Translate

Wednesday, June 4, 2014

ഇടുക്കി കര്ഷകര്‍ ചതിക്കപ്പെടുമോ?

കേന്ദ്ര/കേരള സര്‍ക്കാരുകളുമായി വിലപേശാനുള്ള ചിലരുടെ ഗൂഢശ്രമമായിരുന്നോ ഇടുക്കി വിപ്ലവം? ഈ ചോദ്യത്തിന് അധികം താമസിയാതെ മറുപടി ലഭിച്ചേക്കാം. അടുത്ത ദിവസങ്ങളില്‍ വന്ന ചില റിപ്പോര്‍ട്ടുകള്‍ ഇങ്ങിനെ: ഗാട്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് BJP; മോഡി ഗവ. ന്‍റെ എല്ലാ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുമെന്ന് KCBC; പശ്ചിമഘട്ട സംരക്ഷണ പദ്ധതി അടിച്ചേല്‍പ്പിക്കുന്നതാവരുതെന്നു CPI(M); ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാവാതെയുള്ള പദ്ധതികളെ നടപ്പാക്കാവൂയെന്നു മുഖ്യമന്ത്രി; ഇന്ത്യന്‍ പ്രസിഡണ്ടിനു നിവേദനം കൊടുക്കുമെന്ന് ഇടുക്കി മെത്രാന്‍, 34 വര്‍ഷമായി കോണ്ഗ്രസ്സ് നടപ്പാക്കാതിരിക്കുന്ന പട്ടയ വിതരണം ഉടന്‍ നടത്തണമെന്ന് പശ്ചിമഘട്ട സമരസമിതി (ഇതിനിടയില്‍ കമ്മ്യുണിസ്റ്റ്കാരും ഇവിടുണ്ടായിരുന്നു!); ഗാട്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം തയ്യാറാക്കുമെന്ന് സംസ്ഥാന പരിസ്ഥിതി സംരക്ഷകര്‍; ഗാട്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണം CSI സഭ; പരിസ്ഥിതി സംരക്ഷണം പരമപ്രധാനമാണെന്ന് യാക്കൊബായാ-ഓര്‍ത്തഡോക്സ് സഭകള്‍.
ഇതെല്ലാം കൂട്ടിച്ചേര്‍ത്തു വായിച്ചാല്‍ ഗാട്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് കാര്യമായി  എതിരില്ലെന്നും, അത് തടയാനാവുമെന്ന പ്രതീക്ഷ പശ്ചിമഘട്ട സമരസമിതിക്ക് ഇപ്പോളില്ലെന്നും ഏതാണ്ട് സ്പഷ്ടം. ഗാട്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പാടില്ലായെന്ന ഇലക്ഷന്‍കാല മുദ്രാവാക്യം മാറി, സമരസമിതിയുടെ ഊന്നല്‍ പട്ടയ വിതരണത്തിലേക്ക്  മാറിയോയെന്നും സംശയിക്കണം. ഇന്ത്യന്‍ പ്രസിഡണ്ടിനു നിവേദനം കൊടുക്കുന്നതിലൂടെ, സുദീര്ഘകാലം എടുത്തേക്കാവുന്ന ഒരു പരിഹാരസാദ്ധ്യത കാണിച്ചു വിശ്വാസികളെ തണുപ്പിക്കാനുള്ള ഒരു ശ്രമത്തിനല്ലേ തുടക്കമിടുന്നതെന്നും സംശയിക്കാം. പട്ടയ വിതരണം കേരള ഗവ.ന് സ്വമേധയാ എളുപ്പത്തില്‍ നടപ്പാക്കാവുന്ന ഒന്നല്ലെന്ന് അറിയാത്തവര്‍ ഇടുക്കിയില്‍ അധികമാരും കാണില്ല.

പടക്കമേറു കേസിലെ പ്രതിയോട് മെത്രാന്‍ എങ്ങിനെയാണ് ക്ഷമിച്ചതെന്നും ഇന്നത്തെ പത്രത്തിലുണ്ട്. ‘സംസ്കാര ശൂന്യര്‍’ എന്നാണ് മെത്രാന്‍ അവരെ വിശേഷിപ്പിച്ചിരിക്കുന്നത്. അതിന്‍റെ അവസാനത്തെ തെളിവാണ് മെത്രാനോട് കാല്‍ക്കല്‍ വീണ് ഒന്നാം പ്രതി ക്ഷമ ചോദിച്ചതെന്നുമെന്നത് എങ്ങിനെ വായിക്കാതിരിക്കാനാവും? (മെത്രാന്‍ ഭയങ്കരമായി  ക്ഷമിച്ചെന്ന വാര്‍ത്ത പത്രങ്ങളില്‍ വന്നിരുന്നു. ക്ഷമയുടെ വലിപ്പം മനസ്സിലായത്‌ ഇപ്പോഴാണെന്നെയുള്ളൂ). പ്രൊഫ. ജോസഫിന്‍റെ വീട്ടില്‍ സ്വമേധയാ പോയി അനുരജ്ഞന ശുശ്രൂഷ ചെയ്ത കോതമംഗലം തിരുമേനി താമസിയാതെ എല്ലാത്തിനും ഉത്തരവാദി അദ്ദേഹം തന്നെയെന്ന് ഇടയലേഖനം ഇറക്കിയത് ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നല്ലോ. ഒരു മെത്രാന്‍റെ ക്ഷമാശക്തിയെപ്പറ്റിയും വാക്കിന്‍റെ ബലത്തെപ്പറ്റിയും കൂടുതല്‍ അറിയേണ്ടവര്‍ കൊല്ലത്തെ ക്രിസ്ത്യാനികളോട് ചോദിച്ചാലും മതി. ഏതായാലും ഇടുക്കിയിലെ കര്‍ഷകര്‍ പ്രതീക്ഷിച്ച സ്വര്‍ഗ്ഗരാജ്യം അകലെയാണെന്ന് വ്യക്തം. 

1 comment:

  1. What is happening is all the curches not in communion with Rome is in favour of Gadgil report.

    ReplyDelete