Translate

Saturday, September 7, 2013

ഫ്രാന്‍സീസ് മാര്‍പാപ്പായ്ക്ക് കഴിയുമോ?

ജോസഫ് പുലിക്കുന്നേല്‍

(ഓശാന മാസികയുടെ 2013 ആഗസ്റ്റ്‌ ലക്കത്തിലെ എഡിറ്റോറിയൽ)  

പാപ്പാസ്ഥാനം ഏറ്റെടുത്തപ്പോള്‍ മുതല്‍ ഫ്രാന്‍സീസ് മാര്‍പാപ്പാ പല നല്ലകാര്യങ്ങളും പറയുന്നുണ്ട്. പക്ഷേ അതു നടപ്പിലാക്കാന്‍ അദ്ദേഹത്തിനു കഴിയുമോ എന്നു സംശയിക്കേണ്ട ചരിത്ര യാഥാര്‍ഥ്യങ്ങളാണ് നമ്മുടെ മുമ്പിലുള്ളത്.

23-ാം ജോണ്‍ മാര്‍പാപ്പാ സഭയുടെ ഭാവിയെസംബന്ധിച്ച് ഉള്‍ക്കാഴ്ചയും അകെലക്കാഴ്ചയുമുള്ള ഒരു നല്ലവനായിരുന്നു. അദ്ദേഹം വിളിച്ചുകൂട്ടിയ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സിനഡിന്റെ തീരുമാനങ്ങള്‍ ബുക് ഷെല്‍ഫിലുണ്ട്. അക്കാലഘട്ടത്തില്‍ ഞാന്‍ പലരുമായി സംസാരിച്ചു. വളരെയധികം മാറ്റങ്ങള്‍ സഭയില്‍ ഉണ്ടാകും എന്ന് എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ വത്തിക്കാന്‍ സൂനഹദോസിന്റെ കാഴ്ചപ്പാടുകളുടെ കടയ്ക്ക് ചൂടുവെള്ളം ഒഴിക്കുന്നതിനായിരുന്നു പിന്നീടു വന്ന മാര്‍പാപ്പാമാര്‍ പരിശ്രമിച്ചത്. എന്തിന് ഒരു മാര്‍പാപ്പാ ഇക്കാരണത്താല്‍ മരണം വരിക്കേണ്ടി വന്നു എന്നുള്ള സംസാരം ശരിയോ തെറ്റോ ആയിരിക്കാം. ഏതായാലും സഭയുടെ ഘടനയെ മാറ്റുന്നതിനെക്കുറിച്ചു പിന്നീടു വന്ന മാര്‍പാപ്പാമാര്‍ ചിന്തിച്ചതേയില്ല.

പാപ്പാസ്ഥാനം ഏറ്റെടുക്കുന്നതിനുമുമ്പ് ഫ്രാന്‍സീസ് മാര്‍പാപ്പായുടെ ചെവിയില്‍ ഒരു കര്‍ദിനാള്‍ പറഞ്ഞുപോലും; ''പാവങ്ങളെ മറക്കരുതെന്ന്''. അങ്ങനെയാണ് അദ്ദേഹം അസ്സീസിയിലെ ഫ്രാന്‍സീസിന്റെ പേര് ഏറ്റെടുക്കുന്നത്. യൂറോപ്പിലെ അനുഭവം ഫ്രാന്‍സീസ് മാര്‍പാപ്പായ്ക്ക് അറിയാം. തെക്കേ അമേരിക്കയില്‍ 'മുടിചൂടിനിന്ന സഭ' ഇന്ന് കാലൊടിഞ്ഞു നില്‍ക്കുകയാണ്. സഭയില്‍നിന്നും ആളുകള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നു.  കുന്തം വിഴുങ്ങിയിട്ട് ജീരകവെള്ളം കഴിക്കുന്നതുപോലെ 'ദൈവശാസ്ത്രജ്ഞന്മാര്‍' ഇന്നത്തെ പ്രതിസന്ധിക്ക് കാരണമായി കാണുന്നതും വിധിക്കുന്നതുമായ ചികിത്സയൊന്നും ഫലപ്രദമാകുകയില്ല. കാരണം അവയെല്ലാം തൊലിപുറമെയുള്ള ചികിത്സ മാത്രം.

എവിടെയാണ് തെറ്റ് പതിയിരിക്കുന്നത്? കത്തോലിക്കാ സഭ യേശു സ്ഥാപിച്ചതാണെന്നാണ് ദൈവശാസ്ത്രം പഠിപ്പിക്കുന്നത്. എന്നാല്‍ യേശുവിന്റെ പഠനങ്ങള്‍ക്ക് കടകവിരുദ്ധമായ ഘടനയാണ് ഇന്ന് സഭയ്ക്കുള്ളത്. ഈ ഘടന നിലനിര്‍ത്തുന്നിടത്തോളം കാലം സഭയില്‍ മാറ്റമുണ്ടാക്കുക അസാദ്ധ്യമാണ്. കാരണം ഈ ഘടന സഭയ്ക്കു നല്‍കിയതു ക്രിസ്തുവല്ല.
''പിശാച് അവനെ ഉയര്‍ന്ന ഒരു സ്ഥലത്തേക്കു കൊണ്ടുപോയി. ലോകത്തിലെ എല്ലാ രാജ്യങ്ങളും ഒരു നിമിഷത്തിന്നുള്ളില്‍ അവന്നു കാണിച്ചു കൊടുത്തിട്ടു പറഞ്ഞു: 'ഞാന്‍ ഈ എല്ലാ അധികാരവും അവയുടെ പ്രതാപവും നിനക്കു തരാം. കാരണം ഇവയെല്ലാം എനിക്കു തന്നിട്ടുള്ളതാണ്. എനിക്ക് ഇഷ്ടമുള്ളവന്ന് ഞാന്‍ ഇവയെല്ലാം കൊടുക്കും. അതിനാല്‍ നീ എന്നെ ആരാധിക്കുമെങ്കില്‍, ഇവയെല്ലാം നിനക്കുള്ളതായിരിക്കും.' യേശു പറഞ്ഞു: ''നിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; അവനെമാത്രമേ സേവിക്കാവൂ'' എന്നു വിശുദ്ധലിഖിതത്തില്‍ ഉണ്ടല്ലോ.'' (ലൂക്കോ. 4 : 5-8)

ഈ പ്രലോഭനമാണ് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലംമുതല്‍ സഭയെ അലട്ടിക്കൊണ്ടിരിക്കുന്നത്. ക്രിസ്തുവിന്റെ സഭ പ്രചരിപ്പിക്കുന്നു എന്ന വ്യാജേന സാമ്രാജ്യ കൊളോണിയലിസത്തോടൊപ്പം സഭയും അവരുടെ അതിര്‍ത്തി വികസിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. തെക്കേ അമേരിക്കയില്‍ പ്രത്യേകിച്ചും. ഇറ്റലിക്കാരനാണെങ്കിലും തെക്കേ അമേരിക്കയില്‍ ജനിച്ച ഒരാളെന്ന നിലയില്‍ അവിടെ സംഭവിച്ചത് എന്താണെന്ന് മാര്‍പാപ്പാ പഠിക്കുന്ന പക്ഷം ലോകമെമ്പാടും നടക്കുന്ന സഭയുമായുള്ള സാധാരണക്കാരന്റെ വഴിപിരിയല്‍ എന്തുകൊണ്ടുണ്ടായി എന്നു കാണാവുന്നതാണ്.
രാജകീയമായ ആഢംബരവും അധികാരവും സഭ പിശാചില്‍ നിന്നും ഏറ്റെടുത്തു. പിശാച് പ്രത്യേകം പറയുന്നുണ്ട്. ഇത് എനിക്കു തന്നിട്ടുള്ളതാണ്. അത് നിനക്കു തരാം. ഈ പ്രലോഭനത്തില്‍നിന്നും സഭയ്ക്ക് രക്ഷപെടാനായില്ല എന്നു മാത്രമല്ല പിശാചിനെ സാംഷ്ടാംഗം പ്രണമിച്ചുകൊണ്ട് സ്വാധീനമേഖലകള്‍ വിസ്തൃതമാക്കിക്കൊണ്ടിരിക്കുന്നു. തെക്കേ അമേരിക്കന്‍ രാഷ്ട്രങ്ങളില്‍ എന്താണു നടക്കുന്നതെന്ന് എനിക്കു പുസ്തകങ്ങള്‍ വായിച്ചു മാത്രമേ അറിയൂ. പക്ഷേ കേരളത്തിലും ഇന്ത്യയിലും നടക്കുന്നതെന്തെന്ന് നേരിട്ട് എനിക്ക് അനുഭവമുണ്ട്.
556 നാട്ടു രാജാക്കന്മാര്‍ മുടിചൂടിനിന്ന് രാജകീയമായ എല്ലാ പ്രതാപാശൈ്വര്യങ്ങളോടുംകൂടി ഭരിച്ചിരുന്ന കാലം. അന്ന് മെത്രാന്മാരുടെ ആടയാഭരണങ്ങള്‍ രാജാക്കന്മാരുടെതായിരുന്നു. രാജാക്കന്മാരുമായി സന്ധി ചെയ്തുകൊണ്ടാണ് സഭ തങ്ങളുടെ സ്വാധീന വലയം വര്‍ധിപ്പിച്ചിരുന്നത്. ആ രാജകീയ ഭരണം പോയി. അന്നു മെത്രാന്മാര്‍ സ്വര്‍ണകുരിശും മാലയും ധരിച്ചായിരുന്നു ജനമുമ്പില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഈ രാജകീയത സഭയുടെ ആന്തരീകാര്‍ഥത്തെ വ്യാഖ്യാനിക്കുന്നതായിരുന്നില്ല. മെത്രാന്മാര്‍ക്കു മുട്ടുകുത്താനും കൈവയ്ക്കാനും കുഷ്യനുകളുണ്ടായിരുന്നു. ഇരിക്കാന്‍ സിംഹാസനങ്ങളുണ്ടായിരുന്നു. (ഇന്നും ഈ സിംഹാസനങ്ങള്‍ ചില കത്തീഡ്രല്‍ പള്ളികളില്‍ സൂക്ഷിക്കുന്നുണ്ട് എന്നോര്‍ക്കുക) സാധാരണ ജനങ്ങളില്‍നിന്നും ദൂരെ മാറി അധികാരഗണങ്ങളോടൊപ്പം വിഹരിക്കാനാണ് കേരളത്തിലെ സഭ തയ്യാറായത്.

യൂറോപ്പില്‍ മെത്രാന്മാര്‍ ഫ്യൂഡലിസവുമായിട്ടാണ് അഭിരമിച്ചത്. കേരളത്തിലാകട്ടെ സഭ വിദ്യാഭ്യാസ മണ്ഡലമാകെ കയ്യടക്കിവച്ചിരിക്കുകയാണ്. ന്യൂനപക്ഷാവകാശത്തിന്റെ പേരില്‍ ലഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാവപ്പെട്ടവന് പ്രവേശിക്കാനാകില്ല. സ്‌കൂളുകളും കോളേജുകളും തുറക്കുന്ന അവസരമാണിപ്പോള്‍. ഓരോ ഭാഗത്തുനിന്നും എനിക്കു കിട്ടുന്ന പരാതികള്‍ അച്ചടിക്കണമെങ്കില്‍ ധാരാളം പേജുകള്‍ വേണ്ടിവരും.
പതിനൊന്നാം സ്റ്റാന്‍ഡേര്‍ഡിലേക്ക് അമ്പതിനായിരം രൂപ തന്നോടു മേടിച്ചു എന്ന് പരാതി പറഞ്ഞ ഒരാളെ ഞാന്‍ ഓര്‍ക്കുന്നു. ലക്ഷക്കണക്കിനു രൂപ ഇന്നും പകിടിയായി അധ്യാപക നിയമനത്തിനു വാങ്ങുന്നുണ്ട്. സഭയുടെ വോട്ടു സ്വാധീനം എന്ന പുകമറയുടെ പിന്നിലിരുന്നുകൊണ്ട് നടത്തുന്ന ഈ കച്ചവടം സാധാരണമായിക്കഴിഞ്ഞു. ഇന്ന് ആര്‍ക്കും പരാതിയില്ല. കാരണം ഇതൊക്കെ ഇങ്ങനെയാണ് എന്നു മനസ്സിലാക്കികൊണ്ട് അഴിമതിക്കെതിരെ സംസാരിക്കാന്‍പോലും കഴിയാത്ത ഒരു അവസ്ഥ ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഒരുകോടി രൂപ മുതല്‍ താഴോട്ടു വിലമതിക്കുന്ന ചലിക്കുന്ന കൊട്ടാരങ്ങളാണ് നസ്രസിലെ യേശുവിന്റെ പേരില്‍ മെത്രാന്മാര്‍ സമ്പാദിച്ചിരിക്കുന്നത്. ഇത് എത്രകാലം തുടരാന്‍ കഴിയും? പരാതികള്‍ പറഞ്ഞിട്ടു ഫലമില്ലെന്നു മനസ്സിലാക്കി പലരും മിണ്ടടക്കം പാലിക്കുന്നുണ്ട്. പക്ഷേ എത്രകാലം? 
ഇന്ത്യയിലെ ക്രൈസ്തവ സഭ ഇന്ന് കഠിനമായ അപകട സന്ധിയിലാണ്. ഇതിനു പരിഹാരമായി മെത്രാന്മാര്‍ കാണുന്നത് കൂടുതല്‍ കൂടുതല്‍ പണംവാങ്ങി സ്ഥാപനങ്ങള്‍ നിര്‍മിക്കുക എന്നതാണ്. ഈ സ്ഥാപനങ്ങള്‍ ഉള്ളിടത്തോളം കാലം ഗവണ്‍മെന്റിനെ ഭയപ്പെടുത്തി തങ്ങളുടെ  അഴിമതിക്കു മൂടുപടമിടാന്‍ കഴിയും എന്ന് അവര്‍ വ്യാമോഹിക്കുന്നു. എത്രകാലം? വിദൂരസ്ഥനായ ഫ്രാന്‍സീസ് മാര്‍പാപ്പായ്ക്ക് തന്റെ 'മഹാസാമ്രാജ്യ'ത്തിന്റെ ഓരോ ഭാഗങ്ങളിലും നടക്കുന്നത് എന്തെന്ന് അറിഞ്ഞുകൂട എന്നതാണ് സത്യം. പക്ഷേ ഇവിടുത്തെ ജനതയ്ക്കറിയാം. എതിര്‍ക്കാന്‍ കഴിയാത്ത ഒരു ജനത അധര്‍മത്തോട് എതിര്‍ത്ത് നിശബ്ദമായി പുറത്തേക്കു പോകുകയാണ്. കുറെപേര്‍ക്ക് അംഗീകാരപത്രം നല്‍കിക്കൊണ്ട് സഭാവേദികളില്‍ അവരെ പിടിച്ചിരുത്തി വിമര്‍ശനങ്ങളെ അവരുടെ പൊയ്ആയുധംവെച്ച് സംഹരിച്ചുകളയാം എന്നാണ് ഇന്ന് മെത്രാന്മാര്‍ ചിന്തിക്കുന്നത്. മെത്രാന്മാരോടൊപ്പം നില്‍ക്കുന്നു എന്നു ഭാവിക്കുന്ന ഇവരില്‍ എത്രപേര്‍ക്ക് സഭയോടു കൂറുണ്ട് എന്ന് പുറത്തു ജീവിക്കുന്ന ഞങ്ങള്‍ക്കറിയാം.

സീറോ മലബാര്‍ സഭയുടെ ശ്രേഷ്ഠ മെത്രാപ്പോലീത്ത ആയിരുന്ന മാര്‍ വര്‍ക്കി വിതയത്തില്‍ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടന്നുവരുന്ന അഴിമതിയെക്കുറിച്ച് ശക്തമായി എഴുതുകയുണ്ടായി. എന്തുഫലം? അതു പുസ്തകത്തില്‍ അച്ചടിച്ചുകിടക്കുന്നു.
മനംമടുപ്പിക്കുന്ന ഈ അധര്‍മാന്തരീക്ഷത്തില്‍ അധികകാലം മനഃസാക്ഷിയുളളവര്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ല. അവര്‍ നിശബ്ദരായി സഭയില്‍നിന്നു പുറത്തുപോകുന്നു. ഈ അഴിമതിയുടെ സന്താനങ്ങളായ വിദ്യാര്‍ഥികള്‍ നാളെ മുതിര്‍ന്നവരാകും. അപ്പോള്‍ ഈ അഴിമതിക്ക് കാരണക്കാരായവരോട് തീര്‍ച്ചയായും വിരോധമുണ്ടാകും.
ധ്യാനങ്ങളും സമ്മര്‍ക്ലാസുകളും ഒന്നും സഭയ്ക്കുള്ളിലെ പ്രശ്‌നത്തിന് ഇന്ന് പരിഹാരമല്ല. ഫ്രാന്‍സീസ് മാര്‍പാപ്പായെ നാക്കുകൊണ്ട് പുകഴ്ത്തുന്നവര്‍ ഏതു വഴിക്കാണ് ചലിക്കുന്നതെന്ന് ഒരിക്കലെങ്കിലും അദ്ദേഹം അന്വേഷിക്കാറുണ്ടോ?

സീറോ മലബാര്‍ സഭ ഇന്ന് ലോകമെമ്പാടും വികസിപ്പിക്കുന്നതിന് പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് ആഗോളകത്തോലിക്കാ സഭയുമായുള്ള അവരുടെ ബന്ധം വളരെ ലോലമാണ്. കേരളത്തിനുപുറത്തും ഇന്ത്യക്കുപുറത്തുമുള്ള സീറോ മലബാര്‍ അംഗങ്ങളെ ഒറ്റക്കുടക്കീഴില്‍ കൊണ്ടുവരാനുള്ള ഈ പരിശ്രമത്തിനിടയില്‍ നഷ്ടപ്പെടുന്നത് കത്തോലിക്കാ സഭയുടെ സാര്‍വലൗകീകതയാണ്. ലത്തീന്‍ സഭയില്‍നിന്നും വ്യത്യസ്തമാണ് നമ്മള്‍ എന്ന് വേദപാഠ ക്ലാസുകളില്‍ പഠിച്ചിറങ്ങുന്നവര്‍ എങ്ങനെ നാം വ്യത്യസ്തരായി എന്ന ചോദ്യം ഉയര്‍ത്തിയാല്‍ ഉത്തരം പറയാന്‍ മെത്രാന്മാര്‍ക്ക് അതീവക്ലേശമുണ്ട്.
ഇന്ന് സീറോ-മലബാര്‍ മെത്രാന്മാര്‍ സഭയുടെ ഘടനയില്‍ ഒരു മാറ്റവും വരുത്താതെ സഭയെ ഭരിക്കണമെന്ന് ആഗ്രഹിക്കുന്നു. ഫ്രാന്‍സീസ് മാര്‍പാപ്പാ കാണിച്ച മാതൃകകളൊന്നും ഇവിടെ ഒരു മെത്രാനും സ്വീകരിച്ചിട്ടില്ല. കാരണം അവര്‍ പറയുന്നത് മാര്‍പാപ്പാ ലത്തീന്‍ സഭയുടെ തലവനാണെന്നാണ്. ഞങ്ങളാകട്ടെ ഒരു വ്യത്യസ്ത സഭയാണ്. ഇവിടുത്തെ കാര്യം ഇവിടെ തീരുമാനിക്കണം. അതിന്റെ മാതൃക അന്വേഷിച്ച് ഇറ്റലിയിലേക്കു പോകേണ്ട കാര്യമില്ല. അതിന്റെ മാതൃക പേര്‍ഷ്യനാണ്. അല്ലെങ്കില്‍ കാല്‍ഡിയന്‍ മാതൃക. ഇവര്‍ പറയുന്ന പേര്‍ഷ്യന്‍ മാതൃകയില്‍ എത്ര അംഗങ്ങളുണ്ടെന്ന് അന്വേഷിക്കുമ്പോഴാണ് ആ വാദത്തിന്റെ പൊളളത്തരം നമുക്കു മനസ്സിലാകുന്നത്. പക്ഷേ സാധാരണക്കാരെ സംബന്ധിച്ച് അതില്‍ ഒരു കാര്യവുമില്ല. അവര്‍ ജീവിക്കുന്നതിനുവേണ്ടി അധ്വാനിക്കുന്നു. ഈ അധ്വാനത്തിന്റെ ഫലമായി മെത്രാന്മാര്‍ സുഖമായി ജീവിക്കുന്നു.

തല്‍ക്കാലം കുറെക്കാലത്തേക്ക് മാര്‍പാപ്പായുടെ പ്രസ്താവനകളും മാതൃകകളും നമ്മുടെ പത്ര മാസികകൡ വന്നേക്കാം. എന്നാല്‍ അതു കഴിയുമ്പോള്‍ മാര്‍പാപ്പാ തന്നെ അവഗണിക്കപ്പെടും. കാരണം മാര്‍പാപ്പാ ഒരു സഭാ വിമര്‍ശകനാണെന്ന് മുദ്രകുത്തി തങ്ങളുടെ വ്യക്തിസഭാ സ്വാതന്ത്ര്യത്തെ ജനങ്ങളെക്കൊണ്ടു വിശ്വസിപ്പിച്ച് കുഞ്ഞാടുകളാക്കി അവരെ തങ്ങളുടെ ചൊല്‍പ്പടിക്കു നിര്‍ത്താമെന്ന വ്യാമോഹം മെത്രാന്മാര്‍ക്കുണ്ട്.
ഫ്രാന്‍സീസ് പാപ്പാ തന്റെ വിലയേറിയ കാറിനുപകരം ഇപ്പോള്‍ ചുരുങ്ങിയ വിലയുള്ള കാറിലാണ് സഞ്ചരിക്കുന്നത്. ഇത് ഇവിടുത്തെ മെത്രാ ന്മാര്‍ക്കു കഴിയുമോ? അവര്‍ വിവാഹിതരായി കുടുംബജീവിതം നയിച്ചിരുന്നെങ്കില്‍ ഒരു സൈക്കിള്‍പോലും വാങ്ങാനുള്ള സമ്പത്ത് ഉണ്ടാകുമായിരുന്നില്ല. ഇന്ന് അവര്‍ ബെന്‍സ് കാറിലും ഔഡി. കാറിലുമാണ് സഞ്ചരിക്കുന്നത.് മാര്‍പാപ്പായുടെ മാതൃകയൊന്നും ഇവിടെ ചെലവാകുകയില്ല.

സഭയുടെ ഘടനയുടെ ഗുണഭോക്താക്കളായ മെത്രാന്മാരും പുരോഹിതരും നാളെ ഫ്രാന്‍സീസ് മാര്‍പാപ്പായ്ക്ക് എതിരാകും. റോമിലെ കൂരിയ എന്ന ക്രൂര സംഘം ഒരു പക്ഷേ ഫ്രാന്‍സീസ് പാപ്പായെ ഏതെങ്കിലും വിധത്തില്‍ ഒതുക്കാന്‍ സകല അടവകുളും പയറ്റുമെന്നതിന് സംശയമില്ല.
ഒരു പക്ഷേ വിഷം കഴിച്ച് പാപ്പാ സ്ഥാനത്തുനിന്നും മാറുന്നതിനേക്കാള്‍ എളുപ്പമായി സ്ഥാനത്യാഗം ചെയ്ത് തടിരക്ഷിക്കാനായിരിക്കും ഫ്രാന്‍സീസ് പാപ്പാ ആഗ്രഹിക്കുക. നസ്രസിലെ തച്ചന്റെ ജീവിത ശൈലിയിലേക്ക് മാറി ഒരു ദിവസം ജീവിക്കാന്‍ ഈ ഘടനയുടെ ഉപഭോക്താക്കള്‍ക്കു കഴിയുകയില്ല. വത്തിക്കാന്‍ കൊട്ടാരം ഉപജാപങ്ങളുടെ ഒരു വേദി യാണ്. അവിടെ എന്തു സംഭവിക്കുന്നു എന്നതിന്റെ അഞ്ചുശതമാനം പോലും ലോകം അറിയുന്നില്ല. അവിടെനിന്നും ഇവിടെനിന്നും ഊര്‍ന്നൊലിച്ചു വരുന്ന വാര്‍ത്തകളാണ് പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്.
ലത്തീന്‍ സഭയെ മുച്ചൂടും കുറ്റം പറയുന്ന നമ്മുടെ മെത്രാന്മാര്‍ അവരുടെ ആടയാഭരണങ്ങള്‍ ലത്തീന്‍ സഭയില്‍നിന്നും കടം വാങ്ങുകയാണ്. ഒരു കാലത്ത് ലത്തീനാണെന്നുപറഞ്ഞ് ഉപേക്ഷിച്ചു തള്ളിയ പല ആചാരങ്ങളും കൂടുതല്‍ തീവ്രതയോടെ ഇന്ന് സഭയില്‍ സന്നിവേശിപ്പിക്കുകയാണ്. ലത്തീന്‍ സഭയുടെ മെത്രാന്മാര്‍ക്ക് മുതലവായന്‍ തൊപ്പിയുണ്ടെങ്കില്‍ നമ്മുടെ മെത്രാന്മാര്‍ക്ക് കിരീടം തന്നെയാണുള്ളത്. ചുവന്ന അരക്കെട്ട് നിര്‍ബന്ധം. യേശു യഹൂദപുരോഹിതന്മാരെക്കുറിച്ചു പറഞ്ഞ എല്ലാ കാര്യങ്ങളും ഇവിടെ നിറവേറ്റപ്പെടുകയാണ്.

''യേശു ജനക്കൂട്ടത്തോടും ശിഷ്യന്മാരോടും പറഞ്ഞു: 'വേദജ്ഞരും ഫരിസേയരും മോശെയുടെ പീഠത്തില്‍ ഇരിക്കുന്നു. അതുകൊണ്ട് അവര്‍ നിങ്ങളോടു പറയുന്നവ ശ്രദ്ധിക്കുകയും അനുഷ്ഠിക്കുയും ചെയ്യുക. പക്ഷേ, അവര്‍ ചെയ്യുന്നതു നിങ്ങള്‍ പ്രമാണമാക്കരുത്. കാരണം, അവര്‍ പ്രസംഗിക്കുന്നത് അവര്‍ ചെയ്യുന്നില്ല. അവര്‍ ദുര്‍വഹമായ ചുമടുകള്‍ കെട്ടുന്നു; അവ മനുഷ്യരുടെ ചുമലില്‍ വയ്ക്കുന്നു. എന്നാല്‍ തങ്ങളുടെ വിരല്‍കൊണ്ടുപോലും സഹായിക്കാന്‍ അവര്‍ ഒരുക്കമല്ല. അവര്‍ ചെയ്യുന്നതെല്ലാം മനുഷ്യരെ കാണിക്കാന്‍ വേണ്ടിയാണ്. അവര്‍ തിരുവചനങ്ങള്‍ എഴുതിയ നെറ്റിപ്പട്ടങ്ങള്‍ക്കു വീതി കൂട്ടുന്നു; മേലങ്കിയിലെ തൊങ്ങലുകള്‍ക്കു നീളം കൂട്ടുന്നു; അവര്‍ വിരന്നുകളില്‍ മുഖ്യ സ്ഥാനവും സുനഗോഗുകളില്‍ ഏറ്റം മികച്ച ഇരിപ്പിടവും ചന്തസ്ഥലങ്ങളില്‍ അഭിവാദനവും മനുഷ്യരില്‍നിന്നു 'ഗുരോ' എന്ന സംബോധനയും മോഹിക്കുന്നു.
'എന്നാല്‍ ഗുരു എന്നു നിങ്ങള്‍ വിളിക്കപ്പെടരുത്. കാരണം, നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ. നിങ്ങളെല്ലാം സഹോദരരാണ്. ഭൂമിയില്‍ ഒരു മനുഷ്യ നെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. കാരണം, നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ. അവന്‍ സ്വര്‍ഗസ്ഥനാണ്. നിങ്ങള്‍ നായകന്മാര്‍ എന്നും വിളി ക്കപ്പെടരുത്. കാരണം, നിങ്ങള്‍ക്ക് ഒരു നായകനേയുള്ളൂ. അതു ക്രിസ്തുവാണ്. നിങ്ങളില്‍ ഏറ്റം വലിയവന്‍ നിങ്ങളുടെ ഭൃത്യനായിരിക്കണം. സ്വയം ഉയര്‍ത്തുന്നവര്‍ താഴ്ത്തപ്പെടും; സ്വയം താഴ്ത്തുന്നവനോ ഉയര്‍ത്തപ്പെടും.

വേദജ്ഞരേ, ഫരിസേയരേ, കപടനാട്യക്കാരായ നിങ്ങള്‍ക്കു ദുരിതം! കാരണം, നിങ്ങള്‍ സ്വര്‍ഗരാജ്യം മനുഷ്യരുടെ മുന്നില്‍ അടച്ചുകളയുന്നു. നിങ്ങള്‍ അവിടെ പ്രവേശിക്കുന്നില്ല, പ്രവേശിക്കാന്‍ തുനിയുന്നവരെ അതിന്ന് അനുവദിക്കുന്നതുമില്ല. വേദജ്ഞരേ, ഫരിസേയരേ, കപടനാട്യക്കാരായ നിങ്ങള്‍ക്കു ദുരിതം! ഒരൊറ്റയാളെ മതപരിവര്‍ത്തനം ചെയ്യിക്കാന്‍ വേണ്ടി നിങ്ങള്‍ കടലിലും കരയിലും സഞ്ചരിക്കുന്നു. മതപരിവര്‍ത്തനം കഴിഞ്ഞാല്‍ അയാളെ നിങ്ങളെക്കാള്‍ ഇരട്ടിയായി നരകത്തിന്ന് അര്‍ഹനാക്കിത്തീര്‍ക്കുന്നു. ............
വേദജ്ഞരേ, ഫരിസേയരേ, കപടനാട്യക്കാരായ നിങ്ങള്‍ക്കു ദുരിതം! തുളസി, ചതകുപ്പ, ജീരകം ഇവയുടെ ദശാംശം നിങ്ങള്‍ കൊടുക്കുന്നു. പക്ഷേ, നിയമത്തിലെ കൂടുതല്‍ കനപ്പെട്ട കാര്യങ്ങളായ നീതി, കരുണ, വിശ്വാസം എന്നിവയെ അവഗണിക്കുകയും ചെയ്യുന്നു. ഇവയാണ് മറ്റുള്ളവയെ അവഗണിക്കാതെതന്നെ നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്. അന്ധരായ വഴികാട്ടികളേ, നിങ്ങള്‍ കൊതുകിനെ അരിച്ചു നീക്കുന്നു; ഒട്ടകത്തെ വിഴുങ്ങുന്നു.

'വേദജ്ഞരേ, ഫരിസേയരേ, കപടനാട്യക്കാരായ നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ ചഷകങ്ങളുടെയും തളികകളുടെയും പുറം വൃത്തിയാക്കുന്നു. എന്നാല്‍ അവയുടെ അകം കൊള്ളയും അത്യാര്‍ത്തിയും കൊണ്ടു നിറഞ്ഞിരിക്കുന്നു. അന്ധനായ ഫരിസേയാ, ആദ്യം ചഷകങ്ങളുടെയും തളികകളുടെയും അകം വൃത്തിയാക്കുക. അപ്പോള്‍ അവയുടെ പുറവും വൃത്തിയായിക്കൊള്ളും.
' വേദജ്ഞരേ, ഫരിസേയരേ കപടനാട്യക്കാരായ നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വെള്ളപൂശിയ ശവക്കല്ലറകള്‍ക്കു തുല്യരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നു; എന്നാല്‍ അവയ്ക്കുള്ളില്‍, മരിച്ചവരുടെ എല്ലുകളും സര്‍വവിധ മാലിന്യങ്ങളും നിറഞ്ഞിരിക്കുന്നു. അങ്ങനെ തന്നെ, മനുഷ്യര്‍ക്കു നിങ്ങളും പുറമേ നീതിമാന്മാരുമായി കാണപ്പെടുന്നു. എന്നാല്‍ നിങ്ങളുടെ ഉള്ളില്‍ കാപട്യവും അപരാധവും നിറഞ്ഞിരിക്കുന്നു.'' (മത്താ. 23 : 1- 28)

ഒരു ധ്യാനപ്രസംഗകനും മത്തായിയുടെ 23-ാം അധ്യായം ഉദ്ധരിച്ച് പ്രസംഗിക്കുന്നതായി എനിക്കറിവില്ല. 'അല്‍മായനെ നന്നാക്കുക' എന്ന മുഖ്യ ദൗത്യമാണ് പുരോഹിതന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്. സമുദായത്തിന് ശക്തിയും സംഘടിത സ്വഭാവവും സുതാര്യതയും ഉണ്ടാകണമെങ്കില്‍ സഭയില്‍ പുരോഹിതാധിപത്യത്തിന്റെ നുകം ഇല്ലെന്നാകണം.
ഒരുകാലത്ത് ഇവിടുത്തെ ഹൈന്ദവ പൗരോഹിത്യം ജാതി വ്യവസ്ഥ ഹിന്ദു സമാജങ്ങളുടെമേല്‍ കെട്ടിവെച്ച് അവരുടെ ആന്തരികാര്‍ഥത്തെ പൂര്‍ണമായും നശിപ്പിക്കുകയുണ്ടായി. തങ്ങളാണ് ഹിന്ദുയിസം എന്നും തങ്ങള്‍ ഭൂസുരന്മാരാണെന്നും അവര്‍ അഹങ്കരിച്ചു. മനകളും ഇല്ലങ്ങളും ജനങ്ങളുടെ ചിലവില്‍ നിര്‍മിച്ച് സുഖസമൃദ്ധിയോടെ അവര്‍ കഴിഞ്ഞുപോന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ ഇതെല്ലാം ഇന്ന് നഷ്ടപ്പെട്ടിരിക്കുകയാണ്. ബ്രാഹ്മണാധിപത്യം അവസാനിപ്പിച്ചതോടെ ഹിന്ദുസമാജം കൂടുതല്‍ സുസംഘടിതമായി തീരുകയാണ് ചെയ്തത്. ബ്രാഹ്മണരുടെയും നമ്പൂതിരിമാരുടെയും നീട്ടുകളും പ്രബോധനങ്ങളും ഇല്ലാതെതന്നെ ഹിന്ദു സമുദായം മുന്നേറുകയാണിന്ന്. ഇസ്ലാമിനെ നോക്കുക. അവിടെ പൗരോഹിത്യാധിപത്യം ഇല്ല. (ചിലയിടങ്ങളിലെങ്കിലും ആധിപത്യം തിരിച്ചുകൊണ്ടുവരുന്നതിന് പരിശ്രമിക്കുന്നുണ്ട് എന്നത് വാസ്തവമാണെന്ന കാര്യം മറക്കുന്നില്ല.). എങ്കിലും ഭാരതത്തില്‍ ഇസ്ലാമിന് തികച്ചും വ്യത്യസ്തമായ ജീവിത ശൈലിയാണുള്ളത്. പൗരോഹിത്യത്തിന്റെ ആധിപത്യമില്ലാതെ ഹിന്ദു സമുദായങ്ങളും മുസ്ലീം സമുദായങ്ങളും പുരോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. അവരുടെ സമൂഹ സമ്പത്ത് കൈകാര്യം ചെയ്യുന്നത് ഇപ്പോള്‍ നിയമ വിധേയമായ സംഘടനകളാണ.് അവിടെ പാളിച്ചകള്‍ ഉണ്ടായാല്‍ കോടതിയില്‍ ചോദ്യം ചെയ്യാനുള്ള സാഹചര്യവും ഇന്നുണ്ട്. പക്ഷേ ക്രൈസ്തവ പൗരോഹിത്യം ഇന്ന് ക്രൈസ്തവ സഭകളില്‍ മുടിചൂടി നില്‍ക്കുന്നു.

ഒറ്റനോട്ടത്തില്‍ ഇന്ന് സഭയുടെ സമ്പത്ത് ചൂണ്ടിക്കാണിച്ച് കണ്ടോ നമ്മുടെ പുരോഗതി എന്നു പറയാനാകുമോ? അത് പൗരോഹിത്യാധിപത്യം കൊണ്ടു നേടിയതാണെന്ന് അഹങ്കരിക്കുകയും ചെയ്യാം. പക്ഷേ യൂറോപ്പിലേക്ക് നമ്മുടെ ദൃഷ്ടി തിരിക്കുമ്പോള്‍ അവിടെ മുടിചൂടി നിന്ന സഭക്ക് എന്തുപറ്റി എന്ന് നാം സ്വയം ചോദിക്കുന്നു. ഫ്യൂഡല്‍ വ്യവസ്ഥയിന്‍കീഴില്‍ ആയിരക്കണക്കിന് കൃഷിഭൂമി കൈവശംവെച്ച് ചൂഷണം ചെയ്ത് സമ്പാദിച്ച ആ ഭൗതിക പ്രതാപങ്ങള്‍ ഇന്ന് പൂര്‍ണമായും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രവേശനഫീസു വാങ്ങിയും പകിടിവാങ്ങിയും ഇന്ന് സഭയുടെ ഭൗതിക സമ്പത്ത് വര്‍ധിക്കുന്നുണ്ട് എന്നത് സത്യം. പക്ഷേ ഈ ഭൗതിക സമ്പത്തിന് ക്രിസ്തുവിന്റെ ആത്മീയതയെ ഉള്‍ക്കൊള്ളുവാനാകുമോ?  കഴിയില്ല.

മാര്‍പാപ്പായോ മെത്രാനോ തന്നെ പരിശ്രമിച്ചാല്‍ സഭയില്‍ മാറ്റം വരുത്താന്‍ സാധിക്കുകയില്ല. ഓരോ അരമനയിലും സ്ഥാനചലനം സംഭവിക്കാതെ പതിറ്റാണ്ടുകള്‍ കസേരയില്‍ തൂങ്ങിയിരിക്കുന്ന കുറേപ്പേരുണ്ട്. അവരുടെ പൂര്‍വ ശൈലി മാറ്റുക സാധ്യമല്ല. അവരെത്തന്നെ മാറ്റാതെ സഭയ്ക്കുള്ളില്‍ ഒരു മാറ്റവും വരുത്താന്‍ കഴിയുകയില്ല.
ഞാന്‍ ഒരു ഉദാഹരണം പറയട്ടെ. ഇന്ന് പാലാ അരമനയില്‍ മെത്രാന്മാരോടൊപ്പം മുടിചൂടി നില്‍ക്കുന്ന അനേകം 'കൂരിയാ'കളുണ്ട്. സെബാസ്റ്റ്യന്‍ വയലില്‍ മെത്രാന്റെ കാലംമുതല്‍ മുരിക്കന്‍ ബിഷപ്പിന്റെ കാലംവരെ അവര്‍ അരമനവാസികളും അരമന പ്രേരകരുമായിരുന്നു. അവരെ വേരോടെ പിഴുതു മാറ്റി ആ സ്ഥാനങ്ങളില്‍ ദൈവപേടിയുള്ള കുറേപ്പേരെ തെരഞ്ഞെടുക്കാതെ ഒരു  മാറ്റവും സഭാ ഭരണത്തില്‍ സൃഷ്ടിക്കാനാകുകയില്ല. എല്ലാ അരമനകളിലും ഇങ്ങനെ തമ്പടിച്ചുകിടക്കുന്നവരെ ഇറക്കിവിടാന്‍ മറ്റു പുരോഹിതര്‍ തയ്യാറാകണം. പക്ഷേ ഇന്ന് ഇവരെ ഭയന്നാണ് പല നല്ല പുരോഹിതരും കഴിയുന്നത് എന്നതാണ് സത്യം. ഇന്ന് പാലാ അരമനയില്‍ മൂന്നു മെത്രാന്മാര്‍ ഓരേ 'കുടക്കീഴില്‍' ജീവിക്കുന്നു. ഭരണത്തിന്റെ കടിഞ്ഞാണ്‍ മുന്‍കാല മെത്രാന്മാരുടെ കയ്യിലാണ് ഇന്നും. അതുതന്നെയാണ് ചങ്ങനാശ്ശേരിയിലെയും പല രൂപതകളിലെയും ചിത്രം. മെത്രാന്മാര്‍ അല്ലെങ്കില്‍ മാര്‍പാപ്പാമാര്‍ വന്നുംപോയും ഇരിക്കും. എന്നാല്‍ അരമനകളില്‍ മുടിചൂടിനില്‍ക്കുന്ന കുറേപ്പേര്‍ക്ക് സ്ഥാന ചലനമേയില്ല. ഒരു മെത്രാനെ നിയമിക്കുമ്പോള്‍ അന്നുവരെ സഭയുടെ തലപ്പത്തിരുന്നവരെ മുഴുവന്‍ മാറ്റാനുള്ള അധികാരം ഏറ്റെടുക്കാന്‍ മെത്രാന്മാര്‍ തയ്യാറാകണം. ഈ താപ്പാനകളെവെച്ച് സഭയില്‍ ഒരു പരിവര്‍ത്തനവും ഉണ്ടാക്കാന്‍ നമുക്കു കഴിയുകയില്ല. ഫ്രാന്‍സീസ് പാപ്പാ നല്ലകാര്യങ്ങള്‍ പറയുന്നു. നല്ലതു ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ അധികാരത്തിന്റെ ചക്രായുധം ധരിച്ച കൂരിയാകളെ ഇളക്കി പ്രതിഷ്ഠിക്കാന്‍  കഴിയുമോ എന്തോ? ഇതു തന്നെയാണ് എല്ലാ അരമനകളിലെയും ചോദ്യം.

പത്തുകൊല്ലത്തില്‍ കൂടുതല്‍ മെത്രാന്‍ സ്ഥാനിയായി അരമനയില്‍ വാഴാന്‍ ആരെയും അനുവദിച്ചുകൂടാ. അതുപോലെതന്നെ പുതിയ മെ ത്രാനെ നിയമിക്കപ്പെടുമ്പോള്‍ അന്നുവരെ അധികാരത്തില്‍ ഇരുന്നവര്‍ സ്വയം രാജിവെച്ച് പോകണം. എല്ലാ രൂപതകളിലും സത്യസന്ധരും കഴിവുള്ളവരുമായ അനേകരുണ്ട്. പക്ഷേ സഭയുടെ ഭരണ മണ്ഡലത്തെ അതീവ ജീര്‍ണതിയില്‍ അമര്‍ത്തിയ കുറേപ്പേര്‍ ചരടുവലികളിലൂടെ അധി കാരത്തില്‍ തൂങ്ങിനില്‍ക്കുന്നു. ഇതിനു പരിഹാരമുണ്ടാക്കാന്‍ ഓരോ രൂപതയിലെയും പുരോഹിതന്മാര്‍ പരിശ്രമിക്കേണ്ടിയിരിക്കുന്നു. പത്തു കൊല്ലത്തില്‍ കൂടുതല്‍ വികാരി ജനറാളന്മാരെ വെച്ചു വാഴിക്കാനാകില്ല. അവര്‍ സ്വയം ഒഴിഞ്ഞു മാറണം. പുതിയ അനുഭവങ്ങളുമായി അടുത്ത ഒരു തലമുറ അധികാരവേദിയിലേക്ക് കടന്നുവരണം.

2 comments:

  1. ആഗോളതലത്തിലും ഇന്ത്യയിലും ഇന്നുള്ള സഭയുടെ അവസ്ഥ എന്താണെന്ന് വിശദമായിത്തന്നെ പുലിക്കുന്നേൽ സാർ ഈ എഡിറ്റോറിയലിൽ എഴുതിയിരിക്കുന്നു. ഇതേപ്പറ്റി അല്മായ തലത്തിൽ നിരന്തരമായ സംവേദങ്ങൾ നടക്കേണ്ടതാണ്. പുരോഹിതതലത്തിൽ ആരും അതിനു ഒരുമ്പെടുകയില്ല. അവര്ക്ക് കൂരിയാകളെ ഭയമാണ്. ഈ ഭയവും വച്ചുകൊണ്ട് സഭയിൽ എന്ത് നവീകരണമാണ് ഉണ്ടാകാൻ പോകുന്നത്? അതുകൊണ്ട് 'അല്‍മായനെ നന്നാക്കുക' എന്ന മുഖ്യ ദൗത്യമാണ് പുരോഹിതന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്. സമുദായത്തിന് ശക്തിയും സംഘടിത സ്വഭാവവും സുതാര്യതയും ഉണ്ടാകണമെങ്കില്‍ സഭയില്‍ പുരോഹിതാധിപത്യത്തിന്റെ നുകം ഇല്ലെന്നാകണം. അത് അടുത്ത കാലത്തൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഏതായാലും മറ്റു കൊച്ചു കൊച്ചു കാര്യങ്ങളിൽ ശ്രദ്ധ നഷ്ടപ്പെടുത്താതെ, KCRM ഈ വിഷയത്തിൽ അതിനെ കേന്ദ്രീകരിക്കുമെങ്കിൽ എന്നാശിക്കുകയാണ്.

    ReplyDelete
  2. കത്തോലിക്കാ സഭ ഇന്ന് ഒരു പ്രതിസന്ധിയിലാണന്ന് എല്ലാവര്ക്കുംത്തന്നെ അറിയാം. പുതിയ അമരക്കാരനായ പോപ്പ് ഫ്രൻസീസിന്റെ മുന്പിൽ പരിഹരിക്കപ്പെടേണ്ടതായ അനവധി പ്രശ്നങ്ങൾ ഉണ്ട്. സഭാനവീകരണത്തിനുളള പൂമുഖവാതിൽ വീണ്ടും തുറക്കണം. പിന്നീടത് അടക്കാൻ സാധിച്ചില്ലന്നും വരാം.

    പതിനഞ്ചാം നുറ്റാണ്ടിൽ ആദ്യമായി ബൈബിൾ അച്ചടിച്ചപ്പോൾ എല്ലാവരും സന്തോഷിച്ചില്ല. ദൈവവചനത്തെ ആധാരമാക്കിയുള്ള അറിവുകൾ നല്കേണ്ടത് സഭയുടെ ഉത്തരവാദിത്വമാണന്ന് ചിലർ കരുതി. അതുകൊണ്ട് ബൈബിൾ അവളുടെ കൈയ്യിൾ ഇരിക്കണമെന്ന് സഭാധികാരം ശഠിച്ചു. ഇന്ന് പോപ്പിന് റ്റ്വിറ്റർ അക്കൌണ്ട് ഉള്ളതിൽ ധാരാളം വിശ്വാസികൾ അതൃപ്തരാണ്. അപ്പോൾത്തന്നെ സോഷ്യൽ മീഡിയായുടെ പ്രാധാന്യത്തെ നമുക്ക് മറക്കാൻ പാടില്ല. ഗൗരവപൂർവമായ പത്രധർമ്മത്തിന് കോട്ടം തട്ടുമെങ്കിലും സോഷ്യൽ മീഡിയാകളുടെ വേഗത മനുഷനെ അതിലേക്ക് ആകർഷിക്കുന്നു. മനുഷ്യൻ പോപ്പിന് വില കല്പ്പിക്കുന്നുണ്ടങ്കിൽ അദ്ദേഹത്തിന് എന്തുകൊണ്ട് അവരോട് റ്റ്വിറ്റുവഴി നേരിൽ സംസാരിച്ചുകൂടാ?

    ഇക്കഴിഞ്ഞ 22 -ആം തീയതി ഫ്രാൻസിസ് പാപ്പ പാദുവായിൽ താമസിക്കുന്ന 19 വയസുകാരനെ ടെലിഫോണ് ചെയ്ത് 10 മിനിറ്റു സമയം സംസാരിച്ചു. ഇതുനുമുന്പ് ഇത്തരം സംഭവങ്ങൾ വത്തിക്കാനിൽനിന്ന് നാം കേട്ടിട്ടുണ്ടോ?

    ഒരു സ്ഥാപനമെന്നെ നിലക്ക് സെക്സും ധനക്കൊതിയും അഴിമതിയും സഭാഗാത്രത്തെ പ്ലേഗുപോലെ കടന്നാക്രമിക്കുന്നു. വൈദികരും മെത്രാന്മാരും കർദിനാളന്മാരും പോപ്പുപോലും പതിവായി സെക്സ് സംബന്ധമായി പാപം ചെയ്തവരും കുട്ടികളെ ജനിപ്പിചിട്ടുള്ളവരുമാണ്. ബ്രഹ്മചര്യവ്രതം ലൈംഗീക ശുദ്ധതക്ക് ഉറപ്പ് നല്കുന്നില്ലല്ലോ. പണ്ടും ഇന്നും സഭാനേതാക്കളുടെ അയഞ്ഞ ജീവിതം കാര്യമാത്രപ്രസക്തമല്ല. സഭയുടെ സ്വത്തു സംരക്ഷിക്കാൻ അനുപേക്ഷണീയമായ ഒരു സംവിധാനമായിരുന്നു വൈദിക അവിവാഹിതാവസ്ഥ. പാതിവൃത്യമുള്ള ജീവിതം പുരോഹിതര്ക്ക് പണ്ടുകാലത്ത് തെരെഞ്ഞെടുക്കാമായിരുന്നു. അന്നത്തെ മഹാപാപം അമിതഭക്ഷണം, ദുരാഗ്രഹം, കോപം, മതനിന്ദ, രാജ്ജ്യദ്രോഹം തുടങ്ങിയവ ആയിരുന്നു.വത്തിക്കാൻ മ്യുസിയം കാണുന്നതിനിടെ എന്റെകൂടെ ഉണ്ടായിരുന്ന ഒരു കനേഡിയൻ പ്രഫസർ ചെവിയിൽ പറഞ്ഞത് നവോത്ഥാന കാലത്തും അതിനുമുൻപും ക്ലെർജികൾക്ക് മൌനാനുവദത്തോടെയുള്ള സെക്സ് ആകാമായിരുന്നു എന്നാണ്. സമൂഹം അന്ന് അത് അംഗീകരിച്ചിരുന്നു. ഈ കാപട്യത്തിനെതിരായി ഡൊമിനിക്കൻ വൈദികനായിരുന്ന മാർട്ടിൻ ലൂഥർ 1525 -ൽ വിവാഹിതനായി. സഭക്കു കിട്ടിയ വലിയ ഒരു പ്രഹരമായിരുന്നു ലൂഥറിൻറ്റെ വിവാഹം. പൌരോഹിത്യത്തിന് ദൈവീക അധികാരവും ബ്രഹ്മചര്യവും അനിവര്യമാണന്ന് സ്ഥാപിക്കാൻ സഭ ഇന്നും തത്രപ്പെടുന്നു. പുരുഷന്മാർ മാത്രമുള്ള ഹയരർക്കിയും ബാലപീഠകരായ പുരോഹിതര്ക്ക് സംരക്ഷണം നല്കുന്നതും ശിക്ഷാർഹമായ തെറ്റാണ്.

    വിശ്വാസികളിലെ ബഹുഭൂരിപക്ഷവും സഭ താറുമാറായി കിടക്കുന്ന ഒരു സ്ഥാപനമായിട്ടാണ് കാണുന്നത്. സഭ ഇന്ന് ദണ്ഡവിമോചനം വില്പന നടത്തുന്നില്ലെങ്കിലും പുരോഹിതരുടെ ബാലരെതിയും വത്തിക്കാൻറ്റെ സാമ്പത്തീക തിരിമറിയും പുരോഹിത ശ്രേഷ്ഠരുടെ ആഡംബര ജീവിതവുമെല്ലാം സഭയിലെ മൂല്ല്യ ശോഷണമാണ്. ജനങ്ങളാൽ നടത്തപ്പെടുന്ന ഒരു കമ്പനി ആയിരുന്നു കത്തോലിക്കാസഭയെങ്കിൽ അവർ പ്രക്ഷോഭണവുമായി വത്തിക്കാൻറ്റെ പടിക്കൽ പണ്ടേ കൂട്ട സത്യാഗ്രഹം നടത്തുമായിരുന്നു.

    സഭാഗാത്രത്തിൽ സംഭവിച്ചിരിക്കുന്ന പല മുറിവുളോടെയാണ് ഫ്രാൻസിസ് പോപ്പ് സഭയുടെ പ്രധാനാചാര്യനായി സ്ഥാനമേറ്റിരിക്കുന്നത്. അദ്ദേഹത്തിൻറ്റെ പഴയ ജീവിതത്തിൻറ്റെ വെളിച്ചത്തിൽ ഒരു ലൂഥറോ ഗോർബച്ചാവോ ആയി മാറിയെന്നിരിക്കാം. സഭാ സൗധത്തിലെ ഒരു ഇഷ്ടിക ഇളക്കിയാൽ പല മൂലക്കല്ലുകളും ഇളകിയെന്നിരിക്കും. പുരോഹിതാധിപത്യ കരിങ്കല്ലാണ് ആദ്യം ഇളക്കണ്ടത്. പൌരോഹിത്യം പുതിയ ഒരു മോഡലിലേയ്ക്ക് തിരിയണം. അത് സഭാകൂട്ടയ്മയിൽ അധിഷ്ടിതമായിരിക്കണം. മേലാള്/കീഴാള് അവസ്ഥ ഉണ്ടാകാൻ പാടില്ല. ഇത് എൻറ്റെ ജീവിതകാലത്ത് സംഭവിക്കുക ഇല്ലായിരിക്കും. എങ്കിലും ചരിത്രം ചിലപ്പോൾ നമ്മെ വിസ്മയിപ്പിക്കാറുണ്ട്.

    നമുക്കും ഫ്രാൻസിസ് പോപ്പിന് റ്റ്വിറ്റ് ചെയാം:

    "പുരോഹിത ബാലപീധനം മ്ലേച്ചമാണ്. അത് മറച്ചുവെക്കരുത്."

    "ഗർഭനിരോധനം കാലത്തിൻറ്റെ ആവശ്യമാണ്."

    "ബൈബിളിൽ സ്ത്രീകൽക്ക് പട്ടം വിലക്കിയിട്ടില്ല."

    ഇനി നമുക്ക് പോപ്പ് ചെയ്തതുതന്നെ പോപ്പിന് തിരിച്ചയയ്കാം.
    "ക്രിസ്തുവിനെ അടുത്ത് അനുധാവനം ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ നമുക്ക് എളുപ്പമായ ഒരു ജീവിതം തെരഞ്ഞെടുക്കാൻ കാഴിയുകയില്ല."

    ബ്രസീല് സന്ദര്ശനത്തിന്റെ അവസാനദിവസം ലാറ്റിന് അമേരിക്കന് മെത്രാന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പ ഇങ്ങനെ പറയുകയുണ്ടായി....

    “Bishops must be pastors, close to the people, men who love poverty, men who do not think and behave like princes.”

    ReplyDelete