Translate

Monday, August 10, 2020

''ദിവ്യാ പി ജോണിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണം'' -മാതൃസഹോദരന്‍

(കടപ്പാട് : ന്യൂസ് ഇന്‍ ഇന്ത്യ)

തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്സ് മഠത്തിലെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവ്യയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ദിവ്യയുടേത് ആത്മഹത്യയാണെങ്കില്‍പ്പോലും പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്സ് മഠത്തിലെ മദറിനെ ഒന്നാം പ്രതിയാക്കി ആത്മഹത്യാപ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്നും മാതൃസഹോദരനായ റ്റി.സി. തമ്പി.

'ന്യൂസ് ഇന്‍ ഇന്ത്യ'യ്ക്കു ജൂണ്‍ 27-നു നല്‍കിയ എക്‌സ്‌ക്ലൂസീവ് ഫോണ്‍ അഭിമുഖത്തിലാണ്, സി.ബി.ഐ അന്വേഷണം വേണമെന്നു ദിവ്യയുടെ മാതൃസഹോദരന്‍ റ്റി.സി തമ്പി ആവശ്യപ്പെട്ടത്.

സി.ആര്‍.പി.എഫ് ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥന്‍ ചുങ്കപ്പാറ തടത്തേമലയില്‍ പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ജോണ്‍ ഫിലിപ്പോസ്- കൊച്ചുമോള്‍ ദമ്പതികളുടെ മകള്‍ ദിവ്യ പി. ജോണ്‍ (21) -നെ ഇക്കഴിഞ്ഞ മെയ്-7  വ്യാഴാഴ്ച്ചയാണ് മലങ്കര കത്തോലിക്കാസഭയുടെ അധീനതയിലുള്ള തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്സ് മഠത്തിലെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 11.30 -ഓടെയാണ് ദിവ്യയെ കിണറിനുളളില്‍ വീണ നിലയില്‍ കണ്ടത്. ഇവിടുത്തെ അഞ്ചാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു ദിവ്യ. സംഭവം പുറത്തറിഞ്ഞതുമുതല്‍ അഭ്യൂഹങ്ങള്‍ പരന്നെങ്കിലും ദിവ്യ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു തിരുവല്ല പോലിസിന്റെ പ്രാഥമിക നിഗമനം.

തമ്പി പറയുന്നു: ''ഞങ്ങളുടെ ദിവ്യമോള്‍ മരണപ്പെട്ടിട്ട് ഇന്നേക്ക് 50 ദിവസമാകുന്നു. ഞങ്ങളുടെ സഹോദരിയും കന്യാസ്ത്രീയാണ്. അവളില്‍നിന്നു കിട്ടിയ പ്രചോദനമാകാം പിതാവായ ജോണ്‍ ഫിലിപ്പോസ് എതിര്‍ത്തിട്ടും കന്യാസ്ത്രീയാകാന്‍ ദിവ്യയെ പ്രേരിപ്പിച്ചത്. അവള്‍ പഠിക്കാന്‍ മിടുക്കിയയായിരുന്നു, ഇറ്റാലിയന്‍ ഭാഷയില്‍ നല്ല പ്രാവീണ്യം നേടിയിരുന്നു.

മഠത്തില്‍ ഒരു വൈദികന്‍ സ്ഥിരസന്ദര്‍ശകനായിരുന്നു. അയാളുമായി മദറിന് അരുതാത്ത ബന്ധങ്ങള്‍ ഉണ്ടായി. ദിവ്യ അതിനു ദൃക്സാക്ഷിയായി. ഇറ്റലിയിലെ സുപ്പീരിയേഴ്‌സിനെ വിവരമറിയിക്കുമെന്ന് ദിവ്യ പറഞ്ഞിരുന്നു. തുടര്‍ന്ന് ഈ മദര്‍ ദിവ്യയെ ഏതാനും ദിവസംമുമ്പ് മഠത്തിലെ മുറിയില്‍ പൂട്ടിയിട്ടിരുന്നു.

ഇതുകൂടാതെ, നാലു പേരെടുത്താല്‍ പൊങ്ങാത്ത കിണറിന്റെ മൂടി ദിവ്യ തനിയെ എടുത്തുമാറ്റി കിണറ്റില്‍ ചാടി എന്നാണ് ദൃക്‌സാക്ഷിയായി വന്ന കന്യാസ്ത്രീ നല്‍കിയ മൊഴി. അതു നുണയാണ്. ക്ലോറോഫോമോ അതുപോലുള്ള കെമിക്കലുകളോ ഉപയോഗിച്ചു ദിവ്യയെ ബോധരഹിതയാക്കിയശേഷം മൂന്നോ നാലോ പേര്‍ ചേര്‍ന്ന് ദിവ്യയെ കിണറിന്റെ മൂടി മാറ്റിയ ശേഷം അതിനകത്തേക്ക് എടുത്തിട്ടതാകാം. അബോധാവസ്ഥയിലുള്ള ദിവ്യയുടെ മരണം കിണറ്റിലെ വെള്ളം കുടിച്ചതുമൂലമാകാം, അതായത് മുങ്ങിമരണം.

കൂടാതെ, ഉച്ചയ്ക്ക് 12 മണിയോടെ കിണറ്റില്‍നിന്നും പുറത്തെടുത്ത ദിവ്യയുടെ മൃതദേഹം ഉടന്‍തന്നെ പുഷ്പഗിരി ആശുപത്രിയിലേക്ക് മാറ്റി. ദിവ്യയുടെ ശരീരത്തില്‍ ഏതെങ്കിലും വിധത്തിലുള്ള അതിക്രമം നടന്നിട്ടുണ്ടെങ്കില്‍ത്തന്നെ അവ മായ്ക്കാനായി പുഷ്പഗിരി ആശുപത്രിയില്‍ വച്ചു പ്രഷര്‍വാഷ് ചെയ്യാനുള്ള എല്ലാ സാധ്യതയുമുണ്ട്.

ഞങ്ങള്‍ കുടുംബക്കാര്‍ വൈകിട്ട് 4.45-ന് പുഷ്പഗിരി ആശുപത്രിയിലാണ് ദിവ്യയുടെ മൃതദേഹം കാണുന്നത്. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനായി ഞാന്‍ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

പിന്നീട് മൃതദേഹം തിരുവല്ലയില്‍ സംസ്‌കരിക്കാമെന്ന് ഈ മദര്‍ പറഞ്ഞു. ഞാനാണ് ഞങ്ങളുടെ കുഞ്ഞിന്റെ മൃതദേഹം മല്ലപ്പള്ളി മാത്തന്‍ ആശുപത്രിയുടെ മോര്‍ച്ചറിയിലേക്ക് മാറ്റുന്നതും തുടര്‍ന്ന് ചുങ്കപ്പാറയിലെ കുടുംബക്കല്ലറയില്‍ സംസ്‌കരിക്കുന്നതും.

ഈ മദറിനെയും ദിവ്യയുടെ സഹപാഠിയായ നൊവീസിനെയും ശരിയായി ചോദ്യംചെയ്താല്‍ മരണത്തിലെ ദുരൂഹത പുറത്തുവരും. ആവശ്യമെങ്കില്‍ മദറിനെ നുണപരിശോധനയ്ക്ക് വിധേയയാക്കണം. ഒരു നല്ല കന്യാസ്ത്രീമഠം ആയിരുന്നു പാലിയേക്കര ബസീലിയന്‍ സിസ്റ്റേഴ്സ് മഠം. ഈ മദര്‍ ചാര്‍ജെടുത്തതിനുശേഷമാണ് വൈദികന്റെ അനവസരത്തിലുള്ള സന്ദര്‍ശനം പതിവായത്.

തമ്പി തുടരുന്നു, ''കേരളാപോലീസില്‍നിന്നും നീതി ലഭിക്കുന്നില്ല എന്നു കണ്ടതിനേത്തുടര്‍ന്ന് ഞാനും സഹോദരന്‍ ദേവസ്യായും (ദിവ്യയുടെ അമ്മ കൊച്ചുമോളുടെ ജ്യേഷ്ഠസഹോദരങ്ങള്‍) പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി സൈമണെ നേരിട്ടുകണ്ടു പരാതിനല്‍കി. പക്ഷേ, സൈമണ്‍ സാറല്ല കേസ് അന്വേഷിക്കുന്നത്. അതില്‍ വേറെന്തോ കളി നടന്നിട്ടുണ്ട്. കെ.ജി സൈമണ്‍ സാര്‍ അന്വേഷിച്ചാല്‍ കേസ് തെളിയപ്പെടുമെന്ന് ഞങ്ങള്‍ക്കും വിശ്വാസമുണ്ട്. അതുകൊണ്ടാവാം കേസ് സൈമണ്‍ സാറില്‍നിന്നും മാറ്റിയത്.

കേസ് ക്രൈം ബ്രാഞ്ചിന് തെളിയിക്കാനായില്ലെങ്കില്‍ സിബിഐ അന്വേഷിക്കണം. ദിവ്യയ്ക്ക് നീതി ലഭിക്കാനായി ഞങ്ങള്‍ ഏതറ്റംവരെയും പോകും'', തമ്പി പറഞ്ഞുനിര്‍ത്തി.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടോ എഫ്.ഐ.ആര്‍-ന്റെ കോപ്പിയോ ഒന്നും പോലീസ് ഇതുവരെ ദിവ്യയുടെ കുടുംബത്തിന് കൈമാറിയിട്ടില്ല. ഇതിലും ദുരൂഹതയുണ്ടെന്ന് തമ്പി ആരോപിക്കുന്നു. കൂടാതെ, എല്ലാ ദിവസവും ഡയറി എഴുതുന്ന സ്വഭാവമുള്ള കുട്ടിയാണ് ദിവ്യ. അവളുടെ ഡയറി കാണാനില്ല. അത് മദര്‍ നശിപ്പിച്ചിരിക്കാം. ഇന്നേവരെ ദിവ്യയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ഈ മദര്‍ ഒരു ഫോണ്‍പോലും വിളിച്ചിട്ടില്ല. ദിവ്യയുടേത് കൊലപാതകമാണെങ്കില്‍ ഈ മദറാണ് ഒന്നാംപ്രതി. ആത്മഹത്യയാണെങ്കില്‍ അതിലും പ്രേരണാക്കുറ്റത്തില്‍ ഒന്നാംപ്രതി ഈ മദര്‍തന്നെയാണെന്നും തമ്പി ആരോപിക്കുന്നു.

                                 

 

No comments:

Post a Comment