Translate

Friday, March 1, 2019

ചർച്ച് ആക്ടിനെപ്പറ്റി സത്യവിരുദ്ധ പ്രസ്താവനകൾ



ചാക്കോ കളരിക്കൽ

1.  ചർച്ച് ആക്ടിനെപ്പറ്റി പാംപ്ലാനി മെത്രാൻറെ അഭിപ്രായം. 2018 മാർച്ചിലാണെന്ന് തോന്നുന്നു, അദ്ദേഹം ഏതാണ്ട് ഇപ്രകാരം എഴുതി. ചർച്ച് ആക്ട് എലിയെ പേടിച്ച് ഇല്ലം ചുടുന്നപോലെയാണ്. എല്ലാ സ്വത്തും സർക്കാരിന് കൊണ്ടുപോയി സമർപ്പിക്കലാണ്.

ചർച്ച് ആക്ടിനെപ്പറ്റി ആദ്യമായി തിരുവാ തുറന്ന പാംപ്ലാനി മെത്രാന് അഭിനന്ദനങ്ങൾ. എങ്കിലും എല്ലാ സ്വത്തും സർക്കാറിന് സമർപ്പിക്കലാണ് ചർച്ച് ആക്ട് ചെയ്യുന്നതെന്ന ഒന്നാംതരം കള്ളപ്രസ്താവന ചെയ്തതിന് മാപ്പില്ലാതെ അദ്ദേഹത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നു.

2.  പോൾ തേലേക്കാട്ടച്ചൻ മംഗളം പാത്രത്തിൽ എഴുതിയത്: "സഭാ സ്വത്തുക്കൾ സർക്കാർ നിയന്ത്രണത്തിലേക്കോ?"

2009 -ൽ വി ആർ കൃഷ്‌ണയ്യർ സർക്കാരിനു സമർപ്പിച്ച കരടു ബില്ലിലോ 2019 -ൽ കെ റ്റി തോമസ് സർക്കാരിനു സമർപ്പിച്ച കരടു ബില്ലിലോ ഏതു വകുപ്പാണ് സഭാ സ്വത്തുക്കൾ സർക്കാർ നിയന്ത്രണത്തിൽ ആക്കണമെന്ന് പറയുന്നത്?

3.  മെത്രാൻ സിൻഡിനുശേഷം കർദിനാൾ ജോർജ് ആലച്ചേരിയുടെ സർക്കുലറിൽ ഇപ്രകാരം വായിക്കുന്നു: "സഭാതനയർ കാലാകാലങ്ങളിൽ അദ്ധ്വാനിച്ചുണ്ടാക്കിയ സഭയുടെ വസ്തുവകകളും സ്ഥാപനങ്ങളും സർക്കാരിനെ ഏല്പിക്കണമെന്നു വാദിക്കുന്ന സംഘടനകളെയും സഭയുടെ സുതാര്യതയ്ക്കുവേണ്ടി എന്ന വ്യാജേന സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളെയും സിനഡ് പൂർണമായും തള്ളിക്കളയുന്നു."

കരടു ബില്ലിലെ ഏതു വകുപ്പിലാണ് സഭാസ്വത്തുക്കൾ സർക്കാരിനെ ഏല്പിക്കണമെന്ന് പറഞ്ഞിരിക്കുന്നത്? സഭാസ്വത്തുക്കൾ സുതാര്യമായി ഭരിക്കപ്പെടുന്നതിനുള്ള വകുപ്പുകളെ കരടുബില്ലിൽ ഉള്ളു. ആ സത്യം അറിഞ്ഞുകൊണ്ട് പച്ചക്കള്ളം മെത്രാന്മാരും അച്ചന്മാരും എഴുതിവിടുന്നു. കുഞ്ഞാടുകൾ മൊത്തം പൊട്ടന്മാരാണെന്ന് നിങ്ങൾ ദയവായി ധരിക്കരുത്. സത്യം വിളിച്ചുപറയുന്നവരെ സഭാവിരുദ്ധരാക്കുന്ന രീതി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അത് ഇനി വിലപ്പോകുകയുമില്ല.

4.  ചർച്ച് ആക്ടിനെപ്പറ്റി കെസിബിസിയുടെ സർക്കുലറിൽ കൊടുത്തിരിക്കുന്നത്: "ക്രൈസ്തവസഭകളെ പൊതുജനമധ്യത്തിൽ അപമാനിക്കാൻ താല്പര്യമുള്ളതുകൊണ്ടോ വ്യക്തിപരമായ കാരണങ്ങളാൽ സഭയോടും സഭാധികാരികളോടും വിദ്വേഷം വച്ചുപുലർത്തുന്നതുകൊണ്ടോ മറ്റു നിക്ഷിപ്‌ത താല്പര്യങ്ങളുള്ളവരുടെ പ്രേരണയ്ക്കും സമ്മർദത്തിനും വഴങ്ങിയോ ക്രൈസ്തവ നാമധാരികളായ ചില വ്യക്തികളും അവരുടെ സൃഷ്ടിയായ ചില നാമമാത്ര സംഘടനകളും പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ സഭയിലെ അസംതൃപ്‌തരും ഒറ്റപ്പെട്ടവരുമായ ചിലരുടെമാത്രം ശബ്ദമാണ്. സഭാവിശ്വാസികളുടെ പൊതു അഭിപ്രായമല്ല."

 ക്രൈസ്തവ നാമധാരികളായ ചില വ്യക്തികളുടെയും അവരുടെ സൃഷ്ടിയായ ചില നാമമാത്ര സംഘടനകളുടെയും അഭിപ്രായണെങ്കിൽ കെസിബിസി എന്തിന് വ്യാകുലപ്രസംഗം നടത്തുന്നു? സഭാവിശ്വാസികളുടെ പൊതു അഭിപ്രായമല്ലന്ന് പ്രസ്താവിക്കാൻ ചർച്ച് ആക്ട് വിഷയത്തിൽ വിശ്വാസികളുടെ ഇടയിൽ കെസിബിസി ഒരു സർവേ നടത്തിയോ? വിശ്വാസികളെയും ലോ കമ്മീഷനെയും അവഹേളിക്കുന്ന ഇത്തരം പ്രസ്‌താവനകൾ നടത്തുന്ന കെസിബിസിയോട് സഹതാപം തോന്നുന്നു.

5.  ഇനി വേറൊരു റവ,ഡോ. യുടെ വിലാപം: ജോർജ് തെക്കേക്കരയച്ചൻ നേർക്കാഴ്ച്ച എന്ന പ്രസിദ്ധീകരണത്തിൽ "ക്രൈസ്തവസഭകളുടെ സ്വത്ത് ദേശസാല്ക്കരിച്ച്‌ ഗവൺമെൻറ്റിൻറെ അധീനതയിലാക്കണമെന്ന് ശഠിക്കുന്ന......"
ചർച്ച് ആക്ടിന് 'ദേശസാല്ക്കരണ' സിൻഡ്രോം ചാർത്തികൊടുക്കാൻ ഇദ്ദേഹത്തിന് എവിടെന്നാണാവോ ഐഡിയ കിട്ടിയത്. സിവിൽ ലോയിലും കാനോൻ ലോയിലും ഡിഗ്രി ഉള്ള ദേഹം. അധികാരത്തിൻറെ തിമിരം പിടിച്ചാൽ ഡിഗ്രികൊണ്ടൊക്കെ എന്തു പ്രയോജനം?

No comments:

Post a Comment