Translate

Sunday, June 10, 2012

പ്രവാസികളും പ്രാഞ്ചികളും


Dr. Skylark-ന്റെ മിക്ക സംശയങ്ങള്‍ക്കും മറുപടി പറയാന്‍ ഞാനാളല്ല.  ആരെങ്കിലും അതിനു ഈ ബ്ലോഗില്‍ക്കൂടെ മറുപടിയും വിശദീകരണവും കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പ്രവാസി ആയിപ്പോയത് കൊണ്ട് ഒരു കാര്യം മാത്രം പറഞ്ഞോട്ടെ.

നമ്മുടെ ഡോക്ടര്‍ സാബിന് പ്രവാസികളോട് എന്തോ കടുത്ത വിരോധം ഉള്ളതായി തോന്നുന്നു. അദ്ദേഹത്തിന് അതിനുള്ള സ്വാതന്ത്ര്യത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. കേരളത്തില്‍ ബുദ്ധിജീവി ആകുന്നതിനു ചില രീതികളൊക്കെയുണ്ട് – കഴിയുമെങ്കില്‍ മുടിയും താടിയും വളര്‍ത്തണം ; ഇടതുപക്ഷ അനുഭാവി ആയിരിക്കണം; ഫോര്‍ പീപ്പില്സിന്റെ മുമ്പില്‍ ചെല്ലുമ്പോള്‍ മദ്യപിച്ചു ലക്കുകെട്ട് സംസാരിക്കണം, രാവിലെ പത്രം കണ്ടാലുടനെ അമേരിക്കന്‍ പ്രസിഡന്റിനെ നാല് തെറി പറയണം, വഴിയെ നടക്കുമ്പോള്‍ ഒരു പ്രവാസിയെയോ പ്രവാസിച്ചിയെയോ കണ്ടാല്‍ ഒന്ന് കാര്ക്കിച്ച് തുപ്പണം, നാല് ചീത്ത വിളിക്കാന്‍ ഒത്താല്‍ ബല ഭേഷ്ട്ട്.

ഇതിനൊക്കെ നമ്മുടെ ബുദ്ധിജീവികള്‍ക്ക് സ്വാതന്ത്രമുണ്ടല്ലോ. അതല്ലേ നമുക്ക് ഗാന്ധിജി ആകെ നേടിത്തന്നത്. അല്ലാതെ രാജ്യം നേരെയാക്കാനായിരുന്നില്ലല്ലോ ഈ സ്വാതന്ത്ര്യമൊക്കെ.

പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യം, സഭാനവീകരണത്തില്‍ പ്രവാസികള്‍ന്തു കാര്യം!

ഡോക്ടര്‍ സാബ് പറഞ്ഞത് വളരെ ശരിയാണ്. അതാത് പ്രദേശത്തെ ആത്മീയ ശുശ്രൂഷകര്‍ അവരുടെ മാളത്തില്‍ തന്നെ ഒതുങ്ങി കഴിയണം. അവരുടെ പ്രവര്‍ത്തനമണ്ഡലം അവിടമാണല്ലോ. ആഫ്രിക്കയില്‍ പോകുന്ന ഒരു സുറിയാനി കത്തോലിക്കന് ആഫ്രിക്കയില്‍ അവിടെ പള്ളിയുണ്ടെങ്കില്‍ അവിടെ പോയി കുര്‍ബാന കാണാം. കുഴപ്പമില്ല. പക്ഷെ അമേരിക്കയില്‍ പോയ അവന്റെ സഹോദരന്‍ ലത്തീന്‍ പള്ളിയില്‍ പോയാല്‍ അവനു നിത്യനരകമാണ്! അയ്യോ അങ്ങോട്ട്‌ തിരിഞ്ഞു പോലും നോക്കരുത്, അവിടെ മുഴുവന്‍ അനാശ്വാശ്യമാണ്! (നമ്മുടെ ആളുകള്‍ ലത്തീന്‍ റീത്തില്‍ കന്യാസ്ത്രീകള്‍ മുതല്‍ മെത്രാപോലീത്ത വരെയുണ്ട് – അതെന്താണെന്നൊന്നും ചോദിച്ചേക്കരുത്!) അപ്പോള്‍, അമേരിക്കകാരനെ രക്ഷപെടുത്താന്‍ അവിടെ സഭയുടെ ബ്രാഞ്ച് ഓഫീസ് സ്ഥാപിക്കും; കേരളത്തിലെ സകല മതവിഭാഗങ്ങളിലെയും അച്ചന്മാരും മെത്രാന്മാരും ആത്മീയലാടഗുരുക്കളും ഓടിയെത്തും. കഴിഞ്ഞ സമ്മറില്‍ യു.കെ. എന്ന കൊച്ചു രാജ്യത്ത് മാത്രം ഒരു സമയത്ത് കേരളത്തില്‍ നിന്നുള്ള പത്തു മെത്രാന്മാരുണ്ടായിരുന്നു

നാടന്‍ ഭാഷയില്‍ ചോദിച്ചാല്‍, “എന്തൂട്ട് കടിച്ചു തിന്നാനാ ഇവറ്റകളെ ഇങ്ങോട്ട് കെട്ടിയെടുക്കണേ?”

പ്രവാസികളില്‍ ഭൂര്പക്ഷവും നല്ല ഒന്നാന്തരം പ്രാഞ്ചിയേട്ടന്മാരാണ്. ഒരു മെത്രാനോ അല്പം പേരുള്ള ഒരു അച്ചനോ ധ്യാനക്കാരാനോ വന്നാല്‍, Reflected Glory-ക്ക് വേണ്ടി നമ്മുടെ പ്രാഞ്ചികള്‍ ഓടിക്കൂടും; ചോദിക്കുന്ന കാശ് കൊടുക്കും. ഇന്നത്തെ അരമനകളുടെ നല്ല ഒരു സാമ്പത്തിക സ്രോതസ് ഈ പ്രാഞ്ചികളാണ്. നാട്ടിലുള്ള ഇടവകാംഗങ്ങള്‍ക്ക് സംഭാവന കൊടുത്താല്‍, ഒരു സ്കൂള്‍ അഡ്മിഷന്‍ തുടങ്ങിയ അല്ലറചില്ലറ  പ്രയോജനമെങ്കിലും ഉണ്ട്. പ്രവാസിപ്രാഞ്ചിയ്ക്ക് ആകെ കിട്ടുന്നത് തിരുമേനിയുടെ ഒപ്പം നില്‍ക്കുന്ന ഒരു ഫോട്ടോ ആണ്.

സക്കറിയയുടെ ഒരു ലേഖനമുണ്ട് (ഇവിടെ ക്ലിക്ക് ചെയ്യുക) – അമേരിക്കയിലെ പോലെ ഇന്ത്യയിലും ആമേന്‍. ഒന്ന് വായിച്ചു നോക്കുക.

ഇത്തരം പ്രാഞ്ചികളുടെ മനംമാറ്റത്തില്കൂടി വേണം സഭാനവീകരണം ആരംഭിക്കാന്‍.

ഡോക്ടര്‍സാബ് യോജിക്കില്ലെന്നറിയാം; സാരമില്ല.

ഏതായാലും ഇങ്ങനെ ഒരു ചര്‍ച്ചയ്ക്ക് കളമൊരുക്കിയ ഡോക്ടര്‍സാബിന് നന്ദി.

2 comments:

  1. "കഴിഞ്ഞ സമ്മറില്‍ യു.കെ. എന്ന കൊച്ചു രാജ്യത്ത് മാത്രം ഒരു സമയത്ത് കേരളത്തില്‍ നിന്നുള്ള പത്തു മെത്രാന്മാരുണ്ടായിരുന്നു
    നാടന്‍ ഭാഷയില്‍ ചോദിച്ചാല്‍, “എന്തൂട്ട് കടിച്ചു തിന്നാനാ ഇവറ്റകളെ ഇങ്ങോട്ട് കെട്ടിയെടുക്കണേ?”ഇന്നത്തെ അരമനകളുടെ നല്ല ഒരു സാമ്പത്തിക സ്രോതസ് ഈ പ്രാഞ്ചികളാണ്. (ALEX)

    മെത്രാന്മാര്‍ ഈ വിദേശ തെണ്ടല്‍ നിര്‍ത്തുക.തെണ്ടിയാലും മലയാളികളുടെ അടുത്തു തെണ്ടരുത്. അതാ തമിഴ് നാട്ടുകാരെ കണ്ടു പഠിക്ക്. അവരതുകൊണ്ടാണ് തമിഴരുടെ അടുത്തു തെണ്ടാതെ കേരളത്തില്‍ മലയാളത്തു കാരുടെ അടുത്ത് തെണ്ടിയിട്ടു തമിഴ്നാട്ടില്‍ അന്തസ്സായി ജീവിക്കുന്നത്." ഇസൈ തെണ്ട്രല്‍" എന്ന പേരില്‍ വേലുമുത്തു എളുതിയ പുസ്തകം "അന്തസ്സുള്ള തെണ്ടല്‍" എന്ന പേരില്‍ മലയാളത്തില്‍ ലഭ്യമാണ്. തെണ്ടുമ്പോള്‍ നാട് മാത്രം മാറിയാല്‍ പോര ആളും മാറണം. തെണ്ടലിന്‍റെ സാമൂഹിക, സാമ്പത്തിക, മന ശാസ്ത്രങ്ങള്‍ എന്ന ഒരു കോഴ്സില്‍ നിര്‍ബന്ധമായും മെത്രാന്‍മാര്‍ സ്ഥാനം എല്ക്കുന്നതിനു മുന്‍പ് പങ്കെടുത്തിരിക്കണം. വിവാഹം കഴിക്കാന്‍ പോകുന്നവര്‍ക്ക് pre -marital course വേണം എന്ന് അല്മായര്‍ക്കു നിര്‍ബന്ധം ഉള്ള പോലെ തന്നെ. ഈ വിഷയം അടുത്ത സീറോ മലബാര്‍ സിനഡില്‍ ചര്‍ച്ചക്ക് വക്കേണ്ടതും മേല്‍ നടപടികള്‍ എടുക്കേണ്ടതും ആണ്. "സര്‍വം ഖലു ഇദം പണം" "അഹം പണാസ്മി" , "തത്വം പണാസ്മി" എന്നൊക്കെ പഠിപ്പിക്കുന്ന പണോപനിഷദ് എന്ന വേദവും പഠിക്കണം. പിരിവുകാര്‍ നമ്മോടുകൂടെ എന്നര്‍ഥം ഉള്ള മെത്രാന്മാര്‍ എന്ന് അവര്‍ വിളിക്കപ്പെടും എന്ന് ഇവരെ പറ്റി സുവിശേഷത്തിലോ, സുറിയാനി പാരമ്പര്യത്തിലോ വായിച്ചതായി ഓര്‍ക്കുന്നില്ല. സ്വന്തം നാട്ടില്‍ എന്ന് തന്നെ അല്ല, സ്വന്തം നാട്ടുകാരുടെ ഇടയിലും; ഒരു തെണ്ടിയും അഗീകരിക്കപ്പെടുകയില്ല എന്ന ഗുരുവചനം ഓര്‍ക്കുക.
    നമ്മുടെ നാട്ടില്‍ സുറിയാനി സഭക്കെന്തില്ലാഞ്ഞിട്ടാണ്. ഉള്ള രൂപതകള്‍ ഇല്ലാത്ത രൂപതകള്‍ക്ക് കൊടുക്കണം കുറെ രൂപ. അതാല്ലാതെ രൂപ താ താ എന്ന് മാത്രം പറയാതെ. പുതിയ രൂപതകള്‍ ഉണ്ടാക്കുന്നു പിന്നെ പഴയതും പുതിയതും രൂപയ്ക്കു വേണ്ടി ഫ്ലൈറ്റെടുത്തു പറക്കുന്നു. നമുക്കുള്ളത് പറക്കും മേത്രാന്മാരോ? അത് ചെയ്യാത്ത ഒരു മെത്രാനെ ഉണ്ടായിരുന്നുള്ളൂ . അദ്ദേഹം മരിച്ചും പോയി. മെത്രാന്മാര്‍ അദ്ദേഹത്തെ കണ്ടു പഠിച്ചിരുന്നെങ്കില്‍. ആ പേര് ആര്‍ക്കും ഓര്‍മ കാണില്ല.ബിഷപ്‌ ജോസഫ് ഇരിമ്പന്‍; കാരണം ആരില്‍ നിന്നും ഒന്നിനും പിരിച്ചില്ല.
    പറക്കും സ്വാമികള്‍ മുതല്‍ പല സ്വാമികളും സ്വമിനിമാരും , അസ്സാമികളും, മ്സുലിം, ഹൈന്ദവ തീവ്ര വാദികളും ഇത് പഠിച്ചത് നമ്മളില്‍ നിന്നാണ് എന്ന് തോന്നുന്നു. ദുര്‍ മാതൃക എന്നല്ലാതെ എന്ത് പറയാന്‍. "

    ReplyDelete
  2. കടല്പക്ഷിയും വാനംപാടിയും രണ്ടു അവതാരങ്ങളെങ്കിലും ഒരേ ശരീരമാണ്. വായനക്കാരെ ഗുള്ളാക്കുക (വിഡ്ഢി) എന്നും ഇവര്‍ക്കു ലക്ഷ്യമുണ്ട്. രണ്ടു തരത്തില്‍ സംസാരിക്കുവാന്‍ ഈ പക്ഷികള്‍ക്ക് അറിയാം. അല്‍മായശബ്ദത്തില്‍ കൂടു വെച്ചിരിക്കുകയാണ്. ഈ രണ്ടു പക്ഷികളും തനി ഒരു അച്ചനാണെന്നും സംശയമില്ല. മലയാളഭാഷ എഴുതുമ്പോള്‍ വാനംപാടിക്കും കടല്‍പക്ഷിക്കും തെറ്റുകള്‍ ഒരുപോലെ. ഒരേ ശൈലിയും ഉപയോഗിക്കുന്നു. ചില നല്ലകാര്യങ്ങള്‍ ഉള്ളതു കൊണ്ട് വായനക്കാരന് ഒന്നായ രണ്ടായി സംസാരിക്കുന്ന ഈ അവതാരത്തെ ഉള്കൊള്ളുവാന്‍സാധിക്കും. സീ ഗുല്‍ എന്ന വാക്കിനു രണ്ടു അര്‍ത്ഥമുണ്ട്. കടല്‍വിഡ്ഢി എന്നും കടല്‍പക്ഷി എന്നും. കാട്ടുഭക്ഷണം കഴിക്കുന്ന യോഹന്നാന്‍ കടല്‍പക്ഷി ഏതായാലും ബുദ്ധിമാന്‍ തന്നെ. മറ്റുള്ളവരെ മണ്ടന്മാര്‍ ആക്കുന്നുവെങ്കിലും.

    ReplyDelete