Translate

Thursday, June 22, 2017

കേരളത്തിലെ നഴ്സുമാരും അവരുടെ ശപിക്കപ്പെട്ട ജീവിതവും




(ഭൂരിഭാഗം ഹോസ്പിറ്റലുകളും നടത്തുന്നത് ക്രിസ്ത്യൻ സഭകളെന്നറിയുന്നു. കെ.സി.ആർ.എം. സംഘടന നഴ്‌സുമാരുടെ സമരത്തിൽ പിന്തുണ നൽകാൻ ആഗ്രഹിക്കുന്നു)  

നഴ്‌സുമാരെ ഭൂമിയിലെ മാലാഖമാരെന്നു വിശേഷിപ്പിക്കുന്നു. തൂവെള്ള വേഷത്തിൽ ആതുര സേവന ശുശ്രുഷയിൽ മുഴുകിയിരിക്കുന്ന അവരുടെ ജീവിതം വാസ്തവത്തിൽ ശപിക്കപ്പെട്ടതാണെന്നും  തോന്നിപ്പോവും. അത്രയ്ക്ക് ദുരിതങ്ങളാണ് കേരളത്തിലെ നഴ്‌സുമാർ അനുഭവിക്കുന്നത്. പ്രൈവറ്റ് ഹോസ്പ്പിറ്റലിലും കോർപ്പറേഷനിലും ജോലിചെയ്യുന്ന ഓരോ നഴ്സിന്റെയും ജീവിതം അടിമപ്പാളയങ്ങളിൽ ജോലി ചെയ്യുന്നവർക്ക് തുല്യമാണ്. മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിച്ചുകൊണ്ടു വികാരനിർവീര്യമായ നയങ്ങളാണ് നിസ്സഹായരായ നഴ്സ്   സമൂഹങ്ങളുടെ മേൽ കോർപ്പറേറ്റുകളും പ്രൈവറ്റ് മാനേജുമെന്റുകളും അനുവർത്തിച്ചു വരുന്നത്. ക്രൂരവും നിന്ദ്യവുമായ അവരുടെ കരളലിയിക്കുന്ന കഥകൾ കേൾക്കുമ്പോൾ തൊഴിൽ ദാതാക്കളായ കോർപ്പറേറ്റുകളെ മനുഷ്യാവകാശ കോടതികളുടെ മുമ്പിൽ വിസ്തരിക്കേണ്ടതെന്നും തോന്നിപ്പോവും. കോർപ്പറേറ്റ് മാനേജുമെന്റുകളുടെ കൈകളിൽ അമ്മാനമാടുന്ന കേരളത്തിലെ ഭരണകൂടങ്ങൾ മാറി മാറി വന്നിട്ടും നഴ്‌സുമാരുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണാൻ സാധിച്ചിട്ടില്ല. അവരെ എക്കാലവും ചൂഷണം ചെയ്യുകയെന്ന നയമാണ് എല്ലാ പ്രൈവറ്റ് ഹോസ്പ്പിറ്റലുകളും നടപ്പിലാക്കിയിരിക്കുന്നത്.

കേരളമാകെ നഴ്‌സുമാർ സമരപരിപാടികളുമായി ആസൂത്രണം ചെയ്യവേ അതിനെതിരെ പ്രതികരണങ്ങളുമായി മാനേജുമെന്റുകൾ രംഗത്തിറങ്ങി കഴിഞ്ഞു. തൃശൂർ രൂപതയിലുള്ള എല്ലാ ഇടവകകളിലും അവർക്കെതിരെ  ഇടയ ലേഖനങ്ങളിറക്കി. സമരങ്ങൾ അടിച്ചമർത്താൻ പള്ളി ഗുണ്ടകൾ സമ്മേളിക്കുകയും ചെയ്യുന്നു. വിശുദ്ധ കുർബാന അർപ്പിച്ച ശേഷമാണ് ഇടയന്മാർ കുഞ്ഞാടുകളോടായി സമരത്തിനെതിരായും സമരത്തെ പിന്തുണക്കരുതെന്നും സമരം അന്യായമെന്നുമുള്ള വ്യാജ പ്രചരണങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഹോസ്പിറ്റൽ നടത്തുന്ന ബൂർഷാ മുതലാളിമാരിൽ നല്ലൊരു ശതമാനം ഇത്തരം പുരോഹിതരെന്നും കാണാം. അവർ കൊടുക്കുന്ന തുച്ഛമായ വേതനം കൊണ്ട് പാവപ്പെട്ട നഴ്‌സുമാർ തൃപ്തിപ്പെട്ടു കൊള്ളണമെന്നുള്ള മനോഭാവമാണ് അവർക്കുള്ളത്. നഴ്‌സുമാരുടെ രക്തം വിയർപ്പാക്കിയ പണത്തിന്റെ മീതെ ആഡംബര കാറുകളിലും അരമനകളിലും വസിക്കുന്ന ഈ പുരോഹിതർക്കും ബിഷപ്പുമാർക്കും അവരുടെ കണ്ണുനീരിന്റെ വിലയറിയില്ല. ദൈവത്തിന്റെ പ്രതിപുരുഷന്മാരായി നടക്കുന്ന ഇടയന്മാർക്ക് പാവപ്പെട്ടവരുടെ കഥകളറിയേണ്ട ആവശ്യവുമില്ല.

നഴ്‌സുമാർ ചെയ്യുന്നത് ന്യായമായ ഒരു സമരമാണ്. സുപ്രീം കോടതി കൽപ്പിച്ചിട്ടുള്ള  വിധിയുടെ അടിസ്ഥാനത്തിലുള്ള വേതനം വേണമെന്നേ അവർ ആവശ്യപ്പെടുന്നുള്ളൂ. അതിനു കുർബാന മദ്ധ്യേ നഴ്‌സുമാരുടെ തലയ്ക്കു പിടിച്ചനുഗ്രഹിക്കലും അവരുടെ കുടുംബത്തിൽ വിളിക്കലും സമരത്തിൽനിന്നും പിന്തിരിയാനുള്ള പ്രേരണകളും തൃശൂർ രൂപതയിലുള്ള അധാർമ്മികരായ പുരോഹിതർ ആരംഭിച്ചു കഴിഞ്ഞു. ഇവർ മേടിക്കുന്ന കുർബാനപ്പണത്തിനു മാത്രം ഒരു നഴ്സ് രണ്ടു ദിവസം ജോലിചെയ്യണം. പിന്നീട് കല്യാണം, ശവമടക്ക് മുതലായവകൾക്കെല്ലാം ഫീസ് കൂട്ടികൊണ്ടുമിരിക്കും. പിരിവുകൾക്കും സംഭാവനകൾക്കൊന്നും  കുറവും വരുത്തില്ല.

കേരളത്തിലുടനീളം അടുത്തകാലത്തായി പ്രൈവറ്റ് ഹോസ്പ്പിറ്റലുകളിൽ നഴ്‌സുമാരുടെ സമരങ്ങൾ സാധാരണമായി കഴിഞ്ഞിരിക്കുന്നു. നഴ്‌സുമാർക്ക് മാന്യമായ ശമ്പളം നിഷേധിക്കുന്നതിനൊപ്പം  പ്രൈവറ്റ് മാനേജുമെന്റുകൾ തൊഴിൽ നിയമങ്ങളും തൊഴിൽ ചെയ്യുന്നവർക്ക് കൊടുക്കേണ്ട അവകാശങ്ങളും ലംഘിക്കാറുണ്ട്. അങ്ങേയറ്റം ചൂഷണം മാനദണ്ഡമായി പുലർത്തുന്ന ഹോസ്പ്പിറ്റലുകളാണ് കൂടുതലും നിലവിലുള്ളത്.   സമരം ചെയ്‌താൽ അടിച്ചമർത്തുകയും ചെയ്ത കാലഘട്ടങ്ങളും ഉണ്ടായിട്ടുണ്ട്. 2011-ൽ അമൃതാ മെഡിക്കൽ കോളേജിൽ നടന്ന സമരത്തെ ഹോസ്പിറ്റൽ മാനേജുമെന്റും അവരുടെ ഗുണ്ടാകളും ഒത്തുചേർന്ന് അടിച്ചമർത്തിയിരുന്നു. അന്ന് അനേക നഴ്‌സുമാരെ മൃഗീയമായി തല്ലി ചതക്കുകയും സമരം നിർവീര്യം ആക്കുകയും ചെയ്തു. പരസ്യങ്ങൾ കൊതിച്ചുനടക്കുന്ന ഭൂരിഭാഗം മാദ്ധ്യമങ്ങളും കോർപ്പറേറ്റുകൾക്കൊപ്പമേ നിൽകുകയുള്ളൂ. അവിടെയും ഭൂമിയിലെ ഈ മാലാഖാമാർക്ക് നീതി കല്പിക്കാറില്ല.

കണ്ണുനീരിൽ കുതിർന്ന കഥകളാണ് ഭൂമിയിലെ മാലാഖമാരെന്നു വിശേഷിപ്പിക്കുന്ന നഴ്‌സുമാർക്ക് പറയാനുള്ളത്. അവകാശങ്ങൾ നേടിയെടുക്കാൻ തെരുവുകളിലും വഴിയോരങ്ങളിലും പദയാത്രകൾ നടത്തിയും മുദ്രാ വാക്യങ്ങൾ വിളിച്ചും നഴ്‌സുമാർ  2013-ൽ സമരം നടത്തിയിരുന്നു.സമരങ്ങളുടെ ഫലമായി അവകാശങ്ങളിൽ പലതും നേടാൻ കഴിഞ്ഞിരുന്നു. പക്ഷെ അതെല്ലാം വെറും വ്യവസ്ഥകളായി കാറ്റിൽ പറത്തിയെന്നുള്ളതായിരുന്നു വാസ്തവം. തെരുവിൽ കിടന്ന് ആൾദൈവങ്ങളുടെയും പുരോഹിതരുടെയും ഗുണ്ടാകളുടെ മർദ്ദനമേറ്റു നടത്തിയ അവകാശ സമരമായിരുന്നു അത്. അന്നത്തെ മാനേജുമെന്റിൽ നിന്നുള്ള വാഗ്ദാനങ്ങൾ ഒന്നുപോലും നഴ്‌സുമാർക്ക് ലഭിച്ചില്ല. അന്ന് നിയമ വ്യവസ്ഥകൾ മുമ്പോട്ട് വെച്ച സർക്കാരോ ഉത്തരവാദിത്വപ്പെട്ട ആരുമോ നഴ്‌സുമാർക്ക് കൊടുത്ത വാഗ്ദാനങ്ങൾ നടപ്പാക്കാനും ശ്രമിക്കുന്നില്ല. സ്വന്തം നിലനിൽപ്പിനായി പൊറുതി മുട്ടുമ്പോൾ ആരോടും പരിഭവപ്പെടാതെ നഴ്‌സുമാർ തുച്ഛമായ ശമ്പളത്തിൽ അവരുടെ സേവനം തുടർന്നുകൊണ്ടിരിക്കുന്നു. കുടുംബം, മക്കൾ അവരുടെ വിദ്യാഭ്യാസമെല്ലാം മാനേജുമെന്റ് വെച്ചുനീട്ടുന്ന തുച്ഛമായ ശമ്പളത്തിൽ നിർവഹിക്കേണ്ടതായുമുണ്ട്.

അന്നുണ്ടായ നഴ്‌സുമാരുടെ സമരങ്ങൾക്കുശേഷം പുതിയൊരു സമരമുഖം തുടരാൻ അവർ മടിക്കുന്നു. പലർക്കും ഭീഷണികളും മാനേജുമെന്റിന്റെ മനുഷ്യത്വമില്ലാത്ത പെരുമാറ്റവും മൂലം മാനസികമായ അസ്വസ്ഥകളുമുണ്ടാക്കിയിരുന്നു. ഇറാക്കിൽ നിന്നും മടങ്ങിയെത്തിയ നഴ്‌സുമാരുടെ കണ്ണുനീരിന്റെ കഥകളും അതിലുൾപ്പെടുന്നു. ഇനിയൊരു സമരത്തിന് മുമ്പോട്ടിറങ്ങുവാനുള്ള ആത്മധൈര്യവും അന്നു സമരങ്ങളുടെ മുന്നണിയിൽ നിന്നിരുന്ന നഴ്‌സുമാർക്ക് ഉണ്ടായിരിക്കില്ല. അത് മുതലാക്കി മാനേജ്‌മെന്റ് അവരെ  ചൂഷണം ചെയ്തുകൊണ്ടിരുന്നു.

2013-ൽ നടപ്പാക്കിയ ഉടമ്പടി പ്രകാരം ആറു മണിക്കൂർ ജോലിയും ഒരു നഴ്‌സിന് കൊടുക്കേണ്ട ശരാശരി ശമ്പളവും നിശ്ചയിച്ചിരുന്നു. വ്യവസ്ഥകൾ പാലിക്കാൻ കടപ്പെട്ടവരായ പ്രൈവറ്റ് മാനേജുമെന്റുകൾ പിന്നീട് പുറകോട്ടു മാറുകയായിരുന്നു. ചോദിക്കാനാളില്ലാതെ മാനേജുമെന്റുകൾ ജേതാക്കളായി രോഗികളിൽ നിന്നും വമ്പിച്ച ഫീസും ഈടാക്കി ഭീമമായ ആദായം കൊയ്തുകൊണ്ടിരിക്കുന്നു.  പാവങ്ങളായ രോഗികൾക്ക് പ്രൈവറ്റ് ഹോസ്പ്പിറ്റലുകളിൽ ചീകിത്സ നേടാൻപോലും സാധിക്കില്ല. ഒരു കൂലിവേലക്കാരനു ലഭിക്കുന്ന വേതനം പോലും പ്രൊഫഷണൽ ജോലി ചെയ്യുന്ന നഴ്സ്‌മാർക്ക് ലഭിക്കുന്നില്ല. കൂടാതെ ഓരോ ഹോസ്പ്പിറ്റലിലും തൊഴിൽ ചെയ്തു ജീവിക്കുന്ന ഈ കുട്ടികളെ ചൂഷണം ചെയ്യുന്ന ഞെട്ടിക്കുന്ന കഥകളും ദിനംപ്രതി വർത്തമാനകാല സംഭവങ്ങളാണ്. എല്ലാം സഹിച്ചും ക്ഷമിച്ചും നഴ്സ്‌മാർ അവരുടെ സേവനം തുടർന്നു കൊണ്ടിരിക്കുന്നു.

ഹോസ്പ്പിറ്റലുകളിൽ എട്ടു മണിക്കൂർ ജോലിയെന്നാണ് സാധാരണ നിശ്ചയിച്ചിരിക്കുന്നത്.  എന്നാൽ പന്ത്രണ്ടും അതിൽ കൂടുതലും മണിക്കൂറുകൾ ജോലി ചെയ്യേണ്ട സ്‌ഥിതിവിശേഷമാണ് നഴ്‌സുമാർക്കുള്ളത്. അധിക ജോലിക്ക് തുച്ഛമായ കൈനീട്ടം കൊടുത്തെങ്കിലായി. മെഡിക്കൽ ഇൻഷുറൻസും തൊഴിൽ ചെയ്യുന്നവർക്ക് നൽകാറില്ല. പകർച്ച വ്യാധിയുള്ള അസുഖമുള്ളവരെ ശുശ്രുഷിക്കുന്ന മൂലം പലരും രോഗ ബാധിതരാകുകയും ചെയ്യുന്നു. ചീകത്സിക്കാനുള്ള പണവും സ്വന്തമായി കരുതണം.

നഴ്‌സുമാർക്ക് മാസം രണ്ടായിരം രൂപായിൽ താഴെ ശമ്പളം കൊടുക്കുന്ന ഹോസ്പ്പിറ്റലുകളുമുണ്ട്. ഇന്നത്തെ ജീവിത നിലവാരമനുസരിച്ച് ആർക്കും അത്രയും തുച്ഛമായ ശമ്പളംകൊണ്ട് ജീവിക്കാൻ സാധിക്കില്ല. സർക്കാർ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതനത്തിന്റെ നാലിലൊന്നു പോലും ഭൂരിഭാഗം ഹോസ്പ്പിറ്റലുകളും നഴ്‌സുമാർക്ക് നൽകാറില്ല. ഒരു രോഗിയ്ക്ക് ബില്ല് കൊടുക്കുമ്പോൾ നഴ്‌സിങ്ങ്  ഫീസായി ഒരു ദിവസം രണ്ടായിരം രൂപായ്ക്കു മേൽ രോഗികളെ ഹോസ്പ്പിറ്റലുകൾ  ചാർജ് ചെയ്യാറുണ്ട്. അതിന്റെ ഒരു ദശാംശം പോലും ഒരു നഴ്‌സിന് നൽകാറില്ല.

ഭൂരിഭാഗം നഴ്സുമാരും പ്രൈവറ്റ് ഹോസ്പ്പിറ്റലുകളിൽ ജോലിയ്ക്ക് കയറുന്നത് കോൺട്രാക്ട്  വ്യവസ്ഥയിലായിരിക്കും. അതിനുള്ളിൽ ജോലിയിൽനിന്നും പിരിഞ്ഞു പോകാതിരിക്കാനായി അവർക്ക് ബോണ്ടിൽ ഒപ്പിടേണ്ടതായും ഉണ്ട്. ഇടയ്ക്ക് ജോലി നിർത്തേണ്ടി വന്നാൽ ബോണ്ട് പ്രകാരം അമ്പതിനായിരം രൂപയോ അതിൽ കൂടുതലോ മാനേജ്‌മെന്റിന് കൊടുക്കേണ്ടി വരുന്നു. തൊഴിൽ പ്രാവീണ്യമില്ലാത്ത നഴ്‌സസിനെ നിയമിച്ചുകൊണ്ട് പരിചയ സമ്പന്നരായ നഴ്‌സുമാരുടെ ശമ്പളവും മാനേജ്‌മെന്റ് വെട്ടികുറയ്ക്കാറുണ്ട്. അങ്ങനെ രോഗികളുടെ ചീകത്സകളിലും നഴ്‌സുമാരുടെ സേവനങ്ങളിലും ദുരിതമുണ്ടാക്കുന്നു.

പുരുഷന്മാരായ നഴ്സ്‌മാർക്ക് ജോലിയവസരങ്ങൾ ഉണ്ടെങ്കിലും പലപ്പോഴും നൽകാറില്ല. കാരണം സ്ത്രീ നഴ്‌സുമാരെ ചൂഷണം ചെയ്യാൻ എളുപ്പമാണ്. അവരെ കൂടുതൽ ചൂഷണം ചെയ്തുകൊണ്ട് കുറഞ്ഞ ശമ്പളം കൊടുത്ത് തൃപ്തിപ്പെടുത്താൻ സാധിക്കും. നിസാര കാര്യത്തിനുപോലും നഴ്‌സുമാരുടെ ശമ്പളം വെട്ടിക്കുറച്ച്  ശിക്ഷിക്കുന്ന വ്യവസ്ഥയാണ് നിലവിലുള്ളത്. ശമ്പളം ഇല്ലാതെ ഡബിൾ ഡ്യൂട്ടിയ്ക്കും നിർബന്ധിക്കും. കൂടാതെ മാനേജുമെന്റിൽ നിന്നും മാനസിക പീഡനം അമിതമായുണ്ടായിരിക്കും.

മൂന്നും നാലും ലക്ഷം രൂപാ മുടക്കിയാണ് പ്രൈവറ്റ് സ്‌കൂളുകളിലും മറ്റുള്ള സംസ്ഥാനങ്ങളിൽ   പോയും നഴ്സ്‌മാർ പഠനം പൂർത്തിയാക്കിയിരിക്കുന്നത്. പഠനം കഴിയുമ്പോൾ അവരുടെമേൽ അമിതമായ ഒരു കടബാധ്യതയുമുണ്ടായിരിക്കും. ബാങ്ക് കടങ്ങൾ സമയാ സമയങ്ങളിൽ തിരിച്ചടക്കേണ്ടിയും വരുന്നു. തുച്ഛമായ ശമ്പളം കാരണം ബാങ്ക് കടങ്ങൾ പലർക്കും മടക്കി അടയ്ക്കാൻ സാധിക്കാതെയും വരുന്നു. ഈ ചെറിയ ശമ്പളത്തിൽ ജീവിക്കാൻ സാധിക്കാത്ത സാഹചര്യംമൂലം അവർ വലിയ പട്ടണങ്ങളിലെ ഹോസ്പ്പിറ്റലുകളിൽ ജോലി തേടുന്നു. അതുമൂലം കൂടുതൽ ചിലവുകളും പലിശ സഹിതം ബാങ്കിലെ കടം വീട്ടാൻ സാധിക്കാതെയും വരുന്നു.

നഴ്‌സസിന് കുറഞ്ഞ വേതനം കൊടുക്കുന്നതിനുപുറമെ തൊഴിൽ പാരിതോഷികമോ, തൊഴിൽദാദാവിൽനിന്നുള്ള ബോണസുകളോ പ്രോവിഡന്റ് ഫണ്ടോ ഗ്രാറ്റിവിറ്റിയോ നൽകാറില്ല. തൊഴിലിന്റെ മാനദണ്ഡമായ നഴ്‌സുമാരുടെ തൊഴിലിനെ മാനേജുമെന്റിലുള്ളവരും ഡോക്ടർമാരും ബഹുമാനിക്കുകയുമില്ല. ചിലപ്പോൾ രോഗികളിൽനിന്നുപോലും അവഗണനകൾ ലഭിക്കാറുണ്ട്. അവരുടെ തൊഴിലിനെ അപമാനിക്കുകയും വ്യക്തിഹത്യ നടത്തുകയും പതിവാണ്. നിസാര തെറ്റുകൾക്ക് പോലും കുറ്റപ്പെടുത്തലുകളുമുണ്ടാവും. പ്രശ്നങ്ങളുമായി നഴ്‌സുമാർ സർക്കാരിന്റെ തൊഴിൽ ഡിപ്പാർട്മെന്റിൽ പരാതി കൊടുത്താലും അർഹമായ പരിഗണനകളും നൽകാറില്ല. അവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ശക്തമായ തൊഴിൽ സംഘടനകളുമില്ല. എന്ത് അനീതികളൂം ഉയർന്ന സ്ഥാനത്തു നിന്നുണ്ടായാലും സഹിച്ചുകൊണ്ടിരിക്കണം. പലപ്പോഴും മനുഷ്യത്വത്തിന്റെ പരിഗണന പോലും നൽകാറില്ല.

സമരങ്ങളോ മറ്റു പ്രതിക്ഷേധങ്ങളോ നഴ്‌സുമാർ നടത്തുമ്പോൾ മാനേജ്‌മെന്റ് അവരെ ഭീക്ഷണിപ്പെടുത്താറുണ്ട്. നിയമപരമായ നടപടികൾ നടത്തുമെന്നും ഭീക്ഷണിപ്പെടുത്തും. വിദ്യാർത്ഥികളായ നഴ്സുമാരെ പകരം ജോലിക്കായി വെക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിലും നഴ്‌സസ് പിന്തിരിയാതെ ശക്തിയായി തന്നെ സമരം തുടരാറുണ്. അതുമൂലം രോഗികൾക്കും ശരിയായ പരിചരണം ലഭിക്കാതെ പോവുന്നു. മാനേജ്‌മെന്റ് അവരുടെ ലാഭം കൊയ്യുന്നതിനെപ്പറ്റി പ്രയാസപ്പെടുവാൻ തുടങ്ങും. അത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്ന പക്ഷം നഴ്‌സസിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ മാനേജുമെന്റ് തയ്യാറാവാറുണ്ട്. ഐക്യമത്യത്തോടെയുള്ള സമരം കാരണം വിജയങ്ങളും ഉണ്ടാകാറുണ്ട്. സ്റ്റോക്ക് മാർക്കറ്റിനെപ്പറ്റിയും അവർ ആകുലരാകും. 'അപ്പോളോ ഹോസ്പ്പിറ്റലിൽ' സമരം ഉണ്ടായപ്പോൾ അവരുടെ സ്റ്റോക്കിന്റെ വിലയിടിയുകയും സമരം അവസാനിച്ചപ്പോൾ സ്റ്റോക്ക് മാർക്കറ്റിന്റെ പഴയ നിലവാരത്തിൽ നിന്നും ആറു ശതമാനം വർദ്ധിക്കുകയും ചെയ്തു. സമരത്തിൽ പങ്കെടുത്തവരുടെ  ഐക്യമത്യവും ശക്തി പ്രകടനവും കാരണം മാനേജുമെന്റിനു അന്ന് സമരക്കാരുടെ ആവശ്യങ്ങൾ സമ്മതിക്കേണ്ടി വന്നു.

ഉപഭോക്താക്കളെ ആകർഷിക്കാൻ മാർക്കറ്റിങ്ങ് പരസ്യങ്ങൾ എല്ലാ കോർപ്പറേഷനുകളും  ഹോസ്പ്പിറ്റലുകളും നൽകുന്നത് കാണാം. ഹോസ്പ്പിറ്റലുകൾ സേവനമല്ല വെറും വ്യവസായങ്ങളായി അധഃപതിച്ചുവെന്നുള്ളതാണ് വാസ്തവം. വലിയ ഹോസ്പ്പിറ്റലുകൾ പത്രങ്ങളിൽ വൻപരസ്യങ്ങൾ കൊടുക്കാറുണ്ട്. പേരുകേട്ട സിനിമാ താരങ്ങളെ വെച്ചുള്ള സ്ത്രീകളുടെ ആരോഗ്യ സംബന്ധമായ പരസ്യങ്ങളായിരിക്കും കൂടുതലും. രോഗികളും ഡോക്ടർമാരും ചിരിച്ചുകൊണ്ടിരിക്കുന്നതും ഒപ്പം പുഞ്ചിരിക്കുന്ന നഴ്സുമാരും പത്ര പരസ്യങ്ങളിൽ കാണാം. എന്നാൽ ആ പടത്തിന്റെ പുറകിൽ ലാഭമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അതേ സമയം നിഷ്കളങ്കരായ നഴ്‌സസിന് കൊടുക്കുന്ന ശമ്പളം വളരെ തുച്ഛവുമാണ്. ഭീമമായ ലാഭവീതം ഹോസ്പ്പിറ്റൽ മുതലാളിമാർ കൊയ്യുകയും ചെയ്യും.

ദിനം പ്രതി നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിക്കുന്നു. വിലപ്പെരുപ്പം വന്നാലും  നഴ്‌സുമാരുടെ വേതനത്തിന് മാറ്റം വരില്ല. രോഗം വന്നാൽ പ്രൈവറ്റ് ഹോസ്പ്പിറ്റലിൽ പോകുന്നുവെങ്കിൽ സമ്പാദ്യം പൂജ്യമാവുകയും ചെയ്യും. സർക്കാർ ഹോസ്പ്പിറ്റലുകളിലെ സേവനങ്ങൾ വളരെ പരിമിതമായതുകൊണ്ടാണ് പ്രൈവറ്റ് ഹോസ്പ്പിറ്റലുകളെ ആശ്രയിക്കുന്നത്.  വാസ്തവത്തിൽ   പ്രൈവറ്റ് ഹോസ്പ്പിറ്റലുകൾ സാധാരണ ജനങ്ങളെ കൊള്ളയടിക്കുകയാണ് ചെയ്യാറുള്ളത്. താമസിക്കാനായി ഒരു ദിവസത്തിലേക്കുള്ള സാധാരണ മുറിക്കുപോലും വാടകയായി അയ്യായിരം രൂപയിൽ കൂടുതൽ ചാർജ് ചെയ്യും.

തൊഴിൽ നിയമം അനുസരിച്ചു നഴ്‌സുമാർക്ക് ആറുമണിക്കൂർ ജോലി ചെയ്‌താൽ മതി. എന്നാൽ സത്യത്തിൽ എല്ലാ ഹോസ്‌പ്പിറ്റലുകളിലും അവർക്ക് നിർബന്ധമായി പന്ത്രണ്ടു മണിക്കൂറുകൾ ജോലി ചെയ്യേണ്ടതായുണ്ട്. ഡോക്ടർമാർക്കും മറ്റു തൊഴിൽ ചെയ്യുന്നവർക്കും വിശ്രമമുണ്ട്. നഴ്‌സുമാർ ഒരിക്കലും വിശ്രമിക്കാൻ പാടില്ല. വിശ്രമിച്ചാൽ മുകളിലുള്ള അധികാരികളുടെ ശകാരവർഷങ്ങളും ഉണ്ടാകും. രാത്രി മുഴുവൻ ഉറക്കമിളച്ചു രോഗികൾക്കൊപ്പമുണ്ടാകണം. രോഗികളുടെ മലമൂത്രങ്ങളും എടുക്കണം. അവരെ കുളിപ്പിക്കണം. അവരുടെ വസ്ത്രങ്ങൾ മാറ്റികൊടുക്കണം. ഭക്ഷണം സ്പൂണുകൊണ്ട് വായിൽ കൊടുക്കണം. ചെറിയ തെറ്റുകൾ കണ്ടാലും നഴ്‌സുകളുടെ തൊഴിൽ റിക്കോർഡുകളിൽ കറുത്ത വര വീഴുകയും ചെയ്യും. ഇഷ്ടപ്പെടാത്ത ഒരു രോഗി നഴ്‌സിനെപ്പറ്റി പരാതി പറഞ്ഞാലും മതി അവരുടെ തൊഴിലിനെ ബാധിക്കാൻ. ചെയ്യുന്ന ജോലിക്ക് തുല്യമായ വേതനവും നൽകില്ല. ഇവരുടെ ദയനീയ അവസ്ഥകളെ അന്വേഷിക്കാൻ ഒരു സർക്കാരും  തയ്യാറാവുകയുമില്ല. മാനേജമെന്റിനു സർക്കാരുകളുമായി പിടിപാടുകൾ ഉള്ളതുകൊണ്ട് എല്ലാ പ്രശ്നങ്ങളും സർക്കാരിന്റെ ചുവപ്പുനാടയിൽ ഒതുങ്ങിക്കൊള്ളുകയും ചെയ്യും. മാലാഖമാരെന്നു സുന്ദര പദങ്ങളിൽ അവർ അറിയപ്പെടുന്നുവെങ്കിലും ഒരു അടിമയെപ്പോലെ അവർ ഹോസ്‌പ്പിറ്റലുകളിൽ ജോലി ചെയ്യണമെന്നുള്ളതാണ് സത്യം. അവർക്കുവേണ്ടി ശബ്ദിക്കാൻ ഒരു മനുഷ്യാവകാശ കമ്മീഷനും നാളിതുവരെ മുമ്പോട്ട് വന്നിട്ടില്ല.

ഗർഭിണികളായ നഴ്സുമാരും രാത്രിയും പകലുമില്ലാതെ ജോലി ചെയ്യണം. മറ്റെല്ലാ തൊഴിൽ മേഖലകളിലും ശക്തമായ യൂണിയനുകളുണ്ട്. അവകാശങ്ങൾ കാലാകാലമായി അവർ നേടിയെടുക്കുകയും ചെയ്യും. പക്ഷെ ജീവിക്കാൻ മല്ലിടുന്ന ഇവർക്കുവേണ്ടി വാദിക്കാൻ ആരുമില്ല. മാറി മാറി വന്നിരുന്ന  സർക്കാരുകളും നഴ്‌സുമാരുടെ ശബ്ദം ശ്രവിക്കാൻ തയ്യാറായിട്ടില്ല. ഇവരുടെ കണ്ണുനീരിന്റെ കഥകൾ ഉത്തരവാദിത്വപ്പെട്ടവർക്ക്  അറിയുകയും വേണ്ട.

ഓരോ വർഷവും സർക്കാർ, ആരോഗ്യ പരിപാലനത്തിനായുള്ള വ്യവസായങ്ങൾക്ക് നികുതിയിളവുകൾ നൽകാറുണ്ട്. മെഡിക്കൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ നികുതി കൊടുക്കേണ്ടതില്ല. മരുന്നുകൾക്കും ഇറക്കുമതിയിൽ നികുതിയില്ല. പക്ഷെ അത്തരം ഇളവുകളെല്ലാം വൻകിട കമ്പനികൾക്കെ ഉപകാരപ്രദമാവുകയുള്ളൂ. സാധാരണക്കാർക്ക് വൻകിട വ്യവസായങ്ങൾക്ക് നൽകുന്ന നികുതിയിളവുകൾ കൊണ്ട് യാതൊരു ഗുണവുമില്ല. ആനുകൂല്യങ്ങൾ   ആതുര സേവന രംഗത്തു പ്രവർത്തിക്കുന്നവർക്കായി നൽകാൻ സർക്കാരുകൾ തയ്യാറാവുകയുമില്ല.

നഴ്‌സുമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രൈവറ്റ് ഹോസ്പ്പിറ്റലുകളുടെ പരിഷ്‌ക്കാരങ്ങൾ കൊണ്ട് പ്രയോജനമുണ്ടാവില്ല. ഇന്ത്യ മുഴുവനായുള്ള ഏകീകൃത ആരോഗ്യ സുരക്ഷാ പദ്ധതികൾ നടപ്പാക്കിയിട്ടുമില്ല. അമിതലാഭം കൊയ്യുന്ന പ്രൈവറ്റ് ഹോസ്പ്പിറ്റലുകൾ ദേശവൽക്കരിക്കുകയാണെങ്കിൽ ആരോഗ്യ മേഖലകൾ കൂടുതൽ സുരക്ഷിതവും സാധാരണക്കാർക്ക് ഗുണപ്രദവുമായിരിക്കും. പ്രൈവറ്റ് ഹോസ്പ്പിറ്റലുകളുടെ പ്രവർത്തനങ്ങൾ ജനകീയമാക്കുന്നുവെങ്കിൽ നഴ്‌സുമാരുടെ ജീവിതനിലവാരവും ഉയർത്താൻ സാധിക്കും. രാജ്യത്തിലെ സാധാരണക്കാർക്കും ആരോഗ്യപരമായ പരിപാലനം ലഭിക്കാനും അത് സാഹചര്യം ഒരുക്കുകയും ചെയ്യും.

തൊഴിൽ നിയമങ്ങൾ എല്ലാ നഴ്‌സുകൾക്കും ബാധകമാക്കണം. ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കണം. നഴ്‌സുമാരുടെ സ്‌കൂൾ സർട്ടിഫിക്കറ്റുകളും പരിശീലന സർട്ടിഫിക്കറ്റുകളും തടഞ്ഞു വെക്കുന്ന സ്ഥാപനങ്ങളെയും ഹോസ്പിറ്റലുകളെയും നിയമത്തിന്റെ മുമ്പിൽ ശിക്ഷിക്കണം. ജോലിയിൽ നിന്ന് രാജി വെക്കേണ്ടി വരുന്നത് ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യമാണ്. അതിനെ തടയാൻ ഒരു തൊഴിലുടമയ്ക്ക് അവകാശമില്ല. ഡോക്ടർമാരുടെയും മാനേജമെന്റിയും പീഡനം അവസാനിപ്പിക്കണം. നഴ്‌സിന്റെ തൊഴിലും ഡോക്ടറിന്റെ തൊഴിലിനെപ്പോലെതന്നെ അന്തസുള്ളതെന്നും മനസിലാക്കണം. അമേരിക്കയിലും പടിഞ്ഞാറൻ രാജ്യങ്ങളിലും ഒരു നഴ്‌സിംഗ്‌ തൊഴിലിനു അർഹമായ അന്തസ് കല്പിച്ചിട്ടുണ്ട്. നഴ്‌സസിന്റെ താൽക്കാലിക കോൺട്രാക്ട് ജോലി അവസാനിപ്പിച്ച് അവർക്ക് ജോലിയിൽ സ്ഥിരത നൽകണം. നിയമനങ്ങളിലും മറ്റും നടക്കുന്ന അഴിമതികളും ബ്യുറോക്രസിയും അവസാനിപ്പിക്കണം.

ദേശീയ നിലവാരത്തിൽ എല്ലാ നഴ്സുമാരും സമരം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാരണം അത്രയ്ക്ക് ചൂഷണമാണ് ഇന്ത്യയിലുള്ള എല്ലാ പ്രൈവറ്റ് സ്ഥാപനങ്ങളും അവരോടു ചെയ്യുന്നത്.  നഴ്‌സസിനും തൊഴിൽ നിയമം അനുസരിച്ചുള്ള ശമ്പളം പ്രാബല്യത്തിൽ വരുത്തണം. സുപ്രീം കോടതി വിധിച്ചിരിക്കുന്ന ശമ്പള പരിഷ്‌ക്കാരവും നടപ്പിൽ വരുത്തണം. ജീവിത നിലവാരമനുസരിച്ചുള്ള ശമ്പള പരിഷ്ക്കരണവും വേണം. അതനുസരിച്ചുള്ള ശമ്പള വർദ്ധനവും കാലാകാലങ്ങളിൽ ആവശ്യവുമാണ്. ഹോസ്പ്പിറ്റലുകൾ ഉണ്ടാക്കുന്ന അമിത ലാഭത്തിന്റെ വീതം തൊഴിൽ ചെയ്യുന്നവർക്കും കൊടുക്കേണ്ട വ്യവസ്ഥയുമുണ്ടാക്കണം. എട്ടു മണിക്കൂർ ജോലി കൂടാതെ പ്രവർത്തന സമയം കൂട്ടിയാൽ അതിനുള്ള അർഹമായ വേതനവും നൽകണം. വർഷത്തിൽ അവധിയും ജോലി ചെയ്യാനുള്ള നല്ല സാഹചര്യങ്ങളും സൃഷ്ടിക്കണം. ശുശ്രുഷകൾക്കായി നഴ്‌സും രോഗികളും തമ്മിലുള്ള എണ്ണങ്ങളുടെ അനുപാതവും നിശ്ചയിക്കണം. ഹോസ്പ്പിറ്റൽ മാനേജമെന്റ് എല്ലാ നഴ്‌സുകൾക്കും ശമ്പളം കൂടാതെ ഹെൽത്ത് ഇൻഷുറൻസും നൽകണം.

പ്രൈവറ്റ് ഹോസ്പ്പിറ്റലുകളിൽ നടത്തുന്ന ചൂഷണങ്ങൾക്കെതിരെ പരിഷ്കൃത രാജ്യങ്ങളിൽ കാണുന്നപോലെ ഒരു ഏകീകൃത സിവിൽ നയം ഭാരതത്തിൽ നടപ്പാക്കിയിട്ടില്ല. ഹോസ്പ്പിറ്റലുകൾ പ്രൈവറ്റ് നിയന്ത്രണങ്ങളിൽനിന്നും വേർതിരിച്ച്‌ സർക്കാരിന്റെ നിയന്ത്രണത്തിൽ വരുത്തേണ്ട ഒരു സംവിധാനവും നടപ്പാക്കേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം നഴ്‌സുമാരുടെ മീതെ ചൂഷണം തുടർന്നുകൊണ്ടിരിക്കും. ദേശീയ അടിസ്ഥാനത്തിൽ പ്രൈവറ്റ് ഹോസ്പ്പിറ്റലുകളെ ദേശവൽക്കരിക്കേണ്ട ആവശ്യവും വന്നു ചേരുന്നു. അങ്ങനെയെങ്കിൽ ഇന്ന് കോർപ്പറേറ്റുകൾ നേടുന്ന അമിതലാഭം സർക്കാരിന്റെ ഖജനാവിൽ നിക്ഷേപിക്കാൻ സാധിക്കുമായിരുന്നു. ഇന്നത്തെ വ്യവസ്ഥിതിയിൽ ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങൾക്കും രോഗം വന്നാൽ ചീകത്സിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇത്തരം ചൂഷകരായ കോർപ്പറേറ്റ് വ്യവസായികളെ മൂക്കു കയറിടുന്ന പ്രത്യേക നിയമസംഹിതകളും സ്വാഗതാർഹമായിരിക്കും.

എന്തുകൊണ്ടാണ് ഇവരെ ഭൂമിയിലെ മാലാഖമാരെന്നു വിളിക്കുന്നത്? ഒരു കുഞ്ഞു ജനിക്കുമ്പോഴും ഒരാൾ മരിക്കുമ്പോഴും ഒരു നഴ്സ് മാലാഖയുടെ രൂപത്തിലാണ് അവിടെ നിൽക്കുന്നത്. അഭിമാനത്തോടെയാണ് നിത്യം വേദനിക്കുന്ന രോഗികളുടെ സമീപത്ത് അവരെത്തുന്നത്. ഇന്നേ ദിവസം ആരുടെ ജീവിതമാണ് തനിക്കു രക്ഷിക്കാനുള്ളതെന്നും ചിന്തിക്കും. താൻ മൂലം ഇന്നും ആരോ അവർക്കുവേണ്ടി കാത്തിരിക്കുന്നു. അവർമൂലം ഇന്നും ഒരാൾ ജീവിച്ചിരിക്കുന്നു. രക്ഷിക്കാൻ സാധിച്ചില്ലെങ്കിൽ ചിലപ്പോൾ വിങ്ങിപ്പൊട്ടി കരയും. മരണത്തിന്റെ വിളി വരുമ്പോൾ നിസഹായയായി അവർ മരിക്കുന്നവരെ നോക്കി നിൽക്കും. ഒരു കുഞ്ഞു ജനിക്കുമ്പോൾ അതിന്റെ ആദ്യ ശ്വാസവും  പരിചരിക്കുന്ന നഴ്‌സിനെ നോക്കിയായിരിക്കും. ഒരു പക്ഷെ ജീവിതം അവസാനിക്കുന്ന വൃദ്ധനായ ഒരു മനുഷ്യൻ കണ്ണടയ്ക്കുന്നതും അവരെ നോക്കിയായിരിക്കും. മരിക്കാൻ പോവുന്ന അയാളുടെ കണ്ണുനീരും ഒപ്പിക്കൊടുക്കും. വേദനകളിലും അവർ സഹായിക്കും. കൈകളിൽ പിടിച്ചുകൊണ്ടു ശക്തി നൽകും. ഉറച്ച ഒരു മനസിന്റെ ഉടമയാണവർ. കാരണം അവർ ഒരു നഴ്സാണ്.







1 comment:

  1. http://www.marunadanmalayali.com/opinion/response/nurses-strike-kerala-76260

    ReplyDelete