Translate

Friday, March 29, 2019

അഡ്വ ഇന്ദുലേഖ ജോസഫ് ചർച്ചാക്ടിനെപ്പറ്റി വടക്കെഅമേരിക്കൻ പ്രവാസികളോട് സംസാരിക്കുന്നു



ചാക്കോ കളരിക്കൽ

ഏപ്രിൽ 10, 2019 ബുധനാഴ്ച നടക്കാൻ പോകുന്ന കെസിആർഎം നോർത് അമേരിക്കയുടെ പതിനാറാമത് ടെലികോൺഫെറൻസിൽ, ഹൈക്കോടതി അഭിഭാഷകയും സഭാനവീകരണ പ്രസ്ഥാനങ്ങളുമായും പള്ളിനിയമം സർക്കാർ പാസാക്കണമെന്ന് വാദിക്കുന്നവരുമായും സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന അഡ്വ ഇന്ദുലേഖ ജോസഫ്   "എന്തുകൊണ്ട് സഭാനേതൃത്വം ചർച്ചാക്ടിനെ എതിർക്കുന്നു" എന്ന വിഷയത്തെ ആസ്‌പദമാക്കി വടക്കെ അമേരിക്കയിലെ പ്രവാസികളോട് സംസാരിക്കുന്നതാണ്.

ക്രൈസ്തവസഭകളുടെ വസ്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഭരണം സംബന്ധിച്ച ഒരു കരടുനിയമം ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അധ്യക്ഷനായ നിയമപരിഷ്ക്കരണകമ്മീഷൻ 2009-ൽ അച്ചുതാനന്ദൻ സർക്കാരിന് ശിപാര്ശ ചെയ്‌തിരുന്നു. ജനാധിപത്യപരമായ പള്ളിഭരണസമ്പ്രദായം വർത്തമാനകാലത്തിൻറെ ആവശ്യമാണെന്ന് കമ്മീഷന് ബോധ്യപ്പെട്ടതിൻറെ അടിസ്ഥാനത്തിലായിരുന്നു, ആ ശിപാർശ. ആ ബില്ലിൻറെ യോഗ്യത, ഗുണം, നിയമവശങ്ങൾ മുതലായവ പരിശോധിക്കേണ്ടതിനുപകരം ബില്ലിനെ അപ്പാടെ സഭാധികാരം എതിർത്തു. ഒരു സാധാരണ വിശ്വാസിക്ക് അത് മനസ്സിലാക്കാൻ സാധിക്കുന്നില്ല. മുഖ്യമന്ത്രി ശ്രീ പിണറായി വിജയനിൽനിന്നും ബില്ല് നിയമസഭയിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലായെന്ന് വാക്കാലുള്ള ഉറപ്പ് കിട്ടുകയും നിയമപരിഷ്കരണകമ്മീഷൻറെ വെബ്സൈറ്റിൽനിന്നും ബില്ലിൻറെ ഡ്രാഫ്റ്റ് നീക്കം ചെയ്തതിനുശേഷമെ മെത്രാന്മാർ സമാധാനിച്ചൊളു. ഭാവിയിൽ ഈ ബില്ല് വീണ്ടും പൊങ്ങിവരുമോയെന്ന ആശങ്ക മെത്രാന്മാരുടെ ഉറക്കം കെടുത്തുന്നുണ്ട്. മാർ ആൻഡ്രൂസ് താഴത്ത് ആ കാര്യം അദ്ദേഹത്തിൻറെ പ്രസംഗത്തിൽ എടുത്ത് പറയുകയും ചെയ്തു. "നാളയെക്കുറിച്ചു നിങ്ങൾ ആകുലരാകരുത്" (മത്ത. 6: 34) എന്ന യേശുവചനംപോലും മറന്നുപോകുന്ന മെത്രാന്മാർ!

പൗരത്യകാനോൻനിയമം പ്രാബല്യത്തിൽ വന്നതോടെ (1992) നമ്മുടെ പൂർവീകർ നേർചയായും ദാനമായും നൽകി സ്വരൂപിച്ച പള്ളിസ്വത്തിൻറെ നടത്തിപ്പിന് ഇടവകക്കാർക്ക് യാതൊരു അവകാശവുമില്ലെന്ന സ്ഥിതിയിലായി. പൊതുയോഗവും പള്ളിക്കമ്മറ്റിയും വികാരിയച്ചൻറെ വെറും ഉപദേശകസമിതികളായി തരം താഴ്ത്തപ്പെട്ടു. മാർതോമാനസ്രാണി ക്രിസ്ത്യാനികളുടെ പള്ളിസ്വത്തുഭരണത്തിലെ ജനാധിപത്യം പൂർണമായും നഷ്ടമായി. പള്ളികളിലും രൂപതകളിലും കണക്കില്ലാത്ത വരുമാനമായതോടെ പുരോഹിതരുടെ അഹന്തയും ഹുങ്കും വർദ്ധിച്ചു. വഴിപിഴച്ച ജീവിതത്തിലേയ്ക്ക് സഭാധികാരികളെ നയിക്കാൻ അത് ഇടയാക്കി. സഭയിലെ ധാർമിക അധഃപതനത്തിന് തടയിടാനും ഇടവകക്കാരുടെ ന്യായമായ അധികാരാവകാശങ്ങളെ തിരികെപ്പിടിക്കാനും ചർച്ച്‌ ആക്ട് നിയമമാകുക അനിവാര്യമായിഭവിച്ചു. ആദിമസഭാസമൂഹത്തെ ഒന്നിച്ചുകൂട്ടി, യേശുശിഷ്യന്മാർ ദൈവവചന ശുശ്രൂഷയിൽ മാത്രം ശ്രദ്ധ കേന്ത്രീകരിക്കുകയും ഭൗതികകാര്യവിചാരച്ചുമതല മറ്റുള്ളവരെ ഏല്പിക്കുകയുമാണ് ചെയ്‌തത്‌ (അപ്പ. പ്രവ. 6: 1-6). അപ്പോസ്തലപിൻഗാമികൾ എന്നവകാശപ്പെടുന്ന ഇന്നത്തെ മെത്രാന്മാർ സ്നേഹത്തിൻറെയും കൂട്ടായ്‌മയുടെയും ആ സുവിശേഷം മറന്ന് സ്വത്തിൻറെ കലഹത്തിൽ വ്യാവൃതരായിരിക്കയാണ്.

അല്മായൻറെ അവകാശവും കടമയുമായ പള്ളികളുടെ ഭൗതികസ്വത്തുഭരണത്തിന് നിയമം കൊണ്ടുവരുവാൻ സർക്കാർ ആലോചിക്കുമ്പോൾ അല്മായൻറെ പക്ഷത്ത് നിലയുറപ്പിക്കേണ്ട കേരളത്തിലെ അഖില കേരള കത്തോലിക്കാ കോൺഗ്രസ് (എകെസിസി), അമേരിക്കയിലെ സിറോ മലബാർ കാത്തലിക് കോൺഗ്രസ് (എസ്എംസിസി) തുടങ്ങിയ അല്‌മായരെ പ്രതിനിധീകരിക്കുന്നുയെന്ന് അവകാശപ്പെടുന്ന സംഘടനകൾ മെത്രാൻ പ്രീണനത്തിനായി മറുകണ്ടം ചാടി പള്ളിനിയമത്തിനെതിരായി പ്രസ്‌താവനകൾ ഇറക്കിയും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചും ചാനൽ ചർച്ചകളിൽ പങ്കെടുത്തും അല്മായരെ ഒറ്റിക്കൊടുക്കുന്നത് ഈ അടുത്തകാലത്ത് നാം കണ്ടതാണ്. കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ ലെയ്റ്റി കൗൺസിൽ സെക്രട്ടറി അഡ്വ വി സി  സെബാസ്റ്റ്യൻ നേർകാഴ്ച എന്ന പ്രസിദ്ധീകരണത്തിൽ (മാർച്ച് 26, 2019, പേജ് 26) "വിവാദമാകുന്ന ചർച്ച് ബിൽ" എന്ന ലേഖനംതന്നെ ഇതിന് ഉദാഹരണമാണ്. ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ശിപാർശ ചെയ്‌തിരിക്കുന്ന കരടുബില്ലിനെത്തന്നെ ആക്ഷേപിക്കുന്നതാണ്, ആ ലേഖനം. പള്ളിസ്വത്തുക്കൽ ഭരിക്കുന്നത് കാനോൻ നിയമപ്രകാരം ഇടവകവികാരിയും രൂപതാമെത്രാനുമാണെന്നുള്ള സത്യത്തെ മറച്ചുവെച്ച് ഉപദേശാവകാശം മാത്രമുള്ള അല്മായരാണ് എന്ന പച്ചക്കള്ളം എഴുതാൻ അഡ്വ സെബാസ്റ്റ്യന് ഒരു മടിയുമില്ല. കാരണം മെത്രാൻ സംരക്ഷകർ കലക്കവെള്ളത്തിൽ നീൻപിടിക്കാൻ മിടുക്കരും ആത്‌മാർത്ഥത തൊട്ടുതേച്ചിട്ടില്ലാത്തവരുമാണ്. ക്രിസ്‌തുവിരുദ്ധവും അധികാരപ്രമത്തവുമായ ഒരു ചട്ടക്കൂട്ടിലേയ്ക്കു  ദൈവജനത്തെ മെരുക്കിയെടുക്കുന്ന ആധികാരികനീക്കത്തിൽനിന്നും സഭാപൗരരെ മോചിപ്പിക്കാൻ കടപ്പെട്ടിരിക്കുന്ന അല്മായപ്രമുഖരും അല്‌മായസംഘടനകളും മെത്രാന്മാർക്ക് ആവശ്യാനുസരണം എടുത്തുപയോഗിക്കാനുള്ള ഉപകരണങ്ങളായി          അധഃപതിക്കുന്നതാണ് അതിനു കാരണം. അത്തരം വ്യക്തികളെയും സംഘടനകളെയും ഈയവസരത്തിലെങ്കിലും നാം തിരിച്ചറിയേണ്ടതാണ്. ഈ സാഹചര്യത്തിലാണ് സഭാധികാരികളുടെ അംഗീകാരമോ പ്രോത്സാഹനമോ പ്രതീക്ഷിക്കാതെ ജന്മംകൊണ്ട കെസിആർഎം നോർത് അമേരിക്ക എന്ന സ്വാതന്ത്രസംഘടനയുടെ പ്രസക്തി നാം മാനസ്സിലാക്കേണ്ടതും ആ സംഘടനയുമായി സഹകരിച്ചു പ്രവർത്തിക്കേണ്ടതും.

മാമോനെ  കൈയ്യടക്കി അതിൽ കടിച്ചുതൂങ്ങി കിടക്കാൻ സഭാധികാരികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളെയും കാരണങ്ങളെയുംപ്പറ്റിയുള്ള പുതിയ ഉൾക്കാഴ്ചകൾ ശ്രീമതി ഇന്ദുലേഖ നമ്മുടെ മുമ്പിൽ അവതരിപ്പിക്കുമെന്ന് കരുതാം.

ടെലികോൺഫെറെൻസിൻറെ വിശദ വിവരങ്ങൾ:

ഏപ്രിൽ 10, 2019, ബുധനാഴ്ച (April 10, 2019, Wednesday) 9 PM (EST)

Moderator: Mr. A. C. George

The number to call: 1-605-472-5785; Access Code: 959248#

 

No comments:

Post a Comment