Translate

Wednesday, October 31, 2012

മതാദ്ധ്യയനത്തില്‍ കൃത്രിമം (2)

പുരോഹിതര്‍ക്ക് യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത സ്ഥാനം വിശ്വാസികളുടെ മനസ്സില്‍ ഉറപ്പിച്ചെടുക്കാനായി  മതാദ്ധ്യയനത്തില്‍ വരുത്തിയിട്ടുള്ള കൃത്രിമങ്ങളെപ്പറ്റി ഒരു കുറിപ്പ് അല്‍മായ ശബ്ദത്തില്‍ ഞാന്‍  നേരത്തെ എഴുതിയിരുന്നു. അതില്‍ ചൂണ്ടിക്കാണിച്ച വിവാഹത്തെപ്പറ്റിയുള്ള വളരെ തെറ്റായ ഭാഗം നാലാം ക്ലാസ്സിലെ പുസ്തകത്തിലും ആവര്‍ത്തിച്ചിട്ടുണ്ട്. (ജീവന്റെ നീര്‍ച്ചാലുകള്‍, താള് 76). ഈ കുറിപ്പ്  അതിന്റെ ബാക്കിയാണ്.

ഏതു ക്ലാസ്സിലെ വേദപാഠപുസ്തകം മറിച്ചു നോക്കിയാലും ഇത്തരം അസത്യതിരുകലുകള്‍ കാണാനുണ്ട്. അവയില്‍ ചിലത് ഇങ്ങനെ പോകുന്നു. പുസ്തകം - രക്ഷയുടെ പാതയില്‍ 5, താള് 90ല്‍, ജനത്തിനു വേണ്ടി കര്‍ത്താവിനു ബലിയര്‍പ്പിക്കാനും അവിടുത്തെ നാമത്തില്‍ അവരെ ആശീര്‍വദിക്കാനുമാണ് പുരോഹിതന്‍ നിയമിതനായത് എന്നെഴുതിയിരിക്കുന്നു. ഇസ്രായേലിനു ദൈവത്തോടുള്ള ബന്ധത്തിന്റെ പ്രതീകമായിരുന്നു പൌരോഹിത്യം എന്നാണു തുടക്കം.


ഇതെഴുതിക്കൊണ്ടിരിക്കുമ്പോള്‍ പാലായില്‍ നിന്ന് ഒരു നല്ലസുഹൃത്ത് വിളിച്ചു. സത്യജ്ജ്വാല കാണുന്നുണ്ട്. അതില്‍ വരുന്ന പല കാഴ്ചപ്പാടുകളും അംഗീകരിക്കാന്‍ വിഷമമുണ്ട്. നമ്മള്‍ പുരോഹിതരെ കാണുമ്പോള്‍ സ്തുതി പറയുന്നുണ്ടല്ലോ. അത് ദൈവത്തോടുള്ള ബഹുമാനത്തിന്റെ പ്രതീകമാണ്. രൂക്ഷമായ പുരോഹിതവിമര്‍ശനം ഗുണം ചെയ്യില്ല എന്നൊക്കെ എന്നെ സ്വല്പം ഉപദേശിച്ചു. പൌരോഹിത്യം എന്ന ഏര്‍പ്പാട് തന്നെ യേശുവിന്റെ കാഴ്ചപ്പാടിന് വിരുദ്ധമാണ് എന്ന് അറിയാത്തവരാണ് ഇങ്ങനെ വിഷമിക്കുന്നത്. സഭയെന്നാല്‍ പോപ്പും മെത്രാന്മാരും പുരോഹിതരുമാണ്, പഴയ നിയമത്തിലെ പൌരോഹിത്യത്തിന്റെ തുടര്‍ച്ചയാണിത് എന്നൊക്കെയുള്ള പച്ചക്കള്ളം ഒന്നാംക്ലാസ് മുതല്‍ കുഞ്ഞുങ്ങളുടെ തലയില്‍ അടിച്ചുകയറ്റിയിട്ടുള്ള വിശ്വാസമാണല്ലോ. ജനദ്രോഹപരമായിത്തീര്‍ന്ന ഈ പൌരോഹിത്യത്തെയും ദൈവത്തിനു സംപ്രീതനാകാന്‍ ബലി വേണം എന്ന പഴകിയ ധാരണയെയും സമൂലം നിരാകരിക്കുകയാണ് യേശു ചെയ്തത് എന്ന മങ്ങലേല്‍ക്കാത്ത സുവിശേഷസത്യം ഇവര്‍ മറച്ചുപിടിക്കുന്നു.

സഭാംഗങ്ങള്‍ എന്ത് ചെയ്യണമെങ്കിലും അതിനു വികാരിയുടെ അല്ലെങ്കില്‍ മറ്റൊരു വൈദികന്റെ ചീട്ടു വേണം എന്നുള്ള മിഥ്യാധാരണയില്‍ നിന്നാണല്ലോ, കഴിഞ്ഞ ദിവസം വായിക്കാനിടയായ, ചിക്കാഗോയില്‍ താമസിക്കുന്ന ജോമോന്‍ തുണ്ടത്തിലിന്റെ കല്യാണക്കുറിയുടേതുപോലുള്ള പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. ഈ നാട്ടില്‍ ഇത് നിത്യസംഭവവുമാണ്. വിവാഹമെന്നല്ല, പൌരോഹിത്യം ഉള്‍പ്പെടെയുള്ള മറ്റ് എല്ലാ കൂദാശകളും സഭയുടെ സൃഷ്ടിയാണെന്നും അവയിലൊന്നുപോലും യേശു സ്ഥാപിച്ചവയല്ലായെന്നും ഒക്റ്റോബറിലെ സത്യജ്ജ്വാലയില്‍ ശ്രീ റ്റി.റ്റി. മാത്യു തകടിയേല്‍ വ്യക്തമായി സംഗ്രഹിച്ചെഴുതിയിട്ടുണ്ട്. അത്തരം സത്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ വിശ്വാസികള്‍ക്ക് ഇന്നും അത്രയെളുപ്പമല്ല. അത്ര ആഴമായിട്ടാണ് സഭ മനുഷ്യമനസ്സുകളെ അസത്യപാഠങ്ങള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു വിശ്വാസികള്‍ക്ക് ഒരിക്കലും ദൈവം തന്നിട്ടുള്ള, യേശു പഠിപ്പിച്ചിട്ടുള്ള, ആത്മാവിന്റെ സ്വാതന്ത്ര്യം അനുഭവിക്കാനാകുന്നില്ല. അതുകൊണ്ടു തന്നെയാണ് സഭയോടോത്തു പോകാന്‍ ആഗ്രഹിക്കുന്നവര്‍ അപകീര്‍ത്തിക്കും കൊള്ളയടിക്കും വീണ്ടും വീണ്ടും ഇരകളായിത്തീരുന്നത്.


പാലായില്‍ വച്ച് ഒക്ടോബര്‍ 27ന് കെ.സി.ആര്‍.എം. നടത്തിയ സ്ത്രീവിവേചനത്തെക്കുറിച്ചുള്ള സെമിനാറില്‍ മുഖ്യാതിഥിയായിരുന്ന സിസ്റ്റര്‍ മരിയ തോമസ്‌ എടുത്തുപറഞ്ഞ ഒരു കാര്യമിതാണ്‌ - സഭ എപ്പോഴും ഇടമുറിയാത്ത പാരമ്പര്യത്തെപ്പറ്റി വാചാലയായിക്കൊണ്ടിരിക്കുന്നു. എന്നാല്‍, ബുദ്ധിയുള്ള മനുഷ്യന്റെ പ്രകൃതിക്ക് നിരക്കുന്നതല്ല ഇത്. പാരമ്പര്യം നല്ലതാണ്, അത് യുക്തിസഹവും മനുഷ്യര്‍ക്ക്‌ സ്വരുമയോടെയുള്ള ജീവിതത്തിനു സഹായകരവും ആയിരിക്കുവോളം. അങ്ങനെയല്ലാതെ വരുമ്പോള്‍, തിരുത്തി ചിന്തിക്കാനും പരമ്പരാഗതമായവയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താനും നമുക്കാകണം. മനുഷ്യര്‍ക്ക്‌ ഒരുപകാരവും ചെയ്യാത്ത കാര്യങ്ങളെ പാരമ്പര്യത്തിന്റെ പേരുപറഞ്ഞ് കുത്തിപ്പൊക്കികൊണ്ടുവരിക (ഉദാ. മാത്തോമ്മാക്കുരിശ്) കുബുദ്ധികളുടെ നേരമ്പോക്കും അതുകൊണ്ടുതന്നെ അവഹേളനാര്‍ഹവുമാണ്.  

No comments:

Post a Comment