്യം എന്റെ ഈ കണ്ണുകളിൽ  ഒളിഞ്ഞിരിപ്പുണ്ട്." എന്നാൽ ആ സത്യം ഇന്നും ലോകത്തിനു ബോദ്ധ്യപ്പെട്ടില്ലയെന്നത് മറ്റൊരു സത്യമാണ്. 


 ഒരു വിശുദ്ധനുവേണ്ട തെളിവുകളെല്ലാം ജോണ്‍ പോൾ രണ്ടാമൻ ജീവിച്ചിരുന്ന നാളുകളിൽ സ്വയം ശേഖരിച്ചു വെച്ചിരുന്നുവെന്ന്  ടോണി ബുഷ്ബിയുടെ  'മാർപാപ്പയുടെ ഇരുണ്ട കാല ചരിത്രം'  എന്ന പുസ്തകത്തിൽ   വെളിപ്പെടുത്തിയിരിക്കുന്നു. സത്യമായ അന്വേഷണങ്ങളിലൂടെ കണ്ടെത്തിയ തെളിവുകളെന്നാണ് അദ്ദേഹം അവകാശപ്പെട്ടിരിക്കുന്നത്.  പുണ്യാളനായി ഉയർത്തുവാനുള്ള എല്ലാ നടപടികളും  ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പാ ജീവിച്ചിരുന്ന കാലങ്ങളിൽ പൂർത്തിയാക്കിയിരുന്നുവെന്ന് കത്തോലിക്കാ ലോകത്തിന് അജ്ഞാതമായിരുന്നു. 1983 ലായിരുന്നു അതിനായിട്ടുള്ള നീക്കങ്ങൾ  ആരംഭിച്ചത്. ആ വർഷം യാതൊരു മുന്നറിയിപ്പും കൂടാതെ പിശാചിനുവേണ്ടി വാദിക്കുന്ന  വത്തിക്കാനിലെ  ഓഫീസ് അദ്ദേഹം നിർത്തൽ ചെയ്തു.


രണ്ടാമത്തെ നീക്കം 1999 ലായിരുന്നു. മാർപാപ്പയുടെ  ആരോഗ്യം വഷളായികൊണ്ടിരുന്ന കാലവുമായിരുന്നു. അക്കാര്യം അദ്ദേഹത്തിന് പൂർണ്ണമായ ബോദ്ധ്യവുമുണ്ടായിരുന്നു.  ഒരാൾ മരിച്ചുകഴിഞ്ഞ് അഞ്ചുവർഷം കഴിഞ്ഞേ പുണ്ണ്യാളൻ എന്ന പദവിയിലേക്കുള്ള  ക്രമാനുഷ്ഠാനങ്ങൾ തുടങ്ങാവൂയെന്ന  കീഴ്വഴക്കം  ഇല്ലാതാക്കി. ഒരു വ്യക്തിയുടെ പുണ്യ ചരിതമായ ജീവിതത്തെ വിലയിരുത്തുന്ന നിലവിലുണ്ടായിരുന്ന അന്വേഷണങ്ങൾ യാതൊന്നുമില്ലാതെ  ഏതാനും ആഴ്ചകൾക്കുള്ളിൽതന്നെ    ജോണ്‍ പോൾ മാർപാപ്പായുടെ നാമകരണ നടപടികൾ തുടങ്ങിയതും ചരിത്രത്തിന്റെ വിരോധാഭാസം ആയിരുന്നു.  അദ്ദേഹത്തിന്റെ മുൻകാല കർമ്മ ജീവിതത്തിലെ വസ്തുനിഷ്ഠതകൾക്ക് തെല്ലും പ്രാധാന്യം കല്പ്പിക്കാതെയായിരുന്നു നാമകരണ നടപടികൾ തുടങ്ങിയത്.

അങ്ങനെ ജോണ്‍ പോൾ മാർപാപ്പാതന്നെ നിയമങ്ങൾ മാറ്റിയതുകൊണ്ട് കത്തോലിക്കാ ചരിത്രത്തിലെ അതിവേഗപുണ്യാളന്മാരുടെ പട്ടികയിൽ അദ്ദേഹം ഒന്നാമനായി. മദർ തെരസാക്കുവേണ്ടി നിയമങ്ങളിൽ മാറ്റം വരുത്തിയെന്നായിരുന്നു ജനം  അന്ന് ചിന്തിച്ചത്. ജോണ്‍ പോൾ മാർപാപ്പാ  സ്വയം പുണ്യാളൻ ആകാൻ  ഈ വഴിയൊരുക്കലെന്ന  സത്യം ജനത്തിന് ഇന്ന് മനസിലായിക്കൊണ്ടിരിക്കുന്നു. പുണ്യാളനാകാൻ പത്താം പീയുസിന് 40 വർഷങ്ങളും   അഞ്ചാം പീയൂസിന് 140 വർഷങ്ങളും വേണ്ടിവന്നു. പയസ് ഒമ്പാതമനെ ബയാറ്റിഫികേഷൻ (Beatification) ചെയ്തിട്ട് 140 വർഷം കഴിഞ്ഞു. ബയാറ്റിഫികേഷൻ  (Beatification) എന്ന പദവിക്കായി ജോണ്‍ പോളിനും മദർ തെരസാക്കും 6 വർഷങ്ങളേ വേണ്ടി വന്നുള്ളൂ.

985 മുതൽ മാർപാപ്പായായിരുന്ന  ജോണ്‍ പതിനാറാമൻ ആയിരുന്നു ഒരാളിനെ പുണ്യാളനാക്കുന്ന നടപടികളിൽ ചില പരിഷ്കാരങ്ങൾ വരുത്തിയത്. അദ്ദേഹത്തിന്റെ മരണശേഷം ഈ തീരുമാനം പ്രായോഗികമാക്കണമെന്നും നിർദ്ദേശിച്ചു. 1587 ൽ പുണ്യാള നടപടികളെ ദുർവിനിയോഗം ചെയ്തിരുന്നതുകൊണ്ട് സിക്സ്റ്റസ്  അഞ്ചാമൻ മാർപാപ്പാ പുണ്യാളന്മാരുടെ ഗുണദോഷങ്ങളെ വിലയിരുത്തുവാൻ പിശാചിന്റെ വക്കീൽ സമ്പ്രദായം നടപ്പിൽ വരുത്തി.  പിശാചിനുവേണ്ടി വാദിക്കുന്ന  വക്കീൽ   വിശുദ്ധ  പദവിക്കായി  പരിഗണനയിൽ ഉള്ള  വ്യക്തി  അർഹനല്ലെന്ന് വാദിച്ച് തെളിവുകൾ ഹാജരാക്കണമായിരുന്നു.  തെളിവുകളെ സംശയകരമായി വീക്ഷിക്കുക, തെളിവുകളെ ചോദ്യം ചെയ്യുക, ജീവിതകാലത്ത് പുണ്യാളൻ ആകുന്നയാൾ ചെയ്ത തിന്മകൾ നിരത്തുക എന്നിവകളായിരുന്നു  പിശാചിന്റെ ന്യായ വാദങ്ങൾ  വാദിക്കുന്ന വക്കീലിന്റെ ജോലി. ഇങ്ങനെ അനേക കടമ്പകൾ കടന്ന് ഒരാൾ പുണ്യാളൻ ആകുന്നതിന് നീണ്ട കാലങ്ങൾ ചിലപ്പോൾ നൂറ്റാണ്ടുകൾ വേണ്ടി വന്നു. അത്ര എളുപ്പത്തിൽ ഒരാൾക്ക് പുണ്യാളനാകുവാൻ സാധിച്ചിരുന്നുമില്ല. സാഹചര്യങ്ങളെ  അനുകൂലങ്ങളാക്കി അനേക കത്തോലിക്കാ സംഘടനകളുടെ എതിർപ്പുകളെ   അവഗണിച്ച് ആറു വർഷങ്ങൾകൊണ്ട് ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പായെ ബയാറ്റിഫികേഷൻ (Beatification)  ചെയ്ത്  പുണ്യാള സ്ഥാനത്ത്  അലങ്കരിക്കുന്നതും സഭയുടെ ചരിത്രത്തിന്റെ പുതിയ  നാഴിക കല്ലാണ്. 

പിശാചിന്റെ ഒഫീസ്, ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പാ വത്തിക്കാനിൽനിന്ന് നീക്കം ചെയ്തത്  തന്റെ മരണശേഷം  ചെറുപ്പകാലങ്ങളിലുള്ള  സ്വന്തം  ജീവിതത്തെ സംബന്ധിച്ച   കാര്യങ്ങളിൽ   പൊതുജനങ്ങളുടെ  ഇടപെടൽ ഉണ്ടാകാതെയിരിക്കുവാനായിരുന്നു. മീഡിയാകൾ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ശക്തമായി പ്രതിക്ഷേധിക്കുന്നുമുണ്ട്. എന്നാൽ  ജനങ്ങളുടെ    ശബ്ദത്തിന്  യാതൊരു വിലയും വത്തിക്കാൻ കല്പ്പിക്കുന്നില്ല. ഈ സാഹചര്യങ്ങൾ മനസിലാക്കി അദ്ദേഹത്തെ  ബയാറ്റിഫികേഷൻ (Beatification) ചെയ്ത സമയം പുണ്യാളന്മാരുടെ പ്രീഫെക്ട്റ്റ് ആയിരുന്ന   കർദ്ദിനാൾ ആഞ്ജലോ അമാറ്റോ 2011 ൽ ഒരു പ്രസ്താവനയിൽ   ഇങ്ങനെ പറയുന്നു, "ജോണ്‍  പോൾ  രണ്ടാമൻറെ   പുണ്യാളനായുള്ള നടപടി ക്രമങ്ങൾ അതിവേഗത്തിൽ പൂർത്തിയാക്കുന്നത്   അദ്ദേഹം  മാർപാപ്പാ  ആയിരുന്നതുകൊണ്ടല്ല.  ഈ  മാർപാപ്പാ    ക്രിസ്തുവിന്റെ വഴിയേ മാതൃകാപരമായി  ജീവിച്ച ഒരു സത്യ ക്രിസ്ത്യാനിയായിരുന്നു. അദ്ദേഹത്തിന്റെ  ജീവിത ദർശനങ്ങൾ  പ്രതീക്ഷകളും  സ്നേഹവുമായിരുന്നു. "റോമിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിലെ ഒരു സമ്മേളനത്തിൽ കർദ്ദിനാൾ വീണ്ടും പറഞ്ഞു, "വിശുദ്ധ പദവിക്കുള്ള   അതിവേഗ തീരുമാനം എടുത്തത്  ആ പുണ്യാത്മാവിന്റെ ജീവിതത്തെ അതിസൂക്ഷ്മതയോടെ പരിശോധിച്ച ശേഷമായിരുന്നു.  അതിനായുള്ള നിയമങ്ങൾ 1983 ൽ ജോണ്‍  പോൾ മാർപാപ്പ കൃത്യമായി എഴുതിയുണ്ടാക്കിയിട്ടുണ്ട്."


വത്തിക്കാന്റെ  നടപടി ക്രമങ്ങളിലെ       വിശുദ്ധരെ കണ്ടെത്തൽ  ഇന്നു   മരിച്ചവരിൽനിന്ന്  മണ്ണോട് ലയിച്ച    പ്രസിദ്ധരായവരെ  കണ്ടെത്തലായി മാറി.   മരണമെന്നത് മനുഷ്യന്റെ ജീവിത നാടകത്തിലെ ശുഭപര്യവസാനമാണ്.  ക്രിസ്ത്യൻ ലോകത്തിൽ അനേകർ ജോണ്‍ പോൾ മാർപാപ്പായുടെ  വിശുദ്ധ പദവിയെ കാണുന്നത്  മരണമെന്ന ശുഭ നാടകത്തിലെ   അറിയപ്പെടാത്ത നിഗൂഡ്ഡതകളിൽ  ഒളിഞ്ഞിരിക്കുന്ന ഇരുട്ടിന്റെ    അത്മാവായിട്ടാണ്.  അദ്ദേഹത്തിന്റെ ഭരണകാലത്തെ  ലൈംഗിക   കുറ്റവാളികളെ  ഒളിപ്പിച്ചുവെച്ച  അനേക രഹസ്യഫയലുകൾ പരിഹരിക്കാൻ സാധിക്കാതെ ഇരുട്ടിൽത്തന്നെ ഒളിഞ്ഞുകിടപ്പുണ്ട്. അത്തരം കുറ്റ കൃത്യങ്ങളിലൂടെ  ചുരുളുകൾ അഴിയുംമുമ്പ്   അദ്ദേഹത്തെ എത്രയും വേഗം പുണ്യാളനാക്കുവാനും നീക്കങ്ങൾ ഉണ്ടായിരുന്നു.

വിശുദ്ധ പദവിയിൽ ഒരാൾ എത്തുന്നതിനുവേണ്ട  നീണ്ട നടപടി ക്രമങ്ങൾ  ജോണ്‍  പോൾ  മാർപാപ്പാ നിറുത്തൽ ചെയ്തത്  സ്വയം   വിശുദ്ധനാകുവാനുള്ള    തീവ്രമായ ആഗ്രഹമായിരുന്നു. ഇക്കാര്യം  അദ്ദേഹം വിശുദ്ധ  പദവിയിലേക്ക്   പ്രവേശിക്കുന്നതിൽക്കൂടി  വ്യക്തമായികൊണ്ടിരിക്കുന്നു.  മരണശേഷം  വാഴ്ത്തപ്പെടുമെന്നും കാലതാമസം കൂടാതെ വിശുദ്ധനാകുമെന്നും അദ്ദേഹത്തിനറിയാമായിരുന്നു.

  ജോണ്‍ പോളിനെ സംബന്ധിച്ച്  മാർപാപ്പായാകുന്നതിനു  മുമ്പുള്ള  അനേക ജീവചരിത്ര കൃതികൾ ഉണ്ട്. എന്നാൽ ആ ചരിത്രങ്ങൾ ഒന്നും സത്യങ്ങളല്ലെന്നാണ് കർദ്ദിനാൾ ആഞ്ജലോ അമാറ്റൊ 2011 ൽ റോമിലെ  പൊന്തിഫിക്കൽ  യൂണിവേഴ്സിറ്റിയിൽ വെച്ചു നടന്ന ഒരു സെമിനാറിൽ പറഞ്ഞത്. മാർപാപ്പയുടെ യുവാവായിരുന്ന കാലത്തെ പല രഹസ്യ വിവരങ്ങളും വെളിപ്പെടുത്തലുകളും  ചോദ്യോത്തര വേളയിയിലെ   അന്നത്തെ   സെമിനാറിലെ ചർച്ചകളിൽ ഉൾപ്പെടുത്തുവാൻ തയ്യാറല്ലായിരുന്നു. അക്കാല ജീവിതം വത്തിക്കാൻ രേഖപ്പെടുത്തിയിരിക്കുന്നതും  പച്ച കള്ളങ്ങൾ നിറഞ്ഞതായിരുന്നു.(റെഫ്: ടോണി ബുഷ്ബി) 

1938 മുതൽ  1946 വരെയുള്ള  അദ്ദേഹത്തിന്റെ ജീവിതം വെറും 72 വാക്കുകൾ കൊണ്ട് വത്തിക്കാൻ സംഗ്രഹിച്ചിരിക്കുകയാണ്. 18  വയസ് മുതൽ  26 വയസ് വരെ മാതൃകാപരമായി വൈദികനായി സെമിനാരിയിൽ പഠിച്ചിരുന്നുവെന്നു  മാത്രമുള്ള  ചുരുങ്ങിയ വാക്കുകളിലുള്ള  ചരിത്രത്തിൽ ദുരൂഹതകളുണ്ട്.  

  മാർപാപ്പായാകുന്നതിനുമുമ്പുള്ള ജോണ്‍  പോളിന്റെ  ജീവചരിത്രങ്ങൾ കത്തോലിക്കാ ലോകത്തിന് തെറ്റായ ധാരണയുണ്ടാക്കുന്നതാണ്. പലതും സത്യങ്ങളല്ലെന്നാണ് വിമർശന ലേഖകരിൽനിന്നും  മനസിലാക്കുന്നത്‌.  കരോൾ വോജ്ടില (Karol Wojtyla) യെ സംബന്ധിച്ച നൂറോളം പോലീസ് റെക്കോർഡുകൾ പോളണ്ടിലെ രഹസ്യപുരാ വസ്തു ഗ്രന്ഥാലയത്തിൽ നിന്നും വത്തിക്കാൻ നീക്കം ചെയ്തതും സംശയത്തിന് ഇടം നല്കുന്നു. അദ്ദേഹത്തെപ്പറ്റി 1946 കാലഘട്ടത്തിലുള്ള വ്യക്തമായ ചരിത്രം ആ റിക്കോർഡുകളിൽ ഉണ്ടെന്നും അനുമാനിക്കുന്നു. അക്കാലങ്ങളിലാണ് കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണികളിൽ അദ്ദേഹം പ്രവർത്തിച്ചത്.  പിശാചിന്റെ വാദങ്ങൾ കേട്ടിരുന്ന വത്തിക്കാനിലെ ഒഫീസ് നിറുത്തൽ ചെയ്തില്ലായിരുന്നുവെങ്കിൽ,   ജോണ്‍ പോൾ ഇത്രയും പെട്ടെന്ന്   വിശുദ്ധ പദവിയിലേക്ക് ഉയരുമോയെന്നും  ചോദ്യങ്ങൾ   വരുന്നു. ഇല്ലെന്നാണ് കത്തോലിക്കരിൽ അനേകർ വിശ്വസിക്കുന്നത്.  ഇരുളിൽ മറഞ്ഞുകിടക്കുന്ന അദ്ദേഹത്തിന്റെ യുവത്വകാല രഹസ്യങ്ങൾ ഇന്നും ഒളിഞ്ഞു തന്നെ കിടക്കുന്നു.





14 comments:

  1. ഈ ലേഖനത്തിൽ ബ്യൂടിഫികേഷൻ (beautification) എന്ന വാക്ക് പല പ്രാവശ്യം കടന്നുവരുന്നുണ്ട്. ഇല്ലാത്തെ beauty ഉണ്ടാക്കുന്നതിനാണ് beautification എന്ന് പറയുന്നത്. ആ അർത്ഥത്തിൽ ഈ ലേഖനത്തിന്റെ ഉള്ളടക്കത്തോട് അത് ചേരുന്നുണ്ട്. അതുകൊണ്ട് ഇവിടെ ആ വാക്ക് തെറ്റല്ല. എന്നാൽ ഉദ്ദേശിച്ചത് beatification - ബയാറ്റിഫികേഷൻ - ആണെന്ന് ഞാൻ കരുതുന്നു. വിശുദ്ധനെന്നുള്ള നാമകരണനടപടിയുടെ ആദ്യ ചടങ്ങാണ് beatification. അതിനർത്ഥം - beat = അനുഗ്രഹീതൻ - എന്ന് പ്രഖ്യാപിക്കുകയാണ്.

    ReplyDelete
    Replies
    1. നന്ദി സാക്ക്. ഞാൻ അത്ര മാത്രം ഈ ലാറ്റിൻ വാക്കിനെ ചിന്തിച്ചില്ല. Wikipedia യിൽ വാക്കുകളുടെ വിത്യാസം പറഞ്ഞിട്ടുണ്ടായിരുന്നു. http://en.wikipedia.org/wiki/Beatification

      Delete
  2. Shared at https://www.facebook.com/KCRMove(Kerala Catholic Reformation)

    ReplyDelete
  3. അയോഗ്യരെ യോഗ്യരാക്കുമ്പോൾ എന്ന ലേഖനത്തിൽ ഞാനെഴുതിയിരുന്നതിന്റെ വിപുലീകരണമാണ് ഈ ലേഖനത്തിൽ കാണുന്നത്. ചിന്തിക്കുന്ന എല്ലാ വിശ്വാസികളെയും അലോസരപ്പെടുത്തുന്ന കാര്യമാണിത്. ഒരാള് പുതിയ പാപ്പായാകുമ്പോൾ തുടങ്ങും ആഗോളസഭയിൽ അയാളെക്കുറിച്ച് പൊങ്ങച്ചങ്ങൾ നിറഞ്ഞ പരസ്യങ്ങൾ. മലയാളത്തിലുള്ള ക്രിസ്തീയ പത്രങ്ങൾ അതിനു മുൻപന്തിയിൽ കാണും. ഒരു ചരിത്ര ഗവേഷണവും നടത്താതെ കണ്ണടച്ചുള്ള വീരകൃത്യങ്ങളുടെ ഒരു പരമ്പര തുടങ്ങും. വിശ്വാസികൾ എല്ലാം വിഴുങ്ങും. കോടിക്കണക്കിനു പടങ്ങളും വിഗ്രഹങ്ങളും ഉണ്ടാക്കി വീടുകളിലെല്ലാം സ്ഥാപിക്കും. ആൾ ഒരു വിശുദ്ധനായി തുടക്കത്തിൽത്തന്നെ അവരുടെ മനസ്സുകളിൽ സ്ഥാനം പിടിക്കും. കീര്തി തേടിപ്പോകുന്ന ജോണ്‍ പോളിനെ പോലുള്ളവർ ആത്മപ്രശംസ നിറഞ്ഞ ആത്മകഥകൾ എഴുതിക്കൂട്ടും. ദൈവത്തിനെതിരെ പടവാൾ വീശിയ കമ്യൂണിസം എന്ന ചെകുത്താനെ കൊല്ലാൻ താൻ ചെയ്ത വീരകൃത്യങ്ങൾ നിരത്തി കഥകളെഴുതി ലോകമെമ്പും വിറ്റഴിക്കും.

    ഇയാൾ അത്ര പന്തിയല്ലെന്ന് ഞാൻ അങ്ങേരുടെ ആദ്യത്തെ ആത്മകഥ വായിച്ചപ്പോഴേ മനസ്സിലാക്കുകയും അങ്ങനെ പലയിടത്തും എഴുതുകയും ചെയ്തിട്ടുണ്ട്. സ്വന്തം മഹത്വത്തിനായി ഉദ്യോഗത്തെയും അധികാരസ്ഥാനത്തെയും ഇത്രമാത്രം ദുരുപയോഗിച്ച വേറൊരു വീരൻ സഭാചരിത്രത്തിൽ കാണില്ല. അങ്ങേര് വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടാൽ സഭക്ക് ബാക്കിയിരിക്കുന്ന അല്പ വിശ്വാസ്യത കൂടി ഇല്ലാതാകും. യാതൊരു സുതാര്യതയും ഇല്ലാത്ത ഈ പണികൾ തുടരാൻ ഇപ്പോഴത്തെ പോപ്‌ അനുവദിക്കുന്നത് അദ്ദേഹത്തിൻറെ വ്യക്തിത്വത്തെയും കലങ്കപ്പെടുത്തും. ഉള്ളിലുള്ള കളങ്കം പുറത്തു വരുന്നു എന്ന് കരുതിയാൽ മതി. സത്യമില്ലാത്ത സഭ തകരുന്നതാണ് നല്ലത്.

    ReplyDelete
  4. ഈ വിവരങ്ങൾ ഒന്നും തന്നെ സാധാരണ വിശ്വാസികളിൽ എത്തുന്നില്ല. അല്മായ ശബ്ദം വായിക്കുന്ന ആളുകളിൽ മാത്രം ഒതുങ്ങുന്നു. ഇങ്ങിനെയുള്ള കാര്യങ്ങൾ പൊതു മാധ്യമങ്ങളിൽ ചര്ച്ചയാകണം. പല കാര്യങ്ങളിലും വിരുദ്ധ അഭിപ്രായമുള്ള ചാനലുകൾ ഈ വിഷയത്തിലൊന്നും ഒരു അസ്വാഭാവികതയും കാണാതെ എല്ലാം സ്വസ്ഥം എന്ന നിലപാടിലാണ്.

    ReplyDelete
  5. അതെ അതെയെന്ന് പറയുന്നവരെ മാത്രമെ ജോണ്‍ പോൾ മാർപാപ്പാ തന്റെ അധികാരശ്രേണിയിൽ ഇരുത്തിയിരുന്നുള്ളൂ. ഒരു തലമുറക്കാവിശ്യത്തിനുള്ള അതിയാഥാസ്ഥിക ബിഷപ്പുമാർതൊട്ടുള്ളവരെ സ്ഥാനങ്ങൾ നല്കി അദ്ദേഹം ബഹുമാനിച്ചിരുന്നു. ഈനാംചാത്തിക്ക് മരപ്പട്ടിയെന്ന് പറഞ്ഞതുപോലെ പിന്നീട് വന്ന ബനടിക്റ്റും പൌരാണികയുഗത്തിൽ ജീവിക്കേണ്ട യാഥാസ്ഥിതികരായ പുരോഹിതർക്കു മാത്രം സ്ഥാനങ്ങൾ നല്കികൊണ്ട് പോന്നു. അക്കൂടെ വാലാട്ടികൊണ്ടിരിക്കുന്ന സീറോമലബാർസഭയും വത്തിക്കാന്റെ എച്ചില് പെറുക്കാൻ പങ്കുകൊള്ളുമായിരുന്നു.


    വിശുദ്ധൻ ജെ.പി. ഒരിക്കലും അധികാരവികീന്ദ്രികരണം ആഗ്രഹിച്ചിരുന്നില്ല. കേന്ദ്രിക്രുതസഭയിൽ കുന്തിരിക്കം വീശുന്നവരെകൊണ്ട് സഭയുടെ അടിസ്ഥാനശില മാറ്റിയതും ജെ.പി. യുടെ വിശുദ്ധ പദവിയിലേക്കുള്ള ഒരുക്കങ്ങളായിരുന്നു. ചിന്തിക്കാൻ കഴിവില്ലാത്ത അനുസരണയുള്ള അഭിഷിക്തലോകമായിരുന്നു ജെ.പി.ക്കെന്നും വേണ്ടിയിരുന്നത്. കാക്കനാട്ടുനിന്നും പറന്നുനടക്കുന്ന രുദ്രാക്ഷക്കാരൻ ഒരു ഇറ്റാലിയൻ കർദ്ദിനാളിനെ കണ്ടാൽ ഉടൻ കാലുമുട്ടുകൾ വിറക്കും. വത്തിക്കാനെ പേടിച്ചാണ് ആ പാവം രാജകുമാരാൻ സഭയെ നയിക്കുന്നത്. ജെ.പി. യുണ്ടായിരുന്നെങ്കിൽ ഏത്തയിടാൻ പറഞ്ഞാലും കാക്കനാട്ടെ പ്രഭു അനുസരിക്കുമായിരുന്നു.


    ജെ.പി. യുടെ മുമ്പിൽ ആരെങ്കിലും ചെറിയ അഭിപ്രായഭിന്നത പറഞ്ഞാൽ സ്ഥിരമായി അയാളെ പിന്നീട് സ്ഥാനഭ്രുഷ്ടനാക്കുമായിരുന്നു. ദുഷ്ടനെ പനപോലെ വളർത്തുമെന്ന് കേട്ടിട്ടുണ്ട്. നീണ്ട പേപ്പസി അലങ്കരിച്ച ജെ.പി. ഒരു തലമുറയിലെ അഭിഷിക്ത ലോകത്തെ മുഴുവൻ തന്റെ അധീനതയിലാക്കി. എല്ലാവർക്കും ജെ.പി.യെ പേടിയായിരുന്നു. മുസോളിനിയുടെ അനന്തരാവകാശിയാകുവാൻ എന്തുകൊണ്ടും യൊഗ്യനായിരുന്ന അദ്ദേഹം ചെന്നെത്തിയത് പാപ്പായുടെ സിംഹാസനത്തിൽ ആയിരുന്നു. ഇപ്പോൾ ചുളുവിൽ വിശുദ്ധനുമായി. അധികാരവും പണവും ഉണ്ടെങ്കിൽ എന്തുമാകാമെന്നുള്ള ചൊല്ല് ജെ.പി. സ്വന്തം ജീവിതത്തിൽ സഫലമാക്കി. അഞ്ഞൂറിൽ കൂടുതൽ പുണ്യാളന്മാരെ സൃഷ്ടിച്ച അദ്ദേഹത്തെ പാർക്കിൻസൻ രോഗത്തിൽനിന്നും രക്ഷിക്കാൻ ഒരു പുണ്യാളനും വന്നില്ല.


    'ബാലപീഡകരെ സംരക്ഷിച്ചുകൊണ്ടിരുന്ന രക്ഷിതാവേയെന്ന' പ്രാർഥനയും പ്രഭോ ഇനി ജപമാലകൾക്കൊപ്പം ഞങ്ങൾക്കിനി ഉരുവിടണം. ജെ.പി. യുടെ കൂലിക്കാരായ അഭിഷിക്തർ കാഞ്ഞിരപ്പള്ളിവരെയുണ്ട്. ഇനി ഉച്ചഭാഷിണിയിൽക്കൂടി പ്രാർഥന കേൾക്കാം. ജീവിച്ചിരുന്നപ്പോൾ ഇവരെല്ലാം ജെ.പി. യെ തടിച്ചു കൊഴുപ്പിച്ചു. ഇനിമേൽ ജെ.പി.യുടെ പേരിൽ പള്ളികൾ ഉണ്ടാക്കി അഭിഷിക്തർ കൊഴുക്കട്ടെ.

    ജെപിയുടെ വിശുദ്ധ പദവിയിലേക്കുള്ള ഉയർച്ചയിൽ അനുഭവിക്കുന്നത് അക്കാലത്തെ പുരോഹിതരിൽനിന്നും ബാലപീഡനം സഹിച്ചവരായിരിക്കും. അന്ന് ബലിയാടുകളായവരെ സഭ നിശബ്ദമാക്കും. അക്കാലത്തെ കുറ്റവാളികളായ പുരോഹിതരെ നിയമത്തിന്റെ ഊരാകുടുക്കിൽ നിന്നും സഭ സർവ്വശക്തിയോടെ സംരക്ഷിക്കും. കുറ്റങ്ങൾ മുഴുവൻ മൂടിവെക്കും.

    ReplyDelete
  6. ഈ സൂത്രശാലിയെ വിശുദ്ധപദവി കൊടുത്ത് സ്ഥിരീകരിച്ചാൽ ഇനി എന്തെല്ലാം പണികൾ ആര്ക്കെല്ലാം കിട്ടുമെന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. പോപ്‌ ഫ്രാൻസിസിന്റെ നല്ല നിയോഗങ്ങളെല്ലാം വെള്ളത്തിലാകും. ജോണ്‍ പോൾ പുണ്യവാന്മാരാക്കിയ ഒരു ഗണം അങ്ങ് മുകളിലുണ്ട്. അവരുദ്ദേശിച്ചാൽ ഭൂമിയിൽ എന്തും നടക്കും. അതുകൊണ്ട് സംഗതികൾ ലക്ഷ്യത്തിലെത്തും മുമ്പ് canonization process റദ്ദു ചെയ്യാൻ ആവശ്യപ്പെട്ട് ഒരു ആഗോള പെറ്റിഷൻ പോപ്‌ ഫ്രാന്സിസിനയക്കുന്നത് നല്ലതായിരിക്കും. ദൈവത്തിന്റെയും യേശുവിന്റെയും അധികാരത്തെപ്പോലും കടത്തിവെട്ടി സ്വര്ഗരാജ്യവും കീഴടക്കുന്ന ഇത്തരം പാപ്പാമാർ ഇനി അത്ഭുതം ചെയ്തു ചെയ്ത് ഭൂമിയെ പരന്നതാക്കുന്നത് മുതലുള്ള തിരുത്തലുകൾ തുടങ്ങിയാൽ നമ്മളെല്ലാം കറങ്ങിയത് തന്നെ. ശാസ്ത്രം പഠിപ്പിച്ചതൊക്കെ തെറ്റ് എന്ന് വരുത്താനും, ജൊർദാനൊ ബ്രുണോയെപ്പോലുള്ളവരെ കൊന്നതുള്പ്പെടെ, സഭ ചെയ്തതൊക്കെ ശരി എന്നും വരുത്താനും അവർ ഒരുമ്പെട്ടാൽ എന്താകും ലോകത്തിന്റെ എന്നല്ല പ്രപഞ്ചത്തിന്റെ തന്നെ അവസ്ഥ! കളി കാര്യമാകുമെന്ന് പോപ്‌ ഫ്രാൻസിസ് മനസ്സിലാക്കിയാൽ എല്ലാവര്ക്കും കൊള്ളാം.

    ReplyDelete

  7. സ്നാപക യോഹന്നാൻ മരുഭൂമിയിലെ സ്വരമായിരുന്നു; യേശു ദൈവത്തിന്റെ വചനമായിരുന്നു. യോഹന്നാൻ വിളക്കായിരുന്നു; യേശു അതിന്റെ വെളിച്ചമായിരുന്നു. യോഹന്നാൻ ഹൃദയമായിരുന്നു; യേശു സ്നേഹമായിരുന്നു. യോഹന്നാൻ മരത്തടിയായിരുന്നു; യേശു തീയായിരുന്നു. സ്നാപക യോഹന്നാനെപ്പോലെ ഇന്നാരു ജീവിക്കും? ഇന്നെല്ലാവര്ക്കും എല്ലാമാകണം.ഇന്നത്തെ മൂല്യങ്ങൾക്ക് കടകവിരുദ്ധമായിരുന്നു യോഹന്നാന്റെ മരുഭൂമിയിലെ ജീവിതം.

    പഴയ റഷ്യയിൽ ക്രിസ്തു-തപസ്വികൾ ധാരാളമുണ്ടായിരുന്നു.അവർ വിശുദ്ധ വിഡ്ഢികൾ (holy fools) എന്നറിയപ്പെട്ടിരുന്നു. വളരെ വിചിത്ര ജീവിതം നയിച്ചിരുന്ന ഇവർ ക്രിസ്തുവിനെ പൂർണമായി അനുധാവനം ചെയ്യാൻ ശ്രമിച്ചിരുന്നു. ബെയ്സിൽ പുണ്യവാൻ അത്തരമൊരാളായിരുന്നു. വസ്ത്രം ധരിക്കാതെ അദ്ദേഹം മോസ്കോയിലെ പള്ളിവരാന്തകളിൽ കിടന്നുറങ്ങുമായിരുന്നു പോലും. റഷ്യൻ സാർചക്രവർത്തിയായിരുന്ന ഐവാൻ ദ ടെറിബ്ൾ (Ivan the Terrible) ഭയപ്പെട്ടിരുന്ന ഏക വ്യക്തി ബെയ്സിലായിരുന്നു. വി. ഫ്രാൻസിസ് അസ്സീസി ക്രിസ്തുവിനെ സമൂലം അനുധാവനം ചെയ്തിരുന്നതിനാൽ അദ്ദേഹവും ഒരു വിശുദ്ധ വിഡ്ഢിയായിരുന്നു. പൌലോസ് അപ്പോസ്തലൻ പറയുന്നു, അദ്ദേഹം ക്രിസ്തുവിനുവേണ്ടി ഭോഷനായെന്ന്. ക്രിസ്തുവിന്റെ കുരിശിന്റെ സന്ദേശമായ ഭോഷത്തത്തെയാണ് അപ്പോസ്തലൻ പ്രഘോഷിച്ചത്. ഇവരെല്ലാം മനുഷ്യവിജ്ഞാനീയത്തിന്റെ അപ്പുറം ദൈവത്തെപ്രതിയുള്ള വിഡ്ഢിത്തമെന്തെന്ന് തിരിച്ചരിഞ്ഞവരാണ്.

    എന്നാൽ ജോണ്‍ പോൾ രണ്ടാമൻ വിശുദ്ധ വിഡ്ഢിയായി ജീവിച്ചയാളാണോ? 26 വർഷം വത്തിക്കാനിൽ സുഖമായി ജീവിച്ച്, സഭയെ സമൂലം താറുമാറാക്കിയ ഈ പോപ്പും സ്വർഗ്ഗത്തിൽ ദൈവത്തിന്റെ വലതുഭാഗത്തിരിക്കുന്നു എന്ന് പ്രഖ്യാപിക്കുന്നത് സഭയുടെ സാധാരണ കച്ചവടമനസ്ഥിതികൊണ്ടല്ലേ? ഇനി പോളണ്ടിലെ കക്രോ (Kakrow) രൂപതയിൽ നേര്ച്ചപ്പണം കുന്നുകൂടും. ഈ പണി സഭ തുടർന്നാൽ കുറേക്കാലം കൂടി കഴിയുമ്പോൾ എല്ലാ നാട്ടിലും കുരിശുപള്ളികൾ പോലെ പുണ്യവാന്മാരും പുണ്യവതികളും പെരുകും. എല്ലായിടത്തും നേര്ച്ചയിടാം.

    എല്ലാ പോപ്പുമാരും വിശുദ്ധരാണെന്ന് ഒറ്റയടിക്ക് അങ്ങ് പ്രഖ്യാപിച്ചാൽ സഭക്ക് എന്തുമാത്രം പണവും സമയവും ലാഭിക്കാം. ഈ ദുഷിച്ച പാരമ്പര്യം നിർത്തൽചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

    ReplyDelete
  8. അസ്സാദ്ധ്യകാര്യങ്ങൾ തേടി പോകുന്നവർ

    ഭൌതികശാസ്ത്രത്തിൽ മാത്രമല്ല, ആദ്ധ്യാത്മികതയിലും ഒരേ നിയമമാണ് പ്രവർത്തിക്കുന്നത്. ശക്തിയേറിയത് ശക്തി കുറഞ്ഞതിനെ ആകർഷിക്കും. എന്തുകൊണ്ടാണ് ഒരു ഗുരു അല്ലെങ്കിൽ ശരിക്കും വിശുദ്ധിയിലെത്തിയ ഒരാൾ ആകര്ഷണകേന്ദ്രമായിത്തീരുന്നത്? രണ്ടിടത്തും ഉള്ളത് ബോധത്തിലെത്തിയ ശൂന്യതയാണ്. തന്റെ നിസ്സാരത അറിഞ്ഞയാൾ മാത്രമേ ഒരു ഗുരുവായിത്തീരുന്നുള്ളൂ, ഒരു വിശുദ്ധനോ വിശുദ്ധയോ ആയിത്തീരുന്നുള്ളൂ. ഒരു നൂനമർദ്ദം സംഭവിക്കുന്നതുപോലെ അവരിലേയ്ക്ക് ഒരാകര്ഷണം ഉണ്ടാവുക സ്വാഭാവികമാണ്. അഹത്തിന്റെ കനംകൊണ്ട് ഞെരുങ്ങുന്നവർ മാത്രമേ ഇങ്ങനെ ആകര്ഷിക്കപ്പെടുന്നുള്ളൂ എന്നുമോർക്കണം. ഒരു ഗുരുവിന്റെ അല്ലെങ്കിൽ ഒരു വിശുദ്ധന്റെ ധനാത്മകമായ ശൂന്യതയിലേയ്ക്ക് തനിക്ക് പ്രവേശനം കിട്ടുന്നു എന്ന തോന്നലിൽ ഒരു സുഖമുണ്ട്. ആ സുഖത്തെയാണ് ഓരോ അഹവും തേടുന്നത്. തനിക്കുവേണ്ടി ഒരത്ഭുതം നടക്കുന്നു അല്ലെങ്കിൽ നടന്നേയ്ക്കും എന്ന വിചാരം ഒന്നുകൂടെ ശക്തമാണ്. അഹത്തിന് വീണ്ടും കനം വയ്ക്കുകയാണ്. അത് വീണ്ടും സുഖം തരുന്നു.

    രസകരമായ ഒരു താരതമ്യം നടത്താവുന്നത് നമ്മൾ നായ്ക്കളെ വളർത്തുന്നതുമായാണ്. നമ്മുടെ ചുറ്റുപാടുകളിൽ നിന്നുണ്ടാകാവുന്ന ആപത്തുകലെപ്പറ്റി നമുക്കുള്ള ബോധം പോരാതെ വരുന്നു എന്നതുകൊണ്ടാണല്ലോ നമ്മൾ നായ്ക്കളുടെ സഹായം തേടുന്നത്. നമ്മൾ അശ്രദ്ധരാകുമ്പോഴും ഉറങ്ങുമ്പോഴും, എല്ലാം മണത്തറിഞ്ഞുകൊണ്ടിരിക്കാൻ നായ്ക്കൾക്ക് കഴിവുണ്ട്. അത് നമ്മൾ സ്വന്തം സുരക്ഷിതത്ത്വത്തിനായി പ്രയോജനപ്പെടുത്തുന്നു. ഇത് തന്നെയാണ് പുന്യവാൻമ്മാരും ചെയ്യുമെന്നു നമ്മൾ പ്രതീക്കുന്നത്. നമുക്കുവേണ്ടി ശ്രദ്ധിച്ചുകൊണ്ടിരിക്കുക. വേണ്ടിടത്ത് ഇടപെടുക. അവിടെയും പ്രവര്ത്തിക്കുന്നത് നമ്മുടെ അഹം മാത്രമാണ്.

    എങ്ങനെയാണ് നമ്മൾ അശ്രദ്ധരാകുന്നത്? എവിടെയാണ് നമ്മുടെ ബോധം വഴിതെറ്റി പോകുന്നത്? ശരീമായിത്തീരാൻ വേണ്ടി നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും മനസ്സിന്റെ ഭക്ഷണമായ ജീവിതത്തിന്റെ ഭൂതകാലങ്ങളിൽ നിന്ന് നമ്മൾ കൂട്ടി വയ്ക്കുന്ന ഒര്മ്മകളിലും. ഇവയിൽ ശ്രദ്ധിക്കുമ്പോൾ നമുക്ക് സ്വന്തം രക്ഷയിൽ ശ്രദ്ധിക്കുന്ന വേറൊരാളുടെ സഹായം വേണ്ടിവരുന്നു. അതിനായി മദ്ധ്യസ്ഥരെ തേടിപ്പോകുന്നു. അതൊരു ഭക്തിയായി സ്വയം വിശ്വസിപ്പിക്കുന്നു. ഈ മദ്ധ്യസ്ഥർതന്നെ അഹത്തിന്റെ പര്യായങ്ങൾ ആണെങ്കിലോ? അപ്പോൾ അവരിൽനിന്ന് എന്താണ് പിന്നെ നമ്മൾ പ്രതീക്ഷിക്കേണ്ടത്? അതുകൊണ്ടാണ് ഞാൻ പറയുന്നത് യോഗ്യരല്ലാത്തവരെ യോഗ്യരായി ചിത്രീകരിച്ച് അർഹതയില്ലാത്ത പദവി നല്കി ഉയര്ത്തുമ്പോൾ സഭ ഒരു വലിയ അനീതിയും അക്രമവും ആണ് ചെയ്യുന്നത് എന്ന്.

    ReplyDelete
  9. "തന്നത്താൻ ഉയർത്തുന്നവനെല്ലാം താഴ്ത്തപ്പെടും , നിങ്ങളിൽ ഏറ്റം വലിയനാകുവാൻ ആഗ്രഹിക്കുന്നവാൻ സ്വയം എല്ലാവരുടെയും ദാസനാകട്ടെ" എന്ന മശിഹായുടെ തിരുവചനം ഒരിക്കൽപോലും വായിച്ചിട്ടില്ലാത്ത എന്റെ മണ്ടൻ പോപ്പേ ഹാ കഷ്ടം !സങ്കടമുണ്ടിതൊക്കെ കേൾക്കുമ്പോൾ..ക്രിസ്തിയാനി നാണിക്കണം ഒരു ക്രിസ്തീയകുടുംബത്തിൽ ജനിച്ചതോർത്തു ! പണ്ട് ആയിരക്കണക്കിനു പ്രോട്ടസ്റെന്റുകാരെ കൊല്ലിച്ഛപോപ്പും വിശുദ്ധനായൊ ആവൊ? "അല്മായശബ്ദത്തിന്റെ സത്യജ്വാല"എന്ന നാലാം കവിതയിൽ (അപ്രിയ യാഗങ്ങൾ) "ദുഷ്ടന്മാരെ നീതിമാന്മാർ എന്ന് വിളിച്ചീടരുതെ , ശാപമേല്ക്കും ;യേശുവോതി ,സഭയായാലും! നിന്ദ്യമായി പൌരോഹിത്യം ,കുപ്പായത്തിൻ നിറം മങ്ങി; വെറുംജാഡ ,തയ്യൽക്കാരൻ മേനഞ്ഞവേഷം... പരിശുദ്ധി തീണ്ടാത്തോരെ പരിശുദ്ധരെന്നു വാഴ്ത്തി, ആ പദവും വ്യഭിചരിച്ചശുദ്ധമാക്കി ! എന്ന് ഞാൻ പാടി ....ഇത് കലികാല വൈഭവം അത്രതന്നെ .. "സത്യമില്ലാത്ത സഭ നശിച്ചുപോകട്ടെ" എന്നാ സകരിയാച്ചയന്റെ ഉള്ളുരുകിയ വിങ്ങലിന്റെ ധ്വനി സ്വർഗങ്ങൽക്കപ്പുറത്തും കാലാന്ത്യത്തോളം മാറ്റൊലികൊള്ളും ! എന്നിട്ടും പാവം മനുഷ്യനൊരു സമൂഹജീവിയാകയാലീ ദൈവമില്ലാത്ത സഭാസംഖടനകളിൽ കടിച്ചുതൂങ്ങിക്കിടക്കുന്നു....അതിനു കഴിയാത്തവർ ഇതിലും വഷളായ സഭകളിൽചേർന്ന് ആത്മീകതയിൽ തൂങ്ങിച്ചാകുന്നു ...

    ReplyDelete
  10. ജോണ്‍ പോൾ മാർപാപ്പായുടെ വിശുദ്ധ പദവിക്കായി ജന്മനാടായ പോളണ്ടിൽനിന്നും ശക്തമായ രാഷ്ട്രീയ സ്വാധീനമുണ്ട്. രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധത്തിൽ ജേപി എന്നും വിജയമായിരുന്നു. അക്കാലത്ത് സകല പ്രോട്ടോക്കോളും മാറ്റിവെച്ച് ജെ.പി. യുടെ സന്ദർശനവേളയിൽ അമേരിക്കൻ പ്രസിഡണ്ട്മാർ നേരിട്ടുവന്ന് വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കുമായിരുന്നു. റേയ്ഗന്റെയും ക്ലിന്റന്റെയും ഗോർബച്ചൊവിന്റെയും ഉറ്റ മിത്രവുമായിരുന്നു. ഇങ്ങനെയുള്ള രാഷ്ട്രീയസ്വാധീനവും ജേപ്പിയുടെ വിശുദ്ധ പദവിയിലേക്കുള്ള വഴിയോരുക്കലായിരുന്നു. ജേപി യെ വിശുദ്ധനാക്കണമെന്നുള്ള തീവ്രമായ ആഗ്രഹം ബനഡിക്റ്റ് പതിനാറാമനുണ്ടായിരുന്നു. തന്റെ മുൻഗാമി ബനഡിക്ട്റ്റിന്റെ ആഗ്രഹത്തിനെതിരായി ഫ്രാൻസീസ് മാർപാപ്പാ ഒരു തീരുമാനം എടുക്കുമെന്നും തോന്നുന്നില്ല. മാത്രവുമല്ല ജേപ്പിയുടെ വിശുദ്ധ പദവി നിഷേധിച്ചാൽ കത്തോലിക്കർ ഭൂരിപക്ഷമുള്ള പോളണ്ടിൽ അത് രാഷ്ട്രീയ കോളിളക്കത്തിനിടവരും.


    ജോണ്‍ പോൾ മാർപാപ്പായുടെ ഉറ്റ സുഹൃത്തായിരുന്ന ഫാദർ മർസിൽ (Father Marcial Maciel Degollado) കുട്ടികളെ പീഡനം നടത്തികൊണ്ടിരുന്ന ഈ നൂറ്റാണ്ടിലെ അറിയപ്പെടുന്ന പീഡനവീരനായിരുന്നു. അയാളാണ് ലീജയാനരീസ് ഓഫ് ക്രൈസ്റ്റ് (Legionnaires of Christ) എന്ന മിഷ്യനറി സംഘടനയുടെ സ്ഥാപകൻ. അദ്ദേഹത്തിന് വേറെയും വിശേഷണങ്ങളുണ്ട്. കുപ്രസിദ്ധ മയക്കുമരുന്നിന് അടിമയും, കുഞ്ഞുകുട്ടികളുടെ ശൈശവത്തെ ദുരുപയോഗപ്പെടുത്തി ബാലപീഡനം നടത്തിയിരുന്നവനും അനേക കുട്ടികളുടെ പിതൃത്വം ഉണ്ടായിരുന്നവനും ആയിരുന്നു. അയാളിൽ ഉണ്ടായ മക്കളെയും അയാൾ പീഡിപ്പിച്ചിരുന്നു. കുറ്റകൃത്യങ്ങൾ ജന്മസഹജമായിരുന്നതുകൊണ്ട് അയാൾക്ക് മാനം എന്നത് എന്തെന്ന് അറിയത്തില്ലായിരുന്നു.

    ജെ. പി. അയാളെ പരസ്യമായും സ്വകാര്യമായും അനുകൂലിച്ചിരുന്നു. പീഡനം അനുഭവിച്ച അനേകംപേർ ഇടവിടാതെ ജെ.പി. യുടെ മുമ്പിൽ വന്നാലും വിശദമായ തെളിവുകൾ ഹാജരാക്കിയാലും ജെ.പി. വിശ്വസിക്കാതെ എന്നും ഈ കാട്ടാളൻറെ കൂടെയായിരുന്നു. കാരണം അയാള് Legionnaires of Christ എന്ന ബൃഹത്തായ സംഘടനയുടെ സുപ്രധാനമായ പദവി അലങ്കരിച്ചിരുന്നു. വത്തിക്കാനിലെ ചുവപ്പു നാടകളുടെയിടയിൽ അതിബഹുമാനിതനായിരുന്നു. ആ സംഘടന വത്തിക്കാന്റെ പണം കായ്ക്കുന്ന മരവും ആയിരുന്നു. ഫാദർ മർസിൽ എന്ന ലൈംഗിക കുറ്റവാളിക്ക് രണ്ടു തരം വ്യക്തിത്വം ഉണ്ടായിരുന്നതുകൊണ്ട് നിരപരാധിയെന്ന് ജേപ്പി ഉൾപ്പടെ വത്തിക്കാനിലുള്ളവരെ വിശ്വസിപ്പിക്കാനും അറിയാമായിരുന്നു. പരാതി പറയുന്നവരെ കള്ളം പറയുന്നവരാക്കുവാനും വിശുദ്ധ ജേപിയുടെ ഈ കൂട്ടുകാരന് കഴിവുണ്ടായിരുന്നു.


    മാത്രവുമല്ല ഫാദർ മർസിൽ ജേപിയോടൊപ്പം വലിയ യാഥാസ്ഥിതിക ചിന്തകനുമായിരുന്നു. അനേക ചെറുപ്പക്കാരായ പുരോഹിതരുടെ സേവനങ്ങൾ സംഘടനയിൽക്കൂടി സഭയ്ക്ക് ലഭിച്ചിരുന്നു. സഭ ഈ സമൂഹംവഴി വൻസമ്പത്തും നേടി. ഇയാൾമൂലം വത്തിക്കാനിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് എന്നും വിലകൂടിയ സമ്മാനങ്ങളും ലഭിച്ചിരുന്നു. അനുസരണയുള്ള പുരോഹിതനെന്ന നിലയിൽ ഫാദർ മർസിൽ എന്നും ജേപിയുടെ ഉറ്റമിത്രവും പ്രിയങ്കരനുമായിരുന്നു. കണക്കില്ലാത്ത ധനം ശേഖരിച്ചിരുന്ന ഈ സംഘടന വത്തിക്കാനിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ അക്ഷയ പാത്രവും പ്രധാന വരുമാനമാർഗവുമായിരുന്നു. ആധുനികസഭയ്ക്ക് ഏറ്റവും സ്വത്തുക്കളും ധനവും സമ്പാദിച്ചുകൊടുത്തത് ഫാദർ മർസിലിന്റെ (Marciel) ലീജിയൻ ഓഫ് ക്രൈസ്റ്റ് സംഘടനയായിരുന്നു. പതിനായിരകണക്കിന് ബില്ല്യൻ ഡോളർ സ്വത്തുക്കൾ അയാൾ വഴി സഭക്ക് ലഭിച്ചു.

    1950 മുതൽ പതിനൊന്ന് വയസ് താഴെയുള്ളവർമുതൽ ആയിരകണക്കിന് കുഞ്ഞുങ്ങളെ ഇയാൾ പീഡിപ്പിച്ചിട്ടുണ്ട്. മുമ്പ് സെമിനാരി വിദ്യാർഥികളും ഇപ്പോൾ പുരൊഹിതരുമായവർ തെളുവുകൾ സഹിതം ഇയാളുടെ പീഡനകഥ വത്തിക്കാനെ അറിയിച്ചിട്ടുണ്ട്. അവരുടെ പരാതികൾ ജേപ്പി ഗൌനിക്കില്ലായിരുന്നു. ഒരിക്കലും ഒരു അന്വേഷണം നടത്താൻ തയ്യാറുമല്ലായിരുന്നു. എന്നും അവരുടെ അപേക്ഷകളെ നിരുപാധികം തള്ളി കളയുമായിരുന്നു. ഫാദർ മർസിൽ ( Marciel )ദുരുപയോഗം ചെയ്തവരെ കള്ളം പറയുന്നവരായി മുദ്രയും കുത്തുമായിരുന്നു. കുറ്റകൃത്യങ്ങൾ മൂടിവെക്കുവാൻ അവരെ സഭയുടെ വിശ്വാസ വഞ്ചകരായും കരുതിപോന്നു. അന്ന് കർദ്ദിനാളായിരുന്ന റാറ്റ്സിങ്കർപോലും ഈ കുറ്റവാളിക്കൊപ്പമായിരുന്നു. അവസാനം നിവൃത്തിയില്ലാതെ ജേപ്പി ഈ വ്യപിചരിച്ചു നടക്കുന്ന പുരോഹിതന്റെമേൽ നടപടികൾ എടുക്കുവാൻ തീരുമാനിച്ചു. അയാളുടെ ശിക്ഷ മരിക്കുവോളം പ്രാർഥിധിക്കുകയെന്നതായിരുന്നു. അനേക കുഞ്ഞുങ്ങളുടെ പിതൃത്വമുള്ള ഇയാളെ സഭ രക്ഷിച്ചതല്ലാതെ ആ കുഞ്ഞുങ്ങൾക്കും അവരെ വളർത്തുന്ന മാതാക്കൾക്കും സാമ്പത്തിക സഹായമോ പരിചരണമോ ഒന്നും തന്നെ ചെയ്തില്ല.

    ReplyDelete
  11. “It hurts my heart when I see a priest or a nun with the latest model of car” Pope Francis. Priests and nuns should try to live modestly and the Catholic Church should not be “afraid” of renewing itself, Pope Francis said Saturday.He said cars were “necessary” forms of transport but should be humble. “If you take a nice one, think about how many children die of hunger. Just that. Joy does not come from material possessions,” he preached.

    http://www.timeslive.co.za/world/2013/07/07/priests-and-nuns-should-not-ride-in-fancy-cars-pope-francis-says

    ReplyDelete
  12. തട്ടിപ്പുകാർക്ക് എന്തിന് വിഐപി പരിഗണന? എന്നതാണ് ദീപികയുടെ ഇന്നത്തെ (8.7.2013) മുഖപ്രസംഗം. ദയവായി എല്ലാവരും ഇതൊന്നു വായിക്കണം. എന്നിട്ട് ആലോചിക്കുക = ഇതേ തിരിച്ചു വ്യത്യാസമല്ലെ പോപ്‌ ജോണ്‍ പോളിനും സഭ കൊടുക്കുന്നത്.

    ReplyDelete