Translate

Thursday, July 9, 2015

'ഇഴഞ്ഞിട്ടാണെങ്കിലും മുമ്പോട്ടുതന്നെ നീങ്ങുക'

റവ.ഡോ. ജെയിംസ് ഗുരുദാസ് സി.എം.ഐ.
(2015 മെയ് 30 ശനിയാഴ്ച രാവിലെ 10-ന്  കെ.സി.ആര്‍.എം. കുടുംബസംഗമവും കണ്‍വെന്‍ഷനും  ഉദ്ഘാടനം ചെയ്തുകൊണ്ട് 'സ്‌നേഹവാണി മതസൗഹാര്‍ദ്ദകേന്ദ്രം' ഡയറക്ടര്‍ റവ. ഡോ. ജയിംസ് ഗുരുദാസ് നടത്തിയ 
പ്രബോ ധനത്തിന്റെ സംഗ്രഹം)
സ്വാഗതപ്രസംഗകന്‍ KCRM സെക്രട്ടറി ശ്രീ. കെ.കെ ജോസ്, പുരോഹിതരെയും മെത്രാന്മാരെയും 'അച്ച'നെന്നും 'പിതാ'വെന്നും വിളിക്കുന്നത് ബൈബിള്‍ വിരുദ്ധമാണെന്നും കത്തനാരെന്ന വാക്കാണ് സമുചിതമെന്നും പറയുകയുണ്ടായി. അതിനോടു വിയോജിച്ചുകൊണ്ട് കത്തനാരെന്ന വാക്ക് ഇന്നു മനസ്സിലാക്കപ്പെടുന്നത്, ദേവദാസിയെന്ന വാക്ക് തേവിടിശ്ശിയായി മാറി ദുരര്‍ഥകമായതുപോലെയാകയാല്‍, അത്ര സമുചിതമല്ലെന്ന് വൈസ്പ്രസിഡന്റ് പ്രൊഫ. ഇപ്പനും പറഞ്ഞു. സംബോധനയില്‍ വലിയ കാര്യമില്ലെന്നും ബഹുമാനാദരവുകളോടുകൂടിയാണ് പാറേമ്മാക്കല്‍ തോമ്മാക്കത്തനാരെയും നിധീരിക്കല്‍ മാണിക്കത്തനാരെയുംമറ്റും നാം കത്തനാരെന്നു വിളിക്കുന്നതെന്നും, കത്തനാരെന്നു വിളിക്കപ്പെടണമെന്നാഗ്രഹിക്കുന്ന നരിവേലില്‍ മത്തായി കത്തനാരെപ്പോലുള്ള വൈദികര്‍ ഇന്നും നമ്മുടെ സമുദായത്തിലുണ്ടെന്നുമാണ് എനിക്കു പറയാനുള്ളത്. ഇപ്പോള്‍ വൈദികനെ അച്ചനെന്നും കന്യാസ്ത്രീയെ അമ്മയെന്നും മെത്രാനെ പിതാവെന്നും സ്‌നേഹാദരങ്ങളോടെ നമുക്കു വിളിക്കാനാവുന്നുണ്ടോ എന്നും, ഇപ്പോഴത്തെ പല അച്ചന്മാരും അമ്മമാരും പിതാക്കന്മാരും ആദരവോടെയുള്ള ആ വിളി അര്‍ഹിക്കുന്നുണ്ടോ എന്നുമാണ് നാം ആലോചിക്കേണ്ടത്.
ഇവിടെ എത്തിയിട്ടുള്ളവരുടെ എണ്ണം കുറവാണ് എന്നതില്‍ ആരും ഖേദിക്കേണ്ടതില്ല. മഹത്തായ പ്രസ്ഥാനങ്ങളൊന്നും ആരംഭദശയില്‍ ജനക്കൂട്ടത്തെ ആകര്‍ഷിച്ചിരുന്നില്ല എന്നും ഇവിടെ എത്തിയിട്ടുള്ളവരുടെ ആത്മാര്‍ഥതയും അര്‍പ്പണബുദ്ധിയുംതന്നെ ഈ പ്രസ്ഥാനത്തെ വിജയത്തിലേക്കു നയിക്കും എന്നുമാണ് എനിക്കു പറയാനുള്ളത്്. 'സത്യജ്വാല' മാസിക പ്രസിദ്ധീകരിക്കുന്നതും അതു പ്രചരിപ്പിക്കുന്നതുംതന്നെ ഒരു വലിയ സഭാനവീകരണപ്രവര്‍ത്തനമാണ്. ഈ മാസിക വീട്ടമ്മമാര്‍ വായിക്കാന്‍ തയ്യാറായാല്‍ ഇവിടെ ഉണ്ടാകുന്ന മാറ്റം നമുക്ക് വിഭാവനംചെയ്യാന്‍ കഴിയുന്നതിലും വളരെ വിപുലമായിരിക്കും. ഇന്നിവിടെ നടക്കുന്ന, 'കുടുംബനവീകരണത്തിനായുള്ള ഫ്രാന്‍സീസ് പാപ്പായുടെ പരിശ്രമങ്ങള്‍', 'സഭാജീവിതവും കുടുംബിനികളും', 'വിശ്വാസവളര്‍ച്ച പുതിയ തലമുറയില്‍' എന്നീ വിഷയാവതരണങ്ങള്‍ സഭാനവീകരണം സംബന്ധിച്ച്  വളരെ പ്രസക്തമാണ് എന്ന കാര്യത്തില്‍ സംശയമില്ല.
ഞാന്‍ ഒരു പ്രഭാഷകനല്ല, പ്രബോധകനാണ്. ഗഇഞങ എന്ന പ്രസ്ഥാനത്തിന് എനിക്കു നല്കാനാവുന്ന സേവനം, നിങ്ങള്‍ക്ക് ഈ പ്രസ്ഥാനത്തിന്റെ സ്വഭാവത്തെയും ലക്ഷ്യത്തെയും മാര്‍ഗത്തെയുംപറ്റിയുണ്ടായിരിക്കേണ്ട ബോധ്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുകയും ദൃഢമാക്കുകയുമാണെന്ന് ഞാന്‍ കരുതുന്നു.
എന്താണ് ഈ പ്രസ്ഥാനം?  കത്തോലിക്കാസഭയില്‍ നിലവിലുള്ള അക്രൈസ്തവമായ അടിമത്തത്തില്‍നിന്നു വിമോചനം നേടാനായുള്ള ഒരു വിമോചനപ്രസ്ഥാനമാണിത്. ദൈവമക്കള്‍ക്കെല്ലാവര്‍ക്കും ദൈവം നല്കിയിട്ടുള്ള സ്വാതന്ത്ര്യമാണ് ഇതിന്റെ ലക്ഷ്യം. പൗലോസ്ശ്ലീഹാ എഴുതിയിരിക്കുന്നു: ''സ്വാതന്ത്ര്യത്തിലേക്കാണു ക്രിസ്തു നമ്മെ മോചിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ഉറച്ചു നില്ക്കുക. അടിമത്തത്തിന്റെ നുകത്തിനുകീഴില്‍ വീണ്ടും നിങ്ങള്‍  അമരരുത്'' (ഗലാ 5: 1). എന്നാല്‍, ഓരോരുത്തനും തനിക്കു തോന്നുന്നതെന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമല്ല, ക്രൈസ്തവമായ സ്വാതന്ത്ര്യം എന്നു നാം അറിഞ്ഞിരിക്കണം.  അതേപ്പറ്റി അദ്ദേഹം ഇങ്ങനെ പ്രബോധിപ്പിച്ചിരിക്കുന്നു: ''സഹോദരരേ, സ്വാതന്ത്ര്യത്തിലേക്കാണു നിങ്ങളെ വിളിച്ചിരിക്കുന്നത്; എന്നാല്‍ ജഡത്തിന്റെ അഭിലാഷങ്ങള്‍ക്കുവേണ്ടി ആ സ്വാതന്ത്ര്യം ഉപയോഗിക്കരുത്. മറിച്ച്, സ്‌നേഹത്തിലൂടെ അന്യോന്യം ദാസരായി വര്‍ത്തിക്കുക. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നഹിക്കുക എന്ന ഒറ്റവചനത്തില്‍ നിയമം മുഴുവന്‍ അടങ്ങുന്നു'' (ഗലാ 5:13-14). റോമാക്കാര്‍ക്കുള്ള ലേഖനത്തിലെ 13: 8-10 വാക്യങ്ങളില്‍, സ്‌നേഹം എല്ലാ നിയമങ്ങളുടെയും പൂര്‍ത്തീകരണമാകുന്നതെങ്ങനെയെന്നു വിശദമാക്കുന്നുണ്ട്. മനുഷ്യജീവിതത്തില്‍ സ്വാതന്ത്ര്യത്തിനും സ്‌നേഹത്തിനും പരമപ്രാധാന്യമാണുള്ളത്. കുമാരനാശാന്‍ നിരവധി കവിതകളില്‍ ഇതുതന്നെ എഴുതിയിട്ടുണ്ട്്. എല്ലാവരും  ആനന്ദം ആഗ്രഹിക്കുന്നവരാണെന്ന ബോധ്യത്തോടെ പരസ്പരം സ്‌നേഹിക്കുന്നതാണ് സ്വാതന്ത്ര്യത്തിലേക്കുള്ള ക്രൈസ്തവമായ മാര്‍ഗം. നമ്മുടെ സഭാധികാരികള്‍ ഇതൊന്നും ശ്രദ്ധിക്കാതിരിക്കുന്നതിനെ ലജ്ജാകരമെന്നേ വിശേഷിപ്പിക്കാനാവൂ.
സഭ പറഞ്ഞാല്‍ പകല്‍ രാത്രിയാണെന്നു താന്‍ സമ്മതിക്കുമെന്നു പറഞ്ഞ ഇഗ്നേഷ്യസ് ലയോളയെയല്ല, ആരു പറഞ്ഞാലും അന്ധമായി യാതൊന്നും വിശ്വസിക്കരുതെന്നു പറഞ്ഞ ശ്രീബുദ്ധനെയാണ് യഥാര്‍ഥ ക്രിസ്ത്യാനി അനുകരിക്കേണ്ടത്.  കെ.സി.ആര്‍.എം. ഈ മാതൃകയാണു സ്വീകരിച്ചിരിക്കുന്നതെന്നു കാണുന്നതില്‍ സന്തോഷമുണ്ട്. സഭയിലെ 99 ശതമാനം പേരും ഇഗ്നേഷ്യസ് ലയോളയുടെ വഴിയിലൂടെ കണ്ണുമടച്ചു നീങ്ങുന്നവരാണ്. അവരുടെ കണ്ണുതുറപ്പിക്കുക എന്നത് മഹത്തായ കാര്യമാണ്. ഈ ദിശയിലുള്ള നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നു തടസ്സങ്ങളേറെയുണ്ട്. മുന്നോട്ടു നീങ്ങുക എളുപ്പമല്ല. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് പറഞ്ഞു: ''സ്വാതന്ത്ര്യത്തിലേക്ക് ഓടുക. ഓടാന്‍ കഴിയുന്നില്ലെങ്കില്‍ നടക്കുക. നടക്കാനും കഴിയുന്നില്ലെങ്കില്‍ ഇഴയുക; ഇഴഞ്ഞിട്ടാണെങ്കിലും മുമ്പോട്ടുതന്നെ നീങ്ങുക.'' നിങ്ങളോടും ഞാന്‍ അതുതന്നെ പറയുന്നു; ഇഴഞ്ഞിട്ടാണെങ്കിലും മുന്നോട്ടുതന്നെ പോകുക! നിങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിജയാശംസകളര്‍പ്പിച്ചുകൊണ്ട്, ഈ കുടുംബസംഗമവും കണ്‍വെന്‍ഷനും ഞാന്‍ ഉദ്ഘാടനം ചെയ്യുന്നു.
                      ഫോണ്‍; 9447567486

1 comment:

  1. "ഭൂമിയില്‍ നിങ്ങള്‍ ആരെയും 'പിതാവേ' എന്ന് വിളിക്കരുത്"(വി.മത്തായി 23 ന്‍റെ 9 ) ഈ വചനം ക്രിസ്തുവിന്റെ വളരെയധികം ആലോച്ചനാമ്രിതമായ ഒരു കല്പനയാകയാല്‍, ഏറെനാളായി ഞാന്‍ ഈ കാര്യം ഉയര്‍ത്തികാട്ടിയിരുന്നു ഞാന്‍ സ്നേഹിക്കുന്നവരോട്‌ .. ..എന്നാല്‍ ദൈവനടത്തിപ്പായി പലരും ഇത് ശരിവച്ചതിന്റെ ഉദാഹരണമാണ് "പുരോഹിതരെയും മെത്രാന്മാരെയും 'അച്ച'നെന്നും 'പിതാ'വെന്നും വിളിക്കുന്നത് ബൈബിള്‍ വിരുദ്ധമാണെന്നും "കത്തനാരെന്ന" വാക്കാണ് സമുചിതമെന്നും kcbc.യോഗങ്ങളില്‍ പറഞ്ഞുകേള്‍ക്കുന്നത് വായിച്ചപ്പോള്‍ വല്ലാത്ത ഒരു സുഖം ! ഇന്ന് നിലവിലുള്ള സകല തെമ്മാടിപുരോഹിതനെയും അവനര്‍ഹിക്കാത്ത ബഹുമാനം കൊടുത്ത് വീണ്ടും അഹങ്കരിച്ചവശനാകാന്‍ നാം സഹായിക്കുന്നു എന്നതൊരു 'ക്രിസ്തുനിഷേധം' തന്നെയാണ് ! ക്രിസ്ഥിയാണീ എന്നാണു നീ നിന്‍റെ ക്രിസ്തുവിനെ അനുസരിക്കുന്നത് ?
    "തിരുമേനി പീലാസായില്‍,തിരുരക്തമാക്കാസായില്‍ ;
    വചനമാം തിരുമേനി പിന്നേതു ളോഹയില്‍ ?
    'തിരുമേനീ'എന്ന് വിളിച്ചപമാനിക്കല്ലേ ,പാപം!
    സ്വയമറിയാത്ത മെത്രാന്‍ കുളിരണിയും"
    എന്ന് ഞാന്‍ (അപ്രിയ യാഗങ്ങളില്‍ ) പാടിയത് സത്യമാകുന്ന സന്തോഷമാണിന്നെന്റെ ഉള്ളിലാകെ !

    ReplyDelete