Translate

Monday, May 27, 2013

നല്ല ശമരിയാക്കാരനു പിന്നീടെന്തു സംഭവിച്ചു ?


വിദൂഷകന്‍ കര്‍ട്ടനു മുന്നില്‍ പ്രത്യക്ഷപ്പെട്ട്‌: ഇന്നലെയായിരുന്നല്ലോ ദൈവദൂഷകനായ ആ തച്ചന്റെ മോന്‍ യേശു കുരിശിലേറ്റപ്പെട്ടത്‌. യറൂസലേമെന്ന ഈ വിശുദ്ധനഗരം ഇന്നെത്ര ശാന്തമായിരിക്കുന്നു. യേശുവിന്റെ ശിഷ്യന്മാരെല്ലാം ഒളിവിലാണത്രേ. ഇതാ ഹേറോദേസിന്റെ കൊട്ടാരക്കച്ചേരിയില്‍ വീണ്ടുമൊരു കുറ്റവിചാരണ നടക്കാന്‍ പോകുന്നു.
(ഹേറോദേസ്‌ സിംഹാസനത്തില്‍. ഇടതുവശത്ത്‌ ഒരു കുറ്റവാളിയെയും കൊണ്ടു പടയാളി. വലതുവശത്തൊരു പുരോഹിതന്‍.)
ഹേറോദേസ്‌ - ആരാണു കുറ്റവാളി?
പടയാളി - പ്രഭോ, പുറജാതിക്കാരനായ ഒരു ശമരിയാക്കാരനാണു കുറ്റവാളി.
ഹേറോദേസ്‌ - അയാള്‍ ചെയ്‌ത കുറ്റം?
പടയാളി - കവര്‍ച്ചയും കൊലപാതകവും ദേവാലയം അശുദ്ധമാക്കലും.
ഹേറോദേസ്‌ - ആരെയാണു കൊന്നത്‌? 
പടയാളി - കൊള്ളക്കാരാല്‍ ആക്രമിക്കപ്പെട്ടു വഴിയില്‍ക്കിടന്ന നിസ്സഹായനായ ഒരു വ്യാപാരിയെ. 
ഹേറോദേസ്‌ - എന്ന്‌, എവിടെവച്ചാണണിതു സംഭവിച്ചത്‌?
പടയാളി - ഒരാഴ്‌ച മുമ്പ്‌. യറൂസലേമില്‍നിന്നു ജറീക്കോയിലേക്കുള്ള വഴിയരികിലാണു തുടക്കം. കൊല നടന്നതു ജറൂസലേം ദേവാലയത്തിനകത്തുവച്ചാണു പ്രഭോ. 
ഹേറോദേസ്‌ - ആരാണു സാക്ഷി?
പുരോഹിതന്‍ - പ്രഭോ, സംഭവം ഞാന്‍ കണ്ടില്ല. എന്നാല്‍ കൊല്ലപ്പെട്ട വ്യാപാരി അന്നേദിവസം ദേവാലയത്തിലേക്കുള്ള വഴിയരികില്‍ വീണുകിടക്കുന്നതു ഞാന്‍ കണ്ടതാണ്‌. സാബത്തുദിവസമായതിനാലും പള്ളിയില്‍ കുര്‍ബ്ബാന മുടങ്ങാതിരിക്കാനും ഞാനത്‌ അവഗണിച്ചു കടന്നുപോയി.
ഹേറോദേസ്‌ - നിങ്ങള്‍ കാണുമ്പോള്‍ ആ വീണുകിടന്നവനു ജീവനുണ്ടായിരുന്നോ?
പുരോഹിതന്‍ - തീര്‍ച്ചയായും. അയാളുടെ നിലവിളി കേട്ട്‌ എന്റെ ഹൃദയം പിടഞ്ഞതാണു, പ്രഭോ.
ഹേറോദേസ്‌ - വേറെ സാക്ഷികളാരെങ്കിലും?
പടയാളി - ഉണ്ടു പ്രഭോ. അന്നു സിനഗോഗില്‍ കൂടിയിരുന്ന പ്രധാനപുരോഹിതനുള്‍പ്പെടെയുള്ളവര്‍ ഇയാളെ ആ വ്യാപാരിക്കൊപ്പം കണ്ടതാണ്‌. ദേവാലയത്തിനകത്തു കുറ്റകൃത്യം നടന്നതിനും ദൃക്‌സാക്ഷികളുണ്ട്‌.
ഹേറോദേസ്‌ - (പ്രതിയോട്‌) ഇനി നിനക്കെന്താണു പറയാനുള്ളത്‌?
ശമരിയാക്കാരന്‍ - ഇല്ല പ്രഭോ, ഞാനാരെയും കൊന്നിട്ടില്ല. 
ഹേറോദേസ്‌ - പിന്നെ ?
ശമരിയാക്കാരന്‍ - വഴിയരികില്‍ കിടന്ന ഒരാളെ രക്ഷിക്കാന്‍ ശ്രമിച്ചതേയുള്ളു.
ഹേറോദേസ്‌ - നിന്റെ ഭാഗത്തു സാക്ഷിയായി ആരെങ്കിലും ?
ശമരിയാക്കാരന്‍ - ഒരാളുണ്ടായിരുന്നു പ്രഭോ, ആ തച്ചന്റെ മകന്‍ യേശു.
ഹേറോദേസ്‌ - ഛീ, യേശുവോ ? ഇന്നലെ കുരിശിലേറ്റപ്പെട്ടവനോ.? 
ശമരിയാക്കാരന്‍ - അതെ, പ്രഭോ, അയാളാണ്‌ ആ വീണുകിടന്ന വ്യാപാരിയെ കഴുതപ്പുറത്തു കയറ്റാന്‍ എന്നെ സഹായിച്ചത്‌. 
ഹേറോദേസ്‌ - പിന്നെ എന്തുണ്ടായി?
ശമരിയാക്കാരന്‍ - ഏതോ ഒരു പ്രഭുവിന്റെ ദൂതന്‍ വന്ന്‌ ആരെയോ മരണത്തില്‍നിന്നു രക്ഷിക്കണമെന്നു പറഞ്ഞ്‌ യേശുവിനെ വിളിച്ചുകൊണ്ടുപോയി.
ഹേറോദേസ്‌ - എന്നിട്ടോ? 
ശമരിയാക്കാരന്‍ - ഞാന്‍ മരിക്കാറായ ആ വ്യാപാരിയെ പള്ളിവക ആശുപത്രിയിലേക്കു കൊണ്ടുപോയി. സാബത്തുദിവസമാണെന്നു പറഞ്ഞ്‌ ആദ്യമവര്‍ അകത്തു കയറ്റിയില്ല. വ്യാപാരിയുടെ സഞ്ചിയിലും എന്റെ കീശയിലുമുണ്ടായിരുന്ന താലന്തുകള്‍ മുഴുവന്‍ കൊടുത്തപ്പോള്‍ അവരയാളുടെ മുറിവുകള്‍ വച്ചുകെട്ടി. ഞാനൊരു പുറജാതിക്കാരനാണെന്നറിഞ്ഞപ്പോള്‍ അവിടെനിന്നു ഞങ്ങളെ ഇറക്കിവിടുകയും ചെയ്‌തു.
ഹേറോദേസ്‌ - കുറ്റകൃത്യം എങ്ങനെ നടന്നെന്നു പറയൂ.
ശമരിയാക്കാരന്‍ - പരിക്കുപറ്റിയ വ്യാപാരി വേദനയും അതിലേറെ വിശപ്പുംകൊണ്ടു പുളയുകയായിരുന്നു. ഞാനയാളെയും കൊണ്ടു പള്ളിമേടയിലേക്കു നടന്നു. ഭക്ഷണം ചോദിച്ചപ്പോള്‍ പ്രധാനുപുരോഹിതന്‍ ചോദിച്ചു സാബത്തു ദിവസം ഭക്ഷിക്കുന്നതു കുറ്റകരമാണെന്നറിഞ്ഞുകൂടേ എന്ന്‌. സാബത്തു ലംഘിച്ച ഒരുവനെ ഇന്നലെ കഴുവിലേറ്റിയതറിഞ്ഞില്ലേ എന്ന്‌. അതോടെ വിശന്നുപൊരിഞ്ഞ ആ വ്യാപാരിക്കു ഭ്രാന്തുപിടിച്ചതുപോലായി. കുതറിയോടിയ അയാള്‍ യറൂസലേം പള്ളിയിലെക്കാണുപോയത്‌. ഞാന്‍ ഒപ്പമെത്തിയപ്പോഴേക്കും അയാള്‍ പള്ളിയില്‍ കയറി ബലിപീഠത്തില്‍ തലകൊണ്ടിടിച്ചിടിച്ചു വിവശനായി തളര്‍ന്നുവീണു. ഞാന്‍ താങ്ങി ഉയര്‍ത്തിയപ്പോഴേക്കും പടയാളികളെത്തി എനിക്കു കയ്യാമം വച്ചു. 
പുരോഹിതന്‍ - പ്രഭോ, ഇതൊക്കെ സത്യമാണെന്നിരുന്നാലും ഇയാള്‍ക്കു വധശിക്ഷയില്‍ നിന്നു രക്ഷപ്പെടാനായവില്ല. രാജ്യദ്രോഹിയും ദൈവദൂഷകനുമായ ആ യേശുവിന്റെ ഒളിവില്‍ കഴിയുന്ന അനുയായികളിലൊരാളാണ്‌ ഇവനെന്നു തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു. തന്നെയുമല്ല പുറജാതിരക്കാരനായ ഇവന്‍ കയറി, ആ തച്ചന്റെ മകനെപ്പോലെ, നമ്മുടെ ദേവാലയം അശുദ്ധമാക്കുകയും ചെയ്‌തിരിക്കുന്നു.
പടയാളി: പ്രഭോ, യേശുവിനു കുടിവെള്ളം കൊടുത്ത പുറജാതിക്കാരി ഇവന്റെ സഹോദരിയാണെന്നും ഞങ്ങള്‍ അന്വേഷിച്ചു കണ്ടെത്തിയിട്ടുണ്ട്‌.
പിന്നണിയില്‍ നിന്ന്‌ : അവനെ ക്രൂശിക്കുക ... അവനെ ക്രൂശിക്കുക ...
കര്‍ട്ടന്‍ വീഴുന്നു.
വിദൂഷകന്‍ കര്‍ട്ടനുമുന്നില്‍ പ്രത്യക്ഷപ്പെട്ട്‌ : ഇതൊരു പഴയ കഥയല്ല. പുരോഹിതന്മാരും നാടുവാഴികളും തമ്മില്‍ കൈകോര്‍ത്ത്‌ നീതിമാന്മാരെ പീഡിപ്പിക്കുകയും ക്രൂശിക്കുകയും ചെയ്‌തുകൊണ്ടേയിരിക്കുന്നു.

12 comments:

  1. "ഉപമകളാൽ അവൻ അവരേടു സംസാരിച്ചു" ,എന്നത് മശിഹായുടെ ഒരു സുഖമുള്ള രീതിയായിരുന്നു . ഇതിൽ ഒന്നാണു മുടിയനായ പുത്രൻ , നല്ല സമര്യാക്കാരൻ മറ്റൊന്ന് ,ധനവാനും ലാസറും ; അങ്ങനെപലതും !രചനാകൗതുകമുള്ളവർ കഥയെഴുതാൻ ഈ മർമ്മപ്രധാനമുള്ള കഥകളെ പേനാത്തുംപിലിട്ടു കോലം കെടുത്തല്ലെ എന്നൊരു അപേക്ഷയുന്ടെനിക്ക് .

    ReplyDelete
    Replies
    1. മർമ്മ പ്രധാനമായ
      നന്ദി

      Delete
    2. മര്‍മ്മപ്രധാനമെന്നു പറഞ്ഞാല്‍ എന്താണര്‍ഥം? ജീവിതമര്‍മ്മസ്പര്‍ശി എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. വട്ടമറ്റം ചെയ്തത് സമകാലികജീവിതത്തില്‍ നല്ല ശമരിയാക്കാരന്റെ സ്ഥിതിയെന്തായിരിക്കും, അതു നമ്മുടെ ജീവിതത്തെ സ്പര്‍ശിക്കുന്നതെങ്ങനെ, എന്നു ചൂണ്ടിക്കാട്ടുകതന്നെയാണ്. ജീവിതസ്പര്‍ശിയായ ബൈബിള്‍ ഉദ്ധരിക്കേണ്ടത് മത്താ. 5:7 എന്നൊന്നുമല്ല, ഇങ്ങനെതന്നെയാണ്.
      സാമുവല്‍ കൂടല്‍ സ്വന്തം രചനകളില്‍ ബൈബിള്‍വാക്യങ്ങള്‍ ഉദ്ധരിക്കുമ്പോള്‍ അവയ്ക്കു സംഭവിക്കുന്ന കോലംകെടല്‍ ഏതായാലും ഈ കഥയില്‍ സംഭവിച്ചിട്ടില്ലതന്നെ.

      Delete
  2. This comment has been removed by the author.

    ReplyDelete
  3. നമ്മുടെ എഴുത്തുകളിൽ ഇത്രമാത്രം Sarcasm വേണോ ? അവബോധത്തിലേക്ക് ഒരു കൂട്ടായ ശ്രമം എന്ന നിലക്ക് നമ്മുടെ ഈ ബ്ലോഗിൽ ഒരാളൊരു ചിന്താപദ്ധതി മുന്നോട്ടു വെക്കുമ്പോൾ , അതപൂർണ്ണമെന്നു തോന്നുന്ന പക്ഷം , പരിഹാസമുപേക്ഷിച്ചു ഒരൽപം സ്നേഹത്തോടെ അതു തിരുത്താനുള്ള സഹിഷ്ണുത മറ്റുള്ളവർ കാണിക്കണം എന്നപേക്ഷിക്കുന്നു .

    ReplyDelete
  4. ശ്രി കൂടലിന്‍റെ കമെന്‍റ് വായിച്ചപ്പോള്‍ സങ്കടം തോന്നി. ശ്രി സെബാസ്ടിയന്‍ മാന്യമായി പ്രതികരിച്ചുവെന്നു പറയാതെ വയ്യ. കൂടല്‍ജി അല്‍പ്പ കാലം മുമ്പ് എഴുതിയതുപോലെ സ്വന്തം കണ്ണിലെ കോല്‍ എടുത്തു കളഞ്ഞിട്ടായിരുന്നു ഇത് പറയേണ്ടിയിരുന്നത്. ഞാന്‍ അറിഞ്ഞത് ശരിയെങ്കില്‍ ശ്രി സെബാസ്റ്യന്‍ വട്ടമറ്റത്തിനെപ്പോലെയുള്ള കുറെപ്പേര്‍ പരിശ്രമിച്ചതിന്‍റെ ഫലമായാണ് ഇങ്ങിനെയൊരു ക്യാന്‍വാസ് ഇവിടെയുണ്ടായതും എന്നും കൂടല്‍ കവിതകളുടെ പരസ്യം ഇതിനകത്ത് കൊടുക്കാന്‍ ഇടവന്നതെന്നും ഓര്‍മ്മിച്ചിരുന്നെങ്കില്‍. നന്നായിരുന്നു. കൂടല്‍ജി എന്ത് പറഞ്ഞാലും 'എന്‍റെ' ഏതെങ്കിലും കവിതയെ സ്പര്‍ശിച്ചുകൊണ്ടാണല്ലോ അവസാനിപ്പിക്കാര്, അതില്‍ അല്‍പ്പം അസ്സംഗത്യം എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.അതൊക്കെ എല്ലാവരും എഴുതിയിരുന്നെങ്കില്‍ കൂടല്‍ജി എന്ത് ചിന്തിക്കുമായിരുന്നു?

    ബൈബിളിലെ ഓരോ ഉപമകളെ അവലംബിച്ചും ഇതുപോലെ വ്യാഖ്യാനങ്ങള്‍ ഉണ്ട്. അതെങ്ങിനെ തെറ്റാവും? വയലില്‍ രത്നം ഉണ്ടെന്നറിഞ്ഞത്‌ ആരോടും പറയാതെ ആ വയലിന് വിലപറയുന്ന ഒരുവനെയും ബൈബിള്‍ സൂചിപ്പിക്കുന്നുണ്ട്. എല്ലാ അര്‍ത്ഥത്തിലും അയാള്‍ കള്ളത്തരം ആണ് കാണിക്കുന്നത്. അതറിയാതെയല്ലേ ഈ സുവിശേഷ ഭാഗം നാം വായിക്കുന്നത്? ഉപമകളെ മനസ്സിലാക്കാന്‍ പഠനങ്ങള്‍ വേണ്ടിവരും. ചില സാദ്ധ്യതകള്‍ കഥാകാരന്‍ കണ്ടെന്നുമിരിക്കും. അതില്‍ അപാകത ഞാന്‍ കാണുന്നില്ല. വേണ്ടവര്‍ക്കെടുക്കാം അല്ലാത്തവര്‍ മറന്നേക്കണം അല്ലാതെന്താ?

    ReplyDelete
  5. 'നല്ല ശമരിയാക്കാരനു പിന്നീടെന്തു സംഭവിച്ചു', വെന്ന ശ്രീ സെബാസ്റ്റ്യൻ വട്ടമട്ടത്തിന്റെ ഫലിതലേഖനം റോഷന്റെ കുറിപ്പ് കണ്ടപ്പോഴാണ് വായിച്ചത്.കഥ ബൈബിളിന്റെ വെളിച്ചത്തിൽ മാത്രമെന്നും ഓർത്തുപോയി. ഫലിതരൂപേണ നല്ലവണ്ണം അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

    പ്രായോഗിക ജീവിതത്തിലെ കാഴ്ചപ്പാടിലാണ് യേശുവിന്റെ ഈ വചനത്തെ അദ്ദേഹം വിവരിച്ചിരിക്കുന്നത്. റോഡിൽ അവശനായി കിടന്നാൽ തിരിഞ്ഞു നോക്കാതവരാണ് ഇന്നത്തെ തലമുറകളുടെ അടിത്തറ പാകിയിരിക്കുന്നത്‌. യേശുവിന്റെ ചൈതന്യം നഷ്ടപ്പെട്ട്, മോസസിന്റെ കാലത്തെ ഹൃദയകാഠിന്യം പേറിയ ഒരു തലമുറയാണ് ഇന്ന് ലോകം ഭരിക്കുന്നത്‌. പുരോഹിത മതത്തിന്റെ അടിസ്ഥാനതത്ത്വങ്ങളിൽ വെരളിപിടിച്ച സമരിയാക്കാരൻ ദേവാലയത്തിൽ തലതല്ലി വീഴുന്നത് നല്ല അവതരണം തന്നെ.

    യേശു പറഞ്ഞ ഉപമകൾ അപ്പാടെ അക്ഷരംപ്രതി കേൾക്കുവാനുള്ളതല്ല. കാലത്തിനനുസരുച്ചും സാഹചര്യങ്ങൾ അനുസരിച്ചും മാറ്റങ്ങൾ ഉണ്ടായികൊണ്ടിരിക്കും. ബൈബിളിൽ അടിമത്തം പറഞ്ഞിട്ടുണ്ടെങ്കിൽ ഇന്ന് നാം അടിമകളെ തേടി നടക്കേണ്ടതില്ല.അടിമയായി ഒരുവനെ കാണുന്നതുതന്നെ കുറ്റകരമാണ്. സ്വതന്ത്രമായി ചിന്തിക്കാത്തവരാണ് ബൈബിളിലെ വചനങ്ങൾ ദൈവവാക്യങ്ങളായി കാണുന്നത്. ബൈബിൾ വായിച്ചാലേ നല്ലവനാകൂയെന്നും
    യേശു പറഞ്ഞതായി അറിവില്ല.

    ധ്യാനഗുരുക്കളും ബൈബിൾപ്രഭാഷകരും ബൈബിളിനെ വട്ടുതട്ടുന്നത് കാണാം. എന്നെ സംബന്ധിച്ച് യേശുവിന്റെ മലയിലെ പ്രസംഗം ഒഴിച്ച് ബൈബിൾ അത്രമാത്രം സ്വാധീനിച്ചിട്ടില്ല. കൂടൽ ഒരു തമാശ പറഞ്ഞതായിട്ടാണ് ഞാൻ കരുതുന്നത്. അദ്ദേഹം തനി ബൈബിൾഭ്രാന്തനെന്ന് എനിക്ക് തോന്നുന്നില്ല. യേശുവിന്റെ പ്രേമത്തെപ്പറ്റി അല്മായ ശബ്ദത്തിൽ എഴുതിയ കഥകളൊക്കെ അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നതും കണ്ടു. വേദങ്ങളും പുരാണങ്ങളും, ഗീതയും ബൈബിളും സമിസ്രമായ ഒരു വിശ്വാസമാണ് അദ്ദേഹത്തിന്റെ കവിതകളിലും ലേഖനങ്ങളിലും പ്രതിഫലിക്കുന്നത്.

    ഓരോരുത്തരുടെയും മനസിന്റെ സങ്കൽപ്പത്തിൽ യേശുവിനെ സ്നേഹിക്കുവാൻ സ്വാതന്ത്ര്യം ഉണ്ട്.കള്ളുകുടിയൻ പ്രാർഥിക്കുന്നത് വയറുനിറയെ കള്ളു കിട്ടുവാൻ ആയിരിക്കും. ശവപ്പെട്ടി വില്ക്കുന്നവൻ ഇന്ന്‌ ഒരാളെങ്കിലും മരിക്കണമേയെന്നായിരിക്കും.അതെല്ലാം ഹൃദയത്തിൽനിന്ന് വരുന്ന പ്രാർഥന തന്നെ. ദേവാലയത്തിലെ പ്രാർഥനയിലും ചന്തക്കവലയിലെ യേശു വചനഘോഷകരിലും മുഴങ്ങികേള്ക്കുന്നതു ഇതുപോലുള്ള സ്വാർഥതയുടെ പ്രാർഥന തന്നെ. അങ്ങനെ യേശുവും ബൈബിളും ഓരോരുത്തരുടെയും സങ്കല്പ്പത്തിന് മാറികൊണ്ടിരിക്കും.

    ശ്രീ വട്ടമട്ടത്തിന്റെ നർമ്മ ഭാവന എനിക്ക് ആത്മീയ സന്തോഷം നല്കിയെന്ന് പറയട്ടെ. കാരണം നല്ലവനായ യേശുവിനെയും സമരിയാക്കാരെനെയും ഒരു നിമിഷം ഓർത്തുപോയി. ഇങ്ങനെയുള്ള ഫലിതരൂപങ്ങളും സത്യമായ യേശുവിനെയും സമരിയാക്കാരനെയും തിരിച്ചറിയുവാൻ സഹായിക്കും.

    ReplyDelete
  6. റോഷൻമോൻ എന്റെ കണ്ണു തുറപ്പിച്ചു ,നന്ദി ! വട്ടമറ്റംസാർ , മാപ്പ് ! ധ്യാനഗുരുക്കളും ബൈബിൾപ്രഭാഷകരും ബൈബിളിനെ വട്ടുതട്ടുന്നത് കാണാം. ഞാൻ കണ്ടിട്ടുമുണ്ട് . ഒരു കത്തനാരൻ "മുടിയനായ പുത്രന്റെ വീട്ടിലൊരമ്മയില്ലായിരുന്നു , അതാണീ പ്രശ്നകാരണം" എന്നുവരെ കാച്ചിയതും ഞാൻ കേട്ടിട്ടുണ്ട് ! അതുകൊണ്ടോരോരുത്തർ മശിഹായുടെ കഥകളിൽ നർമ്മം ചേർത്തതിന്റെ മൂല്യച്യുതി വരുത്തുന്നതോര്ത്തു ഞാൻ അറിയാതെ പറഞ്ഞുപോയതാണ്..പക്ഷെ ഒടുവിലാശമരായന്റെ അവസാനയാമം ഹൃദയസ്പർശി തന്നെ...കർത്താവും അഭിനന്ദിക്കും നിച്ചയം.!.sorry my brother vattamattam ,sorry

    ReplyDelete
    Replies
    1. അഭിപ്രായ ഭിന്നതയുടെ പേരിൽ എനിക്കാരോടും നീരസം തോന്നാറില്ല.എന്നും അഭിപ്രായങ്ങളുടെ പൊതു വഴി വിട്ടു നടന്നു ശീളിച്ചതുകൊണ്ടാവം.

      Delete
  7. കൂടല്‍ജിയുടെ വിശാലമനസ്കതയ്ക്ക് നന്ദി. അല്‍മായാശബ്ദത്തില്‍ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഉണ്ടാകാറുണ്ട്. അവയെ ആരോഗ്യകരമായ രീതിയില്‍ നേരിടുന്നതും അതില്‍ നിന്നും വായനക്കാര്‍ നെല്ലും പതിരും വേര്‍തിരിച്ചെടുക്കുന്നതും കണ്ടിട്ടുണ്ട്. ശ്രി. വട്ടമറ്റത്തിന്‍റെ വേറിട്ട ചിന്ത ഹൃദ്യമായിട്ടാണ് എല്ലാവര്ക്കും തോന്നിയത്, എനിക്കും. അത് അങ്ങിനെയല്ലായെന്നു തോന്നാന്‍ കൂടല്‍ജിക്കു അവകാശമുണ്ട്‌...

    ശ്രി. ജൊസഫ് മാത്യു സൂചിപ്പിച്ചതുപോലെ ഫലിത രൂപേണ അങ്ങ് പറഞ്ഞത്, ശ്രി. വട്ടമറ്റത്തിനെ വേദനിപ്പിച്ചു എന്ന് തോന്നിയതുകൊണ്ടാണ് ഞാന്‍ അങ്ങിനെ എഴുതിയത്. ഈ പ്രായത്തിലും ഒരു നവീകരണത്തിന്‍റെ അടങ്ങാത്ത ജ്വാലയുമായി സഞ്ചരിക്കുന്ന അങ്ങയോടു ഞങ്ങള്‍ ഓരോരുത്തര്‍ക്കും ബഹുമാനമേയുള്ളൂ. സ്വന്തം കവിത പ്രചരിപ്പിക്കുകയെന്ന ഗൂഢ ലക്ഷ്യമാണ് അങ്ങേക്കുള്ളതെന്ന ചിന്ത മറ്റുള്ളവര്‍ക്ക് ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ മത്തായി 8 - 10 എന്ന പോലുള്ള പള്ളിപ്രയോഗങ്ങള്‍ ആരെയും മുഷിപ്പിക്കുമെന്നതും ശ്രദ്ധിക്കുക. സാക്ക്‌ മുതല്‍ നിലപാട് വരെയുള്ള ആളുകളെ രൂക്ഷമായി വിമര്‍ശിക്കുന്നത് ഇവിടെ കാണാന്‍ ഇടയായിട്ടുണ്ട്. പക്ഷേ, ആര്‍ക്കും പിണങ്ങാന്‍ ആവില്ലല്ലോ. അതിനല്ലല്ലോ നാമിവിടെ കൂടിയിരിക്കുന്നതും.ഒരു പോസ്റ്റ്‌ കൂടി ഇവിടെ ആരെങ്കിലും ഇട്ടാല്‍ സമ്രായാക്കാരന്‍ ഹോം പേജില്‍ നിന്ന് അപ്രത്യക്ഷമാകും. അതുകൊണ്ടാണ് കൂടല്‍ജിയുടെ ആല്‍ബം ലിങ്കുകള്‍ വായനക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും എന്ന് പറയുന്നത്. ഈ ലിങ്കുകള്‍ ഒരു ദിവസം കഴിഞ്ഞു ഡിലെറ്റ് ചെയ്താലും പ്രശ്നമാവില്ല. അത് നമ്മള്‍ തന്നെയല്ലേ ശ്രദ്ധിക്കേണ്ടത്?

    ഞാനും അന്യനായ ഒരു വിദേശിയാണ്‌..., അധികമാരെയും നേരിട്ട് പരിചയമില്ല. ഉടന്‍ തന്നെ ഇപ്പോഴത്തെ ജോലിസ്ഥലത്ത് നിന്നും യാത്രയാവും. പണ്ടത്തെപ്പോലെ എഴുതാനും വായിക്കാനും കഴിയുമെന്നും തോന്നുന്നില്ല. എന്‍റെ വാക്കുകള്‍ നല്ല ഉദ്ദേശത്തോടെ അങ്ങ് എടുക്കുക, ഞങ്ങളെയൊക്കെ ഉപദേശിക്കാനും തിരുത്താനുമുള്ള സ്വാതന്ത്ര്യവും എടുക്കുക. എല്ലാം നല്ലതിനാവട്ടെ. കൂടല്ജിയുടെ ഹൃദയം തുറന്ന സമീപനം എല്ലാവരും മാതൃകയാക്കുക. എന്‍റെ വാക്കുകള്‍ കടുത്തു പോയെങ്കില്‍ മാപ്പ്.

    ReplyDelete
  8. Thank you very much all my dear friends...What all I meant above is just this Understanding..

    ReplyDelete
  9. നന്ദി മോനെ നന്ദി ..ഉമ്മ..

    ReplyDelete