Translate

Sunday, June 22, 2014

കടന്നു പോയ മൂന്നാമന്‍


ഞാന്‍ പണ്ടൊരു സുന്ദരന്‍ നമ്പ്യാരുടെ കഥ പറഞ്ഞിരുന്നല്ലോ. ഡോ. എന്‍ ഗോപാലകൃഷ്ണന്‍ സാറിന്‍റെ പ്രസംഗങ്ങള്‍ കേട്ട് ഭ്രമിച്ച്, ഒരു മതപണ്ഡിതന്‍ ആകണമെന്ന് ആഗ്രഹിച്ച് വേദഗ്രന്ഥങ്ങള്‍ പഠിച്ചു തുടങ്ങിയ ഞങ്ങളുടെ കമ്പനിയിലെ ഒരു സീനിയര്‍ എന്ജിനീയര്‍. ക്രിസ്ത്യാനികള്‍ ഹിന്ദുക്കളെ വഴിതെറ്റിക്കുന്നുവെന്ന് മനസ്സിലാക്കി ക്രിസ്ത്യാനികളെ ചെറുക്കാന്‍ നിരവധി ക്രൈസ്തവ ചരിത്ര ഗ്രന്ഥങ്ങള്‍ അദ്ദേഹം വായിച്ചിട്ടുണ്ട്. അദ്ദേഹമാണ് ‘ഹോളി ബ്ലഡ് ഹോളി ഗ്രെയില്‍ എന്ന പുസ്തകം എനിക്ക് വായിക്കാന്‍ തന്നത്. സന്ദര്‍ഭവശാല്‍ അദ്ദേഹത്തിന് IT മേഖലയില്‍ നല്ലൊരു ജോലി കിട്ടി, ഇന്നദ്ദേഹം ഗള്‍ഫില്‍ എന്‍റെ കമ്പനിയില്‍ ജോലി ചെയ്യുന്നു. പഴയ മോഹങ്ങളൊന്നും ഇപ്പോള്‍ അദ്ദേഹത്തിനില്ല. എങ്കിലും അദ്ദേഹം മോസ്സസിന്‍റെ ആളാ. ഈ മോസ്സസ് എന്ന് പറയുന്നത് ഹൈഡ്രോസ്ടാടിക് ആന്‍ഡ്‌ ഹൈഡ്രോഡൈനാമിക് അനാലിസിസിനുള്ള ഒരു സോഫ്റ്റ്‌വെയര്‍ ആണ് കേട്ടോ. ഇയ്യാള്‍ ഹൂസ്ടണില്‍ നടന്ന ലോക ഓഫ്ഷോര്‍ ടെക്നോളജി കൊണ്ഫെറന്സില്‍ കമ്പനിയെ പ്രതിനിധീകരിച്ചിട്ടുമുണ്ട്. അദ്ദേഹത്തെ ഞാന്‍ കണ്ടിട്ട് ഒരു മാസം കഴിഞ്ഞു എന്ന് പറയാം. കഴിഞ്ഞ ആഴ്ച കണ്ടതിന്‍റെ കഥ പറയാം. 
ടെക്നിക്കല്‍ കമ്മറ്റിയുടെ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. അവിടെ അദ്ദേഹവും ഉണ്ടായിരുന്നു. ലഞ്ച് ബ്രെയ്ക്കിന് അദ്ദേഹവും ഞാനും ഒരു മേശയില്‍ എത്തി. “ലോകത്ത് ഇപ്പോഴും മതപീഢനം നടക്കുന്ന ഒരു പ്രദേശമാണ് കേരളം. അറിയാമോ?” അദ്ദേഹം ചോദിച്ചു. എനിക്കതൊരു പുതിയ വാര്‍ത്തയായിരുന്നു.
“ലക്ഷം കഴുതകളെ ഒന്നിച്ചു കാണണമെങ്കില്‍ കത്തോലിക്കാസഭയില്‍ ചെന്നാല്‍ മതി.തോലിക്കാA‍്‍ന്ന്.ഇപ്പോഴും മത ” അദ്ദേഹം തുടര്‍ന്നു. എന്താ കാര്യം എന്നറിയാന്‍ എനിക്കാകാംക്ഷയായി.
“എടോ, അമലാ പോള്‍ എന്ന നടിയെ അറിയുമോ? അവളുടെ ഒത്തു കല്യാണം ആലുവായില്‍ പള്ളിയില്‍ വെച്ച് ഒരച്ചന്‍ ആശിര്‍വ്വദിച്ച വാര്‍ത്ത വായിച്ചോ? കുറിയും വേണ്ട കുറിപ്പടിയും വേണ്ട. പെണ്ണ് സഭ വിട്ട് ഹിന്ദു ആകാന്‍ പോകുന്നുവെന്നും ഓര്‍ക്കണം. നീ സൊല്യൂഷന്‍സിലെ വര്ഗീസിനെ അറിയുവോ, ആ മാര്‍ത്തോമ്മാക്കാരന്‍. അയാള്‍ രണ്ടു ദിവസമായിട്ട് കത്തോലിക്കാ സഭയെ മൂടടച്ചു പ്രാക്കാ.”
“വര്ഗീസിനെ കണ്ടിട്ടുണ്ട്, പരിചയപ്പെട്ടിട്ടില്ല.” ഞാന്‍ പറഞ്ഞു.
“അയാളുടെ കല്യാണം മുടങ്ങിയത് കുറി കിട്ടാഞ്ഞിട്ടാ. പെണ്ണ് ആലുവാക്കാരത്തി ഒരു കത്തോലിക്കാ നേഴ്സ് ആയിരുന്നു. അവളെയും കെട്ടി ഓസ്ട്രെലിയാക്കു പോകാന്‍ ഒരുങ്ങിയിരുന്നതാ വര്ഗീസ്. പെണ്ണ് ഒരൊറ്റ പുത്രി. വീട്ടുകാര്‍ക്ക് അവളുടെ കല്യാണം പള്ളിയില്‍ വെച്ച് നടത്തണം. അങ്ങിനെ നടക്കണമെങ്കില്‍ വര്ഗീസ് നമസ്കാരം പഠിച്ചു മാമ്മൊദീസാ മുങ്ങി, കുമ്പസ്സാരിച്ചു, ധ്യാനവും കൂടി ഒരുങ്ങി ചെല്ലണം. അതയാള്‍ക്ക്‌ പറ്റില്ലെന്ന് പറഞ്ഞു. എല്ലാരേം പോലെ അവിടെ കൊണ്ടുപോയി തലകുനിച്ചു കൊടുക്കാന്‍ വര്ഗീസിന്‍റെ വീട്ടുകാര്‍ സമ്മതിച്ചില്ല. അങ്ങിനെ ഉറപ്പിച്ച ആ കല്യാണം മുടങ്ങി. അമലാ പോളിന്‍റെ ഒത്തു കല്യാണം നടന്നത് ആലുവയിലെ ചൂണ്ടി പള്ളിയില്‍ വെച്ചായിരുന്നെന്നറിഞ്ഞത് മുതല്‍ ആള് അല്‍പ്പം വയലന്റ്റ് ആണ്. ഒരു കത്തോലിക്കാ അച്ചനെ കയ്യില്‍ കിട്ടിയാല്‍ എന്ത് സംഭവിക്കുമെന്നു അറിഞ്ഞു കൂടാ.” നമ്പ്യാര്‍ പറഞ്ഞു നിര്‍ത്തി.
“എന്ത് ചെയ്യാനാ, പാവപ്പെട്ടവന് ഒരു നീതി പണക്കാരന് വേറൊന്ന്‍. എല്ലായിടത്തും ഇതാ സ്ഥിതി.”  ഞാന്‍ പറഞ്ഞു.
“എടോ അഭയാക്കേസില്‍ അച്ചന്മാരല്ല കന്യാസ്ത്രിയെ കൊന്നതെന്ന് സഭക്കാര്‍  പറയുന്നു, ആ കൊച്ചു വെളുപ്പാന്‍കാലത്ത് അവര്‍ എന്തിനാ ആ മഠത്തില്‍ ചെന്നതെന്ന് അവര്‍ പറയുന്നില്ലല്ലോ. പറവൂരില്‍ മുറിയില്‍ കിടന്നുറങ്ങിയ കന്യാസ്ത്രിയെ ചുട്ടുകൊല്ലാന്‍ ശ്രമിച്ച കന്യാസ്ത്രിയെപ്പോലുള്ള കന്യാസ്ത്രികളല്ലേ നിങ്ങള്‍ക്കുള്ളത്‌? അമലാ പോള്‍ വിവാഹ വസ്ത്രങ്ങളുമണിഞ്ഞു ആള്‍ക്കാരെയും കൂട്ടി പ്രാര്‍ഥിക്കാന്‍ വന്നതാണത്രേ, അങ്ങിനെ പ്രാര്‍ഥിക്കാന്‍ വര്‍ഗിസിനെ എന്താ സമ്മതിക്കാഞ്ഞത്?” സുന്ദരന്‍ നമ്പ്യാരുടെ ചോദ്യം കേട്ടപ്പോള്‍ വര്‍ഗീസിനേക്കാള്‍ വയലന്റാണ് നമ്പ്യാരെന്നു തോന്നാതിരുന്നില്ല. അദ്ദേഹം തുടര്‍ന്നു,
“വെറുതെയല്ല ആള്‍ക്കാര് മുഴുവന്‍ പൊഴിഞ്ഞു പൊക്കോണ്ടിരിക്കുന്നത്. തൃശ്ശൂര്‍ രൂപത കണക്കെടുത്തത് കേട്ടില്ലേ? ഒരു ദിവസം ഒരു പെണ്കുട്ടി എന്ന തോതില്‍ രൂപതയില്‍ നിന്ന് അന്യമതസ്ഥരെ വിവാഹം കഴിച്ചു സഭ വിട്ടു പോകുന്നു. ഒരു വീട്ടില്‍ നാലു പേര് വെച്ചു കണക്കു കൂട്ടിയാല്‍ ഒരു വര്ഷം 1300 പേര്‍ ഒരു രൂപതയില്‍ കത്തോലിക്കാ സഭക്ക് പുറത്തു പോയതുകൊണ്ട് നശിക്കാനൊന്നും പോകുന്നില്ലെന്ന് വിശ്വസിക്കുന്നു. ഇത് കേരളത്തിലെ അമ്പതു രൂപതയിലെല്ലാം സംഭവിക്കുന്നു എന്ന് കരുതിയാലോ? ഒരു വര്‍ഷം മാറി ചിന്തിക്കുന്നവരുടെ എണ്ണം അറുപത്തയ്യായിരത്തിനു മുകളില്‍ വരും.”
“നമ്പ്യാര്‍ സാര്‍ വല്ലാത്ത ആവേശത്തിലാണല്ലോ.” ഞാന്‍ പറഞ്ഞു.
“എടോ, യേശു ഗുരുവിനെ എനിക്കിഷ്ടാ ..... ഈ ഭാരതത്തില്‍ അങ്ങേര് വന്നിട്ടുമുണ്ട്, ഇവിടെ നിന്ന് പഠിച്ചതാണ് പറഞ്ഞതും. നല്ല സമ്രായക്കാരന്‍റെ ഉപമ എന്നെ വല്ലാതെ ഉലച്ചിട്ടുണ്ട്. മനസ്സും, ഹൃദയവും ആത്മാവുമെല്ലാം നിരുപാധികം സത്യത്തിന് മുമ്പില്‍ സമര്‍പ്പിക്കുന്നവനാണ് യോഗി. അങ്ങിനെ യോഗിയാവാനല്ലേ യേശു അന്ന് നിയമജ്ഞനോട് പറഞ്ഞത്? തിരിച്ച്, ലൌകിക ജീവിതത്തില്‍ ഒരു നല്ല അയല്‍ക്കാരനായിരിക്കാനും യേശു ആവശ്യപ്പെട്ടു; ആര്‍ക്കാണ് അനിയാ ഇത് നിഷേധിക്കാന്‍ കഴിയുക. യേശു അയാളോട് വേറെന്തെങ്കിലും ആവശ്യപ്പെട്ടോ? ഇല്ലല്ലോ? നല്ല അയല്‍ക്കാരന്‍ ചെയ്ത കാര്യങ്ങള്‍ ഒന്നോര്‍ത്തു നോക്കിക്കേ? അയാളവനെ ശുശ്രൂഷിച്ചു, സ്വന്തമെന്നപോലെ; അയാളവനെ സത്രത്തിലാക്കി,അയാളുടെ പരിപാടികളെല്ലാം മാറ്റി  അവന്‍റെ സര്‍വ്വ ഉത്തരവാദിത്തവും ഏറ്റെടുത്തു. അയാള്‍ അയാളുടെ പരിപാടികളെല്ലാം മാറ്റിവെച്ചു. ഇതുപോലെ നല്ല അയല്‍ക്കാരായിരിക്കേണ്ട ഒരു സമൂഹം ഇത്ര മേല്‍ അധപ്പതിച്ചപ്പോള്‍ ആരാണ് സങ്കടപ്പെടാതിരിക്കുക?” നമ്പ്യാരുടെ ചോദ്യത്തിന് എനിക്ക് മറുപടിയേ ഉണ്ടായിരുന്നില്ല.
“ആ സമ്രായാക്കാരനെ നിയമജ്ഞന്‍ വിളിച്ചത് ‘മൂന്നാമന്‍’ എന്നാണ്. അയാളുടെ പേര് പറയുവാന്‍ ആ നിയമജ്ഞന്‍ തയ്യാറായില്ല. എത്രയോ നല്ല ക്രിസ്ത്യാനികളെ ഞാന്‍ കണ്ടിട്ടുണ്ട്. അവരെയെല്ലാം മൂന്നാമന്മാരായി കാണുന്ന നിങ്ങളുടെ മെത്രാന്മാര്‍ എന്നാണ് നന്നാവുക? ഒരിക്കലുമില്ല.” നമ്പ്യാര്‍ പറഞ്ഞു നിര്‍ത്തി. എനിക്കെന്‍റെ നാവിറങ്ങി പോയതുപോലെ തോന്നി.
നമ്പ്യാര്‍ ഇത്രയും പറഞ്ഞിട്ട് കൂളായി ഏമ്പക്കവും വിട്ട് ലഞ്ചും കഴിഞ്ഞ് വന്ന വഴിക്ക് പോയി. അന്നത്തെ ടെക്നിക്കല്‍ കമ്മറ്റി മിറ്റിംഗും കഴിഞ്ഞു മടങ്ങുമ്പോള്‍ മനസ്സില്‍ നിറയെ ആ സമ്രായക്കാരനായിരുന്നു. ജീവിക്കുന്ന സമാനമായ ഒരുദാഹരണം പറയാന്‍ ഇല്ലാതെ പോയതുകൊണ്ടായിരിക്കാം, യേശു ഈ ഉപമ പറയേണ്ടിവന്നതെന്ന് ഞാന്‍ ഊഹിച്ചു. ഇന്നും നമുക്ക് പറയാന്‍ ഉപമകളെ ഉള്ളല്ലോ എന്നും ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പട്ടിയെയും പൂച്ചയെയും വണ്ടിയേയും വെഞ്ചരിക്കാന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട, പക്ഷെ ജീവനുള്ള മനുഷ്യനെ ആശിര്‍വ്വദിക്കാന്‍ നമുക്ക് രേഖ വേണം. അപകടത്തില്‍ പെട്ട് ശ്രദ്ധ കിട്ടാതെ വഴിയില്‍ ജീവന്‍ വെടിയുന്ന എത്രയോ മനുഷ്യരെ നാം കണ്ടില്ലെന്നു നടിക്കുന്നു. നമുക്ക് വേണ്ടത് ന്യൂനപക്ഷാവകാശം മാത്രം, ഒപ്പം എല്ലാവര്ക്കും പട്ടയവും. വഴിയില്‍ വീണു കിടന്നവന്‍ ഏതു ജാതിയാണെന്നന്വേഷിക്കാതെ, സ്വന്തം പരിപാടി മാറ്റം വരുത്തി, എത്ര പേര്‍ അവനെ വിട്ടു കടന്നുപോയി എന്നന്വേഷിച്ച് അവരെ കുറ്റപ്പെടുത്താതെ, കയ്യില്‍ ഉണ്ടായിരുന്നത് മുഴുവന്‍ അവനെ ശുശ്രൂഷിക്കാനായി സത്രം സൂക്ഷിപ്പുകാരനെ ഏല്‍പ്പിച്ചിട്ട് കടന്നു പോയ ആ മൂന്നാമന്‍ എന്നെ വല്ലാതെ ഉലച്ചു കളഞ്ഞു. അവന്‍ ചരിത്രത്തിലുമില്ല, പുണ്യവാന്മാരുടെ ലിസ്റ്റിലുമില്ല. ഒന്നാമന്മാരെയും രണ്ടാമന്മാരെയും നാം സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു; നമുക്ക് പറയാന്‍ ഉപമകളെ ഉണ്ടാവൂ. എന്നും. 

2 comments:

  1. കത്തോലിക്കര്‍ തലകുനിച്ചിരുന്ന് പത്രം വായിക്കുന്നതിന്റെ രഹസ്യം പിടികിട്ടി. കാഞ്ഞിരപ്പള്ളിയില്‍ സഹോദരിയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച ഒരുവന്റെ വാര്‍ത്തയുണ്ട്, ഒരു ക്രിസ്ത്യാനിയാണ് പ്രതി. ഇന്നത്തെ ടി വി വാര്‍ത്തയില്‍ ആറു വയസ്സുകാരിയെ പാലാ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചു പീഡിപ്പിച്ച രണ്ടു പേരുടെ കഥയുണ്ട്, രണ്ടും ക്രിസ്ത്യാനികള്‍. പാലാക്കടുത്തു ചക്കാംപുഴയില്‍ അമ്മയെ പീഡിപ്പിച്ച മകന്റെ വാര്‍ത്തയും അറിയാതെ പോകരുത്. സഭയെ നന്നാക്കാന്‍ ഒരുപാട് വിയര്‍ക്കുന്നുണ്ട്‌ ധ്യാന ഗുരുക്കന്മാരും മെത്രാന്മാരും. പക്ഷെ, മൂല്യങ്ങള്‍ അടിത്തട്ടില്‍ നിന്ന് ചോര്‍ന്നു പോകുന്നതിന്റെ കാരണം മേല്‍ത്തട്ടിലെ ച്യുതി തന്നെ. അത് കാണാന്‍ ആര്‍ക്കും കഴിയുന്നില്ല.
    കാഞ്ഞിരപ്പള്ളിയിലെ പ്രസസ്തമായ അമല്‍ ജ്യോതി കോളേജു കോടിക്കണക്കിനു രൂപയുടെ നികുതി അടക്കാനുണ്ടെന്നും, പഞ്ചായത്തിന്റെ അനുവാദത്തോടെയല്ല അവിടെ പലതും പ്രവര്‍ത്തിക്കുന്നതെന്നും ഉള്ള വാര്‍ത്തകള്‍ കാഞ്ഞിരപ്പള്ളിയിലെ ലോക്കല്‍ ചാനലുകള്‍ അറിയിക്കാന്‍ തുടങ്ങിയിട്ട് കുറെ ദിവസങ്ങളായി. തമ്പ്രാനല്‍പ്പം കട്ട് ഭുജിച്ചാല്‍, അമ്പലവാസികളൊക്കെ കക്കും' എന്നല്ലേ പ്രമാണം. മൂന്നാമന്മാരെ സൃഷ്ടിക്കാന്‍ മിനക്കെടാതെ മൂന്നാമന്മാരായി മാറാന്‍ കഴിവില്ലാത്ത ഒരു വര്‍ഗ്ഗം മുകളില്‍ ഉള്ളിടത്തോളം കാലം ഇത് തുടരുക തന്നെ ചെയ്യും. 18 ശതമാനം മാത്രം ക്രിസ്ത്യാനികളുള്ള കേരളത്തില്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ നാം അമ്പതു ശതമാനത്തിനും മുകളിലേക്ക് പോകുന്നു. നമുക്ക് ലക്ഷക്കണക്കിന്‌ ഭക്തന്മാരുണ്ട്, ഇല്ലാത്തത് ക്രിസ്ത്യാനികള്‍ മാത്രം.

    ReplyDelete
  2. “ലക്ഷം കഴുതകളെ ഒന്നിച്ചു കാണണമെങ്കില്‍ കത്തോലിക്കാസഭയില്‍ ചെന്നാല്‍ മതി.” നബ്യാരുടെ ഈ പ്രസ്താവന എത്രയോ സത്യം ! തലയിലല്പം മൂളയുള്ളവൻ ഇതാണ്ഗീകരിക്കും . ക്രിസ്തീയത എന്തെന്ന് മണത്തുകൂടി നോക്കിയിട്ടില്ലാത്ത പഴ്ജന്മം കത്തനാരുടെ കയ്യില്നിന്നും പാപമോചനവും പറുദീസയും ചുളുവിലടിക്കാൻ കത്തന്നരെ വലംവച്ചു കൈമുത്തുന്നവനെവിടെ മനനമുള്ള മനുഷ്യനാകും? കഴുതതന്നെ; ,തലമുറകളായി കഴുതകൾതന്നെ !

    ReplyDelete