Translate

Sunday, February 10, 2013

മാ നിഷാദ!

കേരളത്തിലെ സ്ത്രീകള്‍ക്ക് പരുഷവേട്ടാളന്മാരോടുള്ള ഭയത്തിന്റെ സ്ഥാനത്ത് ചെറുത്തുനില്‍പ്പിന്റെ ചങ്കൂറ്റം പ്രകടിപ്പിക്കാന്‍ പക്വതയായിത്തുടങ്ങി എന്ന് ഈ ദിവസങ്ങളിലെ സംഭവവികാസങ്ങള്‍ തോന്നിപ്പിക്കുന്നു. ഇന്ത്യന്‍പുരുഷാരം അധഃപതനത്തിന്റെ ഏറ്റവും താഴത്തെ തട്ടില്‍ എത്തിനില്‍ക്കുകയാണ്. സ്ത്രീയുടെ മൌനസഹനത്തിന് ഈ സമൂഹത്തില്‍ ഇനി സ്ഥാനമില്ല. എല്ലാ നൊമ്പരങ്ങള്‍ക്കും ശിരസ്സ്‌ നമിക്കുന്ന സ്ത്രീകളുടേത് എന്ന ഓമനപ്പേര് ഭാരതത്തിന്‌ ഇനിയും ചേരണമോ? കൈയൂക്കും ധാര്ഷ്ട്യവും മാത്രമല്ല ഔദ്യോഗികസ്ഥാനങ്ങളും അളവറ്റ പണവും ഉപയോഗിച്ച് സ്ത്രീത്വത്തെ ഏറ്റവും നികൃഷ്ടമായി ഹിംസിക്കുകയും അതിനുശേഷം അടിമുടി  അവഹേളിക്കുകയും ചെയ്യുന്ന വൃത്തികെട്ട നപുംസകങ്ങള്‍ക്കെതിരേ ഇനിയും അവര്‍ അണിനിരക്കുന്നില്ലെങ്കില്‍ സ്ത്രീകള്‍ക്ക് ഇവിടെയിനി ഒരു ഭാവിയുമില്ല. ന്യായാധിപന്മാര്‍ പോലും സ്ത്രീകളെ കണ്ടിട്ടില്ലാത്ത രീതിയില്‍ മ്ലേശ്ചമായ ഭാഷയുപയോഗിച്ച് ഇതിനു മുമ്പുണ്ടായിട്ടില്ലാത്ത വിധത്തില്‍ തരംതാണുപോകുന്നത് ഈ രാജ്യത്തിന്റെതന്നെ മഹാമാനഹാനിയായി കാണാന്‍ ഇനിയൊട്ടും വൈകിക്കൂടാ. നമ്മുടെ സ്ത്രീകളുടെ വേദനയില്‍ കുതിര്‍ന്ന ഓരോ വാക്കും ഈ നാടിനെ രക്ഷിക്കാന്‍ പോരുന്നതായി ശക്തിയാര്‍ജ്ജിക്കട്ടെ. പുരുഷന്മാരെപ്പോലെ സ്ത്രീകളും ദൈവത്തിന്റെ സൃഷ്ടികളാണെന്ന് തത്ത്വമസി കണ്ടെത്തിയ ഭാരതത്തിലെ ജനം എന്നുമുതല്‍ക്കാണ് മറന്നുപോയത്?

ആരാഴ്ച്ചകളോളം കരുത്തരായ പുരുഷന്മാരുടെ ബലത്തിനടിയില്‍ ചതഞ്ഞുകിടന്ന്, ബോധം വരുമ്പോഴൊക്കെ,  അടുത്തില്ലാത്ത അമ്മയെ വിളിച്ചുകരഞ്ഞ ഒരു പെണ്‍കുഞ്ഞിന് എന്തുകൊണ്ട് ഓടിപ്പോകാമായിരുന്നില്ല എന്ന് ചോദിക്കാന്‍മാത്രം അറുവിഡ്ഢികളായ നിയമജ്ഞര്‍ എങ്ങനെയാണ് ആര്‍ഷഭാരതത്തിലെ ന്യായാസനങ്ങളില്‍ കയറിപ്പറ്റുന്നത്? കണ്ണീര്‍പ്പടങ്ങളിലൂടെ അലയാന്‍ വിധിക്കപ്പെട്ട അമ്മമാരുടെയും അച്ഛന്മാരുടെയും സഹോദരീസഹോദരന്മാരുടെയും വേദനയ്ക്ക് ഒരു വിലയും കല്‍പ്പിക്കാത്ത  അര്‍ദ്ധവൃദ്ധന്മാര്‍ അധികാരക്കസേരകളില്‍ അമര്‍ന്നിരുന്നു ചിരിക്കുമ്പോള്‍ ഒരു രാഷ്ട്രമാണ് അവഹേളിക്കപ്പെടുന്നത്. പെണ്കുഞ്ഞുങ്ങള്‍ക്ക് ജീവിക്കാനുതകുന്ന നാടല്ല ഇതെന്നു മനസ്സിലാക്കി ഇവിടത്തെ അമ്മമാര്‍ തങ്ങളുടെ നവജാതകളെ കൊന്നുകളയണമെന്നാണോ നമ്മുടെ രാഷ്ട്രീയ നരാധമന്മാര്‍ പറഞ്ഞുവയ്ക്കുന്നത്? ഈ രണ്ടായിരത്തിപ്പതിമൂന്നില്‍ തന്നെ എത്രയെത്ര ലജ്ജാവഹമായ ദുരന്തങ്ങളാണ് ഇന്ത്യയില്‍ സ്ത്രീത്വം ഏറ്റുവാങ്ങേണ്ടിവന്നത്! ഈ നാട്ടിലെ പുരുഷന്മാര്‍ക്ക്‌ എങ്ങനെ ഇതിനൊക്കെ ആകുന്നു? ഇവര്‍ ശപിക്കപ്പെട്ട ഉദരങ്ങളുടെ ഫലങ്ങളായിരിക്കണം. ഒരു യുവതിയുടെ പ്രകാശം സ്ഫുരിക്കുന്ന കണ്ണുകളിലേയ്ക്ക് ഈ വിടന്മാര്‍ ഒരിക്കലും നോക്കിയിട്ടുണ്ടാവില്ല. ഒരു സ്ത്രീയുടെ നിര്മ്മലതയെ ഇവന്മാര്‍ ഒരിക്കല്‍പോലും അറിഞ്ഞിട്ടുണ്ടാവില്ല. സ്ത്രീത്വത്തെ ആരാധിച്ചിരുന്ന ഈ നാട്ടില്‍ സ്ത്രീയുടെ ഉടല്‍ പീഡനനിമിത്തമായിത്തീരുന്നത് എന്തുകൊണ്ട് എന്ന് ചിന്തിക്കാന്‍ കഴിവുള്ള ഏവരും അന്വേഷിക്കേണ്ടതാണ്. സ്ത്രീയുടെ ഉടലിനെ നിന്ദിച്ചുകൊണ്ട്, ഒരു ദേശത്തിന്റെയോ വംശത്തിന്റെയോ മുഴുവന്‍ ആത്മാഭിമാനത്തെ നിങ്ങള്‍ക്ക് തകര്‍ക്കാനാവും എന്ന്  'സഞ്ചാരിയുടെ ദൈവ'ത്തില്‍ ബോബി ജോസ് കുറിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ആവര്‍ത്തിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. "എത്രയോ സംവത്സരങ്ങള്‍കൊണ്ട് പ്രകൃതിയും ഈശ്വരനും കൂടിയാണ് സ്ത്രീയെ ആര്‍ദ്രതയുടെ സമാനതയായി രൂപപ്പെടുത്തിയത്. അതിനെ നിഷേധിക്കുന്നവര്‍ പ്രപഞ്ചനിയമങ്ങളെയാണ് നിഷേധിക്കുക; ഭൂമിയുടെ താളങ്ങളെയാണ് ചോദ്യം ചെയ്യുക; സ്വന്തം സ്വത്വത്തെയാണവര്‍ അപ്പോള്‍ തള്ളിപ്പറയുക."  

5 comments:

  1. "ഭാരതസ്ത്രികള്‍ക്ക് ഭാവശുദ്ധിയും, പുരുഷന് കാട്ടാളത്തവും" ഇതാണ് ഇന്നു ലോകം കാണുന്ന ഭാരതം .... "മാ നിഷാദ" ,ആദ്യ കവിയുടെ രോദനം ,ആദ്യ കവിത ഇന്നും ഭാരതം കേട്ടില്ല എന്ന് തോന്നിപോകും ....രാമായണം പാടിയ കവിയുടെ കണ്ണീരു ഭാരതത്തിനിനിയും വേണോ ഇവിടുത്തെ ജലക്ഷാമം മാറ്റാന്‍.... .. ..എല്ലാ മനസ്സുകളും മനനം ചെയ്യേണ്ട സമയമായി ..മൌനമായി ഇരിക്കരുതേ ..ചിലപ്പോള്‍ മൌനം മരിച്ചതിനു തുല്യമാകും ..

    ReplyDelete
  2. യൂടുബില്‍ മൈക്രോബയൊളജിസ്റ്റ് ഡോക്റ്റര്‍ രജിത്ത് കുമാറിന്റെ ഒരു പ്രഭാഷണം കേട്ടു. സ്ത്രീത്വത്തെ അപമാനിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പ്രതിഷേധിച്ചു ഒരു യുവതി സദസില്‍നിന്ന് ഇറങ്ങി പോവുന്നതും കാണാം. ഒരു പുരുഷന് ഒരു സ്ത്രീയില്‍ ബീജം അര്‍പ്പിക്കുവാന്‍ പത്തുമിനിട്ട് മതിയെന്നും സ്ത്രീ പത്തുമാസം കുഞ്ഞിനെ ചുമക്കണമെന്നും അതുകൊണ്ട് സ്ത്രീ അടങ്ങിയൊതുങ്ങി കഴിയണമെന്നും പ്രസംഗിക്കുന്നതുകേള്‍ക്കാം. ഗീതയും ഖുറാനും ബൈബിളും ഉദ്ധരിച്ചു നൂറു കണക്കിനു പെണ്‍കുട്ടികളെ ഇയാള്‍ പരിഹസിക്കുന്നതായും തോന്നിപോയി.

    ഈ വേദപുസ്തകങ്ങളില്‍ ഇദ്ദേഹത്തിന്റെ മനുഷ്യശാസ്ത്രം എഴുതപ്പെട്ടിട്ടുണ്ടെന്നും അവകാശപ്പെടുന്നു. പോരാഞ്ഞും ഇദ്ദേഹം മൂന്നു വേദപുസ്തകങ്ങളുടെയും രചയിതാവാണ്.താഴെയുള്ള ലിങ്കില്‍ അപക്വമായ രീതിയില്‍ മൂല്യങ്ങളെ താഴ്ത്തികെട്ടിയുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കാം. മറ്റൊരുവശം ചിന്തിച്ചാല്‍ ഇത് മാധ്യമങ്ങളുടെ ഒച്ചപ്പാടല്ലെയെന്നും തോന്നിപ്പോവും.

    സൂര്യനെല്ലിയിലെ ബസന്തിന്റെ വിവാദപ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിജീവിത്തത്തില്‍ ഒളിക്യാമറയില്‍നിന്നും പകര്‍ത്തിയതെന്ന് അവകാശപ്പെടുന്നു. സ്വകാര്യജീവിതത്തിലോ പരസ്യജീവിതത്തിലോ എന്താണെങ്കിലും ശരി, നീതിന്യായ വ്യവസ്ഥ കൈകാര്യം ചെയ്ത ഒരു മനുഷ്യന് സ്ത്രീത്വത്തെ അപമാനിക്കുവാന്‍ അവകാശമില്ല. ഒരു പെണ്‍കുട്ടിയുടെ ചാരിത്രത്തെ എന്തിനു ഒരു അര്‍ദ്ധവൃദ്ധനായ ന്യായാധിപന്‍ അവഹേളിച്ചു? ഒരു സമൂത്തെ മുഴുവന്‍ ഇദ്ദേഹം വെല്ലു വിളിക്കുകയായിരുന്നില്ലെ?

    കോഴിക്കോട് എവിടെയോ അപ്പനെയും അമ്മയെയും പെങ്ങന്മാരേയും തിരിച്ചറിയാതെയാണോ ഈ ന്യായാധിപന്‍ വളര്‍ന്ന സാഹചര്യവുമെന്ന് അറിഞ്ഞാല്‍കൊള്ളാം.രാഷ്ട്രീയബോധം എനിക്കില്ലെങ്കിലും ഇക്കാര്യത്തില്‍ ഞാന്‍ അച്ചുതാനന്ദന്റെ അഭിപ്രായത്തോട് യോജിക്കുന്നു.ജഡ്ജി ബസന്തിന് പ്രായപൂര്‌ത്തിയായ ഒരു മകളും ഉണ്ടെന്നു അറിയുന്നു. എന്തുകൊണ്ട് സ്വന്തം മകളുടെ ചാരിത്രം ഒരു കുട്ടിയെപ്പറ്റി ആക്ഷേപിച്ചപ്പോള്‍,അനവസരത്തില്‍ ഇങ്ങനെ ഒരു പ്രസ്താവന നടത്തിയപ്പോള്‍ ഓര്‍ത്തില്ല? മകളെപ്പറ്റി ചിന്തിച്ചുവോ?

    ഇദ്ദേഹത്തിന്റെ വിധിന്യായവും ഈ സംഭാഷണത്തില്‍ പറഞ്ഞ വിഡ്ഡിത്വംപോലെ കരുതിയാല്‍ മതിയല്ലോ? നിയമം പഠിച്ച ഒരുവന്‍ ഇന്ത്യന്‍ നീതിന്യായത്തെ കുറ്റപ്പെടുത്തുന്നുവെങ്കില്‍ ഇദ്ദേഹത്തിനു ഡിഗ്രികൊടുത്ത കോഴിക്കോട് യൂണിവേഴ്സിറ്റിയോടും സഹതാപം തോന്നുന്നു. നിയമത്തിന്റെയും കോടതിയുടെയും എത്തിക്സ് (ethics) പഠിപ്പിച്ച പ്രൊഫസര്‍ ആരാണെന്നും അറിഞ്ഞാല്‍ കൊള്ളാം.

    ഇദ്ദേഹത്തെപ്പോലുള്ളവര്‍ നീതിന്യായപീഠത്തില്‍ ഇരുന്നത് രാജ്യത്തിനുതന്നെ ഒരു കളങ്കമാണ്. നീതിപീഠത്തില്‍ ഇരുന്ന ന്യായാധിപനായിരുന്ന ബസന്ത് നിയമത്തിനു ഉപരിയല്ല. ഒരു പെണ്‍കുട്ടിക്ക് വിലപറഞ്ഞ ജഡ്ജിയായിരുന്ന ഈ മാന്യനെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്നു തക്കതായ ശിക്ഷ നല്‍കി കൊടുക്കേണ്ടതാണ്.
    http://www.youtube.com/watch?feature=player_embedded&v=Yu2SrZl-8co
    http://www.youtube.com/watch?feature=player_embedded&v=Yu2SrZl-8co

    ReplyDelete
    Replies
    1. ലിങ്കിനു നന്ദി. കൂടുതല്‍ എന്ത് പറയാന്‍? ബോധവത്ക്കരണക്കാര്‍ക്ക് ആര് ബോധവത്ക്കരണം നല്‍കും എന്ന സംശയം ബാക്കി.
      പ്രസംഗത്തില്‍ പ്രതിഷേധിച്ച ആ യുവതി സദസില്‍നിന്ന് ഇറങ്ങി പോവുന്ന കാഴ്ച മനോഹരം.....!!
      കൂട്ടത്തോടെയുള്ള ഒരു ഇറങ്ങിപ്പോക്ക് കാണാനുള്ള ഭാഗ്യം ഉണ്ടായില്ലല്ലോ...എന്ത് ചെയ്യാം ...കാത്തിരിക്കാം...

      Delete
  3. ജോസഫ്‌ മാത്യു തന്നിരിക്കുന്ന ലിങ്കില്‍ പോയി ആ വീഡിയോ ഏവരും ഒന്നു കാണണം. പണ്ഡിതന്മാര്‍ എത്രമാത്രം ഒക്കത്തരം ഉള്ളില്‍ കൊണ്ട് നടക്കുന്നു എന്ന് അപ്പോളറിയാം.

    ReplyDelete
    Replies
    1. ലിങ്കില്‍ പോയി വീഡിയോ കണ്ടു. ഇതുപോലെയുള്ള പണ്ഡിത- മാന്യ ദേഹങ്ങളുടെ ബോധ(മില്ലാത്ത)വത്ക്കരണം കേള്‍ക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ബോധവത്ക്കരണം ആര്‍ക്കാനാവശ്യം എന്ന് തോന്നിപ്പോകും. അത്രയും ശ്രോതാക്കളില്‍ ഒരു ശതമാനംപോലും പ്രതിക്കാതിരുന്നത് കഷ്ടം തന്നെ. ആര്യ എന്ന് ആ ഒരു പെണ്കുട്ടിയെങ്കിലും അത്രയും പ്രതിഷേധം കാട്ടിയതില്‍ സന്തോഷം.
      ഈ ബോധാവതിക്കരനക്കാര്‍ ജീവിക്കുന്നത് 2013 ല്‍ ത്തന്നെയെന്നു വിശ്വസിക്കുന്നു.

      Delete