Translate

Wednesday, April 30, 2014

ഇങ്ങിനെയുമുണ്ടോ വെളിപാട്? ആര്ക്കറിയാം?

ഈയിടെയായി ഉറക്കം തീരെയില്ല, കൊക്കനച്ചന്‍റെ പ്രാക്കാണെന്ന് ഓര്‍ക്കണ്ട. ഞാന്‍ പറയുന്നത് മുഴുവന്‍ കേട്ടാല്‍ നിങ്ങളും ഉറങ്ങില്ല. പ്രശ്നം എനിക്കൊരു വെളിപാടുണ്ടായി എന്നതാണ്, അതും യുഗാന്ത്യത്തെപ്പറ്റി വളരെ വ്യക്തമായി. പണ്ട് യൌസെപ്പ് പിതാവിന് ഒരു സ്വപ്നമുണ്ടായല്ലോ, രാജ്യത്തെ കുഞ്ഞുങ്ങളെ മുഴുവന്‍ രാജാവ് കൊല്ലാന്‍ പോകുന്നു, എത്രയും വേഗം രക്ഷപെട്ടോ എന്നും പറഞ്ഞ്. അന്ന് യൌസെപ്പും മാതാവും കൂടി ആരോടും പറയാതെ ഈജിപ്തിലെക്കു മുങ്ങുകയാണ് ചെയ്തത്; ഈ രഹസ്യം ആരോടും പറഞ്ഞില്ല. മറ്റുള്ള കുഞ്ഞുങ്ങളെക്കൂടി രക്ഷിക്കാന്‍ ശ്രമിക്കാതെ ‘എന്‍റെ കുഞ്ഞ്’ ‘എന്‍റെ കുഞ്ഞ്’ എന്ന് പറഞ്ഞുകൊണ്ട് കിട്ടിയതും കൊണ്ട് രക്ഷപെട്ട മാതാവ് ചെയ്തതുപോലെ പോകാന്‍ ഞാന്‍ തയ്യാറില്ല. എല്ലാവരും അറിയണം എനിക്ക് സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു സന്ദേശം കിട്ടിയെന്ന്. രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ രക്ഷപ്പെട്ടോണം.
പണ്ട് ലൂസിക്ക് കിട്ടിയതുപോലെ സീല് വെച്ച കവറിലോന്നും ആയിരുന്നില്ല എനിക്ക് കിട്ടിയ സന്ദേശം. പച്ച മലയാളത്തില്‍ സ്പുടമായി ഞാന്‍ കേട്ടതാണ്. ദാനിയേല്‍ 12: 1-13 പ്രകാരം, ഇതിനു ശേഷം ആയിരത്തിയിരുന്നൂറ്റിത്തൊണ്ണൂറുദിവസങ്ങളെ കാണൂ, അതായത് മൂന്നു വര്‍ഷവും ഏതാനും ദിവസങ്ങളും. യേശുവിന്‍റെ മരണ ശേഷം മാതാവ് ഫാത്തിമയില്‍ കൊടുത്ത സന്ദേശം ആരും മൈന്‍ഡ് ചെയ്തില്ല; യേശു നേരിട്ട് വസ്സുലാറിഡാന്‍ വഴി വീണ്ടും ഇതേ സന്ദേശം നല്‍കി. അതാകട്ടെ അത്രയും പോലും ആരും മൈന്‍ഡ് ചെയ്തില്ല. വീണ്ടും വി. ഫൌസ്ടിനാക്ക് ഇവര്‍ സൂചന നല്‍കി; അതും കേള്‍ക്കാഞ്ഞിട്ട്‌ മരിയ വാള്തോര്‍ത്തായെ പിടിച്ചു. യുഗാന്തത്തെ പറ്റിയുള്ള സന്ദേശം ഗാരബന്താളിലെ നാല് പെണ്‍കുട്ടികള്‍ വഴിയും മാതാവ് കൊടുത്തിരുന്നു, അതും ക്ലിക്ക് ചെയ്തില്ല. സംഗതി സത്യമാണെന്ന് യേശു തന്നെ വസ്സൂലാ വഴി ലോകത്തെ അറിയിച്ചിട്ടും വഞ്ചി തിരുനക്കരെ തന്നെ. ഏറ്റവും അവസാനം സന്ദേശം കിട്ടിയത് തൊടുപുഴക്കടുത്ത് ഒളമറ്റത്തൊരു പെങ്കുട്ടിക്കാണെന്നാണ് എന്‍റെ അറിവ്. ഈ സന്ദേശങ്ങളെല്ലാം ഒരേ രീതിയില്‍ ആയിരുന്നു എന്ന് ധരിക്കരുത്. ചില വ്യത്യാസങ്ങള്‍ മാതാവ് തന്നെ വരുത്തിയിട്ടുണ്ട്.
യുഗാരംഭത്തെപ്പറ്റി ആര്‍ക്കും ഒരു അഭിപ്രായ വ്യത്യാസവുമില്ല. ഒന്നാം ദിവസം ദൈവം എന്ത് സൃഷ്ടിച്ചുവെന്നും നമുക്കറിയാം, എന്ത് സൃഷ്ടിച്ചപ്പോഴാണ് അബദ്ധം പറ്റിയല്ലോ എന്ന് ദൈവത്തിനു തോന്നിയതെന്നും നമുക്കറിയാം (പിന്നെ ദൈവം ഒന്നും സൃഷ്ടിച്ചിട്ടില്ല). യുഗം ആദം മുതലാണ് തുടങ്ങുന്നതെങ്കില്‍, അവിടെ തുടങ്ങുന്ന വംശാവലി പഴയ നിയമത്തില്‍ പറയുന്നത് ശരിയാണെങ്കില്‍, അതായത് ഒരു തലമുറയ്ക്ക് 25 വര്ഷംവെച്ച് കണക്കു കൂട്ടിയാല്‍ മനുഷന്‍ ഇവിടെ ജനിച്ചിട്ട്‌ പരമാവധി 4500 വര്‍ഷങ്ങള്‍ക്ക് മുകളില്‍ പോവില്ല. അത് തെറ്റാണല്ലോ, അപ്പോള്‍ യുഗാന്ത്യത്തെപ്പറ്റിയുള്ള വിലയിരുത്തലുകളും തട്ടിപ്പായിരിക്കാനെ ഇടയുള്ളൂ എന്നാണ് ഞാന്‍ ഓര്‍ത്തുകൊണ്ടിരുന്നത്. പക്ഷെ, എനിക്കുണ്ടായ വെളിപാടില്‍ കേട്ട സൂചനകള്‍ കൃത്യമായിരുന്നു എന്നതാണ് എന്നെ കുഴപ്പിക്കുന്നത്. അവസാന ദിവസങ്ങള്‍ അടുക്കുന്നുവെന്നതിന്‍റെ സൂചനയായി, തട്ടിപ്പുകാരും പീഢനക്കാരും അരമനകളില്‍ അഭയം കണ്ടെത്തുമെന്നും, വെടിയുണ്ട ഏല്‍ക്കാത്ത വിദേശ കാറില്‍ മെത്രാന്‍ വന്ന്, 6 കോടിയുടെ പള്ളിയിലെ സ്വര്‍ണ്ണം പൂശിയ അല്ത്താരയില്‍നിന്നുകൊണ്ട് “എളിമയുള്ളവര്‍ ഭാഗ്യവാന്മാര്‍” എന്ന് പറയുമെന്നും, രണ്ടു മെത്രാന്മാര്‍ നികൃഷ്ടജീവികള്‍ എന്ന് വിളിക്കപ്പെടുമെന്നും, വൃദ്ധകളുടെയും അബലകളുടെയും സ്വത്തുക്കള്‍ നഷ്ടപ്പെടുമെന്നും, ഒരു മെത്രാന്‍റെ കീഴിലുള്ള വികാരിയച്ചന്‍ ഒരു സാധു പെണ്‍കുട്ടിയുടെ അളവെടുക്കുമെന്നും, മേലാളന്മാരുടെ പീഢനത്തില്‍ മനം നൊന്ത് ഒരു വീട്ടമ്മ ആത്മഹത്യ ചെയ്യും എന്ന് വരെ കൃത്യമായി പറഞ്ഞാല്‍ എങ്ങിനെ വിശ്വസിക്കാതിരിക്കും? മാത്രമോ, മെത്രാന്മാരുടെ അതിലോല സമ്മേളനങ്ങളില്‍ അക്രൈസ്തവര്‍ ആദ്ധ്യക്ഷം വഹിക്കുമെന്നും അവിടെ കൂത്ത് മുതല്‍ കുലുങ്ങിയാട്ടം വരെ അരങ്ങേറുമെന്നും പറഞ്ഞിരിക്കുന്നു. പക്ഷെ, ഇതിനു മുമ്പുള്ള സൂചനകള്‍/വെളിപാടുകള്‍ അപ്പാടെ വിശ്വസിച്ച് ലോകാവസാനം പ്രഖ്യാപിച്ച മാര്‍ത്തോമ്മാ വൈദികനായിരുന്ന യൂസ്തോസ് യൂസഫിനെപ്പോലുള്ള പലരും കബളിപ്പിക്കപ്പെട്ടതും നാം അറിയുന്നു.
മറ്റു വെളിപാടുകളില്‍ നിന്ന് എനിക്കുണ്ടായ വെളിപാട് വ്യത്യസ്ഥമായിരുന്നു; ഞാന്‍ ഗള്‍ഫില്‍ ആയിരുന്നതുകൊണ്ടാണോ അങ്ങിനെ സംഭവിച്ചതെന്ന് ഇപ്പോള്‍ ഞാന്‍ സംശയിക്കുന്നു. യുഗാന്ത്യം എന്ന് പറഞ്ഞാല്‍ സൂര്യന്‍ നട്ടുച്ചയ്ക്ക് ഇരുളുമെന്നൊക്കെയാണല്ലോ നേരത്തെ പറഞ്ഞിരുന്നത്. എന്നോട് പറഞ്ഞത് മനുഷ്യര്‍ ചിരിച്ചു ചിരിച്ചു മണ്ണു കപ്പി മരിക്കുമെന്നാണ്. മെത്രാന്‍റെതു പോലെ തൊപ്പി വെച്ച ഒരാളെ ജനങ്ങള്‍ കുന്തങ്ങളുമായി പിറകില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ മുതല്‍ കൊടുങ്ങല്ലൂര്‍ വരെ നടത്തുന്നത് ഞാന്‍ കണ്ടു. ഒരു പള്ളിയില്‍ കപ്പ്യാര് കുര്‍ബാന ചെല്ലുന്നത് ഞാന്‍ കണ്ടു; ഒരു ഇമ്മിണി വല്യ പള്ളിമുറിയില്‍ ഒരച്ചന്‍ ഒറ്റയ്ക്ക് തെക്കോട്ടും വടക്കോട്ടും നടക്കുന്നത് ഞാന്‍ കണ്ടു. ഒരു ചുവന്ന അരക്കെട്ടുള്ള ഒരാള്‍ ഒരു ചക്കയുടെ പുറത്ത് മുട്ടുകുത്തി നിന്ന് പ്രാര്‍ഥിക്കുന്നതും ഉരുണ്ടു വീഴുന്നതും ഞാന്‍ കണ്ടു. ഒരു വലിയ ഷോപ്പിംഗ്‌ കോമ്പ്ലക്സ് ഒരു മെത്രാനെന്നു തോന്നിക്കുന്ന ഒരാളുടെ മുതുകിലേക്ക് മറിഞ്ഞു വീഴുന്നതും ഞാന്‍ കണ്ടു. ഒരു അഗ്നിനാളം ഞാന്‍ കണ്ടു, അതിനു പിറകെ അനേകര്‍ സഞ്ചരിക്കുന്നതും ഞാന്‍ കണ്ടു. അവരെ മാത്രം മാലാഖമാര്‍ വന്ന്, ‘തിരഞ്ഞെടുക്കപ്പെട്ട ജനമേ വരൂ’ എന്ന് പറഞ്ഞു സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നതും ഞാന്‍ കണ്ടു (ഇതെനിക്ക് മനസ്സിലായി, സത്യജ്വാല ആയിരിക്കണം ഉദ്ദേശിച്ചത്).

ഞാന്‍ കണ്ട ചില കാര്യങ്ങള്‍ ഒത്തിരി കുഴപ്പിക്കുന്ന ദൃശ്യങ്ങള്‍ ആയിരുന്നു. ഒരു മരുഭൂമിയില്‍ താമരക്കുരിശു പിടിച്ചുകൊണ്ട് നില്‍ക്കുന്ന ഒരാളെ ചാട്ട വാര് കൊണ്ട് പൊലീസ് അടിക്കുന്നത് ഞാന്‍ കണ്ടു. ഗള്ഫിലെങ്ങാനും വന്ന് വിഡ്ഢിത്തം വിളമ്പി അടി വാങ്ങിച്ച ഒരു പാരമ്പര്യ വാദി ആയിരിക്കാം അതെന്നു ഞാന്‍ ഊഹിക്കുന്നു. അമേരിക്കന്‍ മണ്ണില്‍ പൂപ്പല് പോലുള്ള ഒരു രോഗം ഏതാനും പ്രദേശത്തു വ്യാപിക്കുന്നത് ഞാന്‍ കണ്ടു. ചിലര്‍ അത് ചുരണ്ടുന്നതും തുരിശുപോലെ ഒരു മിശ്രിതം പുരട്ടുന്നതും ഞാന്‍ കണ്ടു. ഒന്നും മനസ്സിലായില്ല. കംഗാരുവിന്‍റെ കുഞ്ഞിനുള്ള തുകല്‍ അറയില്‍ അംശ വടിയോടു സാദൃശ്യമുള്ള ഒരു വടിയുമായി എന്തോ ഒരു ജീവി ഒളിച്ചിരിക്കുന്നത് ഞാന്‍ കണ്ടു. അതും എനിക്ക് മനസ്സിലായില്ല. ഒരു പശുവിന്‍റെ പുറത്ത് രുദ്രാക്ഷ മാല അണിഞ്ഞ ഒരു വൃദ്ധന്‍ സഞ്ചരിക്കുന്നത് ഞാന്‍ കണ്ടു. ഇതിന്‍റെ പ്രത്യേകത പശു വാലുകൊണ്ട് ഈ മനുഷ്യനെ നിരന്തരം അടിച്ചുകൊണ്ടിരുന്നു, പക്ഷെ ഇയ്യാള്‍ അക്ഷോഭ്യനായി ഇരിക്കുകയായിരുന്നു എന്നതാണ്. ഇങ്ങിനെയുമുണ്ടോ വെളിപാട്? ആര്‍ക്കറിയാം?

5 comments:

  1. ഈ ഭൂമിയിലെ പുതിയ സാങ്കേതികവിദ്യകളെപ്പറ്റി അറിയാഞ്ഞിട്ടാണോ മാതാവ് ഇപ്പോഴും പഴഞ്ചൻ രീതികളിലൂടെ ഓരോ സന്ദേശം അയക്കുന്നത്? ഫേയ്സ്ബുക്കിലോ റ്റ്വിറ്ററിലോ ഒന്ന് ഫ്ളാഷ് ചെയ്‌താൽ നിമിഷത്തിനകം ലോകം മുഴുവൻ അറിയുകില്ലേ? അല്ലെങ്കിൽ നമ്മുടെ അല്മായശബ്ദത്തിൽ ആയാലും ആവശ്യത്തിന് പരസ്യമായേനെ. സ്വർഗ്ഗത്തിൽ ഇപ്പോൾ ഷാലോം മാസികക്കൊന്നും ഒരു ഡിമാന്റും ഇല്ല. സത്യജ്വാലക്ക് പിടിച്ചുപറിയാണ്. അത് വായിച്ചിട്ട്, നേരത്തെ അങ്ങെത്തിയ മെത്രാന്മാരും വൈദികരും വീണ്ടും ഒരു വട്ടം കൂടെ തങ്ങളെ ഭൂലോകത്തിലെയ്ക്ക് വിടാമോ എന്ന് പത്രോസിന്റെ കാലുപിടിച്ചു നടക്കുകയാണ്. പണ്ടത്തെപ്പോലെ ബ്രഹ്മചര്യം അവിടെ അടുത്ത കാലത്ത് ഒരു നിബന്ധനയല്ല എന്നതായിരിക്കണം ഈ ഉന്തിനും തള്ളിനും പിന്നിൽ.

    പിന്നെ, റോഷാ, ഒരു പെഗ്ഗ് ബ്രാണ്ടിയിൽ ഒരു മുട്ടയടിച്ച് കഴിച്ചിട്ട് കിടന്നാൽ മനസ്സിലാകാത്ത അധികം വെളിപാടുകളുടെ ശല്യമില്ലാതെ ഉറങ്ങാം.

    ReplyDelete
  2. സത്യം അറിയണമെങ്കില്‍ സത്യജ്വാല വേണമെന്ന് ഇപ്പോള്‍ മഠംകാരും വിശ്വസിക്കുന്നു. എന്‍റെ ബന്ധത്തില്‍ പെട്ട ഒരു പ്രായം ചെന്ന ഒരു കന്യാസ്ത്രി ഇയ്യിടെ എന്നെ കണ്ടപ്പോള്‍ പറഞ്ഞു,ഞാന്‍ ഒരു ഡെന്‍റ്റിസ്ടിന്‍റെ അടുക്കല്‍ ചെന്നപ്പോള്‍ ഈ മാസിക കണ്ടു. നിന്റെ പേര് കണ്ടപ്പോള്‍ അത് വായിക്കാമെന്നു കരുതി ഞാന്‍ അതെടുത്തു ബാഗില്‍ വെച്ചു വെന്നും ആ മാസിക തിരിച്ചവിടെ വെച്ചില്ലായെന്നും പറഞ്ഞു. അതാണ്‌ സ്ഥിതി. കിട്ടിയവര്‍ കിട്ടിയവര്‍ ഒരു നിധി പോലെ അത് സൂക്ഷിക്കുന്നു. സത്യജ്വാലക്ക് അഭിമാനിക്കാന്‍ അത്ലേറെ എന്ത് വേണം?

    ReplyDelete
    Replies
    1. ഏപ്രിൽ മാസത്തെ സത്യജ്വാല (സലോമിപ്പതിപ്പ്) ഒരു ഹിറ്റ്‌ ആയിരുന്നു. കോപ്പികളൊന്നും ബാക്കിയില്ല. സ്ത്രീകൾ അതിനുവേണ്ടി പിടിച്ചുപറിയാണെന്ന് കേട്ടു. ഒരു പ്രിന്റും കൂടെ നടത്താനുള്ള ശ്രമം നടക്കുന്നുണ്ട്. ഭക്തിയുടെ തിമിരം ബാധിച്ചു നടന്നിരുന്ന ചില ഭാര്യമാർ kcrm-അനുഭാവിയായ ഭർത്താവിനെ സപ്പോർട്ട് ചെയ്യാൻ തുടങ്ങിയതായും കേട്ടു. അല്പം സമയമെടുത്താലും സത്യം മാത്രമാണ് മനുഷ്യനെ സ്വതന്ത്രനാക്കുന്നത് എന്ന തിരിച്ചറിവ് ഉണ്ടാകാതെ വരില്ല. സ്ത്രീകളോട് എത്ര നീച്ചമായിട്ടാണ് പുരോഹിതർ പെരുമാറുന്നത് എന്നതിന്റെ ഏറ്റവും പുതിയ തെളിവായിത്തീർന്നല്ലോ സലോമി. ഇത്തരം കഥകൾ തുടരുന്നു എന്നതാണല്ലോ കൊക്കന്മാർ തെളിയിക്കുന്നത്. ഇതിനൊരന്ത്യം വരണമെങ്കിൽ അമ്മമാർ കൂടി ഉണരണം. പുരോഹിതകരങ്ങളിൽ നിന്ന് അവർ സ്വതന്ത്രരാവണം. എത്രയോ സ്ത്രീപീഡനക്കേസുകൾ തുടര്ച്ചയായി ഈ കേരളത്തിൽ തന്നെ നടക്കുന്നു. സഭയോ പുരോഹിതരോ എവിടെയെങ്കിലും അവയ്ക്കെതിരെ സ്വരമുയർത്തിയതായി കേട്ടോ? ഇത്ര മനുഷ്യപ്പറ്റില്ലാത്ത ഇക്കൂട്ടർ കാപട്യത്തിന്റെ മാതൃകകൾ അല്ലെങ്കിൽ അങ്ങനെവരില്ലായിരുന്നു.

      Delete
  3. റോഷന്റെ നിരീക്ഷണം അസ്താനത്തല്ല. താങ്കളുടെ വെളിപാട് ശരിയാണെങ്കിലും അല്ലെങ്കിലും മിക്ക വെളിപാടുകളുടെയും കഥ ഇത് തന്നെയാണ്. സത്യത്തിലും ആത്മാവിലും ജീവിക്കുക എന്നതാണ് പ്രശ്നം, അല്ലാതെ യുഗാന്ത്യത്തെയോ മറ്റെന്തിനെയെങ്കിലുമോ പേടിച്ചു ജീവിക്കെണ്ടാവനല്ല മനുഷ്യന്‍. പേടിപ്പിക്കുന്നതെന്തും സാത്താനില്‍ നിന്നെ വരൂ. ദൈവവും ദൈവത്തോട് ബന്ധപ്പെട്ടതെല്ലാവും സ്നേഹം മാത്രം.

    ReplyDelete
  4. അനുഭവങ്ങളിൽനിന്ന് പഠിക്കാൻ ബുദ്ധി വേണം. ജന്തുവാസനകളാലാണ് മിക്ക മനുഷ്യരും നയിക്കപ്പെടുന്നത്‌. അല്ലെങ്കിൽ നിസ്സാരമല്ലാത്ത ഒരുമനുഷ്യക്കുരുതിക്കു ശേഷവും മോഡിയുടെ പുറകേ ഇത്രയും പേർ തിങ്ങിനടക്കുമോ? പൊതുമുതലിന് കല്ലെറിഞ്ഞു വളർന്ന കപടതയുടെ പ്രതിബിംബങ്ങളായ കമ്യൂണിസ്റ്റ് ഫാഷിസ്റ്റുകൽക്കുണ്ടോ പരിവാരങ്ങളുടെ കുറവ്? സത്യം മനുഷ്യനെ സ്വതന്ത്രനാക്കും എന്നതുപോലെ തന്നെയാണ് സ്വാതന്ത്യം അനുഭവിക്കാതെ സത്യത്തെ അംഗീകരിക്കാനാവില്ല എന്നതും. സഭയിൽ ഇതൊരു പ്രശനം തന്നെയാണ്. വിശ്വാസികൾ കബളിക്കപ്പെടാവുന്നവരും കബളിപ്പിക്കപ്പെടേണ്ടവരുമാണെന്നാണ് പൌരോഹിത്യ തഴക്കം. സാധാരണ പൌരന്റെ കെടുതികളിൽ ചോദിക്കാനും പറയാനും ആളുണ്ടാവുക എന്നതാണ് സമൂഹത്തിന്റെ ആരോഗ്യത്തിന്റെ ലക്ഷണം. സഭയിൽ ഇത്തരം അവസരങ്ങളിൽ പുറത്തുനിന്നാണ് വല്ല സഹായവും വരുന്നത് തന്നെ. ഉള്ളിലുള്ളത് പീഡകമായ അധികാരമാണെന്നതാണ് അതിനു കാരണം. ഇത്തരം ഉൾക്കാഴ്ചകൾ വിശ്വാസിസമൂഹത്തിനുണ്ടാകാതിരിക്കാൻ തക്കവണ്ണമാണ് അവർ മനുഷ്യരുടെ ജീവിതത്തിൽ ഭക്തി കുത്തിനിറക്കുന്നത്. ജീവിതവുമല്ല മരണവുമല്ല എന്ന നിലയിൽ കഴിയുന്നവരോടും അച്ചന്മാർ പറയും പ്രാർഥിച്ചോളൂ , ദൈവം അദ്ഭുതം ചെയ്യും എന്ന്!

    ReplyDelete