Translate

Friday, June 26, 2015

തൂറിയവനെ ചുമന്നാല്‍ ചുമന്നവനെ നാറും

ജോര്‍ജ്. ജെ. പൂഴിക്കാല ( Canada - Phone # 514 - 453 - 0049)

Marriageഈ തലക്കെട്ടില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ പറഞ്ഞു തീര്‍ക്കാന്‍ പറ്റുമോ എന്നൊരു പരീക്ഷണം. പറയാനുള്ളത് മറ്റൊന്നുമല്ല; അടുക്കളയില്‍ പറയുന്നത് അരങ്ങത്ത് പറയരുത് എന്നൊരു പഴഞ്ചന്‍ പ്രമാണം പലരുടെ മനസ്സിലും പണ്ടത്തെപ്പോലെ ഇന്നും പതിഞ്ഞുകിടപ്പുണ്ട്. പഴഞ്ചനെങ്കിലും 'പരിഷ്‌ക്കാരം' എന്ന കറതീര്‍ന്ന പൊങ്ങച്ചം ആണ് ഇതിന്റെ പിന്നിലെ ചേതോവികാരം - മാനസികാവസ്ഥ, കാപട്യവും. ഒഴിവാക്കേണ്ടത് ദുര്‍ഗന്ധവും അറപ്പും തോന്നിക്കുന്നതിന് കാരണമാകുന്നത് അതിന്റെ സാമിപ്യം ആണ്, അല്ലാതെ അതിന്റെ പരാമര്‍ശനം അല്ല. എന്തെന്നാല്‍, ദുര്‍ഗന്ധവും അറപ്പും രോഗാണുസാന്നിദ്ധ്യത്തിന്റെ മുന്നറിയിപ്പാണ്. ഒരു പരാമര്‍ശനം രോഗകാരണമല്ല അതുകൊണ്ടതിന് ദുര്‍ഗന്ധവും ഇല്ല. അതിനെ ഒഴിവാക്കേക്കെണ്ടതും ഇല്ല. അനാരോഗ്യകരമായ അണുബാധയല്ല മറിച്ച് കാപട്യവിമുക്തമായ തനിമ - തന്മയത്വം (റീയലിസം) ആണ് പ്രസ്തുത പരാമര്‍ശനം. ('മൈൻഡ് സെറ്റ് 'എന്ന മാനസീക ബന്ധനത്തിൽ നിന്നുളള വിമുക്തി ആണ് 'റീയലിസം'). കറതീർന്ന മൂല്യബോധം ഉള്ളവർ ഇത് തിരിച്ചറിയുന്നു .".... പത്രോസേ നീ പാറയാകുന്നു, ഈ പാറമേല്‍ എന്റെ പള്ളി ഞാന്‍ പണിയും, നരകവാതിലുകള്‍ അതിനെ ജയിക്കുകയില്ല...." ഇതായിരുന്നു യേശുക്രിസ്തു തന്റെ വിശ്വസ്ത ശിഷ്യനായ പത്രോസിന്, തന്റെ സഭ സ്ഥാപിച്ചുകൊണ്ട് സഭയ്ക്കുവേണ്ടി കൊടുത്ത പാറപോലെയുള്ള ഉറപ്പ്.

പക്ഷേ, നിര്‍ഭാഗ്യമെന്നു പറയട്ടെ, ഇന്നു കാണുന്നത് നരകവാതിലോ പിശാചോ പോയിട്ട് ചേരയോ നീര്‍ക്കോലിയോ പോലുമല്ല വെറും ഇന്നലെ പെയ്ത മഴയ്ക്ക് ഇന്നു കൊഴുത്ത ഞാഞ്ഞൂലുകള്‍ നിരന്തരം അലട്ടിയും വിരട്ടിയും ഇടയ്ക്കിടെ കൊതുപ്പിച്ചും അടിയ്ക്കടി കൊടുത്തുകൊണ്ടിരുന്ന നക്കാപ്പിച്ച മുടക്കിയും അഥവാ മുടക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയും ശുദ്ധമാനപള്ളിയ്ക്ക് പണി കൊടുക്കുന്നതാണ്.

കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം ഒരു ഞാഞ്ഞൂലൊരു പണി കൊടുക്കുന്നത് വലിയൊരു കാര്യമൊന്നും അല്ല, വന്‍ കോട്ടയ്ക്കിട്ട് വെച്ചിഞ്ഞാകൊണ്ട് എറിയുന്നതിന് തുല്യം അത്രമാത്രം.

പക്ഷെ, ഇവിടെ സംഗതിയുടെ കിടപ്പ് ഞെട്ടിപ്പിയ്ക്കുന്നത് എന്നു മാത്രമല്ല അപഹാസ്യം കൂടിയായിത്തീരുന്നു. ഈ ഞാഞ്ഞൂലാക്രമണം പത്രോസ് എന്ന പാറമേല്‍ പണിത പള്ളിയെ കൊടും കാറ്റില്‍പ്പെട്ട വടവൃക്ഷം എന്ന പോലെ ഉലക്കുന്നു, അതില്‍ ആനയുടെ നിറുകയില്‍ ഉറുമ്പു കയറിയ അവസ്ഥ സൃഷ്ടിക്കുന്നു. കോട്ടയം രൂപത നിർബാധം തുടരുന്ന, തികച്ചും മ്ലേച്ചവും അപഹാസ്യവും ആയ, ജാതിവ്യവസ്ഥയും (racism) സ്വജാതി വിവാഹനിഷ്ഠയും (endogamy) സഭയുടെ ഈ ദുരവസ്ഥ നിരുപാധികം തെളിയിക്കുന്നു.

ഒരു ഞാഞ്ഞൂല് തലപൊക്കുമ്പോള്‍ തളരുകയും തലകുനിച്ച് മുട്ടുമടക്കുകയും ചെയ്യുന്ന കൊമ്പന്‍ എങ്ങനെ ഗജവീരനാകും? ക്രിസ്തുദര്‍ശനമായ മനുഷ്യാവകാശത്തെയും, സാമൂഹിക നീതിയേയും ടി ഞാഞ്ഞൂലുകള്‍ വെല്ലുവിളിക്കുമ്പോള്‍ അവരെ ഭയപ്പെട്ട് അതിനെ 'സെന്റിമെന്റല്‍ ഇഷ്യു' എന്ന ഓമനപേരിട്ട്, തടസ്സം ഇല്ലാതെ അധികാരത്തിന്റെ പൂമേടസുഖം പ്രവഹിക്കാന്‍ കുതന്ത്രം മെനയുന്ന സീറോമലബാര്‍ സഭാനേതൃത്വം എങ്ങനെ ശ്ലൈഹികം ആകും ? വന്യമൃഗങ്ങള്‍ക്കിരയായി വിറകുതീയില്‍ വെണ്ണീറായി തിളച്ച എണ്ണയില്‍ വെന്തുമരിച്ചു ക്രിസ്തുദര്‍ശനം സാക്ഷാത്കരിയ്ക്കാന്‍ ആഹൂതി ചെയ്യപ്പെട്ട ആദിമക്രൈസ്തവ രക്തസാക്ഷികളുടെ സ്ഥാനത്ത് അരമന സുഖലോലുപതയുടെ അനര്‍ഗള പ്രവാഹത്തിന് അല്‍പമായി ഉണ്ടാകാവുന്ന ആഘാതത്തെ ഭയന്ന് വെറും ഞാഞ്ഞൂല്‍ തലപൊക്കുമ്പോള്‍ തലതാഴ്ത്തുന്ന സഭാനേതൃത്വം വിശ്വാസസംരക്ഷകര്‍ പോയിട്ട് വിശ്വാസികള്‍ പോലും ആകുന്നതെങ്ങനെ?. തടി പിടിച്ച് ശീലമില്ലാത്ത, ഉത്സവ എഴുന്നള്ളത്തുകളില്‍ വരവേല്‍പ്പിന് നിന്നുകൊടുത്ത് മാത്രം ശീലമുള്ള, സഹനം എന്തെന്നറിഞ്ഞിട്ടില്ലാത്ത, ആനകള്‍ ഒരു ഞാഞ്ഞൂല്‍ തോണ്ടിയാലും വിരളും.

മേല്‍പട്ടക്കാരന്‍ ഉള്‍പ്പെടെ എല്ലാ മേലധികാരികള്‍ക്കുമായി നിശ്ചയിച്ചിരിക്കുന്ന ഇരിപ്പടം, സിംഹാസനം. അധികാരം ഒരു സിംഹം ആകയാല്‍ അതുള്ളവന്റെ ആസനം ഉറപ്പിക്കുന്ന ഇടം സിംഹാസനം, എന്ന് വിവക്ഷ. ഒരു 'അടിച്ചുമാറ്റല്‍' പ്രക്രീയയിലൂടെയും അധികാരരാഷ്ട്രീയ 'കുട്ടകളിലൂടെയുമേ' എല്ലാവരും ടി സിംഹാസനം സ്വന്തമാക്കാറുള്ളു. കൊടിതോരണങ്ങളും മുത്തുകുടകളും നെറ്റിപ്പട്ടം കെട്ടിയ കൊമ്പനാനകളുടെ അകമ്പടിയും തരുണീമണികളുടെ താലപ്പൊലിയും വെഞ്ചാമരം വീശി വീഥിവിഴുങ്ങി ആവേശം അലയടിക്കുന്ന ഘോഷയാത്രയും അവയുടെയെല്ലാം ശ്രദ്ധാകേന്ദ്രവും പ്രചോദനഹേതുവുമായി, അനര്‍ത്ഥങ്ങള്‍ ഇല്ലാതെ അന്ത്യംവരെ ആസ്വദിച്ചനുഭവിച്ച് അടിച്ച് പൊളിച്ച് അവസാനം സിംഹാസന ഉപവിഷ്ടര്‍ക്കുള്ള 'ഇമ്മ്യൂണിറ്റി' ആനുകൂല്യത്തിന്റെ മറവില്‍ നിത്യരക്ഷകൂടി സ്വന്തമാകുന്ന ഒരു 'തുരങ്കദൃശ്യം' തലയ്ക്കു പിടിച്ചാണ് ടി സിംഹാസനം അടിച്ചുമാറ്റി 'സിംഹ ആസനം' അതില്‍ കയറിപറ്റുന്നത്. (ക്രിസ്തു ദര്‍ശനം, കാലത്തിന്റെ തികവില്‍, സിംഹാസന ആരോഹണത്തിനുള്ള ചവിട്ടുപടിയും ഉപവിഷ്ടര്‍ക്ക് ഒരു ഫുട്ട്‌റെസ്റ്റ്ആയും പരിണമിച്ചു).

അധികാരത്തിന്റെ സംരക്ഷണയില്‍ ആദര്‍ശം കുറുക്കന്‍ സംരക്ഷിക്കുന്ന കോഴിക്ക് തുല്യം.

അധികാര ലഹരിയോടുള്ള മാനസിക അടിമത്തം മൂലം ആണ് കത്തോലിക്കാസഭ ഉരുണ്ടുകളിച്ചും അന്യോന്യം പഴിചാരിയും 'സ്വജാതി വിവാഹനിഷ്ഠ' എന്ന ദുരാചാരത്തെ സഭയില്‍ വെച്ചുപുലര്‍ത്തുന്നത്.

നയതന്ത്രവും വിട്ടുവീഴ്ചയും അനുരഞ്ജനവും സഹിഷ്ണുതയും സന്ധി സംഭാഷണവും നീക്കുപോക്കും ഒന്നും ആദര്‍ശത്തെ സംരക്ഷിക്കുന്നില്ല. മറിച്ച് ഇവയില്‍നിന്നെല്ലാം ഉരിത്തിരിയുന്ന ഒത്തുതീര്‍പ്പ്, പാലില്‍ വെള്ളം ചേര്‍ത്ത്, ഗുണമേന്മയുള്ളത് ഉള്ളില്‍ ചെന്നാല്‍ മനം മറിയുന്ന ഞാഞ്ഞൂലുകള്‍ക്ക്, ദഹനയോഗ്യം ആക്കിതീര്‍ക്കുന്നു. അതോടൊപ്പം അധികാരം ഉറപ്പിക്കാന്‍ മേല്‍പ്പറഞ്ഞ നയതന്ത്രം തുടങ്ങിയ അവസരവാദകൗശലങ്ങള്‍ അങ്ങേയറ്റം പ്രയോജനപ്പെടുകയും ചെയ്യുന്നു. ആദര്‍ശം ഒരിക്കലും ഒരു കാരണവശാലും വിട്ടുവീഴ്ചക്ക് അധീനമാകുന്ന ഒന്നല്ല. സന്ധിസംഭാഷണത്തിന്റെയും നീക്കുപോക്കുകളുടെയും ഉറവിടം ആദ്ധ്യാത്മികതയല്ല, അധികാരരാഷ്ട്രീയമാണ്. സ്വജാതി വിവാഹനിഷ്ഠയുടെ പേരില്‍ കത്തോലിക്കാസഭയില്‍ നടക്കുന്ന വിലപേശലും ഒത്തുതീര്‍പ്പുകളും സഭയിലെ പ്രസ്തുത അപഹാസ്യമായ അധികാര രാഷ്ട്രീയത്തിന്റെ അതിപ്രസരം അനാവരണം ചെയ്യുന്നു.

'സ്വജാതി-വിവാഹനിഷ്ഠാദുരാചാരം' അനീതി, അക്രൈസ്തവീയത, ധര്‍മ്മച്യുതി, തുടങ്ങി അനേകം തിന്മകളുടെ ഒരു സമാഹാരമാണ്. ഈ വസ്തുത കത്തോലിക്കാസഭ തിരിച്ചറിയുന്നു. സഭയുടെ വിവിധ നേതൃ‌നിരകളില്‍ നിന്ന് നിരന്തരം പുറത്തുവരുന്ന ഈ തിന്മയോടുള്ള എതിര്‍പ്പും പ്രതികരണവും കോട്ടയം അതിരൂപതാനേതൃത്വത്തിന്റെ തിരിച്ചാക്രമണപരമ്പരയും പ്രസ്തുത തിരിച്ചറിവ് അടിവരയിട്ട് സാക്ഷ്യപെടുത്തുന്നു.

കത്തോലിക്കാസഭയില്‍ സ്വജാതി വിവാഹനിഷ്ട എന്ന ദുരാചാരം ഇന്നും സംരക്ഷിച്ച് നിലനിര്‍ത്തി പോരുന്നതിനു കാരണം അധികാരരാഷ്ട്രീയം എന്ന മാനുഷിക ബലഹീനതയാണ്, അല്ലാതെ ആദര്‍ശമല്ല. ഇതാണ് 'ഇന്‍ഫറെന്‍സ്' എന്ന തര്‍ക്കശാസ്ത്ര തത്ത്വം ഇവിടെ എത്തിചേരുന്ന നിഗൂഢ സത്യം.

സ്വാതീകതയല്ല സമ്മര്‍ദ്ദമാണ് കത്തോലിക്കാസഭയുടെ സ്വവര്‍ഗ്ഗ വിവാഹനിഷ്ഠാദുരാചാരത്തെ നിരോധിക്കാനുള്ള കടമയേയും ആഗ്രഹത്തെയും അടിച്ചമര്‍ത്തുന്നത്. ഈ സമ്മര്‍ദ്ദത്തിന്റെ ഉറവിടം അന്യതാ പരമാര്‍ശിച്ച ഞാഞ്ഞൂലുകളും അവരുടെ ഉപബോധമനസ്സില്‍ പുതച്ചുമൂടി കിടക്കുന്ന 'പ്രാഞ്ചിയേട്ടന്‍ സിന്‍ഡ്രവും' ആണ്. കുട്ടകളിയാണ് അവരുടെ സമ്മര്‍ദ്ദതന്ത്രം.

(ഈ കുട്ടകളികള്‍ ഒരു തുടര്‍കഥയും പരമ്പരയും ആണെങ്കിലും അത് അതിന്റെ പരിപൂര്‍ണ്ണതയില്‍, ഒരു തട്ടുപൊളിയന്‍ കുട്ടകളി അരങ്ങുകലക്കി അരങ്ങേറിയത് മാര്‍ മൂലക്കാട്ട് പിതാവ് കുറേ നാളുകള്‍ക്കു മുമ്പ് തെള്ളകം ചൈതന്യയില്‍ വിളിച്ചുകൂട്ടിയ ഒരു വിശദീകരണ യോഗത്തില്‍ വെച്ചാണ്).

കൗപീനം വിറ്റ് ഉപജീവനം നടത്തുന്ന കൗപീനവ്യാപാരി കൗപീനത്തില്‍ നിന്നുള്ള മാറ്റത്തെ എതിര്‍ക്കുന്നു. അതിനെ നിലനിര്‍ത്തി തന്റെ സ്ഥാപിത താല്പര്യം സംരക്ഷിക്കാന്‍ അവന്‍ കൗപീനമാഹാത്മ്യം പാടിപുകഴ്ത്തും, കൗപീന പാരമ്പര്യം പവിത്രീകരിക്കും, അതിന്റെ പൈതൃകമൂല്യം പര്‍വ്വതീകരിക്കും, ഒപ്പം തന്ത്രപൂര്‍വ്വം ഉപജീവനം എന്നതിനെ ഉറക്കിക്കിടത്തും.

ഇന്നിന്റെ സാംസ്‌കാരിക, പ്രബുദ്ധത നിലവാരത്തില്‍ കൗപീനസമാനമായ ക്‌നാനായ സമുദായത്തിന്റെ സ്വജാതി വിവാഹനിഷ്ഠ ദുരാചാരം തികച്ചും, ചിലരുടെ, മ്ലേഛമായ സ്ഥാപിത താല്പര്യസംരക്ഷണത്തിനു വേണ്ടി 'പരിപാവന പാരമ്പര്യമായി', 'പരമോന്നത പൈതൃകമായി'.

കക്ഷിരാഷ്ട്രീയം, വ്യവസായം, വിദ്യഭ്യാസം, ഉദ്യോഗം, ഉന്നതപദവി തുടങ്ങിയ വേദികളില്‍ സാധാരണമല്ലാത്ത ശേഷിയും ശേമുഷിയും സ്വന്തം വിജയത്തിലൂടെ തെളിയിച്ച കൂര്‍മ്മബുദ്ധികളും കുശാഗ്രബുദ്ധികളുമായ സമുദായപ്രമുഖരാണ് പ്രസ്തുത തട്ടുപൊളിയന്‍ കുട്ടകളിയിലെയും മറ്റ് സമാന കുട്ടകളിയിലെയും സാങ്കേതിക സഹായികള്‍ മുതല്‍ രചന, സംഭാഷണം, സംവിധാനം തുടങ്ങി അവതരണം വരെ ആവിഷ്‌കരിച്ച് അംഗീകാരം അഥവാ ജനശ്രദ്ധ എന്ന സ്ഥാപിത താല്പര്യം നേടിയെടുക്കുന്ന വീരന്‍മാര്‍.

വീടുകളില്‍ പാല് എത്തിച്ചു കൊടുക്കുന്ന ഒരു പാല് വിതരണക്കാരന്‍ താന്‍ സ്ഥിരമായി അളന്നു കൊടുക്കാന്‍ ഉപയോഗിച്ചിരുന്ന കുപ്പി എവിടെയോ വെച്ച് മറന്നുപോയി. വെറും രണ്ടുരൂപ വിലയുള്ള ടി കുപ്പിയുടെ പേരില്‍ അയാള്‍ അതീവ ദു:ഖിതനായി. കുപ്പി അന്വേഷിച്ച് എല്ലാ വീടുകളിലും പലവട്ടം കയറിയിറങ്ങി. അന്വേഷണം അസഹ്യമായപ്പോള്‍ പലരും അവരുടെ സ്വന്തം കുപ്പികള്‍ പാല്‍ക്കാരന് വെറുതെ കൊടുക്കുവാന്‍ തയ്യാറായി. എങ്കിലും പാല്‍ക്കാരന്റെ നഷ്ടബോധത്തില്‍ യാതൊരു ശമനവും ഉണ്ടായില്ല. പാല്‍ക്കാരന്റെ പെരുമാറ്റത്തില്‍ അപക്വത ആരോപിച്ചവരോട് ടി കുപ്പി തന്റെ ഭാഗ്യസൂത്രം ആയിരുന്നു എന്ന് ന്യായീകരിച്ച് പാല്‍ക്കാരന്‍ രക്ഷപ്പെട്ടു. എങ്കിലും നഷ്ടബോധം അസഹ്യമായപ്പോള്‍ പാല്‍ക്കാരന്‍ തന്റെ തീരാദു:ഖം ഒരു ബലഹീനനിമിഷത്തില്‍ തന്റെ ജീവിതപങ്കാളിയുമായി പങ്കുവെച്ചു; "ആ കുപ്പി നിറയാന്‍ ഒരു 50 മില്ലി കുറച്ചു മതിയായിരുന്നു." പറഞ്ഞു വന്നത് മറ്റൊന്നുമല്ല, അര്‍ഹത ഇല്ലാത്ത ഒന്നിന് അമിത പ്രാധാന്യം കൊടുക്കുന്നത്, ഒരു മന്ദബുദ്ധി അല്ലെങ്കില്‍, അതിനു കാരണം, മറച്ചുവെച്ച സ്ഥാപിത താല്പര്യം ആണ്. അത് ഉറപ്പ്.

അറപ്പ് തോന്നിപ്പിക്കുന്ന ഒരു ദുരാചാരത്തിന് അനര്‍ഹമായ പ്രാധാന്യം കൊടുക്കുന്നതിന്റെ പ്രേരകശക്തി, ഒളിഞ്ഞ് നിറഞ്ഞ് തുളുമ്പി നില്‍ക്കുന്നത് സ്ഥാപിതതാല്പര്യം അല്ലെങ്കില്‍ മാനസിക അടമത്തം.

അല്‍പ്പം ആഴത്തില്‍ കുഴിച്ചാല്‍ അധികാരരാഷ്ട്രീയവും അറിയപ്പെടുന്നതിനുള്ള ആര്‍ത്തിയുമാണ് പ്രസ്തുത സ്ഥാപിതതാല്പര്യങ്ങളുടെ പ്രസരണ സ്രോതസ്സ് എന്ന് കണ്ടെത്താന്‍ കഴിയും. അണികളാണ് അധികാര രാഷ്ട്രീയത്തിന്റെ ആണിക്കല്ല്. ഒരു സമുദായ സംവിധാനത്തില്‍ അന്തര്‍ലീനമായ ഈ 'അണി'ശക്തി മലമുകളില്‍ വീണ മഴവെള്ളം പോലെ പല ദിശകളിലായി ഒലിച്ചുപോയി, ഉപയോഗിക്കപ്പെടാതെ, വെറും പാഴായി പോകുന്നു.

ഈ പ്രതിഭാസത്തെ ഒരു ശക്തിസ്രോതസ്സായ സംഭരണി - അണക്കെട്ട് - അഥവാ 'അണി' ബാങ്ക് ആക്കി മാറ്റി എടുക്കുന്ന പ്രക്രീയയാണ് ജനസംഘാടനം (mob mobilization). സമൂഹങ്ങളില്‍ ഉടലെടുക്കുന്ന നീതിനിഷേധം, അവകാശലംഘനം, വൈകാരികപീഠനം തുടങ്ങിയ വൈകാരിക വിഷയങ്ങളുടെ സാന്നിദ്ധ്യം ടി സംഘടനാപ്രക്രിയയുടെ പ്രേരകശക്തി ആയിതീരുന്നു.

നിര്‍ഭാഗ്യവശാല്‍, പ്രസ്തുത സംഘാടനപ്രക്രീയ 'പൊറുക്കാന്‍ തേച്ചത് പാണ്ടായി തീരുന്ന' ഒരു ദുരവസ്ഥയ്ക്ക് കാരണമാകുന്നു. എന്തെന്നാല്‍, തത്വദീക്ഷ ഇല്ലാത്ത നേതൃത്വവും അതിൻറെ ചരടുവലിക്കനുസരിച്ച് ചാഞ്ചാടുന്ന 'അണി'കളും ഒന്നാകുമ്പോൾ നാശോന്മുഖം ആയ ഒരു ജനശക്തി (mob) സംജാതമാകുന്നു. അപ്രകാരമുള്ള ഒരു സ്ഥിതിവിശേഷം ഇന്ന് കോട്ടയം രൂപതയിലും ക്നാനായ സമുദായത്തിലും രൂപംകൊണ്ടിരിക്കുന്നു. വരട്ടുന്യായങ്ങൾ കൊണ്ട് വളച്ചൊടിച്ചും ഉരുണ്ടുകളിച്ചും ഈ പൈശാചിക ആക്രമണത്തിൽ നിന്നും ഓടി ഒളിക്കുകയാണ് സഭാനേതൃത്വം.

കൂട്ടായ്മാബോധം അഥവാ 'വര്‍ഗ്ഗബോധം' എന്ന മനക്കണ്ണിനെ മറയ്ക്കുന്ന വൈകാരിക തിമിരബാധ കൂട്ടായ്മകളുടെ നീതിബോധത്തെ നിര്‍വീര്യമാക്കി അത് നേരിടുന്ന വെല്ലുവിളികള്‍ രൂപപ്പെടുത്തുന്ന കെട്ടുറപ്പും അര്‍പ്പണമനസ്സും ആക്രമണാസക്തി പെരുപ്പിക്കുന്നു. അംഗീകാരവും അധികാരപൊങ്ങച്ചവും തലക്കുപിടിച്ച സമൂഹത്തിലെ 'കൗടല്ല്യ വര്‍ഗ്ഗം' (മാക്ക്യവല്യന്‍മാര്‍) ഈ പൊതുജന ബലഹീനതയെ ചൂക്ഷണോപാധിയാക്കി അവരുടെ സ്ഥാപിതതാല്പര്യം സാക്ഷാത്ക്കരിച്ചെടുക്കുന്ന ഒരു പ്രവണത സമൂഹത്തില്‍ നിലനില്‍ക്കുന്നു. അതിനായി അവര്‍ 'സ്വജാതി വിവാഹനിഷ്ഠ' പോലുള്ള ദുരാചാരങ്ങളെ പാരമ്പര്യം എന്ന കാക്കപ്പൊന്ന് പൂശി (അന്യതാ പരമാര്‍ശിച്ച അമിത പ്രാധാന്യം) അതിന്റെ വിലക്കിനെ നീതിനിഷേധവും അവകാശലംഘനവും ആയി ചിത്രീകരിച്ച്, പൊലിപ്പിച്ച്, പെരുപ്പിച്ച്, ധര്‍മ്മരോഷം ഊതികത്തിച്ച്, സംഘടിച്ച് സന്ധിയില്ലാസമരം ചെയ്ത് സംരക്ഷിക്കേണ്ട ഒരു അസുലഭ പൈതൃകവും ധാര്‍മ്മികമൂല്യവും ആക്കിതീര്‍ക്കുന്നു. (കാക്കപൊന്ന് പൂശിയ സുവര്‍ണ്ണ തളികയില്‍ രുചിഗന്ധ-വന്ധ്യത ബാധിച്ചവന് അമേധ്യം അമൃതിന് തുല്യം.)

സംഘാടനവും സമരവും നേതാക്കന്‍മാരെ ജനിപ്പിക്കുന്നു. ഒരു കൂട്ടായ്മയുടെ ഉപബോധമനസ്സില്‍ കുടുങ്ങിപോകുന്ന വിശ്വാസ ആചാരങ്ങളെ അവ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ആയാലും ചോദ്യം ചെയ്യുകയോ നിരോധിക്കുകയോ ചെയ്താല്‍ പ്രസ്തുത കൂട്ടായമയുടെ കൂട്ടായ മനസ്സില്‍ അത് അതൃപ്തിയും അസ്വീകാരിതയും മുളയെടുക്കുന്നിതിന് കാരണമാകുന്നു. മാനസിക അടിമത്തം എന്ന മാനസിക ക്രമക്കേടായി മനുഷ്യമനസ്സില്‍ ആഴത്തില്‍ വേരിറക്കി ആധിപത്യം ഉറപ്പിക്കുന്ന വിശ്വാസാചാരങ്ങളുടെ അന്തര്‍ലീന വാസനയാണ് പ്രസ്തുത അതൃപ്തി, അസ്വീകാരികത, ആക്രമണം മുതലായവകളുടെ ഉറവിടം.

പ്രസ്തുത മുളയെ അനീതി, പീഡനം, മഹത്തായ പാരമ്പര്യത്തിന്റെ ഹീനമായ അവഹേളനം തുടങ്ങിയ ആരോപണങ്ങളുടെ വളവും വെള്ളവും വാരികോരി കൊടുത്ത് വാനോളം വളര്‍ത്തുന്നു; സമുദായത്തെ മുഴുവന്‍ അതു വിഴുങ്ങുന്നു.

ഈ വളര്‍ത്തി വലുതാക്കല്‍, പെരുപ്പിയ്ക്കല്‍ പ്രക്രീയയില്‍, മറ്റൊരു രീതിയില്‍ വളര്‍ന്ന് വലുതാകുകയും കൊഴുത്ത് മെഴുക്കുകയും ചെയ്യുന്നത് അതിന് ഉപായം നെയ്യുന്ന - കരുക്കള്‍ നീക്കുന്ന - അതിന്റെ ഉപജ്ഞാതാക്കളാണ്. ഇവര്‍ പേറ്റിക്കൊഴിച്ച്, പലവട്ടം അരിച്ച് കണ്ടെത്തുന്ന കടുകുമണി വലിപ്പമുള്ള അനീതിയെ പൊടിച്ച് പാകപ്പെടുത്തി കണക്കില്ലാതെ കാപട്യത്തിന്റെ 'യീസ്റ്' ചേര്‍ത്ത് പുളിമാവ് ആക്കി മാറ്റുന്നു.

'യൂണിവേഴ്‌സി ക്രിസ്ത്യാനി' എന്ന ചാക്രികലേഖനം അനുശാസിക്കുന്നത് ജാതി മാറി കെട്ടുന്നവരെ രൂപതയ്ക്ക് പുറത്താക്കണം എന്നാണ് എങ്കില്‍ (അപ്രകാരം അല്ല എന്നുള്ളതാണ് സത്യം) വിശുദ്ധ പത്താം പീയുസിന്റെ അനുശാസനം വിജാതി വിവാഹിതരെ ഏറ്റവും ഗുരുതരമായ മഹാപാപികള്‍ക്ക് വിധിച്ചിരിക്കുന്ന മഹറോന് വിധേയം ആക്കുകയാണ്. കാരണം പ്രസ്തുത പുറത്താക്കല്‍ ശിക്ഷയിലൂടെ അവര്‍ കൂദാശ സ്വീകരണത്തിനും തദ്വാരാ ദൈവവരപ്രസാദത്തിനും അനര്‍ഹരായ, നിത്യനരകാഗ്നിക്ക് വിധിക്കപ്പെട്ടവരായിതീരുന്നു. എന്തെന്നാല്‍ സ്വജാതി വിവാഹനിഷ്ഠ എന്ന ദുരാചാരത്തെ നിരസിച്ചു എന്ന കാരണത്താല്‍ രൂപതയ്ക്ക് പുറത്താക്കപ്പെടുന്ന ഈ 'അണ്‍ടച്ചബ്ള്‍സിന്' നിത്യസൗഭാഗ്യവും അതിനുള്ള വരപ്രസാദവും ലഭിക്കുവാന്‍ അവശ്യം അനുഷ്ഠിച്ചിരിക്കേണ്ട കൂദാശകള്‍ സ്വീകരിക്കുവാന്‍ ആവശ്യമായ ഒരു ഇടവക സംവിധാനം ഈ പുറത്താക്കല്‍ പ്രക്രീയയിലുടെ നിരുപാധികം നിക്ഷേധിക്കപ്പെടുന്നു. അതോടൊപ്പം കത്തോലിക്കാസഭയുടെ സദാചാര വ്യവസ്ഥകളേയോ മൂല്യങ്ങളേയോ അനുഷ്ഠാനചട്ടങ്ങളേയോ ഒരു രീതിയിലും ലംഘിക്കാത്ത ഇവരെ രുപതയ്ക്കും തന്‍മൂലം സഭയ്ക്കും പുറത്താക്കണം എന്ന് പ്രഖ്യാപിച്ച വിശുദ്ധന്‍ 'നിഷ്‌കളങ്കരെ വിധിക്കരുത്' എന്ന ക്രിസ്തു ബോധനത്തെ നിന്ദിക്കുകകൂടി ചെയ്തിരിക്കുന്നു ഈ പ്രഖ്യാപനത്തിലൂടെ. (ഈ ചാക്രികലേഖനപ്രകാരം കോട്ടയം രൂപതയുടെ 
സ്വജാതി വിവാഹനിഷ്ട ലംഘിക്കുന്നവർ രൂപതക്ക്‌ - രൂപതക്ക്മാത്രം - പുറത്താക്കപ്പെടെണ്ടവർ ആണെങ്കിൽ അവരുടെ കൌദാശിക നിർവ്വഹണത്തിനായി മറ്റൊരു രൂപതാ സംവിധാനം അനിർവാര്യം എങ്കിലും നിയമ ബന്ധിതമായി പ്രസ്തുത ചാക്രികലേഖനം അത് ഉറപ്പുവരുത്തുന്നില്ല. ഈ നിശബ്ദതയുടെ വ്യാഖ്യാനം രണ്ടാണ്‌: (1) ടി പുറത്താക്കൽ നടപടി സ്വജതി വിവഹനിഷ്ടയുടെ ലംഘനത്തിനുള്ള മഹറോൻ ശിക്ഷയായി പ്രസ്തുത ചാക്രിക ലേഖനം കരുതിയിരുന്നു. (2) ടി ചാക്രീകലേഖനം തെക്കുംഭാഗ സമുദായത്തിൻറെ' സ്വൊജാതി വിവാഹനിഷ്ട ലംഘനത്തിന്' ഒരു പുറത്താക്കൽ നടപടി പ്രതീക്ഷിച്ചിരുന്നില്ല, ആഗ്രഹിച്ചിരുന്നില്ല).

മിശിഹ സ്ഥാപിച്ച പ്രസ്താനത്തിന്റെ 'കാണപ്പെട്ട തലവന്‍' പ്രതിനിധീകരിക്കുന്നത് ഒരു ഇടയനെ ആണ്. ആ ഇടയന്‍, താന്‍ ഇടയനാണെന്നും തന്നോടൊപ്പം ഉള്ള തൊണ്ണൂറ്റൊന്‍പതിനേയും വിട്ടിട്ട് കാണാതെപോയ ഒന്നിനെ തേടി പോകുന്ന നല്ല ഇടയനാണ് എന്നും പഠിപ്പിച്ചു. ആ ഇടയന്റെ വേഷം കെട്ടിയ പത്താം പീയൂസ് മാര്‍പാപ്പ തന്റെ 'യൂണിവേഴ്‌സി ക്രിസ്ത്യാനി'യിലൂടെ (മാർ മാകീലും കോട്ടയം രൂപതയും കൊടുക്കുന്ന (ദുർ)വ്യാഖ്യാനം അനുസരിച്ച്) കാണാതെപോയ ആടിനെ തേടി പോകുന്നില്ല എന്നുമാത്രമല്ല, തന്നോടൊപ്പം കൂടെയുള്ള തന്റെ പൈതൃക സുരക്ഷിതത്വത്തില്‍ വിശ്വസിച്ച് തന്നോട് ചേര്‍ന്ന് മുട്ടിഉരുമ്മി ചൂടുപറ്റി നിന്ന കളങ്കമില്ലാത്ത ആടുകളെ തന്റെ ആത്മീയസുരക്ഷിത വലയത്തില്‍നിന്ന് അടിച്ചോടിക്കുന്ന ക്രൂരതയെ സാധൂകരിക്കുന്നു.

കോട്ടയം അതിരൂപത നടപ്പിലാക്കുന്ന സ്വജാതി വിവാഹനിഷ്ഠ സമ്പ്രദായം ക്രിസ്തുദര്‍ശനത്തിന്റെ പ്രകടമായ ലംഘനമാണ് എന്ന് സുവിശേഷവചനം സാക്ഷ്യപ്പെടുത്തുന്നു. 'മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അപ്രകാരം നിങ്ങള്‍ അവരോടും പെരുമാറുക' (മത്തായി 7.12). മറ്റു രൂപതാംഗങ്ങള്‍ ഒരു കാരണവശാലും കോട്ടയം രൂപതയില്‍ ചേരുവാന്‍ ക്‌നാനായ സമുദായവും സഭാനേതൃത്വവും ആഗ്രഹിക്കുന്നില്ല, അനുവദിക്കുന്നില്ല. എന്നാല്‍ മറിച്ച് കോട്ടയം രൂപത അതിന്റെ സ്വജാതി വിവാഹനിഷ്ഠപ്രകാരം അവലംബിച്ചിരിക്കുന്ന പുറത്താക്കല്‍ ശിക്ഷയിലെ ഇരകളെ മറ്റുള്ള രൂപതകള്‍ സ്വീകരിച്ചിരിക്കണം എന്നത് കോട്ടയം രൂപതാ മേലധികാരിയുടെ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ആവശ്യവും ആണ്. കാരണം സ്വജാതി വിവാഹനിഷ്ഠ ലംഘിക്കുന്നവര്‍ അവര്‍ക്ക് അവശ്യം അനുഷ്ഠിച്ചിരിക്കേണ്ട മതാനുഷ്ഠാനങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമായ ഇടവക സംവിധാനം നിക്ഷേധിക്കത്തക്ക ഒരു തെറ്റും ചെയ്യുന്നില്ല. എങ്കിലും കോട്ടയം രൂപത അത് അവര്‍ക്ക് നിക്ഷേധിക്കുന്നു. ഈ അനീതിയുടെ ദുരന്തഫലം നിര്‍വീര്യമാക്കുവാന്‍ മറ്റു രൂപതകള്‍ പ്രസ്തുത ദുരാചാരത്തിന്റെ ഇരകളെ നിര്‍ബന്ധമായും സ്വീകരിച്ചിരിക്കണം. (അയല്‍വക്കകാരന്റെ വയറ്റിലെ അമേധ്യംകണ്ട് പന്ന്യേ വളര്‍ത്തുന്നവര്‍ പരപീഠകള്‍ ആണ് അല്ലാതെ പാരമ്പര്യത്തിന്റെ പരിരക്ഷകര്‍ അല്ല) എന്നാല്‍ വചനപ്രകാരമോ നിയമാനുസൃതമായോ ധാര്‍മീകമായോ അങ്ങനെ സ്വീകരിക്കുന്നതിന് അവര്‍ ബാധ്യസ്ഥരല്ല. മറിച്ച്, അങ്ങനെ സ്വീകരിച്ചാല്‍ അത് ക്രിസ്തു പഠിപ്പിച്ച മഹത്തായ ഒരു തത്വത്തിന്റെ ലംഘനം അവഗണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

കോട്ടയം അതിരൂപത മേല്‍പ്പട്ടക്കാരന് തന്റെ ഇടയത്വം സാക്ഷാത്കരിക്കാന്‍ മറ്റൊരു ഇടയന്റെ അഭയം അനിവാര്യം ആകുന്നത് ആ ഇടയന്റെ ഇടയത്വത്തിന്റെ അപൂര്‍ണ്ണതയെ സ്ഥിരീകരിക്കുന്നു. ഇടയന്റെ അപൂര്‍ണ്ണതയില്‍ തരംതാഴ്ന്ന ഒരു അര്‍ദ്ധരൂപതയ്ക്ക് സമ്മര്‍ദ്ദത്തിന് വഴങ്ങി അതിരൂപത പൊങ്ങച്ചത്തിന്റെ അംഗീകാരം കൊടുത്ത കത്തോലിക്കാസഭ (ഭാരതീയ തര്‍ക്കശാസ്ത്രത്തിലെ സ്താലി പുലാകം ന്യായപ്രകാരം) അത് കൊടുക്കുന്ന അംഗീകാരങ്ങളുടെയും സ്ഥാനമാനങ്ങളുടെയും പൊള്ളത്തരവും അതില്‍ നിറഞ്ഞുനില്‍ക്കുന്ന ഭൗതീക അധികാരത്തിന്റെ സ്വതസിദ്ധമായ നയതന്ത്ര രാഷ്ട്രീയവും സര്‍വ്വോപരി അതിന്റെ ആധ്യാത്മിക ശുഷ്‌കത്വവും വെളിപെടുത്തുന്നു.

വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു എന്ന് കത്തോലിക്കാസഭ പഠിപ്പിക്കുമ്പോള്‍ ഒരു വൈവാഹിക കൂദാശയിലെ ഭാര്യാഭര്‍ത്താക്കന്‍മാരെ ദൈവം യോജിപ്പിച്ചത് (മര്‍ക്കോസ് 10.7) എന്ന് സുവിശേഷം പ്രഘോഷിക്കുന്നു. ഇതേ വിവാഹത്തെ അശുദ്ധമെന്നും അസ്വീകാര്യമെന്നും ക്‌നാനായസഭ നേതൃത്വം വിധിക്കുന്നു. ദൈവനിശ്ചയത്തെ നിരസ്സിക്കുന്നു.

പൊങ്ങച്ചം തലയ്ക്കു പിടിയ്ക്കുമ്പോള്‍ വിളിച്ചുപറയുന്ന വിഢിത്തങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ മലര്‍ന്നുകിടന്നു തുപ്പുന്ന ഫലം ചെയ്യും. ക്‌നാനായ സമുദായം പരമ്പരാഗതമായി പാലിച്ച് പോരുന്ന സ്വജാതി വിവാഹനിഷ്ഠയും, തന്മൂലം രക്തശുദ്ധിയും കലര്‍പ്പില്ലാത്ത വര്‍ഗ്ഗതനിമയും അവകാശപ്പെടുമ്പോള്‍ അതിനെ ഒരു രീതിയിലും സാധൂകരിക്കുന്നതല്ല സമുദായാംഗങ്ങളുടെ ബാഹ്യരൂപത്തില്‍ വ്യാപകമായി പ്രകടമാകുന്ന ശരീരാവയവങ്ങളുടെ ആകൃതിയും ഘടനയും. ഏതാണ്ട് രണ്ടു ലക്ഷത്തില്‍ പരം വരുന്ന ക്‌നാനായസമുദായ അംഗങ്ങളില്‍ പിഗ്മികളും കാപ്പിരികളും പോളിന്യേഷനും ആസ്ട്രളോയിഡുകളും മൂറും ജോനകനും തുടങ്ങി ഈ ഭൂമിയിലുള്ള സകല ജാതികളുടെയും ഉപജാതികളുടെയും പൈതൃകം സംശയാതീതമായി തെളിയിക്കുന്ന മുഖഛായയും ശരീര അവയവങ്ങളും പ്രകടമാണ്. (രക്തശുദ്ധി, വര്‍ഗ്ഗതനിമ വിശ്വാസം ഒരു തികഞ്ഞ അസംബന്ധമാണ് എന്ന നരവംശശാസ്ത്ര തിരിച്ചറിവിന് ക്‌നാനായസമുദായം ഒരു ഉത്തമ തെളിവാകുന്നു).

ക്‌നാനായ സമുദായം സ്വജാതി വിവാഹനിഷ്ഠ പാലിച്ചിരുന്നില്ല എന്ന്‌ സമുദായത്തിന്റെ ഈ സങ്കരജാതിഘടന സംശയാതീതമായി തെളിയിക്കുന്നു. എങ്കിലും പ്രസ്തുത നിഷ്ഠയുടെ അനുഷ്ഠാനസ്ഥിരത ഒരു ചരിത്രയാഥാര്‍ത്ഥ്യം ആയിരുന്നു എങ്കില്‍ അത് വിവാഹം എന്ന ചടങ്ങില്‍ മാത്രം പരിമതപ്പെട്ടിരുന്നു എന്നും ക്‌നാനായസ്ത്രീകള്‍ 'നിദ്രാവിഹീനങ്ങളായ രാവുകളിലെ നിശാഗന്ധികളാ'യിരുന്നു എന്നും ഉള്ള അവഹേളനം ഈ പൊങ്ങച്ചം പുലമ്പുന്ന വീളിത്തരം ഏറ്റുപറയുകയാണ്. പല്ലിടകുത്തി മണക്കുന്നവന്‍ മണക്കുന്നത് സ്വന്തം വായിലെ ദുര്‍ഗന്ധം ആണ്.

സ്വജാതി വിവാഹനിഷ്ഠ എന്ന ദുരാചാരം നെഞ്ചിലേറ്റി മഹത്തായ ക്രിസ്തുദര്‍ശനത്തെ അതല്ലാതാക്കി അതില്‍ പിടിച്ചുനില്‍ക്കുവാന്‍ നട്ടംതിരിയുന്ന കോട്ടയം രൂപത വീണിടത്ത് കിടന്ന് വിസര്‍ജിച്ച് അതില്‍ കിടന്ന് കുട്ടകളിച്ച്, അക്രൈസ്തീവതയില്‍ നാറുകയാണ്. അതിനെ ചുമക്കുവാനുള്ള ജുഗുപ്‌സാവഹമായ ഒരു പ്രവണത സീറോമലബാര്‍ സഭാനേതൃത്വം വച്ചുപുലര്‍ത്തുന്നു. ഇവിടെ പ്രസക്തമാകുന്ന, അലംഘനീയവും അനിഷേധ്യവും ആയ, പലരും പലവട്ടം പറഞ്ഞിട്ടും ഇന്നും പുതുമയില്‍ പുലരുന്ന, നാട്ടിന്‍പുറത്തിന്റെ ഗന്ധമുള്ള, വെറും പച്ചയായ ഒരു അനശ്വരതത്ത്വം ആവര്‍ത്തിക്കുക ആണ്; 'തൂറിയവനെ ചുമന്നാല്‍ ചുമന്നവനെ നാറും.'

1 comment:

  1. ജോര്‍ജ്. ജെ. പൂഴിക്കാലയുടെ "തൂറിയവനെ ചുമന്നാല്‍ ചുമന്നവനെ നാറും" എന്ന തലക്കെട്ടുതന്നെ ഊരിചിരിക്കാനും ഊറ്റംകൊണ്ട് ചിന്തിക്കാനും ഉതകുന്നതാണ് !
    "ഒരുവന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടിയായി "എന്ന ബൈബിള്‍ വചനത്തെ കടപറിച്ചെരിയുന്നതാണ് ഈ ക്നാനായ 'വൃത്തികെട്ട രക്തവാദം' ! ഒരുവന് രക്തവാതം പിടിപെട്ടാല്‍ കഷായം കുടിക്കണം , എന്നപോലെ സമൂഹത്തിന്റെ 'അവജ്ഞ'എന്ന കൈപ്പുള്ള കഷായം കുടിപ്പിചെങ്കിലെ ക്നാനായ ളോഹകളുടെ ഈ മാനസീക രോഗം ഭേദമാകൂ!
    "ഒരുവന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടിയായി " ,എങ്കില്‍ എതുവര്‍ഗക്കാരനും നിറക്കാരനും ദേശക്കാരനും ക്രിസ്ത്യാനി ആയാല്‍ അവന്‍ "പുതിയ സൃഷ്ടിയായി",എന്നല്ലേ വരികയുള്ളൂ ..? കൂടലില്‍ പെന്തകൊസ്തുകാരുണ്ട് , അവരുടെ വിവാഹം ഒരു കത്തോലിക്കനുമായോ ഇതര ക്രിസ്തീയവിശ്വാസമുള്ളവരുമായോ പാടില്ല എന്ന് പാസ്ട്രെര്‍ വിലക്കുന്നു ! പകരം അവരെ 'ക്രിസ്തിയാനികളായി' മറ്റു പള്ളിക്കാരും ളോഹാധാരികളും കരുതുന്നുമില്ല !. എന്നതുപോലെ ഇവറ്റകളെ കത്തോലിക്കരുൽപ്പടെ സകലമാന മനുഷ്യരും 'അധമവര്‍ഗമായി' കരുതി മനസിന്റെ പടിയടച്ചാല്‍ മാത്രം മതി അസുഖം മാറാന്‍ ! ക്രിസ്തുവിനെ അറിയാത്ത പാമരന്മാര്‍ എങ്ങിനെ ക്രിസ്തിയാനിയാകും ? "ഒക്കാത്തപോട്ടില്‍ ഒരുകൊട്ടയാപ്പു"എന്ന ചൊല്ലുപോലെ വിട്ടുകള ഈ 'രക്തവാതരോഗവിവരണം' ....
    ആമ്മീന്‍ ആമീന്‍ ഞാന്‍ സത്യമായും നിങ്ങളോട് പറയുന്നു "മിശ്രവിവഹമാല്ലാതെ മറ്റൊരു പോംവഴിയും ഇതിനില്ല " അയല്‍ക്കാരനെ സ്നേഹിക്കാനാവുന്നവര്‍ (ക്രിസ്ത്യാനികള്‍) പുരോഹിതന്റെ മതം മാറി /മനം മാറി നമ്മുടെ പൂര്വപിതാക്കന്മാരുടെ സനാതന മതവുമായി "ഘര്‍ വാപ്പാസി" നടത്തി അവരുമായി വിവാഹിതരാകൂ....ക്രിസ്തു എന്നാളും വെറുക്കുന്ന പുരോഹിതനെയും അവന്റെയൊരു പറിഞ്ഞ കൂദാശയെയും മനസില്‍നിന്നും തലമുറകള്‍ കടപറിച്ചെറിയട്ടെ ...ഹല്ലെലുയ്യ .. '

    ReplyDelete