Translate

Tuesday, September 18, 2012

നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ !

 ഇന്ന് കത്തോലിക്കാ സഭ അഭിമുഖികരിക്കുന്ന ഏറ്റവും വലിയ പ്രശ്നം വിശ്വാസികളെ പിടിച്ചു നിര്‍ത്തുകയെന്നതാണ്. ഒരു കൊച്ചു കാറ്റില്‍ പോലും വിറയ്ക്കുന്ന ഒരു വന്മരമാണ്  നമുക്ക് മുമ്പിലെന്നു പറയാം. ഒരു വലിയ പ്രസ്ഥാനമായി അതിനെ പരുവപ്പെടുത്തുമ്പോള്‍, സഭയില്‍നിന്നു ഓരോ ദിവസവും കൊഴിഞ്ഞു പോകുന്ന പതിനായിരങ്ങളെപ്പറ്റി അത് ചിന്തിക്കാത്തതെന്തെന്നു ഞാന്‍ അത്ഭുതപ്പെടാറുണ്ട്. എന്റെ ചെറുപ്പത്തില്‍ ഒരു കത്തോലിക്കാ കുടുംബത്തില്‍ നിന്ന് ഒരാള്‍ ഹിന്ദുവായത് വലിയ സംഭവമായിരുന്നു. അന്ന് വികാരിയച്ചന്‍ നിരവധി ശ്രമങ്ങള്‍ നടത്തുകയും ചെയ്തു.  ഒരു കാലത്ത് ഒരച്ചന്‍ പോരോഹിത്യം വിട്ടാല്‍ ആ കുടുംബത്തിനു അതൊരു വലിയ അപമാനവും ആയിരുന്നു. മഠം വിടുന്ന കന്യാസ്ത്രികളെ ഊര് വിലക്കില്‍ നിര്‍ത്തി ക്രൂശിച്ചു രസിച്ചവരാണ് അന്നത്തെ പിതാക്കന്മാരും. ഇന്നോ? ഇതൊന്നും ഒരു വിശ്വാസിയും ഗൌനിക്കുന്നതെയില്ല; സഭ വിടുന്നവരുടെ ന്യായവാദങ്ങളോട് പ്രതികരിക്കാനുള്ള ശേഷി കത്തോലിക്കാ സഭക്ക് കൈമോശം വന്നിരിക്കുന്നുവെന്നു പറയാം. ഒരുപാട് പേരെ മാനസാന്തരം ചെയ്തുവെന്ന് അടിക്കുറിപ്പെഴുതി തൂക്കിയിട്ടിരുന്ന വൈദികരുടെ ചിത്രങ്ങള്‍ പള്ളി കോമ്പൌണ്ടില്‍ നിന്ന് പോലും മാറ്റിയിരിക്കുന്നു.

അല്മായര്‍ക്കു അറിയാത്ത കുറെ കാര്യങ്ങള്‍ അധികാരികള്‍ക്കറിയാം. ഇന്ത്യന്‍ ചിന്താ ഗ്രന്ഥങ്ങള്‍ പഠിക്കാന്‍ ശ്രമിച്ച വൈദികരും കന്യാസ്ത്രികളും സഭയോട് ബൈബൈ പറയുന്ന കഥകള്‍ ധാരാളം. ഇവിടെ താമര കുരിശിനു വേണ്ടി മരിക്കുമ്പോള്‍ വടക്കേ ഇന്ത്യയില്‍ ഓം കാരവും ചൊല്ലി കുര്‍ബാന അര്‍പ്പിക്കുന്നവരുടെ സംഖ്യ കൂടുന്നുവെന്ന സത്യവും  നാം മൂടി വെക്കുന്നു. ആരതി ഉഴിഞ്ഞ്, സൂര്യനമസ്കാരവും ചെയ്ത് നടന്ന കത്തോലിക്കാ കുര്‍ബാന  കേരളത്തില്‍.  ഞാന്‍ കൂടിയിട്ടുണ്ട്‌., അവിടെ ഒരു കുമ്പസാരവും ഉണ്ടായിരുന്നില്ല. അതായത്‌, സഭക്കുള്ളില്‍ നിന്നും പുറത്തുനിന്നും ഒരു പോലെ വെല്ലുവിളികള്‍ സഭ ഇന്ന് നേരിടുന്നു. പദ്മാസനത്തില്‍ ധ്യാന നിമഗ്നനായി ഇരിക്കുന്ന യേശുവിന്റെ ചിത്രം എവിടെയെങ്കിലും കണ്ടാല്‍ സംശയിക്കുകയെ വേണ്ട - അവിടെ ഒരു സൂത്രക്കാരന്‍  ഉറപ്പ്.  സദ്ഗുരു ശ്രി യേശുദേവാ എന്ന് വിളിക്കുന്ന നിരവധി ബിഷപ്പുമാരെ ഇന്ന് കേരളത്തിനു പുറത്തു കാണാം. ഞാന്‍ ഇപ്പറയുന്നത്‌ ഒട്ടും അതിശയോക്തിയല്ല.    

പഴം മോശമെങ്കില്‍ മരം മോശമെന്ന് പറയാതിരിക്കാന്‍ വയ്യ. ആന്തരിക സുഖമോ ജിവിത സന്തോഷമോ കിട്ടുന്നില്ലാ എന്ന തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത വസ്തുതയാണ് ഇന്ന് വിശ്വാസികളെ അസ്വസ്ഥരാക്കുന്നത്. അങ്ങിനെയുള്ളവരെ കരിസ്മാറ്റിക്  കൂട്ടി ഒതുക്കാമെന്ന വ്യാമോഹവും ഇന്ന് സഭക്കില്ല; പോട്ടയും, അട്ടപ്പാടിയുമൊക്കെ വംശനാശ ഭിഷണി നേരിടുകയാണിപ്പോള്‍. എന്ന് അറിയാത്തവരില്ല. ആകെ ഫലം കാണുന്നത് വിശ്വാസികളെ മറ്റൊരു പ്രസംഗം കേള്‍ക്കാന്‍ ഇടയാകാതെ നിലനിര്‍ത്തുകയെന്നതാണ്; അതാണ്‌ ഇപ്പോള്‍ സഭ ചെയ്യുന്നത്. അതെത്ര നാള്‍ ഫലം കാണും? വടക്കേ ഇന്ത്യയില്‍ മിഷനറി പ്രവര്‍ത്തനം നടത്തുന്ന ഒരൊറ്റ മലയാളി വൈദികനെ സിറോ മലബാറിലേക്ക് മാനസാന്തരം നടത്താന്‍ ഇന്ന് കാക്കനാട് സഭക്ക് സാധിക്കുമോ? അത്രമേല്‍ പുഴുത്ത പാരമ്പര്യവും കഴിച്ചു മദിച്ചു മറിയുന്നവരായിരിക്കുന്നു കാക്കനാട് സഭ. 

ഈ മരം മറിയാന്‍ അല്മായാ ശബ്ദം വേണ്ടിവരില്ലാ എന്ന് തന്നെയാണ് എന്‍റെ അഭിപ്രായം. യേശുവിനെ പുറത്താക്കി എന്നേ അവര്‍ പടി അടച്ചു. ഒരു പാരലല്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങിയത് അതിനു തെളിവല്ലേ? സഭയുടെതല്ലാത്ത സര്‍വ്വ മാധ്യമങ്ങളും ചിന്തകരുമെല്ലാം ഒരുപോലെ പുശ്ചിക്കുന്ന ഒരു സമൂഹമുണ്ടെങ്കില്‍ അതിവിടെയുണ്ട് - പേര് സിറോ മലബാര്‍ ഒപ്പിക്കല്‍ സ്കൊപ്പല്‍ സഭ. 

2 comments:

  1. സീറോ മലബാര്‍ സഭയുടെ തലവനായ ആലഞ്ചേരി കര്‍ദ്ദിനാളായി സ്ഥാനാരോഹണം ചെയ്തത് ശുഭ ലക്ഷണങ്ങളോടെയല്ലായിരുന്നു. ഇറ്റാലിയന്‍ നാവികര്‍ കടല്‍ത്തീരത്തുണ്ടായിരുന്ന മത്സ്യ തൊഴിലാളികളെ വെടിവെച്ച കേസ്സില്‍ ആലഞ്ചേരിയുടെ മനുഷ്യത്യരഹിതമായ പ്രസ്താവന മുതല്‍ തുടങ്ങിയതാണ്‌ സഭയുടെ അതിഘോരമായ കണ്ടകശനി. അതിനുശേഷം അപമാനിതനായ അദ്ദേഹം കാക്കനാട്ടിരിക്കാതെ കൂടുതലും പുറം നാടുകളില്‍ പര്യടനത്തില്‍ ആയിരുന്നു. അവസരം മുതലാക്കി ഓരോ രൂപതകളിലും കേമപ്പെട്ട അച്ചന്മാരുടെയും മെത്രാന്മാരുടെയും കളികളും തുടങ്ങി.

    സീറോ മലബാര്‍സഭയില്‍ ഏതോ പൈശാചികശക്തി ആഞ്ഞടിച്ചുവെന്നു കരുതണം. ശവംവെച്ചു വില പറയുന്ന പുരോഹിതര്‍, പുറംലോകം അറിയാത്ത ഇരുളടഞ്ഞ കന്യാസ്ത്രി മഠങ്ങള്‍, അനുസരിക്കാതെ തോന്ന്യാസം നടക്കുന്ന പുരോഹിതര്‍ ഇങ്ങനെ സഭയുടെ ശവക്കുഴി ഒരു കൂട്ടര്‍ കുത്തുന്നു. വിദേശ രാജ്യങ്ങളില്‍ വസിക്കുന്ന മലയാളിപുരോഹിതര് ജോലിയും പെണ്ണും പെട്ടെന്നു കണ്ടു പിടിക്കുന്നതുമൂലം സഭ വിടുന്നു.

    ഒരു സോഷ്യല്‍പാര്‍ട്ടിക്കു പോയാലും അനേക വിവരവും വിദ്യാഭ്യാസവുമുള്ള മുന്‍കാല വൈദികരെ കാണാം. വിവാഹം കഴിച്ചു ഭാര്യയും മക്കളുമായി സന്തോഷമായി കഴിയുന്നു. സഭയുടെ ഉള്പ്പോരുകള്‍ മനസിലാകണമെങ്കില്‍ ഇവരുമായുള്ള
    ചങ്ങാത്തം വളരെ ഉപയോഗപ്രദമാണ്. സഭയെപ്പറ്റി അഗാതമായി വായിക്കുന്നവരും സഭയുടെ പോക്കില്‍ നിരാശരാണ്.

    എങ്കിലും മാതൃസഭ വിട്ടുപോവുന്നവര് ഭീരുക്കള്‍ ആണ്. ക്രൈസ്തവ മൂല്യങ്ങള്‍ കൈവശമുള്ളവനെ റോഷന്റെ ഭാഷയില്‍ ഒരു ഒപ്പിസ്കൊപ്പല്‍ സഭയ്ക്കും പുറത്താക്കുവാന്‍ സാധിക്കുകയില്ല. ക്രിസ്തു സമസ്തമാനവ ജാതിയുടെതാണ്. ക്രിസ്തുവിനെ സ്വന്തം ആക്കുന്നവരില്‍ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ഉണ്ട്. യുക്തിപൂര്‍വ്വം ക്ര്സ്ത്യാനിയെക്കാള്‍ ഗുരുവായും പ്രവാചകനായും അവര്‍ യേശുവിനെ കാണുന്നു.

    പ്രശ്നങ്ങളില്‍ തലനീറി നിസഹായനായി കാക്കനാട്ട് താമസിക്കുന്ന ആലഞ്ചേരി സദാ വിദേശയാത്ര നടത്തുന്നതും ഏതു നിമിഷവും പൊട്ടിതെറിക്കുന്ന തന്റെ സഭയെ പേടിച്ചെന്നു മനസിലാക്കുന്നു. പൊട്ടാത്ത ഒരു ഓര്‍ത്തഡോക്സ് സഭയും കേരളത്തില്‍ ഉണ്ടായിട്ടില്ല. പേഗന്‍വേഷങ്ങളും രുദ്രാക്ഷ മാലയും താമരപ്പൂവും മയില്‍പ്പീലിയും അര്‍ത്ഥമറിയാതെ ധരിക്കുന്നതും കാരണമായി ചിലര്‍ ചൂണ്ടി കാണിക്കുന്നു.

    രുദ്രാക്ഷ മാല എന്നുള്ളത് ശിവന്റെ കണ്ണുകളെ സൂചിപ്പിക്കുന്നു. ഇതു ക്രൈസ്തവ തത്വങ്ങള്‍ക്ക് എതിരാണ്. കത്തോലിക്കര്‍ക്ക് കൊന്തപോലെ രുദ്രാക്ഷമാല ഹിന്ദുക്കളുടെ പ്രാര്‍ത്ഥനസഹായി ആണ്. ഹൈന്ദവ പ്രാര്‍ഥന ആലഞ്ചേരി ചൊല്ലുന്നതിനു എതിരില്ല. അലങ്കാരത്തിനു രുദ്രാക്ഷ കഴുത്തില്‍ ഇട്ടാല്‍ ചിന്തിക്കാന്‍ കഴിവില്ലാത്ത മൃഗങ്ങളുടെ കഴുത്തില്‍ ബെല്‍റ്റിട്ടതു പോലെ വിദേശികള്‍ കാണും. വൈദികരും സഹികെട്ട് സഭയുടെ പോക്കില്‍ നിരാശരായി അല്‍മായ ശബ്ദം, സത്യ ജ്വാലയില്‍ എഴുതി പ്രതികരിക്കുന്നതും കാണാം. ചില വൈദികരുടെ ലേഖനങ്ങളില്‍ നിന്നും സഭയുടെ വഴിപിഴച്ച പോക്കു വ്യക്തമാണ്.

    ഇന്നു സീറോ മലബാറിന്റെ ഓരോ രൂപത എടുത്താലും മേത്രാന്മാര്‍ക്കും ഒരു സമാധാനം ഇല്ല. അറക്കല്‍ മെത്രാന്‍ ഭൂമി തട്ടിപ്പിലും ഭൂമി മാഫിയായിലും വ്യാപ്രുതനായി നടക്കുന്നതു സഭയെ അപമാനിക്കുന്നു. കുന്നശേരിക്കെതിരായി ലൈംഗിക കുറ്റവാളിത്വം കാനായി സമുദായത്തിനും സീറോ മലബാറിനും മൊത്തം കളങ്കം ഉണ്ടാക്കി. അനേകം പുരോഹിതര്‍ പള്ളികളിലെ പണം ബ്ലേഡ് കമ്പനിയില്‍ ഇട്ടു നഷ്ടപ്പെടുത്തുന്നതും വാര്‍ത്തകളായി പുറത്തു വരുന്നതും വിശ്വാസത്തിനു കോട്ടം തട്ടുന്നു. തലോര്‍ പ്രശ്നത്തില്‍ ആണ്ട്രൂസ് താഴത്തിന്റെ കടുംപിടുത്തം അയാളെ വെറും ഏഴാംകിട മെത്രാനാക്കി.

    പാലാ അരമനയില്‍ ഒരു ബസ് നിറയെ മെത്രാന്മാര്‍ ഉണ്ടെന്നു കേള്‍ക്കുന്നു. പാവപ്പെട്ടവന്റെ കുഴിമാടത്തില്‍ പോയി ഒന്ന് ഒപ്പീസ്ചൊല്ലുവാനും ഇവര്‍ക്ക് സമയമില്ല. ദളിതന്‍ മരിച്ചാല്‍ ഇവര്‍
    ശവത്തിനെവരെ വില പറയും. നരിക്കാട്ടു പിതാവിനെപ്പോലെയുള്ളവര്‍ വിശ്വാസത്തിനു തന്നെ ഒരു അപവാദമാണ്.അമേരിക്കയില്‍ ഷിക്കാഗോയില്‍ സീറോമലബാര്‍ മെത്രാന്റെ വായില്‍ ശബ്ദിക്കരുത്, കരയരുത് എന്നു പറഞ്ഞു നിപ്പില്‍ കയറ്റി വെച്ചിരിക്കുകയാണ്. രണ്ടു താപ്പാനകളായ ചാന്‍സലര്‍മാര്‍ ആ പാവത്തിനെ ക്ലാവര്‍ വടിയും പിടിപ്പിച്ചു പാവപോലെ കൂന്തല്‍ തൊപ്പിയും ധരിപ്പിച്ചു ആനങ്ങരുതെന്നു പറഞ്ഞു കസേരയില്‍ ഇരുത്തിയിരുക്കുന്നതും സീറോ മലബാര്‍ സഭകള്‍ക്ക് അപമാനം തന്നെ.

    വിശ്വാസികളുടെ സമാഹരിക്കുന്ന പണത്തില്‍ പകുതി എത്തുന്നതും വിരുതന്മാരായ പുരോഹിതരുടെ പോക്കറ്റിലെന്നും സംസാരം ഉണ്ട്. പള്ളിയില്‍ കൊടുക്കുന്ന ചാരിറ്റബളില്‍ നാലിലൊന്നു പോലും പാവങ്ങളെ സഹായിക്കുവാന്‍ ഉപയോഗിക്കാറില്ല. അങ്ങനെ ദിവസങ്ങള്‍ മുമ്പോട്ടു പോകുംതോറും വിശ്വാസവും മനുഷ്യരില്‍ കുറയുന്നതായി കാണാം.അല്മെനികളുമായി സഹകരിച്ചു സഭയുടെ നയങ്ങളില്‍ മാറ്റം വരുത്തി പുരോഹിതരെയും മെത്രാന്മാരെയും നിയന്ത്രിച്ചില്ലെങ്കില്‍ സഭയുടെ ഭാവി ഇരുണ്ടതായിരിക്കും.സംശയമില്ല.

    ReplyDelete
  2. കാത്തോലിക സഭ ഇന്ന് പ്രതിസന്ധിയെ നേരിടുകയാണ്. വിജ്ഞാന വിസ്പോടനതിന്റെ ഫലമായി മനുഷ്യര്‍ കൂടുതല്‍ സ്വതന്ത്രമായി ചിന്തിക്കുന്നു എന്നത് വസ്തുതയാണ് . കത്തോലിക്കരും അതില്‍ പെടും .
    മനുഷ്യര്‍ സ്വതന്ത്രമായി ചിന്തിക്കട്ടെ , സത്യം സ്വയം കണ്ടെത്തട്ടെ . അവരവരുടെ വിശ്വാസം അവനവനെ സുഖപ്പെടുതട്ടെ.


    Tom Poonjar. tperumpallil@gmail.com

    ReplyDelete