Translate

Friday, May 10, 2013

സഭ സമുദായമോ?

         [ഏപ്രിൽ മാസത്തിലെ സത്യജ്വാലയുടെ മുഖക്കുറി താഴെ കാണുക. കേരളസഭക്ക് വന്നുഭവിച്ച ഗുരുതരമായ പാളിച്ചയെന്തെന്നും എവിടെയെന്നും അതുമൂലം വിശ്വാസിസമൂഹത്തിന്റെ മാത്രം പ്രാഥമിക സ്ഥാനങ്ങൾ ആദ്യം കൈയ്യേറിയ പൌരോഹിത്യാധിപത്യം വിശ്വാസികൾ ഉൾപ്പെടുന്ന സമുദായത്തെത്തന്നെ സ്വന്തം അധികാരസീമയുടെ ചൊൽപ്പടിയിൽ ആക്കിയതിന്റെയും അതോടെ തുടങ്ങിയ മാനുഷികമൂല്യങ്ങളുടെ നിർലജ്ജമായ ധ്വംസനങ്ങളുടെയും കഥ സരളമായ ഭാഷയിലൂടെ ജോര്ജ് മൂലേച്ചാലിൽ വെളിപ്പെടുത്തിത്തരുന്നു. ഈ എഡിറ്റോറിയൽ പൊതുസമൂഹത്തിൽ തന്നെ ഒരു സജീവചർച്ചക്ക് വിഷയമാക്കേണ്ടതാണ്.]   

        'മതം' എന്ന വാക്ക് ഇന്നു പ്രയോഗിക്കപ്പെടുന്നതും മനസ്സിലാക്കപ്പെടുന്നതും 'സമുദായം' എന്ന അര്‍ത്ഥത്തിലാണ്. അതുപോലെതന്നെയാണ്, 'സഭ' എന്ന വാക്കിന്റെ കാര്യവും. 'സഭ' എന്നു കേള്‍ക്കുമ്പോഴേ 'ക്രൈസ്തവസമുദായം' എന്നു നാം മനസ്സിലാക്കിയിരിക്കും. സെമിറ്റിക് മതപാരമ്പര്യത്തിന്റെ കടന്നുകയറ്റവും വ്യാപനവുമാണ് ഈ സ്ഥിതിവിശേഷത്തിനു കാരണമെന്നു തോന്നുന്നു.

       
പഴയനിയമഗ്രന്ഥങ്ങളിലൂടെ കടന്നുപോകുമ്പോള്‍, യഹൂദമതവും യഹൂദസമുദായവും ഒന്നായിട്ടാണു കാണപ്പെടുന്നത്. യഹൂദമതസ്ഥാപകനും മതനേതാവുമായിരുന്ന മോശെ തന്നെയായിരുന്നു യഹൂദസമുദായത്തിന്റെയും നേതാവ്. അദ്ദേഹവും, തുടര്‍ന്ന് ലേവ്യാ പൗരോഹിത്യവും രൂപംകൊടുത്ത മതനിയമങ്ങള്‍തന്നെയായിരുന്നു യഹൂദരുടെ സാമൂഹിക-രാഷ്ട്രീയനിയമങ്ങളും. അതായത്, ഒരു തികഞ്ഞ മതഭരണസാമൂഹികവ്യവസ്ഥയായിരുന്നു - theocratic social system - യഹൂദരുടേത്. ഈ സെമറ്റിക് മതപാരമ്പര്യം പേറുന്ന ഇസ്ലാമിക സമൂഹങ്ങളിലും സമാനമായ മതഭരണസംവിധാനമാണ് നിലനിന്നുപോരുന്നത്. അവിടെ പൗരോഹിത്യമില്ലെങ്കിലും, അതിനു പകരം നില്ക്കുന്ന, കൂടുതല്‍ ശക്തരായ, മതപണ്ഡിതരും നിയമജ്ഞരുമുണ്ട്. 

       
യഹൂദമതത്തില്‍നിന്നു പൊട്ടിവിടര്‍ന്ന ക്രിസ്തുമതത്തില്‍ യേശു എതിര്‍ത്തിരുന്ന പുരോഹിതരോ മതപണ്ഡിതരോ നിയമജ്ഞരോ ഉണ്ടായിരുന്നില്ല. അതിനാല്‍, സെമിറ്റിക് ചരിത്രത്തിലാദ്യമായി, മതനിയമങ്ങളില്‍നിന്നു വിടുതല്‍പ്രാപിച്ച സമൂഹങ്ങളുണ്ടായി. മതം അവിടെ സമുദായമായിരുന്നില്ല; മറിച്ച്, ആ വാക്കു ദ്യോതിപ്പിക്കുന്ന അതേ അര്‍ത്ഥത്തില്‍, ഉണ്മയെ സംബന്ധിച്ച ആത്യന്തികമായ കാഴ്ചപ്പാടായിരുന്നു; ആത്മീയാവബോധമായിരുന്നു. യേശു പഠിപ്പിച്ച പിതാവായ ദൈവത്തെക്കുറിച്ചും സര്‍വ്വസാഹോദര്യത്തെക്കുറിച്ചുമുള്ള അവബോധവും അതുല്പാദിപ്പിച്ച  സ്‌നേഹഭാവവുമായിരുന്നു, അത്. തന്മൂലം, ഒരേ ശരീരത്തിലെ വിവിധ അവയവങ്ങളെന്നപോലെ, പരസ്പരപൂരകങ്ങളായി ജീവിക്കാന്‍ ആദിമക്രൈസ്തവര്‍ക്കു കഴിഞ്ഞു. ഏകീഭാവത്തോടെയുള്ള ഈ കൂട്ടായ്മാജീവിതത്തിന്റെ പ്രത്യേകത, അതു പരസ്പരാനന്ദകരമായിരുന്നു എന്നതാണ്. അതില്‍ ആകൃഷ്ടരായാണ്, ആളുകള്‍ ക്രൈസ്തവകൂട്ടായ്മകളിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നത്. ഭരണമുക്തവും സ്‌നേഹനിര്‍ഭരവുമായ ഒരു സമൂഹത്തിന്റെ ഭാഗമാകാന്‍ ആരാണ് ഇഷ്ടപ്പെടാത്തത്!

       
ഈ സമൂഹത്തിന്റെ ഭൗതികകാര്യങ്ങളുടെ നടത്തിപ്പില്‍നിന്നു മതനേതൃത്വം സ്വയം ഒഴിവാകുന്നതും, അത്തരം കാര്യങ്ങളുടെ നിര്‍വ്വഹണത്തിനായി ആത്മീയതയും സ്വഭാവഗുണവുമുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ അവര്‍തന്നെ നിര്‍ദ്ദേശിക്കുന്നതും നാം കാണുന്നുണ്ട് (അപ്പോ. പ്രവ. 6:1-4). അങ്ങനെ മനുഷ്യന്റെ ആന്തരികതയെ തട്ടിയുണര്‍ത്തുന്ന മതാദ്ധ്യാത്മികനേതൃത്വവും, അവന്റെ ബഹിര്‍മുഖമായ വ്യാവഹാരികജീവിതത്തെ ചിട്ടപ്പെടുത്തി പരിപോഷിപ്പിക്കുന്ന സമൂഹനേതൃത്വവും തമ്മില്‍ വേര്‍തിരിക്കപ്പെട്ടു. ക്രൈസ്തവര്‍ സമുദായകാര്യങ്ങളില്‍ മതനേതൃത്വത്തില്‍നിന്നു സ്വതന്ത്രരായിത്തീര്‍ന്നു.

       
ആദ്യസഭയിൽ അപ്പോസ്തലന്മാര്‍ ഉദ്ഘാടനം ചെയ്ത വിപ്ലവകരമായ ഈ പുതിയ കീഴ്‌വഴക്കം, എത്രകാലം അതിന്റെ പരിശുദ്ധിയില്‍ നിലനിന്നു എന്നു വ്യക്തമല്ലെങ്കിലും, ഏതു മതസമൂഹ (സമുദായ)ത്തിനും എക്കാലത്തേക്കുമുള്ള ഒരു മാര്‍ഗ്ഗദര്‍ശനമായി അതു നിലകൊള്ളുന്നു. ശരീരത്തിലെ ആന്തരികാവയവങ്ങളുടെ പ്രവൃത്തികളും ബാഹ്യാവയവങ്ങളുടെ പ്രവൃത്തികളുമെന്നപോലെ, സമൂഹഗാത്രത്തിന്റെ ആന്തരികവും ബാഹ്യവുമായ ധര്‍മ്മങ്ങള്‍ വ്യതിരിക്തങ്ങളാണ് എന്ന ഉള്‍ക്കാഴ്ച അതു നല്‍കുന്നു. ആദ്ധ്യാത്മികനേതൃത്വം സമൂഹഗാത്രത്തിന്റെ ശ്വാസകോശവും ഹൃദയവുമൊക്കെയായി നിലകൊണ്ടാല്‍ മതിയെന്നും, ആ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടന്നാല്‍ സാംസ്‌കാരിക-പഞ്ചേന്ദ്രിയങ്ങള്‍ ജാഗ്രത്തായിക്കൊള്ളുമെന്നും സാമൂഹിക കൈകാലുകള്‍ പേശീബലമാര്‍ജ്ജിച്ച് പ്രവര്‍ത്തനസജ്ജമായിക്കൊള്ളുമെന്നും ഈ അപ്പോസ്തലിക പാഠം നമ്മെ ബോധ്യപ്പെടുത്തുന്നു. മതനേതൃത്വം പുളിമാവായി വര്‍ത്തിച്ചാല്‍ മതി, മാര്‍ദ്ദവമേറിയ അപ്പത്തിനു സജ്ജമായി മാവ് പുളിച്ചുപൊങ്ങിക്കൊള്ളും. അവര്‍ വെളിച്ചമായി ജ്വലിച്ചുനിന്നാൽ മതി, കിരണങ്ങളേറ്റുവാങ്ങി വെളിച്ചത്തിന്റെ പ്രവൃത്തികള്‍ചെയ്യാന്‍ മുഴുവന്‍ സമൂഹവും ഇവിടുണ്ട്. അതവരുടെ ഉത്തരവാദിത്വവും ജന്മാവകാശവുമാണ്.

       
എന്നാല്‍ ഇന്നത്തെ അവസ്ഥയെന്താണ്? യേശുവിന്റെ ദീപശിഖയേന്തിനില്‍ക്കുന്ന ആരെയും ക്രൈസ്തവലോകത്ത് ഇന്നു കാണാനില്ല. യേശുവചസ്സുകളുടെ പുളിമാവായി സമൂഹത്തില്‍ അലിഞ്ഞുചേരുന്നവരെയും കാണാനില്ല. യേശുവിന്റെ പേരിലിന്നു കാണാന്‍ കഴിയുന്നത്, അധികാരസിംഹാസനങ്ങളും ജറുസലേം ദേവാലയത്തെ ഓര്‍മ്മിപ്പിക്കുന്ന വന്‍ ആഡംബരദേവാലയങ്ങളും ആയിരക്കണക്കായ സ്ഥാപനശ്രൃംഖലകളുമാണ്. ആദ്ധ്യാത്മികശുശ്രൂഷകരെല്ലാം മതാധികാരികളായിരിക്കുന്നു! ആത്മീയതയുടെ ജീവവായു ഉള്ളിലേക്കെടുത്ത് വ്യക്തികളായ ജീവകോശങ്ങളിലേക്കു പ്രസരിപ്പിക്കാനും, വ്യാവഹാരിക ജീവിതമാലിന്യങ്ങളെ അവരില്‍നിന്നാവാഹിച്ചെടുത്തു പുറന്തള്ളാനും കഴിയാത്തവിധത്തില്‍, സഭയുടെ ആദ്ധ്യാത്മികശ്വാസകോശം അധികാരമസില്‍ കയറി കട്ടിയായിരിക്കുന്നു! അധികാരമുള്ളിടത്തു സ്‌നേഹത്തിനോ, സ്‌നേഹമുള്ളിടത്ത് അധികാരത്തിനോ വാഴാനാവില്ലെന്ന് ആര്‍ക്കാണറിയാത്തത്? എന്നിട്ടും, സഭയില്‍ കടന്നുകയറിയ പൗരോഹിത്യം അധികാരത്തെ കുടിയിരുത്തി, യേശുവിന്റെ സ്‌നേഹത്തെയും പരസ്പരശുശ്രൂഷാസംവിധാനത്തെയും തിരസ്‌കരിച്ച് സഭയെ ഒരു മഹാ ഭൗതികസ്ഥാപനമാക്കി മാറ്റിയിരിക്കുന്നു.
        ഈ സാഹചര്യത്തില്‍, സഭയുടെ ആദ്ധ്യാത്മിക ശുശ്രൂഷയ്ക്കായി ആത്മാര്‍ത്ഥതയോടെ ഇറങ്ങിത്തിരിക്കുന്നവര്‍ക്കുപോലും, സഭയെന്ന ഈ സ്ഥാപനത്തെ സേവിക്കാനല്ലാതെ മറ്റൊന്നിനും കഴിയുന്നില്ല. ആദ്ധ്യാത്മികം എന്നു സ്വയം വിശ്വസിച്ചും മറ്റുള്ളവരെ വിശ്വസിപ്പിച്ചും ചില ആചാരാനുഷ്ഠാനങ്ങള്‍ നടത്തുന്നതൊഴികെ, മനുഷ്യന്റെ ആന്തരികതയെ തൊട്ടുണര്‍ത്തി അവനെ ആദ്ധ്യാത്മികമനുഷ്യനായി പരിവര്‍ത്തിപ്പിക്കുക എന്ന മര്‍മ്മപ്രധാനമായ ധര്‍മ്മനിര്‍വ്വഹണം പാടേ നിലച്ചുപോയിരിക്കുന്നു. യേശുവിന്റെ സ്‌നേഹദര്‍ശനത്തെ ജീവിതമാക്കിമാറ്റിയ ഒരു സഭാസമൂഹവും ഇന്നു നിലവിലില്ലാത്തതിന്റെ കാരണവും മറ്റൊന്നല്ല. പകരം ഇന്നുള്ളത്, യേശുവിന്റെ പ്രബോധനങ്ങളെ ഒഴിവാക്കിയും അവിടുത്തെ വിഗ്രഹമാക്കി പ്രതിഷ്ഠിച്ചും രൂപംകൊടുത്ത പുരോഹിതസൃഷ്ടമായ നിര്‍ജീവസഭാസമൂഹങ്ങളാണ്. യേശുവിന്റെ സഭ സ്‌നേഹക്കൂട്ടായ്മയാണെങ്കില്‍, ഇന്നത്തെ സഭ കേവലമൊരു സംഘടനമാത്രമാണെന്നു പറയണം -    പുരോഹിതനിയമങ്ങളെ ആധാരമാക്കിയുള്ള ഒരു സംഘടന.

       
 മുമ്പ്, ആദ്ധ്യാത്മികരൂപാന്തരത്തിന്റെ അടയാളമായിരുന്നു മാമ്മോദീസായെങ്കില്‍, ഇന്നത് സഭയെന്ന സംഘടനയുടെ അംഗത്വത്തിനുള്ള ഒരു ചടങ്ങുമാത്രം! ക്രൈസ്തവക്കൂട്ടായ്മാജീവിതത്തിൽ ആകൃഷ്ടരായെത്തുന്നവര്‍ പുതുതായി രൂപംകൊടുക്കുന്നവയായിരുന്നു മുമ്പത്തെ സഭകളെങ്കില്‍, ഇന്നത് ക്രൈസ്തവ മാതാപിതാക്കളുടെ പിന്‍തലമുറകളിലൂടെമാത്രം, സമുദായത്തെ ആശ്രയിച്ചുമാത്രം, നിലനില്‍ക്കുന്ന ഒന്നായിരിക്കുന്നു. അതായത്, ഇവിടെ ഓരോ കത്തോലിക്കനും ജനിച്ചുവീഴുന്നത് നസ്രാണിക്കത്തോലിക്കാ സമുദായത്തിലേക്കാണ്, കത്തോലിക്കാ സഭയിലേക്കല്ല. മാമ്മോദീസാ സ്വീകരിച്ചുകഴിയുമ്പോൾ  മാത്രമാണ് ഒരാള്‍ സഭാംഗമാകുന്നത്. സഭയില്‍നിന്നു പിന്നീട് പുറന്തള്ളപ്പെട്ടാലും സ്വയം പിന്മാറിയാലും അയാള്‍ തുടര്‍ന്നും നസ്രാണിസമുദായാംഗമായിരിക്കും. ജന്മംകൊണ്ടു നിശ്ചയിക്കപ്പെട്ട സമുദായാംഗത്വത്തില്‍നിന്നു പിന്മാറാനോ പുറന്തള്ളാനോ ആര്‍ക്കുമാവില്ലല്ലോ. മറ്റൊന്ന്, സഭയ്ക്കാവശ്യമായ സ്വത്തുക്കള്‍ നല്‍കുന്നതും പള്ളികള്‍ നിര്‍മ്മിക്കുന്നതും വൈദികരെ പരിപാലിക്കുന്നതും, ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നതും സമുദായമാണ് എന്നതാണ്. ഏതു കാനോന്‍ നിയമം കൊണ്ടുവന്നാലും നടപ്പിലാക്കിയാലും ഈ വസ്തുത സത്യമായി നിലനില്‍ക്കുകതന്നെ ചെയ്യും.

         
അപ്പോള്‍ ഏതാണു പ്രാഥമികം? സഭയോ, സമുദായമോ? ക്രൈസ്തവസമുദായങ്ങള്‍ക്കു ജന്മംകൊടുത്തു നിലനിന്നിരുന്ന ആദിമസഭയുടേതില്‍നിന്നു ഭിന്നമായി ഇവിടെ സഭയെ നിലനിര്‍ത്തുന്നതു സമുദായമായതിനാല്‍, പ്രാഥമികത്വം സമുദായത്തിനുതന്നെ. അതായത്, ഇന്നത്തെ കേരളസാഹചര്യത്തില്‍, സഭയും സമുദായവും രണ്ടാണെന്നു മാത്രമല്ല, സമുദായമാണു പ്രാഥമികം എന്നുകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്.

       
 ഇതെല്ലാം വസ്തുതയാണെങ്കിലും ദൈവികപരിവേഷത്തിന്റെ അകമ്പടിയോടെ കടന്നുവന്ന്, മതവും സമുദായവും ഒന്നാണെന്ന മട്ടില്‍ സമുദായങ്ങള്‍ക്കുമേല്‍ തങ്ങളുടെ വിധി-വിലക്കുകള്‍ ധാര്‍ഷ്ട്യത്തോടെ അടിച്ചേല്‍പ്പിക്കുകയും അനേകരെ സമുദായഭ്രഷ്ടരാക്കുകയും ചെയ്തിട്ടുണ്ട്, പൗരോഹിത്യം. സഭയില്‍നിന്ന് ഒരാളെ 'മഹറോന്‍' ചൊല്ലിയാല്‍ അയാള്‍ സമുദായത്തില്‍നിന്നുതന്നെ നിഷ്‌കാസിതനായിട്ടായിരുന്നു കണക്കാക്കിയിരുന്നത്.

        ആധുനിക കാലത്ത്, ഇത്തരം നടപടികള്‍ക്ക് പൗരോഹിത്യം ധൈര്യപ്പെടാറില്ല എന്നതു ശരിതന്നെ. എങ്കിലും, സഭയും സമുദായവും ഒന്നാണെന്ന പുരോഹിതകാഴ്ചപ്പാട് ഇന്നും സമൂഹത്തില്‍ ശക്തമായി നിലനില്‍ക്കുകയാണ്. അതില്‍ പിടിമുറുക്കിക്കൊണ്ടാണ് സഭയിലെ ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുവാന്‍ നിയോഗിതരായിട്ടുള്ള പുരോഹിതര്‍, അതെല്ലാം വിട്ട്, ക്രൈസ്തവസമുദായത്തിന്റെ നൂറുകണക്കായ ഇതരമേഖലകളിലേക്കു കടന്നുകയറി, സമുദായത്തിനുമേല്‍ അധീശത്വം സ്ഥാപിക്കുന്നത്. ഉദാഹരണത്തിന്, സമുദായം സ്‌കൂളുകളും കോളേജുകളുംമറ്റും സ്ഥാപിച്ചത് ഒരു മതകാര്യമായിട്ടായിരുന്നില്ല; മറിച്ച്, സമുദായാംഗങ്ങളുടെയും പൊതുസമൂഹത്തിന്റെയും വിദ്യാഭ്യാസപുരോഗതിക്കുവേണ്ടിയായിരുന്നു. അതിന്റെ ലക്ഷ്യം തികച്ചും സാമൂഹികമായിരുന്നു. ആദ്ധ്യാത്മിക കൂട്ടായ്മയായ സഭയുടെ ആത്മീയപോഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച വൈദികരുടെയോ കന്യാസ്ത്രീകളുടെയോ കര്‍മ്മമണ്ഡലമാകേണ്ടതായിരുന്നില്ല, അത്. മറിച്ച്, അവരുടെ ആദ്ധ്യാത്മികശുശ്രൂഷയുടെ ഫലമായി ആത്മീയ ഉണര്‍വ്വു നേടിയ സമുദായാംഗങ്ങളുടെ കര്‍മ്മമേഖല ആകേണ്ടതായിരുന്നു. എന്നാല്‍, സഭയും സമുദായവും ഒന്നാണെന്നും തങ്ങളാണ് സമുദായത്തിന്റെയും നേതാക്കള്‍ എന്നും തോന്നിപ്പിച്ച്, എല്ലാ സാമൂഹികകര്‍മ്മങ്ങളിലേക്കും പൗരോഹിത്യം കടന്നുകയറുകയും, സമുദായത്തില്‍നിന്നുള്ള നേതൃത്വം മുരടിച്ചുപോകുകയുമാണിന്ന്. ക്രൈസ്തവ സമൂഹങ്ങളില്‍ മറ്റു സമുദായങ്ങളിലേതുപോലെ ശക്തരായ സമുദായനേതാക്കള്‍ ഇല്ലാതെ പോകുന്നത് ഇതുകൊണ്ടാണെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ ആര്‍ക്കും കാണാനാകും. 

       
സമുദായനേതാക്കള്‍ ഇല്ലാത്തതുകൊണ്ടാണ് വിവാഹം, മരിച്ചടക്ക്, സ്വന്തം സ്ഥാപനങ്ങളില്‍ പ്രവേശനം, നിയമനം എന്നിങ്ങനെയുള്ള, കത്തോലിക്കരുടെ കേവലം വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ നൂറുകൂട്ടം കാര്യങ്ങള്‍ക്കുവേണ്ടി പുരോഹിതാധികാരികള്‍ക്കുമുമ്പില്‍ ഓച്ചാനിച്ചു നില്‍ക്കേണ്ട ഗതികേട് സമുദായത്തിലെ അംഗങ്ങള്‍ക്കുണ്ടാകുന്നത്. ശുശ്രൂഷകര്‍ അധികാരികളും, സഭയും സഭയുടെ ഉടമകളുമായവര്‍ അടിമകളുമാകുന്ന വിരോധാഭാസം ഈ സമുദായത്തില്‍ നിലനില്‍ക്കുന്നതും അതുകൊണ്ടുതന്നെ. രൂപതകളെ കൊച്ചുകൊച്ചു മതരാഷ്ട്രങ്ങളാക്കി, പുരോഹിതകോടതികളും വിവിധ വകുപ്പുകളും (മിനിസ്ട്രികള്‍!) സ്ഥാപിച്ച്, പുരോഹിതര്‍വഴി, സമുദായത്തിന്മേല്‍ മതഭരണംനടത്താന്‍ ആധുനിക അപ്പോസ്തലന്മാര്‍ക്കു കഴിയുന്നതിന്റെ കാരണവും മറ്റൊന്നല്ല. സര്‍വ്വവിധ യോഗ്യതകളുമായി ആയിരക്കണക്കിനു യുവതീ-യുവാക്കള്‍ സമുദായത്തിലുണ്ടായിരിക്കെ, കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അദ്ധ്യാപനജോലി മുഴുവന്‍ അച്ചന്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കും അത്യാവശ്യം വേണ്ടപ്പെട്ടവര്‍ക്കും മാത്രമായി വീതംവെച്ചുകൊടുക്കുന്നതില്‍ സഭാധികാരത്തിനു യാതൊരു ഉളുപ്പും തോന്നാത്തതിന്റെ കാരണവും, സമുദായത്തെ പ്രതിനിധീകരിച്ചുള്ള ഒരു നേതൃത്വം കത്തോലിക്കര്‍ക്കില്ലാത്തതാണ്. ഇടവകജനത്തിന്റെ അഭിപ്രായങ്ങളെ തൃണവല്‍ഗണിച്ച്, പള്ളികളുംമറ്റും ഇടിച്ചുനിരത്താനും കോടികളുടെ ദേവാലയസൗധങ്ങളുംമറ്റും പണിതുയര്‍ത്തുവാനും ഇത്തിരിപോന്ന അച്ചന്മാര്‍ക്കുവരെ സാധിക്കുന്നത് സമുദായനേതൃത്വത്തിന്റെ പൂര്‍ണ്ണമായ അഭാവംകൊണ്ടുതന്നെയാണ്. വിശ്വാസിസമൂഹം യാതൊരു പ്രാതിനിധ്യവും നല്‍കാതിരുന്നിട്ടും, രാഷ്ട്രീയകാര്യങ്ങളില്‍വരെ ഈ സമുദായത്തെ പ്രതിനിധീകരിച്ചു സംസാരിക്കാനും സമ്മര്‍ദ്ദം ചെലുത്താനും ധൈര്യപ്പെടുന്നതും, തങ്ങളുടെ തിരുവായ്ക്ക് എതിര്‍വായ് പറയാന്‍ കത്തോലിക്കാസമുദായത്തില്‍ ആരുമില്ലെന്ന് മെത്രാന്മാര്‍ക്ക് ഉറപ്പുള്ളതുകൊണ്ടാണ്.

       
അതുകൊണ്ട്, സഭയും സമുദായവും ഒന്നല്ലെന്നും രണ്ടിന്റെയും ധര്‍മ്മങ്ങള്‍ വ്യത്യസ്തങ്ങളാണെന്നും കാണാനുള്ള കണ്ണ് നസ്രാണിക്കത്തോലിക്കാസമുദായത്തിലുള്ളവര്‍ക്ക് ഇനിയെങ്കിലും ഉണ്ടാകേണ്ടിയിരിക്കുന്നു. വിശ്വാസിസമൂഹത്തിന്റെ വ്യാവഹാരികകാര്യങ്ങളില്‍ കൈകടത്താതെ, തങ്ങളിലര്‍പ്പിതമായ ആദ്ധ്യാത്മികശുശ്രൂഷയിലേക്കു തിരിച്ചുപോകണമെന്ന് ഉറക്കെപ്പറയാന്‍ ചങ്കുറപ്പുളള ഒരു പുതിയ നേതൃന്നിര ഈ സമൂഹത്തില്‍ ഇനിയെങ്കിലും ഉരുത്തിരിയേണ്ടിയിരിക്കുന്നു. സമുദായത്തിനുമേലുള്ള സഭയുടെ നീരാളിപ്പിടുത്തത്തിന്റെ പിടി അയപ്പിക്കാനുദ്ദേശിച്ചുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും, അത് ഏതു കോണില്‍നിന്നായാലും, സഭയില്‍ യേശുവിനെ പുനഃപ്രതിഷ്ഠിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍കൂടിയായിക്കണ്ട് പിന്തുണയ്ക്കാന്‍ എല്ലാ സമുദായസ്‌നേഹികളും തയ്യാറാകേണ്ടതുമുണ്ട്.

ഭാരതത്തിന്റെ ആദ്ധ്യാത്മികഭൂമികയില്‍ മുളച്ചുപൊന്തിവളര്‍ന്ന കേരളസഭയ്ക്ക്, സെമിറ്റിക് മതഭരണപാരമ്പര്യത്തിന്റെ ഭാരം ചുമക്കേണ്ട ആവശ്യമില്ലതന്നെ. 
                                                                                                                                                           എഡിറ്റര്‍ 

13 comments:

  1. ഒരു ഭാഷയിലേക്ക് വാക്കുകള്‍ കടന്നു വരുന്നത് പല മാര്ഗ്ഗങ്ങളിലൂടെയാണ്. പൊതു ഉപയോഗം അനുസരിച്ചു വാക്കുകളുടെ അര്ത്ഥം മാറുകയും ചെയ്യും. ദേ! ഒരു വൈദികന്‍ പൊകുന്നുവെന്ന് ഒരാള്‍ മറ്റൊരാളോട് പറയുന്നുവെന്ന് വെയ്ക്കുക. വൈദികനെ കാണുന്ന ആള്‍ എന്തായിരിക്കും മനസ്സില്‍ കരുതുക? ഒരിടവകയെന്ന നാട്ടുരാജ്യം ഭരിക്കുന്ന, സാമാന്യം അന്തസ്സുള്ള ഒരു ജോലി ചെയ്യുന്ന ഒരു വ്യക്തിയെന്നായിരിക്കാനെ വഴിയുള്ളൂ. അല്ലാതെ, സമൂഹത്തിലെ ദരിദ്രരെ തേടി വരുന്നവനെന്നോ, വിശ്വാസികളുടെ പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നവനെന്നോ, വചനം ജീവിതമാര്ഗ്ഗം ആക്കിയവനെന്നോ ഒക്കെ കരുതാന്‍ ഒരു സാദ്ധ്യതയുമില്ല.

    ഒരു കത്തോലിക്കാ വിശ്വാസിയും, വൈദികനുമായുള്ള ബന്ധം കൃത്യമായും പള്ളിയില്‍ നടക്കുന്ന ചടങ്ങുകളും, പള്ളിയില്‍ നടത്തുന്ന ചടങ്ങുകളും അതിനു കൊടുക്കേണ്ട പണത്തിലും, സ്വീകരിച്ചിരുത്തി ഒരു സദ്യ കൊടുക്കുന്നതിലും ഒതുങ്ങും. പാരിഷ് ഹാളില്‍ നടക്കുന്ന സദ്യയില്‍ വന്നു ഭക്ഷണം കഴിക്കാനുള്ള വിനയം പോലും ആര്ക്കുമില്ല. അല്പ്പംപോലും സഹിഷ്ണതയോ, അനുകമ്പയോ ഒന്നും ഇവരില്‍ നിന്നാരും പ്രതീക്ഷിക്കുന്നുമില്ല.

    ഒരു മെത്രാന്‍ എന്ന് പറഞ്ഞാല്‍, എവിടെ ചെന്നാലും എത്ര സ്വീകരണം കിട്ടിയാലും മതി വരാത്തവന്‍, രൂപതയില്‍ നടക്കുന്ന വൈദികരുടെ പേരിലുള്ള കേസുകള്‍ ഒതുക്കുക, കീഴിലുള്ള വ്യവസായ (സ്കൂള്‍/കോളേജ്, ആശുപത്രി, ബാങ്ക്) സ്ഥാപനങ്ങള്‍ നടത്തുക; അടുത്ത കാലത്തെ ട്രെന്ഡ് അനുസരിച്ച് ഒരു അംഗവും മലകേറാനോ, തീര്ത്ഥാടനത്തിനായോ, രൂപതയുടെ അതിര് വിട്ടു പോകാതെ നോക്കുന്നവന്‍, അമിത വാടക ഈടാക്കി വിശേഷ ചടങ്ങുകളില്‍ പങ്കെടുക്കുന്നവന്‍, എല്ലാം ഉത്ഘാടനം ചെയ്യേണ്ടവന്‍, മിക്കവാറും വിദേശങ്ങളില്‍ യാത്ര പോകുന്നവന്‍, ..... ഇങ്ങിനെ അങ്ങ് നീളും.

    പള്ളി, വൈദികന്‍, മെത്രാന്‍ തുടങ്ങിയ വാക്കുകളുടെ അര്ഥം അമ്പേമാറി എന്നര്ത്ഥം. അതുപോലെയേ മതത്തിനും സമൂഹത്തിനും സംഭവിച്ചിട്ടുള്ളൂ.

    ഒരിടവകയില്‍, നിരവധി തീരുമാനങ്ങള്‍ വികാരി എടുക്കേണ്ടി വരാറുണ്ട്. ഒരിക്കലെങ്കിലും, ‘നില്ക്കു സഹോദരാ, ഞാന്‍ യേശുവിനോടോന്നു ചോദിക്കട്ടെ, എന്നിട്ട് തീരുമാനമെടുക്കാം’ എന്ന് പറയുന്നത് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ സഭയും, മതമായാലും സമുദായമായാലും, ദൈവവുമായി യാതൊരു ബന്ധമില്ലായെന്നു ഉറപ്പിച്ചു പറയാന്‍ കഴിയില്ലേ?

    ReplyDelete
  2. അല്മായ ശബ്ദത്തിന്റെ അസ്തിത്വത്തിനു ന്യായീകരണമായ വിഷയം തന്നെയാണ് ഈ എഡിറ്റോറിയലിന്റെ ഉള്ളടക്കം. അതിനെ പരാമര്ശിച്ചുള്ള ഒരു സംവാദത്തിനു തുടക്കമിട്ട റോഷന് നന്ദി. ഈ എഡിറ്റോറിയലിലൂടെ ജോർജ് വിശ്വാസികളുടെ ശ്രദ്ധയിൽ പെടുത്താനാഗ്രഹിക്കുന്ന വിഷയം ഇതാണ് എന്ന് എനിക്ക് തോന്നുന്നു. ഒരിക്കൽ ക്രിസ്തുമതമെന്നാൽ വിശ്വാസികളുടെ കൂട്ടവും അതിന്റെ ജീവിതരീതിയും ആയിരുന്നിടത്തുനിന്ന് ഇന്ന് ക്രിസ്തുമതമെന്നാൽ പുരോഹിതാധികാരത്തിനു കീഴിൽ വരുത്താവുന്ന വിപുലീകരിച്ച സമുദായം എന്ന മാറ്റം നടന്നിട്ടുണ്ടെന്നും അത് അംഗീകരിക്കാനാവില്ലെന്നുമാണ്. ഈ മാറ്റം ക്രിസ്തുമതത്തെ വികലമാക്കിയിരിക്കുന്നു. ഇതിനു രണ്ടു വശങ്ങളുണ്ട്: ഒന്ന് - ക്രിസ്തുവിന്റെ മൂല്യങ്ങൾക്ക് ഒരു വിലയും കൽപ്പിക്കാത്തവർക്കും ഇന്ന് ആ മതത്തിന്റെ ഭാഗമായിട്ടെന്നല്ല, അതിന്റെ മർമ്മസ്ഥാനമായി പോലും വിരാജിക്കാം. രണ്ട് - ക്രിസ്തുവിന്റെ മൂല്യങ്ങളിൽ ഉറച്ചു നിൽക്കുന്നവർക്ക് ക്രിസ്തുമതസമൂഹത്തിന് പുറത്തു കഴിയേണ്ടവർ എന്ന നിലയിലേയ്ക്ക് സ്ഥാനഭ്രംശം സംഭവിക്കുന്നു. ഈ dichotomy സഭയുടെ വ്യക്തിത്വത്തിന് കളങ്കമാണ്. ഈ കളങ്കം നീങ്ങണമെങ്കിൽ ആദ്യം യേശുവിന്റെ ആദര്ശങ്ങളിലേക്ക് തിരികെപ്പോകാനുള്ള ആര്ജ്ജവം ഒരുസമൂഹമെന്ന നിലക്ക് സഭ നേടിയെടുക്കണം. രണ്ടാമത്, മതത്തിന്റെ ആദ്ധ്യാത്മികലക്ഷ്യങ്ങൾക്കപ്പുറത്തേയ്ക്ക്‌ നീളുന്ന ഒരു സ്വാധീനവും വിശ്വാസികൾ ഒറ്റയായും കൂട്ടമായും അവർ ജീവിക്കുന്ന സമുദായത്തിൽ ചെലുതരുത്.

    ReplyDelete
  3. ഭാഷാശൈലികൊണ്ട് മറ്റേതൊരു മാഗസിനെക്കാളും എഡിറ്റോറിയലുകൾ ജോർജ് മൂലേച്ചാലിൽ എല്ലായ്പ്പോഴും ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. പതിവുപോലെ ഈടുറ്റ ലേഖനങ്ങൾകൊണ്ട് മാസിക അലംകൃതമാണ്. അപ്പോസ്തോലികകാലത്തെ സഭയുടെ സ്നേഹവും സൌന്ദര്യവും വീണ്ടെടുക്കുക പ്രായൊഗികമാണൊയെന്നും സംശയിക്കുന്നു. ന്യൂക്ലിയർ കുടുംബങ്ങൾ വന്നതിൽ പിന്നീട് കുടുംബബന്ധങ്ങളുടെ കെട്ടുറപ്പ്തന്നെ ഇല്ലാതായി. ഹൈന്ദവരുടെ കൂട്ടുകുടുംബങ്ങളിലും പൗരാണികകാലത്ത് പരസ്പരം മനുഷ്യസ്നേഹം ഉണ്ടായിരുന്നു. അന്ന് പരസ്പരം ഓരോരുത്തർക്കും അന്യോന്യം ആവശ്യവുമായിരുന്നു. ഗ്രാമീണ വ്യവസ്ഥിതിയും നിഷ്കളങ്ക സാമ്പത്തിക ശാസ്ത്രവുമായിരുന്നു അപ്പോസ്തോലിക കാലങ്ങളിൽ ഉണ്ടായിരുന്നത്. ഇന്ന് സാമൂഹിക ചിന്താഗതികൾ പാടേ മാറിപ്പോയി.

    സഭയെന്ന വ്യവസായത്തിൽ ആ ഗ്രാമീണത തിരിയെ കൊണ്ടുവരുന്നത് വൈദ്യുതിയിൽനിന്നും പഴയ മണ്ണെണ്ണവിളക്കുകാലങ്ങളെ ചിന്തിക്കുന്നതുപോലെ തോന്നും. മണ്ണെണ്ണ വിളക്കിന്റെ കാലത്ത് ഇരുട്ടിനെയും പ്രകൃതിയേയും മനുഷ്യന് പേടിയില്ലായിരുന്നു. പെട്രോമാക്സ് കത്തിച്ച് രാത്രികാലങ്ങളിൽ കുടുംബങ്ങളൊത്ത് കപ്പവാട്ടുന്ന കാലത്തെ സ്നേഹവും ഒർത്തുപോകുന്നു. സന്ധ്യക്ക്‌ വിളക്കിലൊഴിക്കാൻ മണ്ണെണ്ണ തരാമോയെന്നുചോദിച്ച് കുടിലിൽ താമസിക്കുന്ന പാവങ്ങൾ വരുന്നതും ഓർക്കുന്നുണ്ട്.

    എന്റെ അപ്പൻ പറയുമായിരുന്നു, സന്ധ്യക്ക്‌ പാട്ടവിളക്കുമായി മണ്ണെണ്ണക്കായി വരുന്നവരോട് ഇല്ലായെന്ന് പറയരുതെന്ന്. ഈ വർഷം കൊടുങ്കാറ്റുമൂലം വൈദ്യുതിയില്ലാതെ രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് അന്നത്തെ ദരിദ്രന്റെ കുടിലിലെ പാട്ട വിളക്കും ഒരു തലമുറയ്ക്ക് മുമ്പുണ്ടായിരുന്നവരുടെ വെളിച്ചത്തിന്റെ സ്നേഹവും ഞാൻ ചിന്തിച്ചത്.

    മനുഷ്യനിന്ന് നടുറോഡിൽ കാറിടിച്ചു കെടന്നാലും തിരിഞ്ഞു നോക്കാത്ത കാലത്ത് മഹാബലിയുടെ നാളുകളിലെ മാലോകരെല്ലാം ഒന്നുപൊലെയുന്നുള്ള തത്ത്വചിന്ത വിലപ്പോവുമൊ? ഇത്രമാത്രം പുരോഹിതരെ പൂജിക്കുന്ന ഒരു ലോകമുണ്ടെങ്കിൽ അത് പാലായും കാഞ്ഞിരപ്പള്ളിയും മാത്രമാണ്. ഇന്നും കുപ്പായക്കാർക്ക് ജീവൻ കളയാൻ തയാറായവർ കൂരാലിമുതൽ കൊഴുവനാൽ, മുത്തോലി, പാലാവരെ കാണാം. പണ്ടൊക്കെ സ്വന്തം കുഞ്ഞുങ്ങള്ക്ക് പാല് കൊടുക്കാതെ പശുവിനെയും കിടാവിനെയും പള്ളിക്ക് കൊടുക്കും. ഇത്തരം പ്രാകൃതകത്തോലിക്കരുടെ ചിന്താഗതി മാറാതെ എങ്ങനെ അപ്പോസ്തോലികകാലം സ്വപ്നം കാണാൻ പറ്റും. പള്ളിക്കൂടത്തിനെക്കാളും പള്ളി മതിയെന്ന് ചിന്തിക്കുന്നവർക്ക് ഒരു വൈദ്യുത വൈദ്യചീകത്സയും ആവശ്യമാണ്. മക്കളും കുടുംബ ബന്ധങ്ങളും സ്നേഹവും മനസിലാക്കുവാൻ കഴിവില്ലാത്ത കുപ്പായപ്പടയെ എങ്ങനെ അപ്പോസ്തോലിക കാലത്തേക്ക് മനപരിവർത്തനം നടത്തി മനുഷ്യത്വമുള്ള മനുഷ്യരാക്കുവാൻ സാധിക്കും?

    നിനക്ക് രണ്ടു കുപ്പായങ്ങളുണ്ടെങ്കിൽ നിന്റെ മേലങ്കി ഇല്ലാത്തവന് കൊടുക്കുക എന്നു പറഞ്ഞ ജൂതനെ ധിക്കരിച്ച് പട്ടുകുപ്പായവും സ്വർണ്ണകുരിശും കോടി രൂപയുടെ കാറും രാജമന്ദിരങ്ങളും ഇവർ വേണ്ടെന്ന് വെക്കുമോ. നേർച്ചപ്പണത്തിൽക്കൂടി അന്യന്റെ മുതലിൽ കൊള്ളനടത്തി മോശയുടെ പ്രമാണങ്ങളെ ലംഘിക്കുന്നവരെ നേരെയാക്കണമെങ്കിലും വേശ്യകളുടെ ഭവനങ്ങൾ കയറിയിറങ്ങേണ്ടി വരും.

    മെത്രാന്റെ കുർബാന കണ്ടാൽ യേശു നേരിട്ടനുഗ്രഹിക്കുന്നതുപൊലെയുള്ള തോന്നലാണ് ചിലർക്കുള്ളത്. മെത്രാന്റെ കൈമുത്താൻ, മെത്രാനൊന്നു നോക്കാൻ, ചില പ്രമാണികളുടെ മെത്രാനൊപ്പം കഴുത്തു നീട്ടിയുള്ള നടപ്പ് ഇങ്ങനെയെല്ലാം ചിത്തഭ്രമം ബാധിച്ച ഒരു ലോകത്തിന്റെ രോഗം മാറ്റുവാൻ സാധിക്കുമോ? മെത്രാന്റെ വടി പിടിച്ചുള്ള വരവും പുറകെ അല്മെനികൾ എഴുന്നള്ളിച്ചു കൊണ്ടുവരുന്നതും കണ്ടാൽ തൃശ്ശൂർപൂരത്തിലെ ഗജവീരൻ തിരുനക്കരകൊമ്പൻ വരുന്നതുപോലെയിരിക്കും. മേലങ്കി ഇട്ടുകൊടുക്കാൻ, ധൂപകുറ്റി വീശുവാൻ,പാട്ടുപാടുന്നതിന് കന്യാസ്ത്രികൾ, മെത്രാന്റെ സ്തുതി പാഠകർ ഇങ്ങനെ സഹിക്കുന്നതിന് വിശ്വാസിക്ക് പ്രയാസവുമില്ല. സ്ത്രീകള്ക്ക് തലയിൽ തല മുണ്ടിട്ടില്ലെങ്കിൽ കുർബാന കൊടുക്കാത്ത കാലവും ഉണ്ടായിരുന്നു.ചൂരിദാറിൽ സ്ത്രീകളെ ചില വികാരിമാർ പള്ളിയിൽ കയറ്റാനും അനുവദിക്കുകയില്ലായിരുന്നു. ഒരു കാഴ്ചബംഗ്ലാവിൽ നിറമുള്ള മൃഗങ്ങളെ കാണുന്ന പ്രതീതിയാണ് പള്ളിയിലെ കുർബാനയിൽ ഇങ്ങനെ വേഷംകെട്ടിയവരെ കാണുമ്പോൾ തോന്നുന്നുക.

    ReplyDelete
  4. കക്ഷത്തില്‍ ഇരിക്കുന്നത് പോകാതെ ഉത്തരത്തിലിരിക്കുന്നത്‌ എടുക്കാന്‍ നിവൃത്തിയില്ല. പറഞ്ഞതുപോലെ,ജോര്‍ജ്ജിന്‍റെ കുറിപ്പുകള്‍ ഇപ്പോഴും നല്ല ചിന്തകള തരുന്നുണ്ട്. ശ്രി. ജൊസഫ് മാത്യു വിശദീകരിച്ചതുപോലൊരു ആത്മബന്ധം പണ്ടുള്ളവര്‍ക്ക്‌ നാടും അയല്‍ വാസികളുമായി ഉണ്ടായിരുന്നു. ഒരു പുരോഗതിയും ഉണ്ടാകുമായിരുന്നില്ലാത്ത കുഗ്രാമങ്ങള്‍ പലതും ക്രൈസ്തവ മിഷനറി മാരുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് പുരോഗമിച്ചത് എന്നത് മറക്കാന്‍ പാടില്ല. അന്ന് വാടാ നമുക്ക് പള്ളി വേണം എന്ന് പറഞ്ഞാല്‍, ഇടവകക്കാരെല്ലാം ഒത്തു ചേര്‍ന്ന്, വെട്ടുകല്ലായിട്ടും, കരിങ്കല്ലായിട്ടും വിഭാവങ്ങലായിട്ടും തുറന്ന മനസ്സോടെ സംഭാവന ചെയ്തിരുന്നു. അവരുടെ ഏറ്റവും വലിയ സംഭാവന രാവിലെ മുതല്‍ പൊതിയും കെട്ടി വന്നുള്ള പണി തന്നെയായിരുന്നു.

    അന്ന് ഒരു സ്കൂള്‍ വേണമെന്ന് പറഞ്ഞാലും ഇത് തന്നെയായിരുന്നു സ്ഥിതി. ആ പരസ്പര ബന്ധമാണ് ഇന്ന് പാടെ തകര്‍ന്നത്.
    സമുദായത്തിന്‍റെ മേല്‍ പിടി മുറുക്കാനുള്ള ആയുധമായി സഭ അതെടുത്തു. സഭയുടെ കീഴിലുള്ള ഒരു ഭൌതിക സമ്പത്തും ഒരച്ചന്‍റെയും വീട്ടില്‍ നിന്ന് കൊണ്ടുവന്നതല്ല. ഇതോ ഓര്‍ത്തുകൊണ്ട്‌ ആരെങ്കിലും പെരുമാറാറുണ്ടോ?. സംഗതി എന്‍റെതും കൂടിയാണെന്ന തോന്നലും വിശ്വാസികള്‍ക്കില്ല. ഉണ്ടായിരുന്നതും അടുത്ത കാലത്ത് പോയി.

    ശ്രി. ജോര്‍ജ്ജു ചോദിക്കുന്നത് സഭയും സമുദായവും രണ്ടല്ലെയെന്നാണ്. ഞാന്‍ പറയുന്നത് സഭയും യേശും പോലും രണ്ടാണെന്നാണ്. പത്തു വര്ഷം കൂടി കഴിഞ്ഞാല്‍ ശ്രി. ജോര്‍ജ്ജിന്‍റെ ഒരു ലേഖനം സഭയും രാഷ്ട്രിയവും രണ്ടല്ലേ എന്നായിരിക്കും. അത് ഇപ്പോള്‍ തന്നെ കാണാമല്ലോ. വീണ്ടും പത്തു വര്‍ഷങ്ങള്‍ക്കൂടി കഴിഞ്ഞാല്‍ സഭയും യേശുവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നായിരിക്കും. അത് ചോദിക്കാന്‍ പക്ഷെ ഇടവരില്ല, കാരണം ഇപ്പോഴത്തെ കുറെ രാജ വെമ്പാലകളെങ്കിലും അന്ന് അവര്‍ പണിത സ്വര്ഗ്ഗത്തിലായിരിക്കും.

    പണ്ട് ഒരു വേശ്യയും, അവളെ ഉപദേശിച്ചുകൊണ്ടിരുന്ന ഒരു സന്യാസിയും മരിച്ച കഥയുണ്ട്. സന്യാസിക്കു നരകവും വേശ്യക്ക് സ്വര്‍ഗ്ഗവും ലഭിച്ചു. അതിനു കാരണം കാലന്‍ പറഞ്ഞത്, സന്യാസിയുടെ മനസ്സില്‍ ഇപ്പോഴും വേശ്യും അവളുടെ പാഅപന്ഗലുമായിരുന്നുവെന്നാനു. വേശ്യയാവട്ടെ സന്യാസി പറഞ്ഞ ദൈവത്തെപ്പറ്റിയും ചിന്തിച്ചുകൊണ്ടിരുന്നു. കാലന്‍ വേറൊരു രംഗവും കൂടി സന്യാസിയെ കാണിച്ചു കൊടുത്തു. അദ്ദേഹത്തിന്‍റെ ശവം അനേകരുടെ സാന്നിദ്ധ്യത്തില്‍ പൂജ്യമായി സംസ്കരിക്കപ്പെടുന്നതും, വേശ്യയുടെ ശവം കുറുക്കന്‍ വലിച്ചുകീറി തിന്നുന്നതുമായിരുന്നത്. താങ്കള്‍ക്കുള്ളത് ഭൂമിയില്‍ ലഭിച്ചു കഴിഞ്ഞുവെന്നാണ് കാലന്‍ പറഞ്ഞത്.ദരിദ്രര്‍ ഭാഗ്യവാന്മാര്‍...." ....എന്ന് പറഞ്ഞത് മാര്‍ക്സ് അല്ലല്ലോ?

    ReplyDelete
  5. സഭ സമുദായമോ ? ഈ ചോദ്യത്തിന് "സംഘടനയാണ് " , ക്രിസ്തുവിന്റെ പടം കാണിച്ചു , പാവം മനുഷ്യന്റെ ഭക്തി കാശ്ശാക്കി മാറ്റി സുഖിച്ചു വാഴുന്ന കള്ള പാതിരിമാരുടെ /പാസ്സ്റ്റരന്മാരുടെ , ദൈവമില്ലാത്ത വെറും സംഘടനകളാണ് " എന്നാണെന്റെ ഉത്തരം ! സക്കരിയാച്ചയന്റെ "ചുമ്മാതിരിക്കുക" എന്ന പ്രയോഗത്തിലെ നിഗൂഢയർഥം പിന്നെപിന്നെ മനസിലായപ്പോൾ "കുറെനാൾ ചുമ്മാതെയിരിക്കാം " എന്ന് വിചാരിച്ചു,സത്യം . പക്ഷെ ," സഭ സമുദായമോ ?" എന്ന മൂലേച്ചാലിന്റെ classone എഡിറ്റോറിയൽ വീണ്ടും (അല്മായർക്കു ബുദ്ധി തെളിയാൻ ) പ്രകശിപ്പിച്ചപ്പോൾ അറിയാതെ പേനാ എടുത്തുപോയി ,മാപ്പ്!......മഹാകവി കുമാരനാശാനെയും ,കൊച്ചു കൊച്ചു ചിന്തകളെ അക്ഷരങ്ങളിലാക്കിയ നമ്മുടെ കുഞ്ഞുണ്ണി മാഷെയും ആദരിക്കുന്ന മലയാൾകളാണു നാം . ഇവിടെ , ഇങ്ങിനെ , എന്നൊന്നും ആരും ആരോടും പറയാതെ ,അനുശാസിക്കാതെ മനസുള്ളവർ മനസുപോലെ എഴുതുന്നു !,മനസുള്ളവർ വായിക്കുന്നു! ,എന്ന "അല്മായ ശബ്ദത്തിൽ" ഏതാണു "കമെന്റ്റ്" ആക്കേണ്ടത് ?,ഏതാണു മെയിൻ ആക്കേണ്ടത് ? എന്നൊക്കെ വെറും അനോനിമസ്സുകൾ ഓർഡർ കാച്ചി അപഹസിക്കുമ്പോൾ ആർക്കാണ്‌ മനം മടിക്കാതിരിക്കുക?aathmabohdamuLLavaraarenkilum anonimas kaLikkumo? പിന്നെ അക്ഷരത്തെറ്റ്? "കണ്ണിലെ കോലെടുക്കൂ ഒന്നാമതായി" എന്ന തിരുവചനം നമുക്കാദ്യമെന്നുമോർക്കാം. സഭ സമുദായമോ ? ഈ ചിന്തയുണ്ടാകാൻ ഒരു കാരണമുണ്ട് ...ആ കാരണത്തിനൊരു കാര്യവുമുണ്ട് ! ഇങ്ങനെ കാര്യ- കാരണ വിചാരത്തിലൂടെ നാം ഒടുവിലാത്തിരുക്കുരളിൽ എത്തിച്ചേരും (വി മത്തായി ആറിന്റെ അഞ്ചിൽ) നിച്ചയം ! കത്തോലിക്കസഭയുടെ നവീകരണത്തോടൊപ്പം , സകല ക്രിസ്തുവിശ്വാസികളുടെയും നവീകരണത്തിനായി ഇനിമുതൽ നാം ചിന്തിക്കണം , എഴുതണം എന്ന വിനയമാർന്ന യാച്ചനയിതാ സമപ്പിക്കുന്നു ..."യാചിപ്പീൻ എന്നാൽ നിങ്ങൾക്കു കിട്ടും" എന്ന ആ തിരുവചനം എനിക്കിപ്പോൾ ആശ്വാസമാകുന്നു. ഇടതു വിരൾകൂട്ടിലും വലതു വിരൾകൂട്ടിലും ഒരുപോലെ തൂലിക പിടിച്ചു എഴുതുന്ന മഹാമിടുക്കന്മാരൊത്തു ഒരുകൈമാത്രം വശമുള്ള ഇവനും ഇടം തന്ന നിയതീ , നിനക്കെൻ പ്രണാമം ! എഴുത്തുനാടകത്തിലെ നടീനടന്മാരാണു നമ്മിൽ പലരും ! മൂലെച്ചാലിൽ പറയും "ഹോ!ദേണ്ടെ വീണ്ടും മത്തായി 6/5 "എന്ന്.! സത്യമാണെന്റെ ഈ മുരടിച്ച ആവർത്തനവും കരച്ചിലും.. ഇവിടാണു ക്രിസ്ത്യാനിക്ക് തെറ്റു പറ്റിയത് !.ഈ വചനം മറന്നു പോയി ....മൂലകാരണവും ഇതുതന്നെ! "കേൾപ്പാൻ കാതുള്ളവൻ കേൾക്കട്ടെ ".......................

    ReplyDelete
  6. വളരെ കാതലുള്ള ഒരു വിഷയം തൊടുത്തുവിട്ടിട്ട്, അതേപ്പറ്റി ആധികാരികമായി എഴുതാൻ കെൽപ്പുള്ളവർ ചുമ്മായിരിക്കുകയും മൂന്നാലു സ്ഥിരം പേനായുന്തുകാർ മാത്രം അവരുടെ അല്പബുദ്ധിയിൽ നിന്ന് വല്ലതും ഒന്നോ രണ്ടോ തവണ കുറിക്കുകയും ചെയ്യുന്നതുകൊണ്ട് പ്രത്യേകിച്ചൊന്നും നേടുമെന്ന് എനിക്ക് പ്രതീക്ഷയില്ല. ഇത്തരം വിഷയങ്ങളെപ്പറ്റി ആഴമായി പഠിച്ചിട്ടുള്ളവർ കേരള കത്തോലിക്കരുടെയിയിൽ ഉണ്ട്. അവരിൽ ചിലരെയെങ്കിലും പരിചയമുള്ളവർ KCRM ലും അല്മായശബ്ദത്തിലും കാണും. വിഷയത്തെക്കുറിച്ച് ഒരു ചെറിയ കമെന്റ് എങ്കിലും ചോദിച്ചു വാങ്ങി പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കാവുന്നതേയുള്ളൂ. അല്ലെങ്കിൽ മുമ്പ് ആരെങ്കിലും തത്സംബന്ധമായി എഴുതിയിട്ടുള്ളവ എടുത്ത് ഭാഗികമായി പ്രസിദ്ധീകരിക്കുന്നതും നല്ലതാണ്. ഒരേ മണ്ണ് ചവിട്ടിക്കുഴച്ചുകൊണ്ടിരുന്നാൽ കലമുണ്ടാകില്ല. കാലുന്ടെങ്കിൽ ആര്ക്കും മണ്ണ് കുഴക്കാം, കുശവനെത്തിയാലേ മെനയാനാകൂ.

    ഇങ്ങനെ പോയാൽ അല്മായശബ്ദം ഒരു വെറും വെടിക്കുറ്റിയായി തുടരും. കിം ഫലം?

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. ഒരു ബ്ലോഗിനെ സംബന്ധിച്ച് കമന്റ് ചെയ്യുന്നത്‌ പ്രധാനമായും ലേഖനത്തിലെ വിഷയങ്ങളെ ആധാരമാക്കിയെന്നും കരുതുന്നു. സമൂലമായ വിലയിരുത്തലിന് സമയവും വേണം. ക്ഷമയും വേണം. കമന്റുകൾ 4000 വാക്കുകൾ മാത്രമേ ഉൾകൊള്ളുകയുള്ളൂ. കേരളത്തിലെ സാമൂഹിക പാശ്ചാത്തലത്തിൽ ജീവിക്കുന്നവർക്കെ ഈ ലേഖനത്തിന് തൃപ്തികരമായ മറുപടി എഴുതുവാൻ സാധിക്കുകയുള്ളൂ.നന്നേ ചെറുപ്പത്തിൽ നാടുവിട്ട ഞാൻ ജീവിച്ച ഒരു സംസ്ക്കാരത്തോടുകൂടിയ ജനതയല്ല ഇന്ന് കേരളത്തിൽ ഉള്ളത്. കേരളീയ ചിന്താഗതികൾതന്നെ സമൂലം മാറിപ്പോയി.എനിക്ക് ഈ വിഷയത്തെക്കുറിച്ചുള്ള ഗ്രാഹ്യക്കുറവും സത്യമാണ്. അതെ സമയം വിവരവും ജ്ഞാനവുമുള്ള എഴുത്തുകാർ ഒളിച്ചിരുന്നാൽ സാക്ക് പറഞ്ഞതുപോലെ അത്മായശബ്ദത്തിന്റെ ഉദ്ദേശശുദ്ധി ഇല്ലാതാകും.

    സഭ സമുദായമോ? ഈ ചോദ്യത്തിനുള്ളിൽ സഭയ്ക്ക് സമുദായത്തോടുള്ള ഉത്തരവാദിത്വങ്ങളുടെയും കടമകളുടെയും ധ്വനികളും മുഴങ്ങുന്നുണ്ട്.ഒരേ യേശു സ്ഥാപിച്ച സഭയായി പഠിപ്പിക്കുമ്പോൾ തത്ത്വത്തിൽ സഭ സമുദായമെന്നാണ് വെപ്പ്.

    സീറോ മലബാർസഭ അമേരിക്കയിലേക്ക് വണ്ടി കേറുന്നതിന് അനേക വർഷങ്ങൾക്കുമുമ്പ് ഞങ്ങളുടെ കുടുംബം ലത്തീൻ രൂപതയുടെ കീഴിലായിതീർന്നിരുന്നു. മക്കൾക്ക്‌ കിട്ടിയ എല്ലാ കൂദാശകളും വിദ്യാഭ്യാസവും ലത്തീൻ രൂപതകളിൽ നിന്നുമാണ്. കേരളത്തിൽ ലത്തീൻസമൂഹങ്ങളെ പുലയ മഹാസഭകളായി കണക്കാക്കിയിരുന്നുവെങ്കിൽ ഇവുടുത്തെ പുലയ മഹാസഭ അങ്ങാടിയത്തിന്റെ കീഴിലുള്ള സീറോ മലബാർ ക്രിസ്ത്യാനികളും പുരോഹിതരുമാണ്.അതിനർഥം വർണ്ണവ്യവസ്ഥകൾ ഒരേ ശരീരമാകുന്ന ക്രിസ്തുവിന്റെ സഭയിൽ നില നില്ക്കുന്നുവെന്നാണ്.

    ചരിത്രമില്ലാത്ത മാർതോമ്മാ വന്ന് ബ്രാഹ്മണരെ മാമ്മൊദീസ്സാ മുക്കിയവരുടെ സന്താനങ്ങളാണ് സുറിയാനി ക്രിസ്ത്യാനികളെന്ന് പറഞ്ഞാൽ സായിപ്പ് പരിഹസിക്കും. ആഗോളകത്തോലിക്ക സമുദായമെന്ന് പറയുന്നു. അതിനുള്ളിൽ തന്നെ സീറോ, ക്നാനായ, മലങ്കര എന്നപോലെ നൂറുകണക്കിന് ഉപസമുദായങ്ങളും. അത്തരം കാഴ്ചപ്പാടിൽ സഭയെ എങ്ങനെ ക്രിസ്തുവിന്റെ ഒരേ ശരീരമാകുന്ന സമുദായമായി നിർവചിക്കും? ഗ്രീക്കുകാരന്, റക്ഷ്യാക്കാരന് ഫിലിപ്പയിന്, കറമ്പന് ഇങ്ങനെ പള്ളികൾ പല തരത്തിലാണ് കത്തോലിക്കസഭയിൽ ഉള്ളത്. കറമ്പനെ വെളുമ്പന്റെ പള്ളിയിൽ പ്രവേശിപ്പിക്കാത്ത കാലവും ഉണ്ടായിരുന്നു. ഇന്നും തമിഴ്നാട്ടിൽ ദളിതന് പ്രത്യേകം ഇരിപ്പടങ്ങളും സെമിത്തെരികളുമുണ്ട്. ഓരോ രാജ്യക്കാർക്കും ആചാരങ്ങളും അനുഷ്ടാനങ്ങളും വിഭിന്ന രീതിയിലുമാണ്. സഭയാകുന്ന മണവാട്ടിയെ ഇങ്ങനെ വൈകൃതമാക്കണോ?

    ഹിന്ദുക്കൾ എല്ലാ ക്രിസ്ത്യാനി വിഭാഗങ്ങളെയും ഒരു സമുദായമായി കാണുന്നു. പരസ്പര വിരുദ്ധങ്ങളായ ക്രിസ്ത്യൻ സമുദായങ്ങൾ തമ്മിലുള്ള പൊരുത്തത്തെക്കാൾ മറ്റു മതവിഭാഗങ്ങളുമായി യോജിച്ചു പോവുകയാണ് എളുപ്പവും. ഒരു സമുദായമെന്ന് പറഞ്ഞ് വർഗീയവിഷം അല്മായരിൽ കുത്തിനിറക്കുവാൻ ഒരളവുവരെ പുരോഹിതർക്ക്‌ പങ്കുണ്ട്. ഒരു വേലിക്കുട്ടിനുള്ളിൽ ഒരേ ആചാരനുഷ്ടാന ആശയങ്ങളനുസരിച്ച് സമുദായത്തെ നിർവചിച്ചാൽ മാത്രമേ സഭ സമുദായമൊയെന്ന ചോദ്യത്തിന് ഉത്തരം നല്കുവാൻ സാധിക്കുകയുള്ളു. സഭക്കുള്ളിൽതന്നെ അനേക ഈർക്കിലി സമൂഹങ്ങളുള്ള കത്തോലിക്കാസഭയെ ഒരു സമുദായത്തിന്റെ ചട്ടകൂടിൽ ദർശിക്കുവാനും ബുദ്ധിമുട്ടാകും.

    (തുടർന്ന് വായിക്കുക )

    ReplyDelete
    Replies
    1. സർവതും ത്യജിച്ച് ദരിദ്രമായി അപ്പോസ്തോലന്മാരുടെ കാലത്തേക്ക് സഭ മടങ്ങിപോവണമെന്ന് ഒശാനയിൽ ലേഖനങ്ങൾ വായിക്കാറുണ്ട്. പൌരാഹിത്യത്തിന്റെ വിഷപ്പല്ലുകൾ പറിച്ചുകഴിഞ്ഞാൽ മാത്രമേ അപ്പസ്തോലിക കാലങ്ങൾ ചിന്തിക്കുവാൻ സാധിക്കുകയുള്ളൂ. ദരിദ്രനായാൽ ഉള്ളവന്റെ അടിമത്വവും സ്വീകരിക്കണം. അടിമകളോട് നല്ലവണ്ണം പെരുമാറണമെന്നുള്ള തിരുവചനങ്ങൾക്ക് പ്രാബല്ല്യവുമേറും. അപ്പോസ്തോലരെപ്പോലെ ഇരന്നു ജീവിക്കുന്ന ചിന്താഗതിയോട് അനുകൂലിക്കാൻ സാധിക്കുകയില്ല. ആധുനികലോകത്ത് അത്തരം സാമ്പത്തികശാസ്ത്രം വിലപ്പോവുകയുമില്ല. ദൈവംതന്ന ദാനങ്ങൾകൊണ്ട് അയല്ക്കാരനെയറിഞ്ഞ് ജീവിക്കുകയെന്നതായിരിക്കണം ക്രിസ്തീയധർമ്മം.

      സഭ, സമുദായമോ? ഈ ചോദ്യത്തിനുള്ള എന്റെ ഉത്തരം "അല്ലാ"യെന്നാണ്. വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളുമായ അനേക ചെറുസമുദായങ്ങൾ ഉൾപ്പെട്ട സഭ ഒരേ ശരീരം എന്നു പറഞ്ഞാൽ ബ്രഹ്മാവിന്റെ ശരീരം പോലെയിരിക്കും. നൂറുകണക്കിന് രാജ്യങ്ങളിൽ സഞ്ചരിച്ചാലും ക്രിസ്ത്യൻ പള്ളികൾ കാണാം. അതെല്ലാം സീറോമലബാർ കത്തോലിക്കാസഭയുടെ ഭാഗമെന്ന് എങ്ങനെ കേരളകത്തോലിക്കന് ചിന്തിക്കാൻ സാധിക്കും?

      ഒരോ സമൂഹത്തിലുമുള്ള സഭയ്ക്ക് മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുവാൻ കടപ്പാടുകൾ ഉണ്ട്. ദളിതരുടെ മനുഷ്യാവകാശങ്ങൾക്ക് ഏറ്റവും തടസമുണ്ടാക്കി പാരവെച്ചതും ഭാരതത്തിലെ ഉന്നതകുല ജാതരായ ക്രിസ്ത്യാനികളായിരുന്നു. ചരിത്രസത്യവുമാണ്. ഈ ചരിത്രങ്ങൾ അല്മായശബ്ദത്തിൽ മുമ്പ് ഞാൻ എഴുതിയിട്ടുള്ളതുമാണ്.

      സഭ ഒരു സമുദായമെന്ന് കല്പ്പിക്കുന്നുവെങ്കിൽ രാജ്യത്തോടും കടപ്പാടുകൾ ഉണ്ട്. സീസറിനുള്ളത് സീസറിന് കൊടുക്കണം. മെത്രാൻമാരുടെ ആഡംബരജീവിതത്തിനും നികുതി ചുമത്തണം. നികുതി കൊടുക്കാത്ത, നികുതി വെട്ടിച്ചു നടക്കുന്ന ഒരു സമൂഹത്തെ സമുദായമെന്ന നിർവചനത്തിൽ ഉൾപ്പെടുത്തുവാൻ സാധിക്കുമോ?

      മിക്ക രാജ്യങ്ങളുടെയും ചരിത്രം എടുക്കുകയാണെങ്കിൽ ഗവണ്മെന്റ്കൾ തന്നെ സഭയുടെ നിയന്ത്രണത്തിലായിരുന്നുവെന്നും മനസിലാക്കുവാൻ സാധിക്കും. ജാതികൾ കല്പ്പിക്കുന്നവരിൽ നിന്നുമാണ് ഭരണകൂടങ്ങൾ വരാറുള്ളതും. ഇന്ന് കേരളത്തിലെ ഏത് ബിഷപ്പ് വിചാരിച്ചാലും ഉമ്മൻ ചാണ്ടി മന്ത്രി സഭയെ താഴെയിറക്കുവാൻ സാധിക്കും. ഇതും പരിതാപകരമാണ്.

      ക്രിസ്തു സ്ഥാപിച്ച സഭയെവിടെയെന്നും ചോദ്യം വരും? ക്രിസ്തു സഭയെ സ്ഥപിച്ചുവോയെന്നും തെളിയിക്കേണ്ടത് ചരിത്രത്തിന്റെ ഗ്രന്ഥപ്പുരകളാണ്. ക്രിസ്തു മനുഷ്യജാതിയിലേക്ക് വന്നു. ഒരു മനുഷ്യസ്ത്രീയുടെ ഉദരത്തിൽനിന്നും വന്ന് മനുഷ്യചരിത്രമായി. പാപികളെ രക്ഷിക്കുവാൻ വന്നു. ദൈവത്തിലേക്കുള്ള വഴി കാണിച്ചുതന്നു. സ്വർഗരാജ്യത്തെപ്പറ്റി പറഞ്ഞു. ഭൂമിയിൽ സീസറുണ്ട്. സീസനുള്ളത് ആദ്യം കൊടുക്കാൻ പറഞ്ഞു. ദരിദ്രനെങ്കിൽ സീസറിനെങ്ങനെ നികുതി പിരിക്കാൻ സാധിക്കും? ലോകത്തിലെ ദരിദ്രരാജ്യങ്ങൾ പൊതുവെ കത്തോലിക്കാ രാജ്യങ്ങളെന്ന് കാണാം. സമുദായത്തെ ദരിദ്രമാക്കുകയെന്നതും എക്കാലവും സഭയുടെ നയമായിരുന്നു. കത്തോലിക്കരാജ്യങ്ങളായ തെക്കേഅമേരിക്ക മുഴുവനായി ദരിദ്രരാജ്യങ്ങളെന്നുള്ളതും സഭയുടെ വിജയമാണ്.

      യേശുവാണ് സഭ സ്ഥാപിച്ചതെന്ന് കത്തോലിക്കസഭ വിശ്വസിക്കുന്നു. സഭ പരിപൂർണ്ണമായ ദൈവത്തിന്റെ സമുദായമെന്നാണ് വെപ്പ്. ദൈവത്തിന്റെ പ്രതിപുരുഷനായി കാണപ്പെടുന്ന മാർപാപ്പായുണ്ട്. കാണപ്പെടാത്ത യേശുവുണ്ട്. ഓരോ ഭൂമിശാസ്ത്രത്തിനുള്ളിൽ ബിഷപ്പുമാരുമുണ്ട്. വിശ്വാസികളെയും അല്മായരെയും നയിക്കാൻ പുരോഹിതരും. യേശു പറയുന്നതുപോലെ ആടുകളെ മേയിക്കുന്നവരും. ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു, ഞാൻ ഉപ്പാകുന്നുവെന്നും പ്രസംഗിക്കുന്നു. ഇവർ ഉത്ഭാധിപ്പിക്കുന്ന കുഞ്ഞുങ്ങൾക്ക്‌ മാത്രം നിത്യമായ സ്വർഗവും. ഈ സമുദായത്തിൽ ഉള്ളവർ മാത്രം പൂർണ്ണരും. പൂർണ്ണരായ മനുഷ്യരുള്ള ഒരു സമുദായത്തിൽ ഞാനില്ല. പൂർണ്ണനായ യേശു സ്ഥാപിച്ച കത്തോലിക്കസമുദായം പൂർണ്ണമാണോ? ആരെങ്കിലും പൂർണ്ണരുണ്ടോ?

      ശ്രീ ജോസഫ് മറ്റപ്പള്ളി സൂചിപ്പിച്ചതുപോലെ സഭ എന്ന സമുദായം ആദ്യം പ്രകൃതിയേയും കുറ്റിച്ചെടികളെയും നദികളെയും മലകളെയും കാടുകളിലെ ജീവജാലങ്ങളെയും തടാകങ്ങളിലെ മത്സ്യങ്ങളെയും സ്നേഹിക്കട്ടെ. പ്രകൃതിയെ ചൂഷണം ചെയ്‌താൽ, നശിച്ചാൽ സഭയെവിടെ? പ്രക്രുതിയിൽകൂടി സ്രഷ്ടാവിനെ കാണട്ടെ. യേശുവിന്റെ രണ്ടാംവരവും പ്രതീക്ഷിച്ച് സ്വപ്നത്തിൽ ജീവിക്കാതെ പ്രകൃതിയെ സംരക്ഷിച്ചാൽ രണ്ടാം വരവിലെ യേശുവും പ്രകൃതിയുടെ സൌന്ദര്യത്തിൽ കാണും. സൃഷ്ടികർമ്മം ഒരു പ്രത്യേക സമുദായമായി ജീവിക്കാനല്ല. വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളുമായ വിവിധ സംസ്ക്കാരങ്ങളുമായി, സമൂഹങ്ങളായി, സമുദായങ്ങളുമായി വിവിധ കാഴ്ചപ്പാടിൽ ഒത്തൊരുമിച്ച് ജീവിക്കുവാൻ പഠിക്കുകയെന്നതും ഈ ടെക്കനോളജി യുഗത്തിൽ ആവശ്യമാണ്.

      Delete
  11. സഭയും സമുദായവും ഒന്നല്ല. ജാതിയും സമുദായവും ഒന്നാകാം.

    ജാതി മാതാവിന്റെ യോനിയിൽനിന്ന് ആരംഭിക്കുന്നു. അതിനാൽ അത് ഒരാളുടെ ജന്മാവകാശമാണ്. കേരളത്തിൽ എഴുപത്തിരണ്ടു പ്രധാന ജാതികൾ ഉണ്ട്. വര്ഗം, തൊഴിൽ എന്നിവയുടെ അടിസ്ഥാനത്തിലാണ് പണ്ടുകാലത്ത് ജാതികൾ അഥവ സമുദായങ്ങൾ രൂപം കൊണ്ടത്‌. എന്റെ പൂർവീകരുടെ ജാതി എനിക്കറിയില്ല. ഏതെങ്കിലും ഒരു ജാതിയിലെ അംഗങ്ങൾ ആയിരുന്നു എന്റെ പൂർവീകർ. തോമ അപ്പോസ്തലൻ എന്റെ പൂർവീകരുടെ തലയിൽ വെള്ളം ഒഴിച്ചിട്ടില്ലന്നുള്ളത് തീർചയായ കാര്യമാണ്.

    സഭയെന്നു പറയുമ്പോൾ അതൊരു വിശ്വാസപ്രമാണത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു കൂട്ടായ്മയാണ്. യഥാർത്ഥത്തിൽ ആ കൂട്ടായ്മയിൽ ജാതിയോ സമുദായമോ ഇല്ല. കാരണം റോമൻ കത്തോലിക സഭയിൽ ജാതിയോ സമുദായമോ ഇല്ലന്നുള്ളതുതന്നെ. കേരളത്തിലെ ക്രിസ്തീയ സഭാവിഭാഗങ്ങളെ സമുദായങ്ങളായി തെറ്റായി ചിത്രീകരിക്കാറുണ്ട്. ഉദാഹരണത്തിന് കേരളത്തിലെ ലത്തീൻ കത്തോലിക്കർ. പല ജാതികളിൽനിന്നും സ്നാനപ്പെട്ടവരാണവർ. അപ്പോൾ അവരെ ലത്തീൻ കത്തോലിക്ക സമുദായം എന്ന് വിളിക്കാൻ സാധിക്കുമോ?

    ജാതി വ്യവസ്ഥയിലെ സമുദായം ഉള്ളൂ. മതവിശ്വാസ വ്യവസ്ഥയിൽ സമുദായം ഇല്ല.

    തെക്കുംഭാഗ കത്തോലിക്കരെ ക്നാനായ സമുദായക്കാർ എന്ന് പറയാറുണ്ട്‌. അവർ ഒരു ജാതിക്കാരും അതിനാൽ അവർ ഒരു സമുദായക്കാരുമാണ്. എന്നാൽ അവരുടെ സഭാ നേതാവ് (മെത്രാൻ) സമുദായ നേതാവല്ല. കാരണം സഭയും സമുദായവും രണ്ടാണ്.

    ReplyDelete
  12. "സര്‍വ്വവിധ യോഗ്യതകളുമായി ആയിരക്കണക്കിനു യുവതീ-യുവാക്കള്‍ സമുദായത്തിലുണ്ടായിരിക്കെ, കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അദ്ധ്യാപനജോലി മുഴുവന്‍ അച്ചന്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കും അത്യാവശ്യം വേണ്ടപ്പെട്ടവര്‍ക്കും മാത്രമായി വീതംവെച്ചുകൊടുക്കുന്നതില്‍ സഭാധികാരത്തിനു യാതൊരു ഉളുപ്പും തോന്നാത്തതിന്റെ കാരണവും, സമുദായത്തെ പ്രതിനിധീകരിച്ചുള്ള ഒരു നേതൃത്വം കത്തോലിക്കര്‍ക്കില്ലാത്തതാണ്. ഇടവകജനത്തിന്റെ അഭിപ്രായങ്ങളെ തൃണവല്‍ഗണിച്ച്, പള്ളികളുംമറ്റും ഇടിച്ചുനിരത്താനും കോടികളുടെ ദേവാലയസൗധങ്ങളുംമറ്റും പണിതുയര്‍ത്തുവാനും ഇത്തിരിപോന്ന അച്ചന്മാര്‍ക്കുവരെ സാധിക്കുന്നത് സമുദായനേതൃത്വത്തിന്റെ പൂര്‍ണ്ണമായ അഭാവംകൊണ്ടുതന്നെയാണ്. വിശ്വാസിസമൂഹം യാതൊരു പ്രാതിനിധ്യവും നല്‍കാതിരുന്നിട്ടും, രാഷ്ട്രീയകാര്യങ്ങളില്‍വരെ ഈ സമുദായത്തെ പ്രതിനിധീകരിച്ചു സംസാരിക്കാനും സമ്മര്‍ദ്ദം ചെലുത്താനും ധൈര്യപ്പെടുന്നതും, തങ്ങളുടെ തിരുവായ്ക്ക് എതിര്‍വായ് പറയാന്‍ കത്തോലിക്കാസമുദായത്തില്‍ ആരുമില്ലെന്ന് മെത്രാന്മാര്‍ക്ക് ഉറപ്പുള്ളതുകൊണ്ടാണ്."

    ജോർജ് ഉന്നയിച്ച ഒരു പ്രധാന വിഷയം മുകളിലത്തെ ഖണ്ഡികയിൽ ഉണ്ട്. അതായത്, ചില പൊതുവിശ്വാസങ്ങളിലൂടെ ഒരു സമൂഹമായി കരുതപ്പെടുന്ന കുറെപ്പേരുടെ വിശ്വാസകാര്യങ്ങൾ മാത്രം ശ്രദ്ധിക്കേണ്ടവർ അവരുടെ തന്നെയും ആ പ്രദേശത്തു വസിക്കുന്ന ബാക്കി ജനത്തിന്റെയും വിശ്വാസേതര മണ്ഡലങ്ങളിലേയ്ക്കും കൈകടത്തുന്ന പ്രവണത തിരുത്തേണ്ടതല്ലേ?

    ഒരുദാഹരണം: ചിന്തകനായ എന്റെ ഒരു സുഹൃത്ത് പള്ളിയിൽ പോകുന്നത്, അല്ലെങ്കിൽ, തന്റെ കുട്ടികളും തന്റെ കുടുംബവും ആ സമുദായത്തിൽ ഒറ്റപ്പെടുത്തപ്പെടും എന്ന ഭയംകൊണ്ടു മാത്രമാണെന്നു പറയാറുണ്ട്‌. അവന്റെ ഇഷ്ടത്തിനെതിരായി പോലും അവനെ പള്ളിയിൽ എത്തിക്കാനുള്ള സ്വാധീനം പള്ളിവികാരിക്കുണ്ട് എന്നല്ലേ അർത്ഥം? ഇതിൽ എന്ത് ന്യായീകരണമാണുള്ളത്?

    ReplyDelete