Translate

Friday, September 14, 2012

മനുഷ്യചേതനയും ആകാശവും

സംസ്കൃതത്തില്‍, കം = ശരീരം; ഖം = ആകാശം. മനുഷ്യശരീരം നിര്‍മ്മിച്ചിരിക്കുന്നത് എന്തെല്ലാംകൊണ്ടാണ് എന്ന ചോദ്യത്തിന് ജീവശാസ്ത്രജ്ഞന്റെ ഉത്തരമാവില്ല ആയുര്‍വേദം തരുന്നത്. ആധ്യാത്മികസാധനയിലൂടെയുള്ള ആയുര്‍വേദത്തിന്റെ കണ്ടെത്തലുകള്‍ വിസ്മയാവഹമാണ്. അതനുസരിച്ച്, ശരീരം പഞ്ചഭൂതനിര്‍മ്മിതിയാണ്. ഭൂമി, ജലം, അഗ്നി, വായു,  ആകാശം എന്നിവയാണ് പഞ്ചമഹാഭൂതങ്ങള്‍. ഇവയില്‍ ആദ്യത്തെ നാലിന്റെയും തന്മാത്രകളെ കണ്ടെത്താം. എന്നാല്‍ ഇടം (space) എന്നര്‍ത്ഥമുള്ള ആകാശത്തിന്റെ കാര്യത്തില്‍ അങ്ങനെയൊന്നില്ല. സ്ഥൂലശരീരത്തിന് സ്ഥിതിചെയ്യാന്‍ ഇടം വേണമെന്നയര്‍ത്ഥത്തിലല്ല, മറിച്ച്, ശരീരത്തിന്റെ ആന്തരികഘടനയില്‍തന്നെ ആകാശമുള്‍ക്കൊള്ളുന്നുണ്ട് എന്നുതന്നെയാണ് ആയുര്‍വേദപാഠം. ഈയാകാശം എന്നാല്‍ എന്തെന്ന് ഒരിടത്തും എഴുതികണ്ടിട്ടില്ല.

ആദ്യത്തെ നാലും മൂലകങ്ങളാണ്. അവയിലോരോന്നായി വിട്ടുപോകുമ്പോളാണ് ശരീരം മരണമടയുന്നത്. ആദ്യം വായു - (ജീവാംശം), പിന്നെ അഗ്നി - (ചൂട്), പിന്നെ ജലം. ബാക്കിയുള്ളത്, അതായത്, ഭൂമി (മണ്ണ്) മണ്ണോടുതന്നെ ചേരുന്നു. അപ്പോള്‍ ആകാശമോ? അത് ഈശ്വരാംശമായിരിക്കണം. മരണത്തെ അതിജീവിക്കുന്ന ഏകഘടകം മനുഷ്യനിലെയാത്മാവ് (ദൈവാംശം) ആണെന്ന വിശ്വാസമാണല്ലോ, മരണം ശൂന്യതയിലേയ്ക്കുള്ള കവാടമല്ലെന്നുവാദിക്കാന്‍ മതങ്ങളെ പ്രേരിപ്പിക്കുന്നത്.

ഹിന്ദുപൂജയില്‍ അര്‍ച്ചനയ്ക്കുപയോഗിക്കുന്ന വസ്തുക്കള്‍ പഞ്ചഭൂതങ്ങളുടെ പ്രതീകങ്ങളാണെന്നും, അവ ധൂപം (വായുവിന്റെ), ദീപം (അഗ്നിയുടെ), പുഷ്പം (ഭൂമിയുടെ) എന്നിവയാണെന്നും തിരുവന്തപുരത്തെ ഏകലവ്യാശ്രമമഠാധിപതി സ്വാമി അശ്വതിതിരുനാള്‍ ചൂണ്ടിക്കാണിക്കുന്നു. പൂജയിലെ തീര്‍ത്ഥം ജലംതന്നെ. എന്നാല്‍, ആകാശത്തിന്റെ സ്ഥാനത്ത് പൂജയില്‍ എന്തര്‍പ്പിക്കപ്പെടുന്നു എന്നദ്ദേഹമൊട്ടു പറയുന്നുമില്ല.

ഇത് മന്ത്രം (വാക്ക്) ആയിക്കൂടെ? കാരണം, ഓങ്കാരത്തിന്റെ പ്രതീകമായിട്ടാണ്‌ വിളക്കിനെയുപയോഗിക്കുന്നത്.* ഓം = ശബ്ദപ്രതീകം; വിളക്ക് = സ്ഥൂലപ്രതീകം. വിളക്കിലെ മൂന്നു തിരികളുടെയര്‍ത്ഥം ഇങ്ങനെയാണ്: ഒന്ന്, ശിവന്റെ ദേവിയായിരുന്നുകൊണ്ട് ലോകരക്ഷചെയ്യുന്ന പാര്‍വതി: രണ്ട്, ബ്രഹ്മാവിന്റെ ദേവിയായിരുന്ന് വിദ്യ നല്‍കുന്ന സരസ്വതി; മൂന്ന്, വിഷ്ണുവിന്റെ പത്നിയായിരുന്ന് ഐശ്വര്യം നല്‍കുന്ന ലക്ഷ്മിദേവി.

മനുഷ്യചേതനയില്‍ ആകാശത്തിന്റെ പൊരുളെന്തെന്നാണ് ഇവിടെ ചിന്തിക്കുന്നത്. ദീപം അഗ്നിയുടെ പ്രതീകമാകുന്നതിലൂടെ ചൂട് മാത്രമല്ല‍, പ്രകാശവും പ്രതിനിധീകരിക്കപ്പെടുന്നു. ആകാശം (ദ്യോവ്) പ്രകാശവുമാണ്, സംസ്കൃതഭാഷയില്‍. മരണത്തോടെ ഇതുമാത്രമാണ് ബാക്കിയാവുന്നതെങ്കില്‍, മനുഷ്യചേതനയുടെ സാരാംശം അതുതന്നെയായിരിക്കണം. എന്നാല്‍, പലരുമറിയാത്തയൊന്നുണ്ട് - ജീവിച്ചിരിക്കുമ്പോള്‍തന്നെ ഉള്ളില്‍നിന്ന് ആകാശം പുറന്തള്ളപ്പെടാം. അതായത്, സ്ഥൂലതയധികമാവുന്നതിലൂടെ. ഭൌതികമായതെല്ലാം സ്ഥൂലമാണ്, ഇടത്തെ നശിപ്പിക്കുന്നതാണ്. ഭൌതികതയിലാണ്ടുപോകുയെന്നതും പിണ്ഡത്തിന് മുന്തൂക്കമുള്ളവരായി മാറുകയെന്നതും ഒന്നുതന്നെയാണ്.

ഇത്രയൊക്കെ അര്‍ത്ഥസംപുഷ്ടതയോടെ, പഞ്ചഭൂതങ്ങളിലൊന്നായി ആകാശത്തെ ഉള്‍പ്പെടുത്തിയ ഋഷികളുടെ ഉള്‍ക്കണ്ണിന്റെ ശോഭ എത്ര പ്രശംസിച്ചാലും പോരാ. ഈ അഞ്ചില്‍ ബാക്കിയൊക്കെ സ്ഥൂലമായിരിക്കുമ്പോള്‍, ആകാശംമാത്രം സൂക്ഷ്മമാണ്‌. വ്യക്തിയിലെ ലാളിത്യം, നൈര്‍മല്യം, കരുണ എന്നിവയൊക്കെ ആകാശത്തിന്റെ അര്‍ത്ഥവിതാനങ്ങളില്‍പെടുന്നു.

ആകാശമാണ്‌ മനുഷ്യനില്‍ ഇടമുണ്ടാക്കി മറ്റു ഭൂതങ്ങളെ വെറും പിണ്‍ഡാവസ്ഥയില്‍ നിന്നുയര്‍ത്തുന്നത്. ആകാശത്തിന്റെ ഈ ചേരുവയില്ലെങ്കില്‍, ഫലം ഗുരുത്വമാണ് - താങ്ങാനാവാത്ത കനം. ലോലതക്കാധാരം ഇടമാണ്. അതാണ്‌ ജീവനെ നമുക്ക് താങ്ങാവുന്നതാക്കുന്നത്. സത്തയില്‍ ആകാശത്തിന്റെയനുപാതം കുറയുമ്പോള്‍ കാണുന്നതിലേയ്ക്കെല്ലാം മനുഷ്യന്‍ ആകര്‍ഷിക്കപ്പെടുന്നു. ശമിക്കാത്തയാഗ്രഹങ്ങളായും അവയെ തൃപ്തിപ്പെടുത്താനുള്ളവസ്തുവകകളായും അവ വ്യക്തിയില്‍ വന്നുനിറഞ്ഞ്‌ ശ്വാസംമുട്ടിക്കുന്നു. അവ സൃഷ്ടിക്കുന്ന സ്ഥൂലത എല്ലാവിധയസുഖങ്ങള്‍ക്കും മുന്നോടിയായിത്തീരുന്നു.

സുഖമെന്നാല്‍ നല്ലയാകാശം എന്നാണര്‍ത്ഥം. അസുഖം ആല്ലെങ്കില്‍ ദു:ഖം ദു:സഹമായ ആകാശവും. സുഖദു:ഖങ്ങള്‍ ഒരു ബിന്ദുവിലൊതുങ്ങിനില്‍ക്കില്ല. രണ്ടും ചുറ്റുമുള്ളയിടങ്ങളിലേയ്ക്ക് വ്യാപിക്കും; പ്രകാശവും ഇരുട്ടും പോലെ."വാതില്‍ തുറക്കുന്നേന്‍, വീട്ടിന്നകത്തേയ്ക്കു / വാനിന്‍വെളിച്ചമേ, നീയൊഴുകൂ"(ബാലാമണിയമ്മ) എന്ന പ്രാര്‍ത്ഥനയും, ഓം വിശ്വേശ്വരായ നമ: എന്ന മന്ത്രവും മഹാകാശത്തെ നമുക്കുള്ളിലേയ്ക്ക് (ഘടാകാശത്തിലേയ്ക്ക്) ക്ഷണിക്കുകയാണ് ചെയ്യുന്നത്.

ബ്രഹ്മസത്ത എന്നയര്‍ത്ഥത്തില്‍, മനുഷ്യാസ്തിത്വത്തിന്റെ മുഖ്യഘടകമായി ആകാശത്തെ മനസ്സിലാക്കണമെന്ന ഈ ആശയത്തെ അതേപടി സ്ഥിരീകരിക്കുന്ന ഒരു ലേഖനം, ഇത്രയും എഴുതിക്കഴിഞ്ഞ ശേഷം, ഈയിടെയാണ് കാണാനിടയായത്. അതൊരു വലിയ സന്തോഷമായിരുന്നു. ഭഗവത്ഗീതയില്‍ നിന്നുദ്ധരിച്ച്, പല ആധുനിക ശാസ്ത്രീയവീക്ഷണങ്ങളെയും ഖണ്‍ഡിച്ചുകൊണ്ട്, ശ്രീ E.C.G. സുദര്‍ശനാണ് പ്രസ്തുത ലേഖനമെഴുതിയിരിക്കുന്നത്. Space-നെപ്പറ്റിയാണ് അതില്‍ ചര്‍ച്ച. ഇതുവരെ ശൂന്യമെന്ന് ധരിച്ചിരുന്ന space ശൂന്യമല്ലെന്നും, അത് ബ്രഹ്മസാന്ദ്രമാണെന്നുമാണ് അദ്ദേഹം വാദിക്കുന്നത്. ഭൌതികശാസ്ത്രത്തിന്റെ വിഷയം സ്ഥൂലപാദാര്‍ത്ഥമായതിനാല്‍‍‍, പരീക്ഷണത്തിന് വിഷയമാകാത്തതൊന്നും സ്ഥിതിചെയ്യുന്നില്ലായെന്നു വാശിപിടിക്കുന്ന ശാസ്ത്രത്തിന്‌ ആകാശം ശൂന്യമാണ്. അവിടെയാണതിന് തെറ്റുപറ്റിയത്. അറിയാനാകാത്തതിനെ ശൂന്യമെന്ന് വിളിച്ച് ഇല്ലായ്മയാക്കുന്ന രീതി ഒട്ടും ശാസ്ത്രീയമല്ല, ബുദ്ധിസഹമല്ല. വിദ്യുദ്കാന്തതരംഗങ്ങളും ഗുരുത്വാകര്‍ഷണവും ആണവോര്‍ജ്ജവുമൊക്കെ പാദാര്‍ത്ഥപരമാണ്. ഇവയൊക്കെ ഇടത്തിലൂടെ (ആകാശത്തിലൂടെ) വിദൂരത്ത് ബലം പ്രയോഗിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍, ഈ ആകാശംശൂന്യമായിരിക്കാനിടയില്ല. കാരണം, പാദാര്‍ത്ഥത്തിന്റെ സഞ്ചാരപഥം ശൂന്യമാവില്ല. ഈ ബലങ്ങളെല്ലാം ഒന്നിന്റെതന്നെ വിവിധ രൂപങ്ങളാണോയെന്നതും സ്ഥിരീകരിക്കപ്പെടാത്ത കാര്യമാണ്. വെറുമൊരു സാങ്കല്പികപ്രതിഭാസമായ സമയവും, ശൂന്യമെന്ന് ഭൌതികശാസ്ത്രം പറയുന്ന ആകാശവും കറുത്ത ദ്രവ്യത്തിന്റെ (dark matter) ഗുരുത്വാകര്‍ഷണത്താല്‍ വളയുമെന്ന ഐന്‍ഷ്റ്റൈന്റെ വാദവും മനസ്സിലാക്കാനാവുന്നില്ല. കാരണം, ഇല്ലാത്തത് എങ്ങനെ വളയും? ഇങ്ങനെ പോകുന്നു സുദര്‍ശന്റെ വാദഗതികള്‍‍.

തൊട്ടറിയാവുന്നവ മാത്രമാണ് ദ്രവ്യം എന്ന സങ്കുചിത ചിന്തയായിരിക്കാം ഈ കീറാമുട്ടിയുടെ പിന്നില്‍. ആകാശവും ദ്രവ്യത്തിന്റെ മറ്റൊരു രൂപമാണെന്ന് എന്തുകൊണ്ട് കരുതിക്കൂടാ എന്നാണ് സുദര്‍ശന്‍ ചോദിക്കുന്നത്. ഗീതയില്‍ നിന്ന് അദ്ദേഹം കണ്ടെത്തുന്ന വിശകലനങ്ങള്‍ ശ്രദ്ധേയമാണ്. ഗീത പഠിപ്പിക്കുന്നത് ശാസ്ത്രമല്ലെങ്കിലും, മനുഷ്യമനസ്സിലേയ്ക്ക് ജ്ഞാനപ്രകാശം പരത്തുന്ന കണ്ടെത്തലുകള്‍ അതിലുണ്ട്. ഉദാ. ബ്രഹ്മമെന്ന മാദ്ധ്യമം വിശ്വമാകെ വ്യാപിച്ചിരിക്കുന്നുവെന്ന് ഗീത പറയുന്നുണ്ട്. പരമമായ ശക്തിയെന്നാണ് വ്യംഗ്യം. അദൃശ്യമായ ഈ ബ്രഹ്മത്തില്‍നിന്നാണ് പ്രപഞ്ചം ഉളവായിരിക്കുന്നത്. അല്ലെങ്കില്‍, ബ്രഹ്മത്തിന്റെയൊരംശമായി ദൃശ്യപ്രപഞ്ചത്തെ മനസ്സിലാക്കാം. ബ്രഹ്മമെന്ന വാക്ക് തന്നെ വികാസമുള്ളത് എന്നാണല്ലോ.

ഗീതയോടൊപ്പം വിശ്വത്തെ മുഴുവന്‍ ബ്രഹ്മത്തിന്റെ സപന്ദനമായി കാണാനാവുക എന്നതിലേയ്ക്ക് വെളിച്ചംവീഴ്ത്താന്‍ സുദര്‍ശന്‍ ഇങ്ങനെ ശ്രമിക്കുന്നു: "ബ്രഹ്മസ്പന്ദനത്തിന്റെ പ്രതിസ്പന്ദനമാണ് പദാര്‍ത്ഥപരമായ പ്രപഞ്ചം. ഒരു കണികയുടെ സ്പന്ദനം നീണ്ടുനില്‍ക്കുന്നത്, ചുറ്റുമുള്ള ബ്രഹ്മവുമായിട്ടത്‌ അനുരണനം (resonance) നടത്തുന്നതിനാലാണ്. ആ സ്പന്ദനം ബ്രഹ്മത്തിലുളവാക്കുന്ന പ്രതിസ്പന്ദനമാണ് ഗുരുത്വാകര്‍ഷണം. വിദ്യുദ്‌-കാന്ത-ആണവ ബലങ്ങളെല്ലാം ഇതിന്റെ പ്രതിഭാസങ്ങള്‍ തന്നെ. ഈ സൂക്ഷ്മസ്പന്ദനങ്ങളുടെ സാന്ദ്രതയിലാണ് ആകാശഗോളങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സ്പന്ദനത്തിന്റെ സ്വാഭാവിക ഗുണങ്ങളാണ് വികസ്വരത, സമത, ഉള്‍വലിവ് (രജസ്, സത്ത്, തമസ്സ്). എല്ലാറ്റിന്റെയും സ്രോതസ്സ് വിശ്വചേതനയായ ആദിബ്രഹ്മം (ഓം) തന്നെ. ബ്രഹ്മത്തിന്റെ അതിസാന്ദ്രതയില്‍ നിന്നുത്ഭവിക്കുന്ന അനുരണനമാണ് ചതുര്‍മാനങ്ങളുള്ള ആകാശമായി, സകല സൃഷ്ടിയുടെയും ഇടമായി, ഭവിക്കുന്നത്. അതെങ്ങനെ ശൂന്യമാകും?"

ഈ ബ്രഹ്മ(പ്രപഞ്ച)സ്പന്ദനം വളര്‍ന്നുവികസിച്ച്, എരിഞ്ഞടങ്ങി, വീണ്ടും ഉത്ഭവിച്ച് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെയാണ് സൃഷ്ടിസംഹാരങ്ങളായി ഋഷികള്‍ മനസ്സിലാക്കിയത്. അപ്പോള്‍, space ഇല്ലായ്മയല്ല, സത്താണ്. ഈ ആകാശംതന്നെയാണ് പഞ്ചഭൂതങ്ങളിലൊന്നായി മനുഷ്യസത്തയിലും അടങ്ങിയിട്ടുള്ളതായി ആയുര്‍വേദം പഠിപ്പിക്കുന്നത്. ഈയാശയം ശാസ്ത്രത്തിന്‌ അംഗീകരിക്കാനാവില്ല. കാരണം, അതിന് space ശൂന്യമാണ്.

ഉള്ളതിന് ഇല്ലായ്മയില്ല. ഇല്ലാത്തതിന് ഉണ്മയുമില്ല.  ഇതാണ് എല്ലാ അറിവിന്റെയും ഉള്ള് . അതു ശാസ്ത്രത്തെയും മറികടക്കുന്നതാണ്.


*ഭാരത- ഹൈന്ദവസംസ്കാരത്തില്‍ വിളക്ക് ഒരാത്മീയപ്രതീകമാണ്. ഭാരതവത്ക്കരണമെന്നൊക്കെ പേരുകൊടുത്ത്, ക്രിസ്ത്യാനികള്‍ വിളക്കിനെ പള്ളിയിലേയ്ക്കും കെട്ടിയെടുത്തു. എന്നാല്‍‍, അതിന്റെ സംശുദ്ധിയില്‍ സൂക്ഷിക്കുന്നതിന് പകരം, അവരതിനെ 'മാമോദീസ' മുക്കി അഗ്രത്തിലൊരു കുരിശും വിളക്കിച്ചേര്‍ത്തു. അതും പോരാഞ്ഞ്, സ്ഥൈര്യലേപനമെന്നോണം, സര്‍ക്കസ്കളിച്ചു തലകുത്തിനില്‍ക്കുന്ന ഒരു പ്രാവിനെയും (പരിശുദ്ധാത്മാവ്!) കുരിശിനു മുകളില്‍ സ്ഥാപിച്ചു. പ്രാചീനമായ ഓരോരോ പ്രതീകങ്ങളെടുത്ത് ഇങ്ങനെ തോന്നുംപടി 'ക്രിസ്തീയ'മാക്കുന്നതിലെ കലാശൂന്യതയും അശ്രീകരണവും അറപ്പുളവാക്കുന്നതാണ്.

3 comments:


  1. നെടുങ്കനാല്‍ ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ സാധാരണക്കാര്‍ക്ക് മനസിലാക്കാന്‍ വിഷമമാണ് , എങ്കിലും അല്മായശബ്ധത്തിലെ വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും , ഉന്നത ബൌദ്ധീകനിലവാരമുല്ലതുകൊണ്ട് കുഴപ്പമില്ല എന്നുതോന്നുന്നു . ഇനി നെടുങ്കനാലിനു ഇഷ്ട്ടപ്പെടാത്ത ഒരു മേഖലയിലേക്ക് കടക്കട്ടെ . വേദത്തിലും ,ഉപനിഷത്തിലും ,ആയൂര്‍ വേദത്തിലും പറയുന്ന പഞ്ചഭൂതങ്ങളെ തന്നെയല്ലേ സൃഷ്ട്ടാവ് ആദ്യം സൃഷ്ട്ടിച്ചത് . എന്നിട്ടതില്‍ നിന്നും മറ്റുള്ളവയേയും . മനുഷ്യ ശരീരത്തിലെ ആല്മാവിനെ ആകാശത്തിന്റെ ഒരു ഭാഗമായി കണ്ടാല്‍ മനുഷ്യനിലെ അഗോചരമായ ഖടകവും ആയില്ലേ ? ആ ഖടകം ഉപയോഗിച്ച് ചിലരൊക്കെ ആല്മാലോകവുമായി സംവാദിക്കാരുണ്ടെന്നും പറയുന്നു . ക്വാണ്ടം മെക്കാനിക്സും , വേവ് മെക്കാനിക്സും ഒക്കെ വായിക്കുമ്പോള്‍ ഇതിനെ ആല്മാവുമായി ബന്ധപ്പെടുത്താന്‍ നോക്കിയാല്‍ കുറച്ചൊക്കെ ശരിയാകും എന്ന് തോന്നുന്നു .


    ദൈവത്തിന്റെ ഭൂതങ്ങളെ (പഞ്ച ) സൃഷ്ട്ടിചിട്ടാണ്, മനുഷ്യന്റെ പ്രകാശത്തെയും ആകാശത്തെയും ,ഭൂമിയും ആള്മാവിനെയും ഒക്കെ സൃഷ്ട്ടിച്ചതെന്നു തോന്നുന്നു.
    1 In the beginning (മനുഷ്യന്റെ ആദി ) God created the heavens (1 ആകാശം ) and the earth . 2 Now the earth was formless and empty, darkness was over the surface of the deep, and the Spirit of God was hovering (കാറ്റിനു 3 വായൂ ) over the waters.(4 ജലം) 3 And God said, "Let there be light, (5അഗ്നി )" and there was light. 4 God saw that the light was good, and he separated the light from the darkness. 5 God called the light "day," and the darkness he called "night." And there was evening, and there was morning--the first day.
    ഇത്രയും ചെയ്തപ്പോള്‍ സൂര്യനോ ,ചന്ദ്രനോ ഇല്ലായിരുന്നുവെന്നും , അപ്പോള്‍ മേല്‍പ്പറഞ്ഞത്‌ ദൈവത്തിന്റെ ദിവസവും , മണ്ഡലവും ആണെന്ന് മനസിലാക്കാമല്ലോ .



    ഇനി വരുന്ന ഭാഗങ്ങള്‍ ആദാമ്യ
    ലോകത്തുല്ലതല്ലേ
    6 And God said, "Let there be an expanse between the waters to separate water‍(ജലം) from water." 7 So God made the expanse and separated the water under the expanse from the water above it. And it was so. 8 God called the expanse "sky. ൯(ആകാശം )" And there was evening, and there was morning--the second day. 9 And God said, "Let the water under the sky be gathered to one place, and let dry ground appear." And it was so. 10 God called the dry ground "land," ( ഭൂമി) and the gathered waters he called "seas." And God saw that it was good.

    പിന്നെ സൂര്യനെയും ചന്ദ്രനേയും ( അഗ്നി)

    ReplyDelete
  2. നെടുങ്കനാലിന്റെ വേദപരമായ ലേഖനം മനസിനുള്ളില്‍ ആവഹിക്കുവാന്‍ വളരെയേറെ ബുദ്ധിമുട്ടി. കട്ടിയേറിയ മലയാള വാക്കില്‍ ബ്രാക്കട്ടിനുള്ളില്‍ ഇംഗ്ലീഷ് വാക്കുകള്‍ ചേര്‍ത്താല്‍ നന്നായിരുന്നു. മലയാളം ഇംഗ്ലീഷ് ഡിക്ഷ്ണറി കൈവശമില്ലാത്തതും ലേഖനം വായിച്ചു മനസിലാക്കുന്നതിന്റെ പോരായ്മയായി തോന്നി.

    പഞ്ചഭൂതങ്ങള്‍ ആണല്ലോ ലേഖനത്തിന്റെ സാരാംശം. ശക്തിയെ പൂജിക്കുന്ന ദേവി ഗീതയില്‍ എണ്‍പത്തിനാലു ലക്ഷം ജീവജാലങ്ങള്‍ ഭൂമിയില്‍ ജനിച്ചത്‌ പഞ്ച ഭൂതങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്നും പറഞ്ഞിട്ടുണ്ട്.

    ആന്തരിക മനസ്സില്‍നിന്നു മായയും ദൈവവും പ്രതിഫലിക്കുന്നു. അവിദ്യയില്‍നിന്നു ദുഖവും അജ്ഞതയും വിദ്യയില്‍നിന്നു പരമാത്മാവിലെക്കുള്ള സത്യവും ഉള്‍കൊള്ളുന്നു. ഒരു ജ്ഞാനിയില്‍ വിശ്വം മുഴുവന്‍ സ്വന്തം ശരീരത്തിനുള്ളില്‍ ആണ്. പഞ്ചഭൂതങ്ങള്‍ ഭൂമി, ജലം, അഗ്നി, വായൂ, ആകാശം നിത്യങ്ങളല്ല. മനുഷ്യന്റെ ഭൌതികചിന്തകളില്‍ ഓരോന്നിനും അതിന്റേതായ പ്രവര്‍ത്തന മണ്ഡലങ്ങള്‍ ഉണ്ട്.

    ഭൂമി തന്നെ എടുക്കാം, നമുക്ക് സ്പര്‍ശിക്കുവാന്‍ സാധിക്കും. കണ്ണില്ലെങ്കിലും
    അകകണ്ണുകൊണ്ട് കാണുവാനും മണത്തറിയുവാനും സാധിക്കും. എന്നാല്‍
    ഭൂമിതന്നെ നശിക്കുന്നതും നിത്യവും രണ്ടായി വേര്‍തിരിച്ചിരിക്കുന്നു.

    പഞ്ച ഭൂതങ്ങളില്‍ ജീവനില്‍ അടങ്ങിയതെല്ലാം നശിക്കുന്നു. എന്നാല്‍ അതിനുള്ളിലെ ജീവാത്മാവിനു നാശമില്ല. പരമാണു അനശ്വരമാണ്. അഗ്നിക്കിരയായി പഞ്ച ഭൂതങ്ങള്‍ ചാമ്പലാകും. എന്നാല്‍ മരണാനന്തരവും ജീവാത്മാവ് മറ്റൊരു പഞ്ച രൂപത്തില്‍ നിത്യതയില്‍ തന്നെയുണ്ട്.

    പഞ്ച ഭൂതത്തിലെ ജലത്തിനും രണ്ടു രൂപങ്ങളുണ്ട്. നിത്യവും അസ്ഥിരതയുള്ളതും. നദിയിലെയും കാട്ടരുവികളിലെയും തടാകങ്ങളിലെയും ജലം അതിനുള്ളിലെ മത്സ്യത്തിനൊപ്പം വരണ്ടു നശിക്കും. നീലാകാശത്തില്‍ നീരാവിയായി പറന്നുയരും. ഭൂമിയിലേക്ക്‌ തന്നെ മഴയായി, മഞ്ഞായി , മഞ്ഞുകട്ടയായി വീണ്ടും വരും. അങ്ങനെ അവകളും അനിത്യങ്ങളാണ്. അനശ്വരമായ പരമാണു എന്ന സത്യം
    കാര്യ കാരണങ്ങള്‍സഹിതം വീണ്ടും ഭൂമിയില്‍ തന്നെ ഉദയം ചെയ്യുന്നു. പഞ്ച ഭൂതങ്ങളുടെ കാഴ്ചപ്പാടില്‍ ജലത്തെ നമുക്കു സ്പര്‍ശിക്കുവാനും രുചിക്കുവാനും സാധിക്കും. നദികള്‍ ഒഴുകി കൊണ്ടേയിരിക്കും. അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരും. നീരാവിയില്‍ നീലാകാശത്തില്‍ ഉയര്‍ന്നു പര്‍വതങ്ങളില്‍ തട്ടി പരമാണുപോലെ വീണ്ടും അത് താഴ്വരകളിലും തടാകങ്ങളിലും ജലമായി തന്നെ പതിക്കും.

    പഞ്ച ഭൂതങ്ങളില്‍ ഭൂമിയും ജലവുംപോലെ വായുവിനും രണ്ടു നിരകള്‍ ഉണ്ട്. നിത്യവും കാര്യ കാരണങ്ങളില്‍ക്കൂടി അനിത്യവും ആയവകള്‍. വായു ജീവജാലങ്ങളില്‍ അനുഭവപ്പെടും. ശ്വസിക്കും. ഇളംകാറ്റും കൊടുംകാറ്റുമായി ഓടിയെത്തും. എന്നാല്‍ കാറ്റടിച്ചുല്ലസിക്കുന്ന വായു താല്‍ക്കാലികമല്ല പരമാണുവായി നിത്യങ്ങള്‍ തന്നെയാണ്. പുരാണങ്ങളില്‍ മാരുതിദേവനായി, വായു ഭഗവാനായി, നിത്യമായ ദേവനായി വര്‍ണ്ണനകള്‍ ഉണ്ട്.

    പഞ്ചഭൂതങ്ങളില്‍ നാലാമനായ അഗ്നിയിലും നിത്യതയും നാശവും ഉണ്ട്. നിത്യതയിലെ അഗ്നിദേവനായി, പരമാണുവായി,യുഗങ്ങളായി രൂപാന്തരം പ്രാപിക്കുന്നു. കേരളത്തിന്റെ മാത്രം തനിമയായ നിലവിളക്കിലും നിത്യമായ അഗ്നി ദേവനുണ്ട്. അവിടെയെന്തു പഞ്ചഭൂതങ്ങളില്‍ വിശ്വസിക്കാത്ത പുരോഹിതന് കാര്യമെന്ന് ഞാനും ചിന്തിച്ചിട്ടുണ്ട്. ഭാരതവത്ക്കരണം പറഞ്ഞു വേഷം കെട്ടി നടക്കുന്ന ഇവര്‍ ഭാരതസംസ്കാരത്തെ നശിപ്പിക്കുന്ന, നശിപ്പിച്ച തീവെട്ടി കൊള്ളക്കാരുടെ പിന്ഗാമികളാണ്. മലയാളിയുടെ ആത്മീയതയില്‍ വിഷം കലര്‍ത്തി പണം ഉണ്ടാക്കുക മാത്രമാണ് ഇവരുടെ ലക്‌ഷ്യം. പുരാണത്തില്‍ അഗ്നിയെ അഷ്ടദിക്കു പാലകന്‍ എന്നും പറയും. എട്ടു ദിക്കുകളില്‍നിന്നും ഭൂമിദേവിയെ കാത്തു പരിപാലിക്കുന്നതും അഗ്നിദേവന്‍തന്നെ.

    പഞ്ചഭൂതങ്ങളില്‍ ഈതര്‍ അഥവാ ശബ്ദമാണ് അഞ്ചാമന്‍. ഒരിക്കലും നശിക്കാതെ ശബ്ദത്തിനു നിത്യത മാത്രമേയുള്ളൂ. 'ഓം ' എന്നുള്ളതു, സാഗാകള്‍ ജീവാത്മാവും പരമാത്മാവുമായി ബന്ധിപ്പിക്കുന്ന ദിവ്യവാക്കാണ്‌. കാലവും ഇടവും ആത്മാവും മനസും ദിശകള്‍തോറും യാത്രകളും വഴിയും ലക്ഷ്യവും ജീവനും എല്ലാം ഉള്‍പ്പെട്ട ശക്തി ഏറിയ പദമാണ് 'ഓം" എന്നുള്ളതും. വേദികള്‍ വിശ്വസിക്കുന്നു.

    ReplyDelete
  3. ആകാശം, വെളിച്ചം, ജ്ഞാനം
    തോമായുടെ സുവിശേഷത്തിലെ ഒരു പ്രധാന ആശയം ഓരോരുത്തരുടെയും ഉള്ളിലെ പ്രകാശത്തെ (ആകാശത്തെ, ജ്ഞാനത്തെ) കാത്തു സൂക്ഷിക്കുക, പരിപോഷിപ്പിക്കുക എന്നതാണ്. പഞ്ചഭൂതങ്ങളില്‍ ഒന്നായി ആയുര്‍വേദം കണക്കാക്കുന്ന ആകാശത്തെ യേശു ഉദ്ദേശിക്കുന്ന ഉള്ളിലെ പ്രകാശമായി എടുക്കുന്നതില്‍ തെറ്റില്ല. ആരും സ്വയം പ്രകാശിതരാവുന്നില്ല. എന്നാല്‍, ആദ്യകിരണം ദൈവം നമുക്കുള്ളില്‍ നിക്ഷേപിച്ചിട്ടുണ്ട്‌. അത് കെടാതെ നോക്കുകയാണ് മനുഷ്യന്റെ കടമ. ആ കനലിന് മീതെ നമ്മള്‍ മേല്‍ക്കുമേല്‍ ഇട്ടുകൊടുക്കുന്ന ചാരവും ചാമ്പലും (അത്യാര്‍ത്തി, പരദ്രോഹം, അസത്യം തുടങ്ങിയവ) വഴി അത് "കെട്ടുപോകുന്നതായി" തോന്നിയാല്‍ വീണ്ടും അത് ആളിക്കത്തുവാനായി ഓരോരുത്തരും വേണ്ടത് ചെയ്യണം; സ്വയം ശുദ്ധീകരിക്കണം. എങ്കിലേ, പ്രകാശം ഒരു ധാരയായി അത് വഹിക്കുന്നവനെ അനന്തതയിലേയ്ക്ക് നയിക്കുകയുള്ളൂ. ഒരേയൊരു യാത്രയെ ഉള്ളൂ, അതാകട്ടെ, അവനവനിലേയ്ക്കുള്ളതാണ്. (റില്കെ) ജ്ഞാനിക്കു തുല്യനായിട്ടു ആരുണ്ട്‌? കാര്യത്തിന്റെ പൊരുള്‍ അറിയുന്നവന്റെ മുഖകമലത്തെ ജ്ഞാനം പ്രകാശിപ്പിപ്പിച്ചുകൊണ്ടിരിക്കും. സഭാ പ്രഭാഷകന്‍ 8,1.

    ReplyDelete