Translate

Friday, September 28, 2012

അല്മായരും  അവകാശങ്ങളും 

By George Katticaren 

 
ആഗസ്റ്റ് മാസം ലക്കത്തിനു പുറമെ സോള്‍ ആന്‍ഡ് വിഷന്‍ ഒരു സപ്‌ളിമെന്റ് പ്രസിദ്ധീകരിക്കുവാന്‍ നിര്‍ബന്ധിതരായി. അതിനു ഞങ്ങളെ പ്രേരിപ്പച്ച സാഹചര്യമിതാണ്.  ജര്‍മനിയില്‍ താമസിക്കുന്ന കേരളകത്തോലിക്കര്‍, പ്രത്യേകിച്ച് സീറോമലബാര്‍ സമൂഹത്തിലെ നേതാക്കന്മാര്‍ ഉള്‍പ്പടെ പലരും എങ്ങിനെയാണ് ജനങ്ങളുടെ വികാരങ്ങളും പ്രതിഷേധവും നാട്ടിലുള്ള സഭാധികരികളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടുവരിക എന്ന വിഷയത്തില്‍ ഞങ്ങളുമായി ബന്ധപ്പെട്ടു. നാട്ടിലുള്ള സഭാധികാരികളുടെ ആശീര്‍വാദത്തോടെ കല്‍ദായവല്‍ക്കരണത്തിന്റെ ഭാഗമായി 2012 സെപ്റ്റംബര്‍ നാലും അഞ്ചും തിയതികളില് സീറോമലബാര്‍ അല്‍മായ കമ്മീഷന്‍ കോളോണില്‍ ലെയ്റ്റി സെന്റര്‍ തുടങ്ങുന്നു. കൂടാതെ കോളോണില്‍ സീറോമലബാര്‍ പാര്യമ്പര്യത്തെക്കുറിച്ച് സെമിനാര്‍   സംഘടിപ്പിക്കുന്നുവെന്നാണ് അല്‍മായകമ്മീഷന്‍പരസ്യം ചെയ്തിരുന്നത്. കോളോണില്‍ നടക്കാന്‍ പോകുന്ന ഒരുസങ്കീര്‍ണപ്രശ്‌നമാണെന്നു ജനങ്ങള്‍ ഇതിനെ കണ്ടു . കാരണം ക്രൂശിതരൂപത്തിനുപകരം മാര്‍ തോമാ കുരിശ്ശെന്ന മണിക്കേയന്‍ കുരിശ്ശിനു പ്രധാന്യം നല്‍കുന്നതാണ് പുതിയ പാര്യമ്പര്യ സിദ്ധാന്തങ്ങള്‍.  ഇതു തികച്ചും അധികാരദുര്‍വിനിയോഗവും ക്രിസ്തിയവിശ്വാസത്തോടുള്ള വെല്ലുവിളിയുമാണ്.
 
ജര്‍മ്മനിയില്‍ കുടിയേറിപാര്‍ത്തിട്ടുള്ള സീറോമലബാര്‍ സമുഹത്തിന്റെ വിശ്വാസത്തെ വൃണപ്പെടുത്തുന്ന ഒരു പദ്ധതി ആയതുകൊണ്ട് ഈ ജേര്‍ണലും കൂടി ഉള്‍പ്പെടുന്ന സമൂഹം വികാരഭരിതരായതില്‍ ഒട്ടും അത്ഭുതപ്പെടാനില്ല.. മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ ശബ്ദിക്കുകയെന്നതാണ് സോള്‍ ആന്‍ഡ് വിഷ്യന്റെ പ്രവര്‍ത്തനലക്ഷ്യം. ജനങ്ങളുടെ പ്രതിഷേധവും വികാരവും യഥാസമയം സഭാധികാരികളുടെയും പൊതുശ്രദ്ധയിലും കൊണ്ടു വരുന്നതിന്റെ ധാര്‍മ്മിക ചുമതല ഞങ്ങള്‍ നിര്‍വഹിച്ചു. ഇതിന്റെ ഫലമായി ഉലകം ചുറ്റാന്‍ യൂറോപ്പില്‍ എത്തിയ അല്‍മായകമ്മീഷന്‍ ഏതു വഴിക്കുപോയി എന്നതാര്‍ക്കും അറിവില്ലാ.
 
കരയുന്നവര്‍ക്കുമാത്രമേ രാഷ്ട്രീയത്തിലും സഭയിലും തങ്ങളുടെ മനുഷ്യാവകശങ്ങള്‍ നേടിയെടുക്കുവാന്‍ സാധിക്കുകയുള്ളു എന്ന സ്ഥിതിവിശേഷം പരിതാപകരം തന്നെ. പട്ടിണികോലങ്ങളായ നേര്‍സു സഹോദരിമാര്‍ ന്യായവേതനത്തിനുവേണ്ടി സമരംചെയ്ത് നിരാശരായി ജീവിതം അവസാനിപ്പിക്കാമെന്നു തീരുമാനമെടുത്തു നാലാം നിലയില്‍ നിന്നും എടുത്തു ചാടുവാന്‍ ശ്രമിച്ചപ്പോഴും കാഴ്ചക്കാരെപോലെ നോക്കിനിന്നവരാണ് നമ്മുടെ സഭാധികാരികള്, അതേ സമയത്ത് പാവപ്പെട്ടവരെ സഹായിക്കുവാന്‍ വിദേശത്തുംനിന്നും സമ്പാദിക്കുന്ന കോടികള്‍ കുമിഞ്ഞു കുടുന്നു. സഭയിലെ ധാര്‍മ്മികത എവിടെയോ നഷ്ടപ്പെട്ടു. അദ്ധ്യാന്മികതയുള്ളവര്‍ക്കേ ധാര്‍മ്മികതയുണ്ടാകാറുള്ളൂ. സഭാനവീകരണത്തിന്റെ ആവശ്യകതെയാണ് ഇതു ചൂണ്ടികാണിക്കുന്നത്.
 
യൂറോപ്പില്‍ ഒരു സീറോമലബാര്‍ ബിഷപ്പോ വികാരിയത്തോ ഇല്ല. ആ നിലയ്ക്ക് ഇവിടെ വരുന്ന പ്രവാസി സീറോമലബാര്‍ വിശാസികള്‍ക്കു ഒരേ ഒരു മാര്‍ഗ്ഗം മാതൃസഭവിട്ടു ലോക്കല്‍ ലത്തീന്‍ പള്ളിയില്‍ ചേരുകയെന്നുള്ളതാണ്. അതു കൊണ്ട് സീറോമലബാര്‍ വിശ്വാസികള്‍ ഇവിടത്തെ ലത്തീന്‍ ബിഷപ്പിന്റെ അധികാരപരിധിയിലാണ്. സീറോമലബാര്‍ അല്മായ കമ്മീഷന്‍ ഇവിടെവന്ന് വേറൊരു ബിഷപ്പിന്റെ അധികാരപരിധിയില്‍ അനധികൃതമായി കൈകടുത്തുന്നത് നിയമവിരുദ്ധമാണ്.
 
കര്‍ദ്ദിനാള്‍ ആലംഞ്ചേരിയുടെ നേതൃത്വത്തിലുള്ള സിനഡ് ഏതു അടിസ്ഥാനത്തിലാണ് സീറോമലബാര്‍ അല്‍മായ കമ്മീഷന് ലോകവ്യാപകമായ പ്രവര്‍ത്തനഅംഗീകാരം കൊടുത്തിരിക്കുന്നതെന്ന് എത്ര ആലോചിട്ടും മനസ്സിലാകുന്നില്ലാ.  നിയമപരമായി പള്ളികരം കൊടുത്തു വേറൊരു ബിഷപ്പിന്റെ അധികാരപരിധിയില്‍ വസിക്കുന്ന വിശ്വാസികളുടെ കാര്യത്തില്‍ സീറോ മലബാര്‍‍ അല്‍മായ കമ്മീഷനോ അതിന്റെ ചെയര്‍മാന്‍ ബിഷപ്പിനോ കൈകടത്താന്‍ നിയമം അനുവദിക്കുന്നില്ലായെന്നാണ് പേപ്പല്‍ കാനോനിക്കല്‍ ഓര്‍ഡറില്‍ നിന്നും മനസ്സിലാക്കുന്നത്. പ്രത്യേകിച്ച് ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ് എന്ന രാജ്യങ്ങളില്‍. അല്‍മായ കമ്മീഷന്റെ യൂറോപ്പിലെ പ്രവര്‍ത്തനം നിയമവിരുദ്ധമയതുകൊണ്ട് അത് സംഘര്‍ഷങ്ങള്‍ക്കും ചേരിതിരിവിനും വഴിതെളിയിക്കുമെന്നതില്‍ ഒട്ടും സംശയമില്ലാ.
 
 
അല്‍മായകമ്മീഷനെ ഇതര രാജ്യങ്ങളില്‍ പറഞ്ഞുവിട്ടു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക എന്നതാണോ സീറോമലബാര്‍ സിനഡിന്റെ അജണ്ട. പോപ്പിനെ വെല്ലുവിളിക്കാനും ഒരു സമാന്തരസഭയ്ക്കു രുപം കൊടുക്കാനുമുള്ള രഹസ്യ പദ്ധതിയുടെ ഭാഗമായിട്ടാണ് ജനങ്ങള്‍ ഇതിനെ കാണുന്നത്.
സീറോമലബാര്‍ സഭയെ പറ്റി നല്ലൊരുപര്യസമാണ് ബി.അങ്ങാടിയാത്ത് അമേരിക്കയിലുണ്ടാക്കിയിട്ടുള്ളത്. അവിടെയുള്ള സീറോമലബാറികളുടെ കഷ്പാടുകളും യാതനകളും അറിയാവുന്നവര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും അങ്ങനെയൊരു സംവിധാനം യൂറോപ്പിലുണ്ടാകാരുതെന്നാണ്.
 
.എന്താണ് ഈ അല്‍മായ കമ്മീഷന്‍? 

 മൂന്നുമെത്രാന്മാരുടെ സംഘടന. അല്‍മായ കമ്മീഷന്‍ എന്ന ഓമനപ്പേര്. ചെയര്‍മാന്പദം കാഞ്ഞിരപ്പള്ളി ബി. മാത്യു അറക്കന്‍ അലങ്കരിക്കുന്നു. ഒരു അല്മായ സെക്ക്രട്ടറിയെ    നിയമിച്ചിട്ടുണ്ട്  . വേറെ അല്മായിരില്ല. ലോകമെമ്പാടുമുള്ള സീറോമലബാര്‍ വിശ്വാസികളുടെ പ്രാതിനിധ്യം അപഹരിച്ചു അവരെ ഒതുക്കി ഭരിക്കുന്ന ഒരു മെത്രാന്‍ സംവിധാനം എന്നതില്‍ കവിഞ്ഞ് ഇതിനെ വിശേഷിപ്പിക്കുവാന്‍ സാധിക്കുകയില്ലാ. ഉത്തരത്തില്‍ ഇരിക്കുന്ന പല്ലി ചിലച്ചു കൊണ്ടു പറയുന്നത് താനാണ് ഉത്തരം മുഴുവന്‍ താങ്ങുന്നതെന്ന്. അതേ രീതിയിലാണ് ഈ കമ്മീഷന്റെ ഏക അല്‍മായനായ സെക്ക്രട്ടറിയദ്ദേഹം പറയുന്നതും പത്രപ്രസ്താവനകള്‍ അടിച്ചിറക്കുന്നതും.
 
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കഴിഞ്ഞിട്ട് അന്‍പതു കൊല്ലം കഴിഞ്ഞു. ഇനിയൊരു അന്‍പതു കൊല്ലം കഴിഞ്ഞാലും കൗണ്‍സില്‍ നിര്‍ദ്ദേശിച്ച അല്‍മായരുടെ അവകാശങ്ങള്‍ സീറോമലബാര്‍ സഭയില്‍ നടപ്പിലാക്കുമെന്നു പ്രതീക്ഷിക്കേണ്ട.
 
 
എന്താണ് ഈ അല്‍മായ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍?

മഹാരാഷ്ട്ര സംസ്ഥാനത്തും , ടാന്‍സാനിയ മൊസാംബിക്ക് എന്നി രാജ്യങ്ങളിലും റിയല്‍എസ്‌റ്റേറ്റ് ബിസിനസ്സ് രംഗത്താണ് അല്‍മായ കമ്മീഷന്‍ വ്യാപൃതരായിരിക്കുന്നുവെന്നു ഗുരുതരമായ ആരോപണം `അല്മായശബ്ദം' ` സീ റോമലബാര്‍വോയ്‌സ് ' എന്നീ ബ്ലോഗുകാര്‍ ഉന്നയിച്ചിട്ടും എന്തുകൊണ്ടു അല്‍മായ കമ്മീഷന്‍ നിശ്ബദ്ധത പാലിക്കുന്നു?
എന്തുകൊണ്ടു  സീറോമലബാര്‍ ബിഷപ്പ് സിനഡ് ഇതെപറ്റി ഒരക്ഷരം പറയാതെ മൗനം പാലിക്കുന്നു? അല്‍മായകമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ മാത്യു അറക്കന്‍ ഭൂമി ഇടപാടില്‍ സ്വന്ത സഹോദരനെ പറ്റിച്ച കഥ പുറത്തു വന്നിരിക്കുന്നു. ഒരു സുപ്രഭാതത്തില്‍ ദീപിക പാഴ്‌വിലക്ക് ഒരു മുസ്‌ലിം യുവാവിന് വില്ക്കുകയും സ്വര്‍ണവിലക്ക് അതുതിരിച്ചുവാങ്ങുകയും ചെ യ്ത കഥ ജനങ്ങള്‍ മറന്നിട്ടില്ല. അതേ ബിഷപ്പ് നേതൃത്വം കൊടുക്കുന്ന അല്‍മായകമ്മീഷനാണ് എല്ലാ രുപതകളിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാന്‍ ബിഷപ്പ് സിനഡ് പച്ചക്കൊടികാട്ടിയത്. അന്നു തന്നെ നൂറുകൊല്ലം പഴക്കമുള്ള അല്‍മായസംഘടന, ഓള്‍ കേരള കാത്തലിക്ക് കോണ്‍ഗ്രസിന്റെ തോളത്തു തട്ടി അതിനും അംഗീകാരവും കൊടുത്തു. ഒരു പഞ്ചപാണ്ഡവ കൗരവയുദ്ധത്തിനുള്ള സകല സന്നാഹങ്ങളും ഒരുക്കി കഴിഞ്ഞു.
 
എകെസിസിയെന്ന ആനയെ പള്ളിപറമ്പില്കൊണ്ടു വന്നു കെട്ടി ചങ്ങലയ്ക്കിടുക.  കാഞ്ഞിരപള്ളിയിലെ മിടുക്കമാരായ പാപ്പാന്മാരെകൊണ്ടു മെരുക്കിയെടുത്ത് തടിപിടിപ്പിക്കുക എന്ന ലക്ഷ്യം. എപ്പോഴാണ് ആനക്ക് മദം പൊട്ടുന്നതെന്ന് കാക്കനാടന്‍സ്രിക്പിറ്റില്‍ കാണുന്നില്ലാ. പ്രായം ചെന്ന ആനയായതുകൊണ്ടു അങ്ങനെയൊന്നും സംഭവിക്കുകയില്ല എന്നാണ് കണ ക്കുകൂട്ടല്‍.
 
മാര്‍ തോമാ കുരിശ്ശെന്ന മാണിക്കേയന്‍ കുരിശ്.
 
തോമാ സ്ലീഹ ജീവിച്ചിരുന്നപ്പോള്‍ മാണിക്കേയന്‍ കുരിശ്ശ് അദ്ദേഹം കണ്ടിട്ടില്ല. ഇന്ന് അത് അറിയപ്പെടുന്നത് മാര്‍ തോമാ കുരിശ്ശെന്ന പേരിലാണ്. നാലാം ശത കത്തില്‍ പേര്‍ഷ്യാക്കരുടെ വരവോടെയാണ്് ഈ ശില്പകല ഇന്‍ഡ്യയിലും കേരളത്തിലെ പല സ്ഥലങ്ങളിലും പ്രചരിച്ചത്. നാലാം ശതകത്തില്‍ പേര്‍ഷ്യാക്കാര്‍ സ്ഥാപിച്ച പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടുകിട്ടിയതാണ് മാണിക്കേയന്‍ കുരിശ്. 1547ലാണ് പോര്‍ത്തുഗ്ഗീസുകാര്‍ ഇത് കണ്ടെടുക്കുന്നത്. കണ്ടുകിട്ടിയ സ്ഥലത്തിനു തോമസ് നഗരം (Santhome=
City of Thomas) എന്ന പേരും നല്‍കി. അവര്‍ മാണിക്കേയന്‍ കുരിശിന് കൊടുത്തപേര് Cross of Santhome എന്നാണ്. പോര്‍ത്തുഗ്ഗീസുകാര്‍ എവിടെയെല്ലാം കോളനികള്‍ സ്ഥാപിച്ചുവോ അവിടെയെല്ലാം സെന്റ് തോമാ കഥകള്‍ മെനയുന്നതില്‍ അവര്‍ സമര്‍ത്ഥരായിരുന്നു. അതിലും മിടുക്കമരായിരുന്നു സീറോമലബാര്‍ സഭയിലെ നമ്മുടെ സഭാധികാരികള്‍. `സെന്റ് തോമാസ്‌നഗരത്തിന്റെ കുരിശ്ശെന്നു അര്‍ത്ഥം വരുന്ന Cross of Santhome എന്ന പേരിലെ santhome എന്നവാക്കില്‍ i,t, എന്ന രണ്ടക്ഷരങ്ങള്‍ കൂട്ടിചേര്‍ത്ത് Cross of Saint Thomas ആക്കി മാറ്റി. അങ്ങനെയാണ് മാണിക്കേയന്‍ കുരിശ്ശു മാര്‍ തോമാ കുരിശ്ശായി മാറിയത്. ഈ മാര്‍ തോമാ കുരിശി ന് തോമാസ്ലീഹയായിട്ടു യാതൊരു ബന്ധവുംമില്ല എന്നാണ് സഭയിലെ പണ്ഡിതന്മാാര്‍ പറയുന്നത്.
 
1977-ല്‍ കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായപ്പോള്‍ രൂപതാഅധികാരികള്‍ ഈ കുരിശിനെ ദത്തെടുത്തു. ഈ കെട്ടുകഥ പ്രസ്താനത്തിന് ക്രുശിതരൂപവുമായി തുലനം ചെയ്യുവാന്‍ യാതൊരു യോഗ്യതയുമില്ലാ. ഇതെല്ലാം അറിയാമായിരുന്നിട്ടും ക്രൂശിതരൂപത്തിനു പകരം മാണിക്കേയന്‍ കുരിശ് ദേവാലയങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ ‍ തുടങ്ങി. ഈ പ്രശ്‌നം ഇതുവരേയുള്ള ജനങ്ങളുടെ ക്രിസ്തീയവിശ്വാസത്തോടുള്ള ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണിപ്പോള്‍. സഭയില്‍ ചേരിതിരിവിന് തുടക്കം കുറിച്ചു. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന സ്ഥിതിയിലേക്ക് സംഗതികള്‍ വഷളായി കൊണ്ടിരിക്കുന്നു. ഏറ്റവും അധികം ദുരിതം അനുഭവിക്കുന്നത് അമേരിക്കയിലെ സീറോമലബാര്‍ സമൂഹമാണ്. ചിക്കാഗോ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയാത്ത് അദ്ദേഹത്തിന്റെ കീഴിലുള്ള പള്ളികളില്‍ മാണിക്കേയന്‍ കുരിശ് നിര്‍ബന്ധിതമാക്കിയതോടെ യുദ്ധസമാനമായ അന്തരീക്ഷമാണ് ഇപ്പോളവിടെ നിലവിലുള്ളത്.
 
``ദൈവം ആത്മാവാണ്. അവിടുത്തെ ആരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത് (യോഹ: 4:24)'.
 
മാര്‍ തോമാ കുരിശു അസത്യമാണെന്നു തിരിച്ചറിഞ്ഞ ഫരീദാബാദിലെ ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര അദ്ദേഹത്തിന്‍റെ കീഴിലുള്ള പള്ളികളില്‍ നിന്നും മാണിക്കേയന്‍ കുരിശു മാറ്റി തല്‍സ്ഥാനത്ത് ക്രൂശിതരൂപം സ്ഥാപിക്കുവാന്‍ നിര്‍ദ്ദേശം നല്‍കി. ഇത് കേരളത്തിലെ എല്ലാ പള്ളികളിലും പ്രത്യേകിച്ചു അമേരിക്കയിലെ സീറോമലബാര്‍ പള്ളികളിലും സംഭവിക്കുങ്ങവാന്‍ നമുക്കു ദൈവത്തോടു പ്രാര്‍ത്ഥിക്കാം.
സെപ്റ്റംബര്‍ 2012 ലക്കം സോള്‍ ആന്‍ഡ്‌ വിഷനില്‍ പ്രസിദ്ധീകരിച്ച പത്രാധിപക ലേഖനം.

Web: soulandvision.blogspot.com

No comments:

Post a Comment