Translate

Tuesday, August 11, 2020

ജീവിക്കുന്ന ജോര്‍ജ് ഫ്‌ളോയിഡുമാർ സീറോ-മലബാര്‍ സഭയിലും!

ക്‌നാനാനായരെ സ്വീകരിക്കേണ്ടതുണ്ടോ?

ഷൈജു ആന്റണി

(ജോ. കൺവീനർ, എസ്.ഒ.എസ് ആക്ഷൻ കമ്മറ്റി) 

ഫോൺ: 9388998006

[ലേഖകന്റെ വീഡിയോപ്രഭാഷണം കേട്ടു തയ്യാറാക്കിയത്. ഇതിനോടുള്ള പ്രതികരണമായി ശ്രീ ജോര്‍ജ് ജെ പൂഴിക്കാലായുടെ ലേഖനം തുടര്‍ന്നു കൊടുത്തിരിക്കുന്നു]

വംശീയവെറിയിലുണ്ടായ ദുരന്തങ്ങളില്‍ നാം കണ്ട അവസാനത്തെ ഇര അമേരിക്കയിലെ ജോര്‍ജ് ഫ്‌ളോയിഡാണ്. ഒരു വെള്ളക്കാരന്റെ കാല്‍ക്കീഴില്‍  ചതഞ്ഞമര്‍ന്ന്, 'I can't breath' എന്നു പൊട്ടിക്കരഞ്ഞ ജോര്‍ജ് ഫ്‌ളോയിഡ്. എന്നാല്‍ അമേരിക്കന്‍ ജനത ആ സംഭവത്തെ വംശീയതയ്‌ക്കെതിരെയുള്ള ഒരു സമരമാക്കി മാറ്റി. വെള്ളക്കാരനെന്നോ കറുത്തവനെന്നോ ഭേദമില്ലാതെ നീതിബോധമുള്ള സകലരും സമരമുഖത്ത് അണിനിരന്നു. ഒടുവില്‍ വിവേകമുള്ള വെളുത്ത വര്‍ഗക്കാര്‍ പരസ്യമായിത്തന്നെ ആ കറുത്ത വര്‍ഗക്കാരോടു മാപ്പു പറഞ്ഞു.

മരണത്തോളം ശക്തമായ ഇത്തരം വിവേചനമനുഭവിക്കുന്ന ഒരു കൂട്ടര്‍ സീറോ-മലബാര്‍ സഭയിലുമുണ്ട്. അവരാകട്ടെ, സഭയുടെ ഭാഗമായ കേട്ടയം രൂപതയില്‍നിന്നു പറിച്ചെറിയപ്പെട്ടവരാണ്. വിദേശത്തു താമസിക്കുന്ന ഒരു കുടുംബത്തിലെ പത്തു വയസ്സുള്ള ഒരു പെണ്‍കുട്ടി ഞായറാഴ്ച വേദപാഠക്ലാസ്സില്‍നിന്നു തിരിച്ചുവന്നത് പൊട്ടിക്കരഞ്ഞുകൊണ്ടാണ്. കാരണമറിഞ്ഞ മാതാപിതാക്കള്‍ ഞെട്ടി. 'നിന്റെ അമ്മ ഞങ്ങളുടെ ജാതിയില്‍ പ്പെട്ടതല്ലെ'ന്നും, 'അതുകൊണ്ട് നിന്നോടു കൂട്ടുകൂടേണ്ടെ'ന്നും അവളുടെ സഹപാഠികളുടെ മാതാപിതാക്കള്‍ അവരോടു പറഞ്ഞത്രെ! കുട്ടികളിലേക്കുപോലും വംശീയതയുടെ വിഷം കുത്തിവയ്ക്കുന്ന ഈ ക്‌നാനായ രൂപതയിലേക്കു വിവാഹം ചെയ്തയയ്ക്കപ്പെടുന്ന സീറോ-മലബാര്‍സഭയിലെ പെണ്‍കുട്ടികള്‍ രണ്ടാംതരക്കാരാണ്. അവരെ വിവാഹംകഴിച്ച പുരുഷന്മാര്‍ സ്വന്തം സമൂഹത്തില്‍നിന്നു പുറംതള്ളപ്പെടുകയാണ്. ആഘോഷങ്ങളിലും ബന്ധുജന സമ്മേളനങ്ങളിലും ഇവര്‍ എന്നും തിരസ്‌കരിക്കപ്പെടുകയാണ്. ഇത്തരക്കാരുടെ മാതാപിതാക്കള്‍ ദുരഭിമാനംകൊണ്ട് ആത്മഹത്യചെയ്തിട്ടുണ്ട്. സമുദായംമാറി കല്യാണം കഴിക്കാനാവാത്തതിനാല്‍ വിവാഹം കഴിക്കാത്ത മധ്യവയസ്‌കര്‍ പെരുകുകയാണ്, കോട്ടയം രൂപതയില്‍. ഈ പൗരോഹിത്യമേല്‍ക്കോയ്മയില്‍, വംശീയതയില്‍  മനംനൊന്ത് പുതിയ തലമുറ നിരീശ്വരവാദികളും സഭാവിരോധികളും യുക്തിവാദികളുമായി മാറിക്കൊണ്ടിരിക്കുന്നു. എന്നോടു സംസാരിച്ച ഒരു വീട്ടിലെ അപ്പച്ചന്റെ ആദ്യവിവാഹത്തിലെ കുട്ടികള്‍ ക്‌നാനായരും രണ്ടാം വിവാഹത്തിലെ കുട്ടികള്‍ 'അധഃകൃത'രുമാണ്. എന്നുവച്ചാല്‍  സീറോ-മലബാര്‍സഭയിലെ മറ്റു രൂപതക്കാരാണ്. കോട്ടയം രൂപതക്കാരനായ അദ്ദേഹം ആദ്യഭാര്യയുടെ മരണശേഷം  പാലാ രൂപതയിലെ ഒരു സ്ത്രീയെ വിവാഹം കഴിച്ചതാണു കാരണം. പാലായിലെ അച്ചായന്മാര്‍ കോട്ടയം രൂപതക്കാരെ സംബന്ധിച്ചിടത്തോളം അധഃകൃതരെപ്പോലെയാണ്, കീഴ്ജാതിക്കാരെപ്പോലെയാണ്!

ബിജു ഉതുപ്പ് എന്നൊരാള്‍ സഭയ്‌ക്കെതിരെ കോടതിയില്‍ പരാതി നല്കി. തന്റെ വല്യമ്മ ക്‌നാനായക്കാരി ആയിരുന്നില്ല എന്നതിന്റെ പേരില്‍ കോട്ടയം രൂപത തനിക്കു വിവാഹക്കുറി നിഷേധിക്കുന്നു എന്നതായിരുന്നു പരാതി. സകല കോടതികളും, ബിജു ഉതുപ്പിന് അനുകൂലമായി വിധി പുറപ്പെടുവിച്ചു എങ്കിലും ഇപ്പോഴും കേസ് തുടരുകയാണ്. ഞടഅ 64/2017 എന്ന  നമ്പര്‍ കേസിലെ ഹൈക്കോടതിവിധി പ്രത്യേകം ശ്രദ്ധേയമാണ്, പയസ് പത്താമന്‍ മാര്‍പ്പാപ്പാ 1949-ല്‍ പുറപ്പെടുവിച്ച മോട്ടോപ്രോപിയോ എന്‍ഡോഗമി അനുവദിക്കുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. വത്തിക്കാന്‍ ഉത്തരവു പ്രകാരവും ഇന്ത്യന്‍ നിയമപ്രകാരവും കാനോന്‍നിയമപ്രകാരവും സ്വവംശവിവാഹനിഷ്ഠ നിലനില്ക്കുന്നതല്ല എന്നാണ് ഹൈക്കോടതി പറഞ്ഞത്. എന്നുവച്ചാല്‍, ഇക്കാലമത്രയും ശുദ്ധരക്തവും അശുദ്ധരക്തവും പറഞ്ഞ് കോട്ടയം രൂപത വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു എന്നര്‍ഥം.

സാലസ് കാലായില്‍ എന്നയാള്‍ക്ക് 'ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍' നല്കിയ കത്തില്‍ പറയുന്നത് 'കേരളത്തിലെ ക്‌നാനായരിലെ എന്‍ഡോഗമി ഞങ്ങള്‍ ഒരു കണക്കിനങ്ങ് ടോളറേറ്റു (ീേഹലൃമലേ) ചെയ്യുകയാ'ണെന്നാണ് - എന്നുവച്ചാല്‍, ഈ ക്‌നാനായരൂപതയിലെ എന്‍ഡോഗമി ആഗോള കത്തോലിക്കാ സഭയും സീറോ-മലബാര്‍സഭയും വളരെ ബുദ്ധിമുട്ടി സഹിക്കുകയാണെന്ന്! അന്ധവിശ്വാസികളായ പാരമ്പര്യക്‌നാനായവാദികളുടെ സമ്മര്‍ദ്ദത്തില്‍ സീറോ-മലബാര്‍ സിനഡ് നിസ്സംഗത പുലര്‍ത്തുകയാണ്. അല്ലെങ്കിലും നമ്മുടെ സിനഡ് ഒരു കാര്യത്തിലും പരിഹാരമുണ്ടാക്കാറില്ലല്ലോ. ഭൂമികുംഭകോണം മുതല്‍  അനേകം പ്രശ്‌നങ്ങള്‍ നീറിപ്പുകയുകയാണ് ഇപ്പോള്‍.

 ബഹിഷ്‌കൃത ക്‌നാനായസമുദായത്തിലുള്ളവര്‍ ജീവിക്കുന്ന ജോര്‍ജ് ഫ്‌ളോയിഡുമാരാണ്. ക്‌നാനായ സഭാധികാരികളും പാരമ്പര്യവിശ്വാസികളും അവരെ അവരുടെ കാല്‍മുട്ടുകള്‍ക്കടിയില്‍ ചവിട്ടിയരയ്ക്കുകയാണ്. 'I can't breath' എന്ന് അവരെല്ലാവരും പറയുന്നു. നമ്മളതു കേള്‍ക്കുന്നില്ലെന്നുമാത്രം. ഇനിയും വൈകിക്കൂടാ. ക്‌നാനായ ബഹിഷ്‌കൃത സമൂഹത്തോട് നാം ഒന്നുചേര്‍ന്നു മാപ്പുചോദിക്കേണ്ടതുണ്ട്.  സീറോ-മലബാറുകാരെന്നോ ക്‌നാനായരെന്നോ ഭേദമില്ലാതെ ക്രിസ്തുബോധമുള്ള സകലരും ഈ സാമൂഹിക അനീതിക്കെതിരെ പ്രതികരിക്കേണ്ടതുണ്ട്.

അവരോട് ഒന്നേ പറയാനുള്ളു: We apologize!

പതികരണം

തെക്കുംഭാഗരെ ചുമക്കുന്ന വടക്കുംഭാഗര്‍!

ജോര്‍ജ് ജെ. പൂഴിക്കാലാ കാനഡ, ഫോണ്‍: (001)8921738934/8921738934)

ഷൈജു ആന്റണി ചോദിക്കുന്നു, ഈ ക്‌നാനായക്കാരെ മറ്റുരൂപതകള്‍ ചുമക്കേണ്ടതുണ്ടോ എന്ന്? തീര്‍ച്ചയായും ഇല്ല. നിയമം ലംഘിക്കുന്നവരെയും നീതി നിഷേധിക്കുന്നവരെയും സംരക്ഷിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും അധര്‍മ്മമാണ്. എന്നുമാത്രമല്ല, നാറിയവനെ ചുമന്നാല്‍ ചുമന്നവനെയും നാറും എന്ന ഒരു ദുരന്തവും അവിടെയുണ്ട്. അപ്പോള്‍പ്പിന്നെ എന്തുകൊണ്ട് ചുമക്കുന്നു?  ഒരു കാരണം, അതിനു പ്രതിഫലമായി കിട്ടുന്ന നക്കാപ്പിച്ചയാണ്. എന്തായിരിക്കും ഈ നക്കാപ്പിച്ചയുടെ ഏക്കം? അത് ക്‌നാനായ സമുദായത്തിന്റെ എന്‍ഡോഗമി ദുരാചാരം തള്ളുന്ന ഭ്രഷ്ട് ചുമക്കുന്ന പള്ളി തീരുമാനിക്കും. ചുമക്കുന്ന പള്ളി ഏര്‍പ്പെട്ടിരിക്കുന്ന  മരാമത്ത്പണിയുടെ ബാധ്യത ആയിരിക്കും പ്രസ്തുത ഏക്കത്തിന് മാനദണ്ഡം. എത്ര കുറഞ്ഞാലും ഒരു പതിനയ്യായിരം; രണ്ട് ലക്ഷംവരെ ചോദിച്ചതെനിക്കറിയാം. ദൈവ തിരുമുമ്പാകെ ഇത്തിരി നാറിയാലെന്താ,  ഇഹത്തില്‍ വലിയ നേട്ടമല്ലേ!

മറ്റൊരു കാരണം, സമ്മര്‍ദ്ദമാണ്. അതിനു വഴങ്ങുന്ന നട്ടെല്ലും. നല്ല വഴക്കമുള്ള നട്ടെല്ലിന് ഉത്തമോദാഹരണമാണ് വത്തിക്കാന്‍. പീലാത്തോസാണ് ഇക്കാര്യത്തില്‍ വത്തിക്കാന്റെ ആശാന്‍; അതായത് മാര്‍ഗ്ഗദര്‍ശി. ഗുരുജി പീലാത്തോസിനെ വത്തിക്കാന്‍  അനുഗമിച്ചത് കിറുകൃത്യമായി. പീലാത്തോസാശാന്‍, തന്റെ വിചാരണയില്‍ ക്രിസ്തു കളങ്കമില്ലാത്തവന്‍ എന്ന് കണ്ടെത്തി. പക്ഷേ ജനം സമ്മതിച്ചില്ല. എങ്കില്‍പ്പിന്നെ  ജനത്തിന്റെ ഇഷ്ടം, അതു നിറവേറട്ടെ എന്ന് ആശാന്‍ തീര്‍പ്പും കല്‍പ്പിച്ചു. അത് അധികാരരാഷ്ട്രീയത്തിന്റെ നയതന്ത്രം. ആസനം സിംഹാസനത്തില്‍ ഉറപ്പിക്കാന്‍ ഒഴുക്കിനൊത്തൊഴുകണം, പ്രതിയോഗി പ്രഗത്ഭനാണേല്‍ പ്രതിരോധിക്കാതെ ഒതുങ്ങണം. ഇതൊക്കെ  വത്തിക്കാനില്‍  വഴിയേ വളര്‍ന്നുവലുതായി വേരുറച്ച മാക്ക്യവെല്ല്യന്‍ മന്ത്രവും ചാണക്യതന്ത്രവും ആണ്.

എന്‍ഡോഗമി ഭ്രഷ്ട് അധര്‍മ്മം, അക്രൈസ്തവം. അതിന്റെ ഇരകള്‍ നിഷ്‌കളങ്കര്‍. ഇവയാണ് വത്തിക്കാന്റെ കണ്ടെത്തല്‍. പക്ഷേ ജനം സമ്മതിച്ചില്ല. എങ്കില്‍പ്പിന്നെ പീലാത്തോസ് ആശാന്‍ അന്നു കല്‍പ്പിച്ചതുപോലെ ജനത്തിന്റെ ഇഷ്ടം കേരളത്തില്‍ നിറവേറട്ടെ എന്ന് വത്തിക്കാന്‍ തീര്‍പ്പും കല്‍പ്പിച്ചു! യഥാ രാജ തഥാ പ്രജ എന്നാകാമെങ്കില്‍, യഥാ ഗുരു തഥാ ശിഷ്യ എന്നും ആകാമല്ലോ!

'നിങ്ങള്‍ ആദ്യമായി ക്രിസ്ത്യാനി ആകൂ' എന്ന് ക്‌നാനായ മെത്രാനെയും കൂട്ടരെയും വത്തിക്കാന്‍  ഗുണദോഷിച്ചു എന്നതു ശരി. എന്‍ഡോഗമി ഭ്രഷ്ടിലെ ദുഷ്ട് വത്തിക്കാന്‍ ചൂണ്ടിക്കാട്ടി. പക്ഷേ പല്ലുകൊഴിഞ്ഞ സിംഹം മോണകൊണ്ട് കടിച്ചു മൃദുവായി പ്രതികരിച്ചതുപോലെയായിരുന്നു അത് എന്നുമാത്രം. ക്‌നാനായസമൂഹത്തെ ക്രിസ്ത്യാനി അല്ലാതാക്കുന്നത് എന്താണെന്ന് വത്തിക്കാന്‍ തിരിച്ചറിഞ്ഞത് എന്താണോ അത് പുറംലോകമറിയാതെ അനുവര്‍ത്തിച്ചുകൊള്ളാന്‍ അനുവാദമരുളി. അങ്ങനെ ഗതികെട്ടാല്‍ പുലി പുല്ലും തിന്നും എന്ന് വത്തിക്കാന്‍ സ്വയം തെളിയിച്ചു.

കോട്ടയം മെത്രാനും എന്‍ഡോഗമി ബുള്ളീസും (bullies) വത്തിക്കാന്റെ മുമ്പില്‍ എപ്പോഴും വാ പൊത്തി നില്‍ക്കും. എന്നിട്ട്, 'അങ്ങാടിയില്‍ തോറ്റതിനമ്മയോട്' എന്നപോലെ ഇടിയും തൊഴിയും ആട്ടും ചീറ്റും അങ്ങാടിയത്തിനിട്ടും ആലഞ്ചേരിക്കിട്ടും കൊടുക്കും. എങ്കിലും കിട്ടിക്കൊണ്ടിരിക്കുന്ന നക്കാപ്പിച്ചയുടെ ഏക്കംമൂലം അവരതിനെ ചെറുത്തുനില്‍ക്കാതെ വംശീയതയ്ക്കും അതിന്റെ ഊരുവിലക്കിനും പിന്‍തുണയും പ്രോത്സാഹനവും ആവശ്യാനുസരണം ചുരത്തികൊടുത്തുകൊണ്ടിരിക്കുന്നു. അത് ക്‌നാനായരുടെ, വടക്കുംഭാഗര്‍ അവരെ ചുമക്കുവാന്‍ വിധിക്കപ്പെട്ടവരാണെന്ന ചിന്തയെ സാധൂകരിക്കുന്നു.

 നാറിയവനെ ചുമക്കുന്ന ഗതികേടോ പോട്ടെ; ചുമക്കുന്നവന്റെ ചുമലിലിരുന്ന് ചുമക്കുന്നവനെ  ചവിട്ടുകയും ചീത്ത വിളിക്കുകയും ചൂലുകൊണ്ടടിക്കുകയും ചെയ്യുന്നവരെ വലിച്ച് താഴോട്ടിടേണ്ടതിന് പകരം താഴ്മയായി തോളിലേറ്റി തഴുകി താലോലിച്ച് തലോടുന്നു! ചുമക്കപ്പെടേണ്ടവര്‍ എന്ന വിവരക്കേടിനെ ഇത് പ്രോത്സാഹിപ്പിക്കുന്നു, ബലപ്പെടുത്തുന്നു.

വടക്കുംഭാഗര്‍ക്കും ക്‌നാനായര്‍ക്കും  ഒരേ സൗത്തേഷ്യന്‍ പൈതൃകമാണുള്ളതെന്ന് സകല DNA ടെസ്റ്റുകളും സാക്ഷ്യപ്പെടുത്തുന്നു. രണ്ടാമതായി, ക്‌നാനായരുടെ വേര്‍തിരിച്ചറിയാന്‍ പാടില്ലാത്ത മറ്റ് മലയാളികളുമായുള്ള  കാഴ്ചയിലുള്ള സാദൃശ്യം. മൂന്ന്, പിഗ്മികളും കാപ്പിരികളും പോളിനേഷ്യനും ഉള്‍പ്പെടെ ലോകത്തുള്ള ഏതാണ്ട് എല്ലാ  വംശജരുടെയും രൂപസാദൃശ്യം ഉള്ളവരുടെ ക്‌നാനായ സമുദായത്തിലെ വ്യാപകമായ സാന്നിധ്യം.  ഇതെല്ലാം തെളിയിക്കുന്നത്, ക്‌നാനായര്‍ സ്വവംശവിവാഹനിഷ്ഠ അത്ര കര്‍ക്കശമായി പാലിച്ചിരുന്ന ഒരു സമുദായം ആയിരുന്നില്ല എന്നാണ്. അല്ലെങ്കില്‍, അന്യവംശ ലൈംഗികബന്ധത്തിന് ഒട്ടുംതന്നെ നിയന്ത്രണമില്ലാത്ത ഒരു സമുദായം ആയിരിക്കണം, അത്.

യഹൂദപൈതൃകത്തിലെ പിതൃ-പുത്രീ, സഹോദരീ- സഹോദര ലൈംഗികവേഴ്ചകളുടെ അറപ്പും വെറുപ്പും തോന്നിക്കുന്ന പാരമ്പര്യം ( ഉല്‍പ്പ. 9: 8, 36-37; 20:12) യഹൂദ പൈതൃക-പാരമ്പര്യവാദികളായ ക്‌നാനായര്‍ക്ക് അവകാശപ്പെട്ടതായിരിക്കാം!

No comments:

Post a Comment