Translate

Monday, July 21, 2014

പൂരം പൂരം സര്‍വ്വത്ര!

സുഹൃത്തിനെ നാട്ടിലേക്ക് യാത്രയയക്കാന്‍ ദുബായി എയര്‍പോര്‍ട്ടില്‍ വന്നതാ, അവിടെ വെച്ചാണ് ഓണ്‍ലൈന്‍ കുര്യാച്ചനെ കണ്ടത്. അദ്ദേഹത്തെ എനിക്കൊത്തിരി പരിചയമൊന്നുമില്ല, വിചിത്രമായ ആ അപരനാമം കൊണ്ട് മറക്കാന്‍ കഴിയാത്ത ഒരു മുഖം എന്നെ പറയേണ്ടതുള്ളൂ. ലോകത്തെവിടെ എന്ത് സംഭവിച്ചാലും ആ വാര്‍ത്ത ആദ്യം കേള്‍ക്കുന്നതും പറയുന്നതും കുര്യാച്ചനാണെന്നാണ്‌ ആരോപണം. പക്ഷെ പരദൂഷണം കുര്യാച്ചന്‍ പറയുകയുമില്ലെന്നാണ് കേട്ടിട്ടുള്ളത്. അദ്ദേഹം തൊടുപുഴക്കാരനാണ്. അവരുടെ പള്ളിയില്‍ നേര്‍ച്ച കൊടുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം വന്നുവെന്ന് ആദ്യം പറഞ്ഞിട്ടേ അങ്ങേര് മറ്റു വിഷയങ്ങളിലേക്ക് കടക്കൂ. യേശുദാസ് കച്ചേരിക്ക്‌ വന്നാല്‍ ആദ്യം പാടുന്നത് ഇടയ കന്യകേഎന്ന പാട്ടാണല്ലോ. ഓണ്‍ലൈന്‍ കാര്യം പറഞ്ഞത് കൊണ്ട് അങ്ങേര് മുതലക്കോടംക്കാരനായിരിക്കുമെന്നു ഞാന്‍ കരുതുന്നു.
ഒരു പരിചിത മുഖം കണ്ട സന്തോഷത്തില്‍ എന്‍റെ അടുത്തു വന്നു കാര്യങ്ങള്‍ ഒക്കെ തിരക്കി. തൊട്ടടുത്തു നിന്ന ഒരു സീനിയര്‍ പൌരനെ കാണിച്ചു പറഞ്ഞു,
അപ്പനാ, പെങ്ങടെ അടുത്തു പോയിട്ട് മടങ്ങുന്നതു വഴി ഇവിടെ ഇറങ്ങിയതാ. ചിക്കാഗോയിലാ.പെട്ടെന്നു ഞാന്‍ ഓര്‍ത്തത് വിവാദ പുരുഷനായ അങ്ങാടിയത്ത് മെത്രാന്‍റെ കാര്യമാ. തൃശ്ശൂര്‍കാരന്‍ ജോണ്‍സണ്‍ വൈദ്യരാണേല്‍ അങ്ങേരെ അങ്ങാടിയത്തപ്പാപ്പന്‍ എന്നേ വിളിക്കൂ. (ബഹുമാനം കൊണ്ടാണോ അതോ അവരുടെ ഭാഷാകസര്‍ത്തില്‍ അങ്ങിനെയൊരു പ്രയോഗമുണ്ടോ അല്ലെങ്കില്‍ വിവരം കെട്ടവന്‍ എന്ന അര്‍ത്ഥത്തിലാണോ അതെന്ന് എനിക്കറിയില്ല). ഇരുന്നു കൊണ്ട് പ്രസംഗിക്കുകയും എന്തിനും ഒരു മറ വേണമെന്ന് ശഠിക്കുകയും ചെയ്യുന്ന അങ്ങേരെ ആര്‍ക്കു മറക്കാന്‍ ആവും? അങ്ങേരെക്കാള്‍ വലിയ ഒരു തോമ്മാ ഭക്തന്‍ ഇനി ഉണ്ടാകുമെന്നും തോന്നുന്നില്ല. ഒരു പൊന്‍താമര കുരിശിനു വേണ്ടി മരിക്കാനും അങ്ങേര് തയ്യാര്‍! ഒരിക്കല്‍ ഈ മെത്രാന്‍ എഴുതിയ ബൂളാ പ്രകാരം അമേരിക്കയിലെ ക്നാനായാക്കാരന് കോട്ടയത്തെ മൂലയില്‍ പ്രവേശനമില്ല. ഒബാമയെ വരെ വിമര്‍ശിച്ചു മടയലേഖനം അങ്ങേര് എഴുതിയിട്ടുണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ടായിരുന്നു.
കത്തിദ്രല്‍ പള്ളിയിലെ പെരുന്നാള് കൂടിയിട്ടു പോയാല്‍ മതിയെന്ന് പെങ്ങള് പറഞ്ഞോണ്ട് നിന്നതാ. അവരുടെ വാര്‍ഡ്‌കാരാ ഇപ്പ്രാവശ്യം പെരുന്നാള് നടത്തിയത്.” കുര്യാച്ചന്‍ പറഞ്ഞു. ദുക്രാനാ ആയിരുന്നല്ലോ കഴിഞ്ഞതെന്ന് ഞാന്‍ ഓര്‍ത്തു.
വല്യ പെരുന്നാളായിരുന്നോ?” ഞാന്‍ ചോദിച്ചു.
ങ്ം....... കാണാന്‍ ഉണ്ടാരുന്നു. ഇപ്രാവശ്യം കുടമാറ്റവും ഉണ്ടായിരുന്നു.എന്‍റെ ചോദ്യത്തിനു മറുപടി പറഞ്ഞത് കുര്യാച്ചന്‍റെ അപ്പനായിരുന്നു.
കുടമാറ്റത്തിന് ആന വേണ്ടേ? അമേരിക്കയില്‍ ആനെ പെരുന്നാളിന് കൊണ്ട് വരുമോ?” ഞാന്‍ ചോദിച്ചു.
ആനക്ക് പകരം പെണ്ണുങ്ങളായിരുന്നു നിരന്നു നിന്നത്.അപ്പന്‍ പറഞ്ഞു. ആ ചിത്രം ഞാന്‍ മനസ്സില്‍ കണ്ടു. ഓരോ ലക്ഷത്തിന്‍റെ സാരിയും ഉടുത്ത് ചമഞ്ഞൊരുങ്ങി ഇരു വശത്തും നിരയായി കുടമാറാന്‍ നില്‍ക്കുന്ന ആനയോളം വലിപ്പമുള്ള മോഹങ്ങളും മേനികളും ഞാന്‍ മനസ്സില്‍ കണ്ടു. കുര്യാച്ചന്‍റെ അപ്പനായിരുന്നത് കൊണ്ട്ആരെങ്കിലും ആനയുടെ പുറത്തു കയറിയോ എന്ന് ഞാന്‍ ചോദിച്ചില്ല.
ഇങ്ങിനെ ആന കളിക്കാനാണേല്‍ കാശ് മുടക്കില്ലല്ലോ ഞാന്‍ പറഞ്ഞു.
ഉവ്വ്...ഉവ്വ്....ഇപ്രാവശ്യം ഒന്നടുത്തുവരും, ഒരു ലക്ഷം ഡോളര്‍!അപ്പാപ്പന്‍ പറഞ്ഞു. (അറുപതു ലക്ഷം രൂപാ, ഒരുണക്കപ്പെരുന്നാളിന് എന്ന് കേട്ടപ്പോള്‍ എന്‍റെ തലക്ക് ഒരു മരപ്പു പോലെ തോന്നാതിരുന്നില്ല).
ഈ മെത്രാന്‍റെ കീഴില്‍ പലത് നടക്കും.ഞാന്‍ പറഞ്ഞു.
ആകാശത്തു കര്‍ട്ടനിട്ട പാര്‍ട്ടിയല്ലേ?” അപ്പന്‍ അത് പൂരിപ്പിച്ചു. ഇത്രയും കേട്ടപ്പോള്‍ ഞാന്‍ ആവേശപൂര്‍വ്വം അപ്പന്‍റെ മുഖത്തേക്ക് നോക്കി. അത് മനസ്സിലാക്കിയിട്ടെന്നവണ്ണം അപ്പന്‍ തുടര്‍ന്നു.
സിറോ മലബാര്‍ കത്തിദ്രല്‍ പള്ളി പണിയാന്‍ ഒത്തിരി വര്‍ഷങ്ങളും ഒത്തിരി കാശും ചിലവായി. വല്യ ഒരു ഹാള്‍. അര്‍ദ്ധ വൃത്താകൃതിയില്‍ മദ്ബഹ. മെത്രാന്‍ സമയം കിട്ടുമ്പോഴൊക്കെ അവിടെ വരുകയും കാണുകയും ചെയ്യും. എല്ലാം പണി തീര്‍ന്ന് വെഞ്ചരിപ്പിന്‍റെ രണ്ടാഴ്ച മുമ്പ് മെത്രാന്‍ ഒരു പ്രഖ്യാപനം. കര്‍ട്ടന്‍ ഇടാതെ ഈ പള്ളി ഞാന്‍ വെഞ്ചരിക്കില്ല. അതിനെപ്പറ്റി ഒരു ചര്‍ച്ച അവിടെ നടന്നിട്ടേ ഉണ്ടായിരുന്നില്ല. അങ്ങിനെയാണ് ആകാശത്ത് ഒരു വലിയ പൈപ്പ് കൊണ്ട് വളയം ഉണ്ടാക്കി രായിക്ക് രായെ കര്‍ട്ടന്‍ ഇട്ടതും ആ കര്‍ട്ടന്‍ ഒരു വിശ്വാസി കത്രിക കൊണ്ട് ചന്നം പിന്നം മുറിച്ചു കളഞ്ഞതും, ഇടവക രണ്ടായതും പള്ളിക്ക് ശാപം കിട്ടിയതുമൊക്കെ.
പള്ളിക്ക് ശാപമോ?” ഞാന്‍ ചോദിച്ചു.
ങ്ങ്ഹാ, വിശ്വാസി പ്രാകിയാല്‍ പള്ളിക്കും ഏക്കും. വിശ്വാസികള്‍ രണ്ടു ഗണമായി, വെഞ്ചരിപ്പിനു മുമ്പേ. ഒരു വിശ്വാസിയുടെ വീട്ടില്‍ ദുര്‍മ്മരണം ഉണ്ടായപ്പോള്‍ പള്ളിക്കാരു സന്തോഷിച്ചു. അപ്പൊ ഇതാ വേറെ രണ്ടു ദുര്‍മ്മരണങ്ങള്‍! അതാകട്ടെ വിശ്വാസികളുടെ വീടുകളിലും. പിന്നെ ഒരു വീട്ടില്‍ അനാശാസ്യത്തിനു കയറിയ അച്ചനെ കയ്യേറ്റം ചെയ്യലായി, കുമ്പസ്സാര ഗുരു ഒരുവന്‍റെ ഭാര്യയെ തട്ടിക്കൊണ്ടുപോകലായി, തോമ്മാക്കുരിശു പള്ളിയുടെ മുകളില്‍ നിന്ന് താഴെ വീഴലായി, കുര്‍ബാന ചൊല്ലാന്‍ വന്ന അച്ചന്‍ കുപ്പായവും ഊരിയിട്ടിട്ടു പോകലായി, അങ്ങിനെ പലതും. നാട്ടച്ചന്മാര്‍ മെത്രാന്മാര്‍ ഇവരുടെ സിഡി വില്‍പ്പന പിരിവുകള്‍ എന്നിവ വെട്ടുകിളിയുടെ ആക്രമണം പോലെ എല്ലാ സീസണിലും. എല്ലാ ഞായറാഴ്ചയും കാണും അവിടെ മൂന്നു മെത്രാന്മാരെങ്കിലും. ഈ ശിക്ഷ ഒന്നും പോരാഞ്ഞിട്ടായിരിക്കണം വേത്താനത്തച്ചനെ ദൈവം അവിടെ ഇറക്കുമതി ചെയ്തത്. പെങ്ങടെ മകനാണെന്നുള്ള വിവരം മെത്രാന്‍ പരസ്യമായി ആരോടും പറഞ്ഞില്ല. പതിയെ, മടയലേഖനങ്ങളിലെ കൈയ്യക്ഷരം ഈ ഇറക്കുമതിയുടെതാണെന്ന് അരമനയില്‍ തന്നെ അടക്കം പറച്ചില് തുടങ്ങി. അദ്ദേഹത്തെ അടുത്ത മെത്രാന്‍ ആക്കാനുള്ള പരിശീലനം ആണെന്ന് സംശയിച്ച ചിലര്‍, അങ്ങേരെ ഏതെങ്കിലും പള്ളിയില്‍ കുറച്ചു നാള്‍ ഇരുത്താന്‍ പറഞ്ഞിട്ടും അപ്പാപ്പന്‍ (വല്യ പിതാവ്) വഴങ്ങിയില്ല.
അങ്ങാടിയത്ത് വെറും പൊട്ടനാണെന്നു കരുതരുത്. വിമതരെ ഒതുക്കാനുള്ള തന്ത്രങ്ങള്‍ അദ്ദേഹം നേരത്തെ തുടങ്ങിയിരുന്നു. ചിക്കാഗോ പള്ളിയിലെ വികാരിയായിരുന്ന ആന്റണി തുണ്ടത്തില്‍ അച്ചനാണ് ഈ ബ്രഹ്മാണ്ടന്‍ പള്ളി പണിയിച്ചതും അവിടുത്തെ സര്‍വ്വ പ്രവര്‍ത്തനങ്ങളും എകോപിപ്പിച്ചതും. റോമിന്‍റെ ചരിത്രം അനുസരിച്ചുള്ളതാണോ അതോ കേരളത്തിലെ മാര്‍ത്തോമ്മാ ചരിതം അനുസരിച്ചുള്ള തിരുശേഷിപ്പാണോ എന്നൊന്നും നോക്കാതെ അവിടെ തിരുശേഷിപ്പ് സ്ഥാപിച്ചതും ഈ അച്ചന്‍റെ കാലത്താ. മെത്രാന്‍റെ നേരെ വന്ന ശരങ്ങളെല്ലാം തടുത്തതും തെറി കേട്ടതും നാണം കെട്ടും പണം പിരിച്ചതുമെല്ലാം അങ്ങേരായിരുന്നു. എല്ലാവര്‍ക്കും അങ്ങേരെ ഇഷ്ടവുമായിരുന്നു. അങ്ങേരെ വികാരി ജനറാള്‍ ആയി ഉയര്‍ത്തി മെത്രാന്‍ ഒതുക്കി. വേത്താനത്തിനെ മെത്രാന്‍ ആക്കിയെ ഒക്കൂവെന്നു അങ്ങാടിയത്ത്. ഇതിനിടെ വേത്താനം മെത്രാന് ചേര്‍ന്ന ഭരണവും തുടങ്ങി. അങ്ങിനെയാണ് തുണ്ടത്തിലും ചാന്‍സലര്‍ അച്ചനുമൊക്കെ രൂപത വിട്ടത്.അപ്പന്‍ പറഞ്ഞു നിര്‍ത്തി. അത്മായരുടെ ശാപം പഹളിചിരിക്കുന്നു. അല്ലെങ്കില്‍ അരമനയില്‍ യുദ്ധം ഉണ്ടാകില്ലായിരുന്നല്ലോ. കാര്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ എനിക്കും വ്യക്തമായി തുടങ്ങി. ബന്ധുക്കളെ സഹമെത്രാനായി നിയമിക്കരുതെന്നുള്ള കാനോന്‍ നിയമം അപ്പാപ്പന്‍ ലംഘിച്ചത് മെത്രാന്‍ സിനഡ് ചോദ്യം ചെയ്തെന്നും അതില്‍ പ്രതിക്ഷേധിച്ച് അങ്ങാടിയത്ത് സിനഡില്‍ നിന്ന് അപ്രത്യക്ഷനായി എന്നും ഞാന്‍ നേരത്തെ കേട്ടിരുന്നു. കുര്യാച്ചനും  ഇക്കഥകളൊക്കെ ആദ്യം കേള്‍ക്കുകയായിരുന്നു എന്ന് എനിക്കുറപ്പായി.
ഈ വേത്താനം അല്മായാശബ്ദം വായിക്കരുതെന്ന് പ്രസംഗിച്ചിരുന്നു.ഞാന്‍ പറഞ്ഞു.
ങ്ങ്ഹാ ..അല്മായാ ശബ്ദം..... അത് വായിച്ചാല്‍ പ്രശ്നം വഷളാകുമെന്ന് അങ്ങേര്‍ക്കു അറിഞ്ഞു കൂടെ. ഒരു മുറിയുള്ള ഒരു പ്രോക്കൂരാ ഹൌസിനു അമേരിക്കയില്‍ പിരിവു നടന്നാരുന്നു, യൂറോപ്പില്‍ ഒരു വല്യ കൊട്ടാരത്തിനുള്ളതും.അപ്പന്‍ പറഞ്ഞു.
കേരളത്തില്‍ പിരിവൊന്നും നടന്നില്ലന്നാണ് അറിവ്.ഞാന്‍ പറഞ്ഞു.
നാട്ടിലുള്ളവര്‍ ഇതറിഞ്ഞിരിക്കാന്‍ ഇടയില്ല. പറഞ്ഞാലല്ലേ അറിയൂ. അതുകൊണ്ടാ ഇതൊന്നും വായിക്കരുതെന്ന് നിര്‍ബന്ധം.അപ്പന്‍ പറഞ്ഞു. സത്യത്തില്‍ കേരള മെത്രാന്മാരെ വെല്ലാന്‍ ഭൂമിയിലാരും ഉണ്ടാവില്ലെന്ന് എനിക്ക് തോന്നി.  
ഈ വേത്താനത്തിനെ ഓടിക്കാന്‍ മേലാരുന്നോ?” ഞാന്‍ ചോദിച്ചു.
ഉവ്വ് ... അതിനുള്ള അവസരം നോക്കിത്തന്നെയാ അവിടുള്ളവരുടെ ഇരിപ്പ്. അരമനയ്ക്കുള്ളില്‍ തന്നെയുണ്ട്‌ വേണ്ടത്ര ശത്രുക്കള്‍.അപ്പന്‍ പറഞ്ഞു.
എന്നിട്ട് ആരെയാ മെത്രാനായി നിശ്ചയിച്ചത്?” ഞാന്‍ ചോദിച്ചു.
രണ്ടാഴ്ചക്കുള്ളില്‍ അറിയാം. തൂണും ചാരി നിന്നവന്‍ തൊപ്പീം കൊണ്ട് പോകുമെന്നാ ഇപ്പൊ കേക്കുന്നത്.അപ്പന്‍ പറഞ്ഞു.
ഇതൊക്കെ ആ മേജര്‍ അവിടെ വരുമ്പോ പറഞ്ഞു കൂടെ?” ഞാന്‍ ചോദിച്ചു.
അത് കണക്കാ...പോളണ്ടില്‍ സൈദ്ധാന്തികമായ ഒരു ധീക്ഷണാച്യുതി ഉണ്ടായിരിക്കുന്നു; അതിന്‍റെ വൈരുദ്ധ്യാഷിഷ്ടിത പ്രതികാഹ്ലാനം കൊണ്ടാണ് ഇവിടെ വാര്‍ഡു തിരഞ്ഞെടുപ്പില്‍ തോറ്റതെന്ന് പാര്‍ട്ടിക്കാര്‍ ക്ലാസ്സ് എടുക്കുന്നത് പോലെ അദ്ദേഹം മറുപടി പറയും. ആര്‍ക്കും മനസ്സിലാകില്ല.അപ്പന്‍ പറഞ്ഞു.
ചെക്കിന്‍ ചെയ്യാന്‍ സമയമായി.” കുര്യാച്ചന്‍ കൌണ്ടറിലെ സ്ക്രീനിലേക്ക് കൈചൂണ്ടി പറഞ്ഞു. അടുത്ത വിമാനത്തിന് അപ്പനെ കേറ്റിവിട്ടാല്‍ പോരെ എന്ന് കുര്യാച്ചനോട്‌ ചോദിക്കാന്‍ എനിക്ക് തോന്നിപ്പോയി. ഒന്നും സംഭവിക്കാത്ത മട്ടില്‍ അപ്പനും മോനും പെട്ടിയും തൂക്കി എണിറ്റുപോയി. എന്‍റെ കൂട്ടുകാരനെയും ഒപ്പം കേറ്റി വിട്ടിട്ട് ഞാന്‍ മടങ്ങി. കിട്ടിയ സമയത്തിന് ഒരു പ്രബന്ധത്തിന് മതിയായ രേഖകളുമായി നാട്ടിലേക്ക് മടങ്ങുന്ന ഈ അപ്പനെ വീട്ടില്‍ ക്ഷണിച്ചു വരുത്തി സദ്യ കൊടുക്കേണ്ടതാണെന്ന് എനിക്ക് തോന്നാതിരുന്നില്ല.  കുര്യാച്ചന്‍ കള്ളം പറയില്ലായിരിക്കാം, പക്ഷെ ഈ അപ്പന്‍ പറഞ്ഞത് മുഴുവന്‍ സത്യമാണോ എന്ന് എനിക്ക് സംശയം തോന്നാതിരുന്നില്ല, പ്രത്യേകിച്ചും ആനക്ക് പകരം പെണ്ണുങ്ങള്‍ നാലു കാലില്‍ നിന്ന് കുടമാറ്റം നടത്തിയെന്നുള്ള കഥ എനിക്ക് വിശ്വസിക്കാനേ കഴിയുന്നുണ്ടായിരുന്നില്ല. അതോ അവര്‍ നേരെ നിന്ന് തന്നെയായിരുന്നോ കുട മാറിയത്. ഇനിയിപ്പോ ആരോട് ചോദിക്കാന്‍

No comments:

Post a Comment