Translate

Monday, June 29, 2015

ഇന്ത്യൻ മെത്രാന്മാർ കൂട്ടരാജിയിലേയ്ക്ക്?

സക്കറിയാസ് നെടുങ്കനാൽ

റോമായിൽ കഴിഞ്ഞ വർഷം കൂടിയ പ്രത്യേക സിനഡിൽ നമ്മുടെ കൂന്തൻതൊപ്പിധാരികൾ വെറുതേ പോയി ഇരുന്നിട്ട് വെറുതേ പോന്നു. തല്ക്കാലം പോപ്പൊന്നും പരസ്യമായി പറഞ്ഞില്ല. ഈ നിഷ്ക്രിയത്വം തുടർന്നാൽ, അദ്ദേഹത്തിൻറെ സ്വരം മാറാൻ സാദ്ധ്യത ഏറെയാണ്‌. കഴിഞ്ഞതിന്റെ തുടർച്ചയും പൂർത്തീകരണവുമായി നടക്കുന്ന അടുത്ത സിനഡിനായി കൊടുത്തിരിക്കുന്ന home work ചെയ്തുതീർത്ത് അമേരിക്കയിലും യൂറോപ്പിലും മിക്ക ഏഷ്യൻ രാജ്യങ്ങളിലും ഉള്ള മെത്രാന്മാരും, ഇന്ത്യയിൽ അമരാവതി രൂപതയിലുമുള്ള ഒരേയൊരു മെത്രാനും സമഗ്രമായ ക്രിസ്തീയകുടുംബ റിപ്പോർട്ട്‌ റോമായിൽ എത്തിച്ചുകഴിഞ്ഞു. ഇതുവരെ അങ്ങനെയൊരു വിഷയം ഒരിടത്തും പരാമര്ശിക്കുകപോലും ചെയ്യാത്ത ഇവിടുത്തെ ബാക്കി ചെമ്പട, വരുന്ന ഒക്ടോബറിലും റോമായ്ക്ക് പോകുന്നുണ്ടോ, അതോ പോപ്പിന്റെ വായിൽനിന്ന് വരാൻ സാദ്ധ്യതയുള്ള നല്ല വർത്തമാനം ഭയന്ന് ഇത്തവണ പോക്ക് വേണ്ടെന്നു വയ്ക്കുമോ എന്നതിനെപ്പറ്റി ഇതുവരെ ഒന്നും പറയാറായിട്ടില്ല. അവർ അടുത്തകാലത്ത് ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കുമെന്ന് തോന്നുന്നുമില്ല. കാരണം, റോഷൻ ഫ്രാൻസിസ് അല്മായശബ്ദത്തിൽ എഴുതിയതുപോലെ, ഇവിടെത്തന്നെ ഒരു കാര്യത്തിലും അവര്ക്ക് തമ്മിൽ ഒരു യോജിപ്പും ഇല്ലെന്നായിട്ടുണ്ട്. അവരുടെ കൃത്യവിലോപത്തെയും വിശ്വാസികളോട് അവർ പ്രകടിപ്പിക്കുന്ന അക്ഷന്തവ്യമായ ഉത്തരവാദിത്വക്കുറവിനെയും സൂചിപ്പിച്ച് പല അല്മായ നവീകരണ സംഘടനകളും തുടരെ താക്കീതു നല്കുന്നുണ്ട്. അല്മായശബ്ദത്തിന്റെയും CCV (Church Citizens' Voice) ന്റെയും ധീരവക്താവ് എന്ന നിലയിൽ ഇക്കാര്യത്തിൽ കേരളത്തിലെ മെത്രാന്മാരെ ഗുണദോഷിച്ച് ശ്രീ ജെയിംസ്‌ കോട്ടൂർ അവർക്കൊരോരുത്തർക്കും ഇതിനകം പല കത്തുകളും അയച്ചുകഴിഞ്ഞു. ബിഷപ്‌ ഭരണികുളങ്ങരയും അമരാവതി ബിഷപ് Elias Gonsalvesന്റെ സെക്രെട്ടറി ഫാ. മരിയോ ഡിസൂസയുമൊഴികെ ആരും തിരിച്ച് യാതൊരു പ്രതികരണവും ഇന്നുവരെ നടത്തിയിട്ടില്ല! സഭയെ ബാധിക്കുന്ന അതിപ്രധാനമായ ഒരു വിഷയത്തിൽ ഇതുവരെ ഒന്നും ചെയ്യാത്ത ഈ അനങ്ങാപ്പാറകൾ ഇനി ബാക്കിയുള്ള മൂന്നു മാസങ്ങളിൽ എന്തെങ്കിലും ചെയ്യുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അവിടെപോയി ഇരുന്ന് മൂന്നാഴ്ച സൗജന്യ ഡിന്നറും കഴിച്ചിട്ട് യൂറോപ്പോക്കെ ഒന്ന് കറങ്ങി, കനത്ത പോക്കറ്റ് മണിയും ശേഖരിച്ച്, പോരാനാണ് പ്ലാനെങ്കിൽ ഇവർ ഒക്ടോബറിലെ സിനഡിനെന്നും പറഞ്ഞ് റോമിലേക്കെന്തിനു പോകണം എന്നതാണ് ചോദ്യം. സഭയുടെ അസ്ഥിവാരമായ കുടുംബത്തെ സംബധിച്ച് ഇങ്ങനെയാണ് ഇവിടത്തെ സഭാനേതൃത്വത്തിന്റെ വിലമതിപ്പെങ്കിൽ, ഒറ്റയടിക്ക് എല്ലാ ഇന്ത്യൻ മെത്രാന്മാരുടെയും തൊപ്പി തെറിപ്പിക്കുന്ന ഒരൈറ്റം അടുത്ത സിനഡിൽ പോപ്പിന് നടത്തേണ്ടിവരുമോ? അതുണ്ടായാൽ, ഇവിടുത്തെ അല്മായരെ സംബന്ധിച്ച്, 2015 ദൈവാനുഗ്രഹവർഷമായിരിക്കും എന്ന് നമുക്കാശ്വസിക്കാം!

അല്മായശബ്ദത്തിന്റെ (www.almayasabdam.com) മുഖ്യ എഡിറ്റർ ശ്രീ ജെയിംസ്‌ കോട്ടൂർ കാര്യത്തിന്റെ ഗൌരവം വിശദമാക്കി 'ഭാരതസഭയും ഒക്ടോ. 4-25 കുടുംബസിനഡും' എന്ന വിഷയത്തെ ആധാരമാക്കി No Indian Bishop Responds to Papal Call? എന്നൊരു ലേഖനം ഇന്ത്യയിലെ ഓരോ മെത്രാനും അയച്ചുകൊടുത്തിട്ടുണ്ട്. അതിൽ നിന്ന് പ്രസക്തഭാഗങ്ങൾ ഇവിടെ ചേർക്കുകയാണ്. (See the original in www.almayasabdam.com)

"നിർഭാഗ്യവശാൽ ഇന്ത്യയിലെ മെത്രാന്മാർ മാത്രം കഴിഞ്ഞ വർഷം നടന്ന പ്രത്യേക സിനഡിന് മുൻപുള്ള സമയം തീരുന്നതുവരെ ഒന്നും ചെയ്തില്ല. ആ അനുഭവം വച്ച്, അടുത്ത സിനഡിന് മുൻപ് നടത്തിയിരിക്കണം എന്ന് പോപ്‌ നിഷ്കര്ഷിച്ച പഠനത്തെപ്പറ്റി നിരന്തരമായ അന്വേഷണങ്ങളും താക്കീതുകളും വഴി അല്മായശബ്ദം (CCV) ഇന്ത്യയിലെ മെത്രാന്മാരെ ഒര്മിപ്പിച്ചുകൊണ്ടാണിരുന്നത്. അതായത്, കർദിനാൾ ബാൽദിസ്സെരിയുടെ നേതൃത്വത്തിൽ ക്രിസ്തീയ കുടുംബങ്ങളെ ബാധിക്കുന്ന 39 വിഷയങ്ങളെ സംബന്ധിച്ച് ചോദ്യാവലി തയ്യാറാക്കി, അവയെ വിശ്വാസികളുടെയിടയിൽ വിശദീകരിച്ചു കൊടുത്തും ക്ലാസ്സുകൾ നടത്തിയും അവരുടെ പ്രശ്നങ്ങളും അഭിപ്രായങ്ങളും അറിഞ്ഞശേഷം സമഗ്രമായ റിപ്പോർട്ട്‌ തയ്യാറാക്കുക എന്നതായിരുന്നു പോപ്‌ കഴിഞ്ഞ സിനഡിൽ മെത്രാന്മാരെ ഏല്പിച്ചിരുന്ന ദൌത്യം. കഴിഞ്ഞ സിനഡിൽ വച്ച് ഒരു തീരുമാനത്തിൽ എത്താൻ കഴിയാതിരുന്ന 46 വിഷയങ്ങളിൽ ആയിരുന്നു ഇപ്രാവശ്യം ഊന്നൽ. എന്നാൽ നമ്മുടെ തിരുമേനിമാർ അടുത്ത സിനഡിലേയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങിവയ്ക്കുക പോലും ചെയ്തില്ല. റിപ്പോർട്ട്‌ അയക്കേണ്ട അവസാന തീയതി ഏപ്രിൽ 15 ആയിരുന്നു!"

പൊതുവോ പ്രാദേശികമോ ആയ പഠനഗ്രൂപ്പുകൾ സംഘടിപ്പിക്കാനും ചർച്ച നടത്താനും വേണ്ട സഹകരണത്തിന് ഞങ്ങൾ തയ്യാറാണ് എന്ന് ശ്രീ ജെയിംസ്‌ കൊട്ടൂറിന്റെ നേതൃത്വത്തിൽ The Global website of Church Citizens’ Voice (CCV) കത്തുകൾ വഴി ഇവരെ പലതവണ ആഹ്വാനം ചെയ്തതാണ്. അമരാവതിയിൽ നിന്ന് കിട്ടിയ ഒരു മറുപടിയൊഴിച്ച്,  ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര റീത്തുകളിൽ പെട്ട ഒരൊറ്റ മെത്രാനും പ്രതികരിച്ചില്ല എന്ന സത്യം നിസ്സാരമായി തള്ളിക്കളയാനാവില്ല. ലോകമാസകലമുള്ള അത്മായാശബ്ദത്തിന്റെ വായനക്കാർ വളരെ ആകാംഷാപൂർവ്വം കാത്തിരുന്ന ഒരു കാര്യമായിരുന്നത്. മാർപ്പാപ്പായേ അനുസരിക്കാത്ത മെത്രാന്മാരെ ഞങ്ങളനുസരിക്കണോയെന്നു വിശ്വാസികൾ ചോദിച്ചു തുടങ്ങിയാൽ, അതിനാരു മറുപടി പറയും?

അതേസമയം യൂറോപ്പിലും (സ്വിറ്റ്സർലന്റ്, ബെൽജിയം, ഫ്രാൻസ്, ജർമനി, ബ്രിട്ടണ്‍, ഓസ്ട്രിയ, പോളണ്ട് തുടങ്ങിയവ) അമേരിക്കയിലുമുള്ള രൂപതകളിൽ വിശദമായ പഠനവും ചര്ച്ചയും നടത്തി സമഗ്രമായ റിപ്പോർട്ട്‌ പറഞ്ഞ സമയപരിധിക്കുള്ളിൽ തന്നെ റോമിലെത്തിച്ചു. Catholic Church Reform International (CCRInt’l)  എന്ന അല്മായ സംഘടനയാകട്ടെ അവരുടെ തനതായ സർവേയുടെ ഫലം റോമായിലെത്തിക്കുകയും അവരുടെ വെബ്‌ സൈറ്റുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതൊക്കെ അറിഞ്ഞുകൊണ്ടിരുന്നിട്ടും വിവിധ ഭാരത റീത്തുകളിലെ മെത്രാന്മാർ എന്തുകൊണ്ട് ഒന്നും ചെയ്യാതെ സമയം കളഞ്ഞു എന്നത് മനസ്സിലാവുന്നില്ല. വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി, ലോകമെമ്പാടുമുള്ള ഭാരത ക്രൈസ്തവ പ്രമുഖരുമായും അത്മായാശബ്ദം പ്രവർത്തകർ ബന്ധപ്പെടുകയും, നമ്മുടെ മെത്രാന്മാരെ ഇക്കാര്യം ഓർമ്മിപ്പിച്ചുകൊണ്ട് നിരവധി മാധ്യമങ്ങളിലൂടെ അനേകർ എഴുതുകയും ചെയ്തിരുന്നു.

രണ്ടാഴ്ച മുമ്പ്  CCV ഒരു റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ചിരുന്നു - Europe's fractious Catholics sent out their views on Synod Questionnaire. ഒരാഴ്ച മുമ്പ് വേറൊരെണ്ണം - US Bishops hear summary of synod consultation, (ജൂണ്‍ 10, 2015ന് St. Louis ലെ ബിഷപ്സ് കോണ്‍ഫറൻസ് സംഘടിപ്പിച്ചത്). അതിലുൾപ്പെട്ട 33 ലത്തീൻ അതിരൂപതകളിലെയും 145 രൂപതകളിലെയും പഠന റിപ്പോർട്ട്‌ Feb. 23/15ൽ തന്നെ വെബ്സൈറ്റിൽ പോസ്റ്റ്‌ ചെയ്തിരുന്നു. ഇംഗ്ലീഷിൽ മാത്രമല്ല അവിടെ ജീവിക്കുന്ന ജനങ്ങളുടെ പ്രാതിനിധ്യം കണക്കിലെടുത്ത്, സ്പാനിഷിലും വീയെറ്റ്നാമിസിലും അവിടങ്ങളിൽ ചോദ്യാവലികൾ വിതരണം ചെയ്ത് അഭിപ്രായങ്ങൾ സ്വീകരിച്ചു. Chicagoയിൽ സ്ഥാപിതമായിരിക്കുന്ന സീറോ മലബാർ രൂപത ഇതിലൊന്നും പങ്കെടുത്തതായി അറിവില്ല. കേരളത്തിലെ സീറോ മലബാർ സഭ ഇക്കാര്യത്തിൽ ഒരു ചെറുവിരൽ പോലും അനക്കാതിരിക്കുമ്പോൾ ഷിക്കാഗോയിലെ അതിന്റെ ബ്രാഞ്ചിൽ എന്ത് സംഭവിക്കാൻ!

എന്താണ് ഇവിടെ സംഭവിക്കുന്നത്‌, അല്ലെങ്കിൽ എന്തുകൊണ്ടാണ് ഇവിടെ ഒന്നും സംഭാവിക്കാതിരിക്കുന്നത്?
CBCI website പ്രകാരം 5 കർദിനാളന്മാർ, 29 മെത്രാപ്പോലീത്താമാർ, 9 സഹായമെത്രാന്മാർ, 2 കൂരിയ ബിഷപ്സ് എന്നിവർ ഉള്പ്പെടെ ഇവിടെ 170 രൂപതകളിലായി 200ൽ പരം മെത്രാന്മാരുണ്ട്. ഇവരാരും അതിപ്രധാനമായ ഈ സിനഡും അതിന്റെ ചർചാവിഷയവുമായി എന്തുകൊണ്ട് സഹകരിക്കുന്നില്ല? ശ്രീ കോട്ടൂർ സംശയിക്കുന്നത് ഇവരെ അലട്ടുന്ന “compulsions of coalition politics” ആണ് ഈ നിഷ്ക്രിയത്വത്തിന് പിന്നിൽ എന്നാണ്. അധികാരത്തിലിരിക്കാൻ ഇവർക്ക് പല ക്കൂട്ടുകക്ഷികളെയും പ്രീതിപ്പെടുത്തെണ്ടതുണ്ട്. ഇന്ത്യയിലെ പരാജയപ്പെട്ട സർക്കാരുകളുടെ അതേ ഗതികേട് എന്ന് പറയാം.

ആഗോള തലത്തിൽ ക്രിസ്ത്യാനികൾ 2.2 ശതകോടിയാണെങ്കിൽ, അതിൽ 1.2 ശതകോടി കത്തോലിക്കരാണ്. ഇതിൽ 22 സ്വയംഭരണ സഭകൾ ഉള്പ്പെടുന്നു. ഈ 140 കോടിയിൽ 38 കോടിയും ലത്തീൻ ആണ്. ബാക്കി രണ്ട് കോടി 21 സ്വയം ഭരണ പൌരസ്ത്യ സഭകൾ ചേരുന്നതാണ്. ഇവയിൽ ഏറ്റവും അംഗബലമുള്ളത് (45 ലക്ഷം) ഉക്രേനിയൻ കത്തോലിക്കാ സഭയാണ്.

ഇന്ത്യയിൽ ലത്തീൻ കത്തോലിക്കർ കഴിഞ്ഞാൽ രണ്ടാം സ്ഥാനത്ത് വരുന്ന സീറോമലബാറിന്റെ അംഗബലം 40  ലക്ഷമാണ്. മാർ ബസീലിയോസ് ക്ലീമസ് നയിക്കുന്ന മലങ്കരസഭയിൽ 2 ലക്ഷമാണ് വിശ്വാസികൾ. ബാക്കിയുള്ളവക്ക് നാമമാത്രമായ അസ്തിത്വമാണുള്ളത്. അതിൽ പെടുന്നു സീറോമലബാർ സഭയുടെ ഭാഗമായി നിലകൊള്ളുന്ന കോട്ടയം രൂപത. ഇവരുടെ ശുദ്ധരക്തവാദം ബാക്കിയുള്ളവർക്കെല്ലാം വലിയ തലവേദനയായിത്തീർന്നിരിക്കുകയാണ്. യേശുവിന്റെ സാഹോദര്യ ദർശനത്തിനും മനുഷ്യത്വത്തിനുതന്നെയും എതിരായി നിലകൊള്ളുന്ന ഈ കൂട്ടരെ എങ്ങനെ മെരുക്കാം എന്ന് ഇവിടുത്തെ നട്ടെല്ലില്ലാത്ത സഭാനേതൃത്വത്തിന് അറിയില്ല. അല്മായ സംഘടനകൾ ശക്തിയുക്തം ഇക്കാര്യം ചര്ച്ച ചെയ്യുന്നുണ്ടെങ്കിലും ഒരു മെത്രാനും ഈ വിഷയത്തിലേക്കു കടക്കാൻ ധൈര്യം കാണിക്കുന്നില്ല. പോപ്പിനോട് ചോദിച്ചാൽ തീച്ചയായും അദ്ദേഹം തീർത്തുപറയും, ആടിന്റെ മണമില്ലാത്ത നമ്മുടെ വ്യാജ ഇടയന്മാർക്ക് ഇനി അവരുടെ ജീവിതത്തിൽ ചെയ്യാവുന്ന ഏക സത്പ്രവൃത്തി ഒരു കൂട്ടരാജിയാണ്‌ എന്ന്. 

1 comment:

  1. It smells as if something is rotten in the State of Denmark. Already it is proved that our Bishops do not agree between each other and there are serious divisions among them. The Holy See had specifically asked every Bishop to participate in the Survey. India has not responded. If the Pope decides to take this an offence, the Syro Malbar Rite may have to say Good Bye to Rome. I feel that our Bishops night have envisioned such a move; otherwise they would not have attempted to buy a palacial old seminary building in Rome. What are these Bishops going to do? Anyway things are not going to be fine for both the clergy and the entire citizens in the Church.

    ReplyDelete