Translate

Thursday, January 16, 2014

ഫ്രാന്‍സീസ് പാപ്പായും സഭാനവീകരണവും II

ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ സഭാനവീകരണപ്രബോധനങ്ങള്‍ : 

(2014 ജനുവരി 11ന് കേരള കാത്തലിക് ഫെഡറേഷന്‍ സംഘടിപ്പിച്ച 'കെസിഎഫ് സെമിനാര്‍' ഇരിങ്ങാലക്കുട രൂപത കാരൂര്‍ സെന്റ് മേരീസ് റോസറി പള്ളി വികാരി ഫാ. ജോണ്‍ കവലക്കാട്ട് ഉദ്ഘാടനം ചെയ്തു. കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് ആന്റണി ചിറ്റാട്ടുകര അധ്യക്ഷത വഹിച്ച സെമിനാറില്‍ ജീവന്‍ ടിവി എക്‌സി. എഡിറ്റര്‍ പി.ജെ ആന്റണി, ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ആന്റോ കോക്കാട്ട്, കെസിഎഫ് ജനറല്‍ സെക്രട്ടറി വി.കെ. ജോയ്, കൊരട്ടി കാത്തലിക് റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡണ്ട് വി.സി. ദേവസി, ശ്രീമതി. ആനീസ് ജോസ്, വര്‍ഗ്ഗീസ് കാച്ചപ്പിള്ളി, ഡോ. ലാസര്‍ തേര്‍മഠം, ജോസ് മണലില്‍, വി.ടി. തോമാസ്, രാജു ജോണ്‍, ആന്റണി നെടുംപറമ്പില്‍, സി.കെ. ജോണ്‍സന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.)


സെമിനാറില്‍ തലോര്‍ ഉണ്ണിമിശിഹാ ഇടവക മുന്‍ വികാരി 

ഫാ. ഡേവീസ് കാച്ചപ്പിള്ളി 

അവതരിപ്പിച്ച പ്രബന്ധം ഭാഗം II



1. വിശ്വാസികളാണ് തിരുസ്സഭ, മാര്‍പ്പാപ്പയും കര്‍ദ്ദിനാളും, മെത്രാനും വൈദികരും വിശ്വാസികളുടെ ശുശ്രൂഷകരാണ്.
2. സഭയാകുന്ന നൗകയെ നയിക്കുന്ന മെത്രാന്മാര്‍ ജനങ്ങളെ സേവിക്കേണ്ട സേവകരാണ്, ഭരിക്കേണ്ട അധികാരികളോ, യജമാനന്മാരോ അല്ല; മുരടിച്ച രാജകീയ പ്രഭുത്വം നിങ്ങളില്‍ നിന്ന് നിര്‍മാര്‍ജ്ജനം ചെയ്യണം, വിശ്വാസികളുടെ കാവല്‍ക്കാരും നന്മയുടെ പ്രവാചകരുമായി ലോകം നിങ്ങളെ തിരിച്ചറിയണം. വിശ്വസ്തതയോടെ സഭയെ സേവിക്കുക. യേശുവിനെപ്പോലെ എളിമയിലാണ് നിങ്ങളുടെ മഹത്വവും മാഹാത്മ്യവും കുടികൊള്ളുന്നത്. ഗ്രാമീണ ജീവിതം നയിച്ച നിഷ്ങ്കളങ്കനായ ക്രിസ്തുവിന്റെയും ക്രിസ്തുശിഷ്യന്മാരുടേയും മാതൃകയില്‍ നിങ്ങള്‍ ജനങ്ങളോടൊത്ത് ജീവിക്കണം. അടച്ചു പൂട്ടിയ കൊട്ടാരസദൃശമായ അരമനകളില്‍ കഴിയാതെ, അവിടെ നിന്നിറങ്ങി ജനങ്ങളിലേക്കിറങ്ങി ചെല്ലണം. അവരുടെ വേദനകളിലും ദുഃഖങ്ങളിലും യേശുവിന്റെ കാരുണ്യത്തോടെ പ്രതികരിക്കണം. കര്‍ത്താവിന്റെ കരുണയെ കാണാതെ പോകരുത്.
3. പുരോഹിതരും സന്യസ്തരും ഏറ്റവും പുതിയ മോഡല്‍ ആഡംബര കാറുകളില്‍ സഞ്ചരിക്കുന്നത് കാണുമ്പോള്‍ മനോവേദന തോന്നാറുണ്ട്. സാധാരണ കാറുകളിലാണ് നിങ്ങള്‍ സഞ്ചരിക്കേണ്ടത്. നിങ്ങള്‍ കുറച്ചു കൂടി വിനീതരാകുക; ലോകമെങ്ങും കുട്ടികളും മറ്റുള്ളവരും ദാരിദ്ര്യം മൂലം മരിക്കുന്നുവെന്ന് ഓര്‍ക്കണം.
4. ക്രിസ്തീയത ഒരു ജീവിതശൈലിയാണ്, അത് ലേബലല്ല, പുറം മോടികളോടു കൂടിയ ക്രിസ്ത്യാനികളാകാതെ, നമ്മള്‍ യഥാര്‍ത്ഥ ക്രിസ്തീയ ജീവിതം നയിക്കണം. നന്മ ചെയ്തും നീതിയുടേയും സത്യത്തിന്റെയും പ്രവാചകരായും കാരുണ്യപ്രവര്‍ത്തികള്‍ ചെയ്തും ദൈവത്തെ അനുസരിച്ചും പ്രാര്‍ത്ഥനയിലൂടെയും ദൈവവചനത്തിലൂടെയും ദൈവത്തോടും കൂടി ജീവിക്കേണ്ടവരാണ് ക്രൈസ്തവര്‍.
5. ജനങ്ങളെ സ്വീകരിക്കാനുള്ള ഹൃദയവിശാലതയും അജഗണത്തോട് ചേര്‍ന്ന് നില്‍ക്കാനുള്ള ഇടയരൂപവും വിനയാന്വിതമായ ശുശ്രൂഷാശൈലിയും മെത്രാന്മാര്‍ക്കുണ്ടാകണം. മെത്രാന്റെ വാതില്‍ക്കല്‍ മുട്ടുന്നവര്‍ക്ക് ജീവിത നന്മയും സംലഭ്യതയും കൊണ്ട് ദൈവപിതാവിന്റെ സ്‌നേഹവും കരുണയും പകര്‍ന്നു നല്‍കണം, അവര്‍ക്കത് മനസ്സിലാക്കി കൊടുക്കണം. മെത്രാന്‍ സ്ഥാനം ഒരു തൊഴിലായി കാണരുത്; മെത്രാന്‍ ജനത്തിന്റെ ആത്മീയ ഗുരുനാഥനും അധ്യാപകനുമായി സ്വയം സമര്‍പ്പണം ചെയ്യണം, യാത്രകളുടേയും അകന്ന ബന്ധങ്ങളുടേയും ശൃംഖലയില്‍ കുടുങ്ങി, സ്വന്തം ജനങ്ങള്‍ക്ക് മെത്രാന്‍ സംലഭ്യനാകാതെ, ''പറന്നു നടക്കുന്ന എയര്‍പോര്‍ട്ട്'' മെത്രാന്മാരാകാതിരിക്കണം.
6. നമ്മുടെ പടിവാതില്‍ക്കല്‍ ദരിദ്രനാരായണന്മാര്‍ വിശപ്പിന്റെയും രോഗത്തിന്റെയും നിലവിളി ഉയര്‍ത്തുമ്പോള്‍, അധികാരത്തിന്റെയും സമ്പത്തിന്റെയും ശീതളഛായയില്‍ നാം അനുഭവിക്കുന്ന സുരക്ഷിതത്വം വ്യാജമാണെന്ന് തിരിച്ചറിഞ്ഞ്, അതില്‍ നിന്ന് പുറത്ത് കടക്കണം.
7. സഭയുടെ കാനോന്‍ നിയമം സഭാശുശ്രൂഷികളെ ക്രൂരന്മാരായ ന്യായാധിപന്മാരാക്കരുത്; ളോഹയിലും ബാഹ്യമായ ശൈലികളിലും സംരക്ഷണം തേടാതെ, യേശുവിലുള്ള വിശ്വാസത്തിലും യേശുവിനെ അനുകരിക്കുന്നതിലും യഥാര്‍ത്ഥ സംരക്ഷണം കണ്ടെത്തണം. സ്വന്തം മുറിക്കുള്ളില്‍ സ്വന്തം സുരക്ഷിതത്വം നോക്കി കതകടച്ചിരുന്ന് ജീവിതം മുരടിപ്പിക്കുന്നതിനേക്കാള്‍ തെരുവിലേക്കിറങ്ങിയതിന്റെ പേരില്‍ ചെളിപുരണ്ടതും, ക്ഷതമേറ്റതുമായ സഭയാണ് അഭികാമ്യം.
8. എല്ലാം ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്ന പ്രവണത, ഏകാധിപത്യം, സഭയുടെ എല്ലാതലങ്ങളേയും സങ്കീര്‍ണ്ണമാക്കും, ദുര്‍ബലമാക്കും, പ്രശ്‌നപൂരിതമാക്കും.
9. നീതിയുടെ വാഴ്ചയാണ് യഥാര്‍ത്ഥ സമാധാനമാര്‍ഗ്ഗം, സമാധാനം അനുഭവിക്കാനും, സമാധാനം അന്യര്‍ക്ക് നല്‍കാനുമുള്ള മാര്‍ഗ്ഗം യേശുവിനെ അനുസരിക്കുക എന്നതാണ്. നീതിയില്ലാത്തിടത്ത് പോലീസിനെ വിളിച്ചുയര്‍ത്തി സമാധാനം സ്ഥാപിക്കാം എന്ന് കരുതരുത്. ഭരണാധികാരികള്‍ മനുഷ്യരെ സ്‌നേഹിക്കുന്നവരാകണം.
10. സുവിശേഷാത്മക ശൈലി സഭയുടെ എല്ലാ തലങ്ങളിലും ഉണ്ടാകണം. സുവിശേഷത്തിന്റെ ചൈതന്യവുമായി നേരിട്ട് ബന്ധമില്ലാത്ത ആചാരാനുഷ്ഠാനങ്ങളെ അവയ്ക്ക് എത്ര ആഴമായ ചരിത്രപാരമ്പര്യമുണ്ടായിരുന്നാലും പുനഃപരിശോധിക്കാന്‍ സഭ തയ്യാറാകണം.
11. വാക്കിലും പ്രവര്‍ത്തിയിലും സുവിശേഷം പ്രഘോഷിക്കുക എന്നത് എല്ലാ ക്രൈസ്തവരുടേയും കടമയാണ്. സമൂഹത്തിന്റെ എല്ലാ മുക്കിലും മൂലയിലും സുവിശേഷം പ്രഘോഷിക്കപ്പെടണം, അതിന് ക്രൈസ്തവര്‍ സന്നദ്ധരാകണം.
12. സമൂഹത്തിന്റെ പൊതുനന്മയും സമാധാനവും ലക്ഷ്യമാക്കി സമൂഹത്തിലെ വ്യക്തികളെ സംയോജിപ്പിച്ച് സംവാദങ്ങള്‍ നടത്തേണ്ടതും യുക്തമായ തീരുമാനങ്ങള്‍ എടുത്ത് നടപ്പാക്കേണ്ടതുമാണ്.
13. സഭയുടെ സ്ഥാപനകേന്ദ്രീകൃതമായ ശൈലികള്‍ക്ക് മാറ്റം വരുത്തേണ്ടതാണ്. സ്ഥാപനകേന്ദ്രീകൃതമായ ശൈലികള്‍ പലപ്പോഴും സ്ഥാപനത്തെ മാത്രം നോക്കിക്കാണുന്നു എന്നതാണ്. ചുറ്റുമുള്ള ലോകത്തെയും മനുഷ്യരേയും അവഗണിക്കുന്നതരത്തിലുള്ള ഈ കേന്ദ്രീകൃത ശൈലിമാറ്റപ്പെടണം. ഇതിനായി തുറവിയുള്ള സമീപനം സ്വീകരിക്കാന്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ പിന്നീടുള്ള കാലഘട്ടത്തില്‍ ഇക്കാര്യത്തില്‍ വളരെ കുറച്ചുമാത്രമെ ചെയ്തിട്ടുള്ളു. അവ പൂര്‍ണ്ണമായും ചെയ്യാനാകണം.
14. സഭാകൂട്ടായ്മയെക്കുറിച്ച് പാപ്പ പറയുന്നതിപ്രകാരം : സഭയോടൊത്ത് ചിന്തിക്കുക, പ്രവര്‍ത്തിക്കുക എന്ന് പറഞ്ഞാല്‍ കേവലം ഹയരാര്‍ക്കിയോടുകൂടി ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ അല്ല; സഭയുടെ സിനഡാലിറ്റി (കൂട്ടായ്മ) എന്നാല്‍ സഭയിലെ വിശ്വാസികളും മെത്രാന്മാരും മാര്‍പ്പാപ്പയും ഒരുമിച്ചുള്ള മുന്നേറ്റമാണ്. തന്മൂലം ഇന്നത്തെ രീതിയിലുള്ള മെത്രാന്‍ സിനഡിന് മാറ്റം വരുന്നതിന് എല്ലാവരേയും ഉള്‍പ്പെടുത്തി കൂടുതല്‍ ഡൈനാമിക്കാകണം, ആര്‍ജവത്വം ഉള്ളതാക്കണം. ജനങ്ങളുടെ കൂടെയിരുന്ന് ജനങ്ങള്‍ക്ക് വേണ്ടി തീരുമാനമെടുക്കുന്ന മാര്‍പ്പാപ്പയും മെത്രാന്മാരും വൈദികരും 21 -ാം നൂറ്റാണ്ടില്‍ സഭയെ നവീകരിക്കാന്‍ കഴിവുറ്റവരാകും.
15. വിമര്‍ശനങ്ങളേയും വിമര്‍ശകരേയും ഞാന്‍ ഇഷ്ടപ്പെടുന്നു. വിമര്‍ശകരാണ് സ്തുതി പാടകരേക്കാള്‍ സഭയ്ക്ക് ഉപകാരം ചെയ്യുക. അവരെ ബഹുമാനപൂര്‍വ്വം കേള്‍ക്കണം. വിമര്‍ശനങ്ങള്‍ സഭയുടെ നന്മയ്ക്ക് ഉപകരിപ്പിക്കണം.

No comments:

Post a Comment