Translate

Monday, May 20, 2013

യുവത്വവും വാർദ്ധക്യവും

Leadership not for Aged!
http://almayasabdam.blogspot.com/2013/05/wasnt-jesus-only-in-his-30ies.html

ചെറുപ്പം മനോഹരമാണ്. ഡോ. കോട്ടൂർ  സൌന്ദര്യാത്മകമായ 'യുവത്വവും നേതൃത്വവും'   കാവ്യാത്മകമായി തന്റെ ലേഖനത്തിൽ വിവരിച്ചിട്ടുണ്ട്. രാജീവ്‌ ഗാന്ധി  പ്രധാനമന്ത്രിയായിരുന്ന കാലം ഇന്ത്യ സുന്ദരിയായി തോന്നുമായിരുന്നു. ചെറുപ്പത്തിന്റെ വശീകരണശക്തി  പ്രകൃതിയുടെ ദാനമാണ്. സംശയമില്ല. എങ്കിലും അസ്തമയ സൂര്യനും സൌന്ദര്യമുണ്ട്.

ഒരാളിന്റെ ചെറുപ്രായം മാനദണ്ഡമാക്കികൊണ്ട് നേത്രുത്വഗുണം നിശ്ചയിക്കുന്നതിൽ യുക്തിയില്ല. യേശു സംസാരിച്ചത് ഐഹിക ലോകത്തെപ്പറ്റിയായിരുന്നു. നിങ്ങളിൽ ഒന്നാമൻ ആവേണ്ടവൻ എളിയവനായിരിക്കണമെന്നുള്ള വചനങ്ങൾ ഒരു മാർപാ പ്പായെ ഉദ്ദെശിച്ചല്ല.  എങ്ങനെയുള്ളവൻ ആയിരിക്കണമെന്നല്ല. യുവജനങ്ങളുടെ നേതൃത്വമല്ല.നാം ഓരോരുത്തരും എങ്ങനെ ആയിരിക്കണമെന്നാണ് യേശു ഉദ്ദേശിച്ചത്. വേദാന്തിയായിരുന്ന വിവേകാനന്ദൻ ഒരു രാജ്യത്തിന്റെയോ പ്രസ്ഥാനത്തിന്റെയോ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നില്ല.   സഭയുടെ ആദികാല നേതൃത്വം വഹിച്ചിരുന്ന ശിക്ഷ്യന്മാർ എല്ലാവരും യേശുവിനേക്കാൾ പ്രായമുള്ളവരായിരുന്നു. വൃദ്ധയായ മദർ തെരസ്സാപോലും ക്രൈസ്തവ ചൈതന്യത്തിൽ വലിയ ഒരു പ്രസ്ഥാനത്തെ നയിച്ചു.
   
അമേരിക്കയുടെ ചരിത്രത്തിൽ  തെരഞ്ഞെടുക്കപ്പെട്ടവരിൽ ഏറ്റവും പ്രായം കൂടിയ ഭരണാധികാരി പ്രസിഡന്റ് റേഗനായിരുന്നു. . ഈ നൂറ്റാണ്ടിലെ  പ്രസിദ്ധനായ പ്രസിഡണ്ടായി അദ്ദേഹം അറിയപ്പെടുന്നു.  സാമ്പത്തിക പദ്ധതിയായ റെഗനീസവും ബർലിൻവാൾ ഇടിച്ചു തകർത്തതും ശീതസമരത്തിലെ വിജയങ്ങളും ചരിത്രം കുറിച്ചവയായിരുന്നു.

കത്തോലിക്കാസഭ തന്നെ എടുക്കുകയാണെങ്കിലും രണ്ടാം വത്തിക്കാൻ സുനഹദോസ്‌ വിളിച്ചുകൂട്ടുവാൻ പ്രായാധിക്യം ബാധിച്ചിരുന്ന ജോണ്‍ ഇരുപത്തിമൂന്നാമൻ വേണ്ടിവന്നു. സഭയിൽ അല്പ്പമെങ്കിലും പുരോഗമനത്തിന്റെ ആശവന്നതും അദ്ദേഹത്തിന്റെ പേ പ്പസ്സി ഭരണകാലയളവിൽ ആയിരുന്നു.


ക്യൂബൻ ഉപരോധ കാലത്ത് നാൽപ്പതുവയസ്സുകാരനായ കെന്നഡി സോവിയറ്റ് യൂണിയന് നേരെ ക്യൂബൻ ഉപരോധമെന്നുപറഞ്ഞ് യുദ്ധത്തിന് തയാറായി. അന്ന് ലോകം തകർന്നുവെന്നുപോലും കരുതിയ കാലം. എന്നാൽ അറിവും വിവരവും പ്രായവും ഉണ്ടായിരുന്ന ക്രൂഷ്ചേവിന്റെ ആത്മകഥ ഞാൻ ഒരിക്കൽ വായിച്ചത് ഓർക്കുന്നു. "ക്യൂബൻ ഉപരോധത്തിൽ ഞാൻ ആ ചെറുപ്പക്കാരന്റെ മുമ്പിൽ കീഴടങ്ങി.അന്ന് ഞാൻ പരാജയപ്പെട്ടുവെന്നത് സത്യമാണ്. ചോരത്തെളപ്പിൽ അപക്വനായ അമേരിക്കയുടെ യുവനേതാവിന്   യുദ്ധം വേണമായിരുന്നു.  എന്റെ അധികാരവും പോയി.എന്റെ രാജ്യത്തിനും നാണക്കേട്‌ സംഭവിച്ചു. ലോകം മുഴുവനും എന്നെ ഭീരുവെന്നും വിളിച്ചു. എന്നാൽ ഇന്നും എന്റെ തീരുമാനം ശരിയെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. യുദ്ധമെന്ന് പറഞ്ഞ് ജർമ്മനിയിൽ നിന്ന് അഡനോവറും എന്നെ ഭീഷണിപ്പെടുത്തി. ഞാൻ ഒന്ന് വിചാരിച്ചിരുന്നുവെങ്കിൽ ജർമ്മനിയും അമേരിക്കയുടെ സഖ്യ രാജ്യങ്ങളും ലോകവും കത്തി ചാമ്പലാകുമായിരുന്നു. ഒരു ചെറുപ്പക്കാരന്റെ മുമ്പിലുള്ള എന്റെ പരാജയം ലോകത്തിന്റെ വിജയമായിരുന്നു. ലോകസമാധാനത്തിന്റെ വിജയമായിരുന്നു. ഇവിടെ നേതൃത്വത്തിന്റെ മഹിമ യുവാവായിരുന്ന കെന്നഡിക്കോ,വൃദ്ധനായിരുന്ന ക്രൂഷ്ചേവിനോ? ജേതാവായ കെന്നഡിയുടെ നാമം ചരിത്രത്തിൽ കയറി. ക്രൂഷ്ചേവ് എന്ന മഹാത്മാവ് ചരിത്രത്തിലെ കളങ്കപ്പെട്ടവനാവുകയും ചെയ്തു.ഒരു നോബൽ സമ്മാനവും ആ മഹാനെത്തേടി  വന്നില്ല.

 നേതൃത്വത്തിൽ വരുന്നവർ കഴിവുകൾ പ്രകടിപ്പിക്കുന്നത് വിഭിന്നരീതിയിലാണ്. തുല്യമായ കഴിവുകളോടെ ഒരു നേതൃത്വവും ലോകത്തിൽ ഉണ്ടായിട്ടില്ല. കാലത്തിനനുസരിച്ച് അത്തരം കഴിവുകൾ മാനദണ്ഡം ആക്കി നേതാവിനെ തെരഞ്ഞെടുക്കുകയെന്നതാണ് യുക്തം. യുദ്ധ കാലങ്ങളിൽ ബ്രിട്ടണ്‍ എന്നും വിൻസ്റ്റൻ ചർച്ചിലിനെ പ്രധാനമന്ത്രിയാക്കുമായിരുന്നു. ഇൻഡ്യയുടെ സ്വാതന്ത്ര്യസമരനാളുകളിൽ വിൻസ്റ്റൻചർച്ചിൽ പ്രധാനമന്ത്രിയായിരുന്നുവെങ്കിൽ  യുദ്ധകൊതിയനായ അയാൾ ഇന്ത്യാ സ്വതന്ത്രമാകുവാൻ സമ്മതിക്കുകയില്ലായിരുന്നു. സമാധാനദേവനായിരുന്ന  ഗാന്ധിജി അയാളുടെ ദൃഷ്ടിയിൽ അർഥനഗ്നനായ ഫക്കീറും. നേതൃത്വം ഒരു കുടുംബസ്വത്താക്കുന്ന പ്രവണതയും അവസാനിപ്പിക്കണം. നെഹ്രു കുടുംബത്തിൽ ജനിക്കുകയെന്നത് നേതൃത്വമാനദണ്ഡമായി കരുതുന്നതും ബഹുജനം കഴുതയെന്ന ആപ്തവാക്യത്തിന് സമമാണ്


സഭക്ക് വേണ്ടത് സേവന മനസ്ഥിതിയോടെ സേവകനാകാൻ തയാറുള്ളവനെയാണ്. യജമാനൻ ആവാൻ ആഗ്രഹിക്കുന്നവനെയല്ല. ഈ എളിമ ഒരു പുരൊഹിതനാണെങ്കിലും തന്റെ ജീവിതത്തിൽ എന്നപോലെ പള്ളിയിലെ  പ്രസംഗത്തിലും മുഴങ്ങിയിരിക്കണം. ഒരിക്കൽ ഒരച്ചൻ  ഒരു കൊച്ച് കരഞ്ഞതിൽ കുപിതനായി കുർബാന സമയത്ത് അലറുന്നത് കണ്ടു. ദിവ്യബലി സമയത്ത് പരിശുദ്ധാരൂപി എഴുന്നള്ളി വരുമ്പോൾ പിശാചു തടസപ്പെടുത്തുന്നുവെന്ന് അന്ന് പുരോഹിതൻ പള്ളിയിൽ കുപിതനായി പറയുന്നതും ഒർമ്മിക്കുന്നു. ഇന്നും അത് സ്വാഭാവിക സംഭവമാണ്.   അവരെ തടയരുതെന്ന് ശിശുക്കളെപ്പറ്റി  യേശു പറഞ്ഞെ  തത്ത്വം  എവിടെയാണ് നടപ്പിലുള്ളത്.


മൂന്ന് ഗുണങ്ങളാണ് ഒരു നേതാവിന് വേണ്ടത്. (1)നേതാവ്   സമൂഹത്തിൽ മതിപ്പുള്ളവനായിരിക്കണം.(2) ബൌദ്ധികമായും ആശയാധിഷ്ടിതമായും  ഉയർന്ന  ശ്രേണിയിൽ  ഉള്ളവനായിരിക്കണം.(3)വൈകാരികമായി അയാൾ പാകതയുള്ളവനായിരിക്കണം.

ജ്ഞാനവും  നമ്മുടെ കഴിവുകളും ഒളിച്ചു വെക്കുകയല്ലാ വേണ്ടത്.ലക്ഷ്യ ബോധം നേടുവാൻ   അത് പ്രകടിപ്പിക്കുവാനുള്ള കഴിവും ഉണ്ടായിരിക്കണം.  ഇതെല്ലാം ഒരു ചെറുപ്പക്കാരൻ പ്രായോഗിക ജീവിതത്തിൽ നേടികാണുകയില്ല. ഭാവി കാല പദ്ധതിയും ആത്മാർപ്പണവും ഒരു നേതാവിന് കൈവരുന്നത് അയാളുടെ സുദീർഘമായ ജീവിതാനുഭവങ്ങൾകൊണ്ടാണ്

നേതാവാകുന്ന ഒരാൾക്ക്‌ ആശയാധിഷ്ടിതമായ ഒരു ദൌധ്യം ഉണ്ടായിരിക്കണം. ഒരു നേതാവിന് വേണ്ട ആദ്യത്തെ മാനദണ്ഡം ആണിത്. നിങ്ങൾ എവിടെ പോവുന്നു ? അവിടെ ഒരു ലക്ഷ്യമുണ്ട്. ആരെങ്കിലും നിങ്ങളെപ്പറ്റി ചിന്തിക്കുന്നുവെങ്കിൽ നിങ്ങളുടെ ലക്ഷ്യബോധം അവരും മനസിലാക്കിയിരിക്കണം. സമൂഹത്തിനായി സേവനം ചെയ്യുവാനുള്ള അയാളുടെ  കഴിവുകൾ, അയാൾക്കുണ്ടായ കഴിഞ്ഞകാല, ദീർഘകാലവിജയങ്ങൾ, സ്വയം മറന്നുള്ള, മറ്റുള്ളവർക്ക് വേണ്ടിയുള്ള അർപ്പണ ബോധം, ഈ ഗുണങ്ങളൊന്നും ഒരു മുപ്പതു വയസുകാരന്റെ ജീവിതത്തിനുള്ളിൽ കാണുകയില്ല.യേശു ഒരു ചെറു സമൂഹത്തിനെ നയിച്ചെങ്കിലും ആഗോള ചിന്താഗതിയുള്ള ഒരു ഭരണകർത്താവായിരുന്നില്ല. വേദാന്തിയായിരുന്ന വിവേകാനന്ദനും രാജ്യങ്ങളോ സമൂഹമോ ഭരിച്ചിട്ടില്ല. 

ഒരു നേതാവിന് വേണ്ട രണ്ടാമത്തെ ഗുണം ബൌദ്ധികമായും ഉയർന്നവനായിരിക്കണം. അത്തരക്കാരിൽ  മുപ്പത് വയസുകാരൻ കണ്ടേക്കാം. എന്നാൽ ആദ്യത്തെ ടെസ്റ്റിൽ  പരാജയപ്പെട്ടാൽ അയാളുടെ  ചെറുപ്പംകൊണ്ടുള്ള  വിലയെന്ത്? അയാളിലെ പ്രായോഗിക പരിചയക്കുറവ് നല്ല നേതാവാക്കുകയില്ല. ഒരു നേതാവ് തീരുമാനങ്ങൾ എടുക്കുവാൻ കഴിവുള്ളവനായിരിക്കണം. അയാളുടെ ബുദ്ധിപരമായ അഭിപ്രായങ്ങൾ ജനവും സ്വീകരിക്കണം. മനസ്സോടെ, ആത്മാർഥമായി സംസാരിക്കുന്ന  ഒരാളെ ജനം സ്വീകരിക്കാതിരിക്കുകയില്ല.

ഒരു നേതാവിന് മൂന്നാമതൊരു  ഒരു ഗുണവിശേഷം വേണ്ടത് വൈകാരികമായി അയാൾ പാകതയുള്ളവനായിരിക്കണം. രക്തത്തിളപ്പുള്ള ചെറുപ്പക്കാർ ഈ ലവലിൽ വരണമെന്നില്ല. വൈകാരിക,  വേലിയേറ്റ വേലിയിറക്കങ്ങളെ നിയന്തിച്ച് സമൂഹത്തെ നയിക്കുവാൻ കഴിവുണ്ടായിരിക്കണം.  എതിരാളിയും മിത്രമാക്കാൻ കഴിവുള്ളവനായിരിക്കണം. വിമർശനങ്ങൾ ഗൌരവമായി സ്വീകരിക്കുവാൻ  പ്രാപ്തിയും വേണം. അങ്ങനെ, ലക്ഷ്യബോധം, ബൌദ്ധിമായി ഉയരങ്ങളിൽ ഉള്ളവൻ, വൈകാരിക പാകത ഈ മൂന്നു സവിശേഷതകൾ ഒരുപോലെ ഒരു മുപ്പത് വയസുകാരനിൽ കാണുകയില്ല. ബൌദ്ധിക ലോകത്തിലെ ആചാര്യന്മാരായിരുന്ന  വെദാന്തിയായ വിവെകാനന്ദനോ, ഐൻസ്റ്റിനോ ഒരു രാഷ്ട്രത്തിന്റെ ഭരണചുമതല വഹിക്കുവാൻ കഴിവുണ്ടായിരിക്കണമെന്നില്ല. ലോകപ്രസിദ്ധനായ ധനതത്വ ശാസ്ത്രജ്ഞൻ മൻമോഹൻ സിംഗുപോലും ഒരു ഭരണാധികാരി എന്ന നിലയിൽ പരാജയമായിരുന്നു. രാഹുലിനു വേണ്ടി വഴി തുറക്കുവാൻ വെറും  ഒരു പാലമായ നിസഹായനായ ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന്  അദ്ദേഹത്തെപ്പറ്റി ഭാവിചരിത്രം എഴുതും.

10 comments:

  1. ഡോ കൊട്ടൂരും ശ്രി ജൊസഫ് മാത്യുവും ഒരു ആശയത്തിന്‍റെ രണ്ടു തലക്കല്‍ നില്‍ക്കുന്നു. ഏറ്റവും ഇഷ്ടപെട്ടത് ആരോഗ്യകരമായ സംവാദ ശൈലിയാണ്. മൂന്നാമാതൊരു തലയുണ്ടാക്കി അവിടെ നിലയുറപ്പിക്കാനാണ് എനിക്ക് താല്പര്യം. ആദ്യത്തെ പ്രശ്നം ഇന്ന് കാണുന്നതുപോലുള്ള ഒരു നേതൃത്വമല്ല നമുക്ക് വേണ്ടതെന്നാണ്. രണ്ടാമത്തെ പ്രശ്നം നേതൃത്വം എടുക്കുന്നവരുടെ ഗുണമായി പ്രായം അല്ല അറിവും പക്വതയുമോക്കെയാണ് പരിഗണിക്കേണ്ടതെന്നാണ്. ആരെയെങ്കിലും നേതൃത്വത്തിലേക്ക് അവരോധിക്കേണ്ടി വരുന്ന ഒരു സമ്പ്രദായത്തോടും എനിക്ക് യോജിപ്പില്ല.

    ReplyDelete
  2. A million thanks -- three times Jose! You really rose to my expectation in posing the question in proper perspective to discuss this thorny issue thread bear. Words and rhetoric move, examples alone draw and drag. You have done the second beautifully and almost convincingly with all the examples you have cited. In my humble view, that makes you the IDEAL person to moderate this all important discussion in the Almaya. You have also the support Sri. Joseph Mattappally, another good friend of mine.

    The question is not which side wins, but discovering the Via Media, the middle path which alone can be the path of virture, sense, sobriety and sanity. The aim of the discussion is to find that. Strain of thoughts can run riot in both directions to extremes. I have let mine to go in one direction with a literal application of the "youthfulness" of Jesus, Sri Mattappally to the other putting his foot down with a firm No, which is to be explained and elucidated later, I guess. You have justice to both directions at one go, pulling both to the middle, I think.

    So the discussion has only begun. Carthage must be destroyed(Delenda est Chartago" , untruth must be crushed, TRUTH alone must be made to prevail. My humble request to all readers is to join in this discussion by throwing in their God given light, their convictions supported by facts and figures, to help us all discover and achieve our common goal(TRUTH). My prayerful wishes for an exciting journey and a happy ending. All is well that ends well.

    ReplyDelete
  3. ക. സഭയിൽ നേതൃത്വം വഹിക്കുന്നവരുടെ പ്രായപ്രശ്നം കാലികപ്രസക്തിയുള്ള ഒരു വിഷയമാണെന്ന് എനിക്ക് തോന്നുന്നില്ല. അതിലും പരിഗണനാർഹമാണ് ക. സഭയെപ്പറ്റിയുള്ള ജോർജിന്റെ 'ഇതോ മതം' എന്ന ചോദ്യം. വിവിധ വശങ്ങളെപ്പറ്റി പര്യാലോചിക്കാൻ തക്കതായ ഇത്തരം ഒരു വിഷയമിരിക്കേ, മറ്റൊരാൾ മറ്റൊരു വിഷയമെടുത്ത് വിശകലനം നടത്തിയെന്നു വച്ച് അതെപ്പറ്റി നിർബന്ധമായും ഒരു പരാമർശമോ കുറിപ്പോ എഴുതിയിരിക്കണം എന്ന നിർബന്ധബുദ്ധി അനാവശ്യമാണ്. തലയിൽ നല്ലയാശയങ്ങൾ നിറഞ്ഞു നിൽക്കുന്നവർ അത് പങ്കുവയ്ക്കുന്നത് ബാക്കിയുള്ളവർക്ക് ഉപകരിക്കും, സംശയമില്ല. എന്നിരിക്കിലും, അത്, പ്രാധാന്യമുള്ള വിഷയങ്ങൾക്ക്‌ കൊടുക്കേണ്ട പരിഗണനക്ക് കുറവ് വരുന്ന വിധത്തിലാകരുത്‌ എന്നാണ് ഞാനുദ്ദേശിക്കുന്നത്. ഇത് പണ്ടൊരിക്കൽ ശ്രീ മറ്റപ്പള്ളിയും സൂചിപ്പിച്ചതാണ്. ഇതോ മതം? എന്ന് ക. സഭയെ മുൻനിറുത്തി ചോദിച്ചാൽ, പരമ്പരാഗതാർത്ഥത്തിൽ, ഇത് മതമേയല്ല, മറിച്ച്, എല്ലാ വിധത്തിലുമുള്ള മതനിരാസ്സമാണ് എന്നയുത്തരം പൊതുസമ്മതി നേടാനാണ് സാദ്ധ്യത. അങ്ങനെയെങ്കിൽ പിന്നെ ഈ പ്സ്യൂഡോ മതത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഉറക്കെ ചിന്തിക്കേണ്ടിവരും. വളരെ കാലികപ്രസക്തിയുള്ള ഒരു വിഷയാമാണത്. നേരെ മറിച്ച്, സഭാനേതൃതവത്തിൽ കടന്നു കൂടുന്നവരുടെ പ്രായത്തെപ്പറ്റി ഒരു തരിപോലും സ്വാധീനിക്കാനാകാതെ നമ്മൾ അതേപ്പറ്റി ഓരിയിട്ടിട്ടു കാര്യം വല്ലതുമുണ്ടോ? മറ്റൊന്നും ചിന്തിക്കാനില്ലാത്തപ്പോൾ നമുക്ക് ഇതൊക്കെ എടുത്തിട്ട് പന്ത് കളിക്കാം, സുഹൃത്തുക്കളേ!

    ReplyDelete
  4. സക്കറിയാസ് സാറിനെ വ്യത്യസ്തനാക്കുന്നത് ചെയ്യുന്ന ജോലിയോട് കാണിക്കുന്ന ഈ പ്രതിബദ്ധത തന്നെ. ഇതോ മതം എന്ന സത്യജ്വാലയിലെ മുഖക്കുറി വേറിട്ട്‌ നില്‍ക്കുന്ന ഒരു ലേഖനമാണ്. വളരെ വ്യക്തമായി ശ്രി ജോര്‍ജ്ജ് അദ്ദേഹത്തിന്‍റെ വാദഗതി അവതരിപ്പിക്കുകയും ചെയ്തു. ഒരു നല്ല പോസ്റ്റ്‌ വരുമ്പോള്‍ അതിനു വേണ്ടത്ര പ്രാമുഖ്യം കൊടുക്കേണ്ടതുമാണ്. പക്ഷേ, പല കാരണങ്ങള്‍ക്കൊണ്ടും ഇതിനിടയില്‍ പ്രാധാന്യമുള്ള വേറെയും പോസ്റ്റുകള്‍ വരാറുണ്ട്. പോസ്റ്റുകള്‍ തമ്മിലുള്ള ഇടവേളയുടെ കാര്യത്തില്‍ കൊണ്ട്രിബ്യുട്ടെഴ്സ് ശ്രദ്ധിക്കുന്നത് നല്ലത്.

    പക്ഷേ സഭാനേതൃത്വത്തിൽ കടന്നു കൂടുന്നവരുടെ പ്രായത്തെപ്പറ്റിയുള്ള ഡോ. കൊട്ടൂരിന്‍റെ ലേഖനം നമുക്കതില്‍ ഒന്നും ചെയ്യാനാവില്ലായെന്നത് കൊണ്ട് ഗൌരവത്തോടെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നല്ല എന്ന അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല. സഭ സമുദായമായി വളര്‍ന്നാലും മതമായി തുടര്‍ന്നാലും നമ്മുടെ ചര്‍ച്ചകള്‍ക്ക് ഇതിനൊരു മാറ്റം ഉടന്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നും തോന്നുന്നില്ല. ചര്‍ച്ചകള്‍ പലപ്പോഴും മാറ്റത്തിന് അടിത്തറ പണിയുകയെന്ന അതിന്‍റെ അടിസ്ഥാന ദൌത്യം പോലും സാധിക്കാറില്ല. അപ്പോള്‍ ഫലമുണ്ടാകേണ്ടത് ഫലമില്ലാത്തത് എന്ന് വേര്‍തിരിച്ചു പോസ്റ്റുകളെ കാണാന്‍ ആവില്ല.

    എന്‍റെ എളിയ അഭിപ്രായത്തില്‍ അത്മായാ ശബ്ദം പോലുള്ള ബ്ലോഗുകള്‍ ചെയ്യേണ്ടത് പൊതുജനങ്ങളെ ബോധവത്കരിക്കുക എന്ന സുപ്രധാന ജോലിയാണ്. അത്മായാശബ്ദം ഈടുറ്റ ചര്‍ച്ചകളിലേക്ക് വഴിമാറിയിരിക്കുന്നു. നല്ല വിഷയങ്ങള്‍ വരുമ്പോള്‍ അതിനു ചേര്‍ന്ന സംവാദവും ഉണ്ടാവണം; അതുണ്ടാവുന്നില്ല എന്ന സാക്കിന്‍റെ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. അതിനു കഴിവുള്ളവര്‍ വെറുതെയിരിക്കുന്നു. ഞങ്ങളുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട്, 'പുക് പുകെ ഏറു വരുമ്പോഴാണോ അമ്മേടെ ഒരു കോണ്ഗ്രസ്' എന്ന്. അതുപോലെ മാര്‍പ്പാപ്പാ ഏതു പ്രായക്കാരനായിരിക്കുന്നതാണ് നല്ലതെന്ന് ചര്‍ച്ച നടക്കുമ്പോഴാണോ സാക്കിന്‍റെ ചക്ക പുരാണം എന്ന് ആരെങ്കിലും ചോദിച്ചാല്‍ അതിനും നാം മറുപടി പറയേണ്ടി വരും.

    ഇവിടെ പ്രകൃതി നമുക്ക് സ്നേഹ പൂര്‍വ്വം വെച്ച് നീട്ടുന്ന വിഭവങ്ങളെ നാം അവഗണിക്കുന്നൂവെന്ന ഒരു വലിയ സത്യമാണ് സാക്ക് മുമ്പോട്ട്‌ വെച്ചത്. പ്രകൃതി നമുക്ക് വേണ്ടതെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട് എന്ന് കാണാതെ, അതായത് നമുക്ക് ചേര്‍ന്ന ഒരു ഭൂമിക്കു വേണ്ടി അലമുറയിടുന്നതിനു പകരം ഭൂമിക്കു പറ്റുന്ന ഒരു തലമുറയെ വളര്‍ത്താന്‍ കഴിയാതെ വരളുന്ന ഒരു സമൂഹത്തിനു മുമ്പില്‍ പ്രായോഗികമായി മുന്നേറാനുള്ള ചിന്തകള്‍ ആണ് സാക്ക് ഇവിടെ പ്രതീക്ഷിക്കുന്നത്. അത് ആഴ്ചകളോളം നീണ്ട ചര്‍ച്ചക്കും വിലയിരുത്തലിനും പോന്നതാണ് താനും. സാക്ക് ഒരാഴ്ച മുമ്പു പറഞ്ഞ ഒരഭിപ്രായം അടിവരയിട്ടു ഒന്ന് കൂടി പറയട്ടെ. ബ്ലോഗ്‌ അട്മിനിസ്ട്രെടര്‍ മനസ് വെച്ചാല്‍ അത്മായാ ശബ്ദം പോപ്പിന്‍റെ വരെ പ്രശംസ പിടിച്ചു പറ്റുന്ന തലത്തിലേക്ക് വളര്‍ന്നെക്കാം, കൂടുതല്‍ എഴുത്തുകാരും ഇതില്‍ ഉണ്ടായേക്കാം.

    ബ്ലോഗ്ഗിന്‍റെ കാര്യത്തില്‍ ചില ക്രമീകരണങ്ങള്‍ KCRM ചെയ്യുന്നുണ്ട്. അതുടനെ ഉണ്ടാവുമെന്നു കേള്‍ക്കുന്നു. അപ്പോള്‍ കാര്യങ്ങള്‍ ശരിയാവും എന്ന് പ്രതീക്ഷിക്കാം. കൂടുതല്‍ പേര്‍ സേവന സന്നദ്ധരായി മുന്നോട്ടു വന്നാലേ എല്ലാം നന്നായി പോകൂ. സാക്ക് ഉദ്ദേശിച്ചതുപോലെ പന്ത് കളിക്കാനുള്ള ഇടവേള ഈ ബ്ലോഗ്ഗില്‍ ഉടന്‍ ഉണ്ടാകാന്‍ സാദ്ധ്യതയില്ല. ഗൌരവമുള്ള വിഷയങ്ങള്‍ ഇതിലേക്ക് എന്നും വന്നുകൊണ്ടിരിക്കും...തീര്‍ച്ച. സഹിഷ്ണതയോടെ ഇവിടെ നടക്കുന്ന സംവാദങ്ങള്‍ അനേകര്‍ക്ക്‌ വെളിച്ചമാവട്ടെയെന്നു ആശംസിക്കുന്നു. പരസ്പരമുള്ള ധാരണ അസൂയാവാഹം തന്നെ.

    ReplyDelete
    Replies
    1. പുക് പുകെയുള്ള ഏറു കണ്ടാണ്‌ ഞാൻ ചക്കയെടുത്തെറിഞ്ഞത്‌ എന്നത് മനസ്സിലാക്കിയിട്ടും മറ്റപ്പള്ളി സാർ ഇത്ര ബലം പിടിക്കുന്നത്‌ കാണുമ്പോൾ ചിരിയാണ് വരുന്നത്. ആരെറിഞ്ഞാലും പരസ്പര ധാരണ (ശ്രീശാന്തിന്റെ മറ്റേ ധാരണയല്ല) ഉള്ളതുകൊണ്ട് അല്മായശബ്ദത്തിനു കേടു വരില്ല എന്നത് നമ്മുടെയെല്ലാവരുടെയും വിജയം.

      Delete
  5. ഹമ്മേ ! ആശ്വാസമായി. ഞാനോര്‍ത്തത് പൂഞ്ഞാറുകാര്‍ എല്ലാം കൂടി തടിയുമായി വരുമെന്നാണ് കരുതിയത്‌.. കേട്ടോ. ശരി, എല്ലാവര്ക്കും കൂടി പ്ലാവേലോട്ടു പോയേക്കാം. ഏണി ഒന്ന് ചാരിയേക്കണേ.

    ReplyDelete
  6. നേതൃത്വത്തിൽ പ്രായാധിക്യം ബാധിച്ച് മൂത്തുമുരടിച്ച് അധികാരത്തിൽ കടിച്ചു നിൽക്കുന്നത് ചിന്തിക്കുന്ന ലോകത്തിന്റെ വൈകാരികപ്രശ്നം തന്നെ. ജോണ്‍പോൾ പഴുത്തിലയായപ്പോൾ സഭയുടെതന്നെ ഒരു വിഴിപ്പു ചുമക്കലായിരുന്നു. ശ്രീ കോട്ടൂരിന്റെ ലേഖനം സമകാലീകം തന്നെ. ആ ലേഖനത്തിൽ ഒരു ആഗോളചിന്താഗതിയും എനിക്ക് തോന്നി. രാഷ്ട്രീയത്തിലും സമുദായത്തിലും ഇത് ചൂടുള്ള വിഷയം തന്നെയാണ്. ഫ്രാൻസ്സീസ് മാർപാപ്പായെ തെരഞ്ഞെടുത്തപ്പോഴും ചെറുപ്പക്കാരനെ വേണമെന്നുള്ളത് ആഗോളതലത്തിലെ ചർച്ചാവിഷയമായിരുന്നു.എങ്കിൽ എന്തുകൊണ്ട് അല്മായ ശബ്ദത്തിന് ആയിക്കൂടാ?

    കേരളത്തിത്തിന്റെ പാശ്ചാത്തലത്തിൽ മാത്രമൊതുങ്ങുന്ന വിഷയങ്ങൾ അവതരിപ്പിക്കുമ്പോൾ എന്റെ അറിവ് പാപ്പരായിരിക്കും. അറിവിന്റെ കുറവ്മൂലം പങ്കുചേരാൻ സാധിക്കാതെയും വരുന്നു. നല്ല പോസ്റ്റുകൾ റോഷൻ അല്മായശബ്ദത്തിൽ പോസ്റ്റ് ചെയ്യുന്നത് ഞാൻ വായിക്കാറുണ്ട്. ആസ്വദിക്കാറുമുണ്ട്. നാടിന്റെ ഇന്നത്തെ സ്ഥിതി അറിയാൻ പാടില്ലാത്ത ഞാൻ,അപ്പോഴെല്ലാം നിശബ്ദനായിരിക്കും. അങ്ങനെയുള്ള സമയങ്ങളിൽ എന്തെങ്കിലും എഴുതി പോസ്റ്റ് ചെയ്യുവാൻ സ്വാതന്ത്ര്യം ഇല്ലാതെ വായനക്കാരനായിരിക്കണമെന്ന് പറയുന്നതും അപാകതയായി തോന്നുന്നു.

    ഒരു ലേഖനം കാണുമ്പോൾ ആ വിഷയത്തെപ്പറ്റി അഭിപ്രായം പറയുവാനും എഴുതുന്നവർക്ക് താല്പര്യം വേണ്ടേ? അല്മായശബ്ദത്തിലെ ചിലരുടെ അഭിപ്രായങ്ങളെ മാനിച്ച് ലേഖനം എഴുതിയശേഷം പോസ്റ്റ് ചെയ്യാതെ ഞാൻ മടക്കിവെച്ചിട്ടുണ്ട്. പിന്നീട് പോസ്റ്റും ചെയ്തില്ല. ഈ നയംമൂലം സമയംകളഞ്ഞ് എഴുതുന്നതിൽ അർഥമില്ലാതെയായിരിക്കുന്നു.

    എഴുതുന്നവർക്ക് സ്വതന്ത്രമായി പോസ്റ്റ്‌ചെയ്യുവാൻ സ്വാതന്ത്ര്യവും ഇല്ലേ? എങ്കിൽ വായനക്കാർ മാത്രമേ ഇവിടെ കാണുകയുള്ളൂ. നല്ല ലേഖനങ്ങൾ എഴുതുന്നവർ പോസ്റ്റ് ചെയ്യുമ്പോൾ കാത്തിരിക്കണമെന്ന നയവും കത്തോലിക്കാസഭയുടെ സ്വാതന്ത്രനയവും തമ്മിൽ വിത്യാസമില്ല. ഒരാൾക്ക്‌ താല്പര്യം ഉള്ളത്‌ മൂനാമത് എഴുതുന്നവർക്ക് താല്പര്യം വരണമെന്നില്ല.
    ആരെങ്കിലും ഒരാള് എഴുതും. അയാൾ പറയുന്നത് മാത്രം അഭിപ്രായം പറയണമെന്ന് പറയുന്നതും യുക്തിയല്ല.

    ബ്ലോഗിന്റെ എതിരായ നയങ്ങൾ എഴുതുന്നവരെ നിരുത്സാഹപ്പെടുത്തുന്നത് കാണാറുണ്ട്‌. എന്നാൽ കാര്യകാരണങ്ങളായ ലേഖനങ്ങൾ എഴുതുന്നവരെ മാറ്റിനിറുത്തുന്നതും ബ്ലോഗുകളുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവം ആയിരിക്കും.

    ReplyDelete
    Replies
    1. ഈ ശനിയാഴ്ച ബ്ലോഗ്ഗിന്‍റെ വളര്‍ച്ചക്ക് എന്തൊക്കെ ചെയ്യണം എന്നതിനെപ്പറ്റി ഒരു ചര്‍ച്ച തന്നെ പാലായില്‍ നടക്കുന്നുണ്ട്. ശ്രി. ജോര്‍ജ്ജിനോട്‌ ചില കാര്യങ്ങള്‍ ഞാന്‍ സൂചിപ്പിക്കുകയും ചെയ്തു. നല്ല തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ശ്രി. ജൊസഫ് മാത്യു സാര്‍ പറഞ്ഞതുപോലെ ആരെയും നിരാശപ്പെടുത്തണമെന്നല്ല എന്‍റെ വാദം. അഡ്മിന്‍ വിചാരിച്ചാല്‍ നല്ല പോസ്റ്റുകള്‍ തമ്മില്‍ വേണ്ടത്ര സ്പെയിസ് കൊടുക്കാന്‍ പറ്റുമെന്നാണ്.

      സക്കറിയാസ് സാറിന്‍റെ ചിന്ത ഓരോ പോസ്റ്റിനും ഏറെ കമെന്റുകള്‍ ഉണ്ടാവണം എന്നതാണ്. എങ്കിലേ എല്ലാ വശങ്ങളിലൂടെയും ഒരു വിഷയത്തെ മനസ്സിലാക്കാന്‍ സഹായകമാവൂ എന്ന നിലപാട് ശരി, പക്ഷേ, എഴുതുന്നവരുടെ പരിമിതിയും താത്പര്യവും കൂടി പരിഗണിക്കണം. ഇക്കാര്യത്തില്‍ വാശി വേണ്ട. കമെന്റുകള്‍ കൂടുന്നതുകൊണ്ട്‌ ഹിറ്റ്‌ കൂടും, അതില്ലാത്തതുകൊണ്ട് പ്രധാന പോസ്റ്റ്‌ ആരും കാണാതെ പോകുന്നുവെന്ന ചിന്തയും ആര്‍ക്കും വേണ്ട.

      ജോസഫ്‌ മാത്യു ചൂണ്ടിക്കാണിച്ച മറ്റൊരു പോയിന്‍റ്, ഞാന്‍ കരുതുന്നതാണ് ഇപ്പോള്‍ എല്ലാവരും ചിന്തിക്കേണ്ടതെന്ന വാദവും ശരിയല്ലെന്നാണ്. അങ്ങിനെയൊരു ധ്വനി സക്കറിയാസ് സാറിന്‍റെ കമെന്റില്‍ ഉണ്ടെന്നു എനിക്കും തോന്നി. അതാണോ അദ്ദേഹം ഉദ്ദേശിച്ചതെന്ന് എനിക്കുറപ്പില്ല. അദ്ദേഹത്തെപ്പറ്റി എന്‍റെ അറിവ് വെച്ച് പറഞ്ഞാല്‍ ഒരു വലിയ യുദ്ധത്തിനുള്ള കോപ്പ് കൂട്ടി വെച്ചിട്ടാണ് ഒരു ചെറിയ വെടി വെയ്ക്കുന്നത്. പ്രകോപിപ്പിക്കാന്‍ ആരെങ്കിലും വേണം എന്നൊരു ആഗ്രഹം ആയിരിക്കാം അദ്ദേഹം പ്രകടിപ്പിച്ചത്. ഒരു കെണി വെച്ചാല്‍ അര മണിക്കൂറിനകം ഇര വീഴുമ്പോഴുള്ള സന്തോഷം! ഒരു ചക്കയിട്ടപ്പം മുയല് ചത്തു എന്നതുകൊണ്ട്‌.... എപ്പോഴും .....


      Delete
    2. വലിയ യുദ്ധത്തിനു പോയിട്ട്, ചെറിയ ഒരടിവട്ടത്തിനുള്ള കോപ്പ് പോലും എന്റെ കൈയിലില്ല. ഒരു തെറ്റാലി ഉണ്ട്, ഒരു കുഞ്ഞു കല്ല്‌ കിട്ടിയാൽ അതെടുത്ത് തൊടുത്ത് എയ്യും. അതുകൊണ്ട് ഒരു മുയലു പോയിട്ട് ഒരീച്ച പോലും വീഴില്ല. ഇരയെ പിടിക്കുന്നതിനോട് കൊച്ചുന്നാൾ തൊട്ട് താത്പര്യമില്ല. വല്ല മുയലും ചത്താലോ ഏന് പേടിച്ച് ചക്കപോലും ഇടരുത്, കെട്ടിയിറക്കണമെന്നാണ് നിർബന്ധം.

      "ജോസഫ്‌ മാത്യു ചൂണ്ടിക്കാണിച്ച മറ്റൊരു പോയിന്‍റ്, ഞാന്‍ കരുതുന്നതാണ് ഇപ്പോള്‍ എല്ലാവരും ചിന്തിക്കേണ്ടതെന്ന വാദവും ശരിയല്ലെന്നാണ്. അങ്ങിനെയൊരു ധ്വനി സക്കറിയാസ് സാറിന്‍റെ കമെന്റില്‍ ഉണ്ടെന്നു എനിക്കും തോന്നി."

      ഇങ്ങനെ ഒരു തോന്നൽ നൽകിയെങ്കിൽ, അത് തിരുത്താൻ ശ്രമിച്ചുകൊള്ളാം.
      കല്ലേറിനെ മലർശരങ്ങൾ കൊണ്ട് എതിരേൽക്കുന്നവരാണ് അല്മായശബ്ദക്കാരിൽ അധികവും എന്നത് എത്ര നല്ല ഒരു കാര്യമാണ്.

      Delete
  7. ഇനിയിപ്പം എന്തു ചെയ്യാൻ! ഒരേ പ്ലാവിൽ പല ഏണി ചാരി എല്ലാരും കൂടെ കേറുന്നോ, അതോ ഓരോ പ്ലാവിലും ഓരോ ഏണി ചാരി, ഓരോരുത്തർ കേറി അവരവർക്ക് ഇഷ്ടമുള്ള ചക്കപ്പഴം പറിച്ചു തിന്നുന്നോ? പ്ല്ലാവും ചക്കയും ഇഷ്ടം പോലെയല്ലേ, എങ്ങനെയായാലും എനില്ലൊരു വിരോധവുമില്ല. ആരും അവരവർക്കിഷ്ടമുള്ള പഴം തിന്നരുതെന്ന് എനിക്കൊരു പിടിവാശിയും ഇല്ല , പോരേ?

    എപ്പോഴെങ്കിലും ഞങ്ങളുടെ തേൻ വരിക്ക വേണമെന്ന് തോന്നുമ്പോൾ ബന്ധപ്പെടുക.
    A value chain on jack fruit and its associate products. Parent Institute: University of Agricultural Sciences, Bangalore - 560065.

    ReplyDelete