Translate

Friday, August 29, 2014

മദ്യനയം: ക്രൈസ്‌തവ സഭകളും വെട്ടിലായി: വീഞ്ഞ്‌ ഉല്‍പാദന ലൈസന്‍സ്‌ റദ്ദാക്കേണ്ടിവരും

mangalam malayalam online newspaper
കോട്ടയം: സംസ്‌ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം പൂര്‍ണമായും നടപ്പാക്കിയാല്‍ ക്രൈസ്‌തവ സഭകളും വെട്ടിലാകും. വീഞ്ഞ്‌ നിര്‍മിക്കാന്‍ നല്‍കിയ ലൈസന്‍സ്‌ റദ്ദാക്കേണ്ടി വരും. നിലവില്‍ 23 ക്രൈസ്‌തവ സ്‌ഥാപനങ്ങള്‍ക്കാണു വീഞ്ഞ്‌ ഉല്‍പാദിപ്പിക്കുന്നതിനു ലൈസന്‍സുള്ളത്‌. ഈ പള്ളികളിലും അരമനകളിലുമായി ഉല്‍പാദിപ്പിക്കുന്ന വീഞ്ഞില്‍ ഒന്‍പതു മുതല്‍ 15 ശതമാനം വരെയാണ്‌ ആല്‍ക്കഹോളിന്റെ അംശം. എന്നാല്‍, കേരളത്തില്‍ വില്‍ക്കുന്ന ബീയറില്‍ ആല്‍ക്കഹോളിന്റെ അംശം ആറു ശതമാനത്തില്‍ താഴെയാണ്‌. ബാര്‍ ലൈസന്‍സ്‌ റദ്ദാക്കുന്നതിനു പിന്നാലെ ബീയര്‍ വില്‍ക്കാനുള്ള ലൈസന്‍സും റദ്ദാക്കാനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്‌. ഇതോടെ, വീഞ്ഞ്‌ നിര്‍മിക്കുന്നതിനുള്ള ലൈസന്‍സും സ്വാഭാവികമായും റദ്ദാക്കേണ്ടി വരും.

എന്നാല്‍, പള്ളികളില്‍ ഉല്‍പാദിപ്പിക്കുന്ന വീഞ്ഞ്‌ കുര്‍ബാന ആവശ്യത്തിനു മാത്രമുള്ളതാണെന്നും പുരാതനകാലം മുതല്‍ ക്രൈസ്‌തവര്‍ ഇതു സ്വീകരിച്ചു വരുന്നതാണെന്നുമാണു വിവിധ സഭാ മേലധ്യക്ഷന്മാര്‍ ചൂണ്ടിക്കാട്ടുന്നത്‌. പള്ളികളില്‍ ഉല്‍പാദിപ്പിക്കുന്ന വീഞ്ഞ്‌ വില്‍പനയ്‌ക്കായി ബിവറേജ്‌സ്‌ കോര്‍പറേഷനു നല്‍കാത്തതിനാല്‍ മാത്രമാണ്‌ എക്‌സൈസിന്റെ പരിശോധനകളില്‍ നിന്നു പള്ളികളെ ഒഴിവാക്കിയിരുന്നത്‌. വീഞ്ഞ്‌ ഉല്‍പാദനവും വിവാദമായ സാഹചര്യത്തില്‍ ഇതും പരിശോധനയ്‌ക്കു വിധേയമാക്കേണ്ടി വരും. തെങ്ങിന്‍ കള്ളില്‍ ആല്‍ക്കഹോളിന്റെ വീര്യം എട്ടു മുതല്‍ പന്ത്രണ്ടു ശതമാനം വരെയുള്ളപ്പോള്‍ പനങ്കള്ളില്‍ ഇത്‌ അഞ്ചു മുതല്‍ എട്ടു ശതമാനം വരെ മാത്രമാണ്‌. വിദേശ മദ്യത്തില്‍ ഇത്‌ 42.86 ശതമാനമാണ്‌. വില കുറഞ്ഞ മദ്യം മുതല്‍ ഏറ്റവും വില കൂടിയ മദ്യം വരെ ആല്‍ക്കഹോളിന്റെ അംശം തുല്യമാണ്‌. ശുദ്ധീകരിക്കുന്നതിലെ വ്യത്യാസം മൂലമാണു ബ്രാന്‍ഡുകളുടെ വിലയുടെ മാറ്റം. ഇതിനിടെ, ബീയറിനേക്കാള്‍ വീര്യം കൂടിയ വീഞ്ഞ്‌ ഉല്‍പാദിപ്പിക്കുന്നതിന്‌ അനുമതി തുടരുന്ന സര്‍ക്കാര്‍ നിലപാടിനെ നിയമപരമായി ചോദ്യം ചെയ്യാനാണ്‌ എസ്‌.എന്‍.ഡി.പി.യോഗത്തിന്റെ തീരുമാനം. ഇതോടൊപ്പം ബാര്‍ നിരോധിക്കുന്നതു മൂലം തൊഴില്‍ നഷ്‌ടപ്പെട്ടവരെ ബാര്‍ നിരോധനത്തിനു വേണ്ടി വാദിച്ച സഭാ-സമുദായങ്ങള്‍ തങ്ങളുടെ സ്‌ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യവും എസ്‌.എന്‍.ഡി.പി. ഉന്നയിക്കും. ഈ ആവശ്യത്തിനു മറുപടി പറയേണ്ട ബാധ്യതയും പ്രധാനമായും ക്രൈസ്‌തവ സഭകള്‍ക്കായിരിക്കും.നിര്‍ത്തലാക്കിയ ബാറിലെയും പൂട്ടാന്‍ തീരുമാനിച്ച ബാറിലെയും ജീവനക്കാരുടെ എണ്ണം ഒരു ലക്ഷത്തോളം വരുമെന്നാണു കണക്ക്‌. വീഞ്ഞ്‌ ഉല്‍പാദന രാജ്യങ്ങളില്‍ ലോകത്തെ രണ്ടാമത്തെ സ്‌ഥാനമാണു ഭാരതത്തിനുള്ളത്‌; മേല്‍ത്തരം വീഞ്ഞ്‌ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലുമാണ്‌. എന്നാല്‍, മറ്റു സ്‌ഥലങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന വീഞ്ഞ്‌ കയറ്റുമതി ചെയ്യുകയാണ്‌.
ഷാലു മാത്യു
- See more at: http://www.mangalam.com/print-edition/keralam/222724#sthash.AfcE3sUU.dpuf

2 comments:

  1. നവീകരണപ്രസ്ഥാനങ്ങൾ എല്ലാം കൈചൂണ്ടുന്നത് എല്ലാ തലങ്ങളിലും സഭാനേതൃത്വം പിന്തുടരുന്ന ഇരട്ടത്താപ്പിലേയ്ക്കാണ്. വീഞ്ഞുല്പാദനത്തിന്റെ കാര്യത്തിലും അതാണ്‌ sndp എടുത്തു പറയുന്നത്. ഒന്നുങ്കിൽ സഭ ഇതുവരെ ചെയ്തിരുന്നതുപോലെ നൂനപക്ഷം, മതസ്വാതന്ത്യം തുടങ്ങിയ തുരുപ്പുകൾ ഇറക്കി കളി തുടരണം, അല്ലെങ്കിൽ ഇതു വിധത്തിൽ നോക്കിയാലും അഭികാമ്യവും ശാശ്വതവുമായ ആത്മശോധന നടത്തി എല്ലാ ഇടപാടുകളിലും സ്വാർഥത വെടിഞ്ഞ സത്യസന്ധത പുലർത്താൻ തയ്യാറാകണം. അതുമൂലം ഇപ്പോഴത്തെ പല ആർഭാടങ്ങളും ഉപേക്ഷിക്കേണ്ടിവരുമെന്നാലും, വിശ്വാസികൾക്കും സമുദായത്തിനും മറ്റു മതസ്തർക്കും സ്വീകാര്യവും ആരോഗ്യകരമായ വഴി അത് മാത്രമാണ്. ഇത്രയും നാൾ ഒളിഞ്ഞും അലാതെയും അനുഭവിച്ചുകൊണ്ടിരുന്ന ഇളവുകളും ഒത്താശകളും അർഹതപ്പെട്ടതല്ലായിരുന്നു എന്ന തോന്നൽ കത്തോലിക്കാ സമൂഹത്തിലെ ഒരു നല്ല ഭാഗത്തിനെങ്കിലും ഉണ്ടെന്നുള്ളത് സംശയാതീതമാണ്. അത്തരക്കാരുടെ നിലപാടിനെ ഉത്തേജിപ്പിക്കുകയും സുവിശേഷത്തിന്റെ സന്ദേശത്തിന് നേരേ വിപരീതമായ കാഴ്ചപ്പാടുകളും കള്ളക്കളികളും ഉപേക്ഷിച്ച് സ്വയം ശുദ്ധീകരിക്കാനുള്ള ഈ അവസരത്തെ സഭാധികാരികൾ പഴാക്കില്ലെന്നു പ്രത്യാശിക്കാൻ മാത്രമേ അല്മായര്ക്ക് തൽക്കാലത്തേയ്ക്ക് സാദ്ധ്യമാകൂ. അത് വകവയ്ക്കാതെ, ഈ സഭ ഇന്ത്യലിലാകെ വെറുക്കപ്പെടുന്ന ഒരിത്തിൾക്കണ്ണിയായി നിലനില്ക്കാനാണ് തീരുമാനമെങ്കിൽ അത് അന്ത്യത്തിന്റെ ആരംഭമായിരിക്കും.

    ReplyDelete
  2. "ഈ സഭ ഇന്ത്യയിലാകെ വെറുക്കപ്പെടുന്ന ഒരിത്തിൾക്കണ്ണിയായി നിലനില്ക്കാനാണ് തീരുമാനമെങ്കിൽ അത് അന്ത്യത്തിന്റെ ആരംഭമായിരിക്കും." Zach Nedunkanal ന്‍റെ ഈ വചനം ഒരു പ്രവചനമായി കരുതുന്നതാണ് ഇന്നത്തെ കുര്ബാതൊ ഴിലാളികള്‍ക്ക് നല്ലതു ! കുര്ബാന/കൂദാശകള്‍ ഇല്ലാത്ത പാസ്റെര്‍സഭകള്‍ക്ക് ഇതു ബാധകമല്ലെങ്കിലും , വീഞ്ഞിന്റെ ലഹരിയില്‍നിന്നും മറ്റിതരസഭകളെ രക്ഷിക്കുവാന്‍, മദ്യത്തിന്റെ സര്‍ക്കാര്‍ നിയമത്തില്‍നിന്നും കത്തനാരെ ഒരിക്കലായി വിടുവിക്കുവാനും ഒരു മാര്‍ഗം മനസില്‍ ഉണര്‍ന്നത് ഇവിടെ കുറിക്കുന്നു !
    അപ്പതുണ്ടുകളും വീഞ്ഞും കര്‍ത്താവിന്റെ തിരുശരീര/രക്തം ആക്കുക എന്ന മാറ്റത്തിന്‍റെ കൂദാശയാണല്ലോ കുര്‍ബാന! കാനാവില്‍ പച്ചവെള്ളത്തെ കര്‍ത്താവ് വീഞ്ഞാക്കിയതുപോലെ, ഒന്നാമതായി കത്തനാര്‍ കാസയില്‍ പച്ചവെള്ളം നിറച്ചു അള്‍ത്താരയില്‍ വയ്ക്കണം..പിന്നീട് വെറും പത്തുമിനിറ്റ്കൊണ്ട് ഈ പച്ചവെള്ളത്തെ കത്തനാര്‍ ഒരു പുതിയ കൂദാശ ചെയ്തു വീഞ്ഞാകണം ..വീഞ്ഞായി മാറിയ കാസയിലെ പാനീയവും പീലാസായും(അപ്പം ) ആല്‍ത്തരയില്‍ വച്ചു കുരബാന ചൊല്ലിതീര്‍ക്കാം ..അബ്ക്കാരിനിയമത്തില്‍ നിന്നും കത്തനാരും സഭയും ദാ പുറത്തു ! പിന്നെ ,ജനത്തിന്റെ നാവില്‍ കൂദാശ ചെയ്തു രൂപാന്തരപ്പെടുത്തിയ വീഞ്ഞ് ,വീണ്ടും വെറും പച്ചവെള്ളമായാണ് രുചിക്കുന്നതെങ്കില്‍ കുര്ബാനതോഴിലാളിയുടെ തട്ടിപ്പും പൊള്ളത്തരവും ആടുകള്‍ക്ക് മാത്രമല്ല ഏതു ജന്തുവിനും മനസിലാവുകയും ചെയ്യും ! എന്നിരുന്നാലും കേരള ക്രിസ്ത്യാനിക്ക് ഒരു ചുക്കും പിടികിട്ടുകയില്ല സത്യം ! "പച്ചവെള്ളത്തെ വീഞ്ഞാക്കാന്‍ കഴിയാത്ത കത്തനാര്‍ക്കെങ്ങിനെ വീഞ്ഞിനെ ക്രിസ്തുവിന്റെ രക്തമാക്കാനാകും"?എന്ന് പുറജാതികള്‍ നമ്മെ കളിയാക്കുമായിരിക്കും ..സാരമില്ല .തലമുറകളായി ഈ കളിപ്പീര് ഞങ്ങള്‍ക്ക് സുഖമാണ് എന്ന് തിരിച്ചു കച്ചിയേക്കണം,അത്രതന്നെ !

    ReplyDelete