Translate

Wednesday, February 6, 2013

സൂഫികളുടെ വഴി

ഞാനിതുവരെ ദൈവത്തെ കണ്ടിട്ടില്ല. ദൈവത്തെ കണ്ടവരേയും കണ്ടിട്ടില്ല. എന്റെ മാതാപിതാക്കളും പിതാമഹന്മാരും ദൈവവിശ്വാസികള്‍ ആയിരുന്നു. പ്രായത്തില്‍ പക്വത വന്ന് വീണ്ടും കുറേക്കഴിഞ്ഞാണ് ചിന്തയില്‍ അല്പമെങ്കിലും ഉണര്‍വുണ്ടായത്. അതോടേ പൂര്‍വികരുടെ വിശ്വാസങ്ങളില്‍ നിന്ന് സ്വതന്ത്രനായപ്പോള്‍ മനസ്സിലായി, സ്വയം കണ്ടെത്തുമ്പോഴാണ് ഒരാള്‍ ശരിക്കും തൃപ്തനാകുന്നത് എന്ന്. എന്റെ ചിന്തകളിലും രീതികളിലും അതൃപ്തിയുള്ളവര്‍ നിരവധിയുണ്ടെന്ന് എനിക്കറിയാം. ഒന്നില്‍ അല്ലെങ്കില്‍ ഒരിടത്ത് ഉറച്ചുനില്‍ക്കുന്നവരോട് ചേരാന്‍ ആളെക്കിട്ടും. അതിനു വലിയ ഉള്‍ക്കരുത്തോ തത്ത്വശാസ്ത്രമോ ഒന്നും വേണ്ടാ. തേടി അലയുന്നവന് ഒരിടത്തും ഉറക്കുകയില്ലെന്നു മനസ്സിലാക്കുന്നവര്‍ വിരളമാണ്. "എന്നാല്‍ നമുക്കൊന്നിരിക്കാം" എന്ന് പറയുമ്പോള്‍ കൂട്ടാക്കാതെ തുടര്‍ന്ന് നടക്കുന്നവന് കൂട്ടുകാര്‍ കാണില്ല. അതാണെന്റെ അവസ്ഥ. "വെളിച്ചത്തിന്റെ വഴി" (ഒലിവ്) എന്ന കൃതിയുടെ കര്‍ത്താവ് ഇ.എം. ഹാഷിം ഏതാണ്ടിതുതന്നെ പറഞ്ഞിട്ടുള്ളയാളാണ്. സൂഫിസത്തിന്റെ ഹൃദയം എന്നൊരു പുസ്തകവും (ഡി.സി.ബുക്സ്) അദ്ദേഹത്തിന്റേതുണ്ട്.

കുറേ നേരത്തേയ്ക്ക് എനിക്ക് തുടര്‍ന്നെഴുതാനാവുന്നില്ലായിരുന്നു. അതിരാവിലെ അഞ്ചുമണിനേരത്ത് കീബോര്‍ഡിന്റെ കട്ടകളില്‍കൂടി അരിച്ചുനടക്കുന്ന ഒരു കുഞ്ഞു പറവ എന്റെ ശ്രദ്ധയെ പിടിച്ചുനിറുത്തി. 'എന്നെ ഒന്ന് നോക്കൂ' എന്നാണ് ത്രികോണാകൃതിയുള്ള ആ കുസൃതിയുടെ മട്ട്. ഒരു കുഞ്ഞക്ഷരത്തിന്റെ മുഴുപ്പേയുള്ളൂ. എന്നാല്‍ അതിന്റെ രൂപവും ചിറകുകളിലെ ചിത്രഭംഗിലും അനന്യം! അവിശ്വസനീയം എന്ന് തന്നെ പറയട്ടെ. ഇല്ലോളമിടത്തില്‍ എന്തുമാത്രം കരകൌശലം! പീലിവിരിച്ചാടുന്ന ആണ്‍മയിലിനെപ്പോലെ ഈ സുഹൃത്ത് ഓരോ കട്ടയിലും കയറിയിറങ്ങി മെല്ലെ കറങ്ങുകയാണ്. പത്തുമിനിട്ടോളം പോയതറിഞ്ഞില്ല.

ആദ്യം പറഞ്ഞ പുസ്തകത്തില്‍ ഹാഷിം പറയുന്നു: "നിരനിരയായി നീങ്ങുന്ന ഉറുമ്പിന്‍കൂട്ടം, ആനക്കൂട്ടം, മനുഷ്യക്കൂട്ടം എന്നിങ്ങനെയുള്ളവ എന്നെ ആകര്‍ഷിക്കാറില്ല. എന്നാല്‍ ഒരുറുമ്പ്‌, ഒരാന, ഒരു മനുഷ്യന്‍ മറ്റൊരു വഴി തിരഞ്ഞെടുക്കുമ്പോള്‍ എനിക്കാഹ്ലാദം തോന്നുന്നു. ഞാന്‍ നോക്കിനില്‍ക്കുന്നു." ഇതെന്റെയും അനുഭവമാണ്. നിരനിരയായി നിന്ന് വേറൊരാളുടെ ആജ്ഞകളെ അനുസരിക്കുന്ന പട്ടാളക്കാര്‍, പോലീസുകാര്‍, വിശ്വാസികള്‍ ഒക്കെ മനുഷ്യരേ അല്ലെന്നാണ് എനിക്ക് തോന്നാറുള്ളത്. ശാലോം റ്റി.വി. കാണിക്കാറുള്ളതുപോലെ നിരനിരയായി മുട്ടുകുത്തിനിന്ന് നന്മ നിറഞ്ഞ മറിയമേ! യേശുവേ സ്തോത്രം! എന്നൊക്കെ അതിഭക്തിയോടെ കേഴുന്നവരെ കാണുമ്പോള്‍ ഏറ്റവും വലിയ ഒരു തമാശയായി ഞാനത് ആസ്വദിക്കുന്നു. പക്ഷേ, അവിടെ ദൈവസാന്നിദ്ധ്യമെവിടെ എന്ന് ഉള്ളില്‍ ചോദിക്കാറും ഉണ്ട്. അവരുടെ ദൈവമല്ല എന്റെ ദൈവം എന്നതായിരിക്കാം വ്യത്യാസം.

നീ മാത്രമായ നീ ഉണ്ടോ? അതോ, അന്യര്‍ അസ്തിത്വം നല്‍കിയ നീയാണോ നീ? എങ്കില്‍, അവര്‍ മറയുമ്പോള്‍ നീയും മറയുകയില്ലേ? ആരും പേരെടുത്തു വിളിക്കാനില്ലാത്തപ്പോള്‍ നീയാരാണ്‌? എല്ലാ സ്വരങ്ങളും ദ്വന്ദ്വത്തെ സൃഷ്ടിക്കും. വിശേഷിച്ച്, നമ്മുടെ പേര് വിളിക്കപ്പെടുമ്പോള്‍. കാരണം, അപ്പോള്‍ വിളിക്കുന്നവനും വിളി കേള്‍ക്കുന്നവനും ഉണ്ടായേ പറ്റൂ. ദൈവത്തെ വിളിക്കുമ്പോഴും ഈ ദ്വന്ദ്വഭാവം ഉണ്ടാവും. വിളിക്കരുത്. സാന്നിദ്ധ്യം അനുഭവിക്കുക മാത്രംമതി. നമുക്ക് മുകളിലുള്ള ദൈവം ഭയത്തെ സൃഷ്ടിക്കുമ്പോള്‍ നമ്മള്‍ ആയിരിക്കുന്ന സമയവും ഇടവുംതന്നെ ദൈവമായിരിക്കുമ്പോള്‍ അത്  അങ്ങേയറ്റത്തെ അഭയത്തിന്റെ അനുഭവമായിത്തീരുന്നു. ബോധത്തിനും ചിന്തകള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും അതീതമായ മൗനം ഉണ്ടെന്നറിയുന്ന
തുതന്നെയാണ് പ്രാര്‍ത്ഥന. വിലയുറ്റതിനെ തിരിച്ചറിയിക്കുന്ന മൌനംതന്നെയാണ് പ്രാര്‍ത്ഥന. ഈ വരികള്‍ക്കിടയില്‍ ഇടയ്ക്കൊന്നു നില്‍ക്കാനും വായിച്ചവ മറന്നിട്ട് അതിനപ്പുരത്തൊരു വാതായനം കാണാനുംമാത്രമുള്ള പ്രചോദനം നിങ്ങള്‍ക്കുണ്ടാകുന്നില്ലെങ്കില്‍, ഞാനെഴുതിയവ വൃഥാവിലായി.

സൂര്യനെ വരവേല്‍ക്കാന്‍ തയ്യാറാവുന്ന ഒട്ടനേകം പക്ഷികള്‍, മൃഗങ്ങള്‍, കീടങ്ങള്‍ ഒക്കെ ഉണര്‍ന്ന് കൂട്ടുകാരെ സംബോധന ചെയ്തു തുടങ്ങുന്ന ഇതുപോലുള്ള ഒരുഷസില്‍ മൌനവും സംഗീതവും ഒന്നുചേരുന്ന അനുഭവം എന്തെന്നറിയാതെ ഉറങ്ങിപ്പോകുക എന്തൊരു നഷ്ടമാണ്! അപ്പോള്‍ മുറ്റത്തിറങ്ങി എല്ലാറ്റിനോടും പറയാനാവുക: എന്റെ വീടിന്റെ പരിസരത്ത് ആസ്ഥാനം കണ്ടെത്താന്‍ തീരുമാനിച്ച നിങ്ങള്‍ എല്ലാ ജീവികളോടും സസ്യങ്ങളോടും  ഞാന്‍ നന്ദിയുള്ളവനാണ്, ഇവിടം വിട്ടു പോകല്ലേ! എന്ന്. അത് ദൈവസാന്നിദ്ധ്യത്തെ അംഗീകരിക്കലാണ്. പ്രകൃതിയുടെ അര്‍ത്ഥമറിഞ്ഞ്, അതിനോട് ആഴമായ നന്ദി തോന്നാത്ത നിമിഷങ്ങളില്‍ നാം ജീവിക്കുന്നില്ല എന്നത് ഒരു വലിയ സത്യമാണ്. അത് മാത്രമാണ് സത്യം. അറിഞ്ഞ അര്‍ത്ഥം തന്നെയാണ് സത്യം. സര്‍വ ചരാചരങ്ങളും തമ്മില്‍ത്തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു, ഒരേ മഹാശക്തിയില്‍ കൊരുക്കപ്പെട്ടിരിക്കുന്നു എന്നത് എല്ലാ മനുഷ്യപാരമ്പര്യങ്ങളുടെയും പുരാതന ദര്‍ശനമാണ്. അത് മറന്നുപോയതാണ് നമ്മുടെ ഇന്നത്തെ ശാപം. ഈ സ്വരച്ചേര്‍ച്ചയെ തിരിച്ചറിയുന്നവനു മാത്രമേ പൂര്‍ണതയുടെ ഭാഗമായിത്തീരാനുള്ള സാദ്ധ്യതയുള്ളൂ. വളരെ ധിഷണാശാലികളായ മനുഷ്യരായിരുന്നു ഇറാഖിലും മെസ്സപ്പെട്ടോമിയായിലും അതേത്തുടര്‍ന്ന് ഭാരതത്തിലും ബി.സി. നാലായിരത്തിനു മുമ്പ് പോലും ജീവിച്ചിരുന്നത് എന്ന് ചരിത്രഗവേഷകര്‍ സ്ഥിരീകരിച്ചിടുണ്ട്. ബോധമാണ് മനുഷ്യന്റെ അകക്കാമ്പെന്നും അത് വെളിയില്‍ തേടേണ്ടതല്ലായെന്നും മനസ്സിലാക്കിയ ജ്ഞാനികളായിരുന്നു അവരൊക്കെ. ഈ അറിവ് കൈമോശം വന്നതുകൊണ്ട് നമുക്ക് വീണ്ടും ബോധത്തെ അന്വേഷിച്ചു പോകേണ്ടിവരുന്നു. നമ്മുടെ ഈ ദുര്‍ഗതിയാണ് ഏദന്‍തോട്ടത്തില്‍ നിന്നുള്ള പുറത്താക്കപ്പെടല്‍. നമ്മുടെ പൂര്‍വികരുടെ ബോധമോ ബുദ്ധിയോ ആരോഗ്യമോ ഓര്‍മ്മശക്തിയോ ഇന്ന് നമുക്കില്ല. ഇങ്ങനെ അല്പരായിത്തീര്‍ന്ന് തങ്ങളുടെ വ്യതിരിക്തതക്ക് ഊന്നല്‍ നല്‍കുന്നവര്‍ പ്രപഞ്ചത്തില്‍ നിന്ന് വെട്ടിമാറ്റപ്പെടുകയും ക്ലേശമനുഭവിക്കുകയും ചെയ്യുന്നു എന്നതില്‍ തര്‍ക്കത്തിനിടമില്ല.

സൂഫിസത്തിന്റെ കാതല്‍ എന്താണെന്ന് പറയാതെ പറയാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. 'സൂഫ്' എന്നാല്‍ കമ്പിളിയാണ്. ചൂടുള്ളത്‌. സത്യത്തിന്റെ കനലുകളാല്‍ മൂടപ്പെടുക എന്നത് സാധാരണക്കാര്‍ക്കുള്ളതല്ല. "സ്നേഹത്തിലേയ്ക്കുള്ള പാത, സുഹൃത്തേ, ഒരു പൊതുവഴിയല്ല" എന്നാണ് പക്വമതികളായ സൂഫികള്‍ പറയുന്നത്. ഈശ്വരനുമായി പ്രണയത്തിലാകുന്നതാണ് സൂഫികളുടെ വഴി. "ഈ സ്നേഹത്തിന്റെ മുന്തിരിച്ചാര്‍ കുടിക്കണമെന്നു അദമ്യമായ ആഗ്രഹമുണ്ടാകുന്നവര്‍ മറ്റെല്ലാ മമതകളും എറിഞ്ഞുകളയും. സൂഫികള്‍ക്ക് ഒരു പ്രത്യേക മതത്തോടും ആചാരത്തോടും താത്പര്യമില്ല. "നിങ്ങള്‍ ആരാണെന്ന് അറിയണം. എവിടെനിന്നു വന്നു, എവിടേയ്ക്ക് പോകുന്നു? ഈ അന്വേഷണത്തിന്റെ പാതയില്‍ നിങ്ങള്‍ ഒന്നുമല്ലാത്ത ഒരവസ്ഥയില്‍ എത്തും. മൌനം വന്നു നിങ്ങളെ മൂടും. ഒന്നുമറിയാനില്ലാത്ത ആ ഒരവസ്ഥയില്‍ ഒരാഗ്രഹവും ബാക്കിയുണ്ടാവില്ല." സൂഫിയുടേത് ഒരു മിസ്റ്റിക് അനുഭവമാണ്. ലോകത്തിന്മേലുണ്ടായിരുന്ന പര്‍ദ്ദ നീക്കപ്പെടുകയും യാഥാര്‍ത്ഥ്യം നഗ്നമാകുകയും ചെയ്യുമ്പോള്‍ ആത്മാവ് സ്വതന്ത്രമാകും. 
സഫലമായി എന്നു പറയാവുന്ന ആരുടേയും ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ കാര്യം ഈ സന്തുലിതാവസ്ഥ കണ്ടെത്താനായി എന്നതാണ്. എല്ലാ സൃഷ്ടജാലങ്ങളും ഈ സന്തുലിതാവസ്ഥയുടെ ഭാഗമായിത്തീരുന്നു. ഒന്നിനുമവിടെ വേറെ നില്‍ക്കാനാവുകയില്ല. ഒരു വൃക്ഷത്തെ വെട്ടി നീക്കുമ്പോള്‍ എന്തൊക്കെ സംഭവിക്കുന്നു എന്നോര്‍ത്തുനോക്കുക. തണല്‍ ഇല്ലാതാകുന്നു. ചൂടനുഭവപ്പെടുന്നു. പക്ഷികളും കീടങ്ങളും സംരക്ഷണമില്ലാതെ സ്ഥലംവിടുന്നു. മരത്തിന്റെ വേരുകള്‍ മറ്റു ചെടികളുടെ വേരുകളുമായി മണ്ണിനടിയില്‍ സ്ഥാപിച്ചിരുന്ന ഗാഢബന്ധം മുറിഞ്ഞുപോകുന്നു. ഇലകളുടെയും പൂക്കളുടെയും കായ്കളുടെയും ഗന്ധങ്ങള്‍ വായുവിനു നഷ്ടമാകുന്നു. കാറ്റ് തടഞ്ഞു നില്ക്കുന്നില്ല. ആ ഇടം മറ്റൊരിടമായിത്തീരുന്നു, നിര്‍ജ്ജീവമാകുന്നു. ഒരു മരം പ്രശാന്തമായ ഒരിടത്തെ സൃഷ്ടിക്കുന്നതുപോലെ ഒരു സൂഫിയും ചെയ്യുന്നു. ഉള്ളിലെ ശാന്തി പരിസരങ്ങളെയും ധന്യമാക്കുന്നു. 

2 comments:

  1. വാതാപി ഗണ പതിം ...ദാസുച്ചേട്ടന്‍ പാടുമ്പോള്‍ ആദ്യം അറിവില്ലാത്തവര്‍ക്ക് സുഖിച്ചെന്നു വരില്ല . വീണ്ടും വീണ്ടും കേട്ട് അതിന്റെ രാഗവിസ്ത്താരങ്ങള്‍ കാതില്‍ നിന്ന് കരളിലേക്ക് നുഴഞ്ഞു കയറിയാല്‍ പിന്നെ പട്ടു കേള്‍ക്കാതെ വയ്യെന്നാകും . അതുപൊലെയണെന്റെ സ്സ്ക്കരിയാച്ചയന്റെ ഈ രചനയും....ഓ ക്ലാസിക്കല്‍..,ആ വിരല്ക്കൂട്ടിനോരുമ്മ .

    ReplyDelete
  2. വേറൊരാളുടെ ആജ്ഞകളെ അനുസരിക്കുന്ന പട്ടാളക്കാര്‍, പോലീസുകാര്‍, വിശ്വാസികള്‍ ഒക്കെ മനുഷ്യരേ അല്ലെന്നാണ് എനിക്ക് തോന്നാറുള്ളത്. ശാലോം റ്റി.വി. കാണിക്കാറുള്ളതുപോലെ നിരനിരയായി മുട്ടുകുത്തിനിന്ന് നന്മ നിറഞ്ഞ മറിയമേ! യേശുവേ സ്തോത്രം! എന്നൊക്കെ അതിഭക്തിയോടെ കേഴുന്നവരെ കാണുമ്പോള്‍ ഏറ്റവും വലിയ ഒരു തമാശയായി ഞാനത് ആസ്വദിക്കുന്നു. (സാക്ക്)

    ദേവാലയങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും ഈ വചനം ലിഖിതം ചെയ്ത ഫലകം തൂക്കിയിടേണ്ടതാണ്. ഇതില്‍ പട്ടാളക്കാരനും പോലീസുകാരനും അനുസരിക്കുന്നത് മനസുണ്ടായിട്ടല്ല. വയറ്റില്‍പ്പിഴപ്പിനാണ്. ആത്മാഭിമാനം അവനിലുമുണ്ട്. രാജ്യത്ത് സമാധാനവും അതിരും കാത്തു സൂക്ഷിക്കണം. ധ്യാനകേന്ദ്രങ്ങളും മുള്ളാമാരും സൃഷ്ടിച്ച മതഭീകരരെയും അവര്‍ക്ക് അമര്‍ച്ചചെയ്യണം.

    എന്നാല്‍, മൂന്നാമത്തെ കൂട്ടരെ മനുഷ്യരായി എനിക്കും തോന്നുന്നില്ല. മനുഷ്യത്വമില്ലാത്ത ശ്രീമാന്‍ അറക്കന്‍, ശ്രീമാന്‍ ആണ്ട്രൂസ് താഴത്തിനെപ്പോലെ നയിക്കുന്ന വിശ്വാസികളെന്ന മന്ദബുദ്ധിലോകത്തെ അടുത്ത കനെഷുകുമാരികണക്കില്‍ മനുഷ്യരും മൃഗവും അല്ലാത്ത നികൃഷ്ടജീവികളുടെ സന്താനമെന്ന് രേഖപ്പെടുത്തിയാല്‍ ഭാരതത്തിന്റെ സെന്‍സസ് പരിപൂര്‌ണ്ണമാകും. ഒരു സമൂഹത്തെ മുഴുവനായി നശിപ്പിക്കുന്ന ധ്യാനഗുരുക്കളെ പിടിച്ചു ജയിലിലും ഇടണം.

    ReplyDelete